പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാജ്യം പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഐ.എൻ.എസ് ദുനാഗിരി, ഐ.എൻ.എസ് സംശോധക്, ഐ.എൻ.എസ് അഗ്രയ് എന്നീ യുദ്ധക്കപ്പലുകൾ പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള ശ്യാമ പ്രസാദ് മുഖർജി തുറമുഖത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കമ്മീഷൻ ചെയ്തു


ഐ.എൻ.എസ് അഗ്രയ്, ഐ.എൻ.എസ് ദുനാഗിരി, ഐ.എൻ.എസ് സംശോധക് എന്നിവ ഇന്ത്യൻ നാവികസേനയുടെ ഭാഗമായിക്കഴിഞ്ഞു: പ്രധാനമന്ത്രി

ഇന്ന്, ജൂൺ 21 ലോക ഹൈഡ്രോഗ്രഫി ദിനമായും ആചരിക്കപ്പെടുന്നു. ഈ പ്രത്യേക ദിനത്തിൽ തന്നെ ഇന്ത്യയുടെ ഏറ്റവും നൂതനമായ ഹൈഡ്രോഗ്രഫി കപ്പലായ ഐ.എൻ.എസ് സംശോധക് നമ്മൾ കമ്മീഷൻ ചെയ്തു എന്നത് തികച്ചും ശ്രദ്ധേയമാണ്: പ്രധാനമന്ത്രി

ഏത് രാജ്യത്തിന്റെ കടൽക്കരുത്താണോ ശക്തമായിരിക്കുന്നത്, ആ രാജ്യത്തിന്റെ സാമ്പത്തികവും തന്ത്രപരവുമായ സ്വാധീനവും അത്രതന്നെ ശക്തമായിരിക്കും; ഇന്ത്യ ഈ യാഥാർത്ഥ്യം നന്നായി മനസ്സിലാക്കുന്നു, ഇതിനായി ഇന്ത്യ സ്വയം സജ്ജമാവുകയാണ്: പ്രധാനമന്ത്രി

ഐ.എൻ.എസ് വിക്രാന്ത് മുതൽ ഇന്നുവരെയുള്ള യാത്ര കേവലം പുതിയ യുദ്ധക്കപ്പലുകളുടെ യാത്ര മാത്രമല്ല; അത് ഇന്ത്യയുടെ വളർന്നുവരുന്ന സ്വാശ്രയത്വത്തിന്റെ യാത്രയാണ്. ഇന്ന് ഐ.എൻ.എസ് അഗ്രയ്, ഐ.എൻ.എസ് ദുനാഗിരി, ഐ.എൻ.എസ് സംശോധക് എന്നിവ ആ യാത്രയ്ക്ക് പുതിയ ആക്കം നൽകുകയാണ്: പ്രധാനമന്ത്രി

കപ്പൽ നിർമ്മാണ മേഖലയ്ക്കായി പുതിയ കാഴ്ചപ്പാടോടെ ഇന്ത്യ മുന്നോട്ട് നീങ്ങാൻ തുടങ്ങിയിരിക്കുന്നു; തദ്ദേശീയമായ നിർമ്മാണ ശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക നടപടികൾ സ്വീകരിച്ചിട്ടുണ്ട്: പ്രധാനമന്ത്രി

കപ്പൽ നിർമ്മാണം, കപ്പൽ അറ്റകുറ്റപ്പണി, എം.ആർ.ഓ എന്നിവയെ പ്രധാന ദേശീയ ദൗത്യത്തിന്റെ ഭാഗമായി കാണുന്നു: പ്രധാനമന്ത്രി

സഹകരണത്തിനുള്ള ഒരു മാധ്യമമായാണ് ഇന്ത്യ എല്ലായ്പ്പോഴും സമുദ്രത്തെ കണക്കാക്കിയിട്ടുള്ളത്, എന്നാൽ സമാധാനം നിലനിർത്താൻ ശക്തി അത്യാവശ്യമാണെന്ന് ഇന്ത്യക്കറിയാം; സമൃദ്ധി സംരക്ഷിക്കാൻ സുരക്ഷ ആവശ്യമാണ്, ഭാവി കെട്ടിപ്പടുക്കാൻ സ്വയംപര്യാപ്തത അനിവാര്യമാണ്: പ്രധാനമന്ത്രി

ഇന്ന്, ഐ.എൻ.എസ് അഗ്രയ്, ഐ.എൻ.എസ് ദുനാഗിരി, ഐ.എൻ.എസ് സംശോധക് എന്നിവ ഈയൊരു ഉഊജ്ജസ്വലതയുടെ പ്രതീകങ്ങളായി ഇന്ത്യൻ നാവികസേനയുടെ ഭാഗമായിരിക്കുന്നു: പ്രധാനമന്ത്രി

प्रविष्टि तिथि: 21 JUN 2026 12:50PM by PIB Thiruvananthpuram

പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മൂന്ന് യുദ്ധക്കപ്പലുകൾ—നൂതന സ്റ്റെൽത്ത് ഫ്രിഗേറ്റായ ഐ.എൻ.എസ് ദുനാഗിരി, വലിയ സർവ്വേ കപ്പലായ ഐ.എൻ.എസ് സംശോധക്, ആന്റി സബ്മറൈൻ വാർഫെയർ ഷാൾ വാട്ടർ കപ്പലായ ഐ.എൻ.എസ് അഗ്രയ് — എന്നിവ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള ശ്യാമ പ്രസാദ് മുഖർജി തുറമുഖത്ത് കമ്മീഷൻ ചെയ്തു. ഈ കപ്പലുകൾ കൂടി സേനയുടെ ഭാഗമായതോടെ രാജ്യത്തിന്റെ ശേഷി ഗണ്യമായി വർദ്ധിക്കുകയും, സമുദ്രമേഖലയെക്കുറിച്ചുള്ള അവബോധം മെച്ചപ്പെടുകയും, ഭൗമരാഷ്ട്രീയ ഭീഷണികൾക്കെതിരെ നമ്മുടെ തീരദേശ സമുദ്രങ്ങളുടെ സുരക്ഷ ശക്തമാകുകയും ചെയ്യും. ഈ മൂന്ന് കപ്പലുകളും രൂപകൽപ്പന ചെയ്തത് ഇന്ത്യൻ നാവികസേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോയാണ്. ഇരുന്നൂറിലധികം ചെറുകിട-ഇടത്തരം സംരംഭങ്ങൾ  ഉൾപ്പെടെയുള്ള ഇന്ത്യൻ വ്യവസായ മേഖലയുടെ വിപുലമായ പങ്കാളിത്തത്തോടെ കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എഞ്ചിനീയേഴ്സ് (GRSE) ആണ് ഇവ നിർമ്മിച്ചത്. 75 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഈ കപ്പലുകൾ, സ്വാശ്രയത്വത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ സാക്ഷ്യം കൂടിയാണ്.

ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഈ അവസരം ലോകമെമ്പാടും ആഘോഷിക്കുന്ന അന്താരാഷ്ട്ര യോഗ ദിന വേളയിലാണെന്ന കാര്യം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ബൗദ്ധികവും സാംസ്കാരികവും ദേശീയവുമായ നവോത്ഥാനത്തിന് രൂപം നൽകുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുകയും നൂറ്റാണ്ടുകളായി സമുദ്രപാതകളിലൂടെ ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുകയും ചെയ്ത ബംഗാളിന്റെ ചരിത്രഭൂമി സന്ദർശിക്കാൻ അവസരം ലഭിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. “ആത്മനിർഭർ ഭാരതം, സുരക്ഷിത ഇന്ത്യ, വികസിത ഇന്ത്യ എന്നിവയിലേക്കുള്ള യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ ചടങ്ങ് ” ശ്രീ മോദി പറഞ്ഞു. ജൂൺ 21 ആഗോളതലത്തിൽ ലോക ഹൈഡ്രോഗ്രഫി ദിനമായി ആചരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇന്ത്യയുടെ ഏറ്റവും നൂതനമായ ഹൈഡ്രോഗ്രാഫിക് സർവേ കപ്പലായ ഐ.എൻ.എസ് സംശോധക് ഇതേ ദിവസം തന്നെ കമ്മീഷൻ ചെയ്യുന്നത് ശ്രദ്ധേയമായ യാദൃശ്ചികതയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യൻ നാവികസേനയെയും ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും തൊഴിലാളികളെയും രാജ്യത്തെ എല്ലാ പൗരന്മാരെയും അഭിനന്ദിച്ച ശ്രീ മോദി, ഈ നേട്ടം ഇന്ത്യയുടെ വളർന്നുവരുന്ന സാങ്കേതിക-സമുദ്ര ശേഷിയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. “ശക്തമായ സമുദ്ര ശേഷിയില്ലാതെ ഒരു രാജ്യത്തിനും പ്രധാന ശക്തിയായി ഉയർന്നുവരാൻ കഴിയില്ല. വികസനം, സുരക്ഷ, സമൃദ്ധി എന്നിവ സമുദ്രങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഭൂരിഭാഗം വ്യാപാരങ്ങളും സമുദ്രപാതകളിലൂടെയാണ് നടക്കുന്നത്, അതേസമയം വലിയ ആഗോള ഡാറ്റാ ശൃംഖലകൾ  സമുദ്രങ്ങൾക്ക് അടിയിലൂടെ പ്രവർത്തിക്കുന്നു”, ആധുനിക ലോകത്തിൽ സമുദ്ര ശക്തിയുടെ പ്രാധാന്യത്തിന്  ഊന്നൽ നൽകിക്കൊണ്ട് ശ്രീ മോദി പറഞ്ഞു. നിർണ്ണായക ധാതുക്കൾ, ആഴക്കടൽ വിഭവങ്ങൾ, ഭാവിയിലെ ഊർജ്ജ സ്രോതസ്സുകൾ എന്നിവ വരുംകാലങ്ങളിൽ സമുദ്രമേഖലയുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ, ഒരു രാജ്യത്തിന്റെ സാമ്പത്തികവും തന്ത്രപരവുമായ സ്വാധീനം അതിന്റെ സമുദ്രശക്തിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഈ യാഥാർഥ്യം ഇന്ത്യ പൂർണമായി മനസ്സിലാക്കുന്നുണ്ടെന്നും അതിനനുസരിച്ച് രാജ്യം സ്വയം സജ്ജമാകുകയാണെന്നും ശ്രീ മോദി പറഞ്ഞു. "മൂന്ന് നാവിക പ്ലാറ്റ്‌ഫോമുകൾ കമ്മീഷൻ ചെയ്തത് രാജ്യത്തിന്റെ വർധിച്ചുവരുന്ന കഴിവുകളുടെയും നൈപുണ്യത്തിന്റെയും തെളിവാണ്" - അദ്ദേഹം അഭിപ്രായപ്പെട്ടു. ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്തത് അനുസ്മരിച്ച അദ്ദേഹം, ഇത് ഇന്ത്യയുടെ സമുദ്രയാത്രയിൽ പുതിയ അധ്യായത്തിന്റെ തുടക്കം കുറിച്ചതായും ഇന്ത്യയുടെ വർധിച്ചുവരുന്ന നാവികശക്തി ലോകത്തിന് മുന്നിൽ വിളിച്ചറിയിച്ചതായും പറഞ്ഞു. ഐഎൻഎസ് വിക്രാന്തിൽ നിന്ന് ഐഎൻഎസ് അഗ്രയ്, ഐഎൻഎസ് ദുനാഗിരി, ഐഎൻഎസ് സംശോധക് എന്നിവ കമ്മീഷൻ ചെയ്യുന്നതിലേക്കുള്ള യാത്ര പുതിയ യുദ്ധക്കപ്പലുകളുടെ കഥ മാത്രമല്ല, ഇന്ത്യയുടെ വർധിച്ചുവരുന്ന സ്വയംപര്യാപ്തതയുടെ പ്രതിഫലനം കൂടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "ഈ മൂന്ന് കപ്പലുകളും തദ്ദേശീയ രൂപകൽപ്പനയോടും ഉൽപ്പാദനത്തോടും നൂതനാശയ ഉപജ്ഞാതാക്കളോടുമുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത അ‌ടയാളപ്പെടുത്തുന്നു. ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത് നിർമിച്ച ഈ കപ്പലുകൾ ഇന്ത്യൻ വ്യവസായങ്ങളുടെ പ്രതിഭയെയും ഇന്ത്യൻ എൻജിനിയർമാരുടെ വൈദഗ്ധ്യത്തെയും ഇന്ത്യൻ തൊഴിലാളികളുടെ കഠിനാധ്വാനത്തെയും പ്രദർശിപ്പിക്കുന്നു" - ശ്രീ മോദി പറഞ്ഞു.

പ്രതിരോധ മേഖലയിൽ വാങ്ങുന്ന രാഷ്ട്രമായി മാത്രം തുടരാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്ന് ശ്രീ മോദി വ്യക്തമാക്കി. "ഒരു രാജ്യത്തിന്റെ സൈന്യത്തിന്റെ കരുത്ത് അളക്കേണ്ടത് ആഗോള വിപണികളെ അ‌ത് ആശ്രയിക്കുന്നത് എങ്ങനെയെന്നു നോക്കിയല്ല; മറിച്ച്, സ്വയംപര്യാപ്തത കൈവരിക്കാനുള്ള കഴിവിനെ അടിസ്ഥാനമാക്കിയാണ്. ഇന്ത്യ  ഉൽപ്പാദകരും നിർമാതാക്കളും ആകാനാണ് ആഗ്രഹിക്കുന്നത്. കാരണം ഉൽപ്പാദനം നടത്തുന്ന രാജ്യങ്ങളാണ് ആഗോള തലത്തിൽ നിർണായക ശക്തികളായി മാറുന്നത്" - അദ്ദേഹം കൂട്ടിച്ചേർത്തു. സമീപകാല നേട്ടങ്ങൾ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ തദ്ദേശീയമായി നിർമിച്ച നാൽപ്പതിലധികം യുദ്ധക്കപ്പലുകളും അന്തർവാഹിനികളും ഇന്ത്യൻ നാവികസേനയുടെ ഭാഗമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഏതാനും ആഴ്ചകൾ കൂടുമ്പോൾ നാവികസേനയ്ക്ക് പുതിയൊരു ശേഷി വീതം ലഭിക്കുന്നുണ്ടെന്നും 45 പ്രധാന നാവിക പ്ലാറ്റ്‌ഫോമുകളുടെ നിർമാണം നിലവിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ കണക്കുകൾ വെറും സ്ഥിതിവിവരങ്ങളല്ല; മറിച്ച്, ഇന്ത്യയുടെ വ്യവസായ ശേഷിയുടെയും ഭാവി സാധ്യതകളുടെയും സൂചകങ്ങളാണ്- അ‌ദ്ദേഹം പറഞ്ഞു.

"വികസിത ഇന്ത്യക്കായി സമുദ്രമേഖലയെ ഒറ്റപ്പെട്ട വ്യവസായമായല്ല, മറിച്ച്, തൊഴിലവസരങ്ങളുടെയും സാമ്പത്തിക വളർച്ചയുടെയും പ്രധാന ചാലകശക്തിയായാണ് ഗവണ്മെന്റ് വീക്ഷിക്കുന്നത്. ആധുനികമായ കപ്പലിന് വൻതോതിൽ ഉരുക്ക്, ഇലക്ട്രോണിക്സ്, യന്ത്രസാമഗ്രികൾ,  ആയിരക്കണക്കിന് ഘടകഭാഗങ്ങൾ എന്നിവ ആവശ്യമാണ്. ഇത് വിപുലമായ വ്യവസായ വിതരണ ശൃംഖലകളിലുടനീളം അവസരങ്ങൾ സൃഷ്ടിക്കുന്നു" - തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലുള്ള സമുദ്രമേഖലയുടെ വലിയ സാധ്യതകൾ അടിവരയിട്ട് ശ്രീ മോദി പറഞ്ഞു. കമ്മീഷൻ ചെയ്ത മൂന്ന് കപ്പലുകളെ പരാമർശിച്ച്, ഇവയുടെ നിർമാണത്തിൽ ഇരുനൂറിലധികം സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ പങ്കാളികളായിട്ടുണ്ടെന്നും ഇത് രാജ്യത്തുടനീളം വലിയ തോതിൽ തൊഴിലവസരങ്ങളും സാമ്പത്തിക പ്രവർത്തനങ്ങളും സൃഷ്ടിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമുദ്രവികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ഇന്ത്യ കടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. കപ്പൽ നിർമാണ മേഖലയ്ക്കായി ഗവണ്മെന്റ് പുതിയ ദർശനം സ്വീകരിച്ചിട്ടുണ്ടെന്നും ആഭ്യന്തര ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനായി സമീപവർഷങ്ങളിൽ നിരവധി നയപരമായ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഷിപ്പിങ് മേഖലയ്ക്കായി പ്രഖ്യാപിച്ച 70,000 കോടി രൂപയുടെ പ്രോത്സാഹന പാക്കേജ് വെറും സാമ്പത്തിക നടപടിയല്ല; മറിച്ച്, ഇന്ത്യയുടെ സമുദ്ര ഭാവിക്കും വ്യവസായ വികാസത്തിനുമുള്ള നിക്ഷേപമാണ്. സാഗർമാല പോലുള്ള സംരംഭങ്ങൾ ഈ സമഗ്രമായ ദർശനം പ്രതിഫലിക്കുന്നവയാണ്. കൂടാതെ, ലോജിസ്റ്റിക്‌സ് ചെലവ് കുറയ്ക്കാനും വ്യവസായ വളർച്ച ത്വരിതപ്പെടുത്താനും തീരദേശ മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും ഇവ സഹായിക്കുന്നു" - അദ്ദേഹം  പറഞ്ഞു. 

പ്രതിരോധ മേഖലയിൽ ഇന്ത്യ കൈവരിച്ച പരിവർത്തനത്തെക്കുറിച്ച് പറയവേ, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇറക്കുമതി രാജ്യങ്ങളിലൊന്നായി കണക്കാക്കപ്പെട്ടിരുന്ന കാലമുണ്ടായിരുന്നുവെന്നും ഇത് തന്ത്രപരവും സുരക്ഷാപരവുമായ വെല്ലുവിളികൾ സൃഷ്ടിച്ചിരുന്നുവെന്നും ശ്രീ മോദി നിരീക്ഷിച്ചു. 2014-ൽ ഗവണ്മെന്റിനു രൂപം നൽകിയതിനെത്തുടർന്ന്, പ്രധാന നയപരിഷ്കാരങ്ങളിലൂടെയും പ്രതിരോധ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തതയ്ക്ക് ശക്തമായ ഊന്നൽ നൽകിയും ഈ സാഹചര്യം മാറ്റാൻ ദൃഢനിശ്ചയത്തോടെയുള്ള ശ്രമം നടത്തിയതായി അദ്ദേഹം പറഞ്ഞു. "ഈ ശ്രമങ്ങൾ പ്രതിരോധ രൂപകൽപ്പന, ഉൽപ്പാദനം, കയറ്റുമതി എന്നിവയിൽ പുതിയ അവസരങ്ങൾ തുറന്നു നൽകി. 2014-ൽ ഇന്ത്യയുടെ മൊത്തം പ്രതിരോധ ഉൽപ്പാദനം ഏകദേശം 40,000 കോടി രൂപയായിരുന്നെങ്കിൽ, ഇപ്പോൾ അത് ഏകദേശം 1.8 ലക്ഷം കോടി രൂപയായി ഉയർന്നു. ഇത് ശക്തവും സ്വയംപര്യാപ്തവും ആഗോളതലത്തിൽ മത്സരശേഷിയുള്ളതുമായ പ്രതിരോധ വ്യവസായം കെട്ടിപ്പടുക്കുന്നതിൽ കൈവരിച്ച ഗണ്യമായ പുരോഗതി പ്രകടിപ്പിക്കുന്നു" - അദ്ദേഹം അഭിപ്രായപ്പെട്ടു. നയങ്ങൾ വ്യക്തമാകുമ്പോൾ, ദിശ ശരിയാകുമ്പോൾ, എല്ലാ പങ്കാളികളും ദേശീയ വികസനത്തിനായി പൊതുവായ പ്രതിജ്ഞാബദ്ധതയോടെ ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ പരിവർത്തനപരമായ മാറ്റം എങ്ങനെ സാധ്യമാകുമെന്ന് കഴിഞ്ഞ പന്ത്രണ്ട് വർഷമായി കൈവരിച്ച പുരോഗതി തെളിയിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.

ഇന്ത്യയുടെ സമ്പന്നമായ സമുദ്ര പൈതൃകം പരാമർശിച്ച്, രാജ്യത്തിന്റെ സമുദ്ര പാരമ്പര്യത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോഴെല്ലാം പശ്ചിമ ബംഗാളിന്റെ പേര് സ്വാഭാവികമായും മനസ്സിലേക്ക് വരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകവുമായുള്ള ഇന്ത്യയുടെ സമുദ്രബന്ധങ്ങളിൽ ബംഗാൾ ചരിത്രപരമായി നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഹൂഗ്ലി നദിയിലെ ജലം ചരിത്രത്തിന്റെ മാറുന്ന അധ്യായങ്ങൾക്കും വ്യാപാരത്തിന്റെ വളർച്ചയ്ക്കും വികസനത്തിന്റെ പുതിയ യാത്രകൾക്കും സാക്ഷ്യംവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിന്റെ പുത്രനും ഇന്ത്യയുടെ ആദ്യത്തെ വ്യവസായ മന്ത്രിയുമായ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ പേരാണ് ഈ തുറമുഖത്തിന് നൽകിയിട്ടുള്ളതെന്നത് ഈ സന്ദർഭത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. "വരും വർഷങ്ങളിൽ ഇന്ത്യയുടെ 'നീല സമ്പദ്‌വ്യവസ്ഥ', സമുദ്രോൽപ്പാദനം, ലോജിസ്റ്റിക്‌സ്, തീരദേശ വികസനം എന്നിവയുടെ പ്രധാന കേന്ദ്രമായി മാറാൻ പശ്ചിമ ബംഗാൾ സജ്ജമായിരിക്കുകയാണ്" - ശ്രീ മോദി പറഞ്ഞു.

സമുദ്രങ്ങളെ ഇന്ത്യ എപ്പോഴും സഹകരണത്തിന്റെയും പരസ്പര ബന്ധത്തിന്റെയും മാധ്യമമായാണ് വീക്ഷിച്ചിട്ടുള്ളതെന്ന് ശ്രീ മോദി ആവർത്തിച്ചു. "സമൃദ്ധി സംരക്ഷിക്കുന്നതിന് സുരക്ഷ ഒഴിച്ചുകൂടാനാവാത്തതാണ്, അതേസമയം ഭാവി കെട്ടിപ്പടുക്കുന്നതിന് സ്വയംപര്യാപ്തത അ‌നിവാര്യവുമാണ്. ഐഎൻഎസ് അഗ്രയ്, ഐഎൻഎസ് ദുനാഗിരി, ഐഎൻഎസ് സംശോധക് എന്നിവ ഈ ആദർശങ്ങളെ ഉൾക്കൊള്ളുന്നു; ഒപ്പം സ്വന്തം കഴിവുകളെക്കുറിച്ച് കൂടുതൽ ബോധവാന്മാരും, കരുത്തിൽ ആത്മവിശ്വാസമുള്ളവരും, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പുതുക്കിയ ഊർജത്തോടെയും ലക്ഷ്യബോധത്തോടെയും മുന്നോട്ട് പോകാൻ ദൃഢനിശ്ചയം ചെയ്തതുമായ രാജ്യത്തെ അ‌ടയാളപ്പെടുത്തുകയും ചെയ്യുന്നു" - അദ്ദേഹം പറഞ്ഞു.

പ്രസംഗം ഉപസംഹരിക്കവേ, പ്രധാനമന്ത്രി ഈ നേട്ടങ്ങൾക്ക് സംഭാവന നൽകിയ ഇന്ത്യൻ നാവികസേനയിലെ എല്ലാ ഉദ്യോഗസ്ഥർക്കും ശാസ്ത്രജ്ഞർക്കും എൻജിനിയർമാർക്കും തൊഴിലാളികൾക്കും എല്ലാ പൗരന്മാർക്കും ആശംസകൾ നേർന്നു. കൂടാതെ, ഇന്ത്യയുടെ സമുദ്ര-പ്രതിരോധ മേഖലകൾ രാജ്യത്തിന്റെ സുരക്ഷയ്ക്കും സമൃദ്ധിക്കും ആഗോള പദവിക്കും തുടർന്നും കരുത്തേകുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.

-SK-

(रिलीज़ आईडी: 2276163) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Gujarati , Tamil