പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബീഹാറില്‍ 'നമാമി ഗംഗ', 'അമൃത്' പദ്ധതികളുടെ കീഴില്‍ വിവിധ  വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Posted On: 15 SEP 2020 3:11PM by PIB Thiruvananthpuram


ബീഹാറില്‍, 'നമാമി ഗംഗ', 'അമൃത്' പദ്ധതികളുടെ കീഴിലുള്ള വിവിധ  വികസന പദ്ധതികള്‍ പ്രധാനമന്ത്രി  ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. പട്നാ നഗരത്തിലെ ബേര്‍, കരം ലീചക്ക് എന്നിവിടങ്ങളില്‍ മലിനജല നിര്‍മാര്‍ജ്ജന പ്ലാന്റുകളും, അമൃത് പദ്ധതിയിന്‍ കീഴില്‍ സിവാന്‍, ഛപ്ര എന്നിവിടങ്ങളില്‍ ജല അനുബന്ധ പദ്ധതികളുമാണ് ഇന്ന് അദ്ദേഹം വിര്‍ച്വല്‍ ആയി ഉദ്ഘാടനം ചെയ്തത്. ഇതുകൂടാതെ, മുന്‍ഗര്‍, ജമല്‍പൂര്‍ എന്നിവിടങ്ങളിലെ ജല വിതരണ പദ്ധതികള്‍ക്കും 'നമാമി ഗംഗ' യ്ക്കു കീഴില്‍ മുസഫര്‍പൂര്‍ നദീതട വികസന പദ്ധതിയ്ക്കും പ്രധാനമന്ത്രി ശിലാസ്ഥാപനം നിര്‍വഹിച്ചു.

കൊറോണ മഹാമാരിക്കാലത്തും ബീഹാറില്‍ വിവിധ വികസന പദ്ധതികള്‍, തടസം കൂടാതെ പുരോഗമിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അടുത്തിടെ ഉദ്ഘാടനം ചെയ്ത നൂറ് കണക്കിന് കോടി രൂപയുടെ വിവിധ പദ്ധതികള്‍ പരാമര്‍ശിച്ച അദ്ദേഹം, ഇവ അടിസ്ഥാന സൗകര്യ വികസനത്തിനും ബീഹാറിലെ കര്‍ഷകരുടെ ക്ഷേമത്തിനും സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു. എഞ്ചിനീയേഴ്സ് ഡേയില്‍  രാജ്യത്തിന്റെ വികസനത്തിന് സംഭാവനകള്‍ നല്‍കിയ എഞ്ചിനീയര്‍മാരുടെ സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചുു. ആധുനിക സിവില്‍ എഞ്ചിനീയറിങ്ങില്‍ അഗ്രഗാമിയായിരുന്ന എം. വിശ്വേശ്വരയ്യയുടെ സ്മരണാര്‍ത്ഥമാണ് എഞ്ചിനീയര്‍മാരുടെ ദിനം ആഘോഷിക്കുന്നത്. ലക്ഷക്കണക്കിന് എഞ്ചിനീയര്‍മാരിലൂടെ  ബീഹാറും രാഷ്ട്ര വികസനത്തിന് പ്രധാന സംഭാവന നല്‍കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

ചരിത്ര നഗങ്ങളുടെ നാടായ ബീഹാറിന് ആയിരക്കണക്കിന് വര്‍ഷത്തെ സമ്പന്നമായ പൈതൃകമുണ്ട്. അടിമത്ത സമ്പ്രദായ കാലത്ത് രൂപംകൊണ്ട പല അനാചാരങ്ങളും ഇല്ലാതാക്കാന്‍ ശ്രമിച്ച ദാര്‍ശനികരായ നേതാക്കളാണ് ബീഹാറിനെ നയിച്ചത്. എന്നാല്‍ അതിനുശേഷം മുന്‍ഗണനകളില്‍ മാറ്റം വരികയും തല്‍ഫലമായുണ്ടായ അസന്തുലിത വികസനത്തിലൂടെ സംസ്ഥാനത്തെ നഗര, ഗ്രാമീണ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനം മുരടിക്കുകയും ചെയ്തതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഭരണത്തില്‍ സ്വാര്‍ത്ഥത കടന്നുകയറുകയും വോട്ട് ബാങ്ക് രാഷ്ട്രീയം പ്രബലമാവുകയും ചെയ്യുമ്പോള്‍, പാര്‍ശ്വവല്‍ക്കൃതരും ദുര്‍ബലവിഭാഗത്തില്‍പ്പെട്ടവരുമാണ് അതിന്റെ ദോഷവശം കൂടുതലായി അനുഭവിക്കേണ്ടിവരുന്നത്. ജലം, മലിനജല നിര്‍മാര്‍ജ്ജനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ പോലും ലഭിക്കാതെ, ദശാബ്ദങ്ങളായി ബീഹാറിലെ ജനങ്ങള്‍, ഈ ദുരിതം അനുഭവിക്കുകയാണ്. മലിനജലം കുടിയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നതിലൂടെ, ലഭിക്കുന്ന വരുമാനത്തിന്റെ ഏറിയ പങ്കും ചികിത്സയ്ക്കായി ചെലവിടാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്നു. ഈ സാഹചര്യങ്ങളില്‍, ബീഹാറിലെ വലിയൊരു വിഭാഗം ജനങ്ങളുo കടം, രോഗം, നിസഹായവസ്ഥ, നിരക്ഷരത എന്നിവയെല്ലാം അവരുടെ വിധിയായി അംഗീകരിച്ചു കഴിഞ്ഞിരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, ഈ സമ്പ്രദായത്തെ ശരിയാക്കാനും, സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരില്‍ ആത്മവിശ്വാസം വളര്‍ത്താനുമുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതായി പറഞ്ഞു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കിയും  പഞ്ചായത്തിരാജ് ഉള്‍പ്പെടെ തദ്ദേശസ്ഥാപനങ്ങളില്‍ ദുര്‍ബലവിഭാഗങ്ങള്‍ക്ക് പങ്കാളിത്തം ഉറപ്പാക്കിയും ആത്മവിശ്വാസം വര്‍ധിപ്പി ക്കുകയാണ്. 2014 മുതല്‍ അടിസ്ഥാന സൗകര്യത്തിന്റെയും അനുബന്ധ പദ്ധതികളുടെയും പൂര്‍ണ നിയന്ത്രണം, ഗ്രാമപഞ്ചായത്തുകള്‍ക്കോ, തദ്ദേശസ്ഥാപനങ്ങള്‍ക്കോ കൈമാറി. ഇപ്പോള്‍ ആസൂത്രണം മുതല്‍ നടപ്പാക്കല്‍വരെ, പദ്ധതികളുടെ എല്ലാ പ്രവര്‍ത്തനങ്ങളും പ്രാദേശികാവശ്യാനുസരണം നിര്‍വഹിക്കാന്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നുണ്ട്. ഇക്കാരണത്താലാണ് ബീഹാറിലെ നഗരങ്ങളില്‍, കുടിവെള്ളം,  മലിനജല നിര്‍മാര്‍ജ്ജനം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തില്‍ തുടര്‍ച്ചയായ പുരോഗതിയുണ്ടാകുന്നത്.
കഴിഞ്ഞ 4 - 5 വര്‍ഷമായി, ബീഹാറിലെ നഗര പ്രദേശങ്ങളിലെ ലക്ഷക്കണക്കിന് കുടുംബങ്ങളിലുള്ളവര്‍ക്ക് അമൃത് പദ്ധതിയിലൂടെയും സംസ്ഥാന ഗവണ്‍മെന്റ് പദ്ധതികളിലൂടെയും കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍, എല്ലാ വീടുകളിലും പൈപ്പ് കണക്ഷനുള്ള രാജ്യത്തെ സംസ്ഥാനങ്ങളില്‍ ഒന്നായി ബീഹാര്‍ മാറും. ബീഹാറിലെ ജനങ്ങള്‍, ഈ കൊറോണ പ്രതിസന്ധി കാലഘട്ടത്തില്‍പോലും ഈ ലക്ഷ്യം നേടാന്‍ തുടര്‍ച്ചയായി പരിശ്രമിച്ചു വരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി, ഗ്രാമീണ മേഖലയിലെ 57 ലക്ഷം കുടുംബങ്ങള്‍ക്ക് ജല കണക്ഷന്‍ നല്‍കാന്‍, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോസ്ഗര്‍ പദ്ധതി പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ബീഹാറില്‍ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ സഹായത്തോടെയാണ് ഇത് സാധ്യമായത്.
ബീഹാറിലെ, കഠിനാധ്വാനികളായ സഹപ്രവര്‍ത്തകര്‍ക്ക് ജല്‍ജീവന്‍ പദ്ധതി സമര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍, ജല്‍  ജീവന്‍ പദ്ധതിയുടെ കീഴില്‍ രാജ്യമെമ്പാടും രണ്ട് കോടി വാട്ടര്‍ കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ന്, പ്രതിദിനം ഒരു ലക്ഷത്തിലധികം വീടുകള്‍ക്ക് പൈപ്പ് കണക്ഷന്‍ നല്‍കാന്‍ കഴിയുന്നു. ശുദ്ധജലം, പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുക മാത്രമല്ല, ഗുരുതര രോഗങ്ങളില്‍ നിന്നും അവരെ രക്ഷിക്കുകയും ചെയ്യും. നഗരപ്രദേശങ്ങളില്‍, അമൃത് പദ്ധതിയിടെ കീഴില്‍ 12 ലക്ഷം കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായും ഇതില്‍ 6 ലക്ഷത്തോളം പേര്‍ക്ക് ഇതിനോടകം കണക്ഷന്‍ നല്‍കി കഴിഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു.
നഗര പാര്‍പ്പിട കേന്ദ്രങ്ങളുടെ വര്‍ധനയോടെ നഗരവല്‍ക്കരണം ഇന്ന് യഥാര്‍ഥ്യമായി മാറിക്കഴിഞ്ഞെന്നും, എന്നാല്‍ ഏതാനും ദശാബ്ദങ്ങള്‍ക്കുമുമ്പ്, നഗരവല്‍ക്കരണത്തെ തടസമായാണ് കണക്കാക്കിയിരുന്നതെന്നും ശ്രീ. മോദി പറഞ്ഞു.
നഗരവല്‍ക്കരണത്തെ പിന്തുണച്ചിരുന്ന ബാബാസാഹെബ് അംബേദ്ക്കറെ പരാമര്‍ശിച്ച പ്രധാനമന്ത്രി, പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക് മികച്ച അവസരങ്ങളും ജീവിത മാര്‍ഗവും ലഭ്യമാക്കുന്നയിടമായാണ് അംബേദ്ക്കര്‍ നഗരങ്ങളെ പരിഗണിച്ചിരുന്നതെന്ന് പറഞ്ഞു. എല്ലാവര്‍ക്കും പ്രത്യേകിച്ച് യുവാക്കള്‍ക്ക്,  മുന്നോട്ടുള്ള യാത്രയ്ക്ക് അതിര്‍ത്തികളില്ലാത്ത അവസരങ്ങള്‍ ലഭ്യമാക്കുന്ന പ്രദേശമായിരിക്കണം നഗരങ്ങള്‍. എല്ലാ കുടുംബത്തിനും സന്തോഷത്തോടെയും സമൃദ്ധിയോടെയും ജീവിക്കാന്‍ കഴിയുന്ന നഗരങ്ങള്‍ ഉണ്ടാകണം.
പാവപ്പെട്ടവര്‍, ദളിതര്‍, പിന്നാക്ക വിഭാഗങ്ങള്‍, വനിതകള്‍ എന്നിങ്ങനെ എല്ലാവര്‍ക്കും ആദരവ് ലഭിക്കുന്നയിടമാവണം, നഗരങ്ങളെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
രാജ്യം പുതിയ നഗരവല്‍ക്കരണത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും നഗരങ്ങള്‍, അവയുടെ സാന്നിധ്യം സജീവമാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഏതാനും വര്‍ഷം മുമ്പ് വരെ നഗരവല്‍ക്കരണമെന്നാല്‍, ഏതാനും തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളുടെ വികസനം മാത്രമായിരുന്നു. എന്നാല്‍ ഇന്ന്, ആ ചിന്ത മാറിയിരിക്കുന്നു. ഇപ്പോള്‍, ബീഹാറിലെ ജനങ്ങള്‍, പുതിയ നഗരവല്‍ക്കരണത്തിന് പൂര്‍ണ സംഭാവന നല്‍കുന്നുണ്ട്. ഭാവിയുടെ ആവശ്യങ്ങള്‍ക്കായി നഗരത്തെ സജ്ജമാക്കുകയാണ്, പ്രധാനമെന്നും ആത്മനിര്‍ഭര്‍ ബീഹാറിലൂടെ ആത്മനിര്‍ഭര്‍ ഭാരത്തിലേക്കുള്ള ഗതിവേഗം ഇത് വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ ചിന്തയോടെ, അമൃത് പദ്ധതിയുടെ കീഴില്‍, ബീഹാറിലെ പല നഗരങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിന് ശ്രദ്ധ നല്‍കി വരുന്നു.
ബീഹാറില്‍ 100 ല്‍പ്പരം മുനിസിപ്പല്‍ സ്ഥാപനങ്ങള്‍ക്കു കീഴില്‍, 4.5 ലക്ഷത്തിലധികം എല്‍.ഇ.ഡി തെരുവു വിളക്കുകള്‍ സ്ഥാപിച്ചു കഴിഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു. ഇതിലൂടെ നമ്മുടെ ചെറുനഗരങ്ങളിലെ തെരുവുകള്‍ മെച്ചപ്പെടുകയും നൂറുകണക്കിന് കോടിരൂപയുടെ വൈദ്യുതി ലാഭിക്കുകയും ജനജീവിതം സുഗമമാവുകയും ചെയ്യുന്നു. സംസ്ഥാനത്ത് ഗംഗാനദീ തീരത്ത് 20 ഓളം വലുതും പ്രധാനപ്പെട്ടതുമായ നഗരങ്ങളാണുള്ളത്. ശുദ്ധമായ ഗംഗാജലവും നദിയും ഈ നഗരങ്ങളില്‍ താമസിക്കുന്ന കോടിക്കണക്കിന് പേരുടെ ജീവിതത്തില്‍ പ്രത്യക്ഷ സ്വാധീനം ചെലുത്തും. ഗംഗാനദീ ശുചീകരണത്തിനായി 6000 കോടിയിലധികം രൂപ ചെലവില്‍ 50 ലധികം പദ്ധതികള്‍ക്ക് ബീഹാറില്‍ അനുമതി നല്‍കിക്കഴിഞ്ഞതായും പ്രധാനമന്ത്രി വ്യക്തമാക്കി.
ഗംഗാനദീ തീരത്തുള്ള നഗരങ്ങളില്‍ നിന്നും അഴുക്കുചാലുകളിലൂടെ മലിനജലം നേരിട്ട് നദിയിലേക്കൊഴുക്കുന്നത് തടയാന്‍ ജല സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഗവണ്‍മെന്റ് നടത്തിവരികയാണ്. പട്നയിലെ ബേര്‍, കരംലീചക്ക് എന്നിവിടങ്ങളില്‍ ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതിയിലൂടെ ഈ പ്രദേശത്തെ ദശലക്ഷക്കണക്കിന് പേര്‍ക്ക് പ്രയോജനം ലഭിക്കും. ഇതോടൊപ്പം, ഗംഗ നദീതീരത്തുള്ള ഗ്രാമങ്ങള്‍, 'ഗംഗാ ഗ്രാമങ്ങള്‍' ആയി വികസിപ്പിക്കപ്പെടുകയും ചെയ്യും.

***



(Release ID: 1654621) Visitor Counter : 163