പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസ്താവന

Posted On: 10 MAR 2023 3:37PM by PIB Thiruvananthpuram

ബഹുമാനപ്പെട്ട പ്രധാനമന്ത്രി അൽബനീസ്,

ഇരു രാജ്യങ്ങളിലെയും പ്രതിനിധികളേ ,

എന്റെ മാധ്യമ സുഹൃത്തുക്കളെ,

നമസ്കാരം!

ആദ്യമായി , പ്രധാനമന്ത്രി അൽബാനീസിന്റെ ആദ്യ ഇന്ത്യാ സന്ദർശനത്തെ ഞാൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും പ്രധാനമന്ത്രിമാരുടെ തലത്തിൽ വാർഷിക ഉച്ചകോടി നടത്താൻ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി അൽബനീസിന്റെ ഈ സന്ദർശനത്തോടെ ഈ പരമ്പരയുടെ തുടക്കമാണ്. ഹോളി ദിനത്തിൽ അദ്ദേഹം ഇന്ത്യയിലെത്തി, അതിനുശേഷം ഞങ്ങൾ കുറച്ച് സമയം ക്രിക്കറ്റ് മൈതാനത്ത് ചിലവഴിച്ചു. നിറങ്ങളുടെയും സംസ്കാരത്തിന്റെയും ക്രിക്കറ്റിന്റെയും ഈ ആഘോഷം ഒരു തരത്തിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സൗഹൃദത്തിന്റെ ആവേശത്തിന്റെയും ചൈതന്യത്തിന്റെയും തികഞ്ഞ പ്രതീകമാണ്.

സുഹൃത്തുക്കളേ ,

പരസ്പര സഹകരണത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് ഇന്ന് ഞങ്ങൾ വിശദമായി ചർച്ച ചെയ്തു. ഞങ്ങളുടെ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഒരു പ്രധാന സ്തംഭമാണ് സുരക്ഷാ സഹകരണം. ഇന്തോ-പസഫിക് മേഖലയിലെ സമുദ്ര സുരക്ഷയെക്കുറിച്ചും പരസ്പര പ്രതിരോധ, സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ഇന്ന് ഞങ്ങൾ വിശദമായ ചർച്ച നടത്തി. പ്രതിരോധ മേഖലയിൽ, സായുധ സേനകൾക്കുള്ള  ലോജിസ്റ്റിക്  പരസ്പര  പിന്തുണ ഉൾപ്പെടെ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾ ശ്രദ്ധേയമായ കരാറുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങളുടെ സുരക്ഷാ ഏജൻസികൾക്കിടയിൽ പതിവായി ഉപയോഗപ്രദമായ വിവര കൈമാറ്റം നടക്കുന്നുണ്ട്, ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. ഞങ്ങളുടെ യുവ സൈനികർ തമ്മിലുള്ള സമ്പർക്കവും സൗഹൃദവും വർദ്ധിപ്പിക്കുന്നതിന്, ഈ മാസം ആരംഭിച്ച ജനറൽ റാവത്ത് ഓഫീസേഴ്സ് എക്സ്ചേഞ്ച് പ്രോഗ്രാം ഞങ്ങൾ സ്ഥാപിച്ചു.

സുഹൃത്തുക്കളേ ,

വിശ്വസനീയവും ശക്തവുമായ ആഗോള വിതരണ ശൃംഖല വികസിപ്പിക്കുന്നതിനുള്ള പരസ്പര സഹകരണത്തെക്കുറിച്ച് ഇന്ന് ഞങ്ങൾ ചർച്ച ചെയ്തു. പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജം ഇരു രാജ്യങ്ങൾക്കും മുൻഗണനയും ശ്രദ്ധയും നൽകുന്ന മേഖലയാണ്, ശുദ്ധ ഹൈഡ്രജനും സൗരോർജ്ജവും ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. വ്യാപാര ഉടമ്പടി - കഴിഞ്ഞ വർഷം നടപ്പിലാക്കിയ ECTA, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിനും നിക്ഷേപത്തിനും മികച്ച അവസരങ്ങൾ തുറന്നു. ഞങ്ങളുടെ സംഘങ്ങളും  സമഗ്ര സാമ്പത്തിക സഹകരണ കരാറിൽ പ്രവർത്തിക്കുന്നു.

സുഹൃത്തുക്കളേ ,

ഇന്ത്യ-ഓസ്‌ട്രേലിയ സൗഹൃദത്തിന്റെ പ്രധാന സ്തംഭമാണ് ജനങ്ങൾ തമ്മിലുള്ള  ബന്ധം. വിദ്യാഭ്യാസ യോഗ്യതകൾ പരസ്പരം അംഗീകരിക്കുന്നതിനുള്ള ഒരു സംവിധാനത്തിൽ ഞങ്ങൾ ഒപ്പുവച്ചു, അത് നമ്മുടെ വിദ്യാർത്ഥി സമൂഹത്തിന് ഉപയോഗപ്രദമാകും. മൊബിലിറ്റി കരാറിലും ഞങ്ങൾ മുന്നോട്ട് പോവുകയാണ്. വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും പ്രൊഫഷണലുകൾക്കും ഇത് ഗുണം ചെയ്യും. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ കുടിയേറ്റ സമൂഹമാണ് ഇന്ത്യൻ സമൂഹം . ഈ ഇന്ത്യൻ സമൂഹം ഓസ്‌ട്രേലിയയുടെ സമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഗണ്യമായ സംഭാവന നൽകുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഓസ്‌ട്രേലിയയിൽ ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഖേദകരമാണ്. ഇത്തരം വാർത്തകൾ ഇന്ത്യയിലെ ജനങ്ങളെ ആശങ്കപ്പെടുത്തുന്നതും നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കുന്നതും സ്വാഭാവികമാണ്. ഞങ്ങളുടെ ഈ വികാരങ്ങളും ആശങ്കകളും ഞാൻ പ്രധാനമന്ത്രി അൽബനീസുമായി പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയാണ് തനിക്ക് പ്രത്യേക മുൻഗണന നൽകുന്നതെന്ന് അദ്ദേഹം എനിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഞങ്ങളുടെ സംഘങ്ങൾ  ഈ വിഷയത്തിൽ പതിവായി സമ്പർക്കം പുലർത്തുകയും കഴിയുന്നത്ര സഹകരിക്കുകയും ചെയ്യും.

സുഹൃത്തുക്കളേ ,

ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ആഗോള ക്ഷേമത്തിനും നമ്മുടെ ഉഭയകക്ഷി ബന്ധം പ്രധാനമാണെന്ന് പ്രധാനമന്ത്രി അൽബാനീസും ഞാനും സമ്മതിക്കുന്നു. ഇന്ത്യയുടെ ജി20 അധ്യക്ഷ പദവിയുടെ  മുൻഗണനകളെക്കുറിച്ച് ഞാൻ പ്രധാനമന്ത്രി അൽബാനീസിനോട് വിശദീകരിക്കുകയും ഓസ്‌ട്രേലിയയുടെ തുടർ പിന്തുണയ്‌ക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഇന്ത്യയും ഓസ്‌ട്രേലിയയും ക്വാഡിലെ  അംഗങ്ങളാണ്, ഇന്ന് ഈ പ്ലാറ്റ്‌ഫോമിൽ ഞങ്ങൾ തമ്മിലുള്ള സഹകരണവും  ചർച്ച ചെയ്തു. ഈ വർഷം മേയിൽ നടക്കാനിരിക്കുന്ന ക്വാഡ് നേതാക്കളുടെ  ഉച്ചകോടിയിലേക്ക് എന്നെ ക്ഷണിച്ചതിന് പ്രധാനമന്ത്രി അൽബനീസിന് ഞാൻ നന്ദി പറയുന്നു. അതിനുശേഷം, സെപ്റ്റംബറിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ, പ്രധാനമന്ത്രി അൽബാനീസിനെ വീണ്ടും സ്വാഗതം ചെയ്യാൻ എനിക്ക് അവസരം ലഭിക്കും, അതിൽ ഞാൻ വളരെ സന്തോഷവാനാണ്. ഒരിക്കൽ കൂടി, പ്രധാനമന്ത്രി അൽബനീസിന് ഇന്ത്യയിൽ ഊഷ്മളമായ സ്വാഗതമോതുന്നു . അദ്ദേഹത്തിന്റെ സന്ദർശനം നമ്മുടെ ബന്ധങ്ങൾക്ക് പുതിയ വേഗവും ഊർജവും നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

നന്ദി.

ND



(Release ID: 1905779) Visitor Counter : 113