പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജമ്മു കശ്മീരിൽ 46,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും നാടിനു സമർപ്പിക്കുകയും ചെയ്തു


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ കമാന പാലമായ ചെനാബ് പാലവും കേബിളിൽ നിലകൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ റെയിൽപ്പാലമായ അഞ്ജി പാലവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്നത്തെ ബൃഹത്തായ അടിസ്ഥാനസൗകര്യ പദ്ധതികളുടെ ഉദ്ഘാടനം ജമ്മു കശ്മീരിന്റെ വികസന യാത്രയിൽ വഴിത്തിരിവാണ്: പ്രധാനമന്ത്രി

​‘കശ്മീർമുതൽ കന്യാകുമാരിവരെ’ എന്ന ചൊല്ലിലൂടെ, ഭാര​തമാതാവിനെ നാം വലിയ തോതിൽ ആദരിക്കുന്നു; ഇന്ന്, നമ്മുടെ റെയിൽവേ ശൃംഖലയിലും ഇതു യാഥാർഥ്യമായി: പ്രധാനമന്ത്രി

ഉധംപൂർ-ശ്രീനഗർ-ബാരാമൂല റെയിൽപ്പാത പദ്ധതി നവീനവും ശാക്തീകരിക്കപ്പെട്ടതുമായ ജമ്മു കശ്മീരിന്റെ പ്രതീകമാണ്; ഇന്ത്യയുടെ വളരുന്ന ശക്തിയുടെ മഹത്തായ പ്രഖ്യാപനമാണ്: പ്രധാനമന്ത്രി

ചെനാബ്, അഞ്ജി പാലങ്ങൾ ജമ്മു കശ്മീരിന്റെ സമൃദ്ധിയിലേക്കുള്ള കവാടങ്ങളായി വർത്തിക്കും: പ്രധാനമന്ത്രി

ജമ്മു കശ്മീർ ഇന്ത്യയുടെ കിരീടത്തിലെ രത്നമാണ്: പ്രധാനമന്ത്രി

ഇന്ത്യ ഭീകരതയ്ക്കു മുന്നിൽ മുട്ടുമടക്കില്ല; ജമ്മു കശ്മീരിലെ യുവാക്കൾ ഇപ്പോൾ ഭീകരതയ്ക്ക് ഉചിതമായ മറുപടി നൽകാൻ തീരുമാനിച്ചു: പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂർ എന്ന പേരു കേൾക്കുമ്പോഴെല്ലാം പാകിസ്ഥാൻ നാണംകെട്ട പരാജയത്തെക്കുറിച്ച് ഓർക്കും: പ്രധാനമന്ത്രി

Posted On: 06 JUN 2025 3:34PM by PIB Thiruvananthpuram

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ജമ്മു കശ്മീരിലെ കത്രയിൽ 46,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു. ധീരനായ വീർ സൊറാവർ സിങ്ങിന്റെ നാടിനെ അഭിവാദ്യം ചെയ്ത്, ഇന്നത്തെ പരിപാടി ഇന്ത്യയുടെ ഐക്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും മഹത്തായ ആഘോഷമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മാതാ വൈഷ്ണോ ദേവിയുടെ അനുഗ്രഹത്താൽ, കശ്മീർ താഴ്‌വര ഇപ്പോൾ ഇന്ത്യയുടെ വിശാലമായ റെയിൽവേ ശൃംഖലയുമായി കൂട്ടിയിണക്കപ്പെട്ടിരിക്കുന്നുവെന്നു ശ്രീ മോദി പറഞ്ഞു. “‘കശ്മീർ മുതൽ കന്യാകുമാരി വരെ” എന്ന ചൊല്ലിലൂടെ, ഭാരതമാതാവിനെ നാം വലിയ തോതിൽ ആദരിക്കുന്നു. ഇന്നതു നമ്മുടെ റെയിൽവേ ശൃംഖലയിലും യാഥാർഥ്യമായി - പ്രധാനമന്ത്രി പറഞ്ഞു. ഉധംപുർ-ശ്രീനഗർ-ബാരാമൂല റെയിൽപ്പാതാപദ്ധതി വെറുമൊരു പേരല്ലെന്നും, ജമ്മു കശ്മീരിന്റെ പുതിയ ശക്തിയുടെ പ്രതീകമാണെന്നും ഇന്ത്യയുടെ വളരുന്ന കഴിവുകളുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ റെയിൽ അടിസ്ഥാനസൗകര്യങ്ങളും സമ്പർക്കസൗകര്യവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, അദ്ദേഹം ചെനാബ്, അഞ്ജി റെയിൽ പാലങ്ങൾ ഉദ്ഘാടനം ചെയ്തു. വന്ദേ ഭാരത് ട്രെയിനുകളും ഫ്ലാഗ് ഓഫ് ചെയ്തു. ഇതു ജമ്മു കശ്മീരിനുള്ളിൽ സമ്പർക്കസൗകര്യം വർധിപ്പിക്കുന്നു. കൂടാതെ, ജമ്മുവിൽ പുതിയ മെഡിക്കൽ കോളേജിന് തറക്കല്ലിട്ടു. മേഖലയിലെ ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് ഇതു കരുത്തേകും. ₹46,000 കോടിയുടെ പദ്ധതികൾ ജമ്മു കശ്മീരിലെ വികസനം ത്വരിതപ്പെടുത്തുമെന്നും, പുരോഗതിയും സമൃദ്ധിയും വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വളർച്ചയുടെയും പരിവർത്തനത്തിന്റെയും ഈ പുതിയ യുഗത്തിൽ പ്രധാനമന്ത്രി ആശംസകൾ നേരുകയും ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

ജമ്മു കശ്മീരിലെ തലമുറകൾ റെയിൽവേ സൗകര്യത്തെക്കുറിച്ചു വളരെക്കാലമായി സ്വപ്നം കണ്ടിരുന്നുവെന്നു ശ്രീ മോദി പറഞ്ഞു. ആ സ്വപ്നം ഇന്നു യാഥാർഥ്യമായിരിക്കുന്നു. മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ സമീപകാല പ്രസ്താവന പരാമർശിച്ച അദ്ദേഹം, ഏഴിലോ എട്ടിലോ പഠിക്കുമ്പോൾ, ശ്രീ അബ്ദുള്ള ഈ പദ്ധതിയുടെ പൂർത്തീകരണം പ്രതീക്ഷിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിലെ ദശലക്ഷക്കണക്കിന് ജനങ്ങൾ ദീർഘകാലമായി കാത്തിരുന്ന ഈ സ്വപ്നത്തിന്റെ പൂർത്തീകരണം ചരിത്രനിമിഷമാണെന്ന് ശ്രീ മോദി പറഞ്ഞു. ഇതു മെച്ചപ്പെട്ട സമ്പർക്കസൗകര്യങ്ങൾക്കും പുരോഗതിക്കും വഴിയൊരുക്കുന്നു.

​ഞങ്ങളുടെ ഭരണകാലത്ത് ഈ സ്വപ്ന റെയിൽവേ പദ്ധതിക്ക് ആക്കം കൂടുകയും ഇപ്പോൾ വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തത് ഗവണ്മെന്റിനു ബഹുമതിയാണെന്ന് പറഞ്ഞ ശ്രീ മോദി, ദുഷ്‌കരമായ ഭൂപ്രകൃതി, കഠിനമായ കാലാവസ്ഥ, പർവതങ്ങളിൽ വീഴുന്ന പാറകൾ തുടങ്ങിയ വെല്ലുവിളികൾ പദ്ധതിയെ ഏറെ ബുദ്ധിമുട്ടേറിയതും വെല്ലുവിളി നിറഞ്ഞതുമാക്കി മാറ്റിയെന്ന് വ്യക്തമാക്കി. എന്നിരുന്നാലും, വെല്ലുവിളികളെ സധൈര്യം നേരിടാനും ദൃഢനിശ്ചയത്തോടെ അവയെ മറികടക്കാനും ഞങ്ങളുടെ ഗവണ്മന്റ് നിരന്തരം ശ്രമിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജമ്മു കശ്മീരിൽ നടക്കുന്ന, എല്ലാ കാലാവസ്ഥയിലും പ്രയോജനപ്രദമാകുന്ന അടിസ്ഥാനസൗകര്യപദ്ധതികൾ ഈ പ്രതിജ്ഞാബദ്ധതയ്ക്ക് ഉദാഹരണമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടുത്തിടെ തുറന്ന സോൻമാർഗ് തുരങ്കത്തിന്റെ കാര്യവും ചെനാബ് പാലത്തിനും അഞ്ജി പാലത്തിനും മുകളിലൂടെ യാത്രചെയ്ത അനുഭവവും ശ്രദ്ധേയമായ നാഴികക്കല്ലുകളായി അദ്ദേഹം വിവരിച്ചു. ഇന്ത്യയിലെ എൻജിനിയർമാരുടെയും തൊഴിലാളികളുടെയും എൻജിനിയറിങ് വൈഭവത്തെയും അചഞ്ചലമായ സമർപ്പണത്തെയും ശ്രീ മോദി പ്രശംസിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ കമാന പാലമായ ചെനാബ് പാലം ഇന്ത്യയുടെ സ്വപ്നത്തിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ഈഫൽ ഗോപുരം കാണാൻ ജനങ്ങൾ പാരിസിലേക്കു പോകാറുണ്ട്. ഉയരത്തിന്റെ കാര്യത്തിൽ ചെനാബ് പാലം അതിനെ മറികടക്കുന്നു. ഈ പ്രത്യേകത നിർണായക അടിസ്ഥാനസൗകര്യനേട്ടമെന്ന നിലയിൽ മാത്രമല്ല, വളർന്നുവരുന്ന വിനോദസഞ്ചാര ആകർഷണമെന്ന നിലയിലും അതിനെ ശ്രദ്ധേയമാക്കുന്നു. അതുപോലെ, കേബിളിൽ നിലകൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ റെയിൽവേപ്പാലമായ അഞ്ജി പാലത്തെ എൻജിനിയറിങ് വിസ്മയമായാണു പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഈ ഘടനകൾ ഉരുക്കും കോൺക്രീറ്റും മാത്രമല്ല, പീർ പഞ്ജാൽ പർവതനിരകളിൽ തലയുയർത്തി നിൽക്കുന്ന ഇന്ത്യയുടെ കരുത്തിന്റെ ജീവിക്കുന്ന പ്രതീകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഈ നേട്ടങ്ങൾ വികസിത രാഷ്ട്രത്തിനായുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിനെ പ്രതിനിധാനം ചെയ്യുന്നു. ഇന്ത്യയുടെ പുരോഗതിക്കായുള്ള സ്വപ്നംപോലെതന്നെ അതിന്റെ പുനരുജ്ജീവനശേഷിയും കഴിവും ദൃഢനിശ്ചയവും മഹത്തരമാണെന്നും ശ്രീ മോദി പ്രഖ്യാപിച്ചു. എല്ലാറ്റിനുമുപരി, സംശുദ്ധ ലക്ഷ്യങ്ങളും അശ്രാന്ത സമർപ്പണവുമാണ് ഇന്ത്യയുടെ പരിവർത്തനത്തിന് പിന്നിലെ പ്രേരകശക്തികളെന്ന് അദ്ദേഹം പറഞ്ഞു.

ചെനാബ് പാലവും അഞ്ജി പാലവും ജമ്മു കശ്മീരിലെ അഭിവൃദ്ധിക്ക് ഉത്തേജകമായി വർത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. “നാഴികക്കല്ലായ ഈ പദ്ധതികൾ വിനോദസഞ്ചാരത്തിനു ഗതിവേഗം പകരുക മാത്രമല്ല, സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകൾക്കും ഗുണം ചെയ്യും. ഇതു വാണിജ്യ-വ്യവസായങ്ങൾക്കു പുതിയ അവസരങ്ങൾ സൃഷ്ടിക്കും” – അദ്ദേഹം പറഞ്ഞു. ജമ്മുവിനും കശ്മീരിനുമിടയ്ക്കുള്ള മെച്ചപ്പെട്ട റെയിൽ ഗതാഗതസൗകര്യം പ്രാദേശിക സംരംഭകർക്കു പുതിയ വാതായനങ്ങൾ തുറക്കുമെന്നും സാമ്പത്തിക വളർച്ചയ്ക്കു കാരണമാകുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. കശ്മീരിലെ ആപ്പിൾ ഇപ്പോൾ ഇന്ത്യയിലുടനീളമുള്ള പ്രധാന വിപണികളിൽ കുറഞ്ഞ ചെലവിൽ എത്തുമെന്നും വ്യാപാരം കൂടുതൽ കാര്യക്ഷമമാകുമെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. കൂടാതെ, ഉണക്കിയ പഴങ്ങളും കശ്മീരിലെ പ്രശസ്തമായ പശ്മിന ഷാളുകളും മറ്റു പരമ്പരാഗത കരകൗശല വസ്തുക്കളും ഇപ്പോൾ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും എളുപ്പത്തിൽ കൊണ്ടുപോകാൻ കഴിയും. ഇതു മേഖലയിലെ കരകൗശല വ്യവസായത്തെ ശക്തിപ്പെടുത്തും. ഈ മെച്ചപ്പെട്ട ഗതാഗതസൗകര്യം ജമ്മു കശ്മീരിലെ ജനങ്ങൾക്ക് യാത്ര കൂടുതൽ സൗകര്യപ്രദമാക്കുമെന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കു സുഗമമായ യാത്ര സാധ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

​സംഗൽദാനിലെ ഒരു വിദ്യാർഥിയുടെ ഹൃദയസ്പർശിയായ അഭിപ്രായം ശ്രീ മോദി പങ്കുവച്ചു. ഇതുവരെ ഗ്രാമത്തിനു പുറത്തു യാത്ര ചെയ്തവർ മാത്രമേ യഥാർഥ ജീവിതത്തിൽ ട്രെയിൻ കണ്ടിട്ടുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമീണരിൽ മിക്കവരും വീഡിയോയിൽ മാത്രമേ ട്രെയിനുകൾ കണ്ടിരുന്നുള്ളൂ. താമസിയാതെ യഥാർഥ ട്രെയിൻ അവരുടെ കൺമുന്നിലൂടെ കടന്നുപോകുമെന്ന് അവർ കരുതിയിരുന്നില്ല. പുതിയ ഗതാഗതസൗകര്യത്തിൽ ആവേശഭരിതരായി നിരവധി നിവാസികൾ ഇതിനകം ട്രെയിൻ സമയക്രമം മനഃപാഠമാക്കിയെന്നും പ്രധാനമന്ത്രി പരാമർശിച്ചു. ഇനി, റോഡുകൾ തുറക്കണോ അതോ അടയ്ക്കണോ എന്ന് തീരുമാനിക്കുന്നതു കാലാവസ്ഥയാകില്ല എന്നു പറഞ്ഞ ഒരു പെൺകുട്ടിയുടെ ചിന്തനീയമായ പരാമർശവും അദ്ദേഹം എടുത്തുകാട്ടി. ഈ പുതിയ ട്രെയിൻ സർവീസ് എല്ലാ കാലത്തും ജനങ്ങൾക്കു സഹായകമാകും. “ജമ്മു കശ്മീർ ഭാരതമാതാവിന്റെ കിരീടമായി, മിന്നുന്ന രത്നങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. ഓരോന്നും പ്രദേശത്തിന്റെ അപാരമായ ശക്തിയെയും സൗന്ദര്യത്തെയും പ്രതിനിധാനം ചെയ്യുന്നു” - പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ഈ നാടിന്റെ പുരാതന സംസ്കാരം, പാരമ്പര്യങ്ങൾ, ആത്മീയ ബോധം, അസാധാരണമായ പ്രകൃതിദൃശ്യങ്ങൾ, ഔഷധ സസ്യങ്ങൾ, തഴച്ചുവളരുന്ന ഫല ഉദ്യാനങ്ങൾ, പ്രതിഭാസമ്പന്നവും ഊർജസ്വലവുമായ യുവതലമുറ എന്നിവയെ പ്രശംസിച്ച പ്രധാനമന്ത്രി, ഈ ഗുണങ്ങൾ ഇന്ത്യയുടെ കിരീടത്തിൽ വിലയേറിയ രത്നങ്ങൾ പോലെ തിളങ്ങുന്നുവെന്ന് പറഞ്ഞു. പതിറ്റാണ്ടുകളായി ജമ്മു കശ്മീർ സന്ദർശിക്കുന്ന പ്രധാനമന്ത്രി, പ്രദേശത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് ഉറപ്പിച്ചു പറയുകയും ജമ്മു കശ്മീർ ജനതയുടെ അഭിവൃദ്ധി ഉറപ്പാക്കി, തുടർച്ചയായ വികസനത്തിനും ഉന്നമനത്തിനുമുള്ള തന്റെ പ്രതിജ്ഞാബദ്ധത ആവർത്തിക്കുകയും ചെയ്തു.

“ജമ്മു കശ്മീർ വളരെക്കാലമായി ഇന്ത്യയുടെ വിദ്യാഭ്യാസത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും സ്തംഭമാണ്”- പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ആഗോള വിജ്ഞാനകേന്ദ്രമായി സ്വയം സ്ഥാപിക്കപ്പെടുമ്പോൾ, ഈ പരിവർത്തനത്തിൽ ജമ്മു കശ്മീരിന്റെ പങ്കാളിത്തം പ്രതിദിനം വർധിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മുവിലെയും ശ്രീനഗറിലെയും കേന്ദ്ര സർവകലാശാലകൾക്കൊപ്പം ഐഐടി, ഐഐഎം, എയിംസ്, എൻഐടി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ സാന്നിധ്യം മേഖലയിലെ അക്കാദമിക മികവ് ശക്തിപ്പെടുത്തുന്നുണ്ടെന്നു ശ്രീ മോദി ചൂണ്ടിക്കാട്ടി. ഗവേഷണ ആവാസവ്യവസ്ഥയുടെ വികാസവും നവീകരണവും പഠന അവസരങ്ങളും വർധിക്കുന്നതും അദ്ദേഹം പരാമർശിച്ചു.

​ആരോഗ്യസംരക്ഷണത്തിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും, സമീപ വർഷങ്ങളിൽ രണ്ട് സംസ്ഥാനതല അർബുദ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഏഴു പുതിയ മെഡിക്കൽ കോളേജുകൾ തുറന്നു. ഇതു രോഗികൾക്കും വൈദ്യശാസ്ത്രവിദ്യാർഥികൾക്കും വലിയ തോതിൽ പ്രയോജനം ചെയ്യുന്നു. ജമ്മു കശ്മീരിലെ എംബിബിഎസ് സീറ്റുകൾ 500ൽനിന്ന് 1300 ആയി ഉയർത്തിയതായും ഇതു ​വൈദ്യശാസ്ത്രപഠനത്തിലേക്കു കൂടുതൽ പ്രവേശനം ഉറപ്പാക്കുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു. കൂടാതെ, റിയാസി ജില്ലയ്ക്ക് പുതിയ മെഡിക്കൽ കോളേജ് ഉടൻ ലഭിക്കും. ഇതു മേഖലയിൽ ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നു. ശ്രീ മാതാ വൈഷ്ണോ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്സലൻസിനെ പ്രധാനമന്ത്രി പ്രശംസിച്ചു. ഇത് അത്യാധുനിക ആശുപത്രി മാത്രമല്ല, ഇന്ത്യയുടെ സമ്പന്നമായ ജീവകാരുണ്യ പാരമ്പര്യത്തിന്റെ ഉദാഹരണം കൂടിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യയിലുടനീളമുള്ള ഭക്തരുടെ സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു. അവരുടെ സംഭാവനകളാണ് ഈ സ്ഥാപനം പടുത്തുയർത്തുന്നതിനു സഹായകമായത്. ഈ മഹത്തായ ശ്രമത്തിനായുള്ള നിസ്വാർഥ സേവനങ്ങൾക്കു ശ്രീ മാതാ വൈഷ്ണോ ദേവി ദേവാലയ ബോർഡിനെ ശ്രീ മോദി അഭിനന്ദിച്ചു. ആശുപത്രിയുടെ ശേഷി 300ൽ നിന്ന് 500 കിടക്കകളായി വികസിപ്പിക്കുമെന്നും, അതുവഴി ചികിത്സാസേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കട്രയിലെ മാതാ വൈഷ്ണോദേവിയെ സന്ദർശിക്കുന്ന ഭക്തർക്കു ഈ വികസനം കൂടുതൽ സൗകര്യം പ്രദാനം ചെയ്യുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

തങ്ങളുടെ സർക്കാർ 11 വർഷം പൂർത്തിയാക്കിയെന്നും, ദരിദ്രരെ ഉന്നതിയിലേക്ക് എത്തിക്കുന്നതിനും പൗരന്മാരെ ശാക്തീകരിക്കുന്നതിനുമായി ഈ കാലയളവ് മുഴുവൻ പ്രവർത്തിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ദശലക്ഷക്കണക്കിന് ജീവിതങ്ങളെ മാറ്റിമറിച്ച നിരവധി പ്രധാന ക്ഷേമ സംരംഭങ്ങൾ പ്രധാനമന്ത്രി വിശദീകരിച്ചു. 4 കോടി ദരിദ്ര കുടുംബങ്ങൾക്ക്  വീടുകൾ നിർമ്മിച്ചു നൽകി അവരുടെ സ്വപ്നം സാക്ഷാത്കരിച്ച പ്രധാനമന്ത്രി ആവാസ് യോജനയെപറ്റി അദ്ദേഹം പ്രതിപാദിച്ചു. 10 കോടി വീടുകളിൽ നിന്ന് പുക ഇല്ലാതാക്കാനും സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം സംരക്ഷിക്കാനും സഹായിച്ച ഉജ്ജ്വല യോജന, 50 കോടി ദരിദ്ര പൗരന്മാർക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ സംരക്ഷണം ലഭ്യമാക്കിയ ആയുഷ്മാൻ ഭാരത്, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ഓരോ പ്ലേറ്റിലും മതിയായ പോഷകാഹാരം നിറയ്ക്കുകയും ചെയ്ത പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന, ജൻ ധൻ യോജനയിലൂടെ  50 കോടിയിലധികം ദരിദ്രർക്ക് സുതാര്യമായ ബാങ്കിംഗ് സൗകര്യം നൽകുകയും അവരെ സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരികയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുട്ടിൽ കഴിയുന്ന 2.5 കോടി കുടുംബങ്ങൾക്ക് വൈദ്യുതി എത്തിച്ച സൗഭാഗ്യ യോജനയെയും, തുറന്ന ഇടങ്ങളിലുള്ള മലമൂത്ര വിസർജ്ജനത്തിന്റെ വെല്ലുവിളി ഇല്ലാതാക്കി 12 കോടി ശൗചാലയങ്ങൾ നിർമ്മിച്ച സ്വച്ഛ് ഭാരത് മിഷനെയും പ്രധാനമന്ത്രി പ്രത്യേകം പരാമർശിച്ചു. ജൽ ജീവൻ മിഷൻ 12 കോടി വീടുകൾക്ക് പൈപ്പിലൂടെ ജലം നൽകി, ഇത് സ്ത്രീകൾ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിച്ചു, അതേസമയം പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി 10 കോടി ചെറുകിട കർഷകർക്ക് നേരിട്ട് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും അതുവഴി ഗ്രാമീണ ഇന്ത്യയെ ശക്തിപ്പെടുത്തിയെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 11 വർഷത്തിനിടെ 25 കോടിയിലധികം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിച്ച് നവ മധ്യവർഗത്തിലേക്ക് ഉയർത്താൻ സാധിച്ചുവെന്ന് ശ്രീ മോദി പറഞ്ഞു. ദരിദ്രരെയും വളർന്നുവരുന്ന മധ്യവർഗത്തെയും ശക്തിപ്പെടുത്തുന്നതിനും, സുപ്രധാന പരിഷ്കാരങ്ങളിലൂടെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വൺ റാങ്ക്, വൺ പെൻഷൻ, 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഇളവ്, വീട് വാങ്ങുന്നവർക്ക് സാമ്പത്തിക സഹായം, കുറഞ്ഞ നിരക്കിലുള്ള വിമാന യാത്രയ്ക്കുള്ള സംവിധാനം, തുടങ്ങിയ സംരംഭങ്ങളെകുറിച്ച് പ്രധാനമന്ത്രി എടുത്തു പറഞ്ഞു. എല്ലാവർക്കും പുരോഗതി കൈവരിക്കുന്നതിനായി സർക്കാർ ജനങ്ങളുമായി തോളോട് തോൾ ചേർന്ന് നിൽക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇത് ആദ്യമായാണ് ഒരു ഗവണ്മെന്റ് സത്യസന്ധരും കൃത്യമായി നികുതി അടയ്ക്കുന്നവരുമായ മധ്യവർഗത്തിനുവേണ്ടി  പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ തങ്ങളുടെ സർക്കാർ സ്ഥിരമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും, ടൂറിസം സാമ്പത്തിക വളർച്ചയുടെയും കണക്റ്റിവിറ്റിയുടെയും ഒരു പ്രധാന ചാലകശക്തിയായി ഉയർന്നുവരുന്നുവെന്നും ശ്രീ മോദി അടിവരയിട്ടു പറഞ്ഞു. വിനോദസഞ്ചാര മേഖല  തൊഴിലവസരങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, ജനങ്ങൾക്കിടയിൽ ഐക്യവും സാഹോദര്യവും വളർത്തുമെന്നുംഅദ്ദേഹം എടുത്തുപറഞ്ഞു. ഈ പുരോഗതിയെ തകർക്കാനുള്ള പാകിസ്ഥാന്റെ ആവർത്തിച്ചുള്ള ശ്രമങ്ങളെ അപലപിച്ച പ്രധാനമന്ത്രി, അത് മനുഷ്യത്വത്തിനും സാമൂഹിക ഐക്യത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും എതിരാണെന്ന് പറഞ്ഞു. ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന സംഭവത്തെ പരാമർശിച്ചുകൊണ്ട്, പാകിസ്ഥാൻ കശ്മീരിനെയും  മാനവികതയെയും ആക്രമിച്ചുവെന്നും, ഇന്ത്യയെ സംഘർഷഭരിതമാകാനും, കഠിനാധ്വാനികളായ കശ്മീരികളുടെ വരുമാനം തകർക്കാനും ഉദ്ദേശിച്ചുള്ളതാണെന്നും ശ്രീ മോദി ആരോപിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സന്ദർശകരുടെ എണ്ണത്തിൽ  റെക്കോർഡ് വർദ്ധനയാണ് ജമ്മുകശ്മീരിൽ രേഖപ്പെടുത്തിയത്. ജമ്മു കശ്മീരിലെ അഭിവൃദ്ധി പ്രാപിക്കുന്ന ടൂറിസം വ്യവസായത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് വിനോദസഞ്ചാരികൾക്കെതിരായ ഈ മനഃപൂർവമായ ആക്രമണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുതിരസവാരിക്കാർ, പോർട്ടർമാർ, ഗൈഡുകൾ, ഗസ്റ്റ് ഹൗസ് ഉടമകൾ, കടയുടമകൾ എന്നിവരുൾപ്പെടെയുള്ള പ്രാദേശിക തൊഴിലാളികളെ പാകിസ്ഥാന്റെ ദുരുദ്ദേശ്യപരമായ നടപടി നേരിട്ട് ബാധിച്ചുവെന്നും അവരുടെ ഉപജീവനമാർഗം നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തീവ്രവാദികൾക്കെതിരെ ശക്തമായി നിലകൊണ്ടെങ്കിലും,അധ്വാനത്തിലൂടെ കുടുംബത്തെ പോറ്റാൻ ശ്രമിക്കുന്നതിനിടെ ദാരുണമായി ജീവൻ നഷ്ടപ്പെട്ട യുവാവായ ആദിലിന്റെ ധൈര്യത്തെ അദ്ദേഹം പ്രശംസിച്ചു. ജമ്മു കശ്മീരിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള തന്റെ സർക്കാരിന്റെ പ്രതിബദ്ധത ശ്രീ മോദി ആവർത്തിച്ച് വ്യക്തമാക്കി, ഭീകരത ഒരിക്കലും മേഖലയുടെ പുരോഗതിയെ തടയില്ലെന്ന് ഉറപ്പു നൽകുകയും ചെയ്തു.

ജമ്മു കശ്മീരിലെ ജനങ്ങളുടെ പ്രതിരോധശേഷിയെ പ്രശംസിച്ച പ്രധാനമന്ത്രി, പാകിസ്ഥാന്റെ ഗൂഢാലോചനയ്‌ക്കെതിരായ അവരുടെ ഉറച്ച നിലപാട് ശക്തമായ സന്ദേശം നൽകുന്നുണ്ടെന്നും പറഞ്ഞു. ജമ്മു കശ്മീരിലെ യുവാക്കൾ ഇപ്പോൾ ഭീകരതയെ നേരിടാൻ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീകരതയുടെ വിനാശകരമായ ആഘാതത്തെ ശ്രീ മോദി അപലപിച്ചു. സംഘർഷങ്ങൾ സ്‌കൂളുകളും ആശുപത്രികളും ഉൾപ്പെടെയുള്ളവ തകർത്തതും, താഴ്‌വരയിലെ തലമുറകളുടെ ജീവിതം  നശിപ്പിച്ചതും ഓർമ്മിപ്പിച്ചു. ഭീകരത സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾക്ക് പോലും ഒരു പ്രധാന വെല്ലുവിളിയായി. ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള പൗരന്മാരുടെ അവകാശം ഇല്ലാതാക്കി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിലെ ജനങ്ങൾ പ്രകടിപ്പിക്കുന്ന ശക്തിയും ദൃഢനിശ്ചയവും ഒരു വഴിത്തിരിവാണെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു, ഇത് സമാധാനത്തിനും പുരോഗതിക്കും ശോഭനമായ ഭാവിക്കും വേണ്ടിയുള്ള അവരുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു.

 വർഷങ്ങളായി ജമ്മു കശ്മീറുകാർ ഭീകരതയെ സഹിക്കുകയാണെന്നും, പലരും തങ്ങളുടെ സ്വപ്നങ്ങൾ ഉപേക്ഷിക്കുകയും അക്രമത്തെ തങ്ങളുടെ വിധിയായി അംഗീകരിക്കുകയും ചെയ്തുവെന്നും ശ്രീ മോദി പറഞ്ഞു. എന്നിരുന്നാലും, തങ്ങളുടെ സർക്കാറിന് ഈ യാഥാർത്ഥ്യത്തെ മാറ്റിമറിക്കുവാനും, ജമ്മു കശ്മീർ യുവാക്കളെ വീണ്ടും സ്വപ്നം കാണുവാനും, ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രാപ്തരാക്കുവാനും സാധിച്ചുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. തിരക്കേറിയ മാർക്കറ്റുകൾ, ഊർജ്ജസ്വലമായ ഷോപ്പിംഗ് മാളുകൾ,  സിനിമാ ഹാളുകൾ എന്നിവയിലൂടെ കശ്മീരിലെ യുവാക്കൾ ഇപ്പോൾ സന്തോഷിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീർ സിനിമാ ഷൂട്ടിംഗിനുള്ള ഒരു പ്രധാന സ്ഥലമായി പുനരുജ്ജീവിപ്പിക്കാനും കായിക കേന്ദ്രമായി വികസിപ്പിക്കാനും നാട്ടുകാർ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജമ്മു കാശ്മീരിന്റെ പുതിയതും ശുഭാപ്തിവിശ്വാസമുള്ളതുമായ മുഖം പ്രതിഫലിപ്പിക്കുന്ന ആയിരക്കണക്കിന് ഭക്തർ ഒത്തുകൂടിയ മാതാ ഖീർ ഭവാനി മേളയെപറ്റി ശ്രീ മോദി സൂചിപ്പിച്ചു. വരാനിരിക്കുന്ന അമർനാഥ് യാത്രയെ ചുറ്റിപ്പറ്റിയുള്ള ആവേശവും ഈദിന്റെ ഉത്സവ ചൈതന്യവും അദ്ദേഹം ഉയർത്തിക്കാട്ടി. ഇത് മേഖലയുടെ ശക്തമായ തിരിച്ചുവരവിനെയും, പുരോഗതിയേയും പ്രകടമാക്കുന്നു. പഹൽഗാം ആക്രമണം ജമ്മു കാശ്മീരിലെ വികസനത്തിന്റെ ആക്കം കുറക്കില്ലെന്ന്  പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു.പ്രദേശത്തിന്റെ വളർച്ചയെ ഒന്നും തടസ്സപ്പെടുത്തില്ലെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകിയ ശ്രീ മോഡി, ജമ്മു കാശ്മീരിലെ യുവാക്കളുടെ സ്വപ്നങ്ങൾക്ക് ഭീഷണിയാകുന്ന ഏതൊരു തടസ്സവും ശക്തമായി നേരിടുമെന്നും പ്രഖ്യാപിച്ചു.

കൃത്യം ഒരു മാസം മുമ്പ്, ഇതേ രാത്രിയിൽ, പാകിസ്ഥാൻ ഭീകരർക്ക് കടുത്ത പ്രഹരം നൽകികൊണ്ട്  ഇന്ത്യ നടപ്പിലാക്കിയ ഓപ്പറേഷൻ സിന്ദൂറിനെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, "ഓപ്പറേഷൻ സിന്ദൂർ എന്ന പേര് കേൾക്കുമ്പോഴെല്ലാം പാകിസ്ഥാൻ അതിന്റെ അപമാനകരമായ പരാജയം ഓർമ്മിക്കും". പാകിസ്ഥാന്റെ സൈനിക, ഭീകര ശൃംഖലകൾ ഇന്ത്യയുടെ ധീരമായ നീക്കം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, മിനിറ്റുകൾക്കുള്ളിൽ, പതിറ്റാണ്ടുകളായി അവർ നിർമ്മിച്ച ഭീകര അടിസ്ഥാന സൗകര്യങ്ങൾ തകർന്നു. ജമ്മു, പൂഞ്ച്, മറ്റ് ജില്ലകളിലെ നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ട് പാകിസ്ഥാൻ പ്രതികരിച്ചത്, പെട്ടന്നുണ്ടായ  ഞെട്ടലിലും നിരാശയിലുമാണെന്ന് ശ്രീ മോദി പറഞ്ഞു. വീടുകൾ നശിപ്പിച്ചതും സ്കൂളുകളിലും  ആശുപത്രികളിലും ബോംമ്പിട്ടതും, ക്ഷേത്രങ്ങളും പള്ളികളും ഗുരുദ്വാരകളും ആക്രമിച്ചതും ലോകം മുഴുവനും കണ്ടതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, പാകിസ്ഥാന്റെ ക്രൂരമായ ആക്രമണങ്ങളെ അപലപിച്ചു. ജമ്മു കശ്മീരിലെ ജനങ്ങളുടെ പ്രതിരോധശേഷിയെ പ്രധാനമന്ത്രി പ്രശംസിച്ചു, പാകിസ്ഥാന്റെ ആക്രമണത്തെ നേരിടുന്നതിൽ അവർ കാണിച്ച ധൈര്യം ഓരോ ഇന്ത്യക്കാരനും കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. എല്ലാ പൗരന്മാരും ദുരിതബാധിത കുടുംബങ്ങൾക്കൊപ്പം പൂർണ്ണ ശക്തിയോടെ നിലകൊള്ളുന്നുവെന്നും അചഞ്ചലമായ പിന്തുണയും ഐക്യദാർഢ്യവും ഉറപ്പാക്കുന്നുവെന്നും വീണ്ടും പ്രഖ്യാപിച്ചു.

അതിർത്തി കടന്നുള്ള ആക്രമത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സർക്കാർ സഹായത്തിനുള്ള നിയമന കത്തുകൾ ഇതിനകം ലഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഷെല്ലാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന 2,000-ത്തിലധികം കുടുംബങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ ശ്രീ മോദി, അവരുടെ വേദന രാജ്യത്തിന്റെ വേദനയാണെന്ന് പറഞ്ഞു. വീടുകളുടെ അറ്റകുറ്റപ്പണികൾക്കായി സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്നും, ഇത് ദുരിതബാധിതർക്ക് ആശ്വാസം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ ഇപ്പോൾ ഈ പിന്തുണ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും, ദുരിതബാധിത കുടുംബങ്ങൾക്ക് കൂടുതൽ സഹായം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അതിർത്തി കടന്നുള്ള ഷെല്ലാക്രമണത്തിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച കുടുംബങ്ങൾക്ക് പ്രധാനമന്ത്രി അധിക സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ഗുരുതരമായ നാശനഷ്ടങ്ങൾ നേരിടുന്ന കുടുംബങ്ങൾക്ക് ഇപ്പോൾ 2 ലക്ഷം രൂപ ലഭിക്കുമെന്നും, ഭാഗികമായി തകർന്ന വീടുകൾക്ക് നേരത്തെ നൽകിയിരുന്ന പിന്തുണയ്ക്ക് പുറമേ, 1 ലക്ഷം രൂപ അധിക സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിത കുടുംബങ്ങൾക്ക് പിന്തുണ നൽകുന്നതിനും, തുടർച്ചയായ ആശ്വാസം ഉറപ്പാക്കുന്നതിനും, അവരുടെ വീടുകളും ജീവിതവും പുനർനിർമ്മിക്കാൻ സഹായിക്കുന്നതിനുമുള്ള തന്റെ സർക്കാരിന്റെ പ്രതിബദ്ധത ശ്രീ മോദി വീണ്ടും ഉറപ്പിച്ചു.

"രാജ്യത്തിന്റെ മുൻനിര സംരക്ഷകരായി അതിർത്തി നിവാസികളെ സർക്കാർ അംഗീകരിക്കുന്നു", പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ അതിർത്തി ജില്ലകളിലെ വികസനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിന് അഭൂതപൂർവമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന സംരംഭങ്ങൾ എടുത്തുകാണിച്ചുകൊണ്ട്, ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന്   ജീവൻ സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഏകദേശം 10,000 പുതിയ ബങ്കറുകൾ നിർമ്മിച്ചതായി ശ്രീ മോദി പറഞ്ഞു. ജമ്മു കശ്മീർ ഡിവിഷനു വേണ്ടി  രണ്ട് പുതിയ അതിർത്തി ബറ്റാലിയനുകൾ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു, ഇത് മേഖലയിലെ സുരക്ഷാ പ്രവർത്തനങ്ങൾ കൂടുതൽ വർദ്ധിപ്പിക്കും. കൂടാതെ, പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും സായുധ സേനയിലെ സ്ത്രീകളെ ശാക്തീകരിക്കുകയും ചെയ്യുന്ന രണ്ട് സമർപ്പിത വനിതാ ബറ്റാലിയനുകൾ വിജയകരമായി സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തി പ്രദേശങ്ങളിൽ, പ്രത്യേകിച്ച് വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ നടക്കുന്ന സുപ്രധാന അടിസ്ഥാന സൗകര്യ വികസനം എടുത്തുകാണിച്ചുകൊണ്ട്, കണക്റ്റിവിറ്റിയും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി നൂറുകണക്കിന് കോടി രൂപ നിക്ഷേപിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കതുവ-ജമ്മു ഹൈവേ ആറ് വരി എക്സ്പ്രസ് വേയായി ഉയർത്തുന്നുണ്ടെന്നും, സുഗമമായ യാത്ര സാധ്യമാക്കുന്നതിനായി അഖ്നൂർ-പൂഞ്ച് ഹൈവേ വീതികൂട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിന് കീഴിൽ, അതിർത്തി ഗ്രാമങ്ങളിലെ വികസന സംരംഭങ്ങൾ ത്വരിതപ്പെടുത്തിയിട്ടുണ്ട്, ഇത് താമസക്കാർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും അവസരങ്ങളും ഉറപ്പാക്കുന്നു. മുമ്പ് എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി ഇല്ലാതിരുന്ന ജമ്മു കശ്മീരിലെ 400 ഗ്രാമങ്ങൾ ഇപ്പോൾ പുതുതായി നിർമ്മിച്ച 1,800 കിലോമീറ്റർ റോഡുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ശ്രീ മോദി പരാമർശിച്ചു. അതിർത്തി പ്രദേശങ്ങളിലെ സാമ്പത്തിക വളർച്ചയും പ്രാദേശിക വികസനവും ശക്തിപ്പെടുത്തുന്നതിനായി ഈ അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി സർക്കാർ 4,200 കോടി രൂപ അനുവദിക്കുന്നുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഇന്ത്യയുടെ ഉൽപ്പാദന വിപ്ലവത്തിൽ സജീവമായി പങ്കെടുക്കാൻ ജമ്മു കശ്മീരിലെ യുവാക്കളോട് പ്രധാനമന്ത്രി പ്രത്യേക ആഹ്വാനം നടത്തി. ഓപ്പറേഷൻ സിന്ദൂർ ആത്മനിർഭർ ഭാരതിന്റെ ശക്തി പ്രകടമാക്കിയെന്നും ഇന്ന് ലോകം ഇന്ത്യയുടെ പ്രതിരോധ ആവാസവ്യവസ്ഥയെ അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 'മെയ്ക്ക് ഇൻ ഇന്ത്യ'യിലുള്ള സായുധ സേനയുടെ വിശ്വാസമാണ് ഈ വിജയത്തിന് കാരണമെന്ന് പറഞ്ഞുകൊണ്ട്, ഓരോ ഇന്ത്യക്കാരനും ഇപ്പോൾ അവരുടെ പ്രതിബദ്ധതയ്ക്കായി  പ്രവർത്തിക്കണമെന്ന്  പ്രസ്താവിച്ചുകൊണ്ട്, ഇന്ത്യയുടെ ഉൽപ്പാദന മേഖലയെ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച മിഷൻ മാനുഫാക്ചറിംഗ് സംരംഭത്തെ പ്രധാനമന്ത്രി എടുത്തുകാട്ടി. ജമ്മു കശ്മീരിലെ യുവാക്കളായ  നവീനരും സംരംഭകരും ഈ ദൗത്യത്തിൽ ചേരാൻ അദ്ദേഹം ആഹ്വാനം ചെയ്തു, ദേശീയ സുരക്ഷയും സാമ്പത്തിക വളർച്ചയും ഉയർത്തുന്നതിന് ഇന്ത്യയ്ക്ക് അവരുടെ ആധുനിക ചിന്ത, നവീകരണം, ആശയങ്ങൾ, കഴിവുകൾ എന്നിവ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യ ഒരു മുൻനിര പ്രതിരോധ കയറ്റുമതിക്കാരനായി ഉയർന്നുവന്നിട്ടുണ്ടെന്നും അടുത്ത ലക്ഷ്യം ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ കയറ്റുമതിക്കാരിൽ ഇന്ത്യയുടെ സ്ഥാനമുറപ്പിക്കുക  എന്നതാണെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. ഈ ലക്ഷ്യത്തിലേക്ക് ഇന്ത്യ എത്ര വേഗത്തിൽ നീങ്ങുന്നുവോ അത്രയും കൂടുതൽ തൊഴിലവസരങ്ങൾ രാജ്യവ്യാപകമായി സൃഷ്ടിക്കപ്പെടുമെന്നും അത് ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനപ്പെടുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകുന്നതിന് ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞാബദ്ധത കാണിക്കണമെന്ന് ആഹ്വാനം ചെയ്ത ശ്രീ മോദി, സഹപൗരന്മാരുടെ കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും യഥാർത്ഥ പ്രതിഫലനമാണ് ഈ ഉൽപ്പന്നങ്ങളെന്ന് ഊന്നിപ്പറഞ്ഞു. ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നത് രാഷ്ട്രത്തിനായുള്ള യഥാർത്ഥ സേവനമാണെന്നും അത് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും തൊഴിലാളികളെ ശാക്തീകരിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അതിർത്തികളിൽ രാഷ്ട്രം അതിന്റെ സായുധ സേനയെ ബഹുമാനിക്കുന്നതുപോലെ, പ്രതിരോധത്തിലും വാണിജ്യത്തിലും ഇന്ത്യയുടെ ശക്തി പ്രതിഫലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട്, വിപണിയിൽ 'ഇന്ത്യയിൽ നിർമ്മിച്ചത്' എന്ന അഭിമാനം ഉയർത്തിപ്പിടിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുന്നതിനാൽ, ജമ്മു കശ്മീരിനെ ശോഭനവും സമൃദ്ധവുമായ ഒരു ഭാവി കാത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. സഹകരണത്തിന്റെയും പുരോഗതിയുടെയും മനോഭാവം അദ്ദേഹം ഊന്നിപ്പറഞ്ഞു, സമാധാനവും സമൃദ്ധിയും ഈ യാത്രയുടെ അടിത്തറയായി നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കി. മാതാ വൈഷ്ണോ ദേവിയുടെ അനുഗ്രഹത്താൽ നയിക്കപ്പെടുന്ന വളർച്ചയുടെ പാത ശക്തിപ്പെടുത്താനുള്ള തന്റെ അചഞ്ചലമായ ദൃഢനിശ്ചയം പ്രധാനമന്ത്രി പ്രകടിപ്പിച്ചു. വികസിത ഇന്ത്യയ്ക്കും വികസിത ജമ്മു കശ്മീരിനുമുള്ള പ്രതിബദ്ധത, ദൃഢനിശ്ചയത്തോടെയും ഐക്യത്തോടെയും ഈ ദർശനം കൈവരിക്കാൻ പരിശ്രമിക്കുന്നുവെന്ന് അദ്ദേഹം ആവർത്തിച്ചു. പുരോഗതിയുടെ ചൈതന്യം ആഘോഷിക്കുന്ന ഈ ശ്രദ്ധേയമായ പദ്ധതികളെ പരാമർശിച്ച്  ജനങ്ങൾക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് ശ്രീ മോദി ഉപസംഹരിച്ചു.

ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ ശ്രീ മനോജ് സിൻഹ, ജമ്മു കശ്മീർ മുഖ്യമന്ത്രി ശ്രീ ഒമർ അബ്ദുള്ള, കേന്ദ്ര മന്ത്രിമാരായ ശ്രീ അശ്വിനി വൈഷ്ണവ്, ശ്രീ വി. സോമണ്ണ, ഡോ. ജിതേന്ദ്ര സിംഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

ചെനാബ്, അഞ്ജി റെയിൽ പാലങ്ങൾ

നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യാ വിസ്മയമായ ചെനാബ് റെയിൽ പാലം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ കമാന പാലമാണ്. ഭൂകമ്പത്തെയും കാറ്റിനെയും നേരിടാൻ രൂപകൽപ്പന ചെയ്ത 1,315 മീറ്റർ നീളമുള്ള സ്റ്റീൽ കമാന പാലമാണിത്. ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതായിരിക്കും പാലത്തിന്റെ പ്രധാന സ്വാധീനം. പാലത്തിലൂടെ സഞ്ചരിക്കുന്ന വന്ദേ ഭാരത് ട്രെയിൻ വഴി കത്രയ്ക്കും ശ്രീനഗറിനും ഇടയിൽ സഞ്ചരിക്കാൻ ഏകദേശം 3 മണിക്കൂർ മാത്രമേ എടുക്കൂ, ഇത് നിലവിലുള്ള യാത്രാ സമയം 2-3 മണിക്കൂർ കുറയ്ക്കും.

വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശത്ത് രാജ്യത്തിന് സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേ റെയിൽ പാലമാണ് അഞ്ജി  പാലം.

കണക്റ്റിവിറ്റി പദ്ധതികളും മറ്റ് വികസന സംരംഭങ്ങളും

പ്രധാനമന്ത്രി ഉധംപൂർ-ശ്രീനഗർ-ബാരാമൂല റെയിൽ ലിങ്ക് (യുഎസ്ബിആർഎൽ) പദ്ധതിയും രാഷ്ട്രത്തിന് സമർപ്പിച്ചു. ഏകദേശം 43,780 കോടി രൂപ ചെലവിൽ നിർമ്മിച്ച 272 കിലോമീറ്റർ ദൈർഘ്യമുള്ള യുഎസ്ബിആർഎൽ പദ്ധതിയിൽ 36 തുരങ്കങ്ങളും (119 കിലോമീറ്റർ ദൈർഘ്യം) 943 പാലങ്ങളും ഉൾപ്പെടുന്നു. പ്രാദേശിക ചലനാത്മകതയെ പരിവർത്തനം ചെയ്യുന്നതിനും സാമൂഹിക-സാമ്പത്തിക സംയോജനം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കശ്മീർ താഴ്‌വരയ്ക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾക്കുമിടയിൽ എല്ലാ കാലാവസ്ഥയിലും തടസ്സമില്ലാത്ത റെയിൽ കണക്റ്റിവിറ്റി സ്ഥാപിക്കുന്ന പദ്ധതിയാണിത്.

ശ്രീ മാതാ വൈഷ്ണോ ദേവി കത്രയിൽ നിന്ന് ശ്രീനഗറിലേക്കും തിരിച്ചുമുള്ള രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. താമസക്കാർ, വിനോദസഞ്ചാരികൾ, തീർത്ഥാടകർ എന്നിവർക്ക് വേഗമേറിയതും സുഖകരവും വിശ്വസനീയവുമായ യാത്രാ സൗകര്യം  ഇവ വാഗ്ദാനം ചെയ്യും.

അതിർത്തി പ്രദേശങ്ങളിലെ അവസാന പ്രദേശത്തിന്റെയും കണക്റ്റിവിറ്റിക്ക് വലിയ പ്രോത്സാഹനമായി, പ്രധാനമന്ത്രി വിവിധ റോഡ് പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ദേശീയ പാത 701 ലെ റാഫിയാബാദ് മുതൽ കുപ്വാര വരെയുള്ള റോഡ് വീതി കൂട്ടൽ പദ്ധതിക്കും, 1,952 കോടി രൂപ വിലമതിക്കുന്ന എൻഎച്ച് 444 ലെ ഷോപ്പിയാൻ ബൈപാസ് റോഡിന്റെ നിർമ്മാണത്തിനും അദ്ദേഹം തറക്കല്ലിട്ടു. ശ്രീനഗറിലെ ദേശീയ പാത 1 ലെ സംഗ്രാമ ജംഗ്ഷനിലും ദേശീയ പാത 44 ലെ ബെമിന ജംഗ്ഷനിലും രണ്ട് ഫ്ലൈഓവർ പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഈ പദ്ധതികൾ ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയും യാത്രക്കാർക്ക് ഗതാഗതം വർദ്ധിപ്പിക്കുകയും ചെയ്യും.

കത്രയിൽ 350 കോടിയിലധികം രൂപയുടെ മതിപ്പ് ചെലവുവരുന്ന  ശ്രീ മാതാ വൈഷ്ണോദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്സലൻസിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. മേഖലയിലെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾക്ക് ഗണ്യമായ സംഭാവന നൽകുന്ന റിയാസി ജില്ലയിലെ ആദ്യത്തെ മെഡിക്കൽ കോളേജായിരിക്കും ഇത്.

 

-SK-

(Release ID: 2134670)