പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയിൽ സർദാർധാം ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു


മാറ്റങ്ങൾ സമഗ്രമാകാനും ഫലങ്ങൾ ശാശ്വതമാകാനും സമൂഹവും ഗവൺമെന്റും കൈകോർത്ത് പ്രവർത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് ഇന്ന് വിദ്യാഭ്യാസ മേഖലയിലെ പദ്ധതികൾ താഴെത്തട്ടിലെ യാഥാർത്ഥ്യങ്ങളെ അടിസ്ഥാനമാക്കി മുന്നോട്ട് പോകുന്നത്. ഇതിന്റെ ഉത്തമ ഉദാഹരണമാണ് ദേശീയ വിദ്യാഭ്യാസ നയം - പ്രധാനമന്ത്രി

ചെറുപട്ടണങ്ങളിൽ നിന്ന് വലിയ സ്റ്റാർട്ടപ്പുകൾ ഉയർന്നുവരുന്നു; സ്റ്റാർട്ടപ്പുകളിൽ സ്ത്രീകളുടെ പങ്കാളിത്തവും ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് അസാധ്യമെന്ന് കരുതിയിരുന്ന മേഖലകൾ ഇന്ന് യുവാക്കളുടെ പ്രിയപ്പെട്ട മേഖലകളായി മാറുന്നു - പ്രധാനമന്ത്രി

കോവിഡ്-19 ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നെങ്കിൽ, പശ്ചിമേഷ്യയിലെ യുദ്ധം മൂലമുണ്ടായ സാഹചര്യം ഈ ദശകത്തിലെ പ്രധാന പ്രതിസന്ധികളിലൊന്നാണ്. നമ്മൾ ഒത്തൊരുമിച്ച് മഹാമാരിയെ നേരിട്ടതുപോലെ, തീർച്ചയായും ഈ പ്രതിസന്ധിയെയും നമ്മൾ അതിജീവിക്കും - പ്രധാനമന്ത്രി

പശ്ചിമേഷ്യൻ യുദ്ധപ്രതിസന്ധി നമ്മുടെ പൗരന്മാരിലുണ്ടാക്കുന്ന ആഘാതം പരമാവധി കുറയ്ക്കാൻ ഗവൺമെൻറ് അശ്രാന്ത പരിശ്രമം നടത്തുന്നുണ്ട് - പ്രധാനമന്ത്രി

ഇന്ത്യയിലെ പൗരന്മാരെന്ന നിലയിൽ നമ്മൾ നമ്മുടെ കടമകൾക്ക് മുൻഗണന നൽകണം. കഴിഞ്ഞ പതിറ്റാണ്ടുകളിൽ രാജ്യം യുദ്ധങ്ങളിലൂടെയോ മറ്റ് വലിയ പ്രതിസന്ധികളിലൂടെയോ കടന്നുപോയപ്പോഴെല്ലാം, സർക്കാരിന്റെ ആഹ്വാനപ്രകാരം ഓരോ പൗരനും തങ്ങളുടെ കടമകൾ നിറവേറ്റാൻ മുന്നോട്ടുവന്നിട്ടുണ്ട്. ഇന്നും നമ്മളെല്ലാവരും ഒത്തുചേർന്ന് നമ്മുടെ കടമകൾ നിർവഹിക്കേണ്ടതും രാജ്യത്തിന്റെ വിഭവങ്ങൾക്കുമേലുള്ള അമിതഭാരം കുറയ്ക്കേണ്ടതും ആവശ്യമാണ് - പ്രധാനമന്ത്രി

ഓരോ ചെറിയ ശ്രമങ്ങളിലൂടെയും ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ ഉപയോഗം നമ്മൾ കുറയ്ക്കണം. വിദേശനാണ്യം ചെലവാകുന്ന തരത്തിലുള്ള വ്യക്തിപരമായ പ്രവർത്തനങ്ങളും നമ്മൾ ഒഴിവാക്കണം - പ്രധാനമന്ത്രി

'വോക്കൽ ഫോർ ലോക്കൽ' എന്നത് ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. വിദേശ ഉൽപ്പന്നങ്ങൾക്ക് പകരം പ്രാദേശിക ഉൽപ്പന്നങ്ങൾ നാം സ്വീകരിക്കണം; അങ്ങനെ നമ്മുടെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും രാജ്യത്തെയും സംരംഭകരെ ശാക്തീകരിക്കണം - പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 11 MAY 2026 9:53PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ വഡോദരയിൽ സർദാർധാം ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു. സോമനാഥ ക്ഷേത്രത്തിന്റെ 75-ാം പ്രതിഷ്ഠാ വാർഷികം ആഘോഷിക്കുന്ന അതേ ദിവസം തന്നെ വഡോദരയിലെ സർദാർധാമിൽ നടന്ന വിശിഷ്ട സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉദ്ഘാടനവും ആത്മീയ സ്മരണയും ഒരുമിച്ച് വന്നതിനെ ശുഭകരമായ ഒരു യാദൃശ്ചികതയെന്ന് വിശേഷിപ്പിച്ചു.

ഡോ. ദുഷ്യന്ത് - ദക്ഷ പട്ടേൽ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തതിനൊപ്പം, ടീച്ചിംഗ് അസിസ്റ്റൻസ് സ്കീമിന് തുടക്കം കുറിക്കുകയും വിവിധ വിദ്യാഭ്യാസ പദ്ധതികളുടെ തറക്കല്ലിടൽ കർമ്മം നിർവഹിക്കുകയും ചെയ്ത പ്രധാനമന്ത്രി, ഈ സംരംഭങ്ങൾ യുവാക്കളുടെ ഭാവി കരിയറുകൾക്കുള്ള ലോഞ്ചിംഗ് പാഡുകളാണെന്ന് വിശേഷിപ്പിച്ചു."കുറച്ചു മണിക്കൂറുകൾക്ക് മുമ്പ് ഞാൻ പ്രഭാസ് പഠാനിൽ സോമനാഥ അമൃതമഹോത്സവം ആഘോഷിക്കുകയായിരുന്നു, ഇപ്പോൾ നമ്മൾ ഇവിടെ വിപ്ലവകരമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്യുന്നു; പൈതൃകവും പുരോഗതിയും എങ്ങനെ ഒരുമിച്ച് മുന്നേറുന്നു എന്നതിന്റെ പ്രതീകമാണിത്," ശ്രീ മോദി നിരീക്ഷിച്ചു.

ഇന്ത്യയിലുടനീളം വ്യാപിച്ചുകൊണ്ടിരിക്കുന്ന സർദാർധാമിന്റെ വിദ്യാഭ്യാസ ദൗത്യത്തിന്റെ 75 വർഷത്തെ പാരമ്പര്യത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. സൂറത്ത്, രാജ്‌കോട്ട്, ഭുജ്, മെഹ്‌സാന, ഡൽഹി എന്നിവിടങ്ങളിലെ സ്ഥാപനത്തിന്റെ സാന്നിധ്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, 2021-ൽ പെൺകുട്ടികളുടെ ഹോസ്റ്റലിന്റെ തറക്കല്ലിടൽ ചടങ്ങിനായി സ്ഥാപനം സന്ദർശിച്ച കാര്യം അനുസ്മരിച്ചു.അഹമ്മദാബാദിലെ നിക്കോൾ പരിസരത്ത് ആയിരം പേർക്ക് താമസിക്കാവുന്ന പുതിയ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ഈ മാറ്റങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത് ഇപ്രകാരമാണ്:"കഴിഞ്ഞ വർഷത്തെ ഉദ്ഘാടനത്തിന് ശേഷം ആയിരക്കണക്കിന് പെൺമക്കളാണ് അവിടെ വിദ്യാഭ്യാസം നേടുന്നത്, അത് അവരുടെ ഭാവിക്ക് പുതിയ ദിശാബോധം നൽകുന്നു. രാജ്യത്തുടനീളമുള്ള പെൺമക്കൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിൽ സർദാർധാമിനുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് ഇന്നത്തെ ഈ ഹോസ്റ്റലിന്റെ തറക്കല്ലിടൽ തെളിയിക്കുന്നത്." ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

സാമൂഹിക പരിണാമത്തിന്റെ വിശാലമായ ചട്ടക്കൂടിനുള്ളിൽ വിദ്യാഭ്യാസ പരിവർത്തനത്തെ ഉൾച്ചേർത്തും, പരിഷ്കാരങ്ങളെ പ്രായോഗിക യാഥാർത്ഥ്യങ്ങളിൽ അധിഷ്ഠിതമാക്കിയും സംസാരിച്ച പ്രധാനമന്ത്രി, സമഗ്രമായ മാറ്റത്തിന് സർക്കാരും സമൂഹവും  ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് ഊന്നിപ്പറഞ്ഞു.വ്യവസ്ഥാപിതമായ പരിവർത്തനത്തിന് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള സമീപനത്തിന് ഉദാഹരണമാണ് ദേശീയ വിദ്യാഭ്യാസ നയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാഷാപരമായ വിവേചനം ഇല്ലാതാക്കുന്നത് മുതൽ പാഠ്യപദ്ധതിയിൽ നൈപുണ്യ വികസനവും നൂതനാശയങ്ങളും ഉൾപ്പെടുത്തുന്നത് വരെയുള്ള നയത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു."മാറ്റങ്ങൾ സമഗ്രമാകാനും ഫലങ്ങൾ ശാശ്വതമാകാനും സമൂഹവും സർക്കാരും കൈകോർത്ത് പ്രവർത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ബിരുദം പൂർത്തിയാക്കുന്ന നമ്മുടെ യുവാക്കൾക്ക് അപ്രന്റീഷിപ്പ് അവസരങ്ങൾ കൂടി ലഭ്യമാകുന്നതോടെ, പഠനത്തിന് ശേഷം എന്തുചെയ്യണമെന്നറിയാത്ത സാഹചര്യം ഒഴിവാക്കാൻ സാധിക്കും," ശ്രീ മോദി കുറിച്ചു.

വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന നേട്ടങ്ങളെയും ഗുജറാത്തിന്റെ സവിശേഷമായ സംരംഭകത്വ സംസ്കാരത്തെയും കുറിച്ച് സംസാരിക്കവെ, ഗുജറാത്തിലെ യുവാക്കൾക്ക് സഹജമായ ബിസിനസ്സ് നൈപുണ്യമുണ്ടെന്നും 'സ്റ്റാർട്ടപ്പ് ഇന്ത്യ' മിഷനിലൂടെ അത് കൂടുതൽ സജീവമാക്കപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.ചെറുനഗരങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളുടെ വളർച്ചയും സംരംഭകത്വ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിക്കുന്നതും അദ്ദേഹം വിശദീകരിച്ചു. ഒരുകാലത്ത് അസാധ്യമെന്ന്  കരുതിയിരുന്ന മേഖലകളിലേക്ക് ഇന്ന് യുവ ഉപജ്ഞാതാക്കൾ ആകർഷിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു."വരും കാലങ്ങളിൽ  വലിയൊരു വിദഗ്ധ തൊഴിലാളി സമ്പത്തിനെ രാജ്യം സ്വന്തമാക്കും; അത് രാജ്യത്തെ നിർമ്മാണ മേഖലയ്ക്ക് അഭൂതപൂർവമായ വേഗത നൽകും. കഴിഞ്ഞ ഒരു ദശകത്തിനിടെ കായികരംഗം മുതൽ ബഹിരാകാശ സാങ്കേതികവിദ്യ വരെ ഈ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നുണ്ട്," ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തമാണ്  നാഗരിക പുരോഗതിയുടെ അടിസ്ഥാനപരമായ അളവുകോലെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രി, രണ്ട് പതിറ്റാണ്ട് മുമ്പ് തന്നെ ഈ തത്വം അംഗീകരിച്ച ഗുജറാത്തിന്റെ മാതൃകാപരമായ നേട്ടങ്ങളെ പ്രകീർത്തിച്ചു. ലിംഗസമത്വത്തിലധിഷ്ഠിതമായ ഗുജറാത്തിന്റെ വികസന മാതൃക ഇന്ന് രാജ്യം മുഴുവൻ പിന്തുടരുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.കോടിക്കണക്കിന് സ്ത്രീകൾക്കായി ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ചതും ശുചിമുറി, കുടിവെള്ളം, ഊർജം എന്നിവ ലഭ്യമാക്കിയതും വഴി ഗുജറാത്തിലെ ഈ മാതൃക ദേശീയതലത്തിൽ ആവർത്തിക്കപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുദ്ര പദ്ധതിയിലൂടെയുള്ള ശാക്തീകരണത്തെയും ആയുഷ്മാൻ ഭാരത് നൽകുന്ന ആരോഗ്യ സുരക്ഷയെയും അദ്ദേഹം എടുത്തുപറഞ്ഞു."സമൂഹത്തിന്റെ പുരോഗതി അടിസ്ഥാനപരമായി സ്ത്രീകളുടെ പങ്കാളിത്തത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഗുജറാത്ത് നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. അതിനനുസരിച്ച് കൃത്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇന്ന് ഈ ആനുകൂല്യങ്ങൾ രാജ്യം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്,"  ശ്രീ മോദി കുറിച്ചു.

ചരിത്രപരമായി പുരുഷാധിപത്യമുണ്ടായിരുന്ന മേഖലകളിൽ സ്ത്രീകൾ കടന്നുവരുന്നതിനെക്കുറിച്ചും, മുൻപ് അപ്രാപ്യമായിരുന്ന നേതൃസ്ഥാനങ്ങളിലേക്ക് പെൺമക്കളുടെ സാന്നിധ്യം വർദ്ധിച്ച്  വരുന്നതിനെക്കുറിച്ചും സംസാരിച്ച പ്രധാനമന്ത്രി, സൈനിക, വ്യോമയാന, രാഷ്ട്രീയ മേഖലകളിൽ അതിവേഗം വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ അഭിനന്ദിച്ചു.പാർലമെന്റിൽ നാരീശക്തി വന്ദൻ നിയമഭേദഗതി പാസാക്കാനുള്ള ശ്രമങ്ങൾ രാഷ്ട്രീയ തടസ്സങ്ങൾ മൂലം പരാജയപ്പെട്ട കാര്യം പരാമർശിച്ച അദ്ദേഹം, ലിംഗസമത്വം ഉറപ്പാക്കുന്നതിനായുള്ള തന്റെ പ്രതിബദ്ധത ആവർത്തിച്ചു."നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതാ കേഡറ്റുകൾ പരിശീലനം നേടുന്നു, നമ്മുടെ പെൺമക്കൾ യുദ്ധവിമാനങ്ങൾ പറപ്പിക്കുന്നു. സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ചില രാഷ്ട്രീയ കാരണങ്ങളാൽ നിയമഭേദഗതി പാസാക്കാൻ സാധിച്ചില്ലെങ്കിലും, ഞങ്ങളുടെ ലക്ഷ്യബോധം അചഞ്ചലമായി തുടരും,"  ശ്രീ മോദി വ്യക്തമാക്കി.

ഗവൺമെൻ്റിൻ്റെ നിയന്ത്രണത്തിന്  പുറത്തുള്ള സാമൂഹിക മേഖലകളിലും ലിംഗസമത്വത്തിലധിഷ്ഠിതമായ അവസരങ്ങൾ വ്യാപിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്തം സാമൂഹിക  സംഘടനകൾക്കും തുല്യമായിട്ടുണ്ടെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി, സർദാർ ധാമിൻ്റെ സവിശേഷമായ പ്രവർത്തനങ്ങൾ മാതൃകാപരമായ സ്ഥാപന കീഴ്വഴക്കമാണെന്ന് വിശേഷിപ്പിച്ചു. വിവിധ മേഖലകളിൽ സ്ത്രീ ശാക്തീകരണത്തിനായി ആ സംഘടന നടത്തുന്ന സമഗ്രമായ ഇടപെടലുകളെ അദ്ദേഹം അംഗീകരിച്ചു."സർദാർ ധാം ഈ ഉത്തരവാദിത്തം പൂർണ്ണ സമർപ്പണത്തോടെ ഏറ്റെടുക്കുന്നതിലും സാമൂഹിക പരിവർത്തനത്തിന് സുസ്ഥിരമായ സംഘടനാ പ്രതിബദ്ധത ആവശ്യമാണെന്ന് പ്രവർത്തനത്തിലൂടെ തെളിയിക്കുന്നതിലും ഞാൻ സന്തുഷ്ടനാണ്," ശ്രീ മോദി പറഞ്ഞു.

കാലത്തിന്റെ ദിശ നേരത്തെ തിരിച്ചറിയുന്ന ഗുജറാത്തിന്റെ സവിശേഷമായ സാംസ്കാരിക രീതിയെയും, പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റാനുള്ള സംഘടനാപരമായ കഴിവിനെയും പ്രകീർത്തിച്ച പ്രധാനമന്ത്രി, സമകാലിക നിർമ്മാണ മേഖലയിലെ മാറ്റങ്ങളെ ചരിത്രപരമായ പുരോഗതിയുടെ ഭാഗമായി വിലയിരുത്തി. സെമികണ്ടക്ടറുകൾ, എയ്‌റോസ്‌പേസ്, അഡ്വാൻസ്ഡ് എഞ്ചിനീയറിംഗ്, ഗ്രീൻ എനർജി, ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയ നൂതന മേഖലകളിലേക്കുള്ള ഗുജറാത്തിന്റെ വൈവിധ്യവൽക്കരണത്തെയും സ്ഥാപനപരമായ പൊരുത്തപ്പെടലിനെയും അദ്ദേഹം എടുത്തുപറഞ്ഞു.
"മാറ്റങ്ങളെ അവസരങ്ങളാക്കി മാറ്റുന്നതും പുതിയ സാധ്യതകൾ സ്വീകരിക്കുന്നതും കൃത്യസമയത്ത് ഭാവിയിലേക്ക് സജ്ജമാകുന്നതും ഗുജറാത്തിന്റെ പ്രവർത്തന സംസ്കാരത്തിന്റെ ഭാഗമാണ്. ഓരോ വളർന്നുവരുന്ന മേഖലയിലും പുതിയ വ്യക്തിമുദ്ര പതിപ്പിക്കാൻ ഇത് സംസ്ഥാനത്തെ പ്രാപ്തമാക്കുന്നു," ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

ഇന്ത്യയുടെ ആഭ്യന്തര സെമികണ്ടക്ടർ ഉൽപ്പാദന ശേഷിയെക്കുറിച്ചും, നിർമ്മാണ മേഖലയിലെ ആധുനിക മാറ്റങ്ങൾ നിർണ്ണായകമായ അടിസ്ഥാന സൗകര്യ വികസനമാണെന്നതിനെക്കുറിച്ചും സംസാരിച്ച പ്രധാനമന്ത്രി, സാനന്ദിൽ 'മെയ്ഡ് ഇൻ ഇന്ത്യ' സെമികണ്ടക്ടറുകൾ നിർമ്മിക്കുന്ന കാര്യവും കെയ്‌ൻസ് (Kaynes) സെമികണ്ടക്ടർ പ്ലാന്റിൽ ഉൽപ്പാദനം ആരംഭിച്ച വിവരവും പങ്കുവെച്ചു. സപ്ലൈ ചെയിൻ കേന്ദ്രീകൃതമാക്കാനുള്ള ദേശീയ താൽപ്പര്യത്തോടൊപ്പം ധോലേരയിലും സൂറത്തിലും പുരോഗമിക്കുന്ന പുതിയ സെമികണ്ടക്ടർ പദ്ധതികളെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം, ആഗോള ശൃംഖലകൾക്കുള്ളിലെ പ്രാദേശിക കേന്ദ്രങ്ങളെയും തിരിച്ചറിഞ്ഞു.
"ആഗോള സെമികണ്ടക്ടർ സപ്ലൈ ചെയിനിലെ നിർണ്ണായക കേന്ദ്രമായി ഗുജറാത്ത് മാറുകയാണ്. വഡോദരയിൽ  നിർമ്മിച്ച മെട്രോ കോച്ചുകൾ ഇതിനകം തന്നെ അന്താരാഷ്ട്ര വിപണിയിൽ എത്തിയതുപോലെ, ഈ പരിവർത്തനത്തിൽ വഡോദരയും വരുംദിവസങ്ങളിൽ കൂടുതൽ പ്രധാന പങ്ക് വഹിക്കും,"  ശ്രീ മോദി നിരീക്ഷിച്ചു.

വിവിധ മേഖലകളിലായി വഡോദര കൈവരിച്ച നിർമ്മാണ വൈദഗ്ധ്യത്തെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, എഞ്ചിനീയറിംഗ്, ഹെവി മെഷിനറി, കെമിക്കൽസ്, ഫാർമസ്യൂട്ടിക്കൽസ്, പവർ ഇക്വിപ്‌മെന്റ് എന്നിവയുടെ ശക്തമായ കേന്ദ്രമായി നഗരം ഉയർന്നുവരുന്നത് എടുത്തുപറഞ്ഞു. അതോടൊപ്പം തന്നെ തൊഴിൽപരമായ പുരോഗതിക്കായി അവിടെയൊരുങ്ങുന്ന അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഗതിശക്തി സർവ്വകലാശാല ട്രാൻസ്‌പോർട്ട്, ലോജിസ്റ്റിക്‌സ് മേഖലകളിൽ പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിനൊപ്പം, വഡോദരയെ ഒരു ഏവിയേഷൻ മാനുഫാക്ചറിംഗ് കേന്ദ്രമാക്കി മാറ്റുന്ന എയ്‌റോസ്‌പേസ് പദ്ധതികളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു."പല മേഖലകളിലും വഡോദര ഇന്ന് ഒരു നിർമ്മാണ പവർഹൗസായി മാറിയിരിക്കുന്നു. വികസിിച്ചുവരുന്ന എയ്‌റോസ്‌പേസ് ശേഷികൾ സൂചിപ്പിക്കുന്നത്, ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു ഏവിയേഷൻ ഹബ്ബായി വഡോദര മാറിക്കൊണ്ടിരിക്കുകയാണ് എന്നാണ്,"  ശ്രീ മോദി കുറിച്ചു.

ഒരേസമയം പലയിടങ്ങളിലായി പൊട്ടിപ്പുറപ്പെട്ട പ്രതിസന്ധികൾ സൃഷ്ടിച്ച ആഗോള അസ്ഥിരതയെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ചരിത്രപരമായ അനിശ്ചിതത്വങ്ങളുടെ തുടർച്ചയായിട്ടാണ് സമകാലിക വെല്ലുവിളികളെ വിലയിരുത്തിയത്. മഹാമാരി, സാമ്പത്തിക തകർച്ച, പശ്ചിമേഷ്യൻ സംഘർഷം എന്നിവയെ തുടർച്ചയായ സമ്മർദ്ദ ഘട്ടങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യൻ സംഘർഷത്തെ ഈ ദശകത്തിന്റെ പ്രധാന പ്രതിസന്ധിയായി വിശേഷിപ്പിച്ച അദ്ദേഹം, കൊറോണ കാലത്തെ കൂട്ടായ മുന്നേറ്റത്തിന് സമാനമായ പ്രവർത്തനങ്ങൾ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി ഗവൺമെൻറ്  നടപ്പിലാക്കുന്നതിനെക്കുറിച്ച് സംസാരിച്ചു.
"കൊറോണ പ്രതിസന്ധി മുതൽ ആഗോള സാമ്പത്തിക തകർച്ചയും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും വരെ, ഓരോ രാജ്യത്തെയും ബാധിക്കുന്ന സമാനതകളില്ലാത്ത അസ്ഥിരതയിലൂടെയാണ് ലോകം കടന്നുപോകുന്നത്. എന്നാൽ നമ്മൾ ഒത്തൊരുമിച്ച് കൊറോണയെ അതിജീവിച്ചതുപോലെ, ഗവൺമെൻ്റിൻ്റെ  നിരന്തരമായ പരിശ്രമത്തിലൂടെ തീർച്ചയായും ഈ പ്രതിസന്ധിയെയും നാം മറികടക്കും,"  ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

സംവിധാനപരമായ പ്രതിസന്ധികൾ നേരിടുമ്പോൾ ജനപങ്കാളിത്തം ഒരു അനിവാര്യ വിഭവമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, രാജ്യത്തിന്റെ അതിജീവനത്തിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിച്ചു. പൗരന്മാർ തങ്ങളുടെ കടമകൾക്ക് മുൻഗണന നൽകണമെന്നും ദേശീയ വിഭവങ്ങളുടെ മേലുള്ള അനാവശ്യ ഭാരം കുറയ്ക്കണമെന്നും അദ്ദേഹം വിശദീകരിച്ചു. അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയെക്കുറിച്ചുള്ള വിശേഷണത്തിലൂടെ ഇന്ത്യ നേരിടുന്ന ഊർജ്ജ സുരക്ഷാ ഭീഷണിയെയും മേഖലയിലെ സംഘർഷങ്ങൾ ആഗോള വിതരണ ശൃംഖലയിൽ സൃഷ്ടിക്കുന്ന തടസ്സങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു."രാജ്യത്തിന് ഇപ്പോൾ ജനപങ്കാളിത്തത്തിന്റെ കരുത്ത് അത്യന്താപേക്ഷിതമാണ്. ഇന്ത്യയുടെ ഇറക്കുമതിയുടെ വലിയൊരു ഭാഗം അസംസ്‌കൃത എണ്ണയാണ്; അത് വരുന്നത് ഇന്ന് സംഘർഷങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നാണ്. ഇത് വിഭവദൗർലഭ്യത്തിന്റെയും വിലക്കയറ്റത്തിന്റെയും ഇരട്ട പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്,"  ശ്രീ മോദി വ്യക്തമാക്കി.

ചെറിയ വ്യക്തിഗത തീരുമാനങ്ങളിലൂടെയുള്ള കൂട്ടായ പ്രവർത്തനങ്ങൾ നിർദ്ദേശിച്ച പ്രധാനമന്ത്രി, പെട്രോൾ-ഡീസൽ ഉപയോഗം കുറയ്ക്കുന്നതിനുള്ള തന്ത്രങ്ങൾ വിശദീകരിച്ചു. കാർ പൂളിംഗ് (Car-pooling) പോലുള്ള സംരംഭങ്ങൾക്കൊപ്പം പൊതുഗതാഗതത്തിന് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലിടങ്ങളിൽ ഡിജിറ്റലൈസേഷൻ വർധിപ്പിക്കുന്നതിനും, വെർച്വൽ മീറ്റിംഗുകൾക്കും വർക്ക് ഫ്രം ഹോം  ക്രമീകരണങ്ങൾക്കും മുൻഗണന നൽകുന്നതിലൂടെ വിഭവ സംരക്ഷണം ഉറപ്പാക്കാൻ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി."സാധ്യമായ ഇടങ്ങളിലെല്ലാം മെട്രോ, ഇലക്ട്രിക് ബസുകൾ, മറ്റ് പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ കൂടുതൽ ഉപയോഗപ്പെടുത്തി പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം കുറയ്ക്കുക; അനാവശ്യമായ ഇന്ധന ഉപഭോഗം ഗണ്യമായി കുറയ്ക്കുന്നതിന് ഗവൺമെൻറ്-സ്വകാര്യ ഓഫീസുകൾ വെർച്വൽ മീറ്റിംഗുകൾക്കും വർക്ക് ഫ്രം ഹോം രീതികൾക്കും മുൻഗണന നൽകണം," ശ്രീ മോദി ആഹ്വാനം ചെയ്തു.

വിനോദസഞ്ചാര സംസ്കാരത്തെയും ആഡംബര ഉപഭോഗ രീതികളെയും പരാമർശിച്ച പ്രധാനമന്ത്രി, വിദേശനാണ്യ ശേഖരം സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത പാചക എണ്ണ, വിലപിടിപ്പുള്ള ലോഹങ്ങൾ തുടങ്ങിയ മേഖലകളിലേക്കും വ്യാപിപ്പിച്ചു. പാചക എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പ്രതിസന്ധി ഘട്ടങ്ങളിൽ സ്വർണ്ണം വാങ്ങുന്നത് മാറ്റിവെക്കണമെന്നും അഭ്യർത്ഥിച്ചു. വിദേശ വിനോദയാത്രകളും ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകളും (മനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലോ ചരിത്രപരമായ സ്ഥലത്തോ വെച്ച് നടത്തുന്ന വിവാഹങ്ങൾ ) വഴി വിദേശനാണ്യം വൻതോതിൽ പുറത്തേക്ക് ഒഴുകുന്നത് നിരീക്ഷിച്ച അദ്ദേഹം, വിവിധ മേഖലകളിൽ ഇത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് സംസാരിച്ചു. "പാചക എണ്ണയുടെയും സ്വർണ്ണത്തിന്റെയും ഇറക്കുമതിക്കായി രാജ്യം വലിയ തോതിൽ വിദേശനാണ്യം ചിലവഴിക്കുന്നുണ്ട്. ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾ രാജ്യത്തിന്റെ കരുത്ത് വർധിപ്പിക്കാൻ ഉപയോഗിക്കേണ്ട കരുതൽ ധനം ചോർത്തിക്കളയുകയാണ്. ഈ ആഗോള അനിശ്ചിതത്വത്തിന്റെ കാലത്ത് അത്തരം കാര്യങ്ങളിൽ മിതത്വം പാലിക്കുക എന്നത് അത്യന്താപേക്ഷിതമാണ്,"  ശ്രീ മോദി അഭ്യർത്ഥിച്ചു.

വിദേശ വിനോദയാത്രകൾക്ക് പകരം ആഭ്യന്തര വിനോദസഞ്ചാരത്തിന് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി, ഏകതാ പ്രതിമയെ (Statue of Unity) ഇതിനായി ഒരു മികച്ച ബദലായി ഉയർത്തിക്കാട്ടി. ഇന്ത്യ കേന്ദ്രീകരിച്ചുള്ള യാത്രാ രീതികളെ പ്രോത്സാഹിപ്പിച്ച അദ്ദേഹം, ഈ സ്മാരകത്തെ സവിശേഷമായ ഒരു വിവാഹ വേദിയായും അവതരിപ്പിച്ചു. അവിടുത്തെ അത്യാധുനിക സൗകര്യങ്ങളെയും സാംസ്കാരിക പ്രാധാന്യത്തെയും കുറിച്ചു സംസാരിച്ച അദ്ദേഹം, വിനോദസഞ്ചാര വികസനത്തെ വിദേശനാണ്യ സംരക്ഷണവുമായി ബന്ധിപ്പിച്ചു."നമ്മുടെ അവധിക്കാലം ഇന്ത്യയ്ക്കുള്ളിൽ തന്നെ ചിലവഴിക്കേണ്ടതും വിവാഹങ്ങൾക്കായി ഇന്ത്യൻ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കേണ്ടതും അത്യന്താപേക്ഷിതമാണ്. ഗുജറാത്തിൽ മാത്രം മികച്ച നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. വിദേശനാണ്യം നമ്മുടെ രാജ്യത്ത് തന്നെ നിലനിർത്തുന്നതിനോടൊപ്പം, ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾക്കായി മികച്ച സൗകര്യങ്ങളാണ് ഏകതാ പ്രതിമ വാഗ്ദാനം ചെയ്യുന്നത്," ശ്രീ മോദി അഭ്യർത്ഥിച്ചു.

വിഭവ സംരക്ഷണത്തിനായുള്ള ആഹ്വാനങ്ങളെ "വോക്കൽ ഫോർ ലോക്കൽ"  എന്ന ചട്ടക്കൂടിലൂടെ ഒരു സമഗ്ര ദേശീയ പ്രസ്ഥാനമാക്കി മാറ്റിയ പ്രധാനമന്ത്രി, തദ്ദേശീയ വളങ്ങളുടെയും പ്രകൃതികൃഷിയുടെയും പ്രോത്സാഹനത്തിലൂടെ കാർഷിക മേഖലയിലെ പ്രാദേശികവൽക്കരണത്തെക്കുറിച്ച് സംസാരിച്ചു. ഡീസലിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം സൗരോർജ്ജ പമ്പുകൾ സ്ഥാപിക്കുന്നതിന് ഊന്നൽ നൽകിയ അദ്ദേഹം, പരിസ്ഥിതി സുസ്ഥിരതയെ വിദേശനാണ്യ സംരക്ഷണ ലക്ഷ്യങ്ങളുമായി സംയോജിപ്പിച്ചു."വിദേശ ഉൽപ്പന്നങ്ങൾക്ക് പകരം പ്രാദേശിക ഉൽപ്പന്നങ്ങൾ സ്വീകരിക്കുകയും നിങ്ങളുടെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും രാജ്യത്തെയും സംരംഭകരെ ശാക്തീകരിക്കുകയും ചെയ്യുക; പ്രത്യേകിച്ച് കാർഷിക മേഖലയിൽ, തദ്ദേശീയ വളങ്ങളും പ്രകൃതികൃഷിയും പ്രോത്സാഹിപ്പിക്കുക. സൗരോർജ്ജ പമ്പുകളുടെ ഉപയോഗം വർധിപ്പിക്കുന്നതിലൂടെ വിദേശനാണ്യത്തിന്റെ ചോർച്ചയും പരിസ്ഥിതിയുടെ ആഘാതവും ഒരുപോലെ കുറയ്ക്കാൻ സാധിക്കും,"  ശ്രീ മോദി വ്യക്തമാക്കി.

വിഭവ സംരക്ഷണത്തിനായുള്ള ആഹ്വാനങ്ങളെ ഒരു കൂട്ടായ പ്രവർത്തന പദ്ധതിയായി സമന്വയിപ്പിച്ച പ്രധാനമന്ത്രി, 140 കോടി പൗരന്മാരുടെ ഏകോപിതമായ പ്രതിജ്ഞകൾ ഒരു പരിവർത്തന ശക്തിയാണെന്ന് ചൂണ്ടിക്കാട്ടി. പ്രതിസന്ധികളെ മറികടക്കാൻ രാജ്യത്തിന്റെ ഒത്തൊരുമിച്ചുള്ള പ്രതികരണം ആവശ്യമാണെന്ന് ആവർത്തിച്ച അദ്ദേഹം, ദേശീയ അതിജീവനത്തിനായി സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള സമഗ്രമായ സമാഹരണത്തിന് ആഹ്വാനം ചെയ്തു."ഈ ശ്രമങ്ങൾ ചെറുതായി തോന്നാം, എന്നാൽ 140 കോടി ജനങ്ങൾ ഒത്തൊരുമിച്ച് പ്രതിജ്ഞയെടുക്കുമ്പോൾ, ആ ചെറിയ ശ്രമങ്ങൾ രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്തായി മാറുന്നു. ഈ പ്രതിസന്ധി നമ്മുടെ പുരോഗതിയെയും വികസനത്തെയും ബാധിക്കാതിരിക്കാൻ നാം വീണ്ടും ഒന്നിക്കേണ്ടതുണ്ട്. നാമെല്ലാവരും ചേർന്ന് ഈ പ്രതിജ്ഞകൾ നിറവേറ്റുമെന്നും നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രത്തെ കൂടുതൽ ശക്തമാക്കുമെന്നും എനിക്ക് ഉറപ്പുണ്ട്,"  ശ്രീ മോദി പ്രഖ്യാപിച്ചു.

തനിക്ക് ലഭിച്ച സർദാർ ഗൗരവ് രത്‌ന പുരസ്‌കാരത്തിന് ആഴമായ നന്ദി പ്രകടിപ്പിച്ച പ്രധാനമന്ത്രി, സർദാർ പട്ടേലിന്റെ പേരുമായി ബന്ധപ്പെട്ട ഒരു പുരസ്‌കാരം തന്നിൽ വലിയ ഉത്തരവാദിത്തമാണ് നിക്ഷിപ്തമാക്കിയിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു. ഗഗാജിഭായ് തന്നെ തന്ത്രപൂർവ്വം ഈ ദൗത്യത്തോട് ചേർത്തുനിർത്തിയിരിക്കുകയാണെന്ന് സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹം തമാശയായി പറയുകയും ചെയ്തു.സർദാർ സാഹേബിന്റെ അപൂർണ്ണമായ സ്വപ്നങ്ങൾ പൂർത്തിയാക്കുന്നതും അദ്ദേഹം തുടക്കം കുറിച്ച പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതും തന്റെ ജീവിതനിയോഗമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളിൽ നിന്ന് ലഭിച്ച അനുഗ്രഹങ്ങളും, ഗുജറാത്തിന്റെ മണ്ണിൽ നിന്ന് ഉൾക്കൊണ്ട മൂല്യങ്ങളും പഠിച്ച പാഠങ്ങളും തന്റെ അചഞ്ചലമായ പ്രതിബദ്ധത നിലനിർത്താൻ സഹായിക്കുമെന്ന് അദ്ദേഹം സദസ്സിന് ഉറപ്പുനൽകി.

ലോകം നൽകുന്ന ബഹുമതികൾ സന്തോഷകരമാണെങ്കിലും സ്വന്തം നാട്ടിൽ നിന്നുള്ള അംഗീകാരത്തിന് ഒരു പ്രത്യേക മധുരമുണ്ടെന്ന് ജനറൽ കരിയപ്പ ഒരിക്കൽ പറഞ്ഞ കഥ ഓർമ്മിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ വളരുന്ന കരുത്ത് ആഗോളതലത്തിൽ ആദരവ് കൊണ്ടുവരുമ്പോൾ സ്വന്തം നാട്ടിൽ നിന്നുള്ള അനുഗ്രഹങ്ങൾ സേവനത്തിനുള്ള ഒരാളുടെ ശേഷി വർദ്ധിപ്പിക്കുന്നുവെന്ന് നിരീക്ഷിച്ചു.

വിദ്യാഭ്യാസ മേഖലയിൽ സർദാർ ധാം നൽകുന്ന സംഭാവനകളെ അഭിനന്ദിച്ചും, ആ സംഘടന ഏറ്റെടുത്തിട്ടുള്ള പരിവർത്തനപരമായ പ്രവർത്തനങ്ങളെ അംഗീകരിച്ചും പ്രധാനമന്ത്രി തന്റെ പ്രസംഗം ഉപസംഹരിച്ചു. വിദ്യാഭ്യാസ അവസരങ്ങൾ വ്യാപിപ്പിക്കുന്നതിലൂടെ രാഷ്ട്രനിർമ്മാണത്തിൽ സംഘടന വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതികൾ യുവാക്കളുടെ ശാക്തീകരണത്തോടുള്ള സമൂഹത്തിന്റെ പ്രതിബദ്ധതയുടെ പ്രതീകമാണെന്ന് അദ്ദേഹം പ്രശംസിച്ചു. "വിദ്യാഭ്യാസത്തിലൂടെയും അവസരങ്ങളിലൂടെയും രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള സമൂഹത്തിന്റെ കൂട്ടായ പ്രതിബദ്ധതയെ പ്രതിനിധീകരിക്കുന്ന ഇന്നത്തെ പദ്ധതികൾക്ക് ഞാൻ എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു,"  ശ്രീ മോദി കുറിച്ചു.

 

 

***

SK


( റിലീസ് ഐ.ഡി: 2260221) സന്ദര്‍ശക കൗണ്ടര്‍ : 3