പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഒകേ്ടാബര്‍ മൂന്നിന് ഛത്തീസ്ഗഡും തെലങ്കാനയും സന്ദര്‍ശിക്കും


നഗര്‍നാറിലെ എന്‍.എം.ഡി.സി സ്റ്റീല്‍ ലിമിറ്റഡിന്റെ സ്റ്റീല്‍ പ്ലാന്റ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; 23,800 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഇത് ലോകത്തിന്റെ ഉരുക്ക് ഭൂപടത്തില്‍ ബസ്തറിനെ ഉള്‍പ്പെടുത്തും

ജഗദല്‍പൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ നവീകരണത്തിന് പ്രധാനമന്ത്രി തറക്കല്ലിടും

ഛത്തീസ്ഗഡില്‍ റെയില്‍, റോഡ് മേഖലയിലെ നിരവധി പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിക്കും

തെലങ്കാനയില്‍ 8000 കോടി രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും

എന്‍.ടി.പി.സിയുടെ തെലങ്കാന സൂപ്പര്‍ തെര്‍മല്‍ പവര്‍ പദ്ധതിയുടെ 800 മെഗാവാട്ട് യൂണിറ്റ് പ്രധാനമന്ത്രി സമര്‍പ്പിക്കും; വിവിധ റെയില്‍ അടിസ്ഥാന സൗകര്യ പദ്ധതികളും സമര്‍പ്പിക്കും

തെലങ്കാനയിലുടനീളം പ്രധാന്‍ മന്ത്രി - ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്റെ കീഴില്‍ നിര്‍മ്മിക്കുന്ന 20 ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിടും

Posted On: 02 OCT 2023 10:12AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഒകേ്ടാബര്‍ 3 ന് ഛത്തീസ്ഗഡും തെലങ്കാനയും സന്ദര്‍ശിക്കും.


ഛത്തീസ്ഗഡ്ഡിലെ രാവിലെ 11 മണിക്ക് ബസ്തറിലെ ജഗ്ദല്‍പൂരില്‍ നഗര്‍നാറിലെ എന്‍.എം.ഡി.സി സ്റ്റീല്‍ ലിമിറ്റഡിന്റെ സ്റ്റീല്‍ പ്ലാന്റ് ഉള്‍പ്പെടെ 26,000 കോടിയിലധികം രൂപ ചെലവു വരുന്ന വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് തെലങ്കാനയിലെ നിസാമാബാദില്‍ എത്തിച്ചേരുന്ന പ്രധാനമന്ത്രി, വൈദ്യുതി, റെയില്‍, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളിലായി 8000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും അവിടെ നിര്‍വഹിക്കുകയും ചെയ്യും.

പ്രധാനമന്ത്രി ഛത്തീസ്ഗഡില്‍


ആത്മനിര്‍ഭര്‍ ഭാരതിന്റെ വീക്ഷണത്തിന് വലിയ പ്രചോദനം നല്‍കുന്ന ഒരു ചുവടുവയ്പ്പായി, ബസ്തര്‍ ജില്ലയിലെ നഗര്‍നാറില്‍ എന്‍.എം.ഡി.സി സ്റ്റീല്‍ ലിമിറ്റഡിന്റെ സ്റ്റീല്‍ പ്ലാന്റ് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും. 23,800 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ സ്റ്റീല്‍ പ്ലാന്റ് ഉയര്‍ന്ന നിലവാരമുള്ള ഉരുക്ക് ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഗ്രീന്‍ഫീല്‍ഡ് പദ്ധതിയാണ്. നഗര്‍നാറിലെ എന്‍.എം.ഡി.സി സ്റ്റീല്‍ ലിമിറ്റഡിന്റെ സ്റ്റീല്‍ പ്ലാന്റ് ആയിരക്കണക്കിന് ആളുകള്‍ക്ക് പ്ലാന്റില്‍ തൊഴില്‍നല്‍കുന്നതിനോടൊപ്പം അനുബന്ധ വ്യവസായങ്ങളിലും വലിയതോതില്‍ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യും. ഇത് ബസ്തറിനെ ലോക ഉരുക്ക് ഭൂപടത്തില്‍ ഉള്‍പ്പെടുത്തുകയും മേഖലയുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് ഉത്തേജനം നല്‍കുകയും ചെയ്യും.
രാജ്യത്തുടനീളം റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, പരിപാടിയില്‍ വിവിധ റെയില്‍ പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും നിര്‍വഹിക്കും. അനന്തഗഢിനും തരോക്കിക്കും ഇടയിലുള്ള പുതിയ റെയില്‍ പാതയും ജഗദല്‍പൂരിനും ദന്തേവാരയ്ക്കും ഇടയിലെ റെയില്‍ പാത ഇരട്ടിപ്പിക്കല്‍ പദ്ധതിയും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതിക്ക് കീഴില്‍ ജഗദല്‍പൂര്‍ സ്‌റ്റേഷന്റെ പുനര്‍വികസനത്തിനും, ബോറിഡാണ്ട് - സൂരജ്പൂര്‍ റെയില്‍ പാത ഇരട്ടിപ്പിക്കല്‍ പദ്ധതിക്കും അദ്ദേഹം തറക്കല്ലിടും. തരോക്കി - റായ്പൂര്‍ ഡെമു ട്രെയിന്‍ സര്‍വീസും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. ഈ റെയില്‍ പദ്ധതികള്‍ സംസ്ഥാനത്തെ ഗോത്രവര്‍ഗ്ഗ മേഖലകളിലെ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തും. മെച്ചപ്പെട്ട റെയില്‍ അടിസ്ഥാന സൗകര്യങ്ങളും പുതിയ ട്രെയിന്‍ സര്‍വ്വീസും പ്രദേശവാസികള്‍ക്ക് ഗുണം ചെയ്യുകയും മേഖലയുടെ സാമ്പത്തിക വികസനത്തിന് സഹായിക്കുകയും ചെയ്യും.


ദേശീയ പാത-43 ന്റെ കുങ്കുരി മുതല്‍ ഛത്തീസ്ഗഡ് - ജാര്‍ഖണ്ഡ് അതിര്‍ത്തി ഭാഗം വരെയുള്ള റോഡ് നവീകരണ പദ്ധതിയും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. പുതിയ റോഡ് റോഡ് ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുകയും മേഖലയിലെ ജനങ്ങള്‍ക്ക് ഗുണകരമാകുകയും ചെയ്യും.

പ്രധാനമന്ത്രി തെലങ്കാനയില്‍


മെച്ചപ്പെട്ട ഊര്‍ജ്ജ കാര്യക്ഷമതയോടെ രാജ്യത്ത് വൈദ്യുതി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, എന്‍.ടി.പി.സി.യുടെ തെലങ്കാന സൂപ്പര്‍ തെര്‍മല്‍ പവര്‍ പദ്ധതിയുടെ ഒന്നാം ഘട്ടത്തിലെ ആദ്യ 800 മെഗാവാട്ട് യൂണിറ്റ് രാജ്യത്തിന് സമര്‍പ്പിക്കും. ഇത് തെലങ്കാനയ്ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യമാക്കുകയും സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് ഉത്തേജനം നല്‍കുകയും ചെയ്യും. രാജ്യത്തെ ഏറ്റവും പരിസ്ഥിതിക്ക് അനുസൃതമായ പവര്‍ സ്‌റ്റേഷനുകളില്‍ ഒന്നായി ഇത് മാറും.


മനോഹരാബാദിനെയും സിദ്ദിപേട്ടിനെയും ബന്ധിപ്പിക്കുന്ന പുതിയ റെയില്‍വേ ലൈനും ധര്‍മ്മബാദ് - മനോഹരാബാദ്, മഹബൂബ് നഗര്‍ - കര്‍ണൂല്‍ എന്നിവയ്ക്കിടയിലുള്ള വൈദ്യുതീകരണ പദ്ധതിയും ഉള്‍പ്പെടെയുള്ള റെയില്‍ പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുന്നതോടെ തെലങ്കാനയുടെ റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഉത്തേജനം ലഭിക്കും. 76 കിലോമീറ്റര്‍ നീളമുള്ള മനോഹരാബാദ്-സിദ്ദിപേട്ട് റെയില്‍ പാത ഈ പ്രദേശത്തിന്റെ, പ്രത്യേകിച്ച് മേഡക്, സിദ്ദിപേട്ട് ജില്ലകളിലെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ഉത്തേജനം നല്‍കും. ധര്‍മബാദ് - മനോഹരാബാദ്, മഹബൂബ് നഗര്‍ - കര്‍ണൂല്‍ എന്നിവയ്ക്കിടയിലുള്ള വൈദ്യുതീകരണ പദ്ധതി തീവണ്ടികളുടെ ശരാശരി വേഗത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ഈ മേഖലയെ പരിസ്ഥിതി സൗഹൃദ റെയില്‍ ഗതാഗതത്തിലേക്ക് നയിക്കുകയും ചെയ്യും. മേഖലയിലെ പ്രാദേശിക റെയില്‍വേ യാത്രക്കാര്‍ക്ക് പ്രയോജനം ചെയ്യുന്ന സിദ്ദിപേട്ട് - സെക്കന്തരാബാദ് - സിദ്ദിപേട്ട് ട്രെയിന്‍ സര്‍വീസും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും.


തെലങ്കാനയിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി പ്രധാനമന്ത്രി - ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്റെ കീഴില്‍ സംസ്ഥാനത്തുടനീളം 20 ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകളുടെ (സി.സി.ബി) തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. അദിലാബാദ്, ഭദ്രാദ്രി കോതഗുഡെം, ജയശങ്കര്‍ ഭൂപാല്‍പള്ളി, ജോഗുലാംബ ഗഡ്വാള്‍, ഹൈദരാബാദ്, ഖമ്മം, കുമുരം ഭീം ആസിഫാബാദ്, മഞ്ചേരിയല്‍, മഹബൂബ്‌നഗര്‍ (ബേഡപള്ളി), മുലുഗു, നാഗര്‍കുര്‍ണൂല്‍, നല്‍ഗൊണ്ട, നാരായണ്‍പേട്ട്, നിര്‍മ്മല്‍, രാജണ്ണ സിര്‍സില, രംഗറെഡ്ഡി (മഹേശ്വരം) സുര്യപേട്ട്, പെദ്ദപ്പള്ളി, വികാരബാദ്, വാറംഗല്‍ (നര്‍സാംപേട്ട്) എന്നീ ജില്ലകളിലാണ് ഈ സി.സി.ബികള്‍ നിര്‍മിക്കുക ഈ സി.സി.ബികള്‍ തെലങ്കാനയിലുടനീളമുള്ള ക്രിട്ടിക്കല്‍ കെയര്‍അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യും.

 

NS



(Release ID: 1963151) Visitor Counter : 101