പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജല്‍-ജന്‍ അഭിയാന് പ്രധാനമന്ത്രി വിഡിയോ സന്ദേശത്തിലൂടെ സമാരംഭം കുറിച്ചു


''അമൃത് കാലില്‍, ജലത്തിനെ ഭാവിയായാണ് ഇന്ത്യ കാണുന്നത്''

''ഇന്ത്യ ജലത്തെ ദൈവമായും നദികളെ മാതവായും കാണുന്നു''

'' നമ്മുടെ സമൂഹത്തിന്റെ സംസ്‌കാരവും നമ്മുടെ സാമൂഹിക ചിന്തയുടെ കേന്ദ്രവുമാണ് ജലസംരക്ഷണം''

''രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി നമാമി ഗംഗേ പ്രസ്ഥാനം ഉയര്‍ന്നു''

''ജലസംരക്ഷണത്തിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പാണ് രാജ്യത്തെ എല്ലാ ജില്ലകളിലേയും 75 അമൃത് സരോവര്‍ നിര്‍മ്മാണം ''


Posted On: 16 FEB 2023 2:16PM by PIB Thiruvananthpuram

ബ്രഹ്മകുമാരീസിന്റെ ജല്‍-ജന്‍ അഭിയാനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബ്രഹ്മകുമാരിമാരുടെ ജല്‍ ജന്‍ അഭിയാന്റെ സമാരംഭത്തിന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, അവരില്‍ നിന്നുള്ള പഠനം എല്ലായ്‌പ്പോഴും ഒരു പ്രത്യേക അനുഭവമാണെന്നും പറഞ്ഞു. ''അന്തരിച്ച രാജയോഗിനി ദാദി ജാന്‍കി ജിയില്‍ നിന്ന് എനിക്ക് ലഭിച്ച അനുഗ്രഹമാണ് എന്റെ ഏറ്റവും വലിയ സമ്പത്ത്'', പ്രധാനമന്ത്രി പറഞ്ഞു. 2007-ല്‍ ദാദി പ്രകാശ് മണി ജിയുടെ വിയോഗത്തിന് ശേഷം അബു റോഡില്‍ എത്തി അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ലഭിച്ച അവസരം അദ്ദേഹം അനുസ്മരിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബ്രഹ്മകുമാരി സഹോദരിമാരില്‍ നിന്ന് തനിക്ക് ലഭിച്ച ഊഷ്മളമായ ക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, എല്ലായ്‌പ്പോഴും ആ ആത്മീയ കുടുംബത്തിലെ ഒരു അംഗമെന്ന നിലയില്‍ അവര്‍ക്കിടയില്‍ സന്നിഹിതനാകാന്‍ പരിശ്രമിച്ചിട്ടുണ്ടെന്നും പറഞ്ഞു. 2011-ല്‍ അഹമ്മദാബാദില്‍ നടന്ന 'ഫ്യൂച്ചര്‍ ഓഫ് പവര്‍ (ശക്തിയുടെ ഭാവി)', സ്ഥാപന സ്ഥാപനത്തിന്റെ 75-ാം വര്‍ഷികമായ 2013ലെ സംഘം തീര്‍ത്ഥാധാം, 2017-ലെ ബ്രഹ്മകുമാരീസ് സംസ്ഥാന്റെ 80-ാം സ്ഥാപക ദിനം, അമൃത് മഹോത്സവത്തിലെ പരിപാടികള്‍ എന്നിവ അനുസ്മരിച്ച അദ്ദേഹം സ്‌നേഹത്തിനും ബന്ധുതയ്ക്കും അവര്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ബ്രഹ്മാകുമാരികളുമായുള്ള തന്റെ പ്രത്യേക ബന്ധത്തെ ഊന്നിപ്പറഞ്ഞ അദ്ദേഹം തനിക്കു മുകളില്‍ ഉയരുകയും സമൂഹത്തിനായി എല്ലാം സമര്‍പ്പിക്കുകയും ചെയ്യുന്നതാണ് അവരുടെ ആത്മീയ പരിശീലനത്തിന്റെ രൂപമെന്നും പറഞ്ഞു.
ലോകമാകെ ഭാവി പ്രതിസന്ധിയായി ജലക്ഷാമത്തെ കാണുന്ന സമയത്താണ് ജല്‍ ജന്‍ അഭിയാന്‍ ആരംഭിക്കുന്നതെന്നതിന് പ്രധാനമന്ത്രി ഊന്നല്‍നല്‍കി. ഭൂമിയിലെ പരിമിതമായ ജലസ്രോതസ്സുകളുടെ ഗൗരവം 21-ാം നൂറ്റാണ്ടിലെ ലോകം തിരിച്ചറിയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വലിയ ജനസംഖ്യയുള്ളതിനാല്‍ ജലസുരക്ഷ ഇന്ത്യയ്ക്ക് മുന്നിലുള്ള വലിയൊരു ചോദ്യമാണെന്ന് ചൂണ്ടിക്കാട്ടി. ''അമൃത് കാലില്‍, ഭാവിയായി ജലത്തിനെയാണ് ഇന്ത്യ കാണുന്നത്. വെള്ളമുണ്ടെങ്കിലേ നാളെ ഉണ്ടാകൂ'', എന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി ഇന്ന് മുതല്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്നതിന് അടിവരയിടുകയും ചെയ്തു. രാജ്യം ജലസംരക്ഷണത്തെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റിയതില്‍ സംതൃപ്തി പ്രകടിപ്പിച്ച പ്രധാനമന്ത്രി, ബ്രഹ്മകുമാരികളുടെ ജല്‍-ജന്‍ അഭിയാന്‍ ഈ ശ്രമത്തിന് പൊതുജനപങ്കാളിത്തത്തോടെയുള്ള പുതിയ കരുത്ത് നല്‍കുമെന്നും പറഞ്ഞു. ജലസംരക്ഷണത്തിനുള്ള സംഘടിതപ്രവര്‍ത്തനത്തിന് വ്യാപ്തി വര്‍ദ്ധിക്കുകയും അതുവഴി അതിന്റെ പ്രഭാവം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രകൃതി, പരിസ്ഥിതി, ജലം എന്നിവയുമായി ബന്ധപ്പെട്ട് നിയന്ത്രിതവും സന്തുലിതവും സംവേദകവുമായ ഒരു സംവിധാനം സൃഷ്ടിച്ച ഇന്ത്യയിലെ ഋഷിമാരെ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. ജലത്തെ നശിപ്പിക്കരുത്, സംരക്ഷിക്കുക എന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള പഴഞ്ചന്‍ ചൊല്ല് അനുസ്മരിച്ച അദ്ദേഹം, ഈ വികാരം ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇന്ത്യയുടെ ആത്മീയതയുടെയും നമ്മുടെ മതത്തിന്റെയും ഭാഗമാണെന്നതില്‍ അടിവരയിട്ടു. ''ജലസംരക്ഷണം നമ്മുടെ സമൂഹത്തിന്റെ സംസ്‌കാരവും നമ്മുടെ സാമൂഹിക ചിന്തയുടെ കേന്ദ്രവുമാണ് അതുകൊണ്ടാണ് നാം ജലത്തെ ദൈവമായും നമ്മുടെ നദികളെ മാതാവായും കാണുന്നത്'', പ്രധാനമന്ത്രി തുടര്‍ന്നു. സമൂഹം പ്രകൃതിയുമായി അത്തരത്തിലുള്ള ഒരു വൈകാരികമായ ബന്ധം സ്ഥാപിക്കുമ്പോള്‍, സുസ്ഥിര വികസനം അതിന്റെ സ്വാഭാവിക ജീവിതരീതിയായി മാറുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഭൂതകാല അവബോധം പുനരുജ്ജീവിപ്പിക്കുന്ന സമയത്തും ഭാവിയിലെ വെല്ലുവിളികള്‍ക്ക് പരിഹാരം തേടേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ആവര്‍ത്തിച്ചു. രാജ്യവാസികളില്‍ ജലസംരക്ഷണ മൂല്യങ്ങളുടെ വിശ്വാസം ഉള്‍ച്ചേര്‍ക്കേണ്ടതിന്റേയും ജലമലിനീകരണത്തിന് കാരണമാകുന്ന എല്ലാ തടസ്സങ്ങളും നീക്കേണ്ടതിന്റേയും ആവശ്യകതയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ജലസംരക്ഷണത്തില്‍ ബ്രഹ്മകുമാരീസ് പോലുള്ള ഇന്ത്യയുടെ ആത്മീയ സ്ഥാപനങ്ങളുടെ പങ്കിനും അദ്ദേഹം അടിവരയിട്ടു.
കഴിഞ്ഞ ദശകങ്ങളില്‍ വികസിച്ച നിഷേധാത്മകമായ ചിന്താപ്രക്രിയയിലും ജലസംരക്ഷണം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങള്‍ ബുദ്ധിമുട്ടുള്ളതായി കരുതുകയും ചെയ്തതിലും പ്രധാനമന്ത്രി പരിദേവനപ്പെട്ടു. ഈ ചിന്താഗതിയും സാഹചര്യവും ഒരുപോലെ മാറിയെന്ന് കഴിഞ്ഞ 8-9 വര്‍ഷങ്ങളിലെ മാറ്റങ്ങള്‍ ഉയര്‍ത്തിക്കാട്ടികൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. ഗംഗ മാത്രമല്ല, അതിന്റെ എല്ലാ കൈവഴികളും ശുദ്ധീകരിക്കപ്പെടുന്നുണ്ടെന്നും ഗംഗയുടെ തീരത്ത് പ്രകൃതിദത്ത കൃഷി പോലുള്ള സംഘടിതപ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും നമാമി ഗംഗാ പ്രസ്ഥാനത്തിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിക്കൊണ്ട്, പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ''നമാമി ഗംഗേ പ്രസ്ഥാനം രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി ഉയര്‍ന്നു'', പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഭൂഗര്‍ഭജലവിതാനം കുറയുന്നതും രാജ്യത്തിന് വലിയ വെല്ലുവിളിയാണെന്ന് 'ക്യാച്ച് ദ റെയിന്‍ കാമ്പെയ്‌നി' (മഴവെള്ളം സംഭരിക്കുക) ലേക്ക് വെളിച്ചം വീശിക്കൊണ്ട്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടല്‍ ഭുജല്‍ യോജനയിലൂടെ രാജ്യത്തെ ആയിരക്കണക്കിന് ഗ്രാമപഞ്ചായത്തുകളില്‍ ജലസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ എല്ലാ ജില്ലകളിലും 75 അമൃത് സരോവര്‍ നിര്‍മ്മിക്കാനുള്ള സംഘടിത ശ്രമത്തിലും സ്പര്‍ശിച്ച പ്രധാനമന്ത്രി, ഇത് ജലസംരക്ഷണത്തിലേക്കുള്ള വലിയ ചുവടുവെപ്പാണെന്നും പറഞ്ഞു.
ജലജീവന്‍ മിഷന്‍ പോലുള്ള സുപ്രധാന പദ്ധതികള്‍ക്ക് ജലസമിതികള്‍ വഴി ഗ്രാമങ്ങളിലെ സ്ത്രീകള്‍ നേതൃത്വം നല്‍കുന്നുണ്ടെന്ന് ജലസംരക്ഷണത്തില്‍ സ്ത്രീകളുടെ സംഭാവനകള്‍ക്ക് അടിവരയിടിക്കൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിലും അതുപോലെ ആഗോള തലത്തിലും ബ്രഹ്മകുമാരി സഹോദരിമാര്‍ക്ക് സമാനമായ പ്രവര്‍ത്തനം നടത്താന്‍ കഴിയുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ജലസംരക്ഷണത്തോടൊപ്പം പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉയര്‍ത്തേണ്ടതിന്റെ ആവശ്യകതയിലും അദ്ദേഹം സ്പര്‍ശിച്ചു. കൃഷിയ്ക്ക് ജലത്തിന്റെ സന്തുലിത ഉപയോഗത്തിനായി ഡ്രിപ്പ് ഇറിഗേഷന്‍ പോലുള്ള സാങ്കേതിക വിദ്യകള്‍ രാജ്യം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അറിയിച്ച പ്രധാനമന്ത്രി, അതിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിന് കര്‍ഷകരെ പ്രചോദിപ്പിക്കാന്‍ ബ്രഹ്മകുമാരീസിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ലോകം മുഴുവന്‍ അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷം (ചെറുധാന്യ വര്‍ഷം) ആഘോഷിക്കുകയാണെന്നതും പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. ചെറുധാന്യങ്ങളും നാടന്‍ ധാന്യങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ എല്ലാവരോടും അദ്ദേഹം ആഹ്വാനം ചെയ്തു. ശ്രീ അന്ന ബജ്‌റയും ശ്രീ അന്ന ജോവാറും നൂറ്റാണ്ടുകളായി ഇന്ത്യയുടെ കാര്‍ഷിക, ഭക്ഷണ ശീലങ്ങളുടെ ഭാഗമാണെന്നതില്‍ അദ്ദേഹം അടിവരയിട്ടു. ചെറുധാന്യങ്ങള്‍ പോഷകങ്ങളാല്‍ സമ്പുഷ്ടമാണെന്നും കൃഷി സമയത്ത് കുറച്ച് വെള്ളം മതിയെന്നും അദ്ദേഹം അറിയിച്ചു.
കൂട്ടായ പ്രയത്‌നത്തിലൂടെ ജല്‍-ജന്‍ അഭിയാന്‍ വിജയകരമാകുമെന്നും ഒരു മികച്ച ഭാവിയുള്ള ഒരു മികച്ച ഇന്ത്യ കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്നും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

-ND-

(Release ID: 1899838) Visitor Counter : 146