പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആയ് ശ്രീ സൊണാൽ മാതാവിന്റെ ജന്മശതാബ്ദിപരിപാടിയെ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു


“ചരൺ സമുദായത്തിന്റെ ആദരത്തിന്റെയും ശക്തിയുടെയും ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും കേന്ദ്രമാണ് മദ്ധാധാം”

“ശ്രീ സൊണാൽ മാതാവിന്റെ ആത്മീയ ഊർജവും മനുഷ്യസ്നേഹമാർന്ന ഉപദേശങ്ങളും തപസ്സും അവരുടെ വ്യക്തിത്വത്തിൽ ഇന്നും അനുഭവിക്കാവുന്ന അത്ഭുതകരമായ ദിവ്യചാരുത സൃഷ്ടിച്ചു”

“സൊണാൽ മാതാവിന്റെ ജീവിതം മുഴുവൻ പൊതുക്ഷേമത്തിനും രാജ്യത്തിനും മതത്തിനും വേണ്ടിയുള്ള സേവനത്തിനായി സമർപ്പിച്ചു”

“ദേശഭക്തി ഗാനങ്ങളോ ആത്മീയ പ്രഭാഷണങ്ങളോ ഏതുമാകട്ടെ, ചരൺ സാഹിത്യം നൂറ്റാണ്ടുകളായി പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്”

“സൊണാൽ മാതാവിൽനിന്ന് രാമായണ കഥ കേട്ടവർക്ക് ഒരിക്കലും അതു മറക്കാൻ കഴിയില്ല”


Posted On: 13 JAN 2024 12:08PM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ സൊണാൽ മാതാവിന്റെ ജന്മശതാബ്ദി പരിപാടിയെ അഭിസംബോധന ചെയ്തു.

ആയ് ശ്രീ സൊണാൽ മാതാവിന്റെ ജന്മശതാബ്ദി വിശുദ്ധ പൗഷ മാസത്തിലാണ് നടക്കുന്നതെന്നും ഈ സവിശേഷപരിപാടിയുമായി സഹകരിക്കുന്നത് ഒരു ഭാഗ്യമാണെന്നും സൊണാൽ മാതാവിന്റെ അനുഗ്രഹത്തിന് നന്ദി അറിയിക്കുന്നുവെന്നും സദസിനെ അഭിസംബോധന ചെയ്തു ശ്രീ മോദി പറഞ്ഞു. “ചരൺ സമുദായത്തിന്റെ ആദരത്തിന്റെയും ശക്തിയുടെയും ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും കേന്ദ്രമാണ് മദ്ധാധാം. ഞാൻ ശ്രീ ആയുടെ പാദങ്ങൾക്ക് മുന്നിൽ വണങ്ങുന്നു; പ്രണാമം അർപ്പിക്കുന്നു” -  ചടങ്ങിൽ ചരൺ സമാജത്തെയും എല്ലാ ഭരണാധികാരികളെയും അഭിനന്ദിച്ച് ശ്രീ മോദി പറഞ്ഞു,

സൊണാൽ മാതാവിന്റെ മൂന്നുദിവസത്തെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഓർമകൾ ഇന്നും പുതുമയുള്ളതാണെന്ന് അടിവരയിട്ട ശ്രീ മോദി, ഒരു കാലഘട്ടത്തിലും ഇന്ത്യ മനുഷ്യരൂപം പൂണ്ട ആത്മാക്കളിൽ നിന്ന് ഒഴിഞ്ഞിട്ടില്ല എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഭഗവതി സ്വരൂപ സോണാൽ മാതാവെന്നു പറഞ്ഞു. ഗുജറാത്തും സൗരാഷ്ട്രയും മഹത്തായ സന്ന്യാസിമാരുടെയും വ്യക്തിത്വങ്ങളുടെയും നാടായിരുന്നുവെന്ന് സൂചിപ്പിച്ച ശ്രീ മോദി, നിരവധി സന്ന്യാസിമാരും മഹാത്മാക്കളും ഈ പ്രദേശത്തെ മുഴുവൻ മനുഷ്യരാശിക്കും വെളിച്ചം പകർന്നിട്ടുണ്ടെന്നും പറഞ്ഞു. ദത്താത്രേയ ഭഗവാന്റെയും എണ്ണമറ്റ വ‌ിശുദ്ധരുടെയും സ്ഥലമാണ് വിശുദ്ധ ഗിർനാർ എന്ന് അദ്ദേഹം പരാമർശിച്ചു. “ശ്രീ സൊണാൽ മാതാവ് ആധുനിക യുഗത്തിന് ദീപസ്തംഭം പോലെയായിരുന്നു. അവരുടെ ആത്മീയ ഊർജവും മനുഷ്യസ്നേഹമാർന്ന ഉപദേശങ്ങളും തപസ്സും അവരുടെ വ്യക്തിത്വത്തിൽ അത്ഭുതകരമായ ദിവ്യചാരുത സൃഷ്ടിച്ചു. അത് ഇന്നും ജുനാഗഢിലെ സൊണാൽ ധാമിലും മദ്ധയിലും അനുഭവിക്കാനാകും” - സൗരാഷ്ട്രയുടെ അനശ്വരമായ വിശുദ്ധ പാരമ്പര്യം ചൂണ്ടിക്കാട്ടി ശ്രീ മോദി പറഞ്ഞു.

“ഭഗത് ബാപ്പു, വിനോബ ഭാവെ, രവിശങ്കർ മഹാരാജ്, കൻഭായ് ലഹേരി, കല്യാൺ ഷേത്ത് തുടങ്ങിയ മഹാരഥർക്കൊപ്പം പ്രവർത്തിച്ച സൊണാൽ മാതാവിന്റെ ജീവിതം പൊതുക്ഷേമത്തിനും രാജ്യത്തിനും മതത്തിനും വേണ്ടിയുള്ള സേവനത്തിനായി സമർപ്പിച്ചു”- ശ്രീ മോദി പറഞ്ഞു. ചരൺ സമുദായത്തിലെ പണ്ഡിതർക്കിടയിൽ അവർക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നുവെന്നും ദിശാബോധം നൽകി നിരവധി യുവാക്കളുടെ ജീവിതത്തെ അവർ മാറ്റിമറിച്ചതായും ശ്രീ മോദി പറഞ്ഞു. സമൂഹത്തിന് അവർ നൽകിയ സംഭാവനകൾ എടുത്തുകാട്ടി, വിദ്യാഭ്യാസത്തിനും സമൂഹത്തെ ലഹരി വിമുക്തമാക്കുന്നതിനുമുള്ള അവരുടെ മഹത്തായ പ്രവർത്തനങ്ങൾ ശ്രീ മോദി പരാമർശിച്ചു. ദുരാചാരങ്ങളിൽ നിന്ന് സമൂഹത്തെ രക്ഷിക്കാൻ സൊണാൽ മാതാവ് പ്രവർത്തിച്ചുവെന്നും കച്ചിലെ വോവർ ഗ്രാമത്തിൽ നിന്ന് കഠിനാധ്വാനത്തിലൂടെയും കന്നുകാലികളെ സംരക്ഷിക്കുന്നതിലൂടെയും സ്വയംപര്യാപ്തരാകുന്നതിന് ഊന്നൽ നൽകുന്ന വലിയ പ്രതിജ്ഞായജ്ഞം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

ആത്മീയവും സാമൂഹികവുമായ പ്രവർത്തനങ്ങൾക്കൊപ്പം രാജ്യത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും കരുത്തുറ്റ കാവൽക്കാരി കൂടിയായിരുന്നു സൊണാൽ മാതാവെന്നും, വിഭജന സമയത്തു ജുനാഗഢ് തകർക്കാൻ നടക്കുന്ന ഗൂഢാലോചനകൾക്കെതിരെ ചാന്ദി മാതാവിനെപ്പോലെ താൻ നിലകൊള്ളുന്നതായി സൊണാൽ മാതാവ് അറിയിച്ചതായും ശ്രീ മോദി കൂട്ടിച്ചേർത്തു.

“ചരൺ സമുദായം രാജ്യത്തിന് നൽകിയ സംഭാവനകളുടെ മഹത്തായ പ്രതീകമാണ് ശ്രീ സൊണാൽ മാതാവ്”- ഇന്ത്യയുടെ വേദഗ്രന്ഥങ്ങളിലും ഈ സമുദായത്തിനു പ്രത്യേക സ്ഥാനവും ആദരവും നൽകിയിട്ടുണ്ടെന്ന് ശ്രീ മോദി സൂചിപ്പിച്ചു. ഭഗവത് പുരാണം പോലെയുള്ള പുണ്യഗ്രന്ഥങ്ങൾ ചരൺ സമുദായത്തെ ശ്രീഹരിയുടെ നേരിട്ടുള്ള പിൻഗാമികളായി സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. സരസ്വതി മാതാവും ഈ സമുദായത്തിന് പ്രത്യേക അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ട്. അതിനാൽ, നിരവധി പണ്ഡിതർ ഈ സമുദായത്തിൽ ജനിച്ചിട്ടുണ്ടെന്നും ബഹുമാന്യരായ തരൺ ബാപ്പു, ഇസർ ദാസ് ജി, പിംഗൽഷി ബാപ്പു, കാഗ് ബാപ്പു, മേരുഭ ബാപ്പു, ശങ്കർദൻ ബാപ്പു, ശംഭുദൻ ജി, ഭജനിക് നരൺസ്വാമി, ഹേമുഭായ് ഗാധ്വി, പത്മശ്രീ കവി ദാദ്, പത്മശ്രീ ഭിഖുദൻ ഗാഢ്വി തുടങ്ങി ചരൺ സമാജത്തെ സമ്പന്നമാക്കിയ നിരവധി വ്യക്തിത്വങ്ങളുണ്ടെന്നും ശ്രീ മോദി പറഞ്ഞു. “വിശാലമായ ചരൺ സാഹിത്യം ഇപ്പോഴും ഈ മഹത്തായ പാരമ്പര്യത്തിന്റെ തെളിവാണ്. ദേശഭക്തി ഗാനങ്ങളോ ആത്മീയ പ്രഭാഷണങ്ങളോ ഏതുമാകട്ടെ, നൂറ്റാണ്ടുകളായി ചരൺ സാഹിത്യം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്”- ശ്രീ സൊണാൽ മാതാവിന്റെ കരുത്തുറ്റ പ്രസംഗത്തെ പരാമർശിച്ച് ശ്രീ മോദി പറഞ്ഞു. പരമ്പരാഗത രീതികളിലൂടെ വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും, സംസ്‌കൃതം പോലുള്ള ഭാഷകളിൽ അവർക്ക് കരുത്തുറ്റ ആധിപത്യമുണ്ടെന്നും വേദങ്ങളിൽ ആഴത്തിലുള്ള അറിവുണ്ടെന്നും അദ്ദേഹം അറിയിച്ചു. അവരിൽനിന്ന് രാമായണ കഥ കേട്ടവർക്ക് അത് മറക്കാൻ കഴിയില്ലെന്നും ശ്രീ മോദി പറഞ്ഞു. ജനുവരി 22-ന് അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ നടക്കുന്ന പ്രാൺ പ്രതിഷ്ഠാ ചടങ്ങിനെക്കുറിച്ച് അറിഞ്ഞാൽ സൊണാൽ മാതാവിന്റെ സന്തോഷത്തിന് അതിരുകളുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടി, ജനുവരി 22-ന് ഏവരോടും ശ്രീരാമജ്യോതി കത്തിക്കാൻ ശ്രീ മോദി അഭ്യർഥിച്ചു. രാജ്യത്തെ ക്ഷേത്രങ്ങൾക്കായി ഇന്നലെ ആരംഭിച്ച ശുചീകരണ യജ്ഞത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു- “ഈ ദിശയിലും നാം ഒരുമിച്ച് പ്രവർത്തിക്കണം. അത്തരം ശ്രമങ്ങളിലൂടെ ശ്രീ സൊണാൽ മാതാവിന്റെ സന്തോഷം വർധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്”.

വികസിതവും സ്വയംപര്യാപ്തവുമായ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുന്നതിനായി പ്രവർത്തിക്കാൻ ശ്രീ സൊണാൽ മാതാവിന്റെ പ്രചോദനം നമുക്ക് പുതിയ ഊർജം നൽകുന്നുവെന്ന് പ്രസംഗം ഉപസംഹരിക്കവേ ശ്രീ മോദി പറഞ്ഞു. ഈ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ ചരൺ സമുദായത്തിന്റെ പങ്കും അദ്ദേഹം ചൂണ്ടിക്കാട്ടി. “സൊണാൽ മാതാവു നൽകിയ 51 കൽപ്പനകൾ ചരൺ സമുദായത്തിന്റെ ദിശാസൂചകമാണ്” - സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുന്നത് തുടരാൻ ചരൺ സമുദായത്തോട് ശ്രീമോദി ആഹ്വാനം ചെയ്തു. സാമൂഹിക സൗഹാർദം ശക്തിപ്പെടുത്തുന്നതിനായി മദ്ധധാമിൽ നടക്കുന്ന തുടർച്ചയായ സദാവ്രത യാഗത്തെ അദ്ദേഹം അഭിനന്ദിക്കുകയും ഭാവിയിൽ രാഷ്ട്രനിർമാണത്തിന്റെ അത്തരം എണ്ണമറ്റ ആചാരങ്ങൾക്ക് മദ്ധധാം തുടർന്നും പ്രചോദനം നൽകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

*****

NK

(Release ID: 1995827) Visitor Counter : 67