പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അന്തർ-മന്ത്രാലയ വാർത്താ സമ്മേളനം

പോസ്റ്റഡ് ഓണ്‍: 27 APR 2026 6:12PM by PIB Thiruvananthpuram

പശ്ചിമേഷ്യയിലെ മാറിവരുന്ന സാഹചര്യങ്ങൾക്കിടെ കൃത്യമായ വിവരങ്ങൾ ജനങ്ങളെ അറിയിക്കാന്‍ കേന്ദ്രഗവൺമെൻ്റ്  ശ്രമങ്ങള്‍ തുടരുകയാണ്. ഇതിൻ്റെ ഭാഗമായി ഇന്ന് ന്യൂ‍ഡല്‍ഹിയിലെ നാഷണൽ മീഡിയ സെൻ്ററിൽ വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചു.  പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിലെയും തുറമുഖ-കപ്പൽ ഗതാഗത-ജലപാത മന്ത്രാലയത്തിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും  ഉദ്യോഗസ്ഥർ ഇന്ധന ലഭ്യത, നാവിക പ്രവർത്തനങ്ങൾ, മേഖലയിലെ ഇന്ത്യൻ പൗരന്മാർക്ക് നല്‍കിവരുന്ന സഹായം, പ്രധാന മേഖലകളിൽ സ്ഥിരത ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികൾ എന്നിവ സംബന്ധിച്ച് ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവെച്ചു. വളം മേഖലയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ വളം മന്ത്രാലയം നല്‍കി.

 

വളം ശേഖരത്തിൻ്റെ നിലയും ലഭ്യതയും

രാജ്യത്തെ ആകെ വളം ശേഖരം സംബന്ധിച്ച  വിവരങ്ങള്‍:

 

ഉല്പന്നം

ഇന്നത്തെ നില 

(ലക്ഷം മെട്രിക് ടൺ)

കഴിഞ്ഞ വർഷം ഇതേ ദിവസത്തെ നില

 (ലക്ഷം മെട്രിക് ടൺ)

യൂറിയ 

71.58

70.67

ഡി.എ.പി  

22.35

15.07

എൻ.പി.കെ  

57.56

44.49

എസ്.എസ്.പി  

26.26

26.14

എം.ഒ.പി  

12.46

12.87

ആകെ 

190.21

169.24

 

 

  • 2026-ലെ ഖാരിഫ് സീസണിലേക്ക് ആവശ്യമായ വളത്തിൻ്റെ അളവ് 390.54 ലക്ഷം മെട്രിക് ടൺ ആണെന്ന് കാർഷിക-കർഷക ക്ഷേമ വകുപ്പ്  കണക്കാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ കണക്കനുസരിച്ച് ഏകദേശം 190 ലക്ഷം മെട്രിക് ടൺ (49%) മുന്‍കൂര്‍‌ ശേഖരം ലഭ്യമാണ്. ഇത് സാധാരണ നിലയിലെ ഏകദേശം 33 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്. ഗവൺമെൻ്റിൻ്റെ മെച്ചപ്പെട്ട ആസൂത്രണത്തെയും  മുൻകൂര്‍  സംഭരണത്തെയും കാര്യക്ഷമമായ ചരക്കുനീക്ക നടപടികളെയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

  • സംസ്ഥാനങ്ങളിലെ വിതരണ സാഹചര്യം ശക്തമായി തുടരുന്നു. 2026 ഏപ്രിൽ 1 മുതൽ  ഏപ്രിൽ 26 വരെ കാലയളവിൽ ആവശ്യകതയേക്കാൾ വളരെ ഉയർന്ന അളവിൽ വളം ലഭ്യമാണ്.

  • 20.54 ലക്ഷം മെട്രിക് ടണ്‍ ആവശ്യമായ സ്ഥാനത്ത് യൂറിയയുടെ ലഭ്യത 71.40 ലക്ഷം മെട്രിക് ടണ്‍ ആണ്. ഡി.എ.പി 6.67 ലക്ഷം മെട്രിക് ടണ്‍ ആവശ്യമായ സ്ഥാനത്ത് 23.09 ലക്ഷം മെട്രിക് ടണ്‍ ലഭ്യമാണ്. എം.ഒ.പി  1.96 ലക്ഷം മെട്രിക് ടണ്‍ ആവശ്യമായ സ്ഥാനത്ത്  8.38 എൽ.എം.ടി ലഭ്യമാണ്.  8.43 ലക്ഷം മെട്രിക് ടണ്‍ ആവശ്യമായ എൻ.പി.കെ  53.40 ലക്ഷം മെട്രിക് ടണ്‍ ലഭ്യമാണ്.  എസ്.എസ്.പി  3.73 ലക്ഷം മെട്രിക് ടണ്‍ ആവശ്യകതയുടെ സ്ഥാനത്ത്  25.78 ലക്ഷം മെട്രിക് ടണ്‍  ലഭ്യമാണ്. നിലവിലെ ഖാരിഫ് സീസണിലെ വളം ലഭ്യതയുടെ ശക്തമായ നിലയാണ് ഇത് വ്യക്തമായി സൂചിപ്പിക്കുന്നത്.

 

പ്രധാന വളങ്ങളുടെ പരമാവധി ചില്ലറ വില്പന വില: മാറ്റമില്ലാതെ  പ്രധാന വളങ്ങളുടെ വില

 

ഉല്പന്നം

യുദ്ധത്തിന് മുൻപ്

 (ബാഗിന് രൂപയില്‍)

യുദ്ധത്തിന് ശേഷം 

(ബാഗിന് രൂപയില്‍)

യൂറിയ 

266.5

266.5

ഡി.എ.പി  

1350

1350

ടി.എസ്.പി 

1300

1300

 

  • അന്താരാഷ്ട്ര വിപണിയിൽ ഒരു ബാഗ് യൂറിയയുടെ വില 4,000 രൂപ കടന്ന്   ആഗോളതലത്തിൽ വളത്തിൻ്റെ വില കുത്തനെ ഉയർന്നിട്ടും കർഷകർക്ക് ഒരു ബാഗ് (45 കിലോ) യൂറിയ 266.5 രൂപ എന്ന ഉയർന്ന സബ്‌സിഡി നിരക്കിൽ നൽകുന്നത് ഗവൺമെൻ്റ്  തുടരുകയാണ്.  ആഗോള വിലക്കയറ്റത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കുന്നതിനൊപ്പം മിതമായ വിലയിൽ വളം ലഭ്യമാക്കാന്‍ ഗവൺമെൻ്റ്  കൈക്കൊള്ളുന്ന പ്രതിബദ്ധതയെ ഇത് അടിവരയിടുന്നു.  

യുദ്ധാനന്തര ആഭ്യന്തര ഉല്പാദനവും വളം ഇറക്കുമതിയും

 

ഉല്പന്നം 

പ്രതിസന്ധിക്ക് ശേഷം ആഭ്യന്തര ഉൽപ്പാദനം (ലക്ഷം മെട്രിക് ടണ്‍)

പ്രതിസന്ധിക്ക് ശേഷം ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിയ ഇറക്കുമതി (ലക്ഷം മെട്രിക് ടണ്‍)

യൂറിയ 

35.42

9.4

ഡി.എ.പി 

4.50

0.76

എൻ.പി.കെ 

12.08

1.95

എസ്.എസ്.പി  

7.01

0

എം.ഒ.പി  

0

1.85

ആകെ 

59.01

13.96

 

 

  • ആഭ്യന്തര യൂറിയ ഉല്പാദനത്തിന് പ്രകൃതിവാതകം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിച്ചു. വളം നിർമാണ പ്ലാൻ്റുകളിലേക്ക് സ്ഥിരമായ വാതക വിതരണം ഉറപ്പാക്കുകയും ആവശ്യാനുസരണം അധിക എൽ.എൻ.ജി/ആർ.എൽ.എൻ.ജി  ക്രമീകരിക്കുകയും ചെയ്യുന്നുണ്ട്. നിലവിൽ വളം പ്ലാൻ്റുകളിൽ 97 ശതമാനം എൽ.എൻ.ജി/ആർ.എൽ.എൻ.ജി ലഭ്യമാണ്. മിക്ക യൂറിയ പ്ലാന്റുകളും പരമാവധി ശേഷിയില്‍ പ്രവർത്തിച്ചുവരുന്നു.

  • ആഗോള യൂറിയ ടെന്‍ഡര്‍ - 2026 ഫെബ്രുവരിയിൽ ഇന്ത്യ 13.07 ലക്ഷം മെട്രിക് ടണ്‍ യൂറിയ ഉറപ്പാക്കിയിരുന്നു. ഇപ്പോൾ ഗവൺമെൻ്റ്  ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുകയും ആഗോള ടെന്‍ഡർ വഴി 25 ലക്ഷം മെട്രിക് ടണ്‍  യൂറിയ അധികമായി ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

  • ഡി.എ.പി, ടി.എസ്.പി, അമോണിയം സൾഫേറ്റ് എന്നിവയുടെ ആഗോള ടെന്‍ഡര്‍ - 12 ലക്ഷം മെട്രിക് ടണ്‍  ഡി.എ.പി, 4 ലക്ഷം മെട്രിക് ടണ്‍  ടി.എസ്.പി, 3 ലക്ഷം മെട്രിക് ടണ്‍ അമോണിയം സൾഫേറ്റ് എന്നിവയുടെ സംഭരണത്തിന്  ഇന്ത്യൻ വളം കമ്പനികൾ സംയുക്തമായി 2026 ഏപ്രിൽ 24 വെള്ളിയാഴ്ച ആഗോള ടെന്‍ഡർ വിളിച്ചു. കൃഷി സീസൺ സജീവമാകുമ്പോൾ മതിയായ ലഭ്യത ഉറപ്പാക്കാൻ ഇത് സഹായിക്കും.

  • നിലവിൽ യൂറിയ, പി & കെ  വളങ്ങളുടെ ഉല്പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യതയിൽ വലിയ പ്രശ്നങ്ങളൊന്നുമില്ല.

  • വളങ്ങളുടെ മതിയായ ലഭ്യത ഉറപ്പാക്കുന്നതിന് ഉന്നതാധികാര മന്ത്രിതല സമിതി  ഇതുവരെ 6 യോഗങ്ങൾ ചേർന്നു. ലഭ്യതയുമായി ബന്ധപ്പെട്ട മിക്ക വെല്ലുവിളികളും ഈ സമിതി പരിഹരിച്ചിട്ടുണ്ട്.

  • ഇന്ത്യയുടെ വളം സുരക്ഷ ശക്തവും സുസ്ഥിരവും സുരക്ഷിതവുമാണ്. എല്ലാ പ്രധാന വളങ്ങളുടെയും ലഭ്യത ആവശ്യകതയേക്കാൾ കൂടുതലാണെന്ന് ഉറപ്പുവരുത്തി  സാഹചര്യം മികച്ച രീതിയിൽ  കൈകാര്യം ചെയ്തുവരുന്നു.

 

ഊർജ വിതരണവും ഇന്ധന ലഭ്യതയും

പശ്ചിമേഷ്യയിലെ മാറിവരുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പെട്രോളിയം ഉല്പന്നങ്ങളുടെയും എൽ.പി.ജി-യുടെയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികൾ വിശദീകരിച്ച പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം നിലവിലെ ഇന്ധന വിതരണ സാഹചര്യത്തെക്കുറിച്ച് വിവരങ്ങള്‍ പങ്കുവെച്ചു: 

 

പൊതുജനങ്ങള്‍ക്ക് നിർദേശങ്ങളും ബോധവൽക്കരണവും

  • പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ഗവൺമെൻ്റ്  എല്ലാ ശ്രമങ്ങളും നടത്തുന്ന സാഹചര്യത്തിൽ പരിഭ്രാന്തി മൂലം ഇവ വാങ്ങിക്കൂട്ടുന്നത്  ഒഴിവാക്കാൻ ജനങ്ങളോട് നിർദേശിക്കുന്നു.

  • കിംവദന്തികളെ സൂക്ഷിക്കുകയും ശരിയായ വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കുകയും ചെയ്യേണ്ടതുണ്ട്.  

  • എൽ.പി.ജി ഉപഭോക്താക്കൾ ഡിജിറ്റൽ ബുക്കിങ് സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും വിതരണക്കാരെ നേരിട്ട് സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും അഭ്യർത്ഥിക്കുന്നു.

  • പി.എൻ.ജി, ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ അടുപ്പുകൾ തുടങ്ങിയ ബദൽ ഇന്ധന-പാചക  മാർഗങ്ങൾ ഉപയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

  • നിലവിലെ സാഹചര്യത്തിൽ എല്ലാവരും  ദൈനംദിന ഉപയോഗത്തിൽ ഊർജം ലാഭിക്കാനാവശ്യമായ ശ്രമങ്ങൾ നടത്തണമെന്നും മന്ത്രാലയം അഭ്യർത്ഥിക്കുന്നു.

 

ഗവൺമെൻ്റ്  തയ്യാറെടുപ്പുകളും വിതരണ നിർവഹണ നടപടികളും

  • നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം പരിഗണിക്കാതെ ഗാർഹിക എൽ.പി.ജി, ഗാർഹിക പി.എൻ.ജി, ഗതാഗത മേഖലയിലെ സി.എൻ.ജി എന്നിവയുടെ 100 ശതമാനം വിതരണം ഗവൺമെൻ്റ്  ഉറപ്പാക്കിയിട്ടുണ്ട്.

  • വാണിജ്യ എൽ.പി.ജി വിതരണത്തിൽ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻഗണന നൽകിയിട്ടുണ്ട്. കൂടാതെ ഔഷധനിർമാണം, സ്റ്റീൽ, വാഹനനിർമാണം, വിത്ത്, കൃഷി തുടങ്ങിയവയ്ക്കും മുൻഗണന നൽകി. ഇതിനുപുറമെ കുടിയേറ്റ തൊഴിലാളികൾക്ക് നൽകുന്ന അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകളുടെ വിതരണം 2026 മാർച്ച് 2, 3 തീയതികളിലെ ശരാശരി പ്രതിദിന വിതരണത്തിൻ്റെ അടിസ്ഥാനത്തിൽ ഇരട്ടിയാക്കിയിട്ടുണ്ട്.

  • എണ്ണ സംസ്കരണശാലകളിലെ ഉല്പാദന വർധന, നഗരപ്രദേശങ്ങളിൽ 21-ൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും സിലിണ്ടർ ബുക്കിങ് ഇടവേളയുടെ ക്രമീകരണം,  വിതരണത്തിന് മുൻഗണനാ മേഖലകൾ തുടങ്ങി വിതരണ-ആവശ്യകത രംഗങ്ങളില്‍ യുക്തിസഹമായ നിരവധി നടപടികൾ ഗവൺമെൻ്റ്  ഇതിനകം നടപ്പാക്കിയിട്ടുണ്ട്.

  • എൽ.പി.ജി ആവശ്യകതയുടെ സമ്മർദം കുറയ്ക്കാന്‍ മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ബദൽ ഇന്ധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

  • ചെറുകിട-ഇടത്തരം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിന് സംസ്ഥാനങ്ങൾക്ക് അധിക കൽക്കരി നൽകാൻ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യയോടും സിംഗരേണി കോളിയറീസിനോടും നിർദേശിച്ചു.

  • ഗാർഹിക-വാണിജ്യ ഉപഭോക്താക്കൾക്ക് പുതിയ പി.എൻ.ജി കണക്ഷനുകൾ നൽകുന്നത് സുഗമമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം  നൽകിയിട്ടുണ്ട്.

 

സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളുമായി ഏകോപിത പ്രവർത്തനങ്ങളും സ്ഥാപനപരമായ സംവിധാനങ്ങളും

  • 1955-ലെ അവശ്യസാധന നിയമം, 2000-ത്തിലെ എൽ.പി.ജി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം വിതരണം നിരീക്ഷിക്കാനും പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരെ നടപടിയെടുക്കാനും സംസ്ഥാന ഗവൺമെൻ്റുകൾക്ക് അധികാരമുണ്ട്.

  • പെട്രോൾ, ഡീസൽ, എൽ.പി.ജി ഉൾപ്പെടെ അവശ്യസാധനങ്ങളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാനങ്ങളിലെയും  കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവൺമെൻ്റുകൾക്ക് പ്രാഥമിക പങ്കുണ്ട്. വിവിധ കത്തുകളിലൂടെയും വീഡിയോ കോൺഫറൻസുകളിലൂടെയും കേന്ദ്രഗവൺമെൻ്റ്  ഇക്കാര്യം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

  • ഇന്ധന ലഭ്യത സംബന്ധിച്ച്  പൗരന്മാർക്ക് ഉറപ്പുനൽകാന്‍ സജീവ പൊതുജന ആശയവിനിമയം അനിവാര്യമാണെന്ന് 2026 മാർച്ച് 27, 2026 ഏപ്രിൽ 2 തീയതികളിലെ കത്തുകളിലൂടെ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവ് അവലോകന യോഗങ്ങൾ ചേർന്നു വരുന്നു. ഈ സാഹചര്യത്തിൽ 2026 ഏപ്രിൽ 2-ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറിയുടെ അധ്യക്ഷതയിലും 2026 ഏപ്രിൽ 6-ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറി, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ  സെക്രട്ടറി, ഉപഭോക്തൃ കാര്യ മന്ത്രാലയ സെക്രട്ടറി എന്നിവരുടെ സംയുക്ത അധ്യക്ഷതയിലും യോഗങ്ങൾ ചേർന്നു. ഈ യോഗങ്ങളിൽ  ശ്രദ്ധകേന്ദ്രീകരിച്ച കാര്യങ്ങള്‍:     

    • പ്രതിദിന വാര്‍ത്താക്കുറിപ്പുകളും പതിവ് പൊതുനിർദേശങ്ങളും പുറപ്പെടുവിക്കുക.

    • സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.

    • ജില്ലാ ഭരണകൂടത്തിൻ്റെ  നേതൃത്വത്തിൽ പ്രതിദിന പരിശോധനകൾ ശക്തമാക്കുകയും എണ്ണ വിപണന കമ്പനികളുമായി  ചേർന്ന് പരിശോധന നടപടികള്‍  തുടരുകയും ചെയ്യുക.

    • അതത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാണിജ്യ എൽ.പി.ജി വിഹിത ഉത്തരവുകൾ പുറപ്പെടുവിക്കുക.

    • സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികമായി അനുവദിച്ച മണ്ണെണ്ണയുടെ വിഹിതം സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിക്കുക.

    • പി.എൻ.ജി  ഉപയോഗവും ബദൽ ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കുക.

    • എൽ.പി.ജി വിതരണത്തിൽ പ്രത്യേകിച്ച് ഗാർഹിക ആവശ്യങ്ങൾക്ക് മുൻഗണന നൽകുകയും വിതരണ സ്ഥിരത ഉറപ്പാക്കുന്നതിന് അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകളുടെ ലക്ഷ്യാധിഷ്ഠിത വിതരണം നടപ്പാക്കുകയും ചെയ്യുക.

  • പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍  എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൺട്രോൾ റൂമുകളും ജില്ലാ നിരീക്ഷണ സമിതികളും സ്ഥാപിച്ചിട്ടുണ്ട്.

  • പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പതിവ് വാർത്താ സമ്മേളനങ്ങൾ നടത്തിവരുന്നു.

 

നിയമനിർവഹണവും നിരീക്ഷണ നടപടികളും

  • എൽ.പി.ജി പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരെ രാജ്യത്ത്  നിയമനിർവഹണ നടപടികൾ തുടരുകയാണ്. ഇന്നലെ മാത്രം രാജ്യത്തുടനീളം 1800-ലധികം പരിശോധനകളാണ് നടത്തിയത്.  

  • പൊതുമേഖല എണ്ണ വിപണന കമ്പനികൾ മിന്നൽ പരിശോധനകൾ ശക്തമായി തുടരുന്നു. ഇന്നലെ വരെ 310 എൽ.പി.ജി വിതരണക്കാർക്കെതിരെ പിഴ ചുമത്തുകയും 71 എൽ.പി.ജി വിതരണ ഏജൻസികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. 

 

എൽ.പി.ജി വിതരണം

ഗാർഹിക എൽ.പി.ജി വിതരണ സാഹചര്യം:

  • നിലവിലെ  ഭൗമരാഷ്ട്രീയ സാഹചര്യം എൽ.പി.ജി വിതരണത്തെ ബാധിക്കുന്നത് തുടരുന്നു.   

  • ഗാർഹിക എൽ.പി.ജി വിതരണത്തിന് മുൻഗണന നല്‍കുന്നുണ്ട്  

  • എൽ.പി.ജി വിതരണ ഏജൻസികളിൽ ഒരിടത്തും സ്റ്റോക്ക് തീരുന്ന സാഹചര്യം  റിപ്പോർട്ട് ചെയ്തിട്ടില്ല.

  • വ്യാവസായികാടിസ്ഥാനത്തിൽ ഓൺലൈൻ എൽ.പി.ജി സിലിണ്ടർ ബുക്കിങ് ഇന്നലെ 99 ശതമാനമായി വര്‍ധിച്ചു.

  • ദുരുപയോഗം തടയാനായി ഏര്‍പ്പെടുത്തിയ 'ഡെലിവറി ഓതൻ്റിക്കേഷൻ കോഡ്'  അധിഷ്ഠിത വിതരണം ഏകദേശം 93 ശതമാനമായി ഉയർന്നു. ഉപഭോക്താവിൻ്റെ  രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കാണ് ഡി.എ.സി ലഭിക്കുന്നത്.

  • വീടുകളിൽ ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വിതരണം ഉറപ്പാക്കുന്നതിന് മിക്ക എൽ.പി.ജി വിതരണ ഏജൻസികളും ഞായറാഴ്ചയും പ്രവർത്തിച്ചു.

 

വാണിജ്യ എൽ.പി.ജി വിഹിതവും വിതരണ നടപടികളും 

  • ആകെ വാണിജ്യ എൽ.പി.ജി വിഹിതം പ്രതിസന്ധിക്ക് മുൻപത്തെ വിതരണത്തിൻ്റെ  70 ശതമാനത്തോളമായി വർധിപ്പിച്ചു.  ഇതിൽ 10 ശതമാനം പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട വിഹിതമാണ്.

  • 2026 മാർച്ച് 2, 3 തീയതികളിൽ കുടിയേറ്റ തൊഴിലാളികൾക്ക് നൽകിയ ശരാശരി പ്രതിദിന വിതരണത്തിൻ്റെ  (സിലിണ്ടറുകളുടെ എണ്ണം) അടിസ്ഥാനത്തിൽ ഓരോ സംസ്ഥാനത്തും ലഭ്യമായ അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകളുടെ പ്രതിദിന അളവ് 2026 മാർച്ച് 21-ലെ കത്തിൽ പരാമർശിച്ച 20 ശതമാനം എന്ന പരിധിക്ക് പുറമെ ഇരട്ടിയാക്കിയതായി 2026 ഏപ്രിൽ 6-ലെ കത്തിലൂടെ കേന്ദ്രം അറിയിച്ചു. ഈ അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകൾ എണ്ണ വിപണന കമ്പനികളുടെ  സഹായത്തോടെ അതത് സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികൾക്ക് മാത്രം വിതരണം ചെയ്യുന്നതിന് സംസ്ഥാന ഗവൺമെൻ്റുകൾക്ക് വിട്ടുനൽകിയിട്ടുണ്ട്.

  • 2026 ഏപ്രിൽ 1 മുതൽ ഇതുവരെ ഏകദേശം 19.5 ലക്ഷം അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകൾ വിറ്റഴിച്ചു.

  • 2026 ഏപ്രിൽ 3 മുതൽ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ  അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകളുടെ വിതരണവുമായി ബന്ധപ്പെട്ട് ഏകദേശം 9080 ബോധവല്‍ക്കരണ ക്യാമ്പുകൾ സംഘടിപ്പിച്ചു. ഇതിലൂടെ 1,46,000-ലധികം  എഫ്.ടി.എൽ സിലിണ്ടറുകൾ വിൽക്കാനായി.  

  • ഇന്നലെ 110-ലധികം ക്യാമ്പുകളിലൂടെ 3430  അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകൾ വിറ്റു.

  • ഐ.ഒ.സി.എൽ, എച്ച്.പി.സി.എൽ, ബി.പി.സി.എൽ എന്നിവിടങ്ങളിലെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ അടങ്ങുന്ന മൂന്നംഗ സമിതി സംസ്ഥാന അധികാരികളുമായും വ്യവസായ സ്ഥാപനങ്ങളുമായും ഏകോപനത്തോടെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാണിജ്യ എൽ.പി.ജി വിതരണം ആസൂത്രണം ചെയ്യുന്നുണ്ട്.

  • 2026 ഏപ്രിൽ മാസം (ഏപ്രിൽ 26 വരെ) ആകെ 1,65,627 മെട്രിക് ടൺ (19 കിലോയുടെ 87.17 ലക്ഷത്തിലധികം എൽ.പി.ജി സിലിണ്ടറുകൾക്ക് തുല്യം) വാണിജ്യ എൽ.പി.ജി വിറ്റു.

  • 2026 ഏപ്രിൽ മാസം  (ഏപ്രിൽ 26 വരെ) പൊതുമേഖലാ എണ്ണക്കമ്പനികളുടെ ശരാശരി ഓട്ടോ എൽ.പി.ജി വിൽപന പ്രതിദിനം 346 മെട്രിക് ടണ്ണാണ്.  ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിദിന ശരാശരി 177 മെട്രിക് ടൺ ആയിരുന്നു. ഇത് ഓട്ടോ എൽ.പി.ജി വിൽപനയിൽ ഏകദേശം 95 ശതമാനം വർധന രേഖപ്പെടുത്തുന്നു. 

 

പ്രകൃതിവാതക വിതരണവും പി.എൻ.ജി  വിപുലീകരണ നടപടികളും

  • ഗാർഹിക പി.എൻ.ജി, ഗതാഗത മേഖലയിലെ സി.എൻ.ജി  എന്നിവയ്ക്ക് 100 ശതമാനം വിതരണം ഉറപ്പാക്കി ഉപഭോക്താക്കൾക്ക് മുൻഗണന നൽകി.

  • വളം നിർമാണ പ്ലാന്റുകളുടെ ആകെ ഗ്യാസ് വിഹിതം അവരുടെ ആറുമാസത്തെ ശരാശരി ഉപഭോഗത്തിഗവൺമെൻ്റ്  ഏകദേശം 95 ശതമാനമായി വര്‍ധിപ്പിച്ചു.

  • കൂടാതെ സിറ്റി ഗ്യാസ് വിതരണ ശൃംഖലകൾ വഴി നടത്തിവരുന്ന  വിതരണം ഉൾപ്പെടെ  മറ്റ് വ്യാവസായിക, വാണിജ്യ മേഖലകളിലെ ഗ്യാസ് വിതരണം 80 ശതമാനം വരെ വർധിപ്പിച്ചു.

  • വാണിജ്യ എൽ.പി.ജി ലഭ്യതയിലെ ആശങ്കകൾ പരിഹരിക്കുന്നതിന്   ഭൂമിശാസ്ത്രപരമായ എല്ലാ മേഖലകളിലെയും ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, കാൻ്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് പി.എൻ.ജി കണക്ഷനുകൾ ലഭ്യമാക്കുന്നതിന് മുൻഗണന നൽകാൻ സിറ്റി ഗ്യാസ് വിതരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.

  • ഐ.ജി.എൽ, എം.ജി.എൽ, ഗെയിൽ ഗ്യാസ്, ബി.പി.സി.എൽ  തുടങ്ങിയ സിറ്റി ഗ്യാസ് വിതരണ കമ്പനികൾ ഗാർഹിക-വാണിജ്യ പി.എൻ.ജി കണക്ഷനുകൾക്ക് ആനുകൂല്യങ്ങൾ  വാഗ്ദാനം ചെയ്യുന്നു.

  • സിറ്റി ഗ്യാസ് വിതരണ ശൃംഖലകളുടെ വിപുലീകരണത്തിനാവശ്യമായ അംഗീകാരങ്ങൾ ത്വരിതപ്പെടുത്താൻ സംസ്ഥാനങ്ങളോടും കേന്ദ്ര മന്ത്രാലയങ്ങളോടും അഭ്യർത്ഥിച്ചു.

  • എൽ.പി.ജിയിൽ നിന്ന് പി.എൻ.ജിയിലേക്ക്  ദീർഘകാലാടിസ്ഥാനത്തില്‍ മാറ്റത്തിന് സഹായിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങൾക്ക് വാണിജ്യ എൽ.പി.ജി വിഹിതം 10 ശതമാനം അധികം നൽകാമെന്ന് 2026 മാര്‍ച്ച് 18-ലെ കത്തിലൂടെ കേന്ദ്രഗവൺമെൻ്റ്  എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അറിയിച്ചിട്ടുണ്ട്.  22 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ പി.എൻ.ജി വിപുലീകരണ പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട ഈ അധിക വാണിജ്യ എൽ.പി.ജി വിഹിതം നിലവിൽ കൈപ്പറ്റുന്നുണ്ട്.

  • സിറ്റി ഗ്യാസ് വിതരണ  അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകൾ മുൻഗണനാടിസ്ഥാനത്തിൽ പരിഗണിക്കുന്നതിന്  ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയം 2026 മാര്‍ച്ച് 24-ലെ കത്തിലൂടെ മൂന്ന് മാസത്തെ പ്രത്യേക കാലയളവിലേക്ക് 'അതിവേഗ അംഗീകാര ചട്ടക്കൂട്'  നടപ്പാക്കി.

  • 2026 മാർച്ച് 24-ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ കേന്ദ്രഗവൺമെൻ്റ്  1955-ലെ അവശ്യസാധന നിയമത്തിന് കീഴിൽ 'പ്രകൃതിവാതക പെട്രോളിയം ഉല്പന്ന വിതരണ ഉത്തരവ് 2026' വിജ്ഞാപനം ചെയ്തു. രാജ്യത്തുടനീളം പൈപ്പ് ലൈനുകൾ സ്ഥാപിക്കാനും വിപുലീകരിക്കാനും ഈ ഉത്തരവ് ലളിതവും സമയബന്ധിതവുമായ ചട്ടക്കൂട് നൽകുന്നു.   അനുമതികളിലെ കാലതാമസം, ഭൂമി ലഭ്യമാക്കുന്നതിലെ തടസ്സങ്ങൾ എന്നിവ പരിഹരിക്കുന്ന ഈ നടപടി പാർപ്പിട മേഖലകളിലടക്കം പ്രകൃതിവാതക അടിസ്ഥാനസൗകര്യത്തിൻ്റെ അതിവേഗ വികസനം സാധ്യമാക്കാനും വഴിയൊരുക്കും.   പി.എൻ.ജി ശൃംഖലയുടെ വളർച്ച ത്വരിതപ്പെടുത്തുന്ന നടപടി   സേവനവിതരണം കുറഞ്ഞ  മേഖലകളിലെ സേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും സംശുദ്ധ ഇന്ധനങ്ങളിലേക്ക് മാറാന്‍ പിന്തുണയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.  ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്താനും ഇന്ത്യയുടെ ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കാനും ഇതിലൂടെ സാധിക്കും.

  • ഗാര്‍ഹിക പിഎൻജി  കണക്ഷനുകൾ ലഭ്യമാക്കുന്നത് വേഗത്തിലാക്കാൻ  സിറ്റി ഗ്യാസ് വിതരണ സ്ഥാപനങ്ങൾക്ക് പി.എൻ.ജി.ആർ.ബി നിർദേശം നൽകി. കൂടാതെ പി.എൻ.ജി വിപുലീകരണത്തിന്റെ വേഗം നിലനിർത്തുന്നതിന് 'ദേശീയ പി.എൻ.ജി യജ്ഞം 2.0' 2026 ജൂണ്‍ 30 വരെ നീട്ടിയിട്ടുമുണ്ട്.

  • സംശുദ്ധവും സുരക്ഷിതവും സ്വയംപര്യാപ്തവുമായ ഊർജ ഭാവി പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രഗവൺമെൻ്റ്  ഒരു സംസ്ഥാന കംപ്രസ്ഡ് ബയോഗ്യാസ് മാതൃകാനയം തയ്യാറാക്കിയിട്ടുണ്ട്. കംപ്രസ്ഡ് ബയോഗ്യാസ് വികസനത്തിന് നിക്ഷേപക സൗഹൃദവും എളുപ്പം നടപ്പാക്കാവുന്നതുമായ  സാഹചര്യം സൃഷ്ടിക്കാൻ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്ന സമഗ്രവും ലളിതവുമായ വഴികാട്ടിയായി ഈ മാതൃകാ നയം നിലകൊള്ളും.  നയം തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങൾക്ക് അധിക വാണിജ്യ എൽ.പി.ജി വിഹിതത്തിൻ്റെ അടുത്ത ഗഡുവിൽ മുൻഗണന നൽകും.

  • സിറ്റി ഗ്യാസ് വിതരണ ശൃംഖലകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും 15 ദിവസത്തിനകം പ്രവർത്തനാനുമതി നൽകുന്നതിനാവശ്യമായ നിർദേശങ്ങൾ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾക്കും  മലിനീകരണ നിയന്ത്രണ സമിതികൾക്കും നൽകാൻ കേന്ദ്ര പരിസ്ഥിതി-വന-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2026 ഏപ്രില്‍ 7-ലെ ഉത്തരവിലൂടെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനോട്  നിർദേശിച്ചിട്ടുണ്ട്.  

  • 2026 മാർച്ച് മുതല്‍ ഏകദേശം 5.52 ലക്ഷം പി.എൻ.ജി കണക്ഷനുകൾ ലഭ്യമാക്കി. കൂടാതെ 2.63 ലക്ഷം അധിക കണക്ഷനുകൾക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും ചെയ്തു.  ഇതോടെ ആകെ കണക്ഷനുകൾ 8.15 ലക്ഷമായി ഉയര്‍ന്നു.  6.21 ലക്ഷം ഉപഭോക്താക്കൾ പുതിയ കണക്ഷനുകൾക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

  •  2026 ഏപ്രില്‍ 21 വരെ 42,600-ലേറെ പി.എൻ.ജി ഉപഭോക്താക്കൾ അവരുടെ എൽ.പി.ജി കണക്ഷനുകൾ MYPNGD.in  വെബ്സൈറ്റ് വഴി സറണ്ടർ ചെയ്തിട്ടുണ്ട്.

 

അസംസ്‌കൃത എണ്ണ ലഭ്യതയും സംസ്കരണശാലകളിലെ പ്രവർത്തനങ്ങളും

  • എല്ലാ എണ്ണസംസ്കരണ ശാലകളും ആവശ്യത്തിന് അസംസ്‌കൃത എണ്ണ ശേഖരത്തോടെ ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നു. ഒപ്പം പെട്രോളിൻ്റെയും ഡീസലിൻ്റെയും മതിയായ ശേഖരം നിലനിർത്തുന്നുമുണ്ട്.

  • ആഭ്യന്തര ഉപഭോഗം പിന്തുണയ്ക്കുന്നതിന് എണ്ണ സംസ്കരണശാലകളിലെ എൽ.പി.ജി ഉല്പാദനം വർധിപ്പിച്ചിട്ടുണ്ട്.

  • ആഭ്യന്തര വിപണിയിൽ പെട്രോകെമിക്കൽ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ  അന്തർ-മന്ത്രാലയ സംയുക്ത പ്രവര്‍ത്തകസമിതി രൂപീകരിച്ചു. ഇതിൻ്റെ തുടര്‍ച്ചയായി സെൻ്റർ ഫോർ ഹൈ ടെക്നോളജി  നിശ്ചയിച്ച നിർണായക മേഖലകൾക്ക് നിശ്ചിത അളവിൽ C3, C4 വാതകങ്ങൾ ലഭ്യമാക്കാൻ പെട്രോകെമിക്കൽ സമുച്ചയങ്ങൾ ഉൾപ്പെടെ  എണ്ണസംസ്കരണ കമ്പനികൾക്ക് 2026 ഏപ്രില്‍ 1-ലെ ഉത്തരവിലൂടെ കേന്ദ്ര ഗവൺമെൻ്റ്  അനുമതി നൽകി.

  • ഔഷധനിര്‍മാണ വകുപ്പ്, രാസവസ്തു-പെട്രോകെമിക്കൽസ് വകുപ്പ്,  വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്  എന്നിവയുടെ അഭ്യർത്ഥനപ്രകാരം, ഔഷധ-രാസവസ്തു മേഖലയിലെ കമ്പനികൾക്ക് എൽ.പി.ജി ശേഖരത്തിൽ നിന്ന് പ്രതിദിനം 1000 മെട്രിക് ടൺ വിഹിതം അനുവദിച്ചിട്ടുണ്ട്.

  • 2026 ഏപ്രിൽ 9 മുതൽ മുംബൈ, കൊച്ചി, മഥുര എണ്ണ സംസ്കരണശാലകളില്‍നിന്ന് രാസവസ്തു-ഔഷധനിര്‍മാണ വ്യവസായങ്ങൾക്കുവേണ്ടി  7800 മെട്രിക് ടണ്ണിലേറെ പ്രൊപ്പിലീൻ വിറ്റഴിച്ചു.

 

ഇന്ധന ലഭ്യതയും വില നിയന്ത്രണ നടപടികളും

  • പൊതുമേഖലാ സ്ഥാപനങ്ങളുടെ ചില്ലറവില്പന കേന്ദ്രങ്ങള്‍  സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ഊഹാപോഹങ്ങള്‍ കാരണം ചിലയിടങ്ങളിൽ ജനങ്ങള്‍ പരിഭ്രാന്തരായി അനാവശ്യമായി ഇന്ധനം വാങ്ങിക്കൂട്ടുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും പമ്പുകളിൽ പെട്രോളിൻ്റെയും ഡീസലിൻ്റെയും മതിയായ ശേഖരം പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ ഉറപ്പാക്കുന്നുണ്ട്.

  • പശ്ചിമേഷ്യൻ പ്രതിസന്ധി അസംസ്‌കൃത എണ്ണവിലയിൽ അസാധാരണ  വര്‍ധനയ്ക്ക്  കാരണമായിട്ടുണ്ട്. എങ്കിലും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് പെട്രോളിൻ്റെയും ഡീസലി ൻ്റെയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കേന്ദ്ര ഗവൺമെൻ്റ്  കുറച്ചു.

  • ആഭ്യന്തര വിപണിയിൽ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിന് ഡീസലിൻ്റെ കയറ്റുമതി തീരുവ ലിറ്ററിന് 55.50 രൂപയായും വ്യോമയാന ഇന്ധനത്തിൻ്റേത്  42 രൂപയായും വർധിപ്പിച്ച്  2026 ഏപ്രില്‍ 11-ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഗവൺമെൻ്റ്  ഉത്തരവിറക്കി.

  • പെട്രോളിൻ്റെയും ഡീസലിൻ്റെയും സാധാരണ ചില്ലറ വില്പന വിലയിൽ മാറ്റമില്ല. പൊതുമേഖലാ എണ്ണ വിപണന കമ്പനികളുടെ വില്പനകേന്ദ്രങ്ങളിലും വില വര്‍ധിപ്പിച്ചിട്ടില്ല.

 

മണ്ണെണ്ണ ലഭ്യതയും വിതരണ നടപടികളും

 
· പതിവ് വിഹിതത്തിന് പുറമേ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 48,000 കിലോ ലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്.
 
· 18 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ SKO വിഹിത ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഹിമാചൽ പ്രദേശും ലഡാക്കും ആവശ്യകത ഇല്ലെന്ന് അറിയിച്ചിട്ടുണ്ട്
 
 
 
സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും:
 
പേർഷ്യൻ ഉൽക്കടലിലെ നിലവിലുള്ള സമുദ്ര സ്ഥിതിഗതികളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ തുറമുഖ, ഷിപ്പിംഗ്& ജലപാത മന്ത്രാലയം നൽകി. മേഖലയിലെ ഇന്ത്യൻ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിച്ചു. അതിൽ ഇപ്രകാരമറിയിച്ചു.
 
• ടോഗോ പതാകയുള്ള എണ്ണ/രാസവസ്തു ടാങ്കർ MT CHIRON 7 (IMO നമ്പർ 9127291) ഉൾപ്പെട്ട ഒരു സംഭവം 2026 ഏപ്രിൽ 25-ന് റിപ്പോർട്ട് ചെയ്യപ്പെട്ടു.അതിൽ 17 ഇന്ത്യൻ നാവികർ (ആകെ ജീവനക്കാർ: 24) ഉണ്ടായിരുന്നു. ഒമാനിലെ ഷിനാസ് ഔട്ടർ പോർട്ട് പരിധിയിലാണ് സംഭവം. ഇറാനിയൻ തീരസംരക്ഷണസേന തടഞ്ഞ കപ്പലുകൾക്ക് സമീപത്തായാണ് ഈ കപ്പൽ സഞ്ചരിച്ചിരുന്നത്. ഈ സമയത്ത് മുന്നറിയിപ്പ് വെടിയുതിർത്തു. കപ്പലിലുണ്ടായിരുന്ന 17 ഇന്ത്യൻ നാവികരും സുരക്ഷിതരാണ്.
 
•നാവികരുടെ ക്ഷേമവും തടസ്സമില്ലാത്ത സമുദ്ര പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിനായി കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ , സമുദ്ര പങ്കാളികൾ എന്നിവരുമായി ഏകോപനത്തോടെ പ്രവർത്തിക്കുന്നത് തുടരുന്നു.
 
· മേഖലയിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾ ഉൾപ്പെട്ട ഒരു അനിഷ്ട സംഭവവും റിപ്പോർട്ട് ചെയ്തിട്ടില്ല.
 
 • ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം 24×7 സജീവമാക്കിയതിനുശേഷം ഇതുവരെ 7,780 കോളുകളും 16,658 ഇമെയിലുകളും കൈകാര്യം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലഭിച്ച 25 കോളുകളും 140 ഇമെയിലുകളും ഇതിൽ ഉൾപ്പെടുന്നു.
 
·ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം വിവരങ്ങൾ :ഗൾഫ് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12 പേരെ ഉൾപ്പെടെ ഇതുവരെ 2,776 ൽ അധികം ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലേക്ക് തിരികെ എത്തിക്കാൻ ഡിജി ഷിപ്പിംഗ് സൗകര്യമൊരുക്കി.
 
 തുറമുഖ പ്രവർത്തനങ്ങൾ : ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവർത്തനങ്ങൾ സാധാരണഗതിയിൽ തുടരുന്നു.എവിടെയും തിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടില്ല 
 
 
 
 മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ:
 
ഗൾഫ്, പശ്ചിമേഷ്യ മേഖലയിലെ സംഭവവികാസങ്ങൾ വിദേശകാര്യ മന്ത്രാലയം തുടർന്നും നിരീക്ഷിച്ചുവരികയാണ്. മേഖലയിലെ ഇന്ത്യൻ സമൂഹത്തിൻ്റെ  സുരക്ഷ,സംരക്ഷണം, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മന്ത്രാലയം അറിയിച്ചത് ഇപ്രകാരം :
 
•ഇന്ത്യൻ പൗരന്മാരിൽ നിന്നും അവരുടെ കുടുംബങ്ങളിൽ നിന്നുമുള്ള സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി മന്ത്രാലയത്തിലെ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനക്ഷമമാണ്.
 
•വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും പ്രവർത്തനങ്ങളുടെ മികച്ച ക്രമീകരണത്തിനുമായി വിദേശകാര്യ മന്ത്രാലയം സംസ്ഥാന ഗവൺമെൻ്റ ുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവായി ബന്ധപ്പെടുന്നുണ്ട്.
 
ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും 24 മണിക്കൂറും ഹെൽപ്പ് ലൈനുകൾ പ്രവർത്തിപ്പിക്കുകയും ഇന്ത്യൻ പൗരന്മാരെ യഥാസമയവും മുൻകൈയെടുത്തും സഹായിക്കുകയും ചെയ്യുന്നു. അവർ പ്രാദേശിക ഭരണ സ്ഥാപനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട് 
 
•തദ്ദേശ ഭരണകൂടങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ, വിമാന, യാത്രാ സാഹചര്യങ്ങൾ, കോൺസുലാർ സേവനങ്ങൾ, ഇന്ത്യൻ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി സ്വീകരിച്ചുവരുന്ന വിവിധ ക്ഷേമ നടപടികൾ എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പതിവായി പുറപ്പെടുവിച്ചുവരുന്നു.
 
•ഇന്ത്യൻ മിഷനുകൾ, അവിടുത്തെ താമസക്കാരായ ഇന്ത്യൻ സമൂഹവുമായി സജീവമായി ഇടപഴകുന്നു.മേഖലയിലെ വിവിധ അസോസിയേഷനുകൾ, സംഘടനകൾ, പ്രൊഫഷണൽ ഗ്രൂപ്പുകൾ, ഇന്ത്യൻ കമ്പനികൾ,മറ്റു പങ്കാളികൾ എന്നിവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി ഇന്ത്യൻ മിഷനുകൾ അവരുമായി സജീവമായി ഇടപഴകുന്നു.
 
 •ഇന്ത്യൻ നാവികരുടെ ക്ഷേമം ഗവൺമെൻ്റ ിനെ സംബന്ധിച്ചിടത്തോളം മുൻ‌ഗണനയായി തുടരുന്നു.പ്രാദേശിക അധികാരികളുമായി ഏകോപനം, കോൺസുലാർ പിന്തുണ, ആവശ്യമുള്ളപ്പോൾ ഇന്ത്യയിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കൽ എന്നിവയുൾപ്പെടെ മേഖലയിലെ കപ്പലുകളിലെ ഇന്ത്യൻ ജീവനക്കാർക്ക് വേണ്ട സഹായം മിഷനുകൾ നൽകുന്നു.
 
• മേഖലയിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുന്നതോടെ മൊത്തത്തിലുള്ള വിമാന സ്ഥിതി മെച്ചപ്പെടുന്നു.ഫെബ്രുവരി 28 മുതൽ ഏകദേശം 13,19,000 യാത്രക്കാർ ഈ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.
 
 
•യുഎഇയിൽ നിന്നും , പ്രവർത്തനപരവും സുരക്ഷാപരവുമായ പരിഗണനകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്ക് പരിമിതമായ വാണിജ്യ വിമാനങ്ങൾ മാത്രമാണ് വിമാനക്കമ്പനികൾ നടത്തുന്നത്. യുഎഇ- ഇന്ത്യ പാതയിൽ ഇന്ന് ഏകദേശം 105 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
 
•സൗദി അറേബ്യയിലെയും ഒമാനിലെയും വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേക്ക് വിമാനങ്ങൾ തുടർന്നും സർവീസ് നടത്തും.
 
•ഖത്തർ വ്യോമാതിർത്തി ഭാഗികമായി തുറന്നിരിക്കുന്നതിനാൽ, ഖത്തർ എയർവേയ്‌സ് ഇന്ന് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക്  സർവീസ് നടത്തുന്നു. ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കാൻ എയർ ഇന്ത്യയും ഇൻഡിഗോയും ആസൂത്രണം ചെയ്യുന്നു .
 
 
•കുവൈറ്റ് വ്യോമാതിർത്തി തുറന്നിരിക്കുന്നു.ജസീറ എയർവേയ്‌സും കുവൈറ്റ് എയർവേയ്‌സും കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള പരിമിതമായ എണ്ണം വിമാന സർവീസുകൾ പുനരാരംഭിച്ചു. 
 
 
•ബഹ്‌റൈൻ വ്യോമാതിർത്തി തുറന്നിരിക്കുന്നു. ഗൾഫ് എയർ, ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസുകൾ നടത്തുന്നു.
 
ഇറാഖ് വ്യോമാതിർത്തി തുറന്നിരിക്കുന്നു. മേഖലയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ വിമാന സർവീസുകൾ മാത്രമേ ഉള്ളൂ, ഇത് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് തുടർന്നും ഉപയോഗിക്കാം.
 
ചരക്ക്, ചാർട്ടേഡ് വിമാനങ്ങൾക്കായി ഇറാൻ വ്യോമാതിർത്തി ഭാഗികമായി തുറന്നിരിക്കുന്നു. ഇന്ത്യൻ പൗരന്മാർ ഇറാനിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും, ഇതിനകം അവിടെയുള്ളവർ ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ കര അതിർത്തി വഴി രാജ്യത്തിന് പുറത്ത് കടക്കാൻ നിർദ്ദേശിക്കുന്നുവെന്നും അറിയിക്കുന്നു. ഇതുവരെ, ടെഹ്‌റാനിലെ ഇന്ത്യൻ എംബസി 2,461 ഇന്ത്യൻ പൗരന്മാരെ കര അതിർത്തി വഴി ഇറാനിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
 
ഇസ്രായേൽ വ്യോമാതിർത്തി തുറന്നിരിക്കുന്നു, മേഖലയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്, ഇത് ഇന്ത്യയിലേക്കുള്ള തുടർന്നുള്ള യാത്രയ്ക്ക് പ്രയോജനപ്പെടുത്താം 
 
 
ഗൾഫ്മേഖലയുമായുള്ള സമ്പർക്ക നടപടികൾ 
 
പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ഗൾഫ് മേഖലയിലെ രാജ്യങ്ങളുമായുള്ള സമ്പർക്ക പ്രവർത്തനം ഇന്ത്യ വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
 
2026 ഏപ്രിൽ 25-26 തീയതികളിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യുഎഇയിൽ ഔദ്യോഗിക സന്ദർശനം നടത്തി. 2026 ഏപ്രിൽ 25 ന് അദ്ദേഹം പ്രസിഡൻ്റ ്  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സന്ദർശിക്കുകയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആശംസകൾ അറിയിക്കുകയും ചെയ്തു. ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപര പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള നടപടികൾ, പ്രാദേശിക സാഹചര്യം, പരസ്പര താൽപ്പര്യമുള്ള മറ്റ് വിഷയങ്ങൾ എന്നിവ ഇരുപക്ഷവും ചർച്ച ചെയ്തു.
 
 
ഒരു മാസത്തിനുള്ളിൽ ഇന്ത്യയും യുഎഇയും തമ്മിൽ നടക്കുന്ന രണ്ടാമത് ഉന്നതതല ഇടപെടലാണിത്. നേരത്തെ, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഏപ്രിൽ 11-12 തീയതികളിൽ യുഎഇ സന്ദർശിച്ചു. അദ്ദേഹം യുഎഇ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് പ്രസിഡൻ്റ ്  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും സന്ദർശിച്ചു.
 പശ്ചിമേഷ്യ സംഘർഷത്തിൽ ഇന്ത്യൻ സമൂഹത്തിൻ്റെ  ക്ഷേമം ഉറപ്പാക്കിയതിന് അദ്ദേഹം നന്ദി അറിയിച്ചു. ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപര പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശത്തിന് വിദേശകാര്യ മന്ത്രി യൂ എ ഇ പ്രസിഡൻ്റ ിനോട് നന്ദി അറിയിച്ചു.
 
 
****

( റിലീസ് ഐ.ഡി: 2256086) സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Bengali , Gujarati , Tamil , Kannada