പ്രധാനമന്ത്രിയുടെ ഓഫീസ്‌

അഖിലേന്ത്യാ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ 82-ാം സമ്മേളനത്തിന്റെ ഉദ്ഘാടന യോഗത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു


''ജനാധിപത്യം ഇന്ത്യക്ക് വെറുമൊരു സംവിധാനമല്ല. ജനാധിപത്യം ഇന്ത്യയുടെ അന്തഃസത്തയും ഇന്ത്യയുടെ ജീവിതരീതിയുടെ ഭാഗവുമാണ്''


''ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിലെ 'എല്ലാവരുടെയും പരിശ്രമ'ത്താല്‍ എല്ലാ സംസ്ഥാനങ്ങളുടേയും പങ്ക് ശക്തമായ അടിത്തറ സൃഷ്ടിക്കുന്നു''


''കൊറോണ മഹാമാരിക്കെതിരായ പോരാട്ടം 'ഒത്തൊരുമിച്ചുള്ള പരിശ്രമ'ത്തിന്റെ മികച്ച ഉദാഹരണമാണ്''


''ജനപ്രതിനിധികള്‍ക്ക് സമൂഹത്തിന് പ്രത്യേകമായി എന്തെങ്കിലും ചെയ്യാന്‍, അവരുടെ സാമൂഹ്യജീവിതത്തില്‍ അതുകൊണ്ടുണ്ടായ മാറ്റത്തെക്കുറിച്ച് രാജ്യത്തോട് പറയാന്‍, വര്‍ഷത്തില്‍ 3-4 ദിവസം നിയമനിര്‍മാണ സഭകളില്‍ മാറ്റി വയ്ക്കാനാകുമോ?''


ഫലപ്രദമായ ചര്‍ച്ചകള്‍ക്കായി നിയമനിര്‍മാണ സഭകളില്‍ ആരോഗ്യകരമായ സമയവും ദിവസവും ഉണ്ടാകണമെന്ന് നിര്‍ദ്ദേശിച്ചു


പാര്‍ലമെന്ററി സംവിധാനത്തെ ഊര്‍ജസ്വലമാക്കുന്നതിന് അനിവാര്യമായ സാങ്കേതികവിദ്യ ലഭിക്കുന്നതിനും രാജ്യത്തെ എല്ലാ ജനാധിപത്യസംവിധാനങ്ങളേയും ബന്ധിപ്പിക്കുന്നതിനും 'ഒരു രാജ്യം ഒരു ലെജിസ്ലേറ്റീവ് പ്ലാറ്റ്ഫോം' എന്ന ആശയം നിര്‍ദ്ദേശിച്ചു

Posted On: 17 NOV 2021 11:37AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി അഖിലേന്ത്യാ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ 82ാമത് സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനെ അഭിസംബോധന ചെയ്തു. ലോക്സഭ സ്പീക്കര്‍, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി, രാജ്യസഭ ഉപാധ്യക്ഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജനാധിപത്യം എന്നത് ഇന്ത്യയെ സംബന്ധിച്ച് വെറുമൊരു സംവിധാനം മാത്രമല്ലെന്ന് യോഗത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യം നമ്മുടെ അന്തഃസത്തയാണെന്നും ഇന്ത്യയിലെ ജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ''നമ്മള്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കണം, വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ അസാധാരണ നേട്ടങ്ങള്‍ കൈവരിക്കണം''- അദ്ദേഹം പറഞ്ഞു. ഇത്തരം ലക്ഷ്യങ്ങള്‍ 'സബ്കാ പ്രയാസ്' (കൂട്ടായ പരിശ്രമം) വഴി മാത്രമേ കൈവരിക്കാന്‍ കഴിയൂ. ഒരു ജനാധിപത്യ രാജ്യത്ത്, ഇന്ത്യയിലെ ഫെഡറല്‍ സംവിധാനത്തില്‍ കൂട്ടായ പരിശ്രമത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് നേടുന്നതിന് എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ണായക പങ്ക് വഹിക്കാനുണ്ട്. 'സബ്കാ പ്രയാസി'നെക്കുറിച്ച് തുടര്‍ന്നും സംസാരിച്ച പ്രധാനമന്ത്രി ദശകങ്ങള്‍ പഴക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാകട്ടെ, ദശകങ്ങളായി വികസനം മുരടിച്ച വന്‍കിട പ്രോജക്ടുകളുടെ പൂര്‍ത്തീകരണമാകട്ടെ, അവ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ പരിഹരിക്കാനായത് കൂട്ടായ പരിശ്രമം വഴിയാണെന്ന് വ്യക്തമാക്കി. കൊറോണ മഹാമാരിക്കെതിരായ പോരാട്ടം കൂട്ടായ പരിശ്രമത്തിനുള്ള മികച്ച ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ നിയമനിര്‍മാണ സഭകളില്‍ നിലനില്‍ക്കുന്ന രീതികളും നടപടിക്രമങ്ങളും ഇന്ത്യയുടെ തനത് രീതികളും നടപടിക്രമങ്ങളുമാണെന്ന് ഉറപ്പുവരുത്തണം.'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന വികാരം ശക്തിപ്പെടുത്താനുള്ള നിയമങ്ങളും നയങ്ങളും നിര്‍മിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. 'ഏറ്റവും പ്രധാനമായി നിയമനിര്‍മാണ സഭകളിലെ നടപടിക്രമങ്ങള്‍ ഇന്ത്യന്‍ മൂല്യങ്ങള്‍ക്കനുസരിച്ചുള്ളവയാകണം. ഇത് നമ്മുടെ എല്ലാവരുടേയും ഉത്തരവാദിത്വമാണ്''- അദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യം വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. ''വികസനത്തിന്റെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പരിശോധിക്കുമ്പോള്‍ വൈവിധ്യങ്ങള്‍ക്കിടയില്‍ നമ്മുടെ ഐക്യത്തിന്റെ ശക്തി നാം തിരിച്ചറിഞ്ഞിരിക്കുന്നു. ഈ തകര്‍ക്കാന്‍ കഴിയാത്ത ഐക്യം നമ്മുടെ വൈവിധ്യത്തെ മനോഹരമാക്കി നിലനിര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നു''- അദ്ദേഹം പറഞ്ഞു.

ജനപ്രതിനിധികള്‍ക്ക് സമൂഹത്തിന് പ്രത്യേകമായി എന്തെങ്കിലും ചെയ്യാന്‍, അവരുടെ സാമൂഹ്യ ജീവിതത്തില്‍ അതുകൊണ്ടുണ്ടായ മാറ്റത്തെക്കുറിച്ച് രാജ്യത്തോട് പറയാന്‍, നമുക്ക് വര്‍ഷത്തില്‍ 3-4 ദിവസം നിയമനിര്‍മാണ സഭകളില്‍ മാറ്റി വയ്ക്കാനാകുമോയെന്ന് പ്രധാനമന്ത്രി ചോദിച്ചു. ജനപ്രതിനിധികള്‍ക്കൊപ്പം സമൂഹത്തിലെ മറ്റ് വിഭാഗങ്ങള്‍ക്കും ഇതിന്റെ ഗുണഫലം അനുഭവിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഫലപ്രദമായ ചര്‍ച്ചകള്‍ക്കായി പ്രത്യേക സമയം പരിഗണിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ചര്‍ച്ചകളില്‍ നമ്മുടെ പാരമ്പര്യവും അന്തസ്സും ചര്‍ച്ചയുടെ ഗൗരവവും പാലിക്കേണ്ടതുണ്ട്. മറ്റുള്ളവര്‍ക്കെതിരെ രാഷ്ട്രീയമായ ആക്രമണം നടത്താതെയായിരിക്കണം ഇത് നടപ്പിലാകേണ്ടത്. സഭയെ സംബന്ധിച്ച് ആരോഗ്യകരമായ ഒരു ദിവസത്തെ ആരോഗ്യകരമായ ചര്‍ച്ചയായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

'ഒരു രാജ്യം ഒരു നിയമനിര്‍മാണവേദി' എന്ന ആശയവും പ്രധാനമന്ത്രി മുന്നോട്ടുവച്ചു. ''നമ്മുടെ പാര്‍ലമെന്ററി സംവിധാനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതിനൊപ്പം രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യുന്ന ഒരു പോര്‍ട്ടല്‍''- അദ്ദേഹം പറഞ്ഞു.

അടുത്ത 25 വര്‍ഷം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. ഈ വര്‍ഷങ്ങളില്‍ കടമ എന്ന മന്ത്രം മാത്രം മനസില്‍ വയ്ക്കാന്‍ അദ്ദേഹം ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു.

****



(Release ID: 1772531) Visitor Counter : 169