പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് അഭിസംബോധനചെയ്തു



"പ്രാദേശികക്ഷേമത്തിനായുള്ള ആഗോളസഹകരണമാണു ഞങ്ങളുടെ ആഹ്വാനം"


"നമുക്കി‌ല്ലാത്തതു നേടാനും ഉള്ളതു സംരക്ഷിക്കാനും നാം സംരക്ഷിച്ചിരിക്കുന്നതു മെച്ചപ്പെടുത്താനും അർഹതയുള്ളവർക്കു വിതരണംചെയ്യാനും നിയമപാലകർ സഹായിക്കുന്നു"


"നമ്മുടെ പൊലീസ് സേന ജനങ്ങളെ സംരക്ഷിക്കുക മാത്രമല്ല, നമ്മുടെ ജനാധിപത്യത്തെ സേവിക്കുകയുംചെയ്യുന്നു"


“ഭീഷണികൾ ആഗോളതലത്തിലാകുമ്പോൾ, പ്രതികരണം പ്രാദേശികമായിരിക്കരുത്! ഈ ഭീഷണികളെ പരാജയപ്പെടുത്താൻ ലോകം ഒന്നിക്കേണ്ട സമയം അതിക്രമിച്ചു"


"സുരക്ഷിതതാവളങ്ങൾ ഇല്ലാതാക്കാൻ ആഗോളസമൂഹം കൂടുതൽ വേഗത്തിൽ പ്രവർത്തിക്കേണ്ടത് ആവശ്യമാണ്"


"ആശയവിനിമയത്തിനും യോജിച്ച പ്രവർത്തനത്തിനും സഹകരണത്തിനും, കുറ്റകൃത്യങ്ങളെയും അഴിമതിയെയും ഭീകരവാദത്തെയും പരാജയപ്പെടുത്താനാകട്ടെ"




Posted On: 18 OCT 2022 3:52PM by PIB Thiruvananthpuram

ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് അഭിസംബോധനചെയ്തു.

സമ്മേളനത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, ന്യൂഡൽഹിയിൽ ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തിയ എല്ലാ വിശിഷ്ടാതിഥികൾക്കും ഊഷ്മളമായ സ്വാഗതം ആശംസിച്ചു. ജനങ്ങളുടെയും സംസ്കാരങ്ങളുടെയും ആഘോഷമായ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുകയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2023ൽ ഇന്റർപോൾ അതിന്റെ 100-ാം വർഷം ആഘോഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതു പുനരാലോചനയ്ക്കും ഭാവി തീരുമാനിക്കാനുമുള്ള സമയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സന്തോഷിക്കാനും ചിന്തിക്കാനും തിരിച്ചടികളിൽനിന്നു പാഠം ഉൾക്കൊണ്ടു ഭാവിയിലേക്കു പ്രതീക്ഷയോടെ നോക്കാനുമുള്ള മികച്ച സമയമാണിതെന്നും മോദി കൂട്ടിച്ചേർത്തു. 

ഇന്ത്യൻ സംസ്കാരവുമായുള്ള ഇന്റർപോളിന്റെ ആപ്തവാക്യത്തിന്റെ ബന്ധത്തെ പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. വേദങ്ങളിൽനിന്നുള്ള 'ആനോ ഭദ്ര കൃതവോ യന്തു വിശ്വതാഃ' എന്ന ഉദ്ധരണിയും 'സുരക്ഷിതലോകവുമായി പൊലീസിനെ ബന്ധിപ്പിക്കുക' എന്ന ഇന്റർപോളിന്റെ മുദ്രാവാക്യവും തമ്മിലുള്ള സമാനത അദ്ദേഹം വ്യക്തമാക്കുകയുംചെയ്തു. മികച്ച ഇടമാക്കി‌ ലോകക്തെ മാറ്റുന്നതിനുള്ള സാർവത്രികസഹകരണത്തിനുള്ള ആഹ്വാനമാണിതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയുടെ അതുല്യമായ ആഗോള വീക്ഷണത്തെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ഐക്യരാഷ്ട്രസഭയുടെ സമാധാനപരിപാലനപ്രവർത്തനങ്ങളിലേക്കു ധീരരായ സ്ത്രീപുരുഷന്മാരെ അയക്കുന്നതിൽ ഏറ്റവും മികച്ച സംഭാവന നൽകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ചൂണ്ടിക്കാട്ടി. "ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പുതന്നെ മികച്ച ഇടമാക്കി ലോകത്തെ മാറ്റുന്നതിനു ഞങ്ങൾ ത്യാഗങ്ങൾ സഹിച്ചു"- ശ്രീ മോദി പറഞ്ഞു. ലോകമഹായുദ്ധങ്ങളിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ ജീവൻ ബലിയർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പ്രതിരോധമരുന്നുകളെക്കുറിച്ചും കാലാവസ്ഥാലക്ഷ്യങ്ങളെക്കുറിച്ചും സംസാരിച്ച പ്രധാനമന്ത്രി, ഏതു തരത്തിലുള്ള പ്രതിസന്ധിയിലും മുൻകൈയെടുക്കാനുള്ള സന്നദ്ധത ഇന്ത്യ പ്രകടിപ്പിച്ചതായി അറിയിച്ചു. "രാഷ്ട്രങ്ങളും സമൂഹങ്ങളും ആഭ്യന്തരകാര്യങ്ങളിലേക്കു തിരിയുന്ന സമയത്ത്, കൂടുതൽ അന്താരാഷ്ട്രസഹകരണത്തിനാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. പ്രാദേശികക്ഷേമത്തിനായുള്ള ആഗോളസഹകരണമാണു ഞങ്ങളുടെ ആഹ്വാനം"- ശ്രീ മോദി കൂട്ടിച്ചേർത്തു. 

ലോകമെമ്പാടുമുള്ള പൊലീസ് സേന ജനങ്ങളെ സംരക്ഷിക്കുക മാത്രമല്ല, സാമൂഹ്യക്ഷേമം മെച്ചപ്പെടുത്തുകയുമാണു ചെയ്യുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. “ഏതു പ്രതിസന്ധികളെടുത്താലും സമൂഹത്തിന്റെ പ്രതികരണത്തിന്റെ മുൻനിരയിൽ അവരാണുണ്ടാകുക”- ശ്രീ മോദി കൂട്ടിച്ചേർത്തു. കോവിഡ് പ്രതിസന്ധിക്കാലത്തെ ഉദാഹരണം നൽകി, ജനങ്ങളെ സഹായിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ സ്വന്തം ജീവൻ പണയപ്പെടുത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. അവരിൽ പലരും ജനസേവനത്തിനായി ജീവത്യാഗവുംചെയ്തു- അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ വൈവിധ്യത്തെക്കുറിച്ചുപറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയുടെ വലിപ്പത്തെക്കുറിച്ചും വിശാലതയെക്കുറിച്ചും സംസാരിച്ചു. "ഇന്ത്യൻ പൊലീസ്, ഫെഡറൽ-സംസ്ഥാനതലങ്ങളിൽ, 900ലധികം ദേശീയനിയമങ്ങളും പതിനായിരത്തോളം സംസ്ഥാനനിയമങ്ങളും നടപ്പിലാക്കാൻ സഹകരിക്കുന്നു"- അദ്ദേഹം പറഞ്ഞു. “ഭരണഘടന വാഗ്ദാനംചെയ്യുന്ന ജനങ്ങളുടെ വൈവിധ്യത്തെയും അവകാശങ്ങളെയും മാനിച്ചുകൊണ്ടാണു നമ്മുടെ പൊലീസ് സേന പ്രവർത്തിക്കുന്നത്. അവർ ജനങ്ങളെ സംരക്ഷിക്കുകമാത്രമല്ല, നമ്മുടെ ജനാധിപത്യത്തെ സേവിക്കുകയുംചെയ്യുന്നു”- അദ്ദേഹം പറഞ്ഞു. ഇന്റർപോളിന്റെ നേട്ടങ്ങളെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, കഴിഞ്ഞ 99 വർഷമായി 195 രാജ്യങ്ങളിലായി ആഗോളതലത്തിൽ പൊലീസ് സംഘടനകളെ ഇന്റർപോൾ ബന്ധിപ്പിച്ചിട്ടുണ്ടെന്നു വ്യക്തമാക്കി. ഈ മഹത്തായ അവസരത്തെ അടയാളപ്പെടുത്തുന്നതിനായി, ഇന്ത്യാഗവണ്മെന്റ് സ്മരണികാസ്റ്റാമ്പും നാണയവും പുറത്തിറക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഭീകരത, അഴിമതി, മയക്കുമരുന്നുകടത്ത്, വേട്ടയാടൽ, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങി ലോകം അഭിമുഖീകരിക്കുന്ന ആഗോളതലത്തിലുള്ള ആപൽക്കരമായ നിരവധി ഭീഷണികളെക്കുറിച്ചു പ്രധാനമന്ത്രി ഓർമിപ്പിച്ചു. “ഈ അപകടങ്ങളുടെ മാറ്റത്തിന്റെ വേഗത മുമ്പത്തേതിനേക്കാൾ വേഗത്തിലാണ്. ഭീഷണികൾ ആഗോളതലത്തിലുള്ളതാകുമ്പോൾ, പ്രതികരണം പ്രാദേശികമായിരിക്കരുത്! ഈ ഭീഷണികളെ പരാജയപ്പെടുത്താൻ ലോകം ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു"- അദ്ദേഹം പറഞ്ഞു. 

അന്തർദേശീയ ഭീകരവാദത്തിന്റെ ദൂഷ്യവശങ്ങളിലേക്കു വെളിച്ചംവീശി, ലോകം തിരിച്ചറിയുന്നതിനുമുമ്പുതന്നെ ഇന്ത്യ നിരവധി പതിറ്റാണ്ടുകളായി അതിനെ ചെറുക്കുകയായിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. “സുരക്ഷയുടെയും സംരക്ഷണത്തിന്റെയും വില ഞങ്ങൾക്കറിയാമായിരുന്നു. ഈ പോരാട്ടത്തിൽ നമ്മുടെ ആയിരക്കണക്കിനുപേരാണു ജീവത്യാഗംചെയ്തത്”- ശ്രീ മോദി കൂട്ടിച്ചേർത്തു. ഭീകരത ഭൗതിക ഇടപെടലിലൂടെ മാത്രമല്ല, ഓൺലൈൻ പ്രവർത്തനങ്ങളിലൂടെയും സൈബർ ഭീഷണികളിലൂടെയും അതിവേഗം വ്യാപിക്കുകയാണെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. ബട്ടൺക്ലിക്കി‌ലൂടെ ആക്രമണം നടത്താനോ സംവിധാനങ്ങളെ മുട്ടുകുത്തിക്കാനോ കഴിയുമെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. അന്താരാഷ്ട്രനയങ്ങൾ കൂടുതൽ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ആവർത്തിച്ചു പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: "ഓരോ രാജ്യവും അവയ്ക്കെതിരെ തന്ത്രങ്ങൾ മെനയുകയാണ്. എന്നാൽ നമ്മുടെ അതിർത്തിക്കുള്ളിൽ നാം ചെയ്യുന്നതു മതിയാകില്ല". മുൻകൂട്ടി കണ്ടെത്തലും മുന്നറിയിപ്പു സംവിധാനങ്ങൾ സ്ഥാപിക്കലും, ഗതാഗതസേവനങ്ങൾ സംരക്ഷിക്കൽ, ആശയവിനിമയ അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷ, നിർണായക അടിസ്ഥാനസൗകര്യങ്ങൾക്കുള്ള സുരക്ഷ, സാങ്കേതികവും സാങ്കേതികവിദ്യാപരവുമായ സഹായം, ബൗദ്ധികവിന‌ിമയം തുടങ്ങി നിരവധി കാര്യങ്ങൾ പുതിയ തലത്തിലേക്കു കൊണ്ടുപോകണമെന്ന് അദ്ദേഹം നിർദേശിച്ചു. 

അഴിമതിയുടെ അപകടങ്ങളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. അഴിമതിയും സാമ്പത്തികകുറ്റകൃത്യങ്ങളും പല രാജ്യങ്ങളിലെയും പൗരന്മാരുടെ ക്ഷേമത്തിനു ഹാനികരമാണെന്ന് അദ്ദേഹം പറഞ്ഞു. "അഴിമതിക്കാർ, ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കുറ്റകൃത്യത്തിനായുള്ള വരുമാനം സംഭര‌ിക്കാൻ വഴികണ്ടെത്തുന്നു. ഈ പണം എവിടെനിന്നാണോ അവർ കൊണ്ടുപോയത്, ആ രാജ്യത്തെ പൗരന്മാർക്കുള്ളതാണ്. മിക്കപ്പോഴും, ഇതു ലോകത്തിലെ ഏറ്റവും ദരിദ്രരായ ജനങ്ങളിൽനിന്നാകും എടുത്തിണ്ടാകുക. മാത്രമല്ല, പണം ഹാനികരമായ പല കാര്യങ്ങൾക്കും ഉപയോഗിക്കുന്നു. 

സുരക്ഷിത താവളങ്ങൾ ഇല്ലാതാക്കാൻ ആഗോളസമൂഹം കൂടുതൽ വേഗത്തിൽ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. “അഴിമതിക്കാർക്കും ഭീകരവാദികൾക്കും മയക്കുമരുന്നുസംഘങ്ങൾക്കും നായാട്ടുസംഘങ്ങൾക്കും സംഘടിതകുറ്റകൃത്യങ്ങൾക്കും സുരക്ഷിത താവളങ്ങൾ ഉണ്ടാകരുത്. ഒരിടത്തെ ജനങ്ങൾക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങൾ എല്ലാവർക്കും എതിരായ കുറ്റകൃത്യങ്ങളാണ്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളാണ്"- അദ്ദേഹം കൂട്ടിച്ചേർത്തു. “പൊലീസും നിയമനിർവഹണ ഏജൻസികളും സഹകരണം വർധിപ്പിക്കുന്നതിനു നടപടിക്രമങ്ങളും മാർഗനിർദേശങ്ങളും രൂപപ്പെടുത്തേണ്ടതുണ്ട്. ഒളിവിൽ കഴിയുന്ന കുറ്റവാളികൾക്കായുള്ള റെഡ് കോർണർ നോട്ടീസ് വേഗത്തിലാക്കാൻ ഇന്റർപോളിനു കഴിയും. "സുരക്ഷിതവും സംരക്ഷണമാർന്നതുമായ ലോകം എന്നതു നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണ്. നന്മയുടെ ശക്തികൾ സഹകരിക്കുമ്പോൾ, കുറ്റകൃത്യത്തിന്റെ ശക്തികൾ നിഷ്പ്രഭമാകും"- പ്രധാനമന്ത്രി പറഞ്ഞു. 

ന്യൂഡൽഹിയിലെ ദേശീയ പൊലീസ് സ്മാരകവും ദേശീയ യുദ്ധസ്മാരകവും സന്ദർശിച്ച് ഇന്ത്യയെ സുരക്ഷിതമായി നിലനിർത്താൻ ജീവൻ ബലിയർപ്പിച്ച ധീരജവാന്മാർക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുന്നതു പരിഗണിക്കണമെന്നു പ്രധാനമന്ത്രി എല്ലാ വിശിഷ്ടാതിഥികളോടും അഭ്യർഥിച്ചു. കുറ്റകൃത്യം, അഴിമതി, ഭീകരവാദം എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള ഫലപ്രദവും വിജയകരവുമായ വേദിയാണിതെന്ന് ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലി തെളിയിക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശപ്രകടിപ്പിച്ചു. "ആശയവിനിമയത്തിനും കൂട്ടായ പ്രവർത്തനത്തിനും സഹകരണത്തിനും, കുറ്റകൃത്യങ്ങളെയും അഴിമതിയെയും ഭീകരതയെയും പരാജയപ്പെടുത്താനാകട്ടെ"- പ്രധാനമന്ത്രി ഉപസംഹരിച്ചു. 

വേദിയിൽ എത്തിയ പ്രധാനമന്ത്രിയെ ഇന്റർപോൾ പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റിക്കു പരിചയപ്പെടുത്തി. തുടർന്ന് ഏവർക്കുമൊപ്പം പ്രധാനമന്ത്രി ചിത്രമെടുത്തു. ഇന്റർപോൾ ശതാബ്ദി സ്റ്റാൻഡും വീക്ഷിച്ചു. പിന്നീട്, നാടമുറിച്ചു ദേശീയ പൊലീസ് പൈതൃകപ്രദർശനം പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. ഇതു വീക്ഷിക്കുകയും ചെയ്തു. 

വേദിയിൽ എത്തിയ പ്രധാനമന്ത്രി, നിറങ്ങൾ ഒഴുകിയിറങ്ങുംവിധമുള്ള ഐടിബിപി സംഘത്തിന്റെ മാർച്ച് പാസ്റ്റിനും സാക്ഷ്യംവഹിച്ചു. തുടർന്ന് ഇന്ത്യയുടെ ദേശീയഗാനവും ഇന്റർപോൾ ഗാനവും ആലപിച്ചു. ഇന്റർപോൾ പ്രസിഡന്റ് പ്രധാനമന്ത്രിക്കു ബോൺസായ് ചെടി സമ്മാനിച്ചു. തുടർന്ന്, ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയുടെ സ്മരണയ്ക്കായി സ്മരണിക തപാൽ സ്റ്റാമ്പും 100 രൂപ നാണയവും പ്രധാനമന്ത്രി പ്രകാശനംചെയ്തു. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഇന്റർപോൾ പ്രസിഡന്റ് അഹമ്മദ് നാസർ അൽ റയീസ്, ഇന്റർപോൾ സെക്രട്ടറി ജനറൽ യൂർഗൻ സ്റ്റോക്ക്, സിബിഐ ഡയറക്ടർ സുബോധ് കുമാർ ജയ്‌സ്വാൾ എന്നിവർ പങ്കെടുത്തു.
 

പശ്ചാത്തലം:  

ഒക്ടോബർ 18 മുതൽ 21 വരെയാണ് ഇന്റർപോളിന്റെ 90-ാം പൊതുസമ്മേളനം നടക്കുന്നത്. 195 ഇന്റർപോൾ അംഗരാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, രാജ്യങ്ങളിലെ പൊലീസ് മേധാവികൾ, ദേശീയ സെൻട്രൽ ബ്യൂറോ മേധാവികൾ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. ഇന്റർപോളിന്റെ പരമോന്നത ഭരണസമിതിയാണു ജനറൽ അസംബ്ലി. അതിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനു വർഷത്തിലൊരിക്കൽ യോഗം ചേരുന്നു.

ഏകദേശം 25 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യയിൽ ഇന്റർപോൾ ജനറൽ അസംബ്ലി  നടക്കുന്നത്. അവസാനമായി ഇന്ത്യയിൽ നടന്നത് 1997ലാണ്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികാഘോഷത്തോടനുബന്ധിച്ച് 2022ൽ ന്യൂഡൽഹിയിൽ ഇന്റർപോൾ ജനറൽ അസംബ്ലി സംഘടിപ്പിക്കാനുള്ള ഇന്ത്യയുടെ നിർദേശം വൻ ഭൂരിപക്ഷത്തോടെയാണു പൊതുസഭ അംഗീകരിച്ചത്. ഇന്ത്യയുടെ ക്രമസമാധാനസംവിധാനത്തിലെ മികച്ച സമ്പ്രദായങ്ങൾ ലോകമെമ്പാടും പ്രദർശിപ്പിക്കാനുള്ള അവസരമാണു സമ്മേളനമൊരുക്കുന്നത്.

--ND-- 

 

Addressing the INTERPOL General Assembly in New Delhi. https://t.co/JrbpZ9hLq6

— Narendra Modi (@narendramodi) October 18, 2022

Prime Minister @narendramodi begins his address at the INTERPOL General Assembly. pic.twitter.com/V079wrO6uk

— PMO India (@PMOIndia) October 18, 2022

India is one of the top contributors in sending brave men and women to the United Nations Peacekeeping operations. pic.twitter.com/XmZKVs0r8v

— PMO India (@PMOIndia) October 18, 2022

Global cooperation for local welfare – is our call. pic.twitter.com/756ywQ2QJ9

— PMO India (@PMOIndia) October 18, 2022

Police forces across the world are not just protecting people, but are furthering social welfare. pic.twitter.com/mJfvnRKCcx

— PMO India (@PMOIndia) October 18, 2022

PM @narendramodi on the key role of Indian police. pic.twitter.com/npSRx4pf6G

— PMO India (@PMOIndia) October 18, 2022

When threats are global, the response cannot be just local. pic.twitter.com/vleYCSoSMe

— PMO India (@PMOIndia) October 18, 2022

There can be no safe havens for the corrupt, terrorists, drug cartels, poaching gangs, or organised crime. pic.twitter.com/tVkNLVjGvL

— PMO India (@PMOIndia) October 18, 2022

When the forces of good cooperate, the forces of crime cannot operate. pic.twitter.com/WJj87MbepD

— PMO India (@PMOIndia) October 18, 2022

*****



(Release ID: 1868879) Visitor Counter : 161