പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രഥമ ദേശീയ ക്രിയേറ്റേഴ്സ് അവാർഡ് ജേതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു


രാഷ്ട്രനിർമ്മാണത്തിൽ ഉള്ളടക്കനിർമാതാക്കളുടെ സംഭാവനകളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ ഊർജത്തെയും നൈസർഗികതയെയും ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ, വിശ്വാസകേന്ദ്രങ്ങളെ പുനരുജ്ജീവിപ്പിക്കൽ എന്നിവയിലൂടെ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ചതിനെയും ഉള്ളടക്കനിർമാതാക്കൾ പ്രശംസിച്ചു



Posted On: 08 MAR 2024 1:45PM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രഥമ ദേശീയ ക്രിയേറ്റേഴ്സ് അവാർഡ് സമ്മാനിച്ചു. വിജയികളുമായി അദ്ദേഹം ഹ്രസ്വമായ ആശയവിനിമയവും നടത്തി. ക്രിയാത്മക മാറ്റത്തിന് സർഗാത്മകത ഉപയോഗിക്കുന്നതിനുള്ള അടിത്തറ എന്ന നിലയിലാണു പുരസ്കാരം വിഭാവനം ചെയ്തത്.

‘ന്യൂ ഇന്ത്യ ചാമ്പ്യൻ’ വിഭാഗത്തിൽ ‘അഭി ആൻഡ് നിയു’വിനാണു പുരസ്കാരം. വസ്തുതകൾ മാത്രം അവതരിപ്പിക്കുമ്പോൾ എങ്ങനെയാണു പ്രേക്ഷകരുടെ താൽപ്പര്യം നിലനിർത്തുന്നതെന്നു പ്രധാനമന്ത്രി അവരോടു ചോദിച്ചു. പ്രധാനമന്ത്രിയുടെ അവതരണരീതി പോലെ, വസ്തുതകൾ ഊർജസ്വലമായി അവതരിപ്പിക്കുകയാണെങ്കിൽ പ്രേക്ഷകർ അത് അംഗീകരിക്കുമെന്ന് അവർ പറഞ്ഞു. വെല്ലുവിളി നിറഞ്ഞതും എന്നാൽ വളരെ പ്രധാനപ്പെട്ടതുമായ മേഖല ഏറ്റെടുത്തതിനു പ്രധാനമന്ത്രി അവരെ അഭിനന്ദിച്ചു.

മികച്ച കഥപറച്ചിലിനുള്ള പുരസ്കാരം ‘കീർത്തി ഹിസ്റ്ററി’ എന്നറിയപ്പെടുന്ന കീർത്തിക ഗോവിന്ദസാമിക്കാണ്. അവർ പ്രധാനമന്ത്രിയുടെ പാദങ്ങളിൽ സ്പർശിച്ചപ്പോൾ, കലാരംഗത്തു കാലുകൾ തൊട്ടുവന്ദിക്കുന്നതു വ്യത്യസ്തമാണെന്നും എന്നാൽ വ്യക്തിപരമായി ഒരു മകൾ കാലിൽ തൊടുമ്പോൾ താൻ അസ്വസ്ഥനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹിന്ദി ഭാഷയിൽ സംസാരിക്കുന്നതിനുള്ള പരിമിതിയെക്കുറിച്ച് അവർ പറഞ്ഞപ്പോൾ ഇഷ്ടമുള്ള ഏതെങ്കിലും ഭാഷയിൽ സംസാരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ‘ഇതൊരു വലിയ രാജ്യമാണ്, ഈ മഹത്തായ നാടിന്റെ ഏതെങ്കിലും കോണിലെങ്കിലും നിങ്ങളെ കേൾക്കും’ എന്ന് അദ്ദേഹം പറഞ്ഞു. മഹത്തായ തമിഴ് ഭാഷയെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അവർ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും പരസ്പരബന്ധിതമായ സ്വഭാവത്തെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രതികരണങ്ങളെക്കുറിച്ചും അവർ പ്രധാനമന്ത്രിയോടു പറഞ്ഞു. പ്രധാനമന്ത്രി ചോദിച്ചപ്പോൾ, ഇന്നത്തെ കൗമാര പ്രേക്ഷകർ ഇന്ത്യയുടെ മഹത്വത്തെക്കുറിച്ചു പഠിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് അവർ പറഞ്ഞു.

‘ഡിസ്രപ്‌റ്റർ ഓഫ് ദി ഇയർ’ പുരസ്കാരം രൺവീർ അലാബാദിയക്കാണ്. ഉറക്കക്കുറവിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ രൺവീറിനോടു നിർദേശിച്ച പ്രധാനമന്ത്രി, കഴിഞ്ഞ കുറേ വർഷങ്ങളായി ഏതാനും മണിക്കൂറുകൾ മാത്രം ഉറങ്ങുന്നതിനെക്കുറിച്ചു പരാമർശിച്ചു. യോഗ നിദ്രയുടെ നേട്ടങ്ങളെക്കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിച്ചു. നേട്ടത്തിന് അദ്ദേഹം രൺവീറിനെ അഭിനന്ദിച്ചു.

‘ലൈഫ്’ ദൗത്യത്തിന്റെ സന്ദേശം പ്രചരിപ്പിച്ചതിന് ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞയും അഹമ്മദാബാദ് സ്വദേശിയുമായ ശ്രീമതി പങ്‌ക്തി പാണ്ഡേ ‘ഗ്രീൻ ചാമ്പ്യൻ’ പുരസ്കാരം നേടി. ആശയവിനിമയത്തിനു ശേഷം, അഹമ്മദാബാദിലെ ജനങ്ങൾക്കു സുപരിചിതമായ രസകരമായ സംഭവം പ്രധാനമന്ത്രി അവതരിപ്പിച്ചു. ഇതു ജനക്കൂട്ടത്തിന്റെ വൻ കരഘോഷത്തിന് ഇടയാക്കി. മാലിന്യങ്ങൾ പൂർണമായി നിർമാർജനം ചെയ്യുന്നതിനുള്ള ശ്രമത്തിൽ, ജനങ്ങളോട് അവരുടെ മാലിന്യങ്ങൾ വിശകലനം ചെയ്യാനും വീട്ടിൽനിന്നു വലിച്ചെറിയുന്ന ചവറ്റുകുട്ടകളുടെ മാലിന്യത്തിന്റെ അളവുപരിശോധിക്കാനും ശ്രീമതി പങ്‌ക്തി ശുപാർശ ചെയ്തു. ‘ലൈഫ്’ ദൗത്യത്തെക്കുറിച്ചു വിശദമായ പഠനം നടത്താൻ പ്രധാനമന്ത്രി അവരോട് ആവശ്യപ്പെടുകയും ഏവരുടെയും ജീവിതം പരിസ്ഥിതിസൗഹൃദമാക്കാനുള്ള തന്റെ ആഹ്വാനം അനുസ്മരിക്കുകയും ചെയ്തു. 

ആധുനിക കാലത്തെ മീര എന്നറിയപ്പെടുന്ന ജയ കിഷോരിക്കാണു സാമൂഹ്യമാറ്റത്തിനുള്ള മികച്ച സർഗാത്മകത പുരസ്കാരം. അവർ ഭാഗവതം, രാമായണം എന്നിവയിൽ നിന്നുള്ള കഥകൾ ഉൾക്കാഴ്ചയോടെ പങ്കിടുന്നു. ‘കഥാകാർ’ എന്ന നിലയിൽ തന്റെ യാത്രയെക്കുറിച്ചും നമ്മുടെ സംസ്കാരത്തിന്റെ ഇതിഹാസങ്ങളുടെ മഹത്തായ ഉൾക്കാഴ്ചകൾ അവതരിപ്പിച്ചു യുവാക്കൾക്കിടയിൽ എങ്ങനെ താൽപ്പര്യം സൃഷ്ടിക്കുന്നുവെന്നും അവർ വിശദീകരിച്ചു. ഒരാളുടെ ഭൗതിക ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനൊപ്പം അർഥവത്തായ ജീവിതം നയിക്കാനുള്ള സാധ്യതയെക്കുറിച്ചും അവർ സംസാരിച്ചു.

നൂതനാശയങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ചു കാർഷിക രീതികൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനത്തിനു ലക്ഷ്യ ഡബാസിന് ഏറ്റവും സ്വാധീനം ചെലുത്തിയ കാർഷിക ഉള്ളടക്കനിർമാതാവിനുള്ള പുരസ്കാരം ലഭിച്ചു. അദ്ദേഹത്തിനുവേണ്ടി സഹോദരൻ പുരസ്കാരം ഏറ്റുവാങ്ങി. രാജ്യത്തു പ്രകൃതിക്കൃഷിയുടെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. 30,000-ലധികം കർഷകർക്കു പ്രകൃതിദത്ത കൃഷിരീതികളെക്കുറിച്ചും പ്രാണികളിൽനിന്നും കീടങ്ങളിൽനിന്നും വിളകളെ സംരക്ഷിക്കുന്നതിനെക്കുറിച്ചും പരിശീലനം നൽകുന്ന കാര്യം അ​ദ്ദേഹം പറഞ്ഞു. ഇന്നത്തെ കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ ചിന്താപ്രക്രിയയെ പ്രശംസിച്ച പ്രധാനമന്ത്രി, ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രത് ജിയെ കാണാനും പ്രകൃതികൃഷിയെക്കുറിച്ചുള്ള കാഴ്ചപ്പാടു ചർച്ച ചെയ്യാനും അദ്ദേഹത്തെ പ്രേരിപ്പിച്ചു. ശ്രീ ദേവവ്രതിന്റെ യൂട്യൂബ് വീഡിയോകൾ കേൾക്കാനും അദ്ദേഹം ശ്രീ ലക്ഷ്യയോട് ആവശ്യപ്പെട്ടു. പ്രകൃതിദത്ത കൃഷിയെയും ജൈവക്കൃഷിയെയും ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകൾ ഇല്ലാതാക്കാൻ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സഹായം അഭ്യർഥിച്ചു.

വിവിധ ഇന്ത്യൻ ഭാഷകളിൽ ഒറിജിനൽ ഗാനങ്ങളും കവറുകളും പരമ്പരാഗത നാടോടി സംഗീതവും അവതരിപ്പിച്ച മൈഥിലി ഠാക്കുറിനാണു ‘കൾച്ചറൽ അംബാസഡർ ഓഫ് ദി ഇയർ’ പുരസ്കാരം. പ്രധാനമന്ത്രിയുടെ അഭ്യർഥന മാനിച്ച് അവർ മഹാശിവരാത്രി ദിനത്തിൽ ശിവഭഗവാനായി ഭക്തിഗാനം ആലപിച്ചു. ‘മൻ കീ ബാത്ത്’ പരിപാടിയിൽ പരാമർശിച്ച കസാന്ദ്ര മേ സ്പിറ്റ്മനെയും പ്രധാനമന്ത്രി അനുസ്മരിച്ചു. അവൾ പല ഇന്ത്യൻ ഭാഷകളിലും ഗാനങ്ങൾ, പ്രത്യേകിച്ചു ഭക്തിഗാനങ്ങൾ, ആലപിക്കുന്നു. അടുത്തിടെ പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രിക്കു മുന്നിൽ അവർ ‘അച്യുതം കേശവ’വും ഒരു തമിഴ് ഗാനവും ആലപിച്ചിരുന്നു.

ടാന്‍സാനിയയില്‍ നിന്നുള്ള കിരി പോള്‍, അമേരിക്കയില്‍ നിന്നുള്ള ഡ്രൂ ഹിക്‌സ്, ജര്‍മ്മനിയില്‍ നിന്നുള്ള കസാന്ദ്ര മേ സ്പിറ്റ്മാന്‍ എന്നിങ്ങനെ മൂന്ന് സ്രഷ്ടാക്കളാണ് മികച്ച ഇന്റര്‍നാഷണല്‍ ക്രിയേറ്റര്‍ അവാര്‍ഡിനുണ്ടായിരുന്നത്. ഡ്രൂ ഹിക്‌സ് പ്രധാനമന്ത്രിയില്‍ നിന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങി.തന്റെ ഒഴുക്കുള്ള ഹിന്ദിയിലും ബിഹാരി ഉച്ചാരണത്തിലൂം കൂടെ ഡ്രൂ ഹിക്‌സ് ഇന്ത്യയിലെ ഭാഷാ പ്രതിഭകളെ സാമൂഹികമാധ്യമത്തിന്റെ പ്രശസ്തിയിലൂടെയും ഖ്യാതിയിലൂടെയും അമ്പരിപ്പിച്ചിരുന്നു. പുരസ്‌ക്കാരത്തിന് സന്തോഷം പ്രകടിപ്പിച്ച ഡ്രൂ, ജനങ്ങളെ സന്തോഷിപ്പിക്കാനും ഇന്ത്യയുടെ പേര് ഉയര്‍ത്താനും ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. ഭൂവും പട്‌നയുമായും പിതാവിനുണ്ടായിരുന്ന ബന്ധം മൂലമാണ് ഇന്ത്യന്‍ സംസ്‌കാരത്തിലുള്ള തന്റെ താല്‍പര്യം ഉയര്‍ന്നതെന്ന് അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി മോദി അദ്ദേഹത്തിന് ആശംസകള്‍ നേരുകയും അദ്ദേഹത്തിന്റെ ഓരോ വാചകവും രാജ്യത്തെ യുവജനങ്ങളെ പ്രചോദിപ്പിക്കുമെന്ന് പറയുകയും ചെയ്തു.

മികച്ച ട്രാവല്‍ ക്രിയേറ്റര്‍ക്കുള്ള പുരസ്‌കാരം കര്‍ലി ടെയില്‍സിലെ കാമിയ ജാനിക്ക് ലഭിച്ചു. ഭക്ഷണം, യാത്ര, ജീവിതശൈലി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അവര്‍ അവരുടെ വീഡിയോകളില്‍ ഇന്ത്യയുടെ സൗന്ദര്യവും വൈവിദ്ധ്യവും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ സൗന്ദര്യത്തെക്കുറിച്ച് സംസാരിച്ച അവര്‍ ആഗോള ഭൂപടത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുകയാണ് ലക്ഷ്യമെന്നും പറഞ്ഞു. ലക്ഷദ്വീപാണോ ദ്വാരകയാണോ സന്ദര്‍ശിക്കേണ്ടതെന്നതില്‍ തനിക്ക് ആശയക്കുഴപ്പമുണ്ടെന്ന് അവര്‍ പറഞ്ഞപ്പോള്‍, ദ്വാരകയെ സംബന്ധിച്ചിടത്തോളമാണെങ്കില്‍ അവര്‍ക്ക് ആഴത്തിലേക്ക് പോകേണ്ടിവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞത് സദസ്സില്‍ ചിരിപടര്‍ത്തി. വെള്ളത്തിനടിയിലായ ദ്വാരക നഗരം ദര്‍ശിച്ചപ്പോള്‍ തനിക്കുണ്ടായ പരമാനന്ദം പ്രധാനമന്ത്രി മോദി അനുസ്മരിച്ചു. ആദി കൈലാസത്തില്‍ പോയതിന്റെ അനുഭവം വിവരിച്ച പ്രധാനമന്ത്രി, ഉയരവും ആഴവുമുള്ള സ്ഥലങ്ങള്‍ താന്‍ അനുഭവിച്ചറിഞ്ഞതായും പറഞ്ഞു. ദര്‍ശനഭാഗം അല്ലാതെ പുണ്യസ്ഥലങ്ങളെ പരിപൂര്‍ണ്ണമായി അനുഭവിച്ചറിയാന്‍ ഭക്തരെ പ്രചോദിപ്പിക്കണമെന്നും അദ്ദേഹം സ്രഷ്ടാക്കളോട് ആവശ്യപ്പെട്ടു. മൊത്തം യാത്രാ ബജറ്റിന്റെ 5-10 ശതമാനം പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്കായി ചെലവഴിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനൊപ്പം, ഏക ഭാരതം ശ്രേഷ്ഠ ഭാരതം മനോഭാവം അരക്കിട്ടുറപ്പിക്കാനും ഇത് സഹായിക്കും, അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിശ്വാസകേന്ദ്രങ്ങളെ പുനരുജ്ജീവിപ്പിച്ചതിന് കാമിയ പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി.


യുട്യൂബിലെ ഉന്നതനായ സാങ്കേതികവിദഗ്ധന്‍ 'ടെക്‌നിക്കല്‍ ഗുരുജി' എന്ന ഗൗരവ് ചൗധരിയാണ് ടെക് ക്രിയേറ്റര്‍ പുരസ്‌ക്കാരം നേടിയത്. തന്റെ ചാനലിന് കാര്യമായ രീതിയില്‍ സംഭാവന നല്‍കിയതിന് ഡിജിറ്റല്‍ ഇന്ത്യയെ അദ്ദേഹം ആദരിച്ചു. ''ശോഭനമായ ഭാവിക്കായി നമുക്ക് സാങ്കേതികവിദ്യയെ ജനാധിപത്യവല്‍ക്കരിക്കേണ്ടതുണ്ട്. എല്ലാവരുടേതുമായതിനാല്‍ യു.പി.ഐ അതിന്റെ വലിയ പ്രതീകമാണ്. അത്തരം ജനാധിപത്യവല്‍ക്കരണം നടക്കുമ്പോള്‍ മാത്രമേ ലോകം പുരോഗമിക്കുകയുള്ളൂ'' പ്രധാനമന്ത്രി പറഞ്ഞു. പാരീസില്‍ യു.പി.ഐ ഉപയോഗിച്ചതിന്റെ അനുഭവം വിവരിച്ച ഗൗരവ്, ഇന്ത്യന്‍ പരിഹാരങ്ങള്‍ ലോകത്തെ സഹായിക്കുമെന്നും പറഞ്ഞു.


2017 മുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് മല്‍ഹാര്‍ കലംബെയ്ക്ക് സ്വച്ഛത അംബാസഡര്‍ പുരസ്‌ക്കാരം ലഭിച്ചു. പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അവബോധവും അദ്ദേഹം വളര്‍ത്തുന്നുണ്ട്. 'ബീച്ച് പ്ലീസി'ന്റെ സ്ഥാപകനുമാണ് അദ്ദേഹം. ഇവിടെ പല സ്രഷ്ടാക്കളും ഭക്ഷണത്തെക്കുറിച്ചും പോഷകാഹാരത്തെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്ന് നീണ്ടുമെലിഞ്ഞ മല്‍ഹറിനോട് പ്രധാനമന്ത്രി തമാശയായി പറഞ്ഞു. തന്റെ യാത്രയെക്കുറിച്ചും സംഘടിതപ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരിച്ച അദ്ദേഹം, മാലിന്യം നീക്കം ചെയ്യുന്നതിലുള്ള മനോഭാവം മാറേണ്ടതുണ്ടെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ ശ്രമങ്ങളുടെ സ്ഥിരതയെ പ്രശംസിച്ച പ്രധാനമന്ത്രി ശുചിത്വത്തിനുള്ള അന്തരീക്ഷം സൃഷ്ടിച്ചതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.


ഇന്ത്യന്‍ ഫാഷനെ കുറിച്ച് സംസാരിക്കുകയും ഇന്ത്യന്‍ സാരികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇന്‍സ്റ്റാഗ്രാമിലെ ഉള്ളടക്ക സ്രഷ്ടാവായ 20-കാരി ജാന്‍വി സിംഗിനാണ് ഹെറിറ്റേജ് ഫാഷന്‍ ഐക്കണ്‍ അവാര്‍ഡ് ലഭിച്ചത്. വസ്ത്രവിപണി ഫാഷനൊപ്പം പോകുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യന്‍ തുണിത്തരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലെ സ്രഷ്ടാവിന്റെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. സംസ്‌കൃതി, ശാസ്ത്രം, സാരി എന്നിവ ഉപയോഗിച്ച് ഇന്ത്യന്‍ ആശയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുക എന്ന തന്റെ മുദ്രാവാക്യം അവര്‍ ആവര്‍ത്തിച്ചു. റെഡിമെയ്ഡ് തലപ്പാവ്, ധോത്തി, കെട്ടേണ്ട അത്തരം വസ്ത്രങ്ങള്‍ എന്നിവയുടെ പ്രവണതയിലേക്ക് വിരല്‍ ചൂണ്ടിയ പ്രധാനമന്ത്രി, അത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടും ആരാഞ്ഞു. ഇന്ത്യന്‍ തുണിത്തരങ്ങളുടെ സൗന്ദര്യത്തിന് അവര്‍ ഊന്നല്‍ നല്‍കി. ഫാഷനില്‍ ഇന്ത്യ എന്നും മുന്‍പന്തിയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.


ബഹുഭാഷാ കോമഡി സെറ്റുകള്‍ക്കും തലമുറകളിലുടനീളം ആകര്‍ഷകവും ആപേക്ഷികവുമായ ഉള്ളടക്കം സൃഷ്ടിച്ചതിലൂടെ പ്രശസ്തയുമായ ശ്രദ്ധയെയാണ് മികച്ച ക്രിയേറ്റീവ് ക്രിയേറ്റര്‍- വുമണ്‍ പുരസ്‌ക്കാരം തേടിയെത്തിയത്. തന്റെ തനതുസ്വഭാവമായ 'ആയിയോ'യോടെ അവരെ സ്വീകരിച്ച പ്രധാനമന്ത്രി, താന്‍ ഇത് രണ്ടാം തവണയാണ് ശ്രദ്ധയെ കാണുന്നതെന്നും പറഞ്ഞു. വീട്ടില്‍ നിന്ന് ഉള്ളടക്കം സൃഷ്ടിക്കുന്നവര്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌ക്കാരമെന്ന് പറഞ്ഞ ശ്രദ്ധ, ഗൗരവമേറിയ വിഷയങ്ങളില്‍ നേരിയ നര്‍മ്മം കണ്ടെത്താനുള്ള തന്റെ സമീപനവും ചൂണ്ടിക്കാട്ടി. സ്രഷ്ടാക്കളുമായുള്ള ആശയവിനിമയത്തിലെ പ്രധാനമന്ത്രിയുടെ സ്വാഭാവികതയെ ശ്രദ്ധ പ്രശംസിച്ചു.


മികച്ച ക്രിയേറ്റീവ് ക്രിയേറ്റര്‍-പുരുഷ പുരസ്‌കാരം ആര്‍.ജെ റൗണക്കിനാണ് ലഭിച്ചത്. മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രിയും റേഡിയോ വ്യവസായത്തിലെ ഏറ്റവും പ്രധാനപ്പെട്ട, റെക്കോര്‍ഡ് ഭേദിച്ച വ്യക്തിയായായെന്ന് റൗണഖ് പറഞ്ഞു. റേഡിയോ വ്യവസായത്തിന്റെ പേരില്‍ പ്രധാനമന്ത്രിക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. തന്റെ സ്വാഭാവികമായ ബൗവ ശൈലിയിലും റൗണഖ് സംസാരിച്ചു.

ഭക്ഷണ വിഭാഗത്തിലെ മികച്ച സ്രഷ്ടാവിനുള്ള പുരസ്‌കാരം കബിതാസ് കിച്ചന്‍ എന്ന വീട്ടമ്മയെ തേടിയെത്തി, പാചകക്കുറിപ്പുകളും പഠിപ്പിക്കലുകളും കൊണ്ട് ഡിജിറ്റല്‍ സംരംഭകയായി. മല്‍ഹാറിന്റെ മെലിഞ്ഞ ശരീരപ്രകൃതിയെക്കുറിച്ചുള്ള ആശങ്കകള്‍ തുടര്‍ന്നുകൊണ്ട് പ്രധാനമന്ത്രി തമാശയായി കബിതയോട് അവനെ പരിപാലിക്കാന്‍ പറഞ്ഞു. ഒരു പ്രധാന ജീവിത നൈപുണ്യമെന്ന നിലയില്‍ പാചകത്തിന്റെ പ്രാധാന്യം അവര്‍ ഊന്നിപ്പറഞ്ഞു. ഭക്ഷണത്തിന്റെയും അമിതമായ പാഴാക്കലിന്റെയും പ്രാധാന്യം മനസ്സിലാക്കാന്‍ സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളെ കൃഷിയെക്കുറിച്ച് ബോധവത്കരിക്കണമെന്നും അവര്‍ പറഞ്ഞു. യാത്രയില്‍ ആളുകള്‍ നാടന്‍ വിഭവങ്ങള്‍ പരീക്ഷിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭക്ഷണവുമായി ബന്ധപ്പെട്ട ഉതല്‍പ്പാദകരോട് പ്രധാനമന്ത്രി ശ്രീഅന്നയെ പ്രോത്സാഹിപ്പിക്കാനും പോഷക മൂല്യങ്ങളെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കാനും പറഞ്ഞു. സസ്യ ഭക്ഷണത്തിനായി ഒരു ബുദ്ധ റെസ്റ്റോറന്റ് ശുപാര്‍ശ ചെയ്ത തായ്വാന്‍ സന്ദര്‍ശനത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. അവിടെ സസ്യേതര വിഭവങ്ങള്‍ കാണുകയും അന്വേഷണത്തില്‍, സസ്യ വിഭവങ്ങള്‍ ചിക്കന്റെയും മട്ടണിന്റെയും സമാനമായ വിഭവങ്ങളുടെയും ആകൃതിയിലാണെന്നും അതിനാല്‍ പ്രാദേശിക ജനത അത്തരം ഭക്ഷണത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്നും അറിഞ്ഞതായി അദ്ദേഹം അറിയിച്ചു.


വിദ്യാഭ്യാസ വിഭാഗത്തിലെ മികച്ച സ്രഷ്ടാവ് അംഗീകാരം നമാന്‍ ദേശ്മുഖ് കൈപ്പറ്റി. അദ്ദേഹം ഇന്‍സ്റ്റഗ്രാമിലെ ശ്രദ്ധേയനും ടെക്, ഗാഡ്ജെറ്റ് ഇടത്തെ ഉള്ളടക്ക സ്രഷ്ടാവുമാണ്. അദ്ദേഹം സാങ്കേതികവിദ്യ, ഗാഡ്ജെറ്റുകള്‍, ധനകാര്യം, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് എന്നിവ ഉള്‍ക്കൊള്ളുന്നു, കൂടാതെ എഐ കോഡിംഗ് പോലുള്ള സാങ്കേതിക സംബന്ധമായ വിഷയങ്ങളില്‍ പ്രേക്ഷകരെ ബോധവല്‍ക്കരിക്കുന്നു. വിവിധ ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന തന്റെ ഉള്ളടക്കത്തെക്കുറിച്ചും ഗവണ്‍മെന്റ് പദ്ധതികളില്‍ നിന്നുള്ള ആനുകൂല്യങ്ങളും മെച്ചങ്ങളും നേടുന്നതിനുള്ള മാര്‍ഗങ്ങളും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. സുരക്ഷിതമായ ഇന്റനെറ്റ് തിരയലിനേക്കുറിച്ചും സോഷ്യല്‍ മീഡിയ രീതികളെക്കുറിച്ചും അവബോധം സൃഷ്ടിച്ചതിന് പ്രധാനമന്ത്രി അദ്ദേഹത്തെ പ്രശംസിച്ചു. അടല്‍ ടിങ്കറിംഗ് ലാബില്‍ ഉള്ളടക്കം സൃഷ്ടിക്കാന്‍ സ്രഷ്ടാക്കളോട് പ്രധാനമന്ത്രി പറഞ്ഞു. ചന്ദ്രയാന്‍ പോലുള്ള വിജയങ്ങള്‍ കുട്ടികളില്‍ പുതിയ ശാസ്ത്രബോധം സൃഷ്ടിച്ചതിനാല്‍ ശാസ്ത്രം പഠിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.


അങ്കിത് ബയാന്‍പുരിയയ്ക്ക് മികച്ച ആരോഗ്യ-ഫിറ്റ്‌നസ് സ്രൃഷ്ടാവിനുള്ള അവാര്‍ഡ് പ്രധാനമന്ത്രി നല്‍കി. അങ്കിത് ഒരു ആരോഗ്യപരിരക്ഷാ പ്രചാരകനാണ്; കൂടാതെ 75 കഠിന വെല്ലുവിളികള്‍ (ഹാര്‍ഡ് ചലഞ്ചസ്) പൂര്‍ത്തിയാക്കിയതില്‍ പ്രശസ്തനാണ്. പതിവായി വ്യായാമം ചെയ്യാനും സന്തുലിതമായ ജീവിതശൈലി നയിക്കാനും അങ്കിത് പ്രേക്ഷകരോട് പറഞ്ഞു.


'ട്രിഗര്‍ഡ് ഇന്‍സാന്‍' നിഷ്ചായ് ഗെയിമിംഗ് ക്രിയേറ്റര്‍ അവാര്‍ഡ് നല്‍കി. അദ്ദേഹം ഡല്‍ഹി ആസ്ഥാനമായുള്ള യൂട്യൂബറും ലൈവ് സ്ട്രീമറും ഗെയിമറുമാണ്. ഗെയിമിംഗ് വിഭാഗത്തെ അംഗീകരിച്ചതിന് പ്രധാനമന്ത്രിയോട് അദ്ദേഹം നന്ദി പറഞ്ഞു.


മികച്ച മൈക്രോ ക്രിയേറ്ററായി അരിദാമന്‍ തിരഞ്ഞെടുക്കപ്പെട്ടു. വേദ ജ്യോതിശാസ്ത്രത്തിലും പുരാതന ഇന്ത്യന്‍ ജ്ഞാനത്തിലും അദ്ദേഹം വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ജ്യോതിഷവും ആത്മീയതയും വ്യക്തിഗത വളര്‍ച്ചയും പര്യവേക്ഷണം ചെയ്യുന്നു. റിസര്‍വ് ചെയ്യാത്ത ഒരു ട്രെയിന്‍ കമ്പാര്‍ട്ടുമെന്റില്‍ പാം റീഡറായി നടിച്ചുകൊണ്ട്, ഓരോ തവണയും തനിക്ക് എങ്ങനെ സീറ്റ് ലഭിച്ചുവെന്ന് പ്രധാനമന്ത്രി ലഘുവായ ഒരു കഥ വിവരിച്ചു. ധര്‍മ്മ ശാസ്ത്രത്തില്‍ താന്‍ ഉള്ളടക്കം ഉണ്ടാക്കുന്നുവെന്നും ധര്‍മ്മചക്രം, വൃഷഭം, സിംഹം എന്നിവയോടുകൂടിയ ശാസ്ത്രത്തിന്റെ പല ഘടകങ്ങളും ട്രോഫിയിലുണ്ടെന്നും അരിദാമന്‍ പറഞ്ഞു. ധര്‍മ്മചക്രയുടെ ആദര്‍ശങ്ങള്‍ നാം പിന്തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വസ്ത്രങ്ങള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും അരിദാമന്‍ ഊന്നിപ്പറഞ്ഞു.


അധികം അറിയപ്പെടാത്ത സ്ഥലങ്ങളും ആളുകളും പ്രാദേശിക ഉത്സവങ്ങളും എടുത്തുകാണിച്ച ചമോലി ഉത്തരാഖണ്ഡില്‍ നിന്നുള്ള പിയൂഷ് പുരോഹിതിന് മികച്ച നാനോ ക്രിയേറ്റര്‍ അവാര്‍ഡ് ലഭിച്ചു. കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ ചമോലിയിലെ ഗാനം ആലപിച്ച മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി തന്റെ ഒരു അഭ്യര്‍ത്ഥന അനുസ്മരിച്ചു.


ബോട്ടിന്റെ സ്ഥാപകനും സിഇഒയുമായ അമന്‍ ഗുപ്തയ്ക്ക് മികച്ച സെലിബ്രിറ്റി ക്രിയേറ്റര്‍ അവാര്‍ഡ് ലഭിച്ചു. 2016-ല്‍ സ്റ്റാര്‍ട്ട് അപ്പും സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യയും ആരംഭിച്ചപ്പോഴാണ് താന്‍ തന്റെ കമ്പനി ആരംഭിച്ചതെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളില്‍ അവ ലോകത്തിലെ ഏറ്റവും വലിയ ഓഡിയോ ബ്രാന്‍ഡുകളിലൊന്നായി മാറി.

NS



(Release ID: 2012683) Visitor Counter : 70