പ്രധാനമന്ത്രിയുടെ ഓഫീസ്‌

ന്യൂഡെല്‍ഹിയില്‍ എന്‍.ഐ.ഐ.ഒ. സെമിനാര്‍ 'സ്വാവലംബനി'ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 18 JUL 2022 8:23PM by PIB Thiruvananthpuram

കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ രാജ്നാഥ് സിംഗ് ജി, ശ്രീ അജയ് ഭട്ട് ജി, നാവികസേനാ മേധാവി, നാവികസേനാ ഉപ മേധാവി, പ്രതിരോധ സെക്രട്ടറി, എസ്.ഐ.ഡി.എം. പ്രസിഡന്റ്, വ്യാവസായിക, വിദ്യാഭ്യാസ മേഖലകളിലെ സഹപ്രവര്‍ത്തകരെ, മറ്റു വിശിഷ്ട വ്യക്തികളെ, മഹതികളെ, മഹാന്‍മാരേ!

21-ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് ഇന്ത്യന്‍ സായുധ സേനയിലെ സ്വയംപര്യാപ്തത എന്ന ലക്ഷ്യം വളരെ അത്യാവശ്യമാണ്. ഒരു സ്വാശ്രയ നാവികസേനയ്ക്ക് വേണ്ടിയുള്ള ആദ്യത്തെ 'സ്വാവലംബന്‍' സെമിനാര്‍ സംഘടിപ്പിക്കുന്നതിനുള്ള വളരെ പ്രധാനപ്പെട്ട ഒരു ചുവടുവയ്പാണിതെന്ന് ഞാന്‍ കരുതുന്നു. ഇതിനായി ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു, നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

സുഹൃത്തുക്കളെ,

സൈനിക തയ്യാറെടുപ്പിനുള്ള സംയുക്ത പ്രവര്‍ത്തനങ്ങള്‍ പൊതുവെയും നാവികസേനയില്‍ സവിശേഷമായും പ്രധാന പങ്ക് വഹിക്കുന്നു. ഈ സെമിനാര്‍ ഒരുതരം സംയുക്ത പ്രകടനം കൂടിയാണ്. സ്വാശ്രയത്വത്തിനായുള്ള ഈ സംയുക്ത അഭ്യാസത്തില്‍, നാവികസേന, വ്യവസായം, എംഎസ്എംഇകള്‍, അക്കാദമികള്‍ തുടങ്ങിയവ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ആളുകളും ഗവണ്‍മെന്റിന്റെ പ്രതിനിധികളും ഉള്‍പ്പെടെ എല്ലാ പങ്കാളികളും ഒത്തുചേരുകയെന്ന ലക്ഷ്യത്തെക്കുറിച്ച് ആലോചിക്കുന്നു. ഈ സംയുക്ത അഭ്യാസത്തിന്റെ ലക്ഷ്യം എല്ലാ പങ്കാളികള്‍ക്കും പരമാവധി അവസരവും പരസ്പരം കൂടുതല്‍ മനസ്സിലാക്കാനുള്ള സാഹചര്യവും മികച്ച രീതികള്‍ സ്വീകരിക്കാനുള്ള അവസരവും സൃഷ്ടിക്കുകയാണ്. അതിനാല്‍, ഈ സംയുക്ത പ്രകടനത്തിന്റെ ലക്ഷ്യം വളരെ പ്രധാനമാണ്. അടുത്ത വര്‍ഷം ആഗസ്റ്റ് 15നകം നാവികസേനയ്ക്കായി 75 തദ്ദേശീയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനുള്ള ദൃഢനിശ്ചയം അതിലെ തന്നെ ഒരു വലിയ ചുവടുവയ്പ്പാണ്. നിങ്ങളുടെ പരിശ്രമങ്ങളും അനുഭവങ്ങളും അറിവും അത് സാക്ഷാത്കരിക്കാന്‍ തീര്‍ച്ചയായും സഹായിക്കും. ഇന്ന്, അമൃത് മഹോത്സവത്തിലൂടെ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുമ്പോള്‍, അത്തരം ലക്ഷ്യങ്ങളുടെ നേട്ടം നമ്മുടെ സ്വാശ്രയത്വമെന്ന ലക്ഷ്യത്തിന് കൂടുതല്‍ ഊര്‍ജം നല്‍കും. ഒരര്‍ഥത്തില്‍, 75 തദ്ദേശീയ സാങ്കേതിക വിദ്യകളുടെ വികസനം ഒരു വിധത്തില്‍ ആദ്യപടിയാണെന്ന് ഞാന്‍ പറയും. ഈ എണ്ണം തുടര്‍ച്ചയായി വര്‍ധിപ്പിക്കാന്‍ നമ്മള്‍ പരിശ്രമിക്കണം. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോള്‍ നാവികസേന അഭൂതപൂര്‍വമായ ഉയരത്തില്‍ എത്തണം എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം.

സുഹൃത്തുക്കളെ,
നമ്മുടെ കടലുകളും തീരദേശ അതിര്‍ത്തികളും നമ്മുടെ സാമ്പത്തിക സ്വാശ്രയത്വത്തിന്റെ മഹത്തായ സംരക്ഷകരാണ്. മാത്രമല്ല അതിന് പ്രചോദനം നല്‍കുകയും ചെയ്യുന്നു. അതിനാല്‍, ഇന്ത്യന്‍ നാവികസേനയുടെ പങ്ക് തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍, നാവികസേനയ്ക്ക് സ്വയം മാത്രമല്ല, രാജ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കും സ്വയം പിന്തുണ നല്‍കേണ്ടത് വളരെ പ്രധാനമാണ്. ഈ സെമിനാറിന്റെ സാരാംശം നമ്മുടെ സേനയെ സ്വയം പര്യാപ്തമാക്കുന്നതില്‍ വളരെയധികം സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളെ,
പ്രതിരോധ മേഖലയിലെ സ്വാശ്രയ ഭാവിയെക്കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യുന്ന ഈ സമയത്ത്, കഴിഞ്ഞ ദശകങ്ങളില്‍ സംഭവിച്ചതില്‍ നിന്ന് പാഠങ്ങള്‍ പഠിക്കേണ്ടത് ആവശ്യമാണ്. ഭാവിയിലേക്കുള്ള വഴി തുറക്കാന്‍ ഇത് നമ്മെ സഹായിക്കും. നാം തിരിഞ്ഞു നോക്കുമ്പോള്‍, നമുക്ക് സമ്പന്നമായ ഒരു സമുദ്ര പാരമ്പര്യം ഉണ്ടായിരുന്നു. ഇന്ത്യയുടെ സമ്പന്നമായ വ്യാപാര പാത ഈ പാരമ്പര്യത്തിന്റെ ഭാഗമാണ്. കാറ്റിന്റെ ദിശയെക്കുറിച്ചും ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചും നല്ല അറിവ് ഉള്ളതിനാല്‍ നമ്മുടെ പൂര്‍വ്വികര്‍ക്ക് സമുദ്രത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞു. വിവിധ ഋതുക്കളില്‍ കാറ്റിന്റെ ദിശയെക്കുറിച്ചും കാറ്റിന്റെ ദിശ പ്രയോജനപ്പെടുത്തി ലക്ഷ്യസ്ഥാനത്ത് എങ്ങനെ എത്തിച്ചേരാമെന്നതിനെക്കുറിച്ചും നമ്മുടെ പൂര്‍വികര്‍ക്കുള്ള അറിവ് വലിയ കരുത്തായിരുന്നു.

സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ഇന്ത്യയുടെ പ്രതിരോധ മേഖല വളരെ ശക്തമായിരുന്നുവെന്ന് രാജ്യത്തെ പലര്‍ക്കും അറിയില്ല. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ രാജ്യത്ത് പീരങ്കി തോക്കുകള്‍ ഉള്‍പ്പെടെ വിവിധ തരത്തിലുള്ള സൈനിക ഉപകരണങ്ങള്‍ നിര്‍മ്മിച്ച 18 ആയുധ നിര്‍മാണ ഫാക്ടറികള്‍ ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് നാം പ്രധാന പ്രതിരോധ ഉപകരണ വിതരണക്കാരായിരുന്നു. ഇഷാപൂര്‍ റൈഫിള്‍ ഫാക്ടറിയില്‍ നിര്‍മ്മിച്ച നമ്മുടെ ഹോവിറ്റ്സറുകളും യന്ത്രത്തോക്കുകളും അക്കാലത്ത് ഏറ്റവും മികച്ചതായി കണക്കാക്കപ്പെട്ടിരുന്നു. നാം ധാരാളം കയറ്റുമതി ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഈ രംഗത്ത് ലോകത്തെ ഏറ്റവും വലിയ ഇറക്കുമതിക്കാരനാകാന്‍ നമ്മളെ നയിച്ചത് എന്താണ്? ഒന്ന് തിരിഞ്ഞുനോക്കിയാല്‍, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ ഒരുപാട് നാശം വിതച്ചു. ലോകത്തിലെ പ്രധാന രാജ്യങ്ങള്‍ നിരവധി പ്രതിസന്ധികള്‍ നേരിട്ടെങ്കിലും ആ പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റാന്‍ അവര്‍ ശ്രമിച്ചു. ഒരു വലിയ ആഗോള വിപണി പിടിച്ചെടുക്കാന്‍, യുദ്ധങ്ങളോടുള്ള സമീപനമെന്ന നിലയില്‍ ആയുധ നിര്‍മ്മാണത്തില്‍ അവര്‍ ഒരു വഴി കണ്ടെത്തി. അവര്‍ പ്രതിരോധ ലോകത്തെ നിര്‍മ്മാതാക്കളും വലിയ വിതരണക്കാരുമായി. യുദ്ധങ്ങളില്‍ അവര്‍ കഷ്ടപ്പെട്ടെങ്കിലും, അവര്‍ ഒരു പുതിയ വഴി കണ്ടെത്തി. കൊറോണ കാലത്ത് നമ്മളും വലിയ പ്രതിസന്ധി നേരിട്ടു. ക്രമീകരണങ്ങളെ സംബന്ധിച്ചിടത്തോളം നാം താഴെയായിരുന്നു. നമുക്ക് പിപിഇ കിറ്റുകള്‍ ഇല്ലായിരുന്നു, വാക്്‌സിനുകള്‍ ഒരു വിദൂര സ്വപ്നമായിരുന്നു. എന്നാല്‍ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ നിന്ന് അവസരമൊരുക്കുകയും പ്രതിരോധ ശക്തികളാകാന്‍ വഴിയൊരുക്കുകയും ചെയ്ത രാജ്യങ്ങളെപ്പോലെ, കൊറോണ കാലഘട്ടത്തില്‍ വാക്‌സിനുകളും മറ്റ് ഉപകരണങ്ങളും വികസിപ്പിക്കുന്നത് പോലെ ഇന്ത്യയും ഇതുവരെ സംഭവിക്കാത്തതെല്ലാം ചെയ്തു. ഞാന്‍ നിങ്ങള്‍ക്ക് ഒരു ഉദാഹരണം നല്‍കുന്നതു നമുക്ക് ശേഷിയോ കഴിവുകളോ ഇല്ലാത്തതിനല്ല. മറ്റ് പത്ത് രാജ്യങ്ങളിലെ സൈനികരുടെ കൈവശമുള്ള അതേ ആയുധങ്ങള്‍ നമ്മുടെ സൈനികരെ സജ്ജമാക്കുന്നതും ബുദ്ധിയല്ല. ഒരുപക്ഷേ അവര്‍ക്ക് മികച്ച കഴിവുകള്‍ ഉണ്ടായിരിക്കാം, അവര്‍ക്ക് നല്ല പരിശീലനമുണ്ടായിരിക്കാം, അല്ലെങ്കില്‍ അവര്‍ ആ ആയുധങ്ങള്‍ നന്നായി ഉപയോഗിക്കുന്നുണ്ടാവാം. എന്നാല്‍ എത്ര കാലം ഞാന്‍ റിസ്‌ക് എടുക്കും? എന്തുകൊണ്ട് എന്റെ യുവ സൈനികന്‍ അതേ ആയുധങ്ങള്‍ വഹിക്കണം? സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത ആയുധങ്ങള്‍ അവന്റെ പക്കല്‍ ഉണ്ടായിരിക്കണം. സൈനികരെ തയ്യാറാക്കാന്‍ മാത്രമല്ല, ഏത് തരത്തിലുള്ള ആയുധങ്ങളാണ് അവര്‍ക്കു നല്‍കുന്നത് എന്നതും പ്രധാനമാണ്. അതുകൊണ്ടാണ് ആത്മനിര്‍ഭര്‍ ഭാരത് ഒരു സാമ്പത്തിക പ്രവര്‍ത്തനം മാത്രമല്ലാതായി മാറുന്നത്; നമുക്ക് അത് പൂര്‍ണ്ണമായും മാറ്റേണ്ടതുണ്ട്.

സുഹൃത്തുക്കളെ,
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യത്തെ ഒന്നര പതിറ്റാണ്ടില്‍ നമ്മള്‍ പുതിയ ആയുധനിര്‍മ്മാണ ഫാക്ടറികള്‍ നിര്‍മ്മിച്ചില്ല. വാസ്തവത്തില്‍, പഴയ ഫാക്ടറികള്‍ക്കും അവയുടെ ശേഷി നഷ്ടപ്പെട്ടു. 1962ലെ യുദ്ധത്തിനു ശേഷം, നിര്‍ബന്ധിത നയങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ആയുധനിര്‍മാണ ഫാക്ടറികള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഈ ഫാക്ടറികള്‍ സ്ഥാപിക്കുമ്പോള്‍ ഗവേഷണത്തിനും നവീകരണത്തിനും വികസനത്തിനും ഊന്നല്‍ നല്‍കിയില്ല. പുതിയ സാങ്കേതിക വിദ്യകള്‍ക്കും നൂതനാശയങ്ങള്‍ക്കുമായി അക്കാലത്ത് ലോകം സ്വകാര്യ മേഖലയെ ആശ്രയിച്ചിരുന്നു, എന്നാല്‍ നിര്‍ഭാഗ്യവശാല്‍, നമ്മുടെ രാജ്യത്തെ പ്രതിരോധ മേഖല ഗവണ്‍മെന്റിനു കീഴിലായി. ഞാന്‍ ഗുജറാത്തില്‍ നിന്നാണ് വരുന്നത്, ഞാന്‍ അഹമ്മദാബാദില്‍ വളരെക്കാലം ചെലവഴിച്ചിട്ടുണ്ട്. നിങ്ങളില്‍ പലരും ഒരു ഘട്ടത്തില്‍ ഗുജറാത്ത് തീരങ്ങളില്‍ ജോലി ചെയ്തിട്ടുണ്ടാകും. അഹമ്മദാബാദിന് ചുറ്റും വലിയ ചിമ്മിനികളും മില്ലുകളും ഉണ്ടായിരുന്നു. തുണിത്തരങ്ങള്‍ കാരണം അഹമ്മദാബാദിനെ ഇന്ത്യയുടെ മാഞ്ചസ്റ്റര്‍ എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ എന്താണ് സംഭവിച്ചത്? നൂതനാശയങ്ങള്‍ ഉണ്ടായില്ല, സാങ്കേതിക വിദ്യ മെച്ചപ്പെടുത്തിയില്ല, സാങ്കേതിക വിദ്യയുടെ കൈമാറ്റം ഉണ്ടായില്ല. തല്‍ഫലമായി, വലിയ ചിമ്മിനികള്‍ തകര്‍ന്നു. ഇതൊക്കെ നമ്മള്‍ കണ്‍മുന്നില്‍ കണ്ടതാണ്. ഒരിടത്ത് നടന്നാല്‍ മറ്റൊരിടത്ത് നടക്കില്ല എന്നല്ല. അതിനാല്‍, നവീകരണം അനിവാര്യമാണ്, അതും തദ്ദേശീയമായ നവീകരണം്. ഇറക്കുമതി ചെയ്യുന്ന വസ്തുക്കളില്‍ നിന്ന് ഒരു നൂതനത്വവും ഉണ്ടാകില്ല. വിദേശ രാജ്യങ്ങളില്‍ നമ്മുടെ യുവാക്കള്‍ക്ക് ധാരാളം അവസരങ്ങളുണ്ട്. എന്നാല്‍ അക്കാലത്ത് അവര്‍ക്ക് രാജ്യത്ത് അവസരങ്ങള്‍ പരിമിതമായിരുന്നു. തല്‍ഫലമായി, ഒരുകാലത്ത് ലോകത്തെ മുന്‍നിര സൈനിക ശക്തിയായിരുന്ന ഇന്ത്യന്‍ സൈന്യത്തിന് റൈഫിള്‍ പോലുള്ള സാധാരണ ആയുധത്തിന് പോലും വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടിവന്നു. ക്രമേണ അതൊരു ശീലമായി. വിദേശ നിര്‍മ്മിത മൊബൈല്‍ ഫോണാണ് ഒരാള്‍ ഉപയോഗിക്കുന്നതെങ്കില്‍, രാജ്യത്തെ ലഭ്യത പരിഗണിക്കാതെ തന്നെ മെച്ചപ്പെട്ട മൊബൈല്‍ ഫോണിനേക്കാള്‍ അയാള്‍ അത് തിരഞ്ഞെടുക്കും. അതൊരു ശീലമായി മാറുകയും ആ ചിന്താഗതിയില്‍ നിന്ന് പുറത്തുവരാന്‍ ഒരു മനഃശാസ്ത്ര സെമിനാര്‍ സംഘടിപ്പിക്കുകയും വേണം. പ്രശ്‌നത്തിന്റെ അടിസ്ഥാനം മാനസികമാണ്. വിദേശ ഉല്‍പ്പന്നങ്ങളില്‍ നിന്ന് ഇന്ത്യക്കാര്‍ക്ക് എങ്ങനെ രക്ഷപ്പെടാം എന്നറിയാന്‍ മനശാസ്ത്രജ്ഞരുടെ ഒരു സെമിനാര്‍ നടത്തുക. മയക്കുമരുന്നിന് അടിമകളായവര്‍ക്ക് മയക്കുമരുന്നില്‍ നിന്ന് മുക്തി നേടാനുള്ള പരിശീലന പരിപാടികള്‍ ആവശ്യമായതിനാല്‍, നമുക്ക് ബോര്‍ഡിലുടനീളം സമാനമായ പരിശീലനം ആവശ്യമാണ്. നമുക്ക് സ്വയം ആത്മവിശ്വാസമുണ്ടെങ്കില്‍, നമ്മുടെ കൈകളിലെ ആയുധങ്ങളുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയും.

സുഹൃത്തുക്കളെ,
ഒട്ടുമിക്ക പ്രതിരോധ ഇടപാടുകളും സംശയാസ്പദമായതോടെ മറ്റൊരു പ്രശ്നവുമുണ്ടായി. ഈ രംഗത്ത് നിരവധി സമ്മര്‍ദ വിഭാഗങ്ങളുണ്ട്. ഇതില്‍ ഒരു വിഭാഗത്തിനു മുന്‍ഗണന നല്‍കിയാല്‍, മറ്റ് വിഭാഗങ്ങള്‍ ആ ഇടപാടിനെതിരെ അണിനിരക്കും, രാഷ്ട്രീയക്കാരെ അധിക്ഷേപിക്കുന്നത് നമ്മുടെ രാജ്യത്ത് വളരെ സാധാരണമാണ്. തല്‍ഫലമായി, ഇടപാടുകള്‍ രണ്ടോ നാലോ വര്‍ഷത്തേക്ക് മുടങ്ങുകയും ആധുനിക ആയുധങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമായി നമ്മുടെ സായുധ സേന പതിറ്റാണ്ടുകളോളം കാത്തിരിക്കേണ്ടി വരികയും ചെയ്തു.

സുഹൃത്തുക്കളെ,
പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ ചെറിയ ആവശ്യങ്ങള്‍ക്കും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനത്തിന് മാത്രമല്ല, തന്ത്രപരമായും സാമ്പത്തിക നഷ്ടം വരുത്തുന്ന ഗുരുതരമായ ഭീഷണിയാണ്. 2014 ന് ശേഷം, ഈ അവസ്ഥയില്‍ നിന്ന് രാജ്യത്തെ കരകയറ്റുന്നതിനായി നാം ദൗത്യ മാതൃകയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കഴിഞ്ഞ ദശാബ്ദങ്ങളിലെ സമീപനത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്, ഇന്ന് എല്ലാവരുടെയും പ്രയത്‌നങ്ങളോടെ നാം ഒരു പുതിയ പ്രതിരോധ ആവാസവ്യവസ്ഥ വികസിപ്പിക്കുകയാണ്. ഇന്ന് പ്രതിരോധ ഗവേഷണ-വികസന മേഖല സ്വകാര്യ മേഖലയ്ക്കും അക്കാദമിക് മേഖലയ്ക്കും എംഎസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും തുറന്നുകൊടുത്തിരിക്കുന്നു. നമ്മുടെ പൊതുമേഖലാ പ്രതിരോധ കമ്പനികളെ വിവിധ മേഖലകളില്‍ സംഘടിപ്പിച്ച് നാം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഐഐടികള്‍ പോലുള്ള നമ്മുടെ മുന്‍നിര സ്ഥാപനങ്ങളെ പ്രതിരോധ ഗവേഷണവും നവീകരണവുമായി എങ്ങനെ ബന്ധിപ്പിക്കാമെന്നും ഇന്ന് നാം ഉറപ്പുവരുത്തുന്നു. നമ്മുടെ സാങ്കേതിക സര്‍വകലാശാലകളിലോ സാങ്കേതിക, എഞ്ചിനീയറിംഗ് കോളേജുകളിലോ പ്രതിരോധ സംബന്ധമായ കോഴ്സുകളൊന്നും പഠിപ്പിക്കുന്നില്ല എന്നതാണ് നമ്മുടെ രാജ്യത്തെ പ്രശ്നം. ആവശ്യം വരുമ്പോഴെല്ലാം പുറത്തുനിന്നാണ് നല്‍കുന്നത്. ഇവിടെ എവിടെയാണ് പഠിക്കേണ്ടത്? അതായത്, വ്യാപ്തി വളരെ പരിമിതമായിരുന്നു. ഇക്കാര്യത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നാം നിരന്തരം ശ്രമിച്ചിട്ടുണ്ട്. ഡിആര്‍ഡിഒയുടെയും ഐഎസ്ആര്‍ഒയുടെയും അത്യാധുനിക സൗകര്യങ്ങള്‍ നല്‍കി നമ്മുടെ യുവാക്കള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പരമാവധി അവസരങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മിസൈല്‍ സംവിധാനങ്ങള്‍, അന്തര്‍വാഹിനികള്‍, തേജസ് യുദ്ധവിമാനങ്ങള്‍ തുടങ്ങിയവയുടെ വികസനം ത്വരിതപ്പെടുത്തുന്നതിനുള്ള തടസ്സങ്ങള്‍ നാം നീക്കംചെയ്തു. രാജ്യം തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ വിമാനവാഹിനിക്കപ്പല്‍ പുറത്തിറക്കാനുള്ള കാത്തിരിപ്പും ഉടന്‍ അവസാനിക്കുമെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നേവല്‍ ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍ഡിജെനൈസേഷന്‍ ഓര്‍ഗനൈസേഷന്‍, ഐ.ഡി.ഇ.എക്‌സ്. അല്ലെങ്കില്‍ ടി.ഡി.എ.സി. എന്നിവയെല്ലാം സ്വാശ്രയത്വത്തിന്റെ കരുത്തുറ്റ ദൃഢനിശ്ചയങ്ങള്‍ക്ക് ആക്കം കൂട്ടും.

സുഹൃത്തുക്കളെ,
കഴിഞ്ഞ എട്ട് വര്‍ഷമായി ഞങ്ങള്‍ പ്രതിരോധ ബജറ്റ് വര്‍ധിപ്പിക്കുക മാത്രമല്ല, ഈ ബജറ്റ് രാജ്യത്തെ പ്രതിരോധ ഉല്‍പ്പാദന ആവാസവ്യവസ്ഥയുടെ വികസനത്തിന് ഉപയോഗിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്തു. പ്രതിരോധ സാമഗ്രികള്‍ വാങ്ങാന്‍ നീക്കിവച്ചിരിക്കുന്ന ബജറ്റിന്റെ വലിയൊരു ഭാഗം ഇന്ന് ഇന്ത്യന്‍ കമ്പനികളില്‍ നിന്നുള്ള സംഭരണത്തിനാണ് ചെലവഴിക്കുന്നത്. നിങ്ങള്‍ ഒരു കുടുംബാംഗമായതിനാല്‍ നാം ഇത് മനസ്സിലാക്കുകയും ഒരു കുടുംബത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും വേണം. വീട്ടില്‍ നിങ്ങളുടെ കുട്ടിക്ക് നിങ്ങള്‍ സ്‌നേഹവും ബഹുമാനവും നല്‍കുന്നില്ലെങ്കില്‍, നിങ്ങളുടെ അയല്‍ക്കാര്‍ അവരെ സ്‌നേഹിക്കുമെന്ന് നിങ്ങള്‍ക്ക് എങ്ങനെ പ്രതീക്ഷിക്കാനാകും? എല്ലാ ദിവസവും നിങ്ങള്‍ അവനെ ഉപയോഗശൂന്യനെന്ന് വിളിക്കുകയാണെങ്കില്‍, നിങ്ങളുടെ അയല്‍ക്കാരന്‍ അവനെ നല്ലവന്‍ എന്ന് വിളിക്കുമെന്ന് നിങ്ങള്‍ക്ക് എങ്ങനെ പ്രതീക്ഷിക്കാനാകും? നമ്മുടെ തദ്ദേശീയ ആയുധങ്ങളെ നമ്മള്‍ ബഹുമാനിക്കുന്നില്ലെങ്കില്‍, നമ്മുടെ ആയുധങ്ങളെ ലോകം ബഹുമാനിക്കുമെന്ന് നമുക്ക് എങ്ങനെ പ്രതീക്ഷിക്കാനാകും? അത് സാധ്യമല്ല. നമ്മള്‍ സ്വയം തുടങ്ങണം. ഈ തദ്ദേശീയ സാങ്കേതികവിദ്യയുടെ ഉദാഹരണമാണ് ബ്രഹ്മോസ്. ഇന്ത്യ ബ്രഹ്മോസ് വികസിപ്പിച്ചെടുത്തു, ഇന്ന് ലോകം ബ്രഹ്മോസിനെ സ്വീകരിക്കാനുള്ള ക്യൂവിലാണ് സുഹൃത്തുക്കളേ. നാം വികസിപ്പിക്കുന്ന എല്ലാ കാര്യങ്ങളിലും അഭിമാനിക്കണം. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന, ഇറക്കുമതി ചെയ്യാത്ത 300-ലധികം ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പട്ടിക തയ്യാറാക്കിയതിന് ഇന്ത്യന്‍ സായുധ സേനയെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ തീരുമാനത്തിന് മൂന്ന് സര്‍വീസുകളിലെയും എല്ലാ സുഹൃത്തുക്കളെയും ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,
അത്തരം ശ്രമങ്ങളുടെ ഫലമാണ് ഇപ്പോള്‍ കാണുന്നത്. കഴിഞ്ഞ നാലഞ്ചു വര്‍ഷത്തിനിടയില്‍ നമ്മുടെ പ്രതിരോധ ഇറക്കുമതി ഏകദേശം 21 ശതമാനം കുറഞ്ഞു. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ നാം പണം ലാഭിക്കുക മാത്രമല്ല, ഒരു ബദല്‍ സൃഷ്ടിച്ചു. ഇന്ന് നമ്മള്‍ ഏറ്റവും വലിയ പ്രതിരോധ ഇറക്കുമതിക്കാരില്‍ നിന്ന് ഒരു പ്രധാന കയറ്റുമതിക്കാരിലേക്ക് അതിവേഗം നീങ്ങുകയാണ്. ആപ്പിളും മറ്റ് പഴങ്ങളും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെങ്കിലും, ഇന്ത്യയിലെ ജനങ്ങളുടെ സാധ്യതകള്‍ പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൊറോണ കാലത്ത് ഞാന്‍ ഒരു ചെറിയ വിഷയത്തെക്കുറിച്ചു പരാമര്‍ശിച്ചിരുന്നു. ആ സമയത്ത്, രാജ്യത്തിന് ഭാരമുണ്ടാക്കുന്ന വിഷയങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അതിനാല്‍, കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തെ ഞാന്‍ ചോദ്യം ചെയ്തു. അതൊരു ചെറിയ പ്രശ്‌നമായിരുന്നു. എന്തുകൊണ്ട് നാം സ്വന്തം കളിപ്പാട്ടങ്ങള്‍ വാങ്ങുന്നില്ല? എന്തുകൊണ്ടാണ് നമുക്ക് നമ്മുടെ കളിപ്പാട്ടങ്ങള്‍ വിദേശത്ത് വില്‍ക്കാന്‍ കഴിയാത്തത്? നമ്മുടെ കളിപ്പാട്ട നിര്‍മ്മാതാക്കള്‍ക്ക് ഒരു സാംസ്‌കാരിക പാരമ്പര്യമുണ്ട്. അതൊരു ചെറിയ പ്രശ്‌നമായിരുന്നു. ഞാന്‍ കുറച്ച് സെമിനാറുകളും വെര്‍ച്വല്‍ കോണ്‍ഫറന്‍സുകളും സംഘടിപ്പിക്കുകയും അവരെ കുറച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഫലം കണ്ടാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. എന്റെ രാജ്യത്തിന്റെ ശക്തിയും ആത്മാഭിമാനവും സാധാരണ പൗരന്മാരുടെ ആഗ്രഹവും നോക്കൂ. തങ്ങളുടെ വീട്ടില്‍ വിദേശ കളിപ്പാട്ടങ്ങള്‍ ഉണ്ടോ എന്നറിയാന്‍ കുട്ടികള്‍ സുഹൃത്തുക്കളെ വിളിക്കാറുണ്ടായിരുന്നു. കൊറോണ കാലത്ത് നിരവധി വെല്ലുവിളികള്‍ നേരിട്ടപ്പോഴാണ് ഈ വികാരം അവരില്‍ വളര്‍ത്തിയെടുത്തത്. വിദേശ നിര്‍മ്മിത കളിപ്പാട്ടങ്ങള്‍ സൂക്ഷിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഒരു കുട്ടി മറ്റൊരാളെ വിളിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി 70 ശതമാനം കുറഞ്ഞു. സമൂഹത്തിന്റെ സ്വഭാവവും നമ്മുടെ രാജ്യത്തെ കളിപ്പാട്ട നിര്‍മ്മാതാക്കളുടെ കഴിവുകളും നോക്കൂ. നമ്മുടെ കളിപ്പാട്ട കയറ്റുമതി 70% വര്‍ദ്ധിച്ചു, അതായത് 114% വ്യത്യാസം. അത്തരമൊരു വലിയ വ്യത്യാസം! ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് കളിപ്പാട്ടങ്ങളെ താരതമ്യം ചെയ്യാന്‍ കഴിയില്ല എന്നാണ്. അതിനാല്‍, ആപ്പിളിനെ മറ്റ് പഴങ്ങളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ഞാന്‍ ഇന്ത്യയിലെ സാധാരണ മനുഷ്യരുടെ ശക്തിയെ താരതമ്യം ചെയ്യുന്നു; അത് നമ്മുടെ കളിപ്പാട്ട നിര്‍മ്മാതാക്കള്‍ക്ക് ഉപയോഗപ്രദമാകും. അതേ ശക്തി എന്റെ രാജ്യത്തിന്റെ സൈനിക ശക്തിക്കും ഉപയോഗപ്രദമാകും. ഈ വിശ്വാസം നമ്മുടെ നാട്ടുകാരില്‍ ഉണ്ടായിരിക്കണം. നമ്മുടെ പ്രതിരോധ കയറ്റുമതി കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 7 മടങ്ങ് വളര്‍ന്നു. കഴിഞ്ഞ വര്‍ഷം 13,000 കോടി രൂപയുടെ പ്രതിരോധ സാമഗ്രികള്‍ കയറ്റുമതി ചെയ്തു എന്നറിഞ്ഞപ്പോള്‍ ഒരോ പൗരനും അഭിമാനിച്ചു. ഏറ്റവും പ്രധാനം ഇക്കാര്യത്തില്‍ സ്വകാര്യമേഖലയുടെ ഓഹരി 70 ശതമാനമാണ് എന്നതാണ്.

സുഹൃത്തുക്കളെ,
21-ാം നൂറ്റാണ്ടില്‍, സായുധ സേനയുടെ നവീകരണത്തിനും പ്രതിരോധ ഉപകരണങ്ങളുടെ സ്വാശ്രയത്വത്തിനുമൊപ്പം മറ്റൊരു വശവും ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ഇപ്പോള്‍ രാജ്യസുരക്ഷയ്ക്കെതിരായ ഭീഷണികള്‍ വ്യാപകമായിരിക്കുകയാണെന്നും യുദ്ധത്തിന്റെ രീതികളും മാറിക്കൊണ്ടിരിക്കുകയാണെന്നും നിങ്ങള്‍ക്കറിയാം. നേരത്തെ പ്രതിരോധം എന്നാല്‍ കരയും കടലും ആകാശവും ആയിരുന്നു. ഇപ്പോള്‍ ഈ വ്യാപ്തി ബഹിരാകാശത്തിലേക്കും സൈബര്‍ ഇടത്തിലേക്കും സാമ്പത്തിക സാമൂഹിക ഇടത്തിലേക്കും നീങ്ങുകയാണ്. ഇന്ന് എല്ലാ സംവിധാനങ്ങളും ആയുധമാക്കി മാറ്റുകയാണ്. അത് റെയര്‍ എര്‍ത്തായാലും അസംസ്‌കൃത എണ്ണയായാലും എല്ലാം ആയുധമാക്കുകയാണ്. ലോകത്തിന്റെയാകെ മനോഭാവം മാറുകയാണ്. ഇപ്പോള്‍ ഒന്നിലധികം പോരാട്ടങ്ങള്‍, യുദ്ധങ്ങള്‍ അദൃശ്യവും കൂടുതല്‍ മാരകവുമാണ്. ഇപ്പോള്‍ നമുക്ക് നമ്മുടെ പ്രതിരോധ നയങ്ങളും തന്ത്രങ്ങളും ഭൂതകാലത്തെ മനസ്സില്‍ വെച്ചുകൊണ്ട് രൂപപ്പെടുത്താന്‍ കഴിയില്ല. ഇനി വരാനിരിക്കുന്ന വെല്ലുവിളികള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് മുന്നോട്ട് പോകേണ്ടത്. നമുക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങള്‍ക്കും പുതിയ മാറ്റങ്ങള്‍ക്കും ഭാവിയിലെ നമ്മുടെ പുതിയ മുന്നണികള്‍ക്കും അനുസരിച്ച് നമ്മള്‍ സ്വയം മാറണം. ഈ സ്വാശ്രയത്വ ലക്ഷ്യം രാജ്യത്തെ വളരെയധികം സഹായിക്കാന്‍ പോകുകയുമാണ്.

സുഹൃത്തുക്കളെ,
നമ്മുടെ രാജ്യത്തിന്റെ സംരക്ഷണത്തിന് മറ്റൊരു പ്രധാന കാര്യം നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയുടെ ആത്മവിശ്വാസത്തിനും സ്വാശ്രയത്വത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന ശക്തികള്‍ക്കെതിരെയുള്ള യുദ്ധം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. ആഗോളതലത്തില്‍ ഇന്ത്യ നിലയുറപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, തെറ്റായ വിവരങ്ങളിലൂടെ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നു. അറിവും ആയുധമാക്കപ്പെടുന്നു നമ്മില്‍ത്തന്നെ വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട്, രാജ്യത്തായാലും വിദേശത്തായാലും ഇന്ത്യയുടെ താല്‍പ്പര്യങ്ങളെ ഹനിക്കുന്ന ശക്തികളുടെ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തേണ്ടതുണ്ട്. ദേശീയ പ്രതിരോധം ഇപ്പോള്‍ അതിര്‍ത്തികളില്‍ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് കൂടുതല്‍ വിശാലമാണ്. അതിനാല്‍, ഓരോ പൗരനും അതിനെ കുറിച്ച് ബോധവാന്മാരാകേണ്ടത് ഒരുപോലെ ആവശ്യമാണ്. ??? ???????? ??????? (രാജ്യത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തി നാം ജാഗരൂകരായിരിക്കണം). ഈ അവകാശവാദം ജനങ്ങളില്‍ എത്തണം. അത് അത്യാവശ്യമാണ്. 'ആത്മ നിര്‍ഭര്‍ ഭാരത്' എന്ന ഗവണ്‍മെന്റിന്റെ സമ്പൂര്‍ണ്ണ സമീപനവുമായി നാം മുന്നോട്ട് പോകുന്നതുപോലെ, രാഷ്ട്രത്തിന്റെ മുഴുവന്‍ സമീപനവും രാജ്യത്തിന്റെ പ്രതിരോധത്തിന് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്ത്യയിലെ ജനങ്ങളുടെ ഈ കൂട്ടായ ദേശീയ ബോധമാണ് സുരക്ഷയുടെയും സമൃദ്ധിയുടെയും ശക്തമായ അടിത്തറ. ഈ സംരംഭത്തിനും  മുന്നോട്ട് പോകാനുള്ള അവരുടെ ശ്രമങ്ങള്‍ക്കും ഞാന്‍ പ്രതിരോധ മന്ത്രാലയത്തെയും നമ്മുടെ പ്രതിരോധ സേനയെയും അവരുടെ നേതൃത്വത്തെയും ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു. ഞാന്‍ ചില സ്റ്റാളുകള്‍ സന്ദര്‍ശിക്കുമ്പോള്‍, നമ്മുടെ നാവിക സേനയിലെ വിരമിച്ച സഹപ്രവര്‍ത്തകരും അവരുടെ സമയവും അനുഭവവും ഊര്‍ജവും ഈ നവീനതയയ്ക്കായി വിനിയോഗിച്ചിരിക്കുന്നതായും അതു നമ്മുടെ നാവികസേനയ്ക്കും പ്രതിരോധ സേനയ്ക്കും കരുത്തുപകരുന്നതിനു ഗുണകരമാകുന്നതായും തോന്നി. ഇതൊരു മഹത്തായ ശ്രമമാണെന്ന് ഞാന്‍ കരുതുന്നു, വിരമിച്ച ശേഷവും ദൗത്യമായി കണ്ടു പ്രവര്‍ത്തിച്ചവരെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു. നിങ്ങളുടെ പ്രയത്‌നങ്ങള്‍ക്ക് നിങ്ങള്‍ ആദരവും അഭിനന്ദനവും അര്‍ഹിക്കുകയും ചെയ്യുന്നു. ഒത്തിരി നന്ദി! നിരവധി അഭിനന്ദനങ്ങള്‍!

--ND--



(Release ID: 1842861) Visitor Counter : 190