പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യ ടോയ് ഫെയർ 2021' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Posted On: 27 FEB 2021 1:01PM by PIB Thiruvananthpuram


 'ഇന്ത്യ ടോയ് ഫെയർ 2021'
 ആത്മ നിർഭർ  ഭാരതത്തിലേക്കുള്ള പ്രധാന ചുവടുവെയ്‌പ്പെന്ന്  പ്രധാനമന്ത്രി

 പരിസ്ഥിതിയ്ക്കും മാനസികാരോഗ്യത്തിനും അനുയോജ്യമായ കളിപ്പാട്ടങ്ങൾ നിർമിക്കണം : പ്രധാനമന്ത്രി

 മികച്ച കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നതിന് ഇന്ത്യയ്ക്ക് പാരമ്പര്യവും സാങ്കേതികവിദ്യയും ആശയങ്ങളും മത്സര ക്ഷമതയും  ഉണ്ടെന്ന് പ്രധാനമന്ത്രി

 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്ത്യ ടോയ് ഫെയർ ( കളിപ്പാട്ട മേള ) 2021 വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത,  ദേശീയപാത, സൂക്ഷ്മ- ചെറുകിട -ഇടത്തരം സംരംഭക വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരി, കേന്ദ്ര ടെക്സ്റ്റൈൽസ് വകുപ്പ് മന്ത്രി ശ്രീമതി സ്മൃതി ഇറാനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 2021 ഫെബ്രുവരി 27 മുതൽ 2021 മാർച്ച് 2 വരെയാണ് കളിപ്പാട്ട മേള സംഘടിപ്പിച്ചിരിക്കുന്നത്. ആയിരത്തിലധികം എക്സിബിറ്റർമാർ മേളയിൽ പങ്കെടുക്കുന്നുണ്ട്.

 കർണാടകയിലെ ചന്നപട്ടണ, ഉത്തർപ്രദേശിലെ വാരണാസി, രാജസ്ഥാനിലെ ജയ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള കളിപ്പാട്ട നിർമ്മാതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു. നിക്ഷേപം ആകർഷിച്ചു കൊണ്ടും കയറ്റുമതി പ്രോത്സാഹിപ്പിച്ചുകൊണ്ടും, ഇന്ത്യയെ കളിപ്പാട്ട ഉൽപ്പാദനത്തിന്റെ ആഗോള ഹബ്ബായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ കേന്ദ്ര ഗവൺമെന്റ് വ്യവസായ രംഗത്തുള്ളവരുമായി  ഈ കളിപ്പാട്ട മേളയിലൂടെ ചർച്ച ചെയ്യും.
 കളിപ്പാട്ട വ്യവസായരംഗത്ത് ഇന്ത്യയുടെ  മറഞ്ഞിരിക്കുന്ന കഴിവ് പുറത്തുകൊണ്ടുവരാനും, സ്വാശ്രയ ഭാരതത്തിലേക്കുള്ള പ്രചാരണ പരിപാടിയിൽ കളിപ്പാട്ട മേഖല തനതായ വ്യക്തിത്വം സൃഷ്ടിക്കാനും, ചടങ്ങ് അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു . ഈ പ്രഥമ  കളിപ്പാട്ട മേള വെറും വ്യാപാരമേളയോ    സാമ്പത്തിക പരിപാടിയോ മാത്രമല്ല എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കായിക മേഖലയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ പൗരാണിക സംസ്കാരത്തെയും സന്തോഷത്തെയും ശക്തിപ്പെടുത്താനുള്ള ഒരു കണ്ണിയാണ് ഈ പരിപാടി.  രൂപകല്പന, നൂതനാശയങ്ങൾ, സാങ്കേതികവിദ്യ, വിപണന രീതികൾ, പാക്കേജിങ് സമ്പ്രദായം തുടങ്ങി കളിപ്പാട്ട നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട അനുഭവങ്ങളും ചിന്തകളും  ഈ വേദിയിൽ പങ്കുവയ്ക്കാനാകും . സിന്ധുനദീതടം,മോഹൻ ജോദാരോ,ഹാരപ്പാ തുടങ്ങി പൗരാണിക കാലം മുതൽ തന്നെ,ലോകത്ത്  കളിപ്പാട്ട നിർമ്മാണത്തിൽ ഗവേഷണം നടന്നിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

 പുരാതനകാലത്ത് വിദേശികൾ ഇന്ത്യയിൽ എത്തുമ്പോൾ അവർ ഇവിടത്തെ കായികമത്സരങ്ങൾ പഠിക്കുകയും അവരുടെ നാട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്യുമായിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്ത്  ഇന്ന് പ്രശസ്തമായ ചെസ്സ്, ഇന്ത്യയിൽ ചതുരംഗരൂപത്തിൽ കളിച്ചിരുന്നു. ആധുനിക ലൂഡോ അന്ന് 'പച്ചിസി' എന്ന പേരിലാണ് കളിച്ചിരുന്നത്. നമ്മുടെ വേദങ്ങളിൽ ബലരാമൻ  നിരവധി കളിപ്പാട്ടങ്ങൾ വച്ച കളിച്ചിരുന്നതായി വിശദമാക്കിയിട്ടുണ്ട്. ഗോകുലത്തിൽ ഗോപാലകൃഷ്ണൻ കൂട്ടുകാരോടൊത്ത് വീടിന് വെളിയിൽ ബലൂണിൽ ആണ് കളിച്ചിരുന്നത്. നമ്മുടെ പൗരാണിക ക്ഷേത്രങ്ങളിൽ കളികൾ, കളിപ്പാട്ടങ്ങൾ,കരകൗശല ഉല്പന്നങ്ങൾ എന്നിവ കൊത്തിവെച്ചിട്ടുണ്ട്.

 ഇവിടെ നിർമ്മിച്ച കളിപ്പാട്ടങ്ങൾ കുട്ടികളുടെ സമഗ്ര വികസനത്തിന് സംഭാവന നൽകിയിട്ടുള്ളതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ ജീവിതരീതിയുടെ ഭാഗമായ പുനരുപയോഗവും പുനചംക്രമണവും  കളിപ്പാട്ടങ്ങളിലും കാണാനാവും. പ്രകൃതിദത്തവും  പരിസ്ഥിതി സൗഹൃദവുമായ  വസ്തുക്കൾ കൊണ്ടാണ് മിക്കവാറും ഇന്ത്യൻ കളിപ്പാട്ടങ്ങളും നിർമ്മിച്ചിരിക്കുന്നതെന്നും  അവയിൽ ഉപയോഗിക്കുന്ന നിറങ്ങൾ  പ്രകൃതിദത്തവും സുരക്ഷിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ കളിപ്പാട്ടങ്ങൾ നമ്മുടെ മനസ്സിനെ ചരിത്രവും സംസ്കാരവുമായി ബന്ധിപ്പിക്കുമെന്നും   ഇന്ത്യയുടെ വീക്ഷണത്തെപ്പറ്റിയുള്ള ഒരു സാമൂഹിക കാഴ്ചപ്പാട് സൃഷ്ടിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതിക്കൊപ്പം  മാനസികാരോഗ്യത്തിനും അനുയോജ്യമായ കളിപ്പാട്ടങ്ങൾ നിർമിക്കാൻ ഇന്ത്യയിലെ കളിപ്പാട്ട ഉല്പാദകരോട് അദ്ദേഹം അഭ്യർത്ഥിച്ചു. കളിപ്പാട്ടങ്ങളിൽ പരമാവധി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും പുനചംക്രമണം ചെയ്യാൻ കഴിയുന്ന വസ്തുക്കൾ പകരം  ഉപയോഗിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

 ഇന്ന് ലോകമെമ്പാടും എല്ലാ മേഖലയിലും ഇന്ത്യൻ വികസനത്തെപ്പറ്റിയും ആശയങ്ങളെ പറ്റിയും ചർച്ചകൾ നടക്കുന്നുണ്ട്. വിജ്ഞാനം, ശാസ്ത്രം, വിനോദം,മാനസികാരോഗ്യം  എന്നിവ അടങ്ങിയതെന്ന പ്രത്യേകത  ഇന്ത്യയിലെ വിനോദങ്ങൾക്കും കളിപ്പാട്ടങ്ങൾക്കുമുണ്ട്. പമ്പരം ഉപയോഗിച്ച്  കളിക്കാൻ കുട്ടികൾ പഠിക്കുമ്പോൾ, ഗുരുത്വാകർഷണത്തെ പറ്റിയും പമ്പരംകളിക്കുന്നതിന് വേണ്ട സന്തുലനത്തെ പറ്റിയും കുട്ടികൾ മനസ്സിലാക്കും. അതുപോലെ ഒരു കുട്ടി കവണ വച്ച് കളിക്കാൻ തുടങ്ങുമ്പോൾ, ബോധപൂർവമല്ലാതെ തന്നെ സ്ഥാനീയ,ഗതിക ഊർജത്തെപറ്റി ഉള്ള അടിസ്ഥാനപാഠങ്ങൾ മനസ്സിലാക്കാൻ ആരംഭിക്കുന്നു. പസിൽ ടോയ്സുകൾ നയപരമായ ചിന്തയ്ക്കും പ്രശ്നപരിഹാരത്തിനുമള്ള കഴിവ് കുട്ടികളിൽ സൃഷ്ടിക്കുന്നു.  കൈകൾ കറക്കുന്നത്, നവജാതശിശുക്കളിൽ വർത്തുള ചലനം അനുഭവപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

 സർഗാത്മക കളിപ്പാട്ടങ്ങൾ കുട്ടികളിൽ സംവേദനം വളർത്തും എന്നും അവരുടെ ഭാവനക്ക് ചിറകു നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കുട്ടികളുടെ ഭാവനകൾക്ക് അതിരുകളില്ല. അവരുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്തുന്നതും അവരുടെ സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനും ആയ കളിപ്പാട്ടങ്ങളാണ് അവർക്ക് വേണ്ടത്. കളിപ്പാട്ടങ്ങൾ,കുട്ടികളുടെ പഠനത്തെ സ്വാധീനിക്കുന്ന തിനാൽ രക്ഷിതാക്കൾ അവരോടൊപ്പം കളിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചു. കളിപ്പാട്ടങ്ങളുടെ ശാസ്ത്രത്തെപ്പറ്റിയും, കുട്ടികളുടെ വികസനത്തിൽ അവയുടെ പങ്കിനെ പറ്റിയും  രക്ഷിതാക്കൾ മനസ്സിലാക്കണമെന്നും, അധ്യാപകർ സ്കൂളുകളിൽ കളിപ്പാട്ടങ്ങൾ  ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.  ഈ ദിശയിൽ,പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഗവൺമെന്റ് ഫലപ്രദമായ നടപടികൾ ആവിഷ്കരിച്ചിട്ടുണ്ട് എന്ന് പ്രധാനമന്ത്രി പറഞ്ഞു.

 കളികളിലും  പ്രവർത്തനങ്ങളിലും അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് ആണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം ഊന്നൽ നൽകിയിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ യുക്തിസഹവും സർഗാത്മകവുമായ ചിന്തകൾക്ക് പ്രത്യേകശ്രദ്ധ നൽകുന്നതാണ് പുതിയ വിദ്യാഭ്യാസ സമ്പ്രദായം. കളിപ്പാട്ട മേഖലയെ സംബന്ധിച്ചിടത്തോളം ഇന്ത്യയ്ക്ക് പാരമ്പര്യവും സാങ്കേതികവിദ്യയും ആശയങ്ങളും മത്സരക്ഷമതയും ഉണ്ട്.
നമുക്ക്  ലോകത്തെ, പരിസ്ഥിതി സൗഹൃദമായ കളിപ്പാട്ടങ്ങളിലേക്ക് തിരികെ കൊണ്ടുപോകാൻ ആകും. ഇന്ത്യയിലെ കഥകൾ,കമ്പ്യൂട്ടർ ഗെയിമുകളുടെ രൂപത്തിൽ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കാൻ നമ്മുടെ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർക്ക് കഴിയും. എങ്കിലും 100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണിയിൽ ഇന്ത്യയുടെ വിഹിതം വളരെ ചെറുതാണ്. ഇന്ത്യയിലെ കളിപ്പാട്ടങ്ങളിൽ 85 ശതമാനവും വിദേശത്ത് നിന്ന് വരുന്നതാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 ഇന്ത്യയിൽ  കളിപ്പാട്ട  വ്യവസായരംഗത്തെ 24 പ്രധാന മേഖലകളായി  തരംതിരിച്ചിട്ടുണ്ട്. ദേശീയ കളിപ്പാട്ട കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 15 മന്ത്രാലയങ്ങളും വകുപ്പുകളും  ഉൾപ്പെടുത്തിക്കൊണ്ട് നമ്മുടെ കളിപ്പാട്ട വ്യവസായത്തെ  മത്സര ക്ഷമവും രാജ്യത്തെ കളിപ്പാട്ട മേഖലയെ സ്വാശ്രയവും ആക്കാനും ഒപ്പം, ഇന്ത്യയിലെ കളിപ്പാട്ടങ്ങൾ വിദേശങ്ങളിൽ എത്തിക്കാനും ലക്ഷ്യമിടുന്നു. ഈ പ്രചരണത്തിൽ ടോയ്‌ ക്ലസ്റ്ററുകളുടെ  വികസനത്തിൽ സംസ്ഥാന ഗവൺമെന്റ്കളും തുല്യ പങ്കാളിത്തം വഹിക്കുന്നു. കളിപ്പാട്ട വിനോദസഞ്ചാര സാധ്യതകൾ വർദ്ധിപ്പിക്കാനുള്ള പരിശ്രമം നടത്താനും അദ്ദേഹം ആവശ്യപ്പട്ടു. ഇന്ത്യൻ കായിക അധിഷ്ഠിത കളിപ്പാട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സംഘടിപ്പിച്ച 'ടോയതോൺ 2021' ൽ ഏഴായിരത്തിലധികം ആശയങ്ങളാണ് ഉയർന്നുവന്നത്.
 ഇന്ത്യൻ നിർമ്മിത വസ്തുക്കൾക്ക് ഉള്ള ആവശ്യം വർദ്ധിക്കുന്നതിന് തുല്യമായി  ഇന്ത്യയിൽ കൈ കൊണ്ട് നിർമിച്ച വസ്തുക്കൾക്കുള്ള ആവശ്യവും വർദ്ധിക്കുന്നുണ്ട്. ഇന്ന് ആൾക്കാർ വെറും ഒരു ഉൽപ്പന്നമായി മാത്രമല്ല കളിപ്പാട്ടം വാങ്ങുന്നതെന്നും  അതുമായി ബന്ധപ്പെട്ട അനുഭവം ഓർത്തെടുക്കാൻ അവർ ആഗ്രഹിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.  അതിനാൽ കൈകൊണ്ട് നിർമ്മിച്ച വസ്തുക്കളെ നാം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും  അദ്ദേഹം പറഞ്ഞു.
 


(Release ID: 1701346) Visitor Counter : 261