പ്രധാനമന്ത്രിയുടെ ഓഫീസ്‌

ന്യൂഡല്‍ഹിയില്‍ 21-ാമത് ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റ് 2023-ല്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 04 NOV 2023 10:58PM by PIB Thiruvananthpuram

ശോഭന ഭാരതിയ ജി, ഹിന്ദുസ്ഥാന്‍ ടൈംസിലെ നിങ്ങളുടെ ടീമിലെ എല്ലാ അംഗങ്ങളേ, ഇവിടെ സന്നിഹിതരായ എല്ലാ അതിഥികളേ, മഹതികളേ, മാന്യന്‍മാരേ...

ഒരു തിരഞ്ഞെടുപ്പ് മീറ്റിംഗില്‍ ആയിരുന്നതിനാല്‍ ഇവിടെയെത്താന്‍ കുറച്ചു സമയമെടുത്തതില്‍ ആദ്യമേ നിങ്ങളോട് എല്ലാവരോടും ക്ഷമ ചോദിക്കുന്നു, എന്നാല്‍ നിങ്ങളുടെ ഒപ്പം ചേരാന്‍ ഞാന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് നേരിട്ട് എത്തിയതാണ്. ശോഭന ജി വളരെ നന്നായി സംസാരിച്ചു. അവര്‍ ഉന്നയിച്ച വിഷയങ്ങള്‍ മികച്ചതായിരുന്നു. ഞാന്‍ എത്താന്‍ വൈകിയതിനാല്‍ എപ്പോഴെങ്കിലും ഇത് വായിക്കാന്‍ തീര്‍ച്ചയായും അവസരം ലഭിക്കും.

സുഹൃത്തുക്കളേ..

നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍! ഒരിക്കല്‍ കൂടി, നിങ്ങള്‍ എന്നെ ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റിലേക്ക് ക്ഷണിച്ചു, അതിന് ഞാന്‍ HT ഗ്രൂപ്പിനോട് വളരെ നന്ദിയുള്ളവനാണ്. 2014-ല്‍ ഗവണ്‍മെന്റ് രൂപീകരിച്ച് ഞങ്ങളുടെ കാലാവധി ആരംഭിച്ചപ്പോള്‍, ഈ ഉച്ചകോടിയുടെ അന്നത്തെ വിഷയം 'ഇന്ത്യയെ പുനര്‍നിര്‍മ്മിക്കുക' എന്നതായിരുന്നു, അതായത് സമീപഭാവിയില്‍ ഭാരതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുെും ഒരു പുനര്‍രൂപം ഉണ്ടാകുമെന്നും HT ഗ്രൂപ്പ് വിശ്വസിച്ചു. 2019ല്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ ഞങ്ങളുടെ ഗവണ്‍മെന്റ് തിരിച്ചെത്തിയപ്പോള്‍, ആ സമയത്ത് നിങ്ങള്‍ തീം 'നല്ല നാളേക്കുള്ള സംഭാഷണങ്ങള്‍' എന്നായി നിലനിര്‍ത്തി. ഭാരതം മികച്ച ഭാവിയിലേക്ക് മുന്നേറുകയാണെന്ന സന്ദേശമാണ് എച്ച്ടി ഉച്ചകോടിയിലൂടെ നിങ്ങള്‍ ലോകത്തിന് നല്‍കിയത്. ഇപ്പോള്‍ രാജ്യം അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിന് തയ്യാറായിക്കഴിഞ്ഞു, 2023-ലെ നിങ്ങളുടെ തീം 'അതിര്‍ വരമ്പുകള്‍ക്ക് അപ്പുറം' എന്നതാണ്. ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍, ഒരു രാഷ്ട്രീയ വ്യക്തിയെന്ന നിലയില്‍, ജനപ്രതിനിധിയെന്ന നിലയില്‍ ഞാന്‍ അതില്‍ ഒരു സന്ദേശം കാണുന്നു. സാധാരണയായി, അഭിപ്രായ സര്‍വേകള്‍ തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വരും, എന്താണ് സംഭവിക്കുമെന്ന് പ്രവചിക്കുന്നത്. പക്ഷേ, രാജ്യത്തെ ജനങ്ങള്‍ ഇത്തവണ എല്ലാ തടസ്സങ്ങളും തകര്‍ത്ത് ഞങ്ങളെ പിന്തുണയ്ക്കാന്‍ പോകുന്നുവെന്ന് നിങ്ങള്‍ വ്യക്തമായി സൂചിപ്പിച്ചു. 2024ലെ തിരഞ്ഞെടുപ്പ് ഫലം അതിര്‍വരമ്പുകള്‍ക്കപ്പുറമായിരിക്കും.

സുഹൃത്തുക്കളേ,

'ഇന്ത്യയെ പുനര്‍നിര്‍മ്മിക്കുന്നു' എന്നതില്‍ നിന്ന് 'അതിര്‍വരമ്പുകള്‍ക്ക് അപ്പുറം' എന്നതിലേക്കുള്ള ഭാരതത്തിന്റെ യാത്ര ശോഭനമായ ഭാവിക്കാണ് അടിത്തറയിട്ടത്. ഈ അടിത്തറയില്‍ നാം വികസിതവും മഹത്തായതും സമൃദ്ധവുമായ ഒരു ഭാരതം കെട്ടിപ്പടുക്കും. വളരെക്കാലമായി ഭാരതവും രാജ്യത്തെ ജനങ്ങളും നിരവധി പ്രതിബന്ധങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. നീണ്ടുനിന്ന ആക്രമണങ്ങളും അടിമത്തവും ഭാരതത്തെ പല ചങ്ങലകളില്‍ ബന്ധിച്ചു. സ്വാതന്ത്ര്യസമര കാലത്ത് ഉയര്‍ന്നുവന്ന ഊര്‍ജ്ജം, ഭൂജാതമായ ആവേശം, വികസിച്ച സമൂഹബോധം എന്നിവ പലതും ഈ ചങ്ങലകളില്‍ തട്ടി തകര്‍ത്തു. സ്വാതന്ത്ര്യം നേടിയ ശേഷം, ആ ഗതിവേഗം തുടരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു, പക്ഷേ നിര്‍ഭാഗ്യവശാല്‍ അത് സംഭവിച്ചില്ല. പലതരത്തിലുള്ള വേലിക്കെട്ടുകളാല്‍ തളച്ചിട്ടിരിക്കുന്ന നമ്മുടെ രാജ്യത്തിന് അതിന് പ്രാപ്തമായ വേഗതയില്‍ മുന്നേറാനായില്ല. ഒരു പ്രധാന തടസ്സം മാനസികാവസ്ഥയും മാനസിക തടസ്സങ്ങളുമായിരുന്നു. ചില തടസ്സങ്ങള്‍ യഥാര്‍ത്ഥമായിരുന്നു, ചിലത് തിരിച്ചറിഞ്ഞു, ചിലത് അതിശയോക്തിപരവുമായിരുന്നു. 2014 മുതല്‍ ഈ തടസ്സങ്ങള്‍ തകര്‍ക്കാന്‍ ഭാരതം നിരന്തരം കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പല കടമ്പകളും തരണം ചെയ്തതില്‍ ഞാന്‍ സംതൃപ്തനാണ്, ഇപ്പോള്‍ നമ്മള്‍ സംസാരിക്കുന്നത് 'അതിര്‍വരമ്പുകള്‍ക്ക് അപ്പുറത്തെ'ക്കുറിച്ചാണ്. ഇന്ന്, ഭാരതം, എല്ലാ തടസ്സങ്ങളും തകര്‍ത്തുകൊണ്ട്, മറ്റാരും എത്താത്ത ചന്ദ്രനില്‍ എത്തിയിരിക്കുന്നു. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ഇന്ന് ഡിജിറ്റല്‍ ഇടപാടുകളില്‍ ഭാരതം ഒന്നാം സ്ഥാനത്താണ്. ഇന്ന്, എല്ലാ തടസ്സങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന് മൊബൈല്‍ നിര്‍മ്മാണത്തില്‍ ഭാരതം മുന്നിലാണ്. ഇന്ന്, സ്റ്റാര്‍ട്ടപ്പുകളുടെ ലോകത്തെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഭാരതം ഉള്‍പ്പെടുന്നു. ഇന്ന് ഭാരതം ലോകത്തിലെ ഏറ്റവും വലിയ വൈദഗ്ധ്യമാര്‍ന്ന വിഭവ സഞ്ചയം സൃഷ്ടിക്കുകയാണ്. ഇന്ന് ജി 20 പോലുള്ള പരിപാടികളില്‍ ഭാരതത്തെ കുറിച്ച് സംസാരിക്കുന്നു. ഇന്ന് ഭാരതം എല്ലാ നിയന്ത്രണങ്ങളില്‍ നിന്നും മോചനം നേടി മുന്നേറുകയാണ്. നിങ്ങള്‍ കേട്ടിരിക്കണം -सितारों के आगे जहां और भी है  (നക്ഷത്രങ്ങള്‍ക്കപ്പുറത്ത് മറ്റു പലതുമുണ്ട്). ഭാരതം ഈ ഘട്ടത്തില്‍ മുന്നോട്ട് തന്നെയാണ്.

സുഹൃത്തുക്കളേ,

ഞാന്‍ പറഞ്ഞതുപോലെ, ഇവിടെ ഏറ്റവും വലിയ തടസ്സം ഞങ്ങളുടെ മാനസികാവസ്ഥയായിരുന്നു. മാനസികമായ തടസ്സങ്ങള്‍ ഉണ്ടായിരുന്നു. ഈ ചിന്താഗതി കാരണം, 'ഈ നാട്ടില്‍ ഒന്നും സംഭവിക്കില്ല... ഈ നാട്ടില്‍ ഒന്നും മാറാന്‍ കഴിയില്ല... ഇവിടെ എല്ലാം ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്' എന്നൊക്കെ നമ്മള്‍ കേട്ടിരുന്നു. ആരെങ്കിലും വൈകിയെത്തിയാല്‍പ്പോലും അഭിമാനത്തോടെ 'ഇന്ത്യന്‍ സമയം' എന്ന് വിളിച്ചു. 'അഴിമതി, അയ്യോ, അതൊന്നും ചെയ്യാന്‍ കഴിയില്ല, അത് കൊണ്ട് ജീവിക്കാന്‍ പഠിക്കൂ... സര്‍ക്കാര്‍ എന്തെങ്കിലും ഉണ്ടാക്കിയാല്‍ അതിന്റെ ഗുണനിലവാരം മോശമായിരിക്കണം, അത് സര്‍ക്കാര്‍ നിര്‍മ്മിതമാണ്...' എന്നൊക്കെയുള്ള വിശ്വാസങ്ങള്‍ ഉണ്ടായിരുന്നു. മാനസിക പ്രതിബന്ധങ്ങള്‍ തകര്‍ത്ത് അവയില്‍ നിന്ന് പുറത്തുവരാന്‍ രാജ്യത്തെ മുഴുവന്‍ പ്രചോദിപ്പിക്കുന്ന സംഭവങ്ങള്‍ സംഭവിക്കുന്നു. ദണ്ഡി മാര്‍ച്ചില്‍ ഗാന്ധിജി ഒരു നുള്ള് ഉപ്പ് എടുത്തപ്പോള്‍ അത് ഒരു പ്രതീകം മാത്രമായിരുന്നു, പക്ഷേ രാജ്യം മുഴുവന്‍ എഴുന്നേറ്റു നിന്നു, നമുക്ക് സ്വാതന്ത്ര്യം നേടാനാകുമെന്ന് ജനങ്ങള്‍ ആത്മവിശ്വാസം നേടി. ചന്ദ്രയാന്റെ വിജയം 140 കോടി പൗരന്മാരെ പെട്ടെന്ന് ശാസ്ത്രജ്ഞരാക്കുകയോ ബഹിരാകാശ സഞ്ചാരികളാക്കുകയോ ചെയ്തില്ല. പക്ഷേ, ആത്മവിശ്വാസം നിറഞ്ഞ അന്തരീക്ഷമാണ് രാജ്യത്തുടനീളം നാം ഇപ്പോഴും അനുഭവിക്കുന്നത്. അതില്‍ നിന്ന് പുറത്തുവരുന്നത് - 'നമുക്ക് അത് ചെയ്യാന്‍ കഴിയും, നമുക്ക് എല്ലാ മേഖലയിലും മുന്നേറാം.' ഇന്ന്, ഓരോ ഇന്ത്യക്കാരനും ഉയര്‍ന്ന ആത്മാക്കള്‍ നിറഞ്ഞിരിക്കുന്നു. ശുചിത്വത്തിന്റെ പ്രശ്‌നം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകാം. ചെങ്കോട്ടയില്‍ നിന്ന് ശുചീകരണത്തെക്കുറിച്ച് സംസാരിക്കുന്നതും കക്കൂസുകളുടെ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നതും പ്രധാനമന്ത്രിയുടെ പദവിയുടെ അന്തസ്സിനു വിരുദ്ധമാണെന്ന് ചിലര്‍ പറയാറുണ്ട്. 'സാനിറ്ററി പാഡ്' എന്ന പദം ആളുകള്‍, പ്രത്യേകിച്ച് പുരുഷന്മാര്‍, പൊതുവായ ഭാഷയില്‍ പരാമര്‍ശിക്കുന്നത് ഒഴിവാക്കുന്ന ഒന്നാണ്. ചെങ്കോട്ടയില്‍ നിന്നാണ് ഞാന്‍ ഈ പ്രശ്‌നങ്ങള്‍ ഉന്നയിച്ചത്, അവിടെയാണ് ചിന്താഗതിയില്‍ മാറ്റം തുടങ്ങിയത്. ഇന്ന് ശുചിത്വം ഒരു ജനകീയ പ്രസ്ഥാനമായി മാറിയിരിക്കുന്നു. ഓര്‍ക്കുക, ഖാദിയെക്കുറിച്ച് ആര്‍ക്കും താല്‍പ്പര്യമില്ലായിരുന്നു. ഏറ്റവും കൂടുതല്‍, രാഷ്ട്രീയക്കാര്‍ ധരിക്കുന്നത്, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് സമയത്ത്, നീളമുള്ള കുര്‍ത്ത ധരിച്ച് കാണിക്കാന്‍. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഖാദി വില്‍പന മൂന്നിരട്ടിയിലധികം വര്‍ധിച്ചു.

സുഹൃത്തുക്കളേ,

ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളുടെ വിജയം പൗരന്മാര്‍ക്ക് അറിയാം. എന്നിരുന്നാലും, ഞങ്ങള്‍ ഈ പദ്ധതി അവതരിപ്പിച്ചപ്പോള്‍, ചില വിദഗ്ധര്‍ പറഞ്ഞു, ഈ അക്കൗണ്ടുകള്‍ തുറക്കുന്നത് വിഭവങ്ങള്‍ പാഴാക്കലാണ്, കാരണം പാവപ്പെട്ടവര്‍ ഒരു പൈസ പോലും അവയില്‍ നിക്ഷേപിക്കില്ല. അത് പണത്തിന്റെ മാത്രം കാര്യമായിരുന്നില്ല; അത് മാനസിക വേലിക്കെട്ടുകള്‍ തകര്‍ക്കുന്നതിനും ചിന്താഗതികള്‍ മാറ്റുന്നതിനുമുള്ളതായിരുന്നു. ജന്‍ധന്‍ യോജന പകര്‍ന്നുനല്‍കിയ പാവപ്പെട്ടവരുടെ ആത്മാഭിമാനവും അഭിമാനവും ഇക്കൂട്ടര്‍ക്ക് ഒരിക്കലും മനസ്സിലായില്ല. ദരിദ്രരെ സംബന്ധിച്ചിടത്തോളം, ബാങ്കുകളുടെ വാതിലുകളില്‍ പോകുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു; അവര്‍ ഭയപ്പെട്ടു. ബാങ്ക് അക്കൗണ്ട് ഉള്ളത് അവര്‍ക്ക് ഒരു ആഡംബരമായിരുന്നു. ബാങ്കുകള്‍ തങ്ങളുടെ വാതിലിലേക്ക് വരുന്നത് കണ്ടപ്പോള്‍, അത് അവരുടെ മനസ്സില്‍ ഒരു പുതിയ ആത്മവിശ്വാസവും, പുതിയ അഭിമാനവും, പുതിയ വിത്തുകളും പാകി.  ഇന്ന്, അവര്‍ വളരെ അഭിമാനത്തോടെ അവരുടെ പേഴ്‌സില്‍ നിന്ന് റുപേ കാര്‍ഡുകള്‍ എടുത്ത് ഉപയോഗിക്കുന്നു. 5-10 വര്‍ഷം മുമ്പ്, പ്രധാന വ്യക്തികള്‍ ഭക്ഷണം കഴിച്ചിരുന്ന വലിയ ഹോട്ടലില്‍ അവര്‍ക്കിടയില്‍ മത്സരം നടക്കുന്ന അവസ്ഥയായിരുന്നു.. ആരെങ്കിലും ബില്‍ അടക്കുന്ന വേളയില്‍ അവരുടെ പേഴ്‌സില്‍ 15-20 കാര്‍ഡുകള്‍ ഉണ്ടെന്ന് കാണിക്കാന്‍ അവര്‍ ആഗ്രഹിച്ചു. കാര്‍ഡുകള്‍ കാണിക്കുന്നത് ഒരു ഫാഷനും, കാര്‍ഡുകളുടെ എണ്ണം സ്റ്റാറ്റസ് സിംബലുമായിരുന്നു. മോദി അത് നേരിട്ട് പാവപ്പെട്ടവരുടെ പോക്കറ്റില്‍ ഇട്ടു. മാനസികമായ വേലിക്കെട്ടുകള്‍ തകര്‍ക്കുന്നത് ഇങ്ങനെയാണ്.

സുഹൃത്തുക്കളേ, ഇന്ന് സമ്പന്നര്‍ക്ക് ഉള്ളത് തങ്ങള്‍ക്കും ഉണ്ടെന്ന് പാവപ്പെട്ടവര്‍ക്ക് തോന്നുന്നു. ഈ വിത്ത് ഒരു ആല്‍മരമായി വളര്‍ന്നു, ധാരാളം ഫലങ്ങള്‍ നല്‍കുന്നു. എയര്‍കണ്ടീഷന്‍ ചെയ്ത മുറികളിലും ഭ്രമാത്മക ലോകത്തും ജീവിക്കുന്നവര്‍ക്ക് പാവങ്ങളുടെ മാനസിക ശാക്തീകരണം ഒരിക്കലും മനസ്സിലാകില്ല. പക്ഷേ, ഞാന്‍ ഒരു ദരിദ്ര കുടുംബത്തില്‍ നിന്നാണ് വന്നത്, ദാരിദ്ര്യത്തിലൂടെയാണ് ജീവിച്ചത്, അതു കൊണ്ടു തന്നെ ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ പല പ്രതിബന്ധങ്ങളും തകര്‍ത്തതെന്ന് എനിക്കറിയാം. ഈ ചിന്താമാറ്റം രാജ്യത്തിനകത്ത് മാത്രമല്ല, പുറമേയും അനുഭവപ്പെട്ടിട്ടുണ്ട്.

  മുമ്പ്, ഒരു തീവ്രവാദി ആക്രമണം ഉണ്ടാകുമ്പോള്‍, നമ്മുടെ സര്‍ക്കാരുകള്‍ ഞങ്ങളെ സഹായിക്കാന്‍ ലോകത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു, തീവ്രവാദ ആക്രമണങ്ങള്‍ക്കെതിരെ ആഗോള അഭിപ്രായം വര്‍ദ്ധിപ്പിക്കുന്നതിനായി മറ്റ് രാജ്യങ്ങളിലേക്ക് പോകുമായിരുന്നു. എന്നാല്‍ നമ്മുടെ സര്‍ക്കാരിന്റെ കാലത്ത് ഒരു ഭീകരാക്രമണം ഉണ്ടായപ്പോള്‍ അതിന് ഉത്തരവാദികളായ രാജ്യത്തിന് സ്വയം രക്ഷിക്കാന്‍ ലോകത്തോട് അപേക്ഷിക്കേണ്ടി വന്നു. ഭാരതത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ ചിന്താഗതിയെ മാറ്റിമറിച്ചു. പത്ത് വര്‍ഷം മുമ്പ്, ഭാരതം കാലാവസ്ഥാ പ്രവര്‍ത്തനത്തിന് തടസ്സമാണെന്നും  നിഷേധാത്മക ശക്തിയാണെന്നും ലോകം കരുതി. എന്നാല്‍ ഇന്ന്, കാലാവസ്ഥാ പ്രവര്‍ത്തന പ്രതിബദ്ധതകളില്‍ ഭാരതം ലോകത്തെ നയിക്കുന്നു, നിശ്ചയിച്ചിരുന്നതിന് മുമ്പേ അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നു. മാറുന്ന ചിന്താഗതികളുടെ സ്വാധീനം കായികലോകത്തും പ്രകടമാണ്. ആളുകള്‍ അത്‌ലറ്റുകളോട് പറയുമായിരുന്നു, 'നിങ്ങള്‍ കളിക്കുന്നു, എന്നാല്‍ നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ എന്ത് ചെയ്യും? നിങ്ങള്‍ക്ക് എന്ത് ജോലിയുണ്ടാകും?' ശുഷ്‌കമായ സാമ്പത്തിക സഹായവും കായിക അടിസ്ഥാന സൗകര്യങ്ങളില്‍ ശ്രദ്ധയില്ലാതെയും ഗവണ്‍മെന്റുകള്‍ പോലും അത്‌ലറ്റുകളെ സ്വയം പ്രതിരോധത്തിലാക്കിയിരുന്നു,  നമ്മുടെ ഗവണ്‍മെന്റ് ഈ തടസ്സവും നീക്കി. ഇപ്പോള്‍ ഒന്നിന് പിറകെ ഒന്നായി മെഡലുകളുടെ പെരുമഴയാണ് നമ്മള്‍ കാണുന്നത്.


സുഹൃത്തുക്കളേ,

ഭാരതത്തിന് കഴിവിന്റെയോ വിഭവങ്ങളുടെയോ കുറവില്ല. നാം അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ടതും യഥാര്‍ത്ഥവുമായ തടസ്സം ദാരിദ്ര്യമാണ്. മുദ്രാവാക്യങ്ങള്‍ കൊണ്ട് ദാരിദ്ര്യത്തിനെതിരെ പോരാടേണ്ടത് മുദ്രാവാക്യങ്ങള്‍ കൊണ്ടല്ല, പരിഹാരങ്ങള്‍ കൊണ്ടാണ്. മുദ്രാവാക്യങ്ങള്‍ കൊണ്ടല്ല,മറിച്ച് നയങ്ങളും ഉദ്ദേശ്യങ്ങളും കൊണ്ട് അതിനെ പരാജയപ്പെടുത്താം. നമ്മുടെ രാജ്യത്തെ മുന്‍ ഗവണ്‍മെന്റുകളുടെ ചിന്തകള്‍ പാവപ്പെട്ടവരെ സാമൂഹികമായും സാമ്പത്തികമായും പുരോഗമിക്കാന്‍ അനുവദിച്ചില്ല. ദാരിദ്ര്യത്തിനെതിരെ പോരാടാനും ആ യുദ്ധത്തില്‍ വിജയികളാകാനും ദരിദ്രര്‍ക്ക് തന്നെ ശക്തിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നാം അവരെ പിന്തുണയ്ക്കുകയും അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും അവരെ ശാക്തീകരിക്കുകയും വേണം. അതുകൊണ്ടാണ് ഈ തടസ്സങ്ങള്‍ തകര്‍ത്ത് ദരിദ്രരെ ശാക്തീകരിക്കുന്നതിന് ഞങ്ങളുടെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. ഞങ്ങള്‍ ജീവിതം മാറ്റിമറിച്ചിട്ടില്ല; ഞങ്ങള്‍ ദരിദ്രരെ ദാരിദ്ര്യത്തിന് മുകളില്‍ ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. തല്‍ഫലമായി, രാജ്യം വ്യക്തമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുന്നു. വെറും അഞ്ച് വര്‍ഷത്തിനുള്ളില്‍ 13 കോടിയിലധികം ആളുകള്‍ ദാരിദ്ര്യത്തിന് മുകളിലൂടെ ഉയര്‍ന്നുവെന്ന് ശോഭന ജി പരാമര്‍ശിച്ചു. അതായത് 13 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത് രാജ്യത്തെ നവ മധ്യവര്‍ഗ വിഭാഗത്തില്‍ ചേര്‍ന്നു.

സുഹൃത്തുക്കളേ,

സ്വജനപക്ഷപാതവും നാടുവാഴിത്ത രാഷ്ട്രീയവുമായിരുന്നു ഭാരതത്തിലെ വികസനത്തിന് ഒരു പ്രധാന തടസ്സമായി നിന്നത്. ഒരാള്‍ ഒരു പ്രത്യേക കുടുംബവുമായി ബന്ധപ്പെട്ടിരിക്കുകയോ ശക്തനായ ഒരു വ്യക്തിയായി അറിയപ്പെടുകയോ ചെയ്താല്‍ മാത്രമേ അവര്‍ക്ക് എളുപ്പത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കുമായിരുന്നുളളൂ. സാധാരണക്കാരെ പരിപാലിക്കാന്‍ ആരുമുണ്ടായിരുന്നില്ല. കായിക രംഗത്തോ, ശാസ്ത്രത്തിലോ, രാഷ്ട്രീയത്തിലോ, പത്മ പുരസ്‌കാരങ്ങള്‍ പോലെയുള്ള ബഹുമതികള്‍ ഏറ്റുവാങ്ങാനോ ഒരു പ്രമുഖ കുടുംബവുമായി ബന്ധമില്ലെങ്കില്‍ വിജയം അപ്രാപ്യമാകുമെന്ന് രാജ്യത്തെ സാധാരണ പൗരന് തോന്നിയിരുന്നു. എന്നാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഈ മേഖലകളിലെല്ലാം, രാജ്യത്തെ സാധാരണ പൗരന്മാര്‍ക്ക് ഇപ്പോള്‍ ശാക്തീകരണവും പ്രോത്സാഹനവും അനുഭവപ്പെടുന്നതിന് നിങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോള്‍, സ്വാധീനമുള്ള വ്യക്തികള്‍ വഴിയോ അവരുടെ സഹായം തേടിയോ നീങ്ങേണ്ടതില്ല. ഇന്നലെകളില്‍ ആരും തിരിച്ചറിയാതിരുന്നവരാണ് ഇന്ന് രാജ്യത്തിന്റെ വീരന്‍മാരാകുന്നത്. 

സുഹൃത്തുക്കളേ,

വര്‍ഷങ്ങളായി, ഭാരതത്തിലെ ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നമ്മുടെ വികസനത്തിന് സുപ്രധാനവും യഥാര്‍ത്ഥ തടസ്സമായി നിലകൊള്ളുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഫ്രാസ്ട്രക്ചര്‍ ബില്‍ഡിംഗ് ഡ്രൈവ് ഭാരതത്തില്‍ ആരംഭിച്ചുകൊണ്ട് ഞങ്ങള്‍ ഇതിനൊരു പരിഹാരം കണ്ടെത്തി. ഇന്ന് രാജ്യം അഭൂതപൂര്‍വമായ അടിസ്ഥാന സൗകര്യ വികസനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ പുരോഗതിയുടെ വേഗതയും വ്യാപ്തിയും നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ചില ഉദാഹരണങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് നല്‍കാം. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ ഞങ്ങള്‍ പ്രതിദിനം 12 കിലോമീറ്റര്‍ ഹൈവേകള്‍ നിര്‍മ്മിക്കുന്നു. എന്റെ ഭരണം ആരംഭിക്കുന്നതിന് മുമ്പുള്ള കാലഘട്ടത്തെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. 2022-23 ല്‍, ഞങ്ങള്‍ പ്രതിദിനം ഏകദേശം 30 കിലോമീറ്റര്‍ ഹൈവേകള്‍ നിര്‍മ്മിച്ചു. 2014ല്‍ രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ മെട്രോ റെയില്‍ കണക്റ്റിവിറ്റി ഉണ്ടായിരുന്നു. 2023ല്‍ 20 നഗരങ്ങളില്‍ മെട്രോ റെയില്‍ കണക്റ്റിവിറ്റി നിലവിലുണ്ട്. 2014ല്‍ രാജ്യത്ത് 70 ഓളം എയര്‍പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2023 ആകുമ്പോഴേക്കും ഈ സംഖ്യ ഏകദേശം 150 ല്‍ എത്തി, ഇത് ഇരട്ടിയായി. 2014ല്‍ രാജ്യത്ത് ഏകദേശം 380 മെഡിക്കല്‍ കോളേജുകള്‍ ഉണ്ടായിരുന്നു. 2023ല്‍ നമുക്ക് 700-ലധികം മെഡിക്കല്‍ കോളേജുകളുണ്ട്. 2014ല്‍ 350 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ മാത്രമാണ് ഗ്രാമപഞ്ചായത്തുകളില്‍ എത്തിയിരുന്നത്. 2023 ഓടെ, ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ഞങ്ങള്‍ ഏകദേശം 6 ലക്ഷം കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിച്ചു. 2014ല്‍ പ്രധാനമന്ത്രി ഗ്രാം സഡക് യോജനയിലൂടെ 55 ശതമാനം ഗ്രാമങ്ങള്‍ മാത്രമേ ബന്ധിപ്പിച്ചിട്ടുള്ളൂ. 4 ലക്ഷം കിലോമീറ്ററിലധികം റോഡുകള്‍ നിര്‍മ്മിച്ചതിലൂടെ ഞങ്ങള്‍ ഈ കണക്ക് 99 ശതമാനമായി ഉയര്‍ത്തി. 2014 വരെ ഭാരതത്തിലെ ഏകദേശം 20,000 കിലോമീറ്റര്‍ റെയില്‍വേ ലൈനുകള്‍ വൈദ്യുതീകരിച്ചു. ഇപ്പോള്‍ ശ്രദ്ധിക്കുക. 70 വര്‍ഷം കൊണ്ട് 20,000 കിലോമീറ്റര്‍ റെയില്‍വേ ലൈനുകള്‍ വൈദ്യുതീകരിച്ചു. നമ്മുടെ ഗവണ്‍മെന്റ് വെറും 10 വര്‍ഷത്തിനുള്ളില്‍ ഏകദേശം 40,000 കിലോമീറ്റര്‍ റെയില്‍വേ ലൈനുകള്‍ വൈദ്യുതീകരിച്ചു. ഇതാണ് ഭാരതത്തിന്റെ ഇന്നത്തെ വിജയത്തിന്റെ വേഗതയും അളവും പ്രതീകവും.

സുഹൃത്തുക്കളേ,

സമീപ വര്‍ഷങ്ങളില്‍, നമ്മുടെ രാജ്യം ചില തടസ്സങ്ങളെ മറികടന്നു. ഇവിടെ നമ്മുടെ നയരൂപീകരണക്കാരുടെയും രാഷ്ട്രീയ വിദഗ്ധരുടെയും മനസ്സില്‍ ഒരു പ്രശ്‌നമുണ്ടായിരുന്നു. നല്ല സാമ്പത്തിക ശാസ്ത്രവും നല്ല രാഷ്ട്രീയവും ഒന്നിച്ച് നിലനില്‍ക്കില്ലെന്ന് അവര്‍ വിശ്വസിച്ചു. പല ഗവണ്‍മെന്റുകളും ഈ വിശ്വാസമാണ് അംഗീകരിച്ചത്. ഇത് രാഷ്ട്രീയവും സാമ്പത്തികവുമായ രംഗങ്ങളില്‍ രാജ്യത്തിന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. എന്നിരുന്നാലും, നല്ല സാമ്പത്തിക ശാസ്ത്രവും നല്ല രാഷ്ട്രീയവും നമ്മള്‍ ഒരുമിച്ച് കൊണ്ടുവന്നു. ഇന്ന്, നല്ല സാമ്പത്തിക ശാസ്ത്രവും നല്ല രാഷ്ട്രീയവും ഒരുമിച്ചു പോകുമെന്ന് എല്ലാവരും അംഗീകരിക്കുന്നു. നമ്മുടെ സുശക്തമായ സാമ്പത്തിക നയങ്ങള്‍ രാജ്യത്തിന്റെ പുരോഗതിക്ക് പുതിയ വഴികള്‍ തുറന്നു. ഇത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ജീവിതത്തെ മാറ്റിമറിച്ചു, സുസ്ഥിരമായ ഭരണം നല്‍കുന്നതിനുള്ള സുപ്രധാനമായ ജനവിധി ഈ ജനങ്ങള്‍ തന്നെ ഞങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ചരക്ക് സേവന നികുതി (ജിഎസ്ടി), ബാങ്കിംഗ് പ്രതിസന്ധി പരിഹരിക്കല്‍, കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള നയരൂപീകരണം... തുടങ്ങി രാജ്യത്തിന് ദീര്‍ഘകാല പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും പൗരന്മാര്‍ക്ക് ദീര്‍ഘകാല ആനുകൂല്യങ്ങള്‍ ഉറപ്പുനല്‍കുന്നതുമായ നയങ്ങളാണ് നമ്മള്‍ എപ്പോഴും തിരഞ്ഞെടുത്തത്. .

സുഹൃത്തുക്കളേ,

തടസങ്ങളുടെ ഒരു ഉദാഹരണമായി മനസിലാക്കാവുന്ന ഒന്നാണ് സ്ത്രീ സംവരണ ബില്‍. പതിറ്റാണ്ടുകളായി അനിശ്ചിതത്വത്തിലായതോടെ, ഈ ബില്‍ ഒരിക്കലും പാസാകില്ലെന്ന് തോന്നി. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ ഈ തടസ്സം മറികടന്നു. നാരീ ശക്തി വന്ദന്‍ അധീനിയം ഇന്ന് യാഥാര്‍ത്ഥ്യമാണ്.

സുഹൃത്തുക്കളേ,

നിങ്ങളോട് സംസാരിക്കുമ്പോള്‍, അതിശയോക്തി കലര്‍ന്ന തടസ്സങ്ങളുടെ വിഷയമാണ് ഞാന്‍ ആദ്യം സ്പര്‍ശിച്ചത്. നമ്മുടെ രാജ്യത്ത്, മുന്‍ സര്‍ക്കാരുകളും, വിദഗ്ധരും, വിവാദങ്ങള്‍ക്ക് ആഭിമുഖ്യമുള്ള വ്യക്തികളും, എല്ലാം അവരുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ഉയര്‍ത്തിവിട്ട ചില വെല്ലുവിളികളും പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഉദാഹരണത്തിന്, ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ഉയര്‍ന്നപ്പോഴെല്ലാം അത് കാര്യമായ കോളിളക്കം സൃഷ്ടിച്ചു. ഇത്തരമൊരു നടപടി സ്വീകരിച്ചാല്‍ അത് വിനാശകരമായ സാഹചര്യത്തിലേക്ക് നയിക്കുമെന്ന് സൂചിപ്പിക്കുന്ന ഒരു മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കപ്പെട്ടതുപോലെയായിരുന്നു അത്. എന്നിരുന്നാലും, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് മേഖലയിലുടനീളം സമൃദ്ധിയുടെയും സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ പാതകള്‍ തുറന്നു. ലാല്‍ ചൗക്കിന്റെ ചിത്രങ്ങള്‍ ജമ്മു കശ്മീര്‍ എങ്ങനെയാണ് പരിവര്‍ത്തനത്തിന് വിധേയമാകുന്നത് എന്ന് വ്യക്തമാക്കുന്നു. ഭീകരത ക്രമേണ കുറഞ്ഞുവരുന്നു, ടൂറിസം അവിടെ സ്ഥിരമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജമ്മു കശ്മീര്‍ വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തുന്നത് കാണാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

സുഹൃത്തുക്കളേ,

മാധ്യമ മേഖലയിലെ നിരവധി വ്യക്തികള്‍ ഇവിടെയുണ്ട്. മാധ്യമങ്ങള്‍ ബ്രേക്കിംഗ് ന്യൂസ് നല്‍കുന്നതിന്റെ പ്രസക്തി വളരെ വലുതാണ്. കാലാകാലങ്ങളില്‍ ബ്രേക്കിംഗ് ന്യൂസ് നല്‍കുന്നത് പരമ്പരാഗതമാണെങ്കിലും, ബ്രേക്കിംഗ് ന്യൂസ് മുമ്പ് ഉണ്ടായിരുന്നതില്‍ നിന്ന് ഇപ്പോഴുള്ളതിലേക്ക് എങ്ങനെ വികസിച്ചുവെന്ന് വിശകലനം ചെയ്യേണ്ടത് അത്യാവശ്യമാണ്. 2013 മുതല്‍ 2023 വരെ ഒരു ദശാബ്ദം പിന്നിട്ടെങ്കിലും, ഈ കാലയളവില്‍ സംഭവിച്ച മാറ്റങ്ങള്‍ രാത്രിയും പകലും പോലെയാണ്. ഭാരതത്തിന്റെ ജിഡിപി വളര്‍ച്ചാ പ്രവചനം റേറ്റിംഗ് ഏജന്‍സികള്‍ താഴോട്ടു തിരുത്തിയത് എങ്ങനെയെന്ന് 2013ല്‍ സമ്പദ്വ്യവസ്ഥയെ കവര്‍ ചെയ്തവര്‍ ഓര്‍ക്കും. എന്നിരുന്നാലും, 2023-ല്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. അന്താരാഷ്ട്ര സ്ഥാപനങ്ങളും റേറ്റിംഗ് ഏജന്‍സികളും ഇപ്പോള്‍ ഞങ്ങളുടെ വളര്‍ച്ചാ പ്രവചനം മുകളിലേക്ക് പരിഷ്‌കരിക്കുകയാണ്. 2013ല്‍ ബാങ്കിംഗ് മേഖലയുടെ ശോച്യാവസ്ഥയെക്കുറിച്ച് വാര്‍ത്തകള്‍ വരും. എന്നാല്‍ 2023-ല്‍, ഞങ്ങളുടെ ബാങ്കുകള്‍ അവരുടെ എക്കാലത്തെയും മികച്ച ലാഭവും പ്രകടനവും കാണിക്കുന്നു. 2013ല്‍ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ രാജ്യത്ത് പ്രചരിച്ചിരുന്നു. എന്നിരുന്നാലും, 2023 ല്‍, ഭാരതത്തിന്റെ പ്രതിരോധ കയറ്റുമതി റെക്കോര്‍ഡ് ഉയര്‍ന്നതിലെത്തിയതായി പത്രങ്ങളും വാര്‍ത്താ ചാനലുകളും റിപ്പോര്‍ട്ട് ചെയ്യുന്നു. 2013-14 നെ അപേക്ഷിച്ച് ഇത് 20 മടങ്ങ് വര്‍ദ്ധിച്ചു. റെക്കോര്‍ഡ് കുംഭകോണങ്ങളില്‍ നിന്ന് റെക്കോര്‍ഡ് കയറ്റുമതിയിലേക്ക് ഞങ്ങള്‍ ഒരുപാട് മുന്നോട്ട് പോയി.

സുഹൃത്തുക്കളേ,

2013-ല്‍, വെല്ലുവിളി നിറഞ്ഞ സാമ്പത്തിക സാഹചര്യങ്ങള്‍ കാരണം മധ്യവര്‍ഗത്തിന്റെ സ്വപ്നങ്ങള്‍ തകര്‍ന്നുവെന്ന് പ്രസ്താവിക്കുന്ന നിരവധി ദേശീയ അന്തര്‍ദേശീയ പ്രസിദ്ധീകരണങ്ങള്‍ നിങ്ങള്‍ക്ക് കാണാനാകും. പക്ഷേ, സുഹൃത്തുക്കളേ, ആരാണ് 2023-ല്‍ ഒരു മാറ്റം കൊണ്ടുവരുന്നത്? അത് സ്പോര്‍ട്സ് ആയാലും, സ്റ്റാര്‍ട്ടപ്പുകളായാലും, ബഹിരാകാശമായാലും, സാങ്കേതിക വിദ്യയായാലും, രാജ്യത്തെ മധ്യവര്‍ഗമാണ് ഓരോ വികസന യാത്രയിലും മുന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, രാജ്യത്തെ മധ്യവര്‍ഗം അതിവേഗം പുരോഗതി കൈവരിച്ചു. അവരുടെ വരുമാനം വര്‍ദ്ധിച്ചു, അവരുടെ വലിപ്പം വര്‍ദ്ധിച്ചു. 2013-14ല്‍ ഏകദേശം 4 കോടി ആളുകള്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചു. 2023-24ല്‍ ഈ എണ്ണം ഇരട്ടിയായി, 7.5 കോടിയിലധികം ആളുകള്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചു. നികുതി വിവരങ്ങളുമായി ബന്ധപ്പെട്ട ഒരു പഠനം വെളിപ്പെടുത്തുന്നത് 2014-ല്‍ നാല് ലക്ഷം രൂപയില്‍ താഴെയായിരുന്ന ശരാശരി വരുമാനം 2023-ല്‍ പതിമൂന്ന് ലക്ഷം രൂപയായി ഉയര്‍ന്നു എന്നാണ്. ദശലക്ഷക്കണക്കിന് ആളുകള്‍ താഴ്ന്ന വരുമാനക്കാരില്‍ നിന്ന് ഉയര്‍ന്ന വരുമാനമുള്ള ഗ്രൂപ്പുകളിലേക്ക് മാറിയെന്നാണ് ഇതിനര്‍ത്ഥം. രാജ്യത്ത്. ആദായനികുതി വിവരങ്ങളുമായി ബന്ധപ്പെട്ട രസകരമായ നിരവധി വസ്തുതകള്‍ അവതരിപ്പിച്ചുകൊണ്ട് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹിന്ദുസ്ഥാന്‍ ടൈംസില്‍ രസകരമായ ഒരു ലേഖനം വന്നത് ഞാന്‍ ഓര്‍ക്കുന്നു. വാര്‍ഷിക വരുമാനമായി അഞ്ച് ലക്ഷം രൂപ മുതല്‍ ഇരുപത്തിയഞ്ച് ലക്ഷം രൂപ വരെ സമ്പാദിക്കുന്നവരുടെ രസകരമായ കണക്കാണ് അതിലൊന്ന്. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ഈ ശമ്പള പരിധിയിലുള്ളവരുടെ ആകെ വരുമാനം കൂടി കൂട്ടിയാല്‍, ഈ കണക്ക് 2.75 ലക്ഷം കോടിയില്‍ താഴെയാണ്. 2021 ആയപ്പോഴേക്കും ഇത് 14 ലക്ഷം കോടിയായി ഉയര്‍ന്നു. ഇതിനര്‍ത്ഥം ഇത് അഞ്ചിരട്ടി വര്‍ധിച്ചു എന്നാണ്. ഇതിന് വ്യക്തമായ രണ്ട് കാരണങ്ങളുണ്ട്. അഞ്ച് മുതല്‍ ഒരു ലക്ഷം രൂപ മുതല്‍ ഇരുപത്തിയഞ്ച് ലക്ഷം വരെ ശമ്പളം വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു, ഈ ബ്രാക്കറ്റിലെ ആളുകളുടെ ശമ്പളത്തിലും ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈ വിശകലനം ശമ്പള വരുമാനത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഞാന്‍ നിങ്ങളെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. ബിസിനസ്സില്‍ നിന്നുള്ള വരുമാനം, ഹൗസ് പ്രോപ്പര്‍ട്ടിയില്‍ നിന്നുള്ള വരുമാനം, മറ്റ് നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം, എല്ലാം കൂടി ചേര്‍ത്താല്‍ ഈ കണക്ക് ഇനിയും വര്‍ദ്ധിക്കും.


സുഹൃത്തുക്കളേ,

ഭാരതത്തില്‍ വളര്‍ന്നുവരുന്ന മധ്യവര്‍ഗവും കുറഞ്ഞുവരുന്ന ദാരിദ്ര്യവും ഒരു സുപ്രധാന സാമ്പത്തിക ചക്രത്തിന്റെ അടിത്തറയായി മാറുകയാണ്. ദാരിദ്ര്യത്തില്‍ നിന്ന് കരകയറുന്നവര്‍, നവ-മധ്യവര്‍ഗത്തിന്റെ ഭാഗമായിത്തീര്‍ന്നവര്‍, ഇപ്പോള്‍ രാജ്യത്തിന്റെ ഉപഭോഗ വളര്‍ച്ചയെ നയിക്കുന്ന ഗണ്യമായ ശക്തിയാണ്. ഈ ആവശ്യം നിറവേറ്റാനുള്ള ഉത്തരവാദിത്തം നമ്മുടെ മധ്യവര്‍ഗത്തിനാണ്. ഒരു ദരിദ്രന്‍ പുതിയ ഷൂസ് വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ അത് ഒരു മധ്യവര്‍ഗ കടയില്‍ നിന്ന് വാങ്ങുന്നു, അതായത് മധ്യവര്‍ഗത്തിന്റെ വരുമാനം വര്‍ദ്ധിക്കുന്നു, ദരിദ്രരുടെ ജീവിതം മാറുകയാണ്. ദാരിദ്ര്യം കുറയുന്നത് ഇടത്തരക്കാര്‍ക്ക് ഗുണം ചെയ്യുന്ന ഗുണപരമായ ചക്രത്തിലൂടെയാണ് ഭാരതം ഇപ്പോള്‍ കടന്നുപോകുന്നത്. പാവപ്പെട്ടവരില്‍ നിന്നും ഇടത്തരക്കാരില്‍ നിന്നുമുള്ള ആളുകളുടെ അഭിലാഷങ്ങളും ഇച്ഛാശക്തിയും രാജ്യത്തിന്റെ വികസനത്തെ ശാക്തീകരിക്കുന്നു. ഈ ആളുകളുടെ ശക്തി ഭാരതത്തെ 10-ാമത്തെ വലിയ സമ്പദ്വ്യവസ്ഥയില്‍ നിന്ന് ജിഡിപിയുടെ അടിസ്ഥാനത്തില്‍ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലേക്ക് മാറ്റി. ഇപ്പോള്‍, ഇതേ ഇച്ഛാശക്തി നമ്മുടെ മൂന്നാം ടേമില്‍ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളിലേക്ക് ഭാരതത്തെ നയിക്കാന്‍ സജ്ജമാണ്.

സുഹൃത്തുക്കളേ,

ഈ 'അമൃത് കാലില്‍', 2047-ഓടെ രാജ്യം ഒരു 'വികസിത ഭാരത'മായി മാറാനുള്ള ശ്രമത്തിലാണ്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച്, നമ്മുടെ ലക്ഷ്യങ്ങള്‍ വിജയകരമായി കൈവരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ന്, ലോകത്തിലെ ഏറ്റവും ദരിദ്രര്‍ മുതല്‍ സമ്പന്നരായ നിക്ഷേപകര്‍ വരെ, 'ഇത് ഭാരതത്തിന്റെ സമയമാണ്' എന്ന് എല്ലാവരും വിശ്വസിക്കുന്നു. ഓരോ ഇന്ത്യക്കാരന്റെയും ആത്മവിശ്വാസമാണ് നമ്മുടെ ഏറ്റവും വലിയ ശക്തി. ഈ ശക്തിയാല്‍ നമുക്ക് ഏത് തടസ്സങ്ങളെയും മറികടക്കാന്‍ കഴിയും. 2047-ല്‍ ഇവിടെ എത്രപേര്‍ ഉണ്ടാകുമെന്ന് എനിക്കറിയില്ല, എന്നാല്‍ 2047-ല്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ഉച്ചകോടി നടക്കുമ്പോള്‍ അതിന്റെ വിഷയം 'വികസിത രാഷ്ട്രം, എന്താണ് അടുത്തത്?' എന്നതായിരിക്കുമെന്ന് ഞാന്‍ ആത്മവിശ്വാസത്തോടെ പറയുന്നു. ഒരിക്കല്‍ കൂടി, ഈ ഉച്ചകോടിയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു. വളരെ നന്ദി.

 

NS



(Release ID: 1974865) Visitor Counter : 81