പ്രധാനമന്ത്രിയുടെ ഓഫീസ്‌

പിഎം കിസാൻ സമ്മാൻ സമ്മേളനം 2022' ന്യൂഡൽഹിയിലെ ദേശീയ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു


600 പ്രധാൻ മന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു


പ്രധാനമന്ത്രി ഭാരതീയ ജൻ ഉർവരക് പരിയോജന - ഒരു രാഷ്ട്രം ഒരു വളം പദ്ധതിക്കു തുടക്കംകുറിച്ചു


ഭാരത് യൂറിയ ബാഗുകൾ പുറത്തിറക്കി


16,000 കോടി രൂപയുടെ പിഎം-കിസാൻ ധനസഹായം വിതരണം ചെയ്തു


കർഷകരുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 3.5 ലക്ഷം വളം ചില്ലറ വിൽപ്പനശാലകൾ ഘട്ടംഘട്ടമായി പ്രധാൻ മന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങളാക്കി മാറ്റും 

"സാങ്കേതികവിദ്യാധിഷ്ഠിതമായ ആധുനിക കൃഷിരീതികൾ സ്വീകരിക്കുക എന്നതാണു കാലഘട്ടത്തിന്റെ ആവശ്യം"

"കഴിഞ്ഞ 7-8 വർഷത്തിനുള്ളിൽ 70 ലക്ഷം ഹെക്ടറിലധികം ഭൂമി കണ‌ികാ ജലസേചനസംവിധാനത്തിനു (മൈക്രോ ഇറിഗേഷൻ) കീഴിൽ കൊണ്ടുവന്നു" 

"1.75 കോടിയിലധികം കർഷകരെയും 2.5 ലക്ഷം വ്യാപാരികളെയും ഇ-നാമുമായി ബന്ധ‌ിപ്പിച്ചിട്ടുണ്ട്.  ഇ-നാം വഴിയുള്ള ഇടപാടുകൾ 2 ലക്ഷം കോടി കവിഞ്ഞു" 

"കാർഷിക മേഖലയിലെ കൂടുതൽ സ്റ്റാർട്ടപ്പുകൾ ഈ മേഖലയ്ക്കും ഗ്രാമീണസമ്പദ്‌വ്യവസ്ഥ യ്ക്കും ശുഭപ്രതീക്ഷയേകുന്നു"

 

Posted On: 17 OCT 2022 2:09PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ദേശീയ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎം കിസാൻ സമ്മാൻ സമ്മേളനം 2022 ഉദ്ഘാടനംചെയ്തു. രാസവസ്തു-രാസവളം മന്ത്രാലയത്തിനു കീഴിലുള്ള 600 പ്രധാൻ മന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങളും (പിഎംകെഎസ്‌കെ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കൂടാതെ, പ്രധാനമന്ത്രി ഭാരതീയ ജൻ ഉർവരക് പരിയോജന - ഒരു രാഷ്ട്രം ഒരു വളം പദ്ധതിക്കും പ്രധാനമന്ത്രി തുടക്കംകുറിച്ചു. ചടങ്ങിനിടെ,  പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി(പിഎം-കിസാൻ)യുടെ 12-ാം ഗഡു തുകയായ 16,000 കോടിരൂപയും നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റത്തിലൂടെ പ്രധാനമന്ത്രി വിതരണംചെയ്തു. അഗ്രി സ്റ്റാർട്ടപ്പ് കോൺക്ലേവും പ്രദർശനവും പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. രാസവളത്തെക്കുറിച്ചുള്ള ഇ-മാഗസിൻ ‘ഇന്ത്യൻ എഡ്ജ്’ പ്രധാനമന്ത്രി പ്രകാശനംചെയ്തു. സ്റ്റാർട്ടപ്പ് പ്രദർശനത്തിന്റെ തീം പവലിയനിലൂടെ ശ്രീ മോദി സഞ്ചരിക്കുകയും ഉൽപ്പന്നങ്ങൾ പരിശോധിക്കുകയുംചെയ്തു.

 

സമ്മേളനത്തെ അഭിസംബോധനചെയ്യവേ, ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാൻ, ജയ് അനുസന്ധാൻ എന്നിവയുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി, ഈ സന്ദേശത്തിന്റെ തത്സമയരൂപം നമുക്ക് ഇന്നിവിടെ കാണാൻ കഴിയുമെന്നു പ്രധാനമന്ത്രി പറഞ്ഞു. കർഷകരുടെ ജീവിതം സുഗമമാക്കുന്നതിനും അവരുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും നൂതന കാർഷികസാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഉപാധിയാണു കിസാൻ സമ്മേളനം എന്ന് അദ്ദേഹം വിശദീകരിച്ചു. 

"600ലധികം പ്രധാൻ മന്ത്രി സമൃദ്ധി കേന്ദ്രങ്ങൾ ഇന്ന് ഉദ്ഘാടനംചെയ്തു" - ശ്രീ മോദി പറഞ്ഞു. ഈ കേന്ദ്രങ്ങൾ കേവലം വളംവിൽപ്പനകേന്ദ്രങ്ങളല്ലെന്നും രാജ്യത്തെ കർഷകരുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള സംവിധാനമാണെന്നും അദ്ദേഹം വിശദീകരിച്ചു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (പിഎം-കിസാൻ) പുതിയ ഗഡുവിനെക്കുറിച്ചുപറയവേ, ഇടനിലക്കാരെ ഉൾപ്പെടുത്താതെ നേരിട്ടു കർഷകരുടെ അക്കൗണ്ടുകളിൽ പണം എത്തുമെന്നു പ്രധാനമന്ത്രി അറിയിച്ചു. “പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയായി കോടിക്കണക്കിനു കർഷകകുടുംബങ്ങൾക്ക് 16,000 കോടിരൂപയുടെ മറ്റൊരു ഗഡുകൂടി അനുവദിച്ചു”. ദീപാവലിക്കു തൊട്ടുമുമ്പ് ഈ ഗഡു കർഷകരിലേക്ക് എത്തുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. കർഷകർക്കു താങ്ങാനാകുന്ന വിലയിൽ ഭാരത് ബ്രാൻഡിന്റെ ഗുണമേന്മയുള്ള വളം ഉറപ്പാക്കുന്ന പദ്ധതിയായ പ്രധാനമന്ത്രി ഭാരതീയ ജൻ ഉർവരക് പരിയോജന - ഒരു രാജ്യം ഒരു വളം എന്ന പദ്ധതിയും ഇന്നാരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.


2014നുമുമ്പുള്ള കാലത്ത്, പ്രതിസന്ധിയിലായ കാർഷികമേഖലയെക്കുറിച്ചും യൂറിയയുടെ കരിഞ്ചന്തയെക്കുറിച്ചും പറഞ്ഞ പ്രധാനമന്ത്രി കർഷകർ ആ കാലത്തുനേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും വ്യക്തമാക്കി. യൂറിയയുടെ കരിഞ്ചന്തയെ 100% വേപ്പുപൂശിയതിലൂടെയാണു ഗവണ്മെന്റ് നേരിട്ടതെന്നു പ്രധാനമന്ത്രി പറഞ്ഞു. “വർഷങ്ങളായി അടച്ചിട്ടിരുന്ന രാജ്യത്തെ ഏറ്റവും വലിയ 6 യൂറിയ ഫാക്ടറികൾ പുനരാരംഭിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിച്ചു”- അദ്ദേഹം കൂട്ടിച്ചേർത്തു. 

കഠിനാധ്വാനികളായ കർഷകർക്ക് ഏറെ പ്രയോജനംചെയ്ത നടപടികൾ എടുത്തുകാട്ടി, ദ്രവീകൃത നാനോ യൂറിയ ഉൽപ്പാദനത്തിൽ ഇന്ത്യ സ്വയംപര്യാപ്തതയിലേക്ക് അതിവേഗം നീങ്ങുകയാണെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. "കുറഞ്ഞ ചെലവിൽ കൂടുതൽ ഉൽപ്പാദനത്തിനുള്ള മാധ്യമമാണു നാനോ യൂറിയ''- ശ്രീ മോദി ചൂണ്ടിക്കാട്ടി. ഒരു ചാക്കുനിറയെ യൂറിയയ്ക്കുപകരം ഇനി ഒരു കുപ്പി നാനോ യൂറിയ മതിയെന്ന് അതിന്റെ നേട്ടങ്ങൾ വ്യക്തമാക്കി പ്രധാനമന്ത്രി പറഞ്ഞു. യൂറിയയുടെ ഗതാഗതച്ചെലവു ഗണ്യമായി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇന്ത്യയുടെ രാസവളം പരിഷ്കരണകഥയിൽ പ്രധാനമന്ത്രി രണ്ടു പുതിയ നടപടികളെക്കുറിച്ചു പരാമർശിച്ചു. ഒന്നാമതായി, രാജ്യത്തുടനീളമുള്ള 3.25 ലക്ഷത്തിലധികം വളം വിൽപ്പനശാലകൾ പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിനുള്ള ക്യാമ്പയിന് ഇന്നു തുടക്കംകുറിക്കുകയാണ്. കർഷകർക്കു വളവും വിത്തും വാങ്ങാൻ മാത്രമല്ല, മണ്ണുപരിശോധന നടത്താനും കൃഷിരീതികളെക്കുറിച്ചുള്ള ഉപയോഗപ്രദമായ വിവരങ്ങൾ ലഭ്യമാക്കാനും കഴിയുന്ന കേന്ദ്രങ്ങളായിരിക്കും ഇവ. രണ്ടാമതായി, ഒരു രാഷ്ട്രം ഒരു വളം എന്നതിലൂടെ, വളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും അതിന്റെ ലഭ്യതയെക്കുറിച്ചുമുള്ള എല്ലാത്തരം ആശയക്കുഴപ്പങ്ങളിൽനിന്നും  കർഷകർ മുക്തിനേടാൻ പോകുകയാണ്. “ഇപ്പോൾ രാജ്യത്തു വിൽക്കുന്ന യൂറിയ ഒരേപേരിൽ, ഒരേ ബ്രാൻഡിൽ, ഒരേ ഗുണനിലവാരമുള്ളതായിരിക്കും, ഈ ബ്രാൻഡാണു ഭാരത്! ഇനി യൂറിയ ‘ഭാരത്’ ബ്രാൻഡിൽ മാത്രമേ രാജ്യത്തുടനീളം ലഭ്യമാകൂ”- ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇതു രാസവളങ്ങളുടെ വില കുറയ്ക്കുന്നതിനും അവയുടെ ലഭ്യത വർധിപ്പിക്കുന്നതിനും കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ആധുനിക കൃഷിരീതികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, കൃഷിയിൽ പുതിയ സംവിധാനങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്നും തുറന്ന മനസ്സോടെ കൂടുതൽ ശാസ്ത്രീയവും സാങ്കേതികവുമായ രീതികൾ സ്വീകരിക്കേണ്ടതുണ്ടെന്നും പറഞ്ഞു. ഈ ചിന്തയോടെ, കാർഷിക മേഖലയിലെ ശാസ്ത്രീയരീതികൾ വർധിപ്പിക്കുന്നതിനും സാങ്കേതികവിദ്യയുടെ പരമാവധി ഉപയോഗത്തിനും ഞങ്ങൾ ഊന്നൽ നൽകി. ഇതുവരെ 22 കോടി മണ്ണുസംരക്ഷണകാർഡുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും മികച്ച ഗുണമേന്മയുള്ള വിത്തുകൾ ലഭ്യമാക്കുന്നതിനുള്ള ശാസ്ത്രീയ ശ്രമങ്ങൾ തുടരുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. "കഴിഞ്ഞ 7-8 വർഷത്തിനിടയിൽ മാറിയ കാലാവസ്ഥയ്ക്ക് അനുയോജ്യമായ 1700 പുതിയ ഇനം വിത്തുകൾ കർഷകർക്കു ലഭ്യമാക്കിയിട്ടുണ്ട്"- അദ്ദേഹം പറഞ്ഞു. 

ആഗോളതലത്തിൽ ചെറുധാന്യങ്ങളെക്കുറിച്ചറിയാനുള്ള വർധിച്ചുവരുന്ന ഉത്സാഹത്തെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. "ഇന്ന്, ഇവിടെയുള്ള പരമ്പരാഗത നാടൻ ധാന്യങ്ങളുടെ വിത്തുകളുടെ ഗുണമേന്മ വർധിപ്പിക്കുന്നതിനായി രാജ്യത്തു നിരവധി കേന്ദ്രങ്ങൾ ഒരുക്കുന്നു". ലോകമെമ്പാടുമുള്ള ഇന്ത്യയുടെ നാടൻ ധാന്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളിലേക്കു വെളിച്ചംവീശി, അടുത്തവർഷം നാടൻ ധാന്യങ്ങളുടെ അന്താരാഷ്ട്രവർഷമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജലസേചനത്തിനായി വിവേചനരഹിതമായ അളവിൽ വെള്ളം ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുനൽകിയ പ്രധാനമന്ത്രി, ഓരോ തുള്ളിയ‌ിലും കൂടുതൽ വിള, കണികാജലസേചനം, തുള്ളിനന, എന്നീ ദിശയിലുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾ ആവർത്തിച്ചുവ്യക്തമാക്കി. കഴിഞ്ഞ 7-8 വർഷത്തിനിടെ 70 ലക്ഷം ഹെക്ടറിലധികം ഭൂമി മൈക്രോ ഇറിഗേഷനു കീഴിൽ കൊണ്ടുവന്നതായി അദ്ദേഹം അറിയിച്ചു. 

പ്രകൃതിദത്തകൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഭാവിയിലെ വെല്ലുവിളികൾ പരിഹരിക്കുന്നതിനുള്ള പ്രധാന മാധ്യമമാണ് അതു പ്രദാനംചെയ്യുന്നതെന്നു പറഞ്ഞു. ഇന്നു രാജ്യത്തുടനീളം വളരെയധികം അവബോധം നമുക്കു ലഭിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും യുപിയിലും ഉത്തരാഖണ്ഡിലും പ്രകൃതിദത്തകൃഷിക്കായി കർഷകർ വലിയതോതിൽ പ്രവർത്തിക്കുന്നുണ്ട്. ഗുജറാത്തിൽ ജില്ലാ, ഗ്രാമപഞ്ചായത്തുതലത്തിലും ഇതിനുള്ള പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. 

പിഎം-കിസാനെന്ന പരിവർത്തനാത്മകസംരംഭം ചൂണ്ടിക്കാട്ടി, ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽനിന്നു ചെറുകിടകർഷകർ എങ്ങനെ പ്രയോജനം നേടുന്നു എന്നതിന്റെ ഉദാഹരണമാണു പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. “ഈ പദ്ധതി ആരംഭിച്ചതുമുതൽ, 2 ലക്ഷംകോടിയിലധികം രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു കൈമാറിയിട്ടുണ്ട്. രാജ്യത്തെ കർഷകരിൽ 85 ശതമാനത്തിലധികം വരുന്ന ചെറുകിട കർഷകർക്ക് ഇതു വലിയ പിന്തുണയാണ്”- അദ്ദേഹം പറഞ്ഞു. 

"ഇന്നു നമ്മുടെ കർഷകർക്കു 'ജീവിതം സുഗമമാക്കുന്ന' നടപടികളുണ്ട്.  മികച്ചതും ആധുനികവുമായ സാങ്കേതികവിദ്യ ഉപയോഗിച്ചു ഞങ്ങൾ കൃഷിയിടവും വിപണിയും തമ്മിലുള്ള അകലം കുറയ്ക്കുകയാണ്"- പ്രധാനമന്ത്രി പറഞ്ഞു. പഴങ്ങൾ, പച്ചക്കറികൾ, പാൽ, മത്സ്യം തുടങ്ങിയ വേഗംനശിക്കുന്ന ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ചെറുകിടകർഷകനും ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവാണ്. കിസാൻ റെയിൽ, കൃഷി ഉഡാൻ വിമാനസർവീസ് എന്നിവ ഇതിന് ഏറെ സഹായകമാണ്. ഈ ആധുനികസൗകര്യങ്ങൾ ഇന്നു കർഷകരുടെ വയലുകളെ രാജ്യത്തെ പ്രമുഖനഗരങ്ങളുമായും വിദേശവിപണികളുമായും ബന്ധിപ്പിക്കുന്നു. കാർഷികകയറ്റുമതിയിൽ ആദ്യ 10 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ആഗോളമഹാമാരിയുടെ പ്രത‌ിസന്ധികൾക്കിടയിലും കാർഷികകയറ്റുമതി 18 ശതമാനം വർധിച്ചു. ഒരു ജില്ല ഒരുൽപ്പന്നം പദ്ധതിക്കുകീഴിൽ ഈ സംരംഭങ്ങൾക്കു പിന്തുണ നൽകുകയും ജില്ലാതലത്തിൽ കയറ്റുമതികേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നുണ്ടെന്നും ഓരോ മേഖലയിലെയും നിർദ‌ിഷ്ടകയറ്റുമതിയെ പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞു. അതുപോലെതന്നെ, സംസ്കരിച്ച ഭക്ഷണം കർഷകർക്കു കൂടുതൽ വരുമാനം ലഭ്യമാക്കുന്നുണ്ട്. വലിയ ഭക്ഷ്യപാർക്കുകളുടെ എണ്ണം 2ൽനിന്ന് 23 ആയി ഉയർന്നു. അതോടൊപ്പം എഫ്‌പിഒകളെയും എസ്എച്ച്ജികളെയും ഈ പാർക്കുകളുമായി ബന്ധിപ്പിക്കുന്നു. ഇ-നാം കർഷകരുടെ ജീവിതത്തിൽ മികച്ച സ്വാധീനംചെലുത്തി. സാങ്കേതികവിദ്യ ഉപയോഗിച്ചു രാജ്യത്തെ ഏതു വിപണിയിലും കർഷകർക്കു തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ ഇ-നാം സഹായിക്കുന്നു. “1.75 കോടിയിലധികം കർഷകരും 2.5 ലക്ഷം വ്യാപാരികളും ഇ-നാമുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇ-നാം വഴിയുള്ള ഇടപാടുകൾ 2 ലക്ഷം കോടി കവിഞ്ഞു"- അദ്ദേഹം പറഞ്ഞു. 

രാജ്യത്തു കാർഷികമേഖലയിൽ വർധിച്ചുവരുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിലേക്കു വെളിച്ചംവീശി, ഈ മേഖലയ്ക്കും ഗ്രാമീണസമ്പദ്‌വ്യവസ്ഥയ്ക്കും ഇതു ശുഭപ്രതീക്ഷ നൽകുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. “സ്റ്റാർട്ടപ്പുകളും നൂതനാശയങ്ങളുള്ള യുവജനതയും ഇന്ത്യൻ കാർഷികമേഖലയുടെയും ഗ്രാമീണസമ്പദ്‌വ്യവസ്ഥയുടെയും ഭാവിയാണ്. ചെലവുമുതൽ ഗതാഗതംവരെ, എല്ലാ പ്രശ്നങ്ങൾക്കും നമ്മുടെ സ്റ്റാർട്ടപ്പുകളുടെ കൈയിൽ പരിഹാരമുണ്ട്”- ശ്രീ മോദി പറഞ്ഞു. 

സ്വയംപര്യാപ്തതയ്ക്കുവേണ്ടിയുള്ള തന്റെ നിരന്തരമായ നിർബന്ധത്തിന്റെ കാരണങ്ങളെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഭക്ഷ്യ എണ്ണ, രാസവളം, അസംസ്കൃത എണ്ണ തുടങ്ങിയ പ്രധാന ഉൽപ്പന്നങ്ങൾ വലിയ സാമ്പത്തികശച്ചെലവിനും ആഗോള സ്ഥിതിവിശേഷങ്ങൾക്കും കാരണമാകുമെന്നു പറഞ്ഞു. ഡിഎപിയുടെയും മറ്റു വളങ്ങളുടെയും കാര്യങ്ങൾ അദ്ദേഹം ഉദാഹരിച്ചു. ക്രമാതീതമായി വില വർധിച്ചപ്പോൾ ഇന്ത്യക്ക് കിലോയ്ക്ക് 75-80 രൂപ നിരക്കിൽ യൂറിയ വാങ്ങേണ്ടി വന്നു. എങ്കിലും കർഷകർക്കു കിലോയ്ക്ക് 5-6 രൂപ നിരക്കിലാണു വിതരണംചെയ്തിരുന്നത്. ഈ വർഷവും കർഷകർക്കു താങ്ങാനാകുന്നനിരക്കിൽ വളം ഉറപ്പാക്കാൻ ഗവണ്മെന്റ് 2.5 ലക്ഷംകോടിരൂപ ചെലവഴിക്കുമെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. അസംസ്കൃത എണ്ണയുടെയും വാതകത്തിന്റെയും വിദേശ ആശ്രിതത്വം കുറയ്ക്കുന്നതിനായി ജൈവ ഇന്ധനത്തിന്റെയും എഥനോളിന്റെയും കാര്യത്തിലുള്ള നടപടികളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു.

ഭക്ഷ്യ എണ്ണ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ചുവടുവയ്പായ ‌ഓയിൽ പാം ദൗത്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നു പ്രസംഗം ഉപസംഹരിക്കവേ പ്രധാനമന്ത്രി രാജ്യത്തെ കർഷകരോട് അഭ്യർഥിച്ചു. എണ്ണക്കുരു ഉൽപ്പാദനം വർധിപ്പിക്കുന്നതിലൂടെ ഭക്ഷ്യ എണ്ണകളുടെ ഉപയോഗം കുറയ്ക്കാൻ ഇന്ത്യക്കു കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “നമ്മുടെ കർഷകർക്ക് ഈ രംഗത്ത്  ഏറെ കഴിവുകളുണ്ട്”- ശ്രീ മോദി കൂട്ടിച്ചേർത്തു. പയർവർഗങ്ങളുടെ ഉൽപ്പാദനം സംബന്ധിച്ച് 2015ൽ നടത്തിയ ആഹ്വാനം അനുസ്മരിച്ച്, പയർവർഗങ്ങളുടെ ഉൽപ്പാദനം 70% വർധിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിക്കുകയും കർഷകർക്കു നന്ദി അറിയിക്കുകയും ചെയ്തു. "ആസാദി കാ അമൃത് മഹോത്സവി'ൽ നാം കൃഷിയെ ആകർഷകവും സമൃദ്ധവുമാക്കും"- എല്ലാ കർഷകർക്കും സ്റ്റാർട്ടപ്പുകൾക്കും ആശംസകൾ നേർന്നാണു പ്രധാനമന്ത്രി ഉപസംഹരിച്ചത്. 

കേന്ദ്ര കൃഷി-കർഷകക്ഷേമമന്ത്രി നരേന്ദ്ര സിങ് തോമർ, കേന്ദ്ര രാസവസ്തു-രാസവളം മന്ത്രി മൻസുഖ് മാണ്ഡവ്യ, കേന്ദ്ര കൃഷി-കർഷകക്ഷേമ സഹമന്ത്രിമാരായ ശോഭ കരന്ദ്‌ലാജെ, കൈലാഷ് ചൗധരി, കേന്ദ്ര രാസവസ്തു-രാസവളം സഹമന്ത്രി ഭഗവന്ത് ഖുബ തുടങ്ങിയവർ പങ്കെടുത്തു.
 

പശ്ചാത്തലം: 

രാജ്യത്തുടനീളമുള്ള 13,500ലധികം കര്‍ഷകരും 1500ഓളം അഗ്രി സ്റ്റാര്‍ട്ടപ്പുകളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ഒരു കോടിയിലധികം കര്‍ഷകര്‍ പരിപാടിയില്‍ വെര്‍ച്ച്വലായി പങ്കെടുക്കുന്നു. ഗവേഷകരുടെയും നയരൂപകർത്താക്കളുടെയും ഇതുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെയും പങ്കാളിത്തത്തിനു സമ്മേളനം സാക്ഷ്യംവഹിക്കുന്നു. 

കേന്ദ്ര രാസവസ്തു-രാസവളം മന്ത്രാലയത്തിനു കീഴിലുള്ള 600 പ്രധാന്‍മന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളും (പി.എം.കെ.എസ്.കെ ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പദ്ധതിപ്രകാരം, രാജ്യത്തെ വളം ചില്ലറവില്‍പ്പനശാലകളെ ഘട്ടംഘട്ടമായി പി.എം.കെ.എസ്.കെ ആക്കി മാറ്റും. പി.എം.കെ.എസ്.കെ കര്‍ഷകരുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുകയും കാര്‍ഷികവൃത്തിക്കാവശ്യമായ വസ്തുക്കൾ (വളം, വിത്തുകള്‍, ഉപകരണങ്ങള്‍) നല്‍കുകയുംചെയ്യും. മണ്ണ്, വിത്തുകള്‍, വളങ്ങള്‍ എന്നിവയുടെ പരിശോധനാസൗകര്യങ്ങളും ലഭ്യമാക്കും. കര്‍ഷകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയും വിവിധ ഗവണ്‍മെന്റ് പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും ബ്ലോക്ക്/ജില്ലാതല വിപണകേന്ദ്രങ്ങളില്‍ ചില്ലറവില്‍പ്പനക്കാരുടെ ശേഷിവർധിപ്പിക്കുന്നത് ഉറപ്പാക്കുകയും ചെയ്യും. 3.3 ലക്ഷത്തിലധികം ചില്ലറ വളംവിൽപ്പനശാലകളെ പി.എം.കെ.എസ്.കെ ആക്കി മാറ്റാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 

പ്രധാനമന്ത്രി ഭാരതീയ ജന്‍ ഉര്‍വരക് പരിയോജന - ഒരു രാഷ്ട്രം ഒരു വളം പദ്ധതിയും ഉദ്ഘാടനം ചെയ്തു. പദ്ധതിക്കുകീഴില്‍, ഭാരത് യൂറിയ ബാഗുകളും പ്രധാനമന്ത്രി പുറത്തിറക്കി. ഇത് 'ഭാരത്' എന്ന ഒറ്റ ബ്രാന്‍ഡില്‍ വളങ്ങള്‍ വിപണനംചെയ്യാന്‍ കമ്പനികളെ സഹായിക്കും.

കര്‍ഷകരുടെ ക്ഷേമത്തിനായുള്ള പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായ പ്രതിബദ്ധതയുടെ പ്രതിഫലനമായി, ചടങ്ങില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍)ക്കു കീഴിലെ 12-ാം ഗഡുവിന്റെ തുകയായ 16,000 കോടിരൂപ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ പ്രധാനമന്ത്രി അനുവദിച്ചു. പദ്ധതിപ്രകാരം, അര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക് 2000 രൂപയുടെ മൂന്ന് തുല്യഗഡുക്കളായി പ്രതിവര്‍ഷം 6000 രൂപയുടെ ആനുകൂല്യം നല്‍കും. അര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതുവരെ പി.എം-കിസാനു കീഴില്‍ 2 ലക്ഷം കോടി രൂപയിലധികം ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

അഗ്രി സ്റ്റാര്‍ട്ടപ്പ് കോൺക്ലേവിന്റെയും  പ്രദര്‍ശനത്തിന്റെയും ഉദ്‌ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. കൃത്യമായ കൃഷി, വിളവെടുപ്പിനുശേഷമുള്ള മൂല്യവർധിത പരിഹാരങ്ങൾ, അനുബന്ധ കൃഷി, മാലിന്യത്തില്‍നിന്നു സമ്പത്തിലേക്ക്, ചെറുകിട കര്‍ഷകര്‍ക്കുള്ള യന്ത്രവല്‍ക്കരണം, വിതരണശൃംഖല പരിപാലനം, ആര്‍ജി-ലോജിസ്റ്റിക് എന്നിവയുമായി ബന്ധപ്പെട്ട തങ്ങളുടെ നൂതനാശയങ്ങള്‍ 300 സ്റ്റാര്‍ട്ടപ്പുകള്‍ പ്രദര്‍ശിപ്പിക്കും. കര്‍ഷകര്‍, എഫ്.പി.ഒകൾ, കാര്‍ഷിക വിദഗ്ധര്‍, കോര്‍പ്പറേറ്റുകള്‍ തുടങ്ങിയവയുമായി സംവദിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ വേദി സൗകര്യമൊരുക്കും. സാങ്കേതിക സെഷനുകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ അവരുടെ അനുഭവം പങ്കിടുകയും മറ്റു പങ്കാളികളുമായി സംവദിക്കുകയും ചെയ്യും.

ചടങ്ങില്‍, രാസവളത്തെക്കുറിച്ചുള്ള ഇ-മാഗസിനായ ഇന്ത്യന്‍ എഡ്ജും പ്രധാനമന്ത്രി പുറത്തിറക്കി. സമീപകാല സംഭവവികാസങ്ങള്‍, വിലപ്രവണതകളുടെ വിശകലനം, ലഭ്യതയും ഉപഭോഗവും, കര്‍ഷകരുടെ വിജയഗാഥകള്‍ എന്നിവയുള്‍പ്പെടെയുള്ള ആഭ്യന്തര-അന്തര്‍ദേശീയ വളങ്ങളുടെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതു ലഭ്യമാക്കും.

--ND--

 

Historic day for farmer welfare. Launching initiatives for fulfilling the aspirations of our 'Annadatas'. https://t.co/XSfZ1okHUW

— Narendra Modi (@narendramodi) October 17, 2022

One Nation, One Fertilizer. pic.twitter.com/cmthSNOWo3

— PMO India (@PMOIndia) October 17, 2022

Steps that have immensely benefitted our hardworking farmers. pic.twitter.com/aTVafM0OUy

— PMO India (@PMOIndia) October 17, 2022

Big reforms for the fertilizer sector. pic.twitter.com/5W5AEINrkl

— PMO India (@PMOIndia) October 17, 2022

The need of the hour is to adopt technology-based modern farming techniques. pic.twitter.com/JEieu54728

— PMO India (@PMOIndia) October 17, 2022

The curiosity about millets is on the rise globally. pic.twitter.com/S3NAX42g3K

— PMO India (@PMOIndia) October 17, 2022

Per drop, more crop. pic.twitter.com/0U0rlbmycc

— PMO India (@PMOIndia) October 17, 2022

Natural farming needs to be encouraged. pic.twitter.com/NhpplLTidV

— PMO India (@PMOIndia) October 17, 2022

PM-KISAN is a transformational initiative for the farmers. pic.twitter.com/wQMqZdqTjt

— PMO India (@PMOIndia) October 17, 2022

Steps that ensure 'Ease of Living' for our farmers. pic.twitter.com/7G7NPVv29O

— PMO India (@PMOIndia) October 17, 2022

e-NAM has ushered in a positive impact on the lives of farmers. pic.twitter.com/q6Wl3jfAwM

— PMO India (@PMOIndia) October 17, 2022

More and more Start-Ups in agriculture sector augurs well for the sector and rural economy. pic.twitter.com/1yChaGAIZn

— PMO India (@PMOIndia) October 17, 2022

Steps which will strengthen our farmers and make India self-reliant. pic.twitter.com/8Ui0e8UxZH

— PMO India (@PMOIndia) October 17, 2022

*****



(Release ID: 1868516) Visitor Counter : 259