ധനകാര്യ മന്ത്രാലയം

പ്രത്യക്ഷ-പരോക്ഷ നികുതികൾക്കുള്ള നികുതിനിരക്കുകൾ നിലനിർത്താൻ നിർദേശിച്ച് ഇടക്കാല ബജറ്റ്


കുടിശികയുള്ള നിർദിഷ്ട പ്രത്യക്ഷനികുതികൾക്കു നൽകുന്ന ആശ്വാസം ഏകദേശം ഒരുകോടി നികുതിദായകർക്കു പ്രയോജനം ചെയ്യും

Posted On: 01 FEB 2024 12:44PM by PIB Thiruvananthpuram

“പരമ്പരാഗതരീതിയനുസരിച്ച്, നികുതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും മാറ്റം വരുത്താൻ ഞാൻ നിർദേശിക്കുന്നില്ല; പ്രത്യക്ഷനികുതികൾക്കും ഇറക്കുമതിത്തീരുവ ഉൾപ്പെടെയുള്ള പരോക്ഷനികുതികൾക്കും അതേ നികുതിനിരക്കു നിലനിർത്താൻ നിർദേശിക്കുന്നു”- 2024-25ലെ ഇടക്കാല ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കവേ കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു.

നികുതിയിൽ തുടർച്ച ഉറപ്പാക്കാൻ, സോവറിൻ വെൽത്ത് അല്ലെങ്കിൽ പെൻഷൻ ഫണ്ടുകൾ മുഖേന നടത്തുന്ന സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപങ്ങൾക്കും നിർദിഷ്ട നികുതി ആനുകൂല്യങ്ങൾ നൽകാനും ചില ഐഎഫ്എസ്‌സി യൂണിറ്റുകളുടെ നിർദിഷ്ട വരുമാനത്തിന് 31.03.2025 വരെ നികുതി ഇളവ് നൽകാനും കേന്ദ്ര ധനമന്ത്രി നിർദേശിച്ചു.

ജീവിതം സുഗമമാക്കുന്നതിനും വ്യാപാരനടത്തിപ്പ് സുഗമമാക്കുന്നതിനുമുള്ള ഗവണ്മെന്റിന്റെ കാഴ്ചപ്പാടിന് അനുസൃതമായി, നിസ്സാരമായതും സ്ഥിരീകരിക്കപ്പെടാത്തതും അനുരഞ്ജനം ചെയ്യപ്പെടാത്തതും അല്ലെങ്കിൽ തർക്കമുള്ളതുമായ 1962 മുതലുള്ള പ്രത്യക്ഷ നികുതി ആവശ്യങ്ങൾക്ക് ആശ്വാസം നൽകുന്നതിന് 2009-10 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ 25,000 രൂപ വരെയും 2010-11 മുതൽ 2014-15 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ 10,000 രൂപ വരെയും കുടിശികയുള്ള പ്രത്യക്ഷനികുതി ആവശ്യങ്ങൾ പിൻവലിക്കാൻ ശ്രീമതി നിർമല സീതാരാമൻ നിർദേശിച്ചു. ഒരുകോടിയോളം നികുതിദായകർക്ക് ഇത് പ്രയോജനപ്പെടുമെന്നു പ്രതീക്ഷിക്കുന്നു.

--NS--



(Release ID: 2001541) Visitor Counter : 67