WAVES BANNER 2025
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

വേവ്സ് 2025-ൽ ഇന്ത്യയിലെ തത്സമയ പരിപാടികളുടെ സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച് ധവളപത്രം പുറത്തിറക്കി കേന്ദ്രസഹമന്ത്രി ഡോ. എൽ മുരുകൻ

 Posted On: 03 MAY 2025 5:46PM |   Location: PIB Thiruvananthpuram
 
"ഇന്ത്യയിലെ തത്സമയ പരിപാടികളുടെ സമ്പദ്‍വ്യവസ്ഥ: തന്ത്രപരമായ വളര്‍ച്ചയുടെ അനിവാര്യത" എന്ന തലക്കെട്ടില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍  വേവ്സ് 2025 ന്റെ വിജ്ഞാന പങ്കാളികളിലൊന്നായ ഇവന്റ്സ്-എഫ്എക്യു മീഡിയ തയ്യാറാക്കിയ ആദ്യ ധവളപത്രം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ പുറത്തിറക്കി.


വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവ് ശ്രീ ആർ.കെ. ജെന, ജോയിന്റ് സെക്രട്ടറി ശ്രീമതി. മീനു ബാത്ര, ജോയിൻ്റ് സെക്രട്ടറി (ബ്രോഡ്കാസ്റ്റിംഗ്) ശ്രീ പൃഥുൽ കുമാർ ഇവ-ലൈവ് ആൻഡ് ഇവന്റ് എഫ്എക്യുസ് മാനേജിംഗ് ഡയറക്ടർ ശ്രീ ദീപക് ചൗധരി എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.  


അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ തത്സമയ വിനോദ വ്യവസായത്തെക്കുറിച്ച് സമഗ്ര വിശകലനം അവതരിപ്പിക്കുന്ന ധവളപത്രത്തില്‍‍ ഈ രംഗത്തെ ഉയർന്നുവരുന്ന പ്രവണതകൾ, വളർച്ചാ പാതകൾ, മേഖലയുടെ തുടർച്ചയായ പരിണാമത്തിന് തന്ത്രപരമായ ശിപാർശകൾ എന്നിവ എടുത്തുകാണിക്കുന്നു.


ഇന്ത്യയുടെ തത്സമയ പരിപാടികളുടെ രംഗം വിഘടിതാവസ്ഥയില്‍നിന്ന്  മാറി  സാംസ്കാരികവും സൃഷ്ടിപരവുമായ സമ്പദ്‌വ്യവസ്ഥയുടെ ഘടനാപരവും സ്വാധീനമേറിയതുമായ സ്തംഭമായി പരിവർത്തനം ചെയ്തുകൊണ്ടിരിക്കുകയാണ്.  2024 മുതൽ 2025 വരെ കാലയളവ്  നിർണായക മാറ്റം അടയാളപ്പെടുത്തി. അഹമ്മദാബാദിലും മുംബൈയിലും കോൾഡ്‌പ്ലേ പോലുള്ള അന്താരാഷ്ട്ര പരിപാടികൾ അവതരിപ്പിക്കുന്നത് ആഗോളതല പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ സന്നദ്ധതയെ സൂചിപ്പിക്കുന്നു.


തത്സമയ പരിപാടികള്‍ അടിസ്ഥാനമാക്കിയുള്ള വിനോദസഞ്ചാരത്തിന്റെ ഉയർച്ച ഈ മേഖലയിലെ പ്രധാന പ്രവണതകളിലൊന്നാണ്. തത്സമയ സംഗീത പരിപാടികൾക്കായി ഏകദേശം അര ദശലക്ഷം പേർ പ്രത്യേകം യാത്ര ചെയ്യുന്നു എന്നത് ശക്തമായ  സംഗീത-വിനോദസഞ്ചാര സമ്പദ്‌വ്യവസ്ഥയുടെ ആവിർഭാവത്തെ സൂചിപ്പിക്കുന്നു. വിഐപി അനുഭവങ്ങൾ, മാര്‍ഗനിര്‍ദേശങ്ങളോടെയുള്ള പ്രവേശനം, ആഡംബര ആതിഥേയത്വം തുടങ്ങി മൂല്യമേറിയ നിരക്കിലെ വിഭാഗങ്ങൾ വർഷം തോറും 100 ശതമാനത്തിലധികം വളർച്ച കൈവരിച്ചത് അനുഭവാടിസ്ഥാനത്തില്‍ നയിക്കപ്പെടുന്ന പ്രേക്ഷകരുടെ എണ്ണം ഉയരുന്നതിലേക്ക് വിരൽ ചൂണ്ടുന്നു. ബഹു-നഗര യാത്രകളും പ്രാദേശിക ഉത്സവങ്ങളുടെ വർധിച്ചുവരുന്ന ജനപ്രീതിയും കാരണം രണ്ടാംതല നഗരങ്ങളിൽനിന്നുള്ള പങ്കാളിത്തവും കൂടിയിട്ടുണ്ട്.


തൊഴിലവസരങ്ങളിലും പ്രതിഭാവികാസത്തിലും  മേഖലയുടെ വർധിച്ചുവരുന്ന സ്വാധീനത്തിലും ഈ ഗതിവേഗം പ്രതിഫലിക്കുന്നു. തത്സമയ വിനോദം ഇനി ഇന്ത്യയുടെ സൃഷ്ടിപരമായ സമ്പദ്‌വ്യവസ്ഥയ്ക്കുള്ള ഉപോൽപ്പന്നമല്ല, മറിച്ച് തൊഴിലവസരങ്ങളെ ഉത്തേജിപ്പിക്കുകയും നൈപുണ്യ വികസനത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന  തന്ത്രപരമായ ശക്തിയാണ്.  നിലവിലെ സാഹചര്യത്തിൽ വന്‍കിട തത്സമയ പരിപാടികള്‍  ഓരോന്നും ഏകദേശം 2,000 മുതൽ 5,000 വരെ താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നത് ഉപജീവനമാർഗം പിന്തുണയ്ക്കുന്നതിലും ചലനാത്മക തൊഴിൽ ശക്തിയെ വളർത്തിയെടുക്കുന്നതിലും മേഖലയുടെ വർധിച്ചുവരുന്ന പങ്കിനെ അടിവരയിടുന്നു.


വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തയ്യാറാക്കിയ മാധ്യമ - വിനോദ മേഖലയുടെ 2024-25-ലെ സ്ഥിതിവിവര കൈപ്പുസ്തകം, ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ (ബിസിജി) ‘ഉള്ളടക്കം മുതൽ വിപണി വരെ: ഇന്ത്യയുടെ സര്‍ഗാത്മക ഉള്ളടക്ക സമ്പദ്‌വ്യവസ്ഥയുടെ ചിത്രീകരണം’, ഏണസ്റ്റ് & യങ്ങിന്റെ ‘എ സ്റ്റുഡിയോ കോൾഡ് ഇന്ത്യ’, ഖൈതാൻ & കമ്പനിയുടെ ‘ലീഗൽ കറന്റ്സ്: 2025-ലെ ഇന്ത്യന്‍ മാധ്യമ-വിനോദ മേഖലയിലെ നിയന്ത്രണ ചട്ടക്കൂടുകളുടെ കൈപ്പുസ്തകം’ എന്നിവയുൾപ്പെടെ പ്രധാന റിപ്പോർട്ടുകളും ചടങ്ങില്‍ പ്രകാശനം ചെയ്തു.  



ശ്രദ്ധയാര്‍ന്ന നിക്ഷേപങ്ങൾ, നയപിന്തുണ, അടിസ്ഥാന സൗകര്യ നവീകരണം എന്നിവയിലൂടെ സാമ്പത്തിക വളർച്ച, തൊഴിലവസര സൃഷ്ടി, വിനോദസഞ്ചാരം, മെച്ചപ്പെട്ട ആഗോള സാംസ്കാരിക സാന്നിധ്യം എന്നിവയ്ക്ക് പുതുവഴികൾ തുറന്ന്  2030-ഓടെ മികച്ച അഞ്ച് ആഗോള തത്സമയ വിനോദ കേന്ദ്രങ്ങളിലൊന്നായി സ്ഥാനമുറപ്പിക്കാനുള്ള പാതയിലാണ് ഇന്ത്യ.
 
SKY
 
*****************

Release ID: (Release ID: 2126587)   |   Visitor Counter: 18