പ്രധാനമന്ത്രിയുടെ ഓഫീസ്‌

സെനറ്റർമാരുടെ ഒൻപത് അംഗ യുഎസ് കോൺഗ്രസ് പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു.


ഇന്ത്യ-യുഎസ് ബന്ധം ആഴത്തിലാക്കുന്നതിന് യുഎസ് കോൺഗ്രസിന്റെ സ്ഥിരമായ ഉഭയകക്ഷി പിന്തുണയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പ്രസിഡന്റ് ബൈഡനുമായി തൻ അടുത്തിടെ നടത്തിയ ടെലിഫോണ് സംഭാഷണവും , ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ഉത്‌കൃഷ്‌ടമാക്കുന്നതിനുള്ള ഇരു നേതാക്കളുടെയും പങ്കിട്ട കാഴ്ചപ്പാടും പ്രധാനമന്ത്രി അനുസ്മരിച്ചു

സെനറ്റ് ഭൂരിപക്ഷ നേതാവ് ചാൾസ് ഷൂമറിന്റെ നേതൃത്വത്തിലുള്ള ഒമ്പത് സെനറ്റർമാരുടെ യുഎസ് കോൺഗ്രസ് പ്രതിനിധി സംഘം ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. സെനറ്റർ റോൺ വൈഡൻ, സെനറ്റർ ജാക്ക് റീഡ്, സെനറ്റർ മരിയ കാന്റ്‌വെൽ, സെനറ്റർ ആമി ക്ലോബുച്ചാർ, സെനറ്റർ മാർക്ക് വാർണർ, സെനറ്റർ ഗാരി പീറ്റേഴ്‌സ്, സെനറ്റർ കാതറിൻ കോർട്ടെസ് മാസ്റ്റോ, സെനറ്റർ പീറ്റർ വെൽച്ച് എന്നിവരും പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നു.

Posted On: 20 FEB 2023 8:10PM by PIB Thiruvananthpuram

കോൺഗ്രസ് പ്രതിനിധി സംഘത്തെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധം ഉത്‌കൃഷ്‌ടമാക്കുന്നതിന് യുഎസ് കോൺഗ്രസിന്റെ സ്ഥിരമായ  ഉഭയകക്ഷി  പിന്തുണയെ അഭിനന്ദിച്ചു. പ്രസിഡന്റ് ജോസഫ് ബൈഡനുമായി അടുത്തിടെ നടത്തിയ ഫോൺ കോളും സമകാലിക ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായി ഇന്ത്യ-യുഎസ് സമഗ്ര ആഗോള സ്ട്രാറ്റജിക് പങ്കാളിത്തം കൂടുതൽ ഉയർത്തുന്നതിനുള്ള ഇരു നേതാക്കളുടെയും പങ്കിട്ട കാഴ്ചപ്പാടും പ്രധാനമന്ത്രി പരാമർശിച്ചു.

പങ്കിട്ട ജനാധിപത്യ മൂല്യങ്ങൾ, ശക്തമായ ഉഭയകക്ഷി സഹകരണം,  ജനങ്ങൾ തമ്മിലുള്ള ശക്തമായ  ബന്ധം, യുഎസിലെ ഊർജ്ജസ്വലരായ ഇന്ത്യൻ സമൂഹം എന്നിവ ഉഭയകക്ഷി തന്ത്രപരമായ പങ്കാളിത്തത്തിലെ   ശക്തമായ തൂണുകളായി പ്രധാനമന്ത്രിയും യുഎസ് പ്രതിനിധി സംഘവും  വിലയിരുത്തി.

നിർണ്ണായക സാങ്കേതിക വിദ്യകൾ, ശുദ്ധ ഊർജ സംക്രമണം എന്നിവയുടെ  സംയുക്ത വികസനം, ഉൽപ്പാദനം, വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ വിതരണ ശൃംഖലകൾ എന്നിവയിൽ ഇന്ത്യ-യുഎസ് ബന്ധം ഉറപ്പിക്കുന്നതിനുള്ള പുതിയ അവസരങ്ങൾ പ്രധാനമന്ത്രി യുഎസ് പ്രതിനിധി സംഘവുമായി ചർച്ച ചെയ്തു.

 

-ND-



(Release ID: 1900877) Visitor Counter : 126