പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗവണ്‍മെന്റിന്റെ സുപ്രധാന പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു ജില്ലാമേധാവികളുമായി ചര്‍ച്ചനടത്തി പ്രധാനമന്ത്രി


''മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ നിങ്ങളുടേതുകൂടിയാകുമ്പോള്‍, മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ പൂവണിയുന്നതു നിങ്ങളുടെ വിജയത്തിന്റെ അളവുകോലാകുമ്പോള്‍, കടമകളുടെ പാത ചരിത്രം സൃഷ്ടിക്കുന്നു''

''വികസനം കാംക്ഷിക്കുന്ന ജില്ലകള്‍ ഇന്നു രാജ്യവികസനത്തിനു തടസ്സംനില്‍ക്കുന്ന പ്രതിബന്ധങ്ങളെ തട്ടിനീക്കുന്നു. പ്രതിബന്ധത്തിനുപകരം അവര്‍ കുതിപ്പായി നിലകൊള്ളുന്നു''

''ഇന്ന് സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്ത്‌ എല്ലാ സേവനങ്ങളും സൗകര്യങ്ങളും 100 ശതമാനം പൂര്‍ണതയില്‍ പ്രവര്‍ത്തിക്കുകയാണു രാജ്യത്തിന്റെ ലക്ഷ്യം''

''ഡിജിറ്റല്‍ ഇന്ത്യയുടെ രൂപത്തില്‍ ഇന്ത്യ ഇന്നു നിശബ്ദവിപ്ലവത്തിനു സാക്ഷിയാകുന്നു. ഒരു ജില്ലയും ഇതില്‍ പിന്നിലാകരുത്''

Posted On: 22 JAN 2022 1:53PM by PIB Thiruvananthpuram

ഗവണ്‍മെന്റിന്റെ സുപ്രധാന പദ്ധതികള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിവിധ ജില്ലാ മേധാവികളുമായി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ആശയവിനിമയം നടത്തി.

തങ്ങളുടെ ജില്ലകളുടെ വികസനത്തിനായി സ്വീകരിച്ച നടപടികള്‍ അവര്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ജില്ലകളുടെ വികസനത്തിന് സ്വീകരിച്ച നടപടികളെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചും പ്രധാനമന്ത്രി  നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചു. വികസനം കാംക്ഷിക്കുന്ന ജില്ലകളില്‍ ജോലി ചെയ്യുന്ന അനുഭവം തങ്ങളുടെ മുമ്പത്തെ ജോലികളില്‍ നിന്ന് എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വിജയത്തിന് പിന്നില്‍ ജനപങ്കാളിത്തം  നിര്‍ണായക പങ്ക് വഹിച്ചതിനെക്കുറിച്ച് ജില്ലാ കലക്ടര്‍മാര്‍ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു. ആളുകള്‍ എങ്ങനെയാണ് പ്രചോദിതരായി ഓരോ ദിവസവും തങ്ങളുടെ ടീമില്‍ ജോലി ചെയ്യുന്നതെന്നും തങ്ങള്‍ ജോലി ചെയ്യുകയല്ല മറിച്ച് സേവനം ചെയ്യുകയാണെന്ന വികാരം അവര്‍ക്കുണ്ടായതെന്നും കളക്ടര്‍മാര്‍ വിശദീകരിച്ചു. വിവിധ വകുപ്പുകള്‍ തമ്മിലുള്ള സഹകരണവും സമ്പര്‍ക്കവും വര്‍ധിച്ചതിനെക്കുറിച്ചും വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ചും അവര്‍ വിശദീകരിച്ചു.

വികസനം കാംക്ഷിക്കുന്ന ജില്ലാ പരിപാടിയെക്കുറിച്ചും അതിന്റെ പുരോഗതിയെക്കുറിച്ചും നിതി ആയോഗ് സിഇഒ ലഘുവിവരണം നല്‍കി. ടീം ഇന്ത്യ എന്ന വികാരത്തിന് മുകളില്‍ എങ്ങനെയാണ് ഈ പദ്ധതി സംസ്ഥാനങ്ങള്‍ക്കിടയിലും ജില്ലകള്‍ക്കിടയിലും മത്സരാധിഷ്ഠിതവും സഹകരാണാധിഷ്ഠിതവുമായി പ്രവര്‍ത്തിക്കുകയെന്ന് അദ്ദേഹം വിശദീകരിച്ചു. ആഗോളതലത്തിലെ വിദഗ്ധരുടേതുള്‍പ്പെടെ അംഗീകാരം ലഭിക്കുന്ന തലത്തിലേക്ക് ഈ ജില്ലകള്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നതായി അദ്ദേഹം പറഞ്ഞു. ബിഹാറിലെ ബങ്കയില്‍ നടപ്പിലാക്കിയ സ്മാര്‍ട്ട് ക്ലാസ് റൂം പ്രോഗ്രാം, ഒഡിഷയിലെ കൊറാപൂത് ജില്ലയില്‍ ശൈശവ വിവാഹങ്ങള്‍ തടയാന്‍ നടപ്പിലാക്കിയ മിഷന്‍ അപരാജിത തുടങ്ങിയ പദ്ധതികള്‍ മറ്റ് പല ജില്ലകളും മാതൃകയാക്കിയതായി അദ്ദേഹം വ്യക്തമാക്കി. വിവിധ പദ്ധതികളില്‍ ജില്ലകളുടെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിശകലനവും അവതരിപ്പിച്ചു.

വികസനം കാംക്ഷിക്കുന്ന ജില്ലകളുടെ മാതൃകയില്‍ പുതുതായി 142 ജില്ലകളെക്കൂടി ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള പദ്ധതി ഗ്രാമവികസന സെക്രട്ടറി അവതരിപ്പിച്ചു. ഈ ജില്ലകളിലെ വികസനമെത്താത്ത എല്ലാ മേഖലകളും കണ്ടെത്തി അവിടങ്ങളില്‍ വികസനം കൊണ്ടുവന്ന് ജില്ലകളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് കേന്ദ്രവും നിര്‍ദ്ദിഷ്ട സംസ്ഥാനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കും. ഇതുമായി ബന്ധപ്പെട്ട് 15 വിഭാഗങ്ങളും അതിനായി 15 മന്ത്രിമാരേയും വകുപ്പുകളേയും കണ്ടെത്തി. വിഭാഗങ്ങളില്‍ പ്രകടനത്തിന്റെ പ്രധാന സൂചികകള്‍ (കെപിഐ) കണ്ടെത്തി. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ തെരഞ്ഞെടുത്ത ജില്ലകളില്‍ കെപിഐകള്‍ സംസ്ഥാന ശരാശരിക്ക് മുകളിലെത്തിക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ദേശീയ ശരാശരിക്കും ഒരുപാട് മുകളിലെത്തിക്കാനും പദ്ധതിയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഓരോ മന്ത്രാലയവും വകുപ്പുകളും തിരഞ്ഞെടുക്കപ്പെട്ട ജില്ലകളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ കെപിഐകളെ കണ്ടെത്തിക്കഴിഞ്ഞു. വിവിധ പദ്ധതികള്‍ അവയില്‍ ഉള്‍പ്പെട്ട എല്ലാവരുടേയും താല്‍പര്യങ്ങള്‍ പരിഗണിച്ച് പൂര്‍ത്തീകരിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതികള്‍ നിര്‍വഹിക്കുന്നതിന് തങ്ങളുടെ മന്ത്രാലയങ്ങള്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിവിധ മന്ത്രാലയങ്ങളുടേയും വകുപ്പുകളുടേയും സെക്രട്ടറിമാര്‍ വിശദീകരിച്ചു.

ഉദ്യോഗസ്ഥരുമായി സംസാരിക്കവേ, മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ നിങ്ങളുടേത് കൂടിയാകുമ്പോള്‍, മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ പൂവണിയുന്നത് നിങ്ങളുടെ വിജയത്തിന്റെ അളവുകോലാകുമ്പോള്‍, കടമകളുടെ പാത ചരിത്രം സൃഷ്ടിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്നു വികസനം കാംക്ഷിക്കുന്ന രാജ്യത്തെ ജില്ലകളില്‍ ഈ ചരിത്രം സൃഷ്ടിക്കപ്പെടുന്ന കാഴ്ചയാണു നാം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ വികസനം കാംക്ഷിക്കുന്ന ജില്ലകളെ ഒരു കാലത്ത് വിവിധ കാരണങ്ങള്‍ പിന്നോട്ട് വലിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. സമഗ്രമായ വികസനത്തിന് ഇത്തരം ജില്ലകള്‍ക്ക് പ്രത്യേക കൈത്താങ്ങ് നല്‍കുകയുണ്ടായി. ഇത്തരം ജില്ലകളില്‍ രാജ്യ വികസനത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്ന തടസ്സങ്ങളെ അതിജീവിക്കുന്നു. അവ തടസത്തിന് പകരം കുതിപ്പായി മാറിയിരിക്കുന്നു. വികസനം കാംക്ഷിക്കുന്ന ജില്ലകള്‍ക്കായി നടത്തിയ പ്രത്യേക പരിപാടികളുടെ ഫലമായുണ്ടായ പുരോഗമനപരമായ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. കേന്ദ്രവും സംസ്ഥാനങ്ങളും തദ്ദേശ സ്ഥാപനങ്ങളും യോജിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന് മുകളില്‍ രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവം കൂടുതല്‍ കരുത്താര്‍ജ്ജിച്ചതായി അദ്ദേഹം പറഞ്ഞു.

വികസനം കാംക്ഷിക്കുന്ന ജില്ലകളെ സംബന്ധിച്ച് ഭരണാധികാരികളും പൊതുജനവും തമ്മില്‍ നേരിട്ടുള്ള വൈകാരിക ബന്ധം പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുകളില്‍ നിന്ന് താഴേക്കും താഴെ നിന്ന് മുകളിലേക്കുമുള്ള ഭരണസംവിധാനമാണ് ആവശ്യം. ഈ ക്യാംപെയ്നില്‍ സാങ്കേതിക വിദ്യയ്ക്കും ആധുനികതയ്ക്കും വളരെ പ്രാധാന്യമുണ്ട്. പോഷാകാഹാരക്കുറവ്, കുടിവെളളം, വാക്സിനേഷന്‍ പോലുള്ള മേഖലകളില്‍ സാങ്കേതിക വിദ്യയുടേയും ആധുനികതയുടേയും സാധ്യതകള്‍ ഉപയോഗിച്ച ജില്ലകള്‍ മികച്ച വിജയം നേടിയതായും അദ്ദേഹം വ്യക്തമാക്കി.

വികസനം കാംക്ഷിക്കുന്ന ജില്ലകളെ സംബന്ധിച്ച് അവയുടെ വിജയത്തിന് ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം പ്രധാന കാരണമായി. ഒരേ വിഭവങ്ങള്‍, ഒരേ ഗവണ്‍മെന്റ് സംവിധാനം, ഒരേ ഉദ്യോഗസ്ഥര്‍, എന്നാല്‍ ഫലം മാത്രം വ്യത്യസ്തം. ഒരു ജില്ലയെ മുഴുവന്‍ ഒരു യൂണിറ്റായി പരിഗണിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഒരു ഉദ്യോഗസ്ഥന് തന്റെ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ മനസിലാക്കാനും ഫലവത്തായ രീതിയിലേക്ക് മാറ്റം വരുത്താനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ വികസനം കാംക്ഷിക്കുന്ന ഭൂരിഭാഗം ജില്ലകളിലും ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണത്തില്‍ മറ്റ് ജില്ലകളേക്കാള്‍ 4-5 ഇരട്ടി വര്‍ധനയുണ്ടായി. എല്ലാ ഗ്രാമങ്ങളിലും ഏതാണ്ടെല്ലാ വീടുകളിലും ശുചിമുറിയും വൈദ്യുതിയുമെത്തി. ജനങ്ങളുടെ ജീവിതത്തില്‍ ഒരു പുതിയ പ്രകാശം തെളിഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു. കഠിനാധ്വാനം നടത്തുന്നതിനാല്‍ ഇത്തരം ജില്ലകളിലെ ജനങ്ങള്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പ്രാപ്തരാണെന്നും അത് അംഗീകരിക്കേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസനം കാംക്ഷിക്കുന്ന ജില്ലകള്‍ തടസ്സങ്ങള്‍ ഇല്ലാതാക്കി പദ്ധതികള്‍ നടപ്പിലാക്കിയും ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ചും കഴിവ് തെളിയിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിസന്ധികളെ അതിജീവിക്കുമ്പോള്‍ 1ഉം 1ഉം കൂട്ടിയാല്‍ 2 അല്ല മറിച്ച് 11 ആയി മാറുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഗുണഫലം വികസനം കാംക്ഷിക്കുന്ന ജില്ലകളില്‍ ദൃശ്യമാണ്. ഇത്തരം ജില്ലകളിലെ ഭരണക്രമത്തെക്കുറിച്ച് വിശദീകരിക്കവേ ജനങ്ങളോട് ആദ്യം തങ്ങളുടെ പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ ആവശ്യപ്പെട്ടു. രണ്ടാമതായി അതാത് ജില്ലകളുടെ പ്രത്യേകതകളും സൂചികകളും അടിസ്ഥാനമാക്കി പ്രവര്‍ത്തന രീതി അവലംബിച്ച് പുരോഗതി വിലയിരുത്തുകയും ജില്ലകള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുകയും മികച്ച പ്രവര്‍ത്തന രീതി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി പ്രധാനമന്ത്രി പറഞ്ഞു. മൂന്നാമതായി ഉദ്യോസ്ഥര്‍ക്ക് തുടര്‍ച്ചയായി പ്രവര്‍ത്തിക്കാനുള്ള അവസരം ഒരുക്കുകയും ഫലപ്രദമായ ടീമിനെ സജ്ജീകരിക്കുകയും പോലുള്ള പരിഷ്‌കരണ നടപടികള്‍ ഏര്‍പ്പെടുത്തുന്നു. ഇത് ചുരുങ്ങിയ വിഭവങ്ങള്‍ കൊണ്ട് മികച്ച ഫലം ലഭിക്കുന്നതിന് സഹായിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഫീല്‍ഡ് സന്ദര്‍ശനത്തിനും പരിശോധനകള്‍ക്കും രാത്രികാല താമസത്തിനും പദ്ധതി നടപ്പാക്കലിനും വിലയിരുത്തലിനുമായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വികസിപ്പിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

പുതിയ ഇന്ത്യയുടെ മാറിയ കാഴ്ചപ്പാടുകളിലേക്ക് പ്രധാനമന്ത്രി ഉദ്യോഗസ്ഥരുടെ ശ്രദ്ധ ക്ഷണിച്ചു. ആസാദി കാ അമൃത് കാലത്തില്‍ സേവനങ്ങളും സംവിധാനങ്ങളും 100 ശതമാനം പൂര്‍ണതയിലെത്തിക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അതായത് നമ്മള്‍ ഇതുവരെ കീഴടക്കിയ നാഴികക്കല്ലുകള്‍ക്കുമപ്പുറം ഇനിയും സഞ്ചരിക്കാനുണ്ടെന്നും കൂടുതല്‍ അധ്വാനം ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഗ്രാമങ്ങളിലേക്കും റോഡുകളെത്തിക്കുക, ആയുഷ്മാന്‍ കാര്‍ഡുകള്‍, എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട്, ഉജ്വല ഗ്യാസ് കണക്ഷന്‍, ഇന്‍ഷൂറന്‍സ്, എല്ലാവര്‍ക്കും പെന്‍ഷന്‍ ഹൗസിംഗ് തുടങ്ങിയവയ്ക്കായി സമയബന്ധിതമായ നടപടികള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലകള്‍ക്കും രണ്ട് വര്‍ഷ കാലയളവിലേക്കുള്ള ലക്ഷ്യം ഉണ്ടാകണം. സാധാരണക്കാരുടെ ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിനായി ഓരോ ജില്ലകളും അടുത്ത 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന 10 കാര്യങ്ങള്‍ കണ്ടെത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. അതുപോലെ തന്നെ ഈ ചരിത്രയുഗത്തില്‍ ചരിത്രപരമായ വിജയം നേടുന്നതിനായി 5 കാര്യങ്ങള്‍ ആസാദി കാ അമൃത് മഹോത്സവത്തിനായി നടപ്പിലാക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ ഇന്ത്യയുടെ രൂപത്തില്‍ രാജ്യത്ത് നിശബ്ദ വിപ്ലവം നടക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഒരു ജില്ല പോലും ഇക്കാര്യത്തില്‍ പിന്നിലാകാന്‍ പാടില്ല. ഡിജിറ്റല്‍ സൗകര്യങ്ങള്‍ എല്ലാ ഗ്രാമങ്ങളിലും എല്ലാ വീട്ടു വാതില്‍ക്കലും എത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. ജില്ലാ കളക്ടര്‍മാര്‍ക്ക് കേന്ദ്ര മന്ത്രിമാരുമായി കൃത്യമായ ഇടവേളകളില്‍ ആശയവിനിമയം നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ നിതി ആയോഗിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ജില്ലകള്‍ നേരിടുന്ന വെല്ലുവിളികള്‍ രേഖപ്പെടുത്താന്‍ കേന്ദ്ര മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടു.

വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും വികസന കാര്യത്തില്‍ ഒന്നോ രണ്ടോ സൂചികകളില്‍ മാത്രം പിന്നിലായ 142 ജില്ലകളുടെ പട്ടിക തയ്യാറാക്കിയതായി പ്രധാനമന്ത്രി അറിയിച്ചു. വികസനം കാംക്ഷിക്കുന്ന ജില്ലകളുടെ മാതൃകയില്‍ ഈ ജില്ലകളുടെ പുരോഗതിയ്ക്കായി കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ''ഇത് എല്ലാ ഗവണ്‍മെന്റുകള്‍ക്കുമുള്ള പുതിയ വെല്ലുവിളിയാണ്. കേന്ദ്ര ഗവണ്‍മെന്റ്, സംസ്ഥാന ഗവണ്‍മെന്റുകള്‍, ജില്ലാ ഭരണകൂടം, ഗവണ്‍മെന്റ് സംവിധാനങ്ങള്‍. ഇപ്പോള്‍ നാമൊരുമിച്ച് ഈ വെല്ലുവിളി ഏറ്റെടുത്ത് വിജയിക്കേണ്ടതുണ്ട്'' അദ്ദേഹം പറഞ്ഞു.

ഗവണ്‍മെന്റ് ഉദ്യോഗസ്ഥരോട് തങ്ങളുടെ ആദ്യ പ്രവൃത്തി ദിവസം ഓര്‍മിക്കാന്‍ ആവശ്യപ്പെട്ട പ്രധാനമന്ത്രി  രാജ്യത്തെ സേവിക്കാനുള്ള ത്വര വീണ്ടെടുക്കാനും ആവശ്യപ്പെട്ടു. അതേ ഊര്‍ജ്ജത്തോടെ മുമ്പോട്ട് പോകാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.

 

***



(Release ID: 1791804) Visitor Counter : 203