പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഓഹരി വിറ്റഴിക്കലും ആസ്തി പണമാക്കലും സംബന്ധിച്ച ബജറ്റ് വ്യവസ്ഥകളുടെ ഫലപ്രദമായ നടത്തിപ്പ് സംബന്ധിച്ച വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

Posted On: 24 FEB 2021 7:18PM by PIB Thiruvananthpuram

ഓഹരി വിറ്റഴിക്കലും ആസ്തി പണമാക്കലും സംബന്ധിച്ച ബജറ്റ് വ്യവസ്ഥകളുടെ ഫലപ്രദമായി നടത്തിപ്പിലാക്കുന്നത്  സംബന്ധിച്ച് ഒരു വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു.

വളര്‍ച്ചയുടെ ഉയര്‍ന്ന സഞ്ചാരപഥത്തിലേക്ക് ഇന്ത്യയെ തിരികെ കൊണ്ടുപോകുന്നതിന് ഈ ബജറ്റ് വ്യക്തമായ ദിശാബോധം പകര്‍ന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വികസനത്തില്‍ സ്വകാര്യമേഖലയുടെ ശക്തമായ സംഭാവനയെപ്പറ്റിയും ശ്രദ്ധ  കേന്ദ്രീകരിക്കുന്നതാണ് ബജറ്റ്. ഓഹരി വിറ്റഴിക്കല്‍, ആസ്തി ധനസമ്പാദനം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തു പൊതുമേഖലാ സ്ഥാപനങ്ങള്‍ ആരംഭിച്ച കാലവും അന്നത്തെ ആവശ്യങ്ങളും ഇന്നത്തേതില്‍ നിന്ന് വ്യത്യസ്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുധനം ശരിയായി വിനിയോഗിക്കുക എന്നതാണ് ഈ പരിഷ്‌കാരങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പല പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടമുണ്ടാക്കുന്നവയാണ്; അവയെ താങ്ങി നിര്‍ത്തുന്നത് നികുതിദായകരുടെ പണമാണ്; അതിനാല്‍ സമ്പദ്‌വസ്ഥയ്ക്കും ഭാരം ചുമക്കേണ്ടി വരുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇത്രയും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നതുകൊണ്ടുമാത്രം അവ തുടരേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ സംരംഭങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കേണ്ടത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണ്. അതേസമയം, വ്യവസായങ്ങളില്‍ ഏര്‍പ്പെടേണ്ട കാര്യം ഗവണ്‍മെന്റിനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവണ്‍മെന്റിന്റെ ശ്രദ്ധ ജനങ്ങളുടെ ക്ഷേമത്തിലും വികസനവുമായി ബന്ധപ്പെട്ട പദ്ധതികളിലും ആയിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിരവധി പരിമിതികളോടെയാണ് ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ വാണിജ്യപരമായ തീരുമാനങ്ങളെടുക്കുന്നത് എളുപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനജീവിതത്തില്‍ ഗവണ്‍മെന്റിന്റെ അനാവശ്യ ഇടപെടല്‍ കുറയ്ക്കുന്നതിനൊപ്പം ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുമാണ് നമ്മുടെ ഗവണ്‍മെന്റിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. അതായത്, ജീവിതത്തില്‍ ഗവണ്‍മെന്റിന്റെ അഭാവമോ, സ്വാധീനമോ ഉണ്ടാകരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഉപയോഗശൂന്യമായതും ഉപയോഗിക്കാത്തതുമായ ധാരാളം വസ്തുവകകളുണ്ടെന്നും ഇത് കണക്കിലെടുത്ത് നാഷണല്‍ അസറ്റ് മോണിറ്റൈസേഷന്‍ പൈപ്പ്ലൈന്‍ പ്രഖ്യാപിച്ചതായും അദ്ദേഹം പറഞ്ഞു. 'മോണിറ്റൈസ് & മോഡേണൈസ്' (ധനസമ്പാദനവും നവീകരണവും) എന്ന മന്ത്രവുമായി ഗവണ്മെന്റ് മുന്നോട്ട് പോവുകയാണെന്നും ഗവണ്മെന്റ് ധനം സമ്പാദിക്കുമ്പോള്‍ ആ ഇടം നിറയ്ക്കുന്നത് രാജ്യത്തെ സ്വകാര്യമേഖലയാണെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപവും മികച്ച ആഗോള മാതൃകകളും സ്വകാര്യമേഖല കൊണ്ടുവരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതു സ്വത്തുക്കളിലൂടെയുള്ള ധനസമ്പാദനം, സ്വകാര്യവല്‍ക്കരണം എന്നിവയില്‍ നിന്ന് ലഭിക്കുന്ന തുക പൊതുക്ഷേമ പദ്ധതികളില്‍ ഉപയോഗിക്കാവുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വകാര്യവല്‍ക്കരണം യുവാക്കള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ പ്രാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്ത്രപരമായ മേഖലകളൊഴികെ എല്ലാ മേഖലകളും സ്വകാര്യവല്‍ക്കരിക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപങ്ങള്‍ക്കുള്ള വ്യക്തമായ രൂപരേഖ തയ്യാറാക്കും. ഇത് പുതിയ നിക്ഷേപ അവസരങ്ങളും സമസ്ത മേഖലയിലും അനവധി തൊഴിലവസരങ്ങളും സൃഷ്ടിക്കും.

പൂര്‍ണപ്രതിബദ്ധതയോടെയാണ് ഈ ദിശയിലേക്ക് ഗവണ്‍മെന്റ് നീങ്ങുന്നത്. ഒപ്പം തുല്യമായ ഉയര്‍ന്ന പരിഗണന നല്‍കി ഈ നയങ്ങള്‍ നടപ്പാക്കുന്നുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സുതാര്യത ഉറപ്പുവരുത്തുന്നതിനും, മത്സരബുദ്ധി ഉറപ്പാക്കാന്‍ നമ്മുടെ നടപടിക്രമങ്ങള്‍ ശരിയാക്കുന്നതിനും  സ്ഥിരതയുള്ള നയം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപകരുമായി ബന്ധപ്പെടുന്നതിനും അവരുടെ പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനുമായി സെക്രട്ടറിമാരുടെ ഉന്നതാധികാര സംഘത്തിനു രൂപം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ തന്നെ, ഇന്ത്യയില്‍ വ്യവസായ പ്രക്രിയ സുഗമമാക്കുന്നതിന് നിക്ഷേപകര്‍ക്ക് ഏക സമ്പര്‍ക്കകേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയെ വ്യവസായങ്ങളുടെ പ്രധാന ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിന് നമ്മുടെ ഗവണ്‍മെന്റ് തുടര്‍ച്ചയായി പരിഷ്‌കരണങ്ങള്‍ നടത്തുന്നുണ്ട്. മാത്രമല്ല, ഇന്ത്യയില്‍ ഇന്ന് ഒരു കമ്പോളം ഒറ്റ നികുതി സമ്പ്രദായമാണുള്ളത്. ഇന്ന് ഇന്ത്യയിലെ കമ്പനികള്‍ക്ക് പോക്കുവരവുകള്‍ക്കായി മികച്ച അവസരങ്ങളാണുള്ളത്. നിയമങ്ങളും മറ്റുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ നാം നിരന്തരം ലളിതമാക്കുകയും വിതരണത്തിലെ പ്രതിസന്ധികള്‍ വേഗത്തില്‍ പരിഹരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം ഇന്ന് ഇന്ത്യയുടെ നികുതി സമ്പ്രദായം ലളിതമാക്കുകയും സുതാര്യതയ്ക്കു കരുത്തു പകരുകയും ചെയ്യുന്നു.

വിദേശ നിക്ഷേപ നയത്തില്‍ ഇന്ത്യ അഭൂതപൂര്‍വമായ പരിഷ്‌കാരങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉത്പാദന ബന്ധിത പ്രോത്സാഹനം ഏര്‍പ്പെടുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ വരവില്‍ വലിയ നേട്ടത്തിനും ഇത് കാരണമായി. ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ വികസനത്തിനായി ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, വിവിധ തരത്തിലുള്ള കണക്റ്റിവിറ്റി എന്നീ കാര്യങ്ങളില്‍ ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത അഞ്ച് വര്‍ഷത്തില്‍, ഗവണ്‍മെന്റ് നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ്ലൈന്‍ വഴി നമ്മുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 111 ട്രില്യണ്‍ രൂപ ചെലവഴിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തില്‍ ഏറ്റവും ചെറുപ്പമുള്ള ഈ രാജ്യത്തിന്റെ ഈ പ്രതീക്ഷകള്‍ ഗവണ്‍മെന്റില്‍ നിന്ന് മാത്രമല്ല, സ്വകാര്യമേഖലയില്‍ നിന്നുമുള്ളതാണ്.  മാത്രമല്ല, ഈ അഭിലാഷങ്ങള്‍ വ്യവസായങ്ങള്‍ക്കായി വലിയ അവസരം തുറന്നിട്ടുവെന്നും അതുകൊണ്ടുതന്നെ ഈ അവസരങ്ങളെല്ലാം നമുക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

***

 



(Release ID: 1700691) Visitor Counter : 208