പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് 10,500 കോടിരൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും നാടിനു സമർപ്പിക്കുകയും ചെയ്തു

“ആന്ധ്രാപ്രദേശിലെ ജനങ്ങൾ എല്ലാ മേഖലയിലും അവരുടേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്” 

“വികസനത്തിലേക്കുള്ള പാത ബഹുമുഖമാണ്. ഇതു സാധാരണ പൗരന്റെ ആവശ്യങ്ങളിലും അനിവാര്യതകളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും വിപുലമായ അടിസ്ഥാനസൗകര്യങ്ങൾക്കായി രൂപരേഖ അവതരിപ്പിക്കുകയും ചെയ്യുന്നു.” 

“എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയും സമഗ്രമായ വികസനവുമാണു ഞങ്ങളുടെ കാഴ്ചപ്പാട്” 

“പിഎം ഗതി ശക്തി ദേശീയ ആസൂത്രണപദ്ധതി അടിസ്ഥാനസൗകര്യനിർമാണത്തിന്റെ വേഗത വർധിപ്പിക്കുക മാത്രമല്ല, പദ്ധതികളുടെ ചെലവു കുറയ്ക്കുകയുംചെയ്തു” 

“നീല സമ്പദ്‌വ്യവസ്ഥയ്ക്ക് ആദ്യമായാണ് ഇത്ര വലിയ മുൻഗണന ലഭിക്കുന്നത്”  

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് 10,500 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും നാടിനു സമർപ്പിക്കുകയുംചെയ്തു

Posted On: 12 NOV 2022 12:16PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് 10,500 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും നാടിനു സമർപ്പിക്കുകയുംചെയ്തു. 

വിപ്ലവവീരൻ അല്ലുരു സീതാരാമരാജുവിന്റെ 125-ാം ജന്മവാർഷികവേളയിൽ ആന്ധ്രാപ്രദേശ് സന്ദർശിക്കാനുള്ള അവസരം ലഭിച്ചത് അനുസ്മരിച്ചാണു പ്രധാനമന്ത്രി സംസാരിച്ചുതുടങ്ങിയത്.  വിശാഖപട്ടണം ഏറെ സമ്പന്നമായ വാണിജ്യ-വ്യാപാര പാരമ്പര്യമുള്ള സവിശേഷനഗരമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. പുരാതന ഇന്ത്യയിലെ പ്രധാന തുറമുഖമായിരുന്ന വിശാഖപട്ടണം ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പു പശ്ചിമേഷ്യയിലേക്കും റോമിലേക്കുമുള്ള വ്യാപാരപാതയുടെ ഭാഗമായിരുന്നുവെന്നും അത് ഇന്നത്തെ കാലത്തും ഇന്ത്യയുടെ വ്യാപാരത്തിന്റെ കേന്ദ്രബിന്ദുവായി തുടരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നു തറക്കല്ലിടുകയും സമർപ്പിക്കുകയും ചെയ്യുന്ന 10,500 കോടിരൂപയുടെ പദ്ധതികൾ അടിസ്ഥാനസൗകര്യങ്ങളിലും ജീവിതസൗകര്യങ്ങളിലും സ്വയംപര്യാപ്തതയിലും പുതിയ മാനങ്ങൾ സൃഷ്ടിച്ചു വിശാഖപട്ടണത്തിന്റെയും ആന്ധ്രാപ്രദേശിന്റെയും പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുന്നതിനുള്ള മാധ്യമമായി വർത്തിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിനെക്കുറിച്ചു പ്രത്യേക പരാമർശം നടത്തിയ പ്രധാനമന്ത്രി, ആന്ധ്രാപ്രദേശിനോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും അർപ്പണബോധവും സമാനതകളില്ലാത്തതായി തുടരുന്നുവെന്നും വ്യക്തമാക്കി. 

വിദ്യാഭ്യാസമാകട്ടെ, സംരംഭകത്വമാകട്ടെ, സാങ്കേതികവിദ്യയോ മെഡിക്കൽ പ്രൊഫഷനോ ആകട്ടെ,  എല്ലാ മേഖലകളിലും ആന്ധ്രാപ്രദേശിലെ ജനങ്ങൾ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതു പ്രൊഫഷണൽ നിലവാരത്തിന്റെ ഫലം മാത്രമല്ല, ആന്ധ്രാപ്രദേശിലെ ജനങ്ങളുടെ തുറന്നമനസിന്റെയും സന്തോഷകരമായ പ്രകൃത്തിന്റെയും ഫലംകൂട‌ിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നു ശിലാസ്ഥാപനം നടത്തുന്ന പദ്ധതികളിൽ സന്തുഷ്ടി പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഇതു സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് ആക്കംകൂട്ടുമെന്നും പറഞ്ഞു. 

“ഈ അമൃതകാലത്ത്, വികസിത ഇന്ത്യ എന്ന ലക്ഷ്യത്തോടെ രാജ്യം വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നേറുകയാണ്”- പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിലേക്കുള്ള പാത ബഹുമുഖമാണെന്നു പരാമർശിച്ച പ്രധാനമന്ത്രി, അതു സാധാരണ പൗരന്റെ ആവശ്യങ്ങളിലും അനിവാര്യതകളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും വിപുലമായ അടിസ്ഥാന സൗകര്യങ്ങൾക്കായി രൂപരേഖ അവതരിപ്പിക്കുന്നുവെന്നും പറഞ്ഞു. സമഗ്രമായ വളർച്ച എന്ന ഗവണ്മെന്റിന്റെ കാഴ്ചപ്പാടും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ ഗവൺമെന്റുകളുടെ അടിസ്ഥാനസൗകര്യവികസനത്തോടുള്ള ഒറ്റതിരിഞ്ഞ സമീപനത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഇത് ഉയർന്ന ലോജിസ്റ്റിക്സ് ചെലവുകൾക്കു കാരണമായെന്നും വിതരണശൃംഖലയിൽ വിള്ളൽ സൃഷ്ടിച്ചുവെന്നും പറഞ്ഞു. വികസനത്തിന്റെ സംയോജിതവീക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, വിതരണശൃംഖലയും ലോജിസ്റ്റിക്സും ബഹുതലസമ്പർക്കസൗകര്യങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാൽ, അടിസ്ഥാനസൗകര്യവികസനത്തിനു ഗവണ്മെന്റ് പുതിയ സമീപനം സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു. ഇന്നത്തെ പദ്ധതികളിൽ നിന്ന്, വികസനത്തിന്റെ സംയോജിതവീക്ഷണത്തിന് ഉദാഹരണമായി, നിർദിഷ്ട സാമ്പത്തിക ഇടനാഴി പദ്ധതിയിലെ ആറുവരിപ്പാതകൾ, തുറമുഖ സമ്പർക്കസൗകര്യത്തിനു പ്രത്യേക റോഡ്, വിശാഖപട്ടണം റെയിൽവേ സ്റ്റേഷന്റെ സൗന്ദര്യവൽക്കരണം, അത്യാധുനിക മത്സ്യബന്ധനതുറമുഖത്തിന്റെ നിർമാണം എന്നിവ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വികസനത്തിന്റെ ഈ സംയോജിത വീക്ഷണത്തിന്റെ ഖ്യാതി പിഎം ഗതി ശക്തി ദേശീയ ആസൂത്രണപദ്ധതിക്കു നൽകിയ പ്രധാനമന്ത്രി, ഇത് അടിസ്ഥാനസൗകര്യനിർമാണത്തിന്റെ വേഗത വർധിപ്പിക്കുക മാത്രമല്ല, പദ്ധതികളുടെ ചെലവു കുറയ്ക്കുകയും ചെയ്തുവെന്ന് അഭിപ്രായപ്പെട്ടു. “ബഹുതല ഗതാഗതസംവിധാനം എല്ലാ നഗരങ്ങളുടെയും ഭാവിയാണ്. വിശാഖപട്ടണവും ഈ ദിശയിലേക്കുള്ള ചുവടുവച്ചിരിക്കുകയാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു. വികസനത്തിന്റെ ഈ കുതിപ്പിൽ ആന്ധ്രാപ്രദേശും അതിന്റെ തീരപ്രദേശങ്ങളും പുതിയ ഗതിവേഗത്താലും ഊർജത്താലും മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു. 

പ്രക്ഷുബ്ധമായ ആഗോളപരിതസ്ഥിതിയെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, നിർണായക ഉൽപ്പന്നങ്ങൾക്കും ഊർജ ആവശ്യങ്ങൾക്കുമുള്ള വിതരണശൃംഖല തടസ്സപ്പെടുന്നതിനെക്കുറിച്ചും ചൂണ്ടിക്കാട്ടി. എങ്കിലും, പ്രതിസന്ധിയുടെ ഈ സമയങ്ങളിൽ ഇന്ത്യ വികസനത്തിന്റെ പുതിയ അധ്യായം രചിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു. വിദഗ്ധർ ഇന്ത്യയുടെ നേട്ടങ്ങളെ പ്രശംസിക്കുന്നതിനാൽ ലോകം ഇത് ഏറ്റുപറയുകയാണ്. “ഇന്ത്യ ലോകത്തിന്റെയാകെ പ്രതീക്ഷയുടെ കേന്ദ്രമായി”-അദ്ദേഹം പറഞ്ഞു. “പൗരന്മാരുടെ വികസനസ്വപ്നങ്ങളും ആവശ്യങ്ങളും മുൻനിർത്തിയാണ് ഇന്ത്യ പ്രവർത്തിക്കുന്നത് എന്നതിനാൽമാത്രമാണ് ഇതു സാധ്യമായത്. എല്ലാ നയങ്ങളും തീരുമാനങ്ങളും സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താൻ വേണ്ടിയുള്ളതാണ്”. പിഎൽഐ പദ്ധതി,ജിഎസ്‌ടി, ഐബിസി, ദേശീയ അടിസ്ഥാനസൗകര്യ നടപടിക്രമങ്ങൾ എന്നിവ ഇന്ത്യയിലെ നിക്ഷേപം വർധിക്കാൻ കാരണമായതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതോടൊപ്പം പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള പദ്ധതികൾ വിപുലീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഇന്ന്, വികസനത്തിന്റെ ഈ യാത്രയിൽ, മുമ്പു പാർശ്വവൽക്കരിക്കപ്പെട്ട മേഖലകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. വികസനംകാംക്ഷിക്കുന്ന ജില്ല പദ്ധതിയിലൂടെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ലകളിൽപ്പോലും വികസനപദ്ധതികൾ നടപ്പിലാക്കുന്നു”- അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടരവർഷമായി ജനങ്ങൾക്കു സൗജന്യ റേഷൻ, ഓരോ കർഷകന്റെയും അക്കൗണ്ടിൽ പ്രതിവർഷം 6000 രൂപ വീതം, ഡ്രോണുമായും ഗെയിമിങ്ങുമായും സ്റ്റാർട്ടപ്പുമായും ബന്ധപ്പെട്ട നിയമങ്ങൾ ലഘൂകരിക്കൽ തുടങ്ങി നിരവധി നടപടികളും പ്രധാനമന്ത്രി പട്ടികപ്പെടുത്തി. 

വ്യക്തമായ ലക്ഷ്യങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി ആന്ധ്രാപ്രദേശിൽ ആധുനിക സാങ്കേതികവിദ്യയിലൂടെ ആഴത്തിലുള്ള ജലോർജം വേർതിരിച്ചെടുക്കുന്നത് ഉദാഹരണമായി ചൂണ്ടിക്കാട്ടി. നീല സമ്പദ്‌വ്യവസ്ഥയിലുള്ള ഗവൺമെന്റിന്റെ ശ്രദ്ധയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. “നീലസമ്പദ്‌വ്യവസ്ഥയ്ക്ക് ഇതാദ്യമായാണ് ഇത്ര വലിയ മുൻഗണന ലഭിക്കുന്നത്”- അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നാരംഭിച്ച മത്സ്യത്തൊഴിലാളികൾക്കുള്ള കിസാൻ ക്രെഡിറ്റ് കാർഡുകൾ, വിശാഖപട്ടണം മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണം തുടങ്ങിയ നടപടികളും അദ്ദേഹം പരാമർശിച്ചു. 

നൂറ്റാണ്ടുകളായി ഇന്ത്യയുടെ സമൃദ്ധിയുടെ ഉറവിടമാണു കടലെന്നും നമ്മുടെ കടൽത്തീരങ്ങൾ ഈ സമൃദ്ധിയുടെ കവാടമായി പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തു തുറമുഖവികസനത്തിനായി നടക്കുന്ന ആയിരക്കണക്കിനു കോടിരൂപയുടെ പദ്ധതികൾക്ക് ഇനി കൂടുതൽ വിപുലീകരണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

“ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ വികസനത്തിന്റെ സമഗ്രമായ ചിന്തയെ താഴേത്തട്ടുവരെ എത്തിക്കുകയാണ്”- പ്രസംഗം ഉപസംഹരിച്ചുകൊണ്ടു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഈ വികസനമുന്നേറ്റത്തിൽ ആന്ധ്രാപ്രദേശ് തുടർന്നും നിർണായകപങ്കു വഹിക്കുമെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു. 

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ആർ ജഗൻ റെഡ്ഡി, ഗവർണർ ബിശ്വ ഭൂഷൺ ഹരിചന്ദൻ, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, പാർലമെന്റ് അംഗങ്ങൾ, ആന്ധ്രാപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം: 

വിശാഖപട്ടണം റെയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. 450 കോടി രൂപ ചെലവാണ് ഇതിനു പ്രതീക്ഷിക്കുന്നത്. പുനർവികസിപ്പിക്കുന്ന സ്റ്റേഷൻ പ്രതിദിനം 75,000 യാത്രക്കാർക്കു സേവനം നൽകുകയും ആധുനിക സൗകര്യങ്ങളേകി യാത്രാനുഭവം മെച്ചപ്പെടുത്തുകയും ചെയ്യും. 

വിശാഖപട്ടണം മത്സ്യബന്ധനതുറമുഖത്തിന്റെ ആധുനികവൽക്കരണത്തിന്റെയും നവീകരണത്തിന്റെയും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു. പദ്ധതിയുടെ ആകെച്ചെലവ് ഏകദേശം 150 കോടിരൂപയാണ്. ആധുനികവൽക്കരണവും നവീകരണവും നടക്കുന്നത്തോടെ, തുറമുഖത്തിന്റെ നിർവഹണശേഷി പ്രതിദിനം 150 ടണ്ണിൽനിന്ന് 300 ടൺ എന്ന നിലയിൽ ഇരട്ടിക്കും. സുരക്ഷിതമായ എത്തിച്ചേരൽ, നങ്കൂരമിടൽ, മറ്റ് അത്യാധുനിക സൗകര്യങ്ങൾ എന്നിവ ജെട്ടിയിൽ ചരക്കുനീക്കസമയവും പാഴ്ചെലവും കുറയ്ക്കുകയും മികച്ച വില ലഭ‌ിക്കുന്നതിനു സഹായിക്കുകയും ചെയ്യും. 

റായ്പുര്‍-വിശാഖപട്ടണം സാമ്പത്തിക ഇടനാഴിയുടെ ആന്ധ്രാപ്രദേശ് ഭാഗത്തിന്റെ ആറുവരി ഗ്രീന്‍ഫീല്‍ഡിനും അദ്ദേഹം തറക്കല്ലിട്ടു. 3750 കോടിയിലധികം രൂപ ചെലവിലാണ് ഇതു നിർമിക്കുന്നത്. ഛത്തീസ്ഗഢിലെയും ഒഡ‌ിഷയിലെയും വ്യാവസായിക നോഡുകള്‍ തമ്മിൽ വിശാഖപട്ടണം തുറമുഖത്തേക്കും ചെന്നൈ - കൊല്‍ക്കത്ത ദേശീയപാതയിലേക്കും സാമ്പത്തിക ഇടനാഴി അതിവേഗം ബന്ധിപ്പിക്കും. ആന്ധ്രാപ്രദേശിലെയും ഒഡിഷയിലെയും ഗോത്രവര്‍ഗ-പിന്നാക്ക മേഖലകളിലേക്കുള്ള സമ്പർക്കസംവിധാനവും ഇതു മെച്ചപ്പെടുത്തും. വിശാഖപട്ടണത്തെ കോണ്‍വെന്റ് ജങ്ഷന്‍മുതല്‍ ഷീല നഗര്‍ ജങ്ഷൻവരെയുള്ള സമര്‍പ്പിത തുറമുഖ റോഡിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. വിശാഖപട്ടണം നഗരത്തിലെ പ്രാദേശിക-തുറമുഖ ചരക്കുഗതാഗതത്തെ വേര്‍തിരിച്ച് ഇതു ഗതാഗതക്കുരുക്കു കുറയ്ക്കും. ശ്രീകാകുളം-ഗജപതി ഇടനാഴിയുടെ ഭാഗമായി 200 കോടിയിലധികം രൂപ ചെലവില്‍ നിർമിച്ച എന്‍എച്ച്-326എയുടെ നരസന്നപേട്ടമുതല്‍ പത്തപട്ടണംവരെയുള്ള ഭാഗം അദ്ദേഹം രാഷ്ട്രത്തിനു സമര്‍പ്പിച്ചു. പദ്ധതി ഈ മേഖലയില്‍ മികച്ച സമ്പർക്കസൗകര്യം പ്രദാനംചെയ്യും. 

ആന്ധ്രാപ്രദേശിലെ ഒഎൻജിസിയുടെ 2900 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിച്ച യു-ഫീല്‍ഡ് ഓണ്‍ഷോര്‍ ഡീപ് വാട്ടര്‍ ബ്ലോക്ക് പദ്ധതി പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. പ്രതിദിനം ഏകദേശം 3 ദശലക്ഷം മെട്രിക് സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ (എംഎംഎസ്‌സിഎംഡി) വാതക ഉൽപ്പാദനസാധ്യതയുള്ള പദ്ധതിയുടെ ഏറ്റവും ആഴത്തിലുള്ള വാതക കണ്ടെത്തലാണിത്. 6.65 എംഎംഎസ്‌സിഎംഡി ശേഷിയുള്ള ഗെയിലിന്റെ ശ്രീകാകുളം അംഗുല്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതിയുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. 2650 കോടി രൂപ ചെലവിലാണ് 745 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പൈപ്പ്‌ലൈൻ നിര്‍മിക്കുന്നത്.  പ്രകൃതിവാതകഗ്രിഡിന്റെ (എന്‍ജിജി) ഭാഗമായതിനാല്‍, ആന്ധ്രാപ്രദേശിലെയും ഒഡിഷയിലെയും വിവിധ ജില്ലകളിലെ ഗാർഹിക കുടുംബങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും വാണിജ്യയൂണിറ്റുകള്‍ക്കും ഓട്ടോമൊബൈല്‍ മേഖലകള്‍ക്കും പ്രകൃതിവാതകം വിതരണം ചെയ്യുന്നതിനുള്ള സുപ്രധാന അടിസ്ഥാനസൗകര്യങ്ങള്‍ പൈപ്പ്‌ലൈന്‍ സൃഷ്ടിക്കും. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം, വിജയനഗരം ജില്ലകളിലെ സിറ്റി ഗ്യാസ് വിതരണശൃംഖലയിലേക്കുള്ള പ്രകൃതിവാതകം ഈ പൈപ്പ്‌ലൈന്‍ എത്തിക്കും.

--ND--

 

Projects pertaining to connectivity, oil and gas sector being launched in Visakhapatnam, will give fillip to Andhra Pradesh's growth. https://t.co/M3XmeKPDkn

— Narendra Modi (@narendramodi) November 12, 2022

The city of Visakhapatnam is very special, says PM @narendramodi. pic.twitter.com/WjfSrhmEFx

— PMO India (@PMOIndia) November 12, 2022

Be it education or entrepreneurship, technology or medical profession, people of Andhra Pradesh have made significant contributions in every field. pic.twitter.com/KsheJiE8D5

— PMO India (@PMOIndia) November 12, 2022

Our vision is of inclusive growth. pic.twitter.com/KHmXpkCGfZ

— PMO India (@PMOIndia) November 12, 2022

We have adopted an integrated approach for infrastructure development. pic.twitter.com/5uJCMUHypb

— PMO India (@PMOIndia) November 12, 2022

PM GatiShakti National Master Plan has accelerated pace of projects. pic.twitter.com/X94tkClGUf

— PMO India (@PMOIndia) November 12, 2022

Our policies and decisions are aimed at improving the quality of life for the countrymen. pic.twitter.com/RiOwkmSTyF

— PMO India (@PMOIndia) November 12, 2022

Today, the country is making efforts on a large scale to realise the infinite possibilities associated with Blue Economy. pic.twitter.com/4nBNxEo8yx

— PMO India (@PMOIndia) November 12, 2022

 



(Release ID: 1875418) Visitor Counter : 115