പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കുരുക്ഷേത്രയിൽ ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 350-ാമത് ഷഹീദി ദിവസിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ.

പോസ്റ്റഡ് ഓണ്‍: 25 NOV 2025 7:52PM by PIB Thiruvananthpuram

ജോ ബോലെ സോ നിഹാൽ, സത് ശ്രീ അകാൽ!

ഹരിയാന ഗവർണർ ആഷിം ഘോഷ് ജി, ജനപ്രിയ മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ മനോഹർ ലാൽ ജി, റാവു ഇന്ദർജിത് സിംഗ് ജി, കൃഷൻ പാൽ ജി, ഹരിയാന എസ്‌ജിപിസി പ്രസിഡന്റ് ജഗദീഷ് സിംഗ് ജിന്ദ ജി, മറ്റ് വിശിഷ്ട വ്യക്തികളേ , മഹതികളേ, മാന്യരേ!

ഇന്ന് ഭാരതത്തിന്റെ പൈതൃകത്തിന്റെ ശ്രദ്ധേയമായ സംഗമമാണ്. ഞാൻ രാവിലെ രാമായണ നഗരമായ അയോധ്യയിലായിരുന്നു, ഇപ്പോൾ ഞാൻ ഇവിടെ ഗീതയുടെ നാടായ കുരുക്ഷേത്രയിലാണ്. ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 350-ാം രക്തസാക്ഷിത്വ ദിനത്തിൽ നാമെല്ലാവരും അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാ ആദരണീയരായ സന്യാസിമാരെയും ബഹുമാന്യരായ സംഘ്-നെയും ഞാൻ ആദരപൂർവ്വം വണങ്ങുന്നു.

സുഹൃത്തുക്കളേ,

ഏകദേശം 5-6 വർഷങ്ങൾക്ക് മുമ്പ് മറ്റൊരു അത്ഭുതകരമായ യാദൃശ്ചികത സംഭവിച്ചു, അത് ഞാൻ പറയാം . 2019 നവംബർ 9 ന് സുപ്രീം കോടതി രാമക്ഷേത്രം സംബന്ധിച്ച വിധി പുറപ്പെടുവിച്ചപ്പോൾ ഞാൻ കർതാർപൂർ ഇടനാഴിയുടെ ഉദ്ഘാടനത്തിനായി ദേരാ ബാബ നാനാക്കിലായിരുന്നു. ആ ദിവസം, രാമക്ഷേത്രം യാഥാർത്ഥ്യമാകുന്നതിനുള്ള  മാർഗ്ഗങ്ങൾ സുഗമമാകണമെന്നും കോടിക്കണക്കിന് രാമഭക്തരുടെ അഭിലാഷങ്ങൾ സഫലമാകണമെന്നും ഞാൻ പ്രാർത്ഥിച്ചു. ആ ദിവസം തന്നെ രാമക്ഷേത്രത്തിന് അനുകൂലമായി വിധി വന്നപ്പോൾ ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഫലം  ലഭിച്ചു. ഇന്ന്, അയോധ്യയിൽ 'ധർമ്മ ധ്വജ' തുറന്നപ്പോൾ, എനിക്ക് വീണ്ടും സിഖ് സംഘത്തിൽ നിന്ന് അനുഗ്രഹം ലഭിക്കുന്നു.

സുഹൃത്തുക്കളേ,

കുറച്ചു  മുമ്പ്, കുരുക്ഷേത്ര ഭൂമിയിൽ പാഞ്ചജന്യ സ്മാരകം  ഉദ്ഘാടനം ചെയ്യപ്പെട്ടു. സത്യവും നീതിയും സംരക്ഷിക്കുക എന്നതാണ് ഏറ്റവും ഉയർന്ന ധർമ്മമെന്ന് ഭഗവാൻ ശ്രീകൃഷ്ണൻ അരുളിയത്  ഈ മണ്ണിൽ നിന്നാണ്. അദ്ദേഹം പറഞ്ഞു, स्वधर्मे निधनं श्रेयः. അതായത്, സത്യത്തിനും കടമയ്ക്കും വേണ്ടി ജീവൻ നൽകുന്നത് ശ്രേഷ്ഠമാണ്. ശ്രീ ഗുരു തേജ് ബഹാദൂർ ജിയും സത്യം, നീതി, വിശ്വാസം എന്നിവ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന് കരുതി, തന്റെ ജീവൻ ത്യജിച്ചുകൊണ്ട് അദ്ദേഹം ഈ കടമ ഉയർത്തിപ്പിടിച്ചു. ഈ ചരിത്ര അവസരത്തിൽ, ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ സ്മരണയ്ക്കായി ഒരു തപാൽ സ്റ്റാമ്പും ഒരു പ്രത്യേക നാണയവും സമർപ്പിക്കാനുള്ള പദവി ഭാരത സർക്കാരിന് ലഭിച്ചു. നമ്മുടെ സർക്കാർ ഈ രീതിയിൽ പവിത്രമായ ഗുരു പാരമ്പര്യത്തെ സേവിക്കുന്നത് തുടരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

സുഹൃത്തുക്കളേ,

കുരുക്ഷേത്ര എന്ന പുണ്യഭൂമി സിഖ് പാരമ്പര്യത്തിന്റെ ഒരു പ്രധാന കേന്ദ്രമാണ്. ഈ നാടിന്റെ ഭാഗ്യം നിരീക്ഷിക്കൂ! സിഖ് പാരമ്പര്യത്തിലെ മിക്കവാറും എല്ലാ ആദരണീയരായ ഗുരുക്കന്മാരും അവരുടെ പുണ്യയാത്രകളിൽ ഈ സ്ഥലം സന്ദർശിച്ചിരുന്നു. ഒൻപതാമത്തെ ഗുരുവായ ശ്രീ ഗുരു തേജ് ബഹാദൂർ ജി ഈ പുണ്യഭൂമിയിൽ എത്തിയപ്പോൾ, അദ്ദേഹം തന്റെ ആഴമായ തപസ്സിന്റെയും നിർഭയമായ ധൈര്യത്തിന്റെയും മുദ്ര ഇവിടെ അവശേഷിപ്പിച്ചു.

സുഹൃത്തുക്കളേ,

ശ്രീ ഗുരു തേജ് ബഹാദൂർ ജിയെപ്പോലുള്ള വ്യക്തിത്വങ്ങൾ ചരിത്രത്തിൽ വളരെ അപൂർവമാണ്. അദ്ദേഹത്തിന്റെ ജീവിതവും ത്യാഗവും അദ്ദേഹത്തിന്റെ സ്വഭാവവും പ്രചോദനത്തിന്റെ മഹത്തായ ഉറവിടങ്ങളാണ്. മുഗൾ ആക്രമണത്തിന്റെ ആ കാലഘട്ടത്തിൽ ധീരതയുടെ ഏറ്റവും ഉയർന്ന മാതൃക ഗുരു സാഹിബ് സ്ഥാപിച്ചു. ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ രക്തസാക്ഷിത്വത്തിന് മുമ്പ് എന്താണ് സംഭവിച്ചതെന്ന് നമുക്കെല്ലാവർക്കും അറിയാം. മുഗൾ അതിക്രമങ്ങളുടെ ആ കാലഘട്ടത്തിൽ കശ്മീരി ഹിന്ദുക്കളെ നിർബന്ധിതമായി മതപരിവർത്തനം ചെയ്യുകയായിരുന്നു. ആ പ്രതിസന്ധി ഘട്ടത്തിൽ, പീഡിപ്പിക്കപ്പെട്ട ഒരു കൂട്ടം ആളുകൾ ഗുരു സാഹിബിന്റെ പിന്തുണ തേടി. ആ സമയത്ത്, ഗുരു സാഹിബ് അവരോട് പറഞ്ഞു: "നിങ്ങൾ എല്ലാവരും ഔറംഗസേബിനോട് വ്യക്തമായി പറയൂ, ശ്രീ ഗുരു തേജ് ബഹാദൂർ ഇസ്ലാം സ്വീകരിച്ചാൽ ഞങ്ങളും ഇസ്ലാം സ്വീകരിക്കുമെന്ന്."

സുഹൃത്തുക്കളേ,

ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ നിർഭയത്വത്തിന്റെ പരകോടി പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ വാക്കുകൾ. പിന്നീട്, ഭയപ്പെട്ടതുതന്നെ സംഭവിച്ചു. ക്രൂരനായ ഔറംഗസീബ് ഗുരു സാഹിബിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു, പക്ഷേ ഗുരു സാഹിബ്,അദ്ദേഹം  തന്നെ ഡൽഹിയിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. മുഗൾ ഭരണാധികാരികൾ അദ്ദേഹത്തെ പ്രലോഭനങ്ങൾ കൊണ്ട് വശീകരിക്കാൻ ശ്രമിച്ചു, പക്ഷേ 
ശ്രീ ഗുരു തേജ് ബഹാദൂർ ഉറച്ചുനിന്നു. മതത്തിലോ തത്വങ്ങളിലോ അദ്ദേഹം വിട്ടുവീഴ്ച ചെയ്തില്ല. അദ്ദേഹത്തിന്റെ മനസ്സ് തകർക്കാൻ, ദൃഢനിശ്ചയം തകർക്കാൻ, അദ്ദേഹത്തിന്റെ മൂന്ന് കൂട്ടാളികളായ ഭായ് ദയാല ജി, ഭായ് സതി ദാസ് ജി, ഭായ് മതി ദാസ് ജി എന്നിവരെ അദ്ദേഹത്തിന്റെ കൺമുമ്പിൽ ക്രൂരമായി കൊലപ്പെടുത്തി. എന്നിട്ടും ഗുരു സാഹിബ് ഉറച്ചുനിന്നു, ദൃഢനിശ്ചയം അചഞ്ചലമായി. അദ്ദേഹം ധർമ്മത്തിന്റെ പാത ഉപേക്ഷിച്ചില്ല; ആഴത്തിലുള്ള ധ്യാനാവസ്ഥയിൽ, വിശ്വാസ സംരക്ഷണത്തിനായി ഗുരു സാഹിബ് തന്റെ ശിരസ്സ്  ബലിയർപ്പിച്ചു.

സുഹൃത്തുക്കളേ,

മുഗളർക്ക് അത് പോലും മതിയായില്ല . ഗുരു മഹാരാജിന്റെ പവിത്രമായ ശിരസ്സിനെ അവർ അപമാനിക്കാനും ശ്രമിച്ചു. എന്നാൽ ഭായ് ജൈതാ ജി, വളരെ വീര്യത്തോടെ, ഗുരുവിന്റെ ശിരസ്സ്  സുരക്ഷിതമായി ആനന്ദ്പൂർ സാഹിബിലേക്ക് കൊണ്ടുപോയി. അതുകൊണ്ടാണ് ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജി ഇങ്ങനെ എഴുതിയത്:“तिल्कजन्जू राखा प्रभ ता का,तेग बहादुर सी क्रिया, करी न  किन्हुं आन। വിശ്വാസത്തിന്റെ അന്തസ്സ് സംരക്ഷിക്കുന്നതിനും, ജനങ്ങളുടെ വിശ്വാസങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും, ഗുരു സാഹിബ് എല്ലാം ഉപേക്ഷിച്ചു എന്നാണ് ഇതിനർത്ഥം.

സുഹൃത്തുക്കളേ,

ഇന്ന്, ഡൽഹിയിലെ സിസ് ഗഞ്ച് ഗുരുദ്വാര ആ ത്യാഗത്തിന്റെ ഭൂമിയുടെ രൂപത്തിൽ നമുക്ക് പ്രചോദനത്തിന്റെ ഒരു ജീവസ്രോതസ്സായി  നിലകൊള്ളുന്നു. ആനന്ദ്പൂർ സാഹിബ് നമ്മുടെ ദേശീയ ബോധത്തിന്റെ പുണ്യഭൂമിയാണ്. ഭാരതം ഇന്ന് ഏത് രൂപത്തിൽ നിലനിന്നാലും  ഗുരു സാഹിബിനെപ്പോലുള്ള മഹാത്മാക്കളുടെ ത്യാഗവും സമർപ്പണവും അതിൽ ഉൾക്കൊള്ളുന്നു. ഈ സമാനതകളില്ലാത്ത ത്യാഗം കാരണം, ശ്രീ ഗുരു തേജ് ബഹാദൂർ ജിയെ ഹിന്ദ് ദി ചാദർ ("ഹിന്ദ് ദി ചാദർ"എന്നാൽ"ഇന്ത്യയുടെ പുതപ്പ്"എന്നർത്ഥം) എന്ന് ആദരിക്കുന്നു.

സുഹൃത്തുക്കളേ,

നമ്മുടെ ഗുരുക്കന്മാരുടെ പാരമ്പര്യമാണ് നമ്മുടെ രാഷ്ട്രത്തിന്റെ സ്വഭാവം, സംസ്കാരം, നമ്മുടെ അടിസ്ഥാന ചൈതന്യം എന്നിവയുടെ അടിത്തറ. കഴിഞ്ഞ 11 വർഷത്തിനിടയിൽ, നമ്മുടെ ഗവൺമെൻറ്  ഈ പവിത്രമായ പാരമ്പര്യങ്ങൾ, സിഖ് പാരമ്പര്യത്തിന്റെ ഓരോ ആഘോഷവും ദേശീയ ആഘോഷങ്ങളായി സ്ഥാപിച്ചതിൽ ഞാൻ സംതൃപ്തനാണ്. ശ്രീ ഗുരുനാനാക് ദേവ് ജിയുടെ 550-ാം പ്രകാശ് പർവ്, ശ്രീ ഗുരു തേജ് ബഹദൂർ സാഹിബ് ജിയുടെ 400-ാം പ്രകാശ് പർവ്, ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ 350-ാം പ്രകാശ് പർവ് എന്നിവ ഭാരതത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും ഉത്സവങ്ങളായി ആഘോഷിക്കാനുള്ള ഭാഗ്യം നമ്മുടെ ഗവൺമെന്റിന്  ലഭിച്ചു. ഭാരതത്തിലുടനീളമുള്ള ആളുകൾ സ്വന്തം വിശ്വാസങ്ങൾക്കും പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും അതീതമായി ഈ പരിപാടികളിൽ പങ്കെടുത്തു.

സുഹൃത്തുക്കളേ,

ഗുരുക്കന്മാരുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങൾക്ക് ഒരു മഹത്തായ ദിവ്യ രൂപം നൽകാനുള്ള പദവി നമ്മുടെ ഗവൺമെന്റിന്  ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദശകത്തിൽ, ഗുരു പാരമ്പര്യവുമായി ബന്ധപ്പെട്ട പരിപാടികളിൽ ഞാൻ വ്യക്തിപരമായി പങ്കെടുത്ത നിരവധി അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. കുറച്ചു കാലം മുമ്പ്, ഗുരു ഗ്രന്ഥ് സാഹിബിന്റെ മൂന്ന് യഥാർത്ഥ രൂപങ്ങൾ അഫ്ഗാനിസ്ഥാനിൽ നിന്ന് ഭാരതത്തിൽ എത്തിയപ്പോൾ, അത് ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നിമിഷമായി മാറി.

സുഹൃത്തുക്കളേ,

ഗുരുക്കന്മാരുടെ എല്ലാ തീർത്ഥാടന കേന്ദ്രങ്ങളെയും ആധുനിക ഭാരതത്തിന്റെ ചൈതന്യവുമായി ബന്ധിപ്പിക്കാൻ നമ്മുടെ ഗവൺമെന്റ് ശ്രമിച്ചിട്ടുണ്ട്. കർതാർപൂർ ഇടനാഴിയുടെ പണി പൂർത്തിയാക്കുക, ഹേമകുണ്ഡ് സാഹിബിൽ റോപ്പ്‌വേ പദ്ധതി നിർമ്മിക്കുക, ആനന്ദ്പൂർ സാഹിബിലെ വിരാസത്-ഇ-ഖൽസ മ്യൂസിയം വികസിപ്പിക്കുക എന്നിവയാകട്ടെ, മഹത്തായ ഗുരു പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഈ ജോലികളെല്ലാം പൂർണ്ണ സമർപ്പണത്തോടെ ഞങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

ധീരരായ സാഹിബ്‌സാദാസുമാരോട് പോലും  മുഗളന്മാർ ക്രൂരതയുടെ എല്ലാ അതിരുകളും എങ്ങനെ മറികടന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം. ജീവനോടെ ഇഷ്ടിക കൊണ്ട്  കൊല്ലപ്പെടുന്നത് ധീരരായ സാഹിബ്‌സാദാസുകൾ അംഗീകരിച്ചു, പക്ഷേ അവർ  കടമയുടെയും ധർമ്മത്തിന്റെയും പാത ഉപേക്ഷിച്ചില്ല. ഈ ആദർശങ്ങളെ ആദരിക്കുന്നതിനായി, എല്ലാ വർഷവും ഡിസംബർ 26 ന് ഞങ്ങൾ ഇപ്പോൾ വീർ ബാൽ ദിവസ് ആചരിക്കുന്നു.

സുഹൃത്തുക്കളേ,

സേവനം, ധൈര്യം, സത്യം എന്നിവയുടെ ആദർശങ്ങൾ നമ്മുടെ പുതുതലമുറയുടെ ചിന്തയുടെ അടിത്തറയായി മാറുന്നതിനായി സിഖ് പാരമ്പര്യത്തിന്റെ ചരിത്രവും ഗുരുക്കന്മാരുടെ പ്രബോധനങ്ങളും  ഞങ്ങൾ ദേശീയ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

നിങ്ങൾക്കെല്ലാവർക്കും 'ജോദാ സാഹിബ്' ൻ്റെ  ദർശനം ലഭിച്ചിട്ടുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ മന്ത്രിസഭയിലെ സഹപ്രവർത്തകൻ ഹർദീപ് സിംഗ് പുരി ജി ആദ്യമായി ഈ പ്രധാന തിരുശേഷിപ്പുകളെക്കുറിച്ച് എന്നോട് ചർച്ച ചെയ്തത് എനിക്ക് ഓർമ്മയുണ്ട്. ഗുരു ഗോബിന്ദ് സിംഗ് ജിയുടെയും മാതാ സാഹിബ് കൗർ ജിയുടെയും പവിത്രമായ 'ജോദാ സാഹിബ്' (പാദരക്ഷകൾ) തന്റെ കുടുംബം ഏകദേശം മുന്നൂറ് വർഷമായി സംരക്ഷിച്ചുവരികയാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഇപ്പോൾ അവർ ഈ പവിത്രമായ പൈതൃകം രാജ്യത്തും ലോകമെമ്പാടുമുള്ള സിഖ് സമൂഹത്തിന് സമർപ്പിക്കാൻ ആഗ്രഹിക്കുന്നു.

സുഹൃത്തുക്കളേ,

ഈ പുണ്യ ജോദാ സാഹിബിനെ പൂർണ്ണ ബഹുമാനത്തോടും അന്തസ്സോടും കൂടി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി, അങ്ങനെ ഈ പുണ്യ തിരുശേഷിപ്പ്  ഭാവി തലമുറകൾക്കായി സംരക്ഷിക്കാൻ കഴിയും. എല്ലാ വസ്തുതകളും പരിഗണിച്ച്, ഈ പുണ്യ ജോദാ സാഹിബിനെ ഗുരു മഹാരാജ് തന്റെ ബാല്യത്തിന്റെ പ്രധാന ഭാഗം ചെലവഴിച്ച തഖ്ത് ശ്രീ പട്ന സാഹിബിന് സമർപ്പിക്കുമെന്ന് ഞങ്ങൾ കൂട്ടായി തീരുമാനിച്ചു. കഴിഞ്ഞ മാസം, ഈ പുണ്യ ജോദാ സാഹിബിനെ ഒരു പുണ്യ യാത്രയുടെ ഭാഗമായി ഡൽഹിയിൽ നിന്ന് പട്ന സാഹിബിലേക്ക് കൊണ്ടുപോയി. അവിടെ, ജോദാ സാഹിബിന് മുന്നിൽ ശിരസ്സ്   നമിക്കാൻ എനിക്കും അവസരം ലഭിച്ചു. ഗുരുക്കന്മാരുടെ പ്രത്യേക കൃപയായി ഞാൻ ഇതിനെ കണക്കാക്കുന്നു, ഈ സേവനത്തിനും ഈ സമർപ്പണത്തിനും ഈ പുണ്യ പൈതൃകവുമായി ബന്ധപ്പെടാനുള്ള ബഹുമതിക്കും അവർ എനിക്ക് അവസരം നൽകി.

സുഹൃത്തുക്കളേ,

ഭാരതത്തിന്റെ സംസ്കാരം എത്ര വിശാലവും, എത്ര ഉദാരവും, മനുഷ്യ കേന്ദ്രീകൃതവുമാണെന്ന് ഗുരു തേജ് ബഹാദൂർ സാഹിബ് ജിയുടെ ഓർമ്മകൾ നമ്മെ പഠിപ്പിക്കുന്നു. സർബത് ദാ ഫലാ(എല്ലാവരുടെയും ക്ഷേമം) എന്ന തത്വം അദ്ദേഹം തന്റെ ജീവിതത്തിലൂടെ തെളിയിച്ചു. ഇന്നത്തെ പരിപാടി ഈ ഓർമ്മകളെയും അദ്ദേഹത്തിൻ്റെ പ്രബോധനങ്ങളേയും ആദരിക്കാനുള്ള ഒരു അവസരം  മാത്രമല്ല, നമ്മുടെ വർത്തമാനത്തിനും ഭാവിക്കും ഒരു പ്രധാന പ്രചോദനം കൂടിയാണ്. ഗുരു സാഹിബ് പഠിപ്പിച്ചത്: जो नर दुख मै दुख नहीं मानै, सोई पूरन ज्ञानी। അതായത്, പ്രയാസകരമായ സാഹചര്യങ്ങളിൽ പോലും പതറാത്തവനാണ് യഥാർത്ഥ ജ്ഞാനി, യഥാർത്ഥ അന്വേഷകൻ. ഈ പ്രചോദനത്തോടെ, നാം എല്ലാ വെല്ലുവിളികളെയും മറികടന്ന് നമ്മുടെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകണം, ഭാരതത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റണം.

സുഹൃത്തുക്കളേ,

 ‘भय काहू को देत नय, नय भय मानत आन’എന്ന് നമ്മെ പഠിപ്പിച്ചത് ഗുരു സാഹിബാണ്, അതായത്, നാം ആരെയും ഭയപ്പെടുത്തുകയോ ആരെയും ഭയന്ന് ജീവിക്കുകയോ ചെയ്യരുത്. ഈ നിർഭയത്വം സമൂഹത്തെയും രാഷ്ട്രത്തെയും ശക്തിപ്പെടുത്തുന്നു. ഇന്ന്, ഭാരതവും ഈ തത്വം പിന്തുടരുന്നു. നമ്മൾ ലോകത്തോട് സാഹോദര്യത്തെക്കുറിച്ച് സംസാരിക്കുന്നു, നമ്മുടെ അതിർത്തികളും സംരക്ഷിക്കുന്നു. നമ്മൾ സമാധാനം ആഗ്രഹിക്കുന്നു, പക്ഷേ നമ്മുടെ സുരക്ഷയിൽ നമ്മൾ വിട്ടുവീഴ്ച ചെയ്യുന്നില്ല. ഓപ്പറേഷൻ സിന്ദൂർ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. പുതിയ ഭാരതം ഭീകരതയെ ഭയപ്പെടുന്നില്ല, ഭീകരതയ്ക്ക് മുന്നിൽ അന്ധാളിച്ച് നിൽക്കുന്നില്ല,അതിന് മുന്നിൽ  വളയുന്നില്ല എന്ന് ലോകം മുഴുവൻ കണ്ടിട്ടുണ്ട്. ഇന്നത്തെ ഭാരതം പൂർണ്ണ ശക്തിയോടെയും ധൈര്യത്തോടെയും വ്യക്തതയോടെയും മുന്നോട്ട് പോകുന്നു.

സുഹൃത്തുക്കളേ,

ഈ സുപ്രധാന വേളയിൽ , നമ്മുടെ സമൂഹത്തെയും യുവാക്കളെയും സംബന്ധിച്ച ഒരു പ്രശ്നത്തെക്കുറിച്ചും ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നു, ഗുരു സാഹിബ് പോലും ആശങ്കാകുലനായ ഒരു പ്രശ്നമാണിത്. ഈ വിഷയം ആസക്തിയും മയക്കുമരുന്നുമാണ്. ആസക്തി നമ്മുടെ നിരവധി യുവാക്കളുടെ സ്വപ്നങ്ങളെ ആഴത്തിലുള്ള പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നു. ഈ പ്രശ്നത്തെ വേരുകളിൽ നിന്ന് ഇല്ലാതാക്കാൻ ഗവൺമെൻറ്  സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നാൽ ഇത് സമൂഹത്തിനും കുടുംബങ്ങൾക്കും വേണ്ടിയുള്ള ഒരു പോരാട്ടം കൂടിയാണ്. അത്തരമൊരു സമയത്ത്, ശ്രീ ഗുരു തേജ് ബഹദൂർ സാഹിബിന്റെ പ്രബോധനങ്ങൾ  പ്രചോദനവും പരിഹാരങ്ങളും നൽകുന്നു. ഗുരു സാഹിബ് ആനന്ദ്പൂർ സാഹിബിൽ നിന്ന് യാത്ര ആരംഭിച്ചപ്പോൾ, നിരവധി ഗ്രാമങ്ങളിൽ നിന്നുള്ള 'സംഘ'-ത്തുക്കളെ  അദ്ദേഹം ഒരുമിപ്പിച്ചുവെന്ന് നമുക്കെല്ലാവർക്കും അറിയാം. അദ്ദേഹം അവരുടെ ഭക്തിയും വിശ്വാസവും ശക്തിപ്പെടുത്തുക മാത്രമല്ല, ഈ പ്രദേശങ്ങളിൽ താമസിക്കുന്ന സമൂഹത്തിന്റെ പെരുമാറ്റത്തെയും മാറ്റിമറിച്ചു. ഈ ഗ്രാമങ്ങളിലെ ജനങ്ങൾ എല്ലാത്തരം ലഹരിവസ്തുക്കളുടെയും കൃഷി ഉപേക്ഷിച്ച് ഗുരു സാഹിബിന്റെ കാൽക്കൽ അവരുടെ ഭാവി സമർപ്പിച്ചു. ഗുരു മഹാരാജ് കാണിച്ച പാതയിൽ സമൂഹവും കുടുംബങ്ങളും യുവാക്കളും ഒരുമിച്ച് നടക്കുകയും മയക്കുമരുന്നിനെതിരെ നിർണായകമായ പോരാട്ടം നടത്തുകയും ചെയ്താൽ, ഈ പ്രശ്നം പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയും.

സുഹൃത്തുക്കളേ,

നമ്മുടെ പെരുമാറ്റത്തിൽ സമാധാനത്തിന്റെയും, നയങ്ങളിലെ സന്തുലിതാവസ്ഥയുടെയും, സമൂഹത്തിനുള്ളിലെ വിശ്വാസത്തിന്റെയും അടിത്തറയായി ശ്രീ ഗുരു തേജ് ബഹാദൂർ സാഹിബിന്റെ പ്രബോധനങ്ങൾ  മാറട്ടെ. ഇന്നത്തെ ഈ ദിനത്തിൻ്റെ  സാരാംശം ഇതാണ്. ശ്രീ ഗുരു തേജ് ബഹദൂറിന്റെ രക്തസാക്ഷിത്വ ദിനം രാജ്യം മുഴുക്കെ  അനുസ്മരിക്കുന്ന രീതി, ഗുരുക്കന്മാരുടെ പ്രബോധനങ്ങൾ ഇപ്പോഴും നമ്മുടെ സമൂഹത്തിന്റെ മനസ്സിൽ എത്രത്തോളം സജീവമാണെന്ന് കാണിക്കുന്നു. ഭാരതത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് നമ്മുടെ യുവതലമുറകൾക്ക് ഈ ആഘോഷങ്ങൾ അർത്ഥവത്തായ പ്രചോദനമായി മാറുമെന്ന പ്രതീക്ഷയോടെ, നിങ്ങൾക്കെല്ലാവർക്കും ഞാൻ വീണ്ടും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു.

വഹേഗുരു ജി കാ ഖൽസ, വഹേഗുരു ജി കി ഫത്തേഹ് .

-AT-


( റിലീസ് ഐ.ഡി: 2195072) സന്ദര്‍ശക കൗണ്ടര്‍ : 29