പ്രധാനമന്ത്രിയുടെ ഓഫീസ്‌

തെലങ്കാനയിലെ സംഗറെഡ്ഡിയിൽ പ്രധാനമന്ത്രി 6,800 കോടി രൂപയിലധികം വരുന്ന വിവിധ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു


3 ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു

ആറ് പുതിയ സ്റ്റേഷൻ കെട്ടിടങ്ങൾക്കൊപ്പം സനത്‌നഗർ - മൗലാ അലി റെയിൽ പാതയുടെ ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും ഉദ്ഘാടനം ചെയ്തു

ഘട്കേസർ - ലിംഗംപള്ളിയിൽ നിന്ന് മൗല അലി - സനത്നഗർ വഴി എംഎംടിഎസ് ട്രെയിൻ സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തു

ഇന്ത്യൻ ഓയിൽ പാരദീപ്-ഹൈദരാബാദ് ഉൽപ്പന്ന പൈപ്പ്‌ലൈൻ ഉദ്ഘാടനം ചെയ്തു

ഹൈദരാബാദിൽ സിവിൽ ഏവിയേഷൻ റിസർച്ച് ഓർഗനൈസേഷൻ (CARO) കേന്ദ്രം ഉദ്ഘാടനം ചെയ്തു

'സംസ്ഥാനങ്ങളുടെ വികാസിലൂടെ രാഷ്ട്ര വികാസ് എന്ന മന്ത്രത്തിൽ ഞാൻ വിശ്വസിക്കുന്നു'

'വികസിത് തെലങ്കാനയിലൂടെ വികസിത് ഭാരത് കൈവരിക്കാൻ ഇന്നത്തെ പദ്ധതികൾ സഹായിക്കും'

'സിവിൽ ഏവിയേഷൻ റിസർച്ച് ഓർഗനൈസേഷൻ (CARO) ഹൈദരാബാദിലെ ബേഗംപേട്ട് വിമാനത്താവളത്തിൽ ഇത്തരത്തിലുള്ള ആധുനിക നിലവാരത്തെ അടിസ്ഥാനമാക്കിയുള്ള ആദ്യ കേന്ദ്രമാണ്'


Posted On: 05 MAR 2024 11:49AM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തെലങ്കാനയിലെ സംഗറെഡ്ഡിയിൽ 6,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. റോഡ്, റെയിൽ, പെട്രോളിയം, വ്യോമയാനം, പ്രകൃതിവാതകം തുടങ്ങിയ പ്രധാന മേഖലകൾ ഉൾക്കൊള്ളുന്നതാണ് പദ്ധതികൾ.

തെലങ്കാനയുടെ വികസനത്തിന് സഹായിക്കാൻ കേന്ദ്രഗവൺമെന്റ് തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്ന് തെലങ്കാന സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. ഊർജം, കാലാവസ്ഥ, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളിൽ ഇന്നലെ അദിലാബാദിൽ 56,000 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്ത കാര്യം അനുസ്മരിച്ച അദ്ദേഹം, ഹൈവേകൾ, റെയിൽവേ, എയർവേകൾ, പെട്രോളിയം തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്ന 7,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ ഇന്ന് അനാച്ഛാദനം ചെയ്യുന്ന കാര്യവും പരാമർശിച്ചു. 'സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാഷ്ട്രത്തിന്റെ വികസനം എന്ന മന്ത്രത്തിൽ ഞാൻ വിശ്വസിക്കുന്നു', ഗവൺമെന്റിന്റെ പ്രവർത്തന പ്രത്യയശാസ്ത്രം ഉയർത്തിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. തെലങ്കാനയെ അതേ മനോഭാവത്തോടെ സേവിക്കാൻ കേന്ദ്ര ഗവൺമെന്റ് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, ഇന്നത്തെ വികസന പ്രവർത്തനങ്ങൾക്ക് അദ്ദേഹം പൗരന്മാരെ അഭിനന്ദിച്ചു.

ബേഗംപേട്ട് വിമാനത്താവളത്തിൽ ഹൈദരാബാദിലെ സിവിൽ ഏവിയേഷൻ റിസർച്ച് ഓർഗനൈസേഷൻ (CARO) കേന്ദ്രത്തിന്റെ ഉദ്ഘാടനം വ്യോമയാന മേഖലയിലെ തെലങ്കാനയ്ക്കുള്ള പ്രധാന സമ്മാനമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ഇത്തരത്തിലുള്ള ആദ്യ കേന്ദ്രമാണിത്, ഇത് ഈ മേഖലയിൽ തെലങ്കാനയ്ക്ക് പുതിയ അംഗീകാരം നൽകും. ഇത് രാജ്യത്തെ വ്യോമയാന സ്റ്റാർട്ടപ്പുകൾക്ക് ഗവേഷണ വികസന പ്ലാറ്റ്ഫോം നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

വികസിത് ഭാരത് പ്രമേയത്തിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ കേന്ദ്രീകരണം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി മോദി ഈ വർഷത്തെ ബജറ്റിൽ 11 ലക്ഷം കോടി രൂപ വകയിരുത്തുന്നത് പരാമർശിച്ചു. തെലങ്കാനയ്ക്ക് ഇതിന്റെ പരമാവധി പ്രയോജനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി എൻഎച്ച്-161-ലെ കാണ്ടി മുതൽ റംസൻപല്ലെ വരെയുള്ള ഭാഗവും എൻഎച്ച്-167-ലെ മിരിയാലഗുഡ മുതൽ കോദാഡ് സെക്ഷനും തെലങ്കാനയ്ക്കും ആന്ധ്രാപ്രദേശിനും ഇടയിലുള്ള ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

"ദക്ഷിണേന്ത്യയിലേക്കുള്ള കവാടം എന്നാണ് തെലങ്കാന അറിയപ്പെടുന്നത്" പ്രധാനമന്ത്രി പറഞ്ഞു. അതിവേഗത്തിൽ നടക്കുന്ന റെയിൽ പാതകളുടെ വൈദ്യുതീകരണവും ഇരട്ടിപ്പിക്കലും വഴി സംസ്ഥാനത്തെ റെയിൽ കണക്റ്റിവിറ്റിയും സേവനങ്ങളും മെച്ചപ്പെടുത്താനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. ആറ് പുതിയ സ്റ്റേഷൻ കെട്ടിടങ്ങൾക്കൊപ്പം സനത്നഗർ - മൗലാ അലി റൂട്ടിന്റെ ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പ്രധാനമന്ത്രി മോദി ഇന്ന് പരാമർശിച്ചു. ഘട്കേസർ - ലിംഗംപള്ളിയിൽ നിന്ന് മൗലാ അലി - സനത്നഗർ വഴിയുള്ള എംഎംടിഎസ് ട്രെയിൻ സർവീസ് ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ, ഹൈദരാബാദ്, സെക്കന്തരാബാദ് മേഖലയിലെ പല പ്രദേശങ്ങളും ഇപ്പോൾ പരസ്പരം ബന്ധിപ്പിക്കപ്പെട്ടുവെന്നും യാത്രക്കാർക്ക് ഇത് സൗകര്യപ്രദമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാരിസ്ഥിതികമായി സുസ്ഥിരവും ചെലവു കുറഞ്ഞതുമായ രീതിയിൽ പെട്രോളിയം ഉത്പന്നങ്ങൾ എത്തിക്കുന്ന ഇന്ത്യൻ ഓയിൽ പാരാദീപ്-ഹൈദരാബാദ് ഉൽപ്പന്ന പൈപ്പ്‌ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇത് വികസിത് തെലങ്കാനയിലൂടെ വികസിത് ഭാരതിന് ഊർജം പകരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

തെലങ്കാന ഗവർണർ ഡോ തമിഴിസൈ സൗന്ദരരാജൻ, കേന്ദ്രമന്ത്രി ശ്രീ ജി കിഷൻ റെഡ്ഡി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


പശ്ചാത്തലം

മൂന്ന് ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത രണ്ട് ദേശീയപാതാ പദ്ധതികളിൽ എൻഎച്ച്-161-ലെ കാണ്ടി മുതൽ റാംസൻപള്ളി വരെയുള്ള 40 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരി പാതയും ഉൾപ്പെടുന്നു. ഇൻഡോർ-ഹൈദരാബാദ് സാമ്പത്തിക ഇടനാഴിയുടെ ഭാഗമാണ് ഈ പദ്ധതി, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ തടസ്സമില്ലാത്ത യാത്രക്കാർക്കും ചരക്ക് ഗതാഗതത്തിനും ഇത് സൗകര്യമൊരുക്കും. ഇത് ഹൈദരാബാദിനും നന്ദേഡിനും ഇടയിലുള്ള യാത്രാ സമയം ഏകദേശം 3 മണിക്കൂർ കുറയ്ക്കും. 47 കിലോമീറ്റർ ദൈർഘ്യമുള്ള മിരിയാലഗുഡ മുതൽ എൻഎച്ച്-167-ലെ കോദാഡ് സെക്ഷൻ വരെ രണ്ട് പാതകളാക്കി ഉയർത്തുന്നതിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. മെച്ചപ്പെട്ട കണക്ടിവിറ്റി ടൂറിസത്തിനും ഒപ്പം മേഖലയിലെ സാമ്പത്തിക പ്രവർത്തനങ്ങളും വ്യവസായങ്ങളും വർദ്ധിപ്പിക്കും.

കൂടാതെ, NH-65 ന്റെ 29 കിലോമീറ്റർ നീളമുള്ള പൂനെ-ഹൈദരാബാദ് സെക്ഷന്റെ ആറുവരിപ്പാതയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. തെലങ്കാനയിലെ പ്രധാന വ്യാവസായിക കേന്ദ്രങ്ങളായ പട്ടഞ്ചെരുവിനടുത്തുള്ള പാശമൈലാരം ഇൻഡസ്ട്രിയൽ ഏരിയയിലേക്കും ഈ പദ്ധതി മെച്ചപ്പെട്ട കണക്റ്റിവിറ്റി നൽകും.

ആറ് പുതിയ സ്റ്റേഷൻ കെട്ടിടങ്ങൾക്കൊപ്പം സനത്നഗർ - മൗലാ അലി റെയിൽ പാതയുടെ ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.  ഓട്ടോമാറ്റിക് സിഗ്‌നലിംഗ് ഉപയോഗിച്ച് കമ്മീഷൻ ചെയ്ത പദ്ധതിയുടെ മുഴുവൻ 22 റൂട്ട് കിലോമീറ്ററും MMTS (മൾട്ടി മോഡൽ ട്രാൻസ്‌പോർട്ട് സർവീസ്) ഘട്ടം - II പദ്ധതിയുടെ ഭാഗമായാണ് പൂർത്തിയാക്കിയത്.  ഇതിന്റെ ഭാഗമായി ഫിറോസ്ഗുഡ, സുചിത്ര സെന്റർ, ഭൂദേവി നഗർ, അമ്മുഗുഡ, നെറെഡ്മെറ്റ്, മൗല അലി ഹൗസിങ് ബോർഡ് സ്റ്റേഷനുകളിൽ ആറ് പുതിയ സ്റ്റേഷൻ കെട്ടിടങ്ങൾ നിലവിൽ വന്നു. ഇരട്ടിപ്പിക്കൽ, വൈദ്യുതീകരണ പ്രവർത്തനങ്ങൾ എന്നിവ ഈ ഭാഗത്ത് ആദ്യമായി പാസഞ്ചർ ട്രെയിനുകൾ ആരംഭിക്കുന്നതിന് വഴിയൊരുക്കുന്നു. ഇത് മേഖലയിലെ ട്രെയിനുകളുടെ സമയനിഷ്ഠയും മൊത്തത്തിലുള്ള വേഗതയും മെച്ചപ്പെടുത്താൻ സഹായിക്കുകയും അധിക തോതിൽ ട്രെയിനിനെ ആശ്രയിക്കുന്നവരുടെ ഗതാഗത ദുരിതം കുറക്കാനും സഹായിക്കും

ഘട്കേസർ - ലിംഗംപള്ളിയിൽ നിന്ന് മൗല അലി - സനത്നഗർ വഴിയുള്ള എംഎംടിഎസ് ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. ഈ ട്രെയിൻ സർവീസ് ഹൈദരാബാദ് - സെക്കന്തരാബാദ് ഇരട്ട നഗര പ്രദേശങ്ങളിലെ ജനപ്രിയ സബർബൻ ട്രെയിൻ സർവീസ് ആദ്യമായി പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഇത് നഗരത്തിന്റെ കിഴക്കൻ ഭാഗത്തുള്ള ചെർളപ്പള്ളി, മൗലാ അലി തുടങ്ങിയ പുതിയ പ്രദേശങ്ങളെ ഇരട്ട നഗര മേഖലയുടെ പടിഞ്ഞാറൻ ഭാഗവുമായി ബന്ധിപ്പിക്കുന്നു. ഇരട്ട നഗര മേഖലയുടെ പടിഞ്ഞാറൻ ഭാഗത്തെ കിഴക്കൻ മേഖലയുമായി ബന്ധിപ്പിക്കുന്ന സുരക്ഷിതവും വേഗതയേറിയതും സാമ്പത്തികലാഭമുള്ളതുമായ ഗതാഗത മാർഗം യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യും.

കൂടാതെ ഇന്ത്യൻ ഓയിൽ പാരദീപ്-ഹൈദരാബാദ് ഉൽപ്പന്ന പൈപ്പ് ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 4.5 എംഎംടിപിഎ ശേഷിയുള്ള 1212 കിലോമീറ്റർ ഉൽപ്പന്ന പൈപ്പ്‌ലൈൻ ഒഡീഷ (329 കിലോമീറ്റർ), ആന്ധ്രാപ്രദേശ് (723 കിലോമീറ്റർ), തെലങ്കാന (160 കിലോമീറ്റർ) സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു. പാരദീപ് റിഫൈനറിയിൽ നിന്ന് വിശാഖപട്ടണം, അച്യുതപുരം, വിജയവാഡ (ആന്ധ്രപ്രദേശിൽ), ഹൈദരാബാദിനടുത്ത് (തെലങ്കാനയിലെ) മൽകാപൂർ എന്നിവിടങ്ങളിലെ ഡെലിവറി സ്റ്റേഷനുകളിലേക്ക് പെട്രോളിയം ഉൽപന്നങ്ങളുടെ സുരക്ഷിതവും ചിലവുകുറഞ്ഞതുമായ ഗതാഗതം പൈപ്പ്‌ലൈൻ ഉറപ്പാക്കും.

ഹൈദരാബാദിൽ സിവിൽ ഏവിയേഷൻ റിസർച്ച് ഓർഗനൈസേഷൻ (CARO) കേന്ദ്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സിവിൽ ഏവിയേഷൻ മേഖലയിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (ആർ ആൻഡ് ഡി) പ്രവർത്തനങ്ങൾ നവീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഹൈദരാബാദിലെ ബേഗംപേട്ട് എയർപോർട്ടിൽ ഇത് സ്ഥാപിച്ചു. തദ്ദേശീയവും നൂതനവുമായ പരിഹാരങ്ങൾ നൽകുന്നതിന് ആഭ്യന്തരവും സഹകരണപരവുമായ ഗവേഷണത്തിലൂടെ വ്യോമയാന സമൂഹത്തിന് ഒരു ആഗോള ഗവേഷണ പ്ലാറ്റ്‌ഫോം നൽകാനാണ് ഇത് വിഭാവനം ചെയ്യുന്നത്. 350 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച ഈ അത്യാധുനിക സൗകര്യം 5-STAR-GRIHA റേറ്റിംഗ്, എനർജി കൺസർവേഷൻ ബിൽഡിംഗ് കോഡ് (ECBC) മാനദണ്ഡങ്ങൾ പാലിക്കുന്നു. ഭാവിയിലെ ഗവേഷണ വികസന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി CARO ഒരു കൂട്ടം സമഗ്ര ലബോറട്ടറി കഴിവുകൾ ഉപയോഗിക്കും. പ്രവർത്തന വിശകലനത്തിനും പ്രകടന അളക്കലിനും ഇത് ഡാറ്റ അനലിറ്റിക്സ് കഴിവുകൾ പ്രയോജനപ്പെടുത്തും. CAROയിലെ പ്രാഥമിക ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ എയർസ്പേസ്, എയർപോർട്ട് എന്നിവയുമായി ബന്ധപ്പെട്ട സുരക്ഷ, ശേഷി, കാര്യക്ഷമത മെച്ചപ്പെടുത്തൽ പരിപാടികൾ, പ്രധാന വ്യോമാതിർത്തി വെല്ലുവിളികൾ അഭിമുഖീകരിക്കൽ, പ്രധാന എയർപോർട്ട് ഇൻഫ്രാസ്ട്രക്ചർ വെല്ലുവിളികൾ, ഫ്യൂച്ചറിസ്റ്റിക് എയർസ്പേസിനും എയർപോർട്ട് ആവശ്യങ്ങൾക്കുമായി തിരിച്ചറിഞ്ഞ മേഖലകളിൽ സാങ്കേതികവിദ്യകളും ഉൽപ്പന്നങ്ങളും വികസിപ്പിക്കൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

 

 

*****

SK

(Release ID: 2011568) Visitor Counter : 55