പ്രധാനമന്ത്രിയുടെ ഓഫീസ്
ഭരണഘടനാ ഹത്യാ ദിനത്തിൽ ജനാധിപത്യ സംരക്ഷകർക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
നമ്മുടെ ജനാധിപത്യ ചട്ടക്കൂട് സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം അടിയന്തരാവസ്ഥ വിരുദ്ധ പ്രസ്ഥാനം വീണ്ടും ഉറപ്പിച്ചു: പ്രധാനമന്ത്രി
Posted On:
25 JUN 2025 9:32AM by PIB Thiruvananthpuram
അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന ഇന്ന്, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നിൽ ജനാധിപത്യ പ്രതിരോധത്തിനായി നിലകൊണ്ട എണ്ണമറ്റ ഇന്ത്യക്കാർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ഭരണഘടനാ മൂല്യങ്ങൾക്കു നേരെയുണ്ടായ ഗുരുതരമായ ആക്രമണത്തെ അനുസ്മരിച്ചുകൊണ്ട്, ജൂൺ 25 ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു - മൗലികാവകാശങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കപ്പെടുകയും, പത്രസ്വാതന്ത്ര്യം ഇല്ലാതാക്കപ്പെടുകയും, എണ്ണമറ്റ രാഷ്ട്രീയ നേതാക്കൾ, സാമൂഹിക പ്രവർത്തകർ, വിദ്യാർത്ഥികൾ, സാധാരണ പൗരന്മാർ എന്നിവരെ ജയിലിലടയ്ക്കുകയും ചെയ്ത ദിവസം.
നമ്മുടെ ഭരണഘടനയിലെ തത്വങ്ങൾ ശക്തിപ്പെടുത്തുന്നതിനും വികസിത ഭാരതം എന്ന നമ്മുടെ ദർശനം സാക്ഷാത്കരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നതിനുമുള്ള പ്രതിബദ്ധത ശ്രീ മോദി ആവർത്തിച്ചു.
അടിയന്തരാവസ്ഥ വിരുദ്ധ പ്രസ്ഥാനം ഒരു പഠനാനുഭവമായിരുന്നുവെന്നും, അത് നമ്മുടെ ജനാധിപത്യ ചട്ടക്കൂട് സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം വീണ്ടും ഉറപ്പിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
1975 മുതൽ 1977 വരെയുള്ള അപമാനകരമായ കാലഘട്ടത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി, അടിയന്തരാവസ്ഥയുടെ ആ ഇരുണ്ട ദിനങ്ങൾ ഓർമ്മിക്കുന്നവരോ അല്ലെങ്കിൽ ആ സമയത്ത് കഷ്ടത അനുഭവിച്ച കുടുംബങ്ങളോ സാമൂഹിക മാധ്യമങ്ങളിൽ അനുഭവങ്ങൾ പങ്കിടണമെന്ന് ശ്രീ മോദി ആഹ്വാനം ചെയ്തു.
എക്‌സിലെ പോസ്റ്റുകളിൽ അദ്ദേഹം കുറിച്ചു:
"ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായ അടിയന്തരാവസ്ഥ ഏർപ്പെടുത്തപ്പെട്ടതിന്റെ അമ്പത് വർഷങ്ങൾ ഇന്ന് പൂർത്തിയാകുന്നു. ഇന്ത്യൻ ജനത ഈ ദിവസത്തെ ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുന്നു. ഈ ദിവസം, ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൂല്യങ്ങൾ റദ്ദാക്കപ്പെട്ടു, മൗലികാവകാശങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കപ്പെട്ടു, പത്രസ്വാതന്ത്ര്യം ഇല്ലാതാക്കി, നിരവധി രാഷ്ട്രീയ നേതാക്കൾ, സാമൂഹിക പ്രവർത്തകർ, വിദ്യാർത്ഥികൾ, സാധാരണ പൗരന്മാർ എന്നിവരെ ജയിലിലടച്ചു. അന്ന് അധികാരത്തിലിരുന്ന കോൺഗ്രസ് ഗവൺമെൻ്റ് ജനാധിപത്യത്തെ അറസ്റ്റ് ചെയ്തതുപോലെയായിരുന്നു അത്! #SamvidhanHatyaDiwas"
"നമ്മുടെ ഭരണഘടനയുടെ ചൈതന്യം ലംഘിക്കപ്പെട്ടതും, പാർലമെന്റിന്റെ ശബ്ദം അടിച്ചമർത്തപ്പെട്ടതും, കോടതികളെ നിയന്ത്രിക്കാൻ ശ്രമിച്ചതും ഒരു ഇന്ത്യക്കാരനും ഒരിക്കലും മറക്കില്ല. 42-ാം ഭേദഗതി അവരുടെ കപടതയ്ക്ക് ഒരു പ്രധാന ഉദാഹരണമാണ്. ദരിദ്രരെയും, പാർശ്വവൽക്കരിക്കപ്പെട്ടവരെയും, അടിച്ചമർത്തപ്പെട്ടവരെയും പ്രത്യേകമായി ലക്ഷ്യം വച്ചിരുന്നു, അവരുടെ അന്തസ്സിനെ അപമാനിച്ചു. #SamvidhanHatyaDiwas"
"അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിൽ ഉറച്ചുനിന്ന എല്ലാവരെയും ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു! ഇന്ത്യയുടെ നാനാ തുറകളിൽ നിന്നുമുള്ള, വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളിൽ നിന്നുമുള്ള, ഒരേ ലക്ഷ്യത്തോടെ പരസ്പരം അടുത്ത് പ്രവർത്തിച്ച, ഇന്ത്യയുടെ ജനാധിപത്യ ഘടന സംരക്ഷിക്കുന്നതിനും നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ അവരുടെ ജീവിതം സമർപ്പിച്ച ആദർശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി പ്രവർത്തിച്ചവരായിരുന്നു അവർ. ജനാധിപത്യം പുനഃസ്ഥാപിക്കാനും പുതിയ തെരഞ്ഞെടുപ്പുകൾ നടത്താനും അന്നത്തെ കോൺഗ്രസ് ഗവൺമെന്റിനെ നിർബന്ധിതരാക്കിയത് അവരുടെ കൂട്ടായ പോരാട്ടമായിരുന്നു. കോൺഗ്രസ് ആ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. #SamvidhanHatyaDiwas"
"നമ്മുടെ ഭരണഘടനയിലെ തത്വങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഒരു വികസിത ഭാരതം എന്ന നമ്മുടെ ദർശനം സാക്ഷാത്കരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നതിനുമുള്ള പ്രതിബദ്ധത ഞങ്ങൾ ആവർത്തിക്കുന്നു. നമുക്ക് പുരോഗതിയുടെ പുതിയ ഉയരങ്ങൾ താണ്ടാനും ദരിദ്രരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും കഴിയട്ടെ. #SamvidhanHatyaDiwas"
"അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾ, ഞാൻ ഒരു യുവ ആർഎസ്‌എസ് പ്രചാരകനായിരുന്നു. അടിയന്തരാവസ്ഥ വിരുദ്ധ പ്രസ്ഥാനം എനിക്ക് ഒരു പഠനാനുഭവമായിരുന്നു. നമ്മുടെ ജനാധിപത്യ ചട്ടക്കൂട് സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം അത് വീണ്ടും ഉറപ്പിച്ചു. അതേസമയം, രാഷ്ട്രീയ മേഖലയിലുടനീളമുള്ള ആളുകളിൽ നിന്ന് എനിക്ക് വളരെയധികം പഠിക്കാൻ കഴിഞ്ഞു. ബ്ലൂക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷൻ ആ അനുഭവങ്ങളിൽ ചിലത് ഒരു പുസ്തകത്തിന്റെ രൂപത്തിൽ സമാഹരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്, അതിന്റെ ആമുഖം അടിയന്തരാവസ്ഥ വിരുദ്ധ പ്രസ്ഥാനത്തിന്റെ അമരക്കാരനായ ശ്രീ എച്ച്‌ഡി ദേവഗൗഡ ജിയാണ് എഴുതിയിരിക്കുന്നത്.
#SamvidhanHatyaDiwas”
"'ദി എമർജൻസി ഡയറീസ്' അടിയന്തരാവസ്ഥക്കാലത്തെ എന്റെ യാത്രയെ വിവരിക്കുന്നു. അത് ആ കാലത്തെ നിരവധി ഓർമ്മകൾ തിരികെ കൊണ്ടുവന്നു.
അടിയന്തരാവസ്ഥയുടെ ആ ഇരുണ്ട ദിനങ്ങൾ ഓർമ്മിക്കുന്ന എല്ലാവരോടും അല്ലെങ്കിൽ ആ സമയത്ത് കഷ്ടത അനുഭവിച്ച കുടുംബങ്ങളോടും സാമൂഹിക മാധ്യമങ്ങളിൽ അവരുടെ അനുഭവങ്ങൾ പങ്കിടാൻ ഞാൻ അഭ്യർത്ഥിക്കുന്നു. 1975 മുതൽ 1977 വരെയുള്ള ലജ്ജാവഹമായ കാലഘട്ടത്തെക്കുറിച്ചുള്ള അവബോധം യുവാക്കൾക്കിടയിൽ ഇത് സൃഷ്ടിക്കും.
#SamvidhanHatyaDiwas”
***
SK
(Release ID: 2139425)
Read this release in:
Telugu
,
English
,
Urdu
,
Hindi
,
Nepali
,
Marathi
,
Manipuri
,
Bengali-TR
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada