പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജസ്ഥാനിലെ നാഥ്ദ്വാരയിൽ 5500 കോടി രൂപയിലധികം വരുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു


രാജ്സമന്ദ്, ഉദയ്പൂർ എന്നിവിടങ്ങളിലെ രണ്ടുവരിപ്പാതകളുടെ നവീകരണത്തിനുള്ള റോഡ് നിർമാണ പദ്ധതികൾക്ക് തറക്കല്ലിട്ടു

ഉദയ്പൂർ റെയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിനും ഗേജ് മാറ്റൽ പദ്ധതിക്കും തറക്കല്ലിട്ടു

മൂന്ന് ദേശീയ പാത പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നു

"സംസ്ഥാനത്തിന്റെ വികസനത്തോടൊപ്പം രാജ്യത്തിന്റെ വികസനമെന്ന മന്ത്രത്തിൽകേന്ദ്ര ഗവൺമെന്റ് വിശ്വസിക്കുന്നു"

"ജീവിതം സുഗമമാക്കുന്നതിനുള്ള ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഞങ്ങൾ സൃഷ്ടിക്കുകയാണ്"

"മുൻകാലങ്ങളിലെ ഹ്രസ്വകാല ചിന്ത രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണത്തെ അവഗണിക്കുന്നതിലേക്ക് നയിച്ചത് വഴി വൻ നഷ്ടമാണ് സംഭവിച്ചത്

"അടുത്ത 25 വർഷത്തിനുള്ളിൽ ഒരു വികസിത ഭാരത് എന്ന ദൃഢനിശ്ചയത്തിന് പിന്നിലെ ശക്തിയായി ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഉയർന്നുവരുന്നു"

"ഇന്നത്തെ ഇന്ത്യ ഒരു അഭിലാഷ സമൂഹമാണ്"

"100 ശതമാനം റെയിൽ വൈദ്യുതീകരണമുള്ള സംസ്ഥാനങ്ങളിലൊന്നായി രാജസ്ഥാൻ മാറുന്ന ദിവസം വിദൂരമല്ല"

"ഗവണ്മെന്റ് സേവന മനോഭാവത്തോടെ പ്രവർത്തിക്കുകയും അതിനെ ഭക്തിഭാവമായി കണക്കാക്കുകയും ചെയ്യുന്നു"


Posted On: 10 MAY 2023 1:43PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ഇന്ന് രാജസ്ഥാനിലെ നാഥ്ദ്വാരയിൽ  5500 കോടി രൂപയിലധികം  ചെലവ് വരുന്ന പദ്ധതികളുടെ   ശിലാസ്ഥാപനവും ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പണവും  നിർവ്വഹിച്ചു . റെയിൽവേ, റോഡ് പദ്ധതികൾ ചരക്കുകളുടെയും സേവനങ്ങളുടെയും സഞ്ചാരം സുഗമമാക്കുകയും അതുവഴി വ്യാപാരവും വാണിജ്യവും വർദ്ധിപ്പിക്കുകയും മേഖലയിലെ ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും ശക്തിപ്പെടുത്തുന്നതിലാണ് വികസന പദ്ധതികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സദസിനെ അഭിസംബോധന ചെയ്യവേ, ശ്രീനാഥിന്റെ മഹത്തായ മേവാർ ഭൂമി സന്ദർശിക്കാൻ അവസരം ലഭിച്ചതിൽ പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. നേരത്തെ നാഥദ്വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയ കാര്യം പ്രധാനമന്ത്രി അനുസ്മരിക്കുകയും ആസാദി കാ അമൃത കാലത്തു് ഒരു വികസിത  ഭാരതത്തിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള അനുഗ്രഹം തേടുകയും  ചെയ്തു.

ഇന്ന്   സമർപ്പിക്കപ്പെട്ടതും  തറക്കല്ലിട്ടതുമായ പദ്ധതികളെ പരാമർശിച്ച്, ഈ പദ്ധതികൾ രാജസ്ഥാന്റെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയ പാതയുടെ ഉദയ്പൂർ മുതൽ ഷംലാജി വരെയുള്ള ഭാഗം ആറുവരിയാക്കുന്നത് ഉദയ്പൂർ, ദുംഗർപൂർ, ബൻസ്വാര എന്നിവയ്ക്ക് ഗുണം ചെയ്യും. ദേശീയ പാത 25ന്റെ ബിലാര-ജോധ്പൂർ സെക്ഷൻ ജോധ്പൂരിൽ നിന്ന് അതിർത്തി പ്രദേശങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കും. ജയ്പൂർ-ജോധ്പൂർ യാത്രയ്ക്ക് എടുക്കുന്ന സമയം മൂന്ന് മണിക്കൂർ കുറയ്ക്കുമെന്നും ലോക പൈതൃക സ്ഥലങ്ങളായ കുംഭൽഗഡ്, ഹൽദി ഘാട്ടി എന്നിവ കൂടുതൽ പ്രാപ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീ നാഥ്ദ്വാരയിൽ  നിന്നുള്ള പുതിയ റെയിൽവേ ലൈൻ മേവാറിനെ മാർവാറുമായി ബന്ധിപ്പിക്കുമെന്നും മാർബിൾ, ഗ്രാനൈറ്റ്, ഖനന വ്യവസായം തുടങ്ങിയ മേഖലകളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

"സംസ്ഥാനത്തിന്റെ വികസനത്തോടൊപ്പം രാജ്യത്തിന്റെ വികസനമെന്ന  മന്ത്രത്തിൽ കേന്ദ്ര ഗവൺമെന്റ് വിശ്വസിക്കുന്നുവെന്നും , ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാൻ എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി . ഇന്ത്യയുടെ ധീരതയുടെയും പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും ഉടമയാണ് സംസ്ഥാനമെന്ന് അടിവരയിട്ട് പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തിന്റെ വികസനത്തിന്റെ വേഗത രാജസ്ഥാന്റെ വികസനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞു. സംസ്ഥാനത്തെ ആധുനിക അടിസ്ഥാന സൗകര്യങ്ങൾക്ക് കേന്ദ്ര ഗവണ്മെന്റ് പ്രത്യേക ഊന്നൽ നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആധുനിക അടിസ്ഥാന സൗകര്യങ്ങൾ റെയിൽവേയിലും റോഡ്‌വേകളിലും മാത്രമായി ഒതുങ്ങുന്നില്ല, ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള ബന്ധം വർധിപ്പിക്കുകയും സൗകര്യങ്ങൾക്ക് ഉത്തേജനം നൽകുകയും സമൂഹത്തെ ബന്ധിപ്പിക്കുകയും ഡിജിറ്റൽ കണക്റ്റിവിറ്റി വർധിപ്പിച്ച് ജനങ്ങളുടെ ജീവിതം എളുപ്പമാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഭൂമിയുടെ പൈതൃകത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല വികസനത്തിന് ഊർജം പകരുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“അടുത്ത 25 വർഷത്തിനുള്ളിൽ ഒരു വികസിത  ഭാരതത്തിന്റെ ദൃഢനിശ്ചയത്തിന് പിന്നിലെ ശക്തിയായി ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഉയർന്നുവരുന്നു”, രാജ്യത്ത് സാധ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളിലും അഭൂതപൂർവമായ നിക്ഷേപങ്ങളും വികസനത്തിന്റെ അതിശയകരമായ വേഗവും പ്രധാനമന്ത്രി അടിവരയിട്ട്  പറഞ്ഞു. റെയിൽവേ, എയർവേ, ഹൈവേ എന്നിങ്ങനെ എല്ലാ അടിസ്ഥാന സൗകര്യ മേഖലയിലും കേന്ദ്ര ഗവണ്മെന്റ്  ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യവികസനത്തിന് 10 ലക്ഷം കോടി രൂപ ബജറ്റിൽ വകയിരുത്തിയതിനെ പരാമർശിച്ച്, അടിസ്ഥാന സൗകര്യവികസനത്തിൽ ഇത്രയും നിക്ഷേപം നടത്തുമ്പോൾ, അത് മേഖലയുടെ വികസനത്തെയും തൊഴിലവസരങ്ങളെയും നേരിട്ട് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര  ഗവൺമെന്റിന്റെ ഈ പദ്ധതികൾ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ മുന്നേറ്റം നൽകിയതായി അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നിഷേധാത്മകത പ്രോത്സാഹിപ്പിക്കുന്നതിനെ പ്രധാനമന്ത്രി പരാമർശിച്ചു. ആട്ടയും, ഡാറ്റയും, റോഡ് -ഉപഗ്രഹം  എന്നിവയ്ക്കിടയിലുള്ള മുൻഗണനകളെ ചോദ്യം ചെയ്യുന്ന നിഷേധികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ സൃഷ്ടിയും ഒരുപോലെ പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വോട്ട് രാഷ്ട്രീയം രാജ്യത്തിന്റെ ഭാവി ആസൂത്രണം ചെയ്യുന്നതിന് തടസ്സമാണെന്ന്  അദ്ദേഹം പറഞ്ഞു. വളർന്നുവരുന്ന ആവശ്യങ്ങൾ  നേരിടുന്നതിന് അപര്യാപ്തമായ  ചെറിയ ആസ്തികൾ സൃഷ്ടിക്കുന്നതിനുള്ള ഹ്രസ്വകാല ചിന്തയെ അദ്ദേഹം അപലപിച്ചു . ഈ ചിന്ത രാജ്യത്തിന് വലിയ വില നൽകി അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണത്തെ അവഗണിക്കുന്നതിലേക്ക് നയിച്ചു, അദ്ദേഹം ചൂണ്ടിക്കാട്ടി .

"രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള  ഒരു ഭാവി കാഴ്ചപ്പാടിന്റെ അഭാവം മൂലം രാജസ്ഥാൻ വളരെയധികം കഷ്ടപ്പെട്ടു ." ജനങ്ങൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്കുള്ള യാത്രയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും കൃഷിയിലും, ബിസിനസുകളും വ്യവസായങ്ങളും  ഉൾപ്പെട്ടിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2000-ൽ അന്നത്തെ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാർ വാജ്‌പേയിയുടെ കാലത്താണ്   പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന  ആരംഭിച്ചതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി , 2014 വരെ ഏകദേശം 3 ലക്ഷത്തി 80 ആയിരം കിലോമീറ്റർ ഗ്രാമീണ റോഡുകൾ നിർമ്മിച്ച സ്ഥാനത്തു  ഇപ്പോഴത്തെ ഗവണ്മെന്റ് കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ   ഏകദേശം 3 ലക്ഷത്തി 50 ഓളം റോഡുകൾ നിർമ്മിച്ചുവെന്ന്  ചൂണ്ടിക്കാട്ടി . ഇതിൽ 70,000 കിലോമീറ്റർ ഗ്രാമീണ റോഡുകൾ രാജസ്ഥാനിലെ ഗ്രാമങ്ങളിൽ തന്നെ നിർമ്മിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. "ഇപ്പോൾ രാജ്യത്തെ മിക്ക ഗ്രാമങ്ങളും പക്കാ റോഡുകളിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു", അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രാമങ്ങളിലേക്കുള്ള റോഡുകൾക്കൊപ്പം നഗരങ്ങളെ ആധുനിക ഹൈവേകളുമായി ബന്ധിപ്പിക്കുകയാണ് കേന്ദ്ര  സർക്കാർ ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2014ന് മുമ്പുള്ള നാളുകളെ അപേക്ഷിച്ച് ഇരട്ടി വേഗത്തിലാണ് ദേശീയപാതകൾ നിർമിക്കുന്നത്. ഡൽഹി മുംബൈ എക്‌സ്‌പ്രസ് വേയുടെ ഒരു ഭാഗം ദൗസയിൽ അടുത്തിടെ സമർപ്പിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു.

“ഇന്നത്തെ ഇന്ത്യ ഒരു അഭിലാഷ സമൂഹമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സൗകര്യങ്ങൾ ലഭിക്കാൻ ആളുകൾ ആഗ്രഹിക്കുന്നു. ഇന്ത്യയിലെയും രാജസ്ഥാനിലെയും ജനങ്ങളുടെ അഭിലാഷം നിറവേറ്റുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്”, പ്രധാനമന്ത്രി പറഞ്ഞു

സാധാരണ പൗരന്റെ ജീവിതത്തിൽ റെയിൽവേയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ആധുനിക ട്രെയിനുകൾ, റെയിൽവേ സ്റ്റേഷനുകൾ, ട്രാക്കുകൾ തുടങ്ങി ബഹുമുഖ നടപടികളിലൂടെ റെയിൽവേയെ നവീകരിക്കാനുള്ള പദ്ധതികൾ വിശദീകരിച്ചു. രാജസ്ഥാനിൽ ആദ്യ വന്ദേ ഭാരത് ഇതിനകം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാവ്‌ലി മാർവാർ സെക്ഷന്റെ ഗേജ് മാറ്റവും അഹമ്മദാബാദ്, ഉദയ്പൂർ റൂട്ടിന്റെ ബ്രോഡ് ഗേജിംഗും പൂർത്തീകരിച്ചു.

ആളില്ലാ ഗേറ്റുകൾ ഒഴിവാക്കിയ ശേഷം രാജ്യത്തെ മുഴുവൻ റെയിൽ ശൃംഖലയും വൈദ്യുതീകരിക്കുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഉദയ്പൂർ റെയിൽവേ സ്റ്റേഷന് സമാനമായി രാജ്യത്തെ നൂറുകണക്കിന് റെയിൽവേ സ്റ്റേഷനുകളുടെ നവീകരണവും നടക്കുന്നുണ്ടെന്നും സന്ദർശകരെ കൈകാര്യം ചെയ്യാനുള്ള ശേഷി വർധിപ്പിക്കുകയാണെന്നും അദ്ദേഹം അടിവരയിട്ടു. ചരക്ക് തീവണ്ടികൾക്കായി പ്രത്യേക ട്രാക്കും പ്രത്യേക ചരക്ക് ഇടനാഴിയും നിർമിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. 2014നെ അപേക്ഷിച്ച് രാജസ്ഥാന്റെ റെയിൽവേ ബജറ്റ് പതിനാലിരട്ടിയായി വർധിച്ചതായി അദ്ദേഹം എടുത്തുപറഞ്ഞു. ദുംഗർപൂർ, ഉദയ്പൂർ, ചിത്തോർ, പാലി, സിരോഹി, രാജ്സമന്ദ് തുടങ്ങിയ ജില്ലകൾക്ക്  ഇതിനകം തന്നെ ഗേറ്റ് മാറ്റത്തിന്റെയും ലൈനുകളുടെ ഇരട്ടിപ്പിക്കലിന്റെയും നേട്ടങ്ങൾ ലഭ്യമായിട്ടുണ്ട് .  രാജസ്ഥാനിലെ റെയിൽവേ ശൃംഖലയുടെ 75 ശതമാനവും വൈദ്യുതീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. . "100 ശതമാനം റെയിൽ വൈദ്യുതീകരണമുള്ള സംസ്ഥാനങ്ങളിലൊന്നായി രാജസ്ഥാൻ മാറുന്ന ദിവസം വിദൂരമല്ല", ശ്രീ മോദി കൂട്ടിച്ചേർത്തു.

രാജസ്ഥാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും  വിശ്വാസ കേന്ദ്രങ്ങളിലേക്കും   കണക്റ്റിവിറ്റി വർധിപ്പിച്ചതിന്റെ നേട്ടങ്ങളും പ്രധാനമന്ത്രി അടിവരയിട്ടു. മഹാറാണാ പ്രതാപിന്റെ വീര്യവും ഭാമാഷായുടെ ഔദാര്യവും വീർ പന്നാഡായിയുടെ കഥയും അദ്ദേഹം അനുസ്മരിച്ചു. ഇന്നലെ മഹാറാണാ പ്രതാപിന്റെ ജയന്തി ദിനത്തിൽ രാജ്യം അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിനായി ഗവണ്മെന്റ്  വിവിധ സർക്യൂട്ടുകളിൽ പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭഗവാൻ കൃഷ്ണനുമായി ബന്ധപ്പെട്ട തീർത്ഥാടന സ്ഥലങ്ങൾ ബന്ധിപ്പിക്കുന്നു. രാജസ്ഥാനിൽ ഗോവിന്ദ് ദേവ് ജി, ഖാട്ടു ശ്യാം ജി, ശ്രീനാഥ് ജി എന്നിവരുടെ ദർശനം സുഗമമാക്കാൻ കൃഷ്ണ സർക്യൂട്ട് വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഗവണ്മെന്റ്  സേവന ബോധത്തോടെ പ്രവർത്തിക്കുകയും അതിനെ ഭക്തി ഭാവമായി കണക്കാക്കുകയും ചെയ്യുന്നു,” പ്രധാനമന്ത്രി പറഞ്ഞു, “ സാധാരണ ജനങ്ങളുടെ  ജീവിതം എളുപ്പമാക്കുക എന്നതാണ് ഞങ്ങളുടെ ഗവൺമെന്റിന്റെ മുൻഗണന,” അദ്ദേഹം ഉപസംഹരിച്ചു.

രാജസ്ഥാൻ ഗവർണർ ശ്രീ കൽരാജ് മിശ്ര, രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട്, പാർലമെന്റ് അംഗങ്ങൾ, രാജസ്ഥാൻ സർക്കാരിലെ മന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

രാജ്സമന്ദ്, ഉദയ്പൂർ എന്നിവിടങ്ങളിൽ രണ്ടുവരിപ്പാതയായി നവീകരിക്കുന്നതിനുള്ള റോഡ് നിർമാണ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. ഉദയ്പൂർ റെയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിനും പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഗേജ് പരിവർത്തന പദ്ധതിക്കും രാജ്‌സമന്ദിലെ നാഥ്‌ദ്വാരയിൽ നിന്ന് നാഥ്ദ്വാര ടൗണിലേക്ക് പുതിയ ലൈൻ സ്ഥാപിക്കുന്നതിനും അദ്ദേഹം തറക്കല്ലിട്ടു.

കൂടാതെ, 114 കിലോമീറ്റർ നീളമുള്ള ആറുവരിപ്പാതയായ ഉദയ്പൂർ മുതൽ ദേശീയ പാത -48-ലെ ഷംലാജി വരെയുള്ള ഭാഗം ,  110 കി.മീ നീളം വീതികൂട്ടി 4 വരിയായി ശക്തിപ്പെടുത്തുകയും ദേശീയ പാത-25-ന്റെ ബാർ-ബിലാര-ജോധ്പൂർ സെക്ഷന്റെ യും, ദേശീയ പാത 58 ഇ യുടെ 47 കിലോമീറ്റർ നീളമുള്ള രണ്ട് പാതകളും ഉൾപ്പെടെ മൂന്ന് ദേശീയ പാത പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.

 

-ND-

(Release ID: 1923086) Visitor Counter : 97