പ്രധാനമന്ത്രിയുടെ ഓഫീസ്‌

‘വികസിതഭാരതം @ 2047: വോയ്സ് ഓഫ് യൂത്ത്’ പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


''ഇന്ത്യയുടെ ചരിത്രത്തില്‍ രാജ്യം ഒരു വലിയ കുതിച്ചുചാട്ടം നടത്താന്‍ പോകുന്ന കാലഘട്ടമാണിത്''

''ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ശരിയായ സമയമാണ് (യഹി സമയ് ഹേ, സഹി സമയ് ഹേ)''

''ദേശീയതലത്തില്‍ നടന്ന ശ്രമങ്ങള്‍ സ്വാതന്ത്ര്യമെന്ന ഒരൊറ്റ ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിക്കപ്പെട്ട നമ്മുടെ സ്വാതന്ത്ര്യസമരം ഒരു വലിയ പ്രചോദനമായി നമുക്കു മുന്നിലുണ്ട്''

''ഇന്ന്, നിങ്ങളുടെ ലക്ഷ്യങ്ങളും, നിങ്ങളുടെ തീരുമാനങ്ങളും വികസിത ഇന്ത്യ എന്ന ഒറ്റ കാര്യത്തിന് വേണ്ടിയായിരിക്കണം''

''ഇന്ത്യയുടെ ആദ്യ അക്ഷരം 'ഐ' ആണ് എന്നതുപോലെ, 'ഐഡിയ' എന്ന വാക്കിൻ്റെ ആദ്യാക്ഷരവും 'ഐ' ആണ്. വികസന ശ്രമങ്ങള്‍ ആരംഭിക്കുന്നതും അവനവനില്‍ നിന്ന് തന്നെയാണ്''

''പൗരന്മാര്‍ തങ്ങളുടെ കടമ നിര്‍വഹിക്കാന്‍ തുടങ്ങുമ്പോള്‍, രാജ്യം മുന്നോട്ട് പോകുന്നു''

''രാജ്യത്തെ പൗരന്മാരെന്ന നിലയില്‍ നമുക്കായുള്ള ഒരു പരീക്ഷാ തീയതി പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. അമൃതകാലത്തിന്റെ 25 വര്‍ഷങ്ങള്‍ നമുക്ക് മുന്നിലുണ്ട്. 24 മണിക്കൂറും നാം ജോലി ചെയ്യണം''

''യുവശക്തി മാറ്റത്തിന്റെ പ്രേരകശക്തിയും മാറ്റത്തിന്റെ ഗുണഭോക്താക്കളുമാണ്''

''പുരോഗതിയുടെ മാർഗരേഖ ഗവണ്മെന്റ് മാത്രമല്ല, രാഷ്ട്രം ഒരുമിച്ച് തീരുമാനിക്കും. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ വികസിത ഭാരതം കെട്ടിപ്പടുക്കാനാകൂ''

Posted On: 11 DEC 2023 11:40AM by PIB Thiruvananthpuram

‘വികസിതഭാരതം @ 2047: യുവതയുടെ ശബ്ദം’ പരിപാടി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമാദി വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു. ഈ സംരംഭത്തിന്റെ തുടക്കം കുറിക്കുന്നതിനായി രാജ്യത്തുടനീളമുള്ള രാജ്‌ഭവനുകളില്‍ സംഘടിപ്പിച്ച ശിൽപ്പശാലകളില്‍ പ്രധാനമന്ത്രി ശ്രീ മോദി സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍, സ്ഥാപനമേധാവികള്‍, അധ്യാപകർ എന്നിവരെ അഭിസംബോധന ചെയ്തു.

വികസിത ഭാരതത്തിന്റെ വികസനത്തിനായി ഇന്നത്തെ ശിൽപ്പശാല സംഘടിപ്പിച്ചതിന് എല്ലാ ഗവര്‍ണര്‍മാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. വികസിത ഭാരതം 2047 എന്ന ലക്ഷ്യം കൈവരിക്കുന്നതിന് രാജ്യത്തെ യുവാക്കളെ നയിക്കാൻ ഉത്തരവാദിത്വമുള്ള എല്ലാ പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള അവരുടെ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. ഒരു വ്യക്തിയുടെ വ്യക്തിത്വ വികാസത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഒരു രാഷ്ട്രം വികസിക്കുന്നത് ജനങ്ങളുടെ വികസനത്തിലൂടെ മാത്രമാണെന്നും പറഞ്ഞു. ഇന്നത്തെ കാലഘട്ടത്തില്‍ വ്യക്തിത്വവികസനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി 'വോയ്സ് ഓഫ് യൂത്ത്' ശില്‍പ്പശാലയുടെ വിജയത്തിനായി ആശംസകള്‍ നേര്‍ന്നു.

ഏതൊരു രാജ്യത്തെ സംബന്ധിച്ചും രാഷ്ട്രത്തിന് അതിന്റെ വികസന യാത്രയില്‍ ക്രമാതീതമായ മുന്നേറ്റം നടത്താന്‍ കഴിയുന്ന ഒരു കാലഘട്ടം ചരിത്രം പ്രദാനം ചെയ്യാറുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം , ''ഈ അമൃത കാലം തുടരുന്നു'', ''ഇത് ഇന്ത്യയുടെ ചരിത്രത്തില്‍ രാജ്യം ഒരു വലിയ കുതിച്ചുചാട്ടം നടത്താന്‍ പോകുന്ന കാലഘട്ടമാണ്''. ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ ഇത്ര വലിയ കുതിച്ചുചാട്ടം നടത്തുകയും വികസിത രാജ്യങ്ങളായി മാറുകയും ചെയ്ത നിരവധി അയല്‍രാജ്യങ്ങളുടെ ഉദാഹരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ''ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ശരിയായ സമയമാണ് (യഹി സമയ് ഹേ, സഹി സമയ് ഹേ)''. ഈ അമൃത കാലത്തിന്റെ ഓരോ നിമിഷവും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മഹത്തായ പോരാട്ടം നമുക്ക് മുമ്പോട്ടുള്ള യാത്രയില്‍ വലിയ പ്രചോദനത്തിന്റെ ഉറവിടമായി മാറിയതായി പ്രധാനമന്ത്രി വ്യക്തമാക്കി. സത്യഗ്രഹം, വിപ്ലവ പാത, നിസ്സഹകരണം, സ്വദേശി, സാമൂഹികവും വിദ്യാഭ്യാസപരവുമായ പരിഷ്‌കാരങ്ങള്‍ തുടങ്ങിയ ഓരോ ഉദ്യമവും സ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു. ഈ കാലയളവില്‍ കാശി, ലഖ്‌നൗ, വിശ്വഭാരതി, ഗുജറാത്ത് വിദ്യാപീഠ്, നാഗ്പൂര്‍ സര്‍വകലാശാല, അണ്ണാമലൈ, ആന്ധ്ര, കേരള സര്‍വകലാശാല തുടങ്ങിയ സര്‍വകലാശാലകള്‍ രാജ്യത്തിന്റെ ബോധമണ്ഡലത്തെ ശക്തിപ്പെടുത്തി. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനായി സമര്‍പ്പിതരായ ഒരു തലമുറയാകെ ഉയര്‍ന്നു വന്നു. അവരുടെ എല്ലാ ശ്രമങ്ങളും സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിലേക്ക് നയിക്കപ്പെട്ടു. ''ഇന്ന്, എല്ലാ സ്ഥാപനങ്ങളും ഓരോ വ്യക്തിയും എല്ലാ ശ്രമങ്ങളും പ്രവര്‍ത്തനങ്ങളും വികസിത ഭാരതം എന്ന ദൃഢനിശ്ചയവുമായി മുമ്പോട്ട് നീങ്ങണം. ഇത് പ്രാവര്‍ത്തികമാക്കി മാറ്റുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിനെക്കുറിച്ച് അധ്യാപകരും സര്‍വകലാശാലകളും ചിന്തിക്കണം. വികസിത രാഷ്ട്രമായി മാറുന്നതിനുള്ള പുരോഗതിക്കായി പ്രത്യേക മേഖലകള്‍ തിരിച്ചറിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

'വികസിത ഭാരതം' എന്ന പൊതു ലക്ഷ്യം കൈവരിക്കുന്നതിനായി എല്ലാ സര്‍വകലാശാലകളിലെയും വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും ഊര്‍ജ്ജം വിനിയോഗിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി പറഞ്ഞു. ആശയങ്ങളുടെ വൈവിധ്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് എല്ലാ ധാരകളെയും ബന്ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കേണ്ടതുണ്ടെന്ന് പറഞ്ഞു. വികസിത ഭാരതം@2047 എന്ന മുന്നേറ്റത്തിന് സംഭാവന നല്‍കാന്‍ എല്ലാവരും അവരുടെ പരമാവധി പരിശ്രമിക്കണമെന്ന് മോദി അഭ്യര്‍ത്ഥിച്ചു. ഈ പ്രചാരണവുമായി കൂടുതല്‍ യുവാക്കളെ ബന്ധിപ്പിക്കുന്നതിന് രാജ്യത്തെ എല്ലാ കോളേജുകളിലും സര്‍വകലാശാലകളിലും പ്രത്യേക യജ്ഞങ്ങൾ നടത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. വികസിത ഭാരതവുമായി ബന്ധപ്പെട്ട ആശയങ്ങള്‍ക്കായി പോര്‍ട്ടല്‍ ആരംഭിച്ചതിനെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, 5 വ്യത്യസ്ത വിഷയങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അവസരം ലഭിക്കുമെന്ന് വ്യക്തമാക്കി. ''മികച്ച 10 നിര്‍ദ്ദേശങ്ങള്‍ക്ക് സമ്മാനവും ഒരുക്കിയിട്ടുണ്ട്. 'MyGov' എന്നതിനെക്കുറിച്ചും നിങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാം''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ആരംഭിക്കുന്നത് 'ഐ' എന്ന അക്ഷരത്തിലാണ്. അതുപോലെ ആശയം (ഐഡിയ) എന്ന വാക്ക് ആരംഭിക്കുന്നത് 'ഐ' അഥവാ ഞാന്‍ എന്നതില്‍ നിന്നാണെന്നും വികസനം എന്ന ആശയം ആത്മാവിന്റെ 'ഐ'യില് നിന്ന് മാത്രമേ ആരംഭിക്കാനാകൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിര്‍ദ്ദേശങ്ങള്‍ തേടുന്നതിനെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, ദേശീയ താല്‍പര്യം പരമപ്രധാനമായി നിലനിര്‍ത്തുന്ന അമൃതകാല തലമുറയെ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. വിദ്യാഭ്യാസത്തിനും നൈപുണ്യത്തിനും അപ്പുറത്തേക്ക് പോകേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയ അദ്ദേഹം, പൗരന്മാര്‍ക്കിടയില്‍ ദേശീയ താല്‍പര്യവും പൗരബോധവും വളര്‍ത്തുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യപ്പെട്ടു. ''പൗരന്മാര്‍, അവരുടേത് ഏതു ചുമതലയാണെങ്കിലും, അതു നിര്‍വഹ‌ിക്കുമ്പോൾ രാജ്യം മുന്നോട്ട് പോകുന്നു'' - പ്രധാനമന്ത്രി പറഞ്ഞു. ജലസംരക്ഷണം, വൈദ്യുതിയുടെ കുറഞ്ഞ ഉപഭോഗം, കൃഷിയില്‍ രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കല്‍, പൊതുഗതാഗതം എന്നിവയിലൂടെ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം എന്നിവ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ശുചിത്വ യജ്ഞത്തിന് പുതിയ ഊര്‍ജ്ജം നല്‍കുന്നതിനും ജീവിതശൈലി പ്രശ്നങ്ങളെ നേരിടുന്നതിനും യുവാക്കള്‍ മൊബൈല്‍ ഫോണുകള്‍ക്കപ്പുറം ലോകത്തെ നിരീക്ഷിക്കുന്നതിനുമുള്ള മാര്‍ഗങ്ങൾ നിര്‍ദ്ദേശിക്കാന്‍ അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാകാനും അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹിക ചിന്ത ഭരണത്തിലും പ്രതിഫലിക്കുന്നുണ്ടെന്നും ബിരുദധാരികള്‍ക്ക് കുറഞ്ഞത് ഒരു തൊഴില്‍ നൈപുണ്യമെങ്കിലും ഉണ്ടായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  "എല്ലാ തലങ്ങളിലും, എല്ലാ സ്ഥാപനങ്ങളിലും, സംസ്ഥാന തലത്തിലും ഈ വിഷയങ്ങളെക്കുറിച്ച് സമഗ്രമായ ഒരു ചർച്ച നിങ്ങൾ മുന്നോട്ട് കൊണ്ടുപോകണം" - അദ്ദേഹം കൂട്ടിച്ചേർത്തു.

'വികസിതഭാരതം' വികസിച്ച കാലഘട്ടത്തെ ഒരു പരീക്ഷയുടെ കാലഘട്ടവുമായി താരതമ്യം ചെയ്ത പ്രധാനമന്ത്രി, വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം, തയ്യാറെടുപ്പ്, അര്‍പ്പണബോധം, ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ അച്ചടക്കം നിലനിര്‍ത്തുന്നതില്‍ കുടുംബങ്ങളുടെ സംഭാവന എന്നിവ പരാമര്‍ശിച്ചു. രാജ്യത്തെ പൗരന്മാരെന്ന നിലയില്‍ എല്ലാവര്‍ക്കും ഒരു പരീക്ഷാ തീയതി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ''അമൃതകാലത്തിന്റെ 25 വര്‍ഷങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. വികസി‌ത ഭാരതം എന്ന ലക്ഷ്യത്തിനായി 24 മണിക്കൂറും നാം പ്രവര്‍ത്തിക്കണം. ഒരു കുടുംബമെന്ന നിലയില്‍ നാം സൃഷ്ടിക്കേണ്ട അന്തരീക്ഷമാണിത്'' - പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ അതിവേഗം വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ യുവജനങ്ങളാല്‍ ശാക്തീകരിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, അടുത്ത 25-30 വര്‍ഷത്തേക്ക് തൊഴിലെടുക്കുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ മുന്നിലായിരിക്കുമെന്നും ലോകം ഇത് തിരിച്ചറിയുന്നുണ്ടെന്നും പറഞ്ഞു. യുവശക്തി മാറ്റത്തിന്റെ ചാലകശക്തിയും മാറ്റത്തിന്റെ ഗുണഭോക്താക്കളുമാണെന്നും ശ്രീ മോദി പറഞ്ഞു. അടുത്ത 25 വര്‍ഷം ഇന്നത്തെ കോളേജുകളിലും സർവകലാശാലകളിലും പഠിക്കുന്ന യുവാക്കളുടെ കരിയറിന് ഇത് നിര്‍ണ്ണായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയില്‍ പുതിയ കുടുംബങ്ങളും പുതിയ സമൂഹവും സൃഷ്ടിക്കാൻ പോകുന്നത് യുവാക്കളാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വികസിത ഇന്ത്യ എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്കാണെന്നും പറഞ്ഞു. ഈ മനോഭാവത്തോടെ രാജ്യത്തെ ഓരോ യുവാക്കളെയും വികസിത ഇന്ത്യയുടെ കര്‍മപദ്ധതിയുമായി ബന്ധിപ്പിക്കാന്‍ ഗവണ്‍മെന്റ് ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള നയപരമായ തന്ത്രത്തിലേക്ക് രാജ്യത്തെ യുവാക്കളുടെ ശബ്ദം രൂപപ്പെടുത്തുന്നതിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി യുവാക്കളുമായി പരമാവധി സമ്പർക്കം പുലർത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് എടുത്തുപറഞ്ഞു.

പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, പുരോഗതിയുടെ മാർഗരേഖ ഗവണ്മെന്റ് മാത്രമല്ല, രാഷ്ട്രമാണ് തീരുമാനിക്കുകയെന്ന് പ്രധാനമന്ത്രി  പറഞ്ഞു. "രാജ്യത്തെ എല്ലാ പൗരന്മാർക്കും അതിൽ നിർദേശങ്ങളും സജീവമായ പങ്കാളിത്തവും ഉണ്ടായിരിക്കും". ഏറ്റവും വലിയ ലക്ഷ്യങ്ങൾ പോലും കൂട്ടായ പരിശ്രമമെന്ന തത്വത്താൽ, അതായത് പൊതുജന പങ്കാളിത്തത്താൽ, പൂർത്തീകരിക്കാനാകുമെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. സ്വച്ഛ് ഭാരത് അഭിയാൻ, ഡിജിറ്റൽ ഇന്ത്യ യജ്ഞം, കൊറോണ മഹാമാരിയുടെ കാലത്തെ പ്രതിരോധം, കൂട്ടായ പരിശ്രമത്തിന്റെ ശക്തി ഉയർത്തിക്കാട്ടുന്ന 'വോക്കൽ ഫോർ ലോക്കൽ' എന്നിവയുടെ ഉദാഹരണങ്ങൾ അദ്ദേഹം നൽകി. "വികസിത ഭാരതം നിർമ്മിക്കേണ്ടത് കൂട്ടായ പ്രയത്നത്തിലൂടെ മാത്രമാണ്" - പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന്റെ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതും യുവശക്തിയെ വഴിതിരിച്ചുവിടുന്നതും പണ്ഡിതരായതിനാൽ ചടങ്ങിൽ സന്നിഹിതരായ പണ്ഡിതരിൽ നിന്ന് ഉയർന്ന പ്രതീക്ഷകളുണ്ടെന്ന് ശ്രീ മോദി ആവർത്തിച്ചു. “ഇത് രാജ്യത്തിന്റെ ഭാവി രചിക്കാനുള്ള മഹത്തായ യജ്ഞമാണ്”- വികസിത ഭാരതത്തിന്റെ മഹത്വം കൂടുതൽ വർധിപ്പിക്കുന്നതിന് തങ്ങളുടെ നിർദ്ദേശങ്ങൾ നൽകണമെന്ന് പ്രധാനമന്ത്രി അവരോട് അഭ്യർഥിച്ചു.

പശ്ചാത്തലം

രാജ്യത്തിന്റെ ദേശീയ പദ്ധതികൾ, മുൻഗണനകൾ, ലക്ഷ്യങ്ങൾ എന്നിവ രൂപപ്പെടുത്തുന്നതിൽ രാജ്യത്തെ യുവാക്കളുടെ സജീവപങ്കാളിത്തം ഉറപ്പാക്കുക എന്നതാണു പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടിന് അനുസൃതമായി, ‘വിക‌സിതഭാരതം @2047: യുവതയുടെ ശബ്ദം’ ഉദ്യമം, രാജ്യത്തെ യുവാക്കൾക്കു ‘വികസിതഭാരതം @2047’ എന്ന കാഴ്ചപ്പാടിലേക്ക് ആശയങ്ങൾ സംഭാവന ചെയ്യുന്നതിനുള്ള വേദിയൊരുക്കും. ‘വികസിതഭാരതം @2047’ലേക്കുള്ള ആശയങ്ങളും നിർദേശങ്ങളും പങ്കിടുന്നതിനു യുവാക്കളുമായി ഇടപഴകുന്നതിനുള്ള പ്രക്രിയ ആരംഭിക്കാനുള്ള പ്രധാന ചുവടുവയ്പ്പായിരിക്കും ശിൽപ്പശാലകൾ.

സ്വാതന്ത്ര്യലബ്ധിയുടെ നൂറാം വർഷമായ 2047ഓടെ ഇന്ത്യയെ വികസിതരാഷ്ട്രമാക്കാനുള്ള കാഴ്ചപ്പാടാണു ‘വികസിതഭാരതം@2047’. സാമ്പത്തിക വളർച്ച, സാമൂഹ്യപുരോഗതി, പാരിസ്ഥിതികസുസ്ഥിരത, സദ്ഭരണം എന്നിവയുൾപ്പെടെ വികസനത്തിന്റെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ കാഴ്ചപ്പാട്.

 

SK

(Release ID: 1984967) Visitor Counter : 91