പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ജൂൺ 18-19 തീയതികളിൽ യുപിയും ബിഹാറും സന്ദർശിക്കും


ഉത്തർപ്രദേശിലെ കിസാൻ സമ്മാൻ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും

പിഎം കിസാൻ്റെ 20,000 കോടിയിലധികം രൂപ വരുന്ന 17-ാം ഗഡു പ്രധാനമന്ത്രി വിതരണം ചെയ്യും

സ്വയം സഹായ സംഘങ്ങളിൽ നിന്നുള്ള 30,000-ത്തിലധികം സ്ത്രീകൾക്ക് കൃഷി സഖികളായി പ്രധാനമന്ത്രി സർട്ടിഫിക്കറ്റ് നൽകും

ബീഹാറിലെ നളന്ദ സർവകലാശാല കാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

Posted On: 17 JUN 2024 9:52AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജൂൺ 18, 19 തീയതികളിൽ ഉത്തർപ്രദേശും ബിഹാറും സന്ദർശിക്കും.

ജൂൺ 18 ന് വൈകുന്നേരം 5 മണിക്ക് ഉത്തർപ്രദേശിലെ വാരാണസിയിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും.  വൈകുന്നേരം 7 മണിക്ക് പ്രധാനമന്ത്രി ദശാശ്വമേധ് ഘട്ടിൽ ഗംഗാ ആരതിക്ക് സാക്ഷ്യം വഹിക്കും.  രാത്രി എട്ട് മണിക്ക് കാശി വിശ്വനാഥ ക്ഷേത്രത്തിൽ പൂജയും ദർശനവും നടത്തും.

ജൂൺ 19ന് രാവിലെ 9.45ന് പ്രധാനമന്ത്രി നളന്ദയുടെ അവശേഷിപ്പുകൾ സന്ദർശിക്കും.  രാവിലെ 10.30ന് ബിഹാറിലെ രാജ്ഗിറിൽ നളന്ദ സർവകലാശാലയുടെ കാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രി ഉത്തർപ്രദേശിൽ

മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷം, കർഷക ക്ഷേമത്തിനായുള്ള ഗവണ്മെൻ്റിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന പ്രധാനമന്ത്രി കിസാൻ നിധിയുടെ 17-ാം ഗഡു വിതരണം ചെയ്യുന്നതിന് അനുമതി നൽകുന്ന  ഫയലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പുവച്ചു.  ഈ പ്രതിജ്ഞാബദ്ധതയുടെ തുടർച്ചയായി, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് (പിഎം-കിസാൻ) കീഴിൽ  ഗുണഭോക്താക്കളായ 9.26 കോടി കർഷകർക്ക് 20,000 കോടി രൂപയിലധികം വരുന്ന 17-ാം ഗഡു പ്രധാനമന്ത്രി നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ രീതിയിലൂടെ നൽകും.  ഇതുവരെ, അർഹരായ 11 കോടിയിലധികം കർഷക കുടുംബങ്ങൾക്ക്  പിഎം കിസാനിന് കീഴിൽ 3.04 ലക്ഷം കോടി രൂപയിലധികം ആനുകൂല്യങ്ങൾ ലഭിച്ചു.  

ചടങ്ങിൽ, സ്വയം സഹായ സംഘങ്ങളിൽ (എസ്എച്ച്ജി) നിന്നുള്ള 30,000-ത്തിലധികം സ്ത്രീകൾക്ക് കൃഷി സഖികൾ എന്ന സർട്ടിഫിക്കറ്റും പ്രധാനമന്ത്രി നൽകും.

കൃഷി സഖികൾക്ക് പാരാ എക്സ്റ്റൻഷൻ വർക്കർമാർ എന്ന നിലയിൽ പരിശീലനവും സർട്ടിഫിക്കറ്റും നൽകിക്കൊണ്ട് ഗ്രാമീണ സ്ത്രീകളെ കൃഷി സഖിയായി ശാക്തീകരിക്കുന്നതിലൂടെ ഗ്രാമീണ ഇന്ത്യയെ പരിവർത്തനം ചെയ്യുകയാണ് കൃഷി സഖി കൺവേർജൻസ് പ്രോഗ്രാം (KSCP) ലക്ഷ്യമിടുന്നത്. 

ഈ സർട്ടിഫിക്കേഷൻ കോഴ്സ് "ലഖ്പതി ദീദി" പ്രോഗ്രാമിൻ്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നു.

പ്രധാനമന്ത്രി ബിഹാറിൽ 

ബിഹാറിലെ രാജ്ഗിറിൽ നളന്ദ സർവകലാശാലയുടെ പുതിയ കാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ഇന്ത്യയും പൂർവഷ്യൻ ഉച്ചകോടി (EAS) രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണമായാണ് സർവകലാശാല വിഭാവനം ചെയ്തിരിക്കുന്നത്.  ഉദ്ഘാടന ചടങ്ങിൽ 17 രാജ്യങ്ങളിലെ എംബസി മേധാവികൾ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കും.

കാമ്പസിൽ 40 ക്ലാസ് മുറികളുള്ള രണ്ട് അക്കാദമിക് ബ്ലോക്കുകളുണ്ട്. മൊത്തം 1900 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. 300 സീറ്റുകൾ വീതമുള്ള രണ്ട് ഓഡിറ്റോറിയങ്ങളുണ്ട്.  ഏകദേശം 550 വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യം ഇവിടെയുണ്ട്.  ഇൻ്റർനാഷണൽ സെൻ്റർ, 2000 പേർക്ക് വരെ ഉൾക്കൊള്ളാൻ കഴിയുന്ന ആംഫി തിയേറ്റർ, ഫാക്കൽറ്റി ക്ലബ്, സ്‌പോർട്‌സ് കോംപ്ലക്‌സ് എന്നിവയുൾപ്പെടെ നിരവധി സൗകര്യങ്ങളും ഇതിലുണ്ട്.

കാമ്പസ് ഒരു 'നെറ്റ് സീറോ' കാർബൺ ബഹിർഗ്ഗമനമുള്ള ഹരിത കാമ്പസാണ്.  സോളാർ പ്ലാൻ്റ്, ഗാർഹിക, കുടിവെള്ള ശുദ്ധീകരണ പ്ലാൻ്റ്, മലിനജലം പുനരുപയോഗിക്കുന്നതിനുള്ള വാട്ടർ റീസൈക്ലിംഗ് പ്ലാൻ്റ് എന്നിവയും 100 ഏക്കർ  ജലാശയങ്ങളും മറ്റ് നിരവധി പരിസ്ഥിതി സൗഹൃദ സൗകര്യങ്ങളും ഇവിടെ ഉണ്ട് 

ചരിത്രവുമായി സർവ്വകലാശാലയ്ക്ക് ആഴത്തിലുള്ള ബന്ധമുണ്ട്.  ഏകദേശം 1600 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ യഥാർത്ഥ നളന്ദ സർവ്വകലാശാല ലോകത്തിലെ ആദ്യത്തെ റെസിഡൻഷ്യൽ സർവ്വകലാശാലകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.  2016-ൽ നളന്ദയുടെ അവശിഷ്ടങ്ങൾ യുഎൻ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു.

--SK--



(Release ID: 2025903) Visitor Counter : 39