പ്രധാനമന്ത്രിയുടെ ഓഫീസ്‌

200 വർഷമായി തുടർച്ചയായി പ്രസിദ്ധീകരിക്കുന്ന മുംബൈ സമാചാരിന്റെ ദ്വിശതാബ്ദി മഹോത്സവത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു


"മുംബൈ സമാചാർ ഇന്ത്യയുടെ തത്വശാസ്ത്രവും ആവിഷ്കാരവുമാണ്"

"സ്വാതന്ത്ര്യ പ്രസ്ഥാനം മുതൽ ഇന്ത്യയുടെ നവനിർമ്മാണം വരെ, പാഴ്സി സഹോദരിമാരുടെയും സഹോദരങ്ങളുടെയും സംഭാവന വളരെ വലുതാണ്"

"മാധ്യമങ്ങൾക്ക് വിമർശിക്കാനുള്ള അവകാശം പോലെ തന്നെ പോസിറ്റീവായ വാർത്തകൾ മുന്നിൽ കൊണ്ടുവരാനുള്ള ഉത്തരവാദിത്തം കൂടിയുണ്ട്"

"രാജ്യത്തെ മാധ്യമങ്ങളുടെ ക്രിയാത്മകമായ സംഭാവനകൾ മഹാമാരിയെ നേരിടുന്നതിൽ ഇന്ത്യയെ വളരെയധികം സഹായിച്ചു

Posted On: 14 JUN 2022 7:58PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മുംബൈയിൽ നടന്ന മുംബൈ സമാചാറിന്റെ ദ്വിശതാബ്ദി മഹോത്സവത്തിൽ പങ്കെടുത്തു. ചടങ്ങിന്റെ സ്മരണയ്ക്കായി ഒരു തപാൽ സ്റ്റാമ്പും അദ്ദേഹം പ്രകാശനം ചെയ്തു.

ചരിത്രപ്രസിദ്ധമായ ഈ പത്രത്തിന്റെ 200-ാം വാർഷികത്തിൽ എല്ലാ വായനക്കാർക്കും മാധ്യമപ്രവർത്തകർക്കും മുംബൈ സമാചാറിന്റെ ജീവനക്കാർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു. ഈ രണ്ട് നൂറ്റാണ്ടുകളിൽ നിരവധി തലമുറകളുടെ ജീവിതത്തിനും അവരുടെ ആശങ്കകൾക്കും മുംബൈ സമാചാർ ശബ്ദം നൽകിയതിനെ അദ്ദേഹം അഭിനന്ദിച്ചു. മുംബൈ സമാചാർ സ്വാതന്ത്ര്യ സമരത്തിന് ശബ്ദം നൽകിയെന്നും പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ 75 വർഷത്തെ എല്ലാ പ്രായത്തിലുമുള്ള വായനക്കാരിലേക്കും  എത്തിച്ചെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഭാഷയുടെ മാധ്യമം തീർച്ചയായും ഗുജറാത്തി ആയിരുന്നു, എന്നാൽ ആശങ്ക ദേശീയമായിരുന്നു, അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയും സർദാർ പട്ടേലും പോലും മുംബൈ സമാചാർ ഉദ്ധരിച്ചിരുന്നതായി പരാമർശിച്ച പ്രധാനമന്ത്രി, ഇന്ത്യൻ  സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ ഈ വാർഷികം വരുന്നതിന്റെ സന്തോഷകരമായ യാദൃശ്ചികതയെ കുറിച്ചു. "അതിനാൽ, ഇന്നത്തെ ഈ അവസരത്തിൽ, ഞങ്ങൾ ഇന്ത്യയുടെ പത്രപ്രവർത്തനത്തിന്റെയും രാജ്യസ്‌നേഹവുമായി ബന്ധപ്പെട്ട പത്രപ്രവർത്തനത്തിന്റെയും ഉയർന്ന നിലവാരം ആഘോഷിക്കുക മാത്രമല്ല, ഈ സംഭവം ആസാദി കാ അമൃത് മഹോത്സവത്തിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്യുന്നു." സ്വാതന്ത്ര്യ സമരത്തിലും 
 അടിയന്തരാവസ്ഥക്കാലത്തിനു ശേഷം  ജനാധിപത്യത്തിന്റെ പുനഃസ്ഥാപനത്തിലും പത്രപ്രവർത്തനത്തിന്റെ മഹത്തായ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിച്ചു.

വിദേശികളുടെ സ്വാധീനത്തിൽ നഗരം ബോംബെ ആയപ്പോൾ പോലും മുംബൈ സമാചാർ അതിന്റെ പ്രാദേശിക ബന്ധവും വേരുകളുമായുള്ള ബന്ധവും ഉപേക്ഷിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. മുംബൈ സമാചാർ - അത് അന്നും മുംബൈക്കാരുടെ ഒരു സാധാരണ പത്രമായിരുന്നു, ഇന്നും അങ്ങനെ തന്നെ - മുംബൈ സമാചാർ ഒരു വാർത്താ മാധ്യമം മാത്രമല്ല, പൈതൃകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈ സമാചാർ ഇന്ത്യയുടെ തത്വശാസ്ത്രവും ആവിഷ്കാരവുമാണ്.  ഓരോ കൊടുങ്കാറ്റിലും ഇന്ത്യ എങ്ങനെ ഉറച്ചുനിന്നുവെന്ന്  മുംബൈ സമാചറിൽ  നമുക്ക് കാണാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

മുംബൈ സമാചാർ ആരംഭിച്ചപ്പോൾ അടിമത്തത്തിന്റെ അന്ധകാരം വർധിച്ചുവരികയായിരുന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. അക്കാലത്ത് ഗുജറാത്തി പോലൊരു ഇന്ത്യൻ ഭാഷയിൽ പത്രം കിട്ടുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ആ കാലഘട്ടത്തിൽ മുംബൈ സമാചാർ ഭാഷാ പത്രപ്രവർത്തനം വിപുലീകരിച്ചു.

ആയിരക്കണക്കിന് വർഷത്തെ ഇന്ത്യയുടെ ചരിത്രം നമ്മെ പലതും പഠിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ നാടിന്റെ സ്വാഗതാർഹമായ സ്വഭാവം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ആരൊക്കെ ഇവിടെ വന്നാലും, എല്ലാവർക്കും തന്റെ മടിയിൽ വിരാജിക്കാൻ മതിയായ അവസരം ഭാരതാംബ  നൽകിയെന്ന് ചൂണ്ടിക്കാട്ടി . "പാഴ്‌സി സമൂഹത്തേക്കാൾ മികച്ച ഉദാഹരണം മറ്റെന്താണ്?" അദ്ദേഹം ചോദിച്ചു. സ്വാതന്ത്ര്യസമരം മുതൽ ഇന്ത്യയുടെ പുനർ നിർമ്മാണം  വരെ പാഴ്‌സി സഹോദരി സഹോദരന്മാരുടെ സംഭാവന വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഖ്യയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും ചെറിയ സമൂഹമാണ് പാഴ്‌സി സമൂഹം.  ഒരു തരത്തിൽ സൂക്ഷ്മ ന്യൂനപക്ഷം, എന്നാൽ ശേഷിയുടെയും സേവനത്തിന്റെയും കാര്യത്തിൽ വളരെ വലുതാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.

പത്രങ്ങളുടെയും മാധ്യമങ്ങളുടെയും പ്രവർത്തനം വാർത്തകൾ എത്തിക്കുകയും പൊതുജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്യുന്നതാണെന്നും സമൂഹത്തിലും ഗവണ്മെന്റിലും  എന്തെങ്കിലും പോരായ്മകൾ ഉണ്ടായാൽ അവ മുന്നിൽ കൊണ്ടുവരേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മാധ്യമങ്ങൾക്ക് വിമർശിക്കാനുള്ള അവകാശം പോലെ തന്നെ പോസിറ്റീവായ വാർത്തകൾ മുന്നിൽ കൊണ്ടുവരാനുള്ള ഉത്തരവാദിത്തവും ഉണ്ട്.

കഴിഞ്ഞ രണ്ട് വർഷമായി കൊറോണ കാലത്ത് രാജ്യതാൽപ്പര്യത്തിനായി മാധ്യമപ്രവർത്തകർ കർമ്മയോഗികളെപ്പോലെ പ്രവർത്തിച്ച രീതി എന്നെന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 100 വർഷത്തെ ഏറ്റവും വലിയ ഈ പ്രതിസന്ധിയെ നേരിടാൻ ഇന്ത്യയുടെ മാധ്യമങ്ങളുടെ നല്ല സംഭാവന ഇന്ത്യയെ വളരെയധികം സഹായിച്ചു. ഡിജിറ്റൽ പണമിടപാട് , ശുചിത്വ ഭാരത യജ്ഞം തുടങ്ങിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.

സംവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും മുന്നോട്ട് കൊണ്ടുപോകുന്ന സമ്പന്നമായ പാരമ്പര്യമുള്ള രാജ്യമാണ് ഈ രാജ്യം എന്ന് പ്രധാനമന്ത്രി പറഞ്ഞു. "ആയിരക്കണക്കിന് വർഷങ്ങളായി, നാം  സാമൂഹിക വ്യവസ്ഥയുടെ ഭാഗമായി ആരോഗ്യകരമായ സംവാദങ്ങളും ആരോഗ്യകരമായ വിമർശനങ്ങളും ശരിയായ ന്യായവാദവും നടത്തി. വളരെ ബുദ്ധിമുട്ടുള്ള സാമൂഹിക വിഷയങ്ങളിൽ നാം തുറന്നതും ആരോഗ്യകരവുമായ ചർച്ചകൾ നടത്തുന്നു. ഇത് ഇന്ത്യയുടെ സമ്പ്രദായമാണ്, അത് നാം ശക്തിപ്പെടുത്തേണ്ടതുണ്ട്," അദ്ദേഹം പറഞ്ഞു.

1822 ജൂലൈ 1-ന് ശ്രീ ഫർദുൻജി മർസ്ബാൻജിയാണ് മുംബൈ സമാചാർ ഒരു വാരികയായി അച്ചടിക്കാൻ തുടങ്ങിയത്. ഇത് പിന്നീട് 1832-ൽ ഒരു ദിനപത്രമായി മാറി. 200 വർഷമായി ഈ പത്രം തുടർച്ചയായി പ്രസിദ്ധീകരിക്കുന്നു.

-ND-

(Release ID: 1834040) Visitor Counter : 149