പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്തിലെ മെഹ്‌സാനയില്‍ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 30 OCT 2023 8:04PM by PIB Thiruvananthpuram

ഭാരത് മാതാ കീ - ജയ്,

ഭാരത് മാതാ കീ - ജയ്,

എന്തു സംഭവിച്ചു? അല്‍പ്പം ഉച്ചത്തില്‍ സംസാരിക്കൂ.. അങ്ങനെ നിങ്ങളുടെ ശബ്ദം അംബാജി വരെ എത്തട്ടെ.

ഭാരത് മാതാ കീ - ജയ്,

ഭാരത് മാതാ കീ - ജയ്,

വേദിയില്‍ സന്നിഹിതരായിരിക്കുന്ന ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായി, മറ്റ് എല്ലാ മന്ത്രിമാര്‍, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകര്‍, ഗുജറാത്ത് ബി ജെ പി അധ്യക്ഷന്‍, സി ആര്‍ പാട്ടീല്‍, മറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാംഗങ്ങള്‍, തഹസീല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഗുജറാത്തില്‍ നിന്നുള്ള എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ....

എന്റെ ഖഖാരിയ തപ്പ എങ്ങനെയുണ്ട്? നിങ്ങളുടെ ഇടയില്‍ നില്‍ക്കാനും എന്റെ സ്‌കൂള്‍ കാലഘട്ടത്തിലെ പരിചിതമായ മുഖങ്ങള്‍ കാണാനും എനിക്ക് അവസരം നല്‍കിയതിന് ഗുജറാത്ത് മുഖ്യമന്ത്രിയോടും സര്‍ക്കാരിനോടും ഞാന്‍ ആദ്യം നന്ദി രേഖപ്പെടുത്തുന്നു. ഞാന്‍ നിങ്ങളുടെ വീട്ടിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ നിങ്ങളെ ഏവരേയും കണ്ടുമുട്ടുന്നതും പഴയ ഓര്‍മ്മകള്‍ വീണ്ടും അയവിറക്കുന്നതും അളവറ്റ സന്തോഷവും സംതൃപ്തിയും നല്‍കുന്നു. എന്റെ ഹൃദയത്തെ ഊഷ്മളമാക്കിയ, എന്റെ നാടിനോടും ജനങ്ങളോടുമുള്ള കടപ്പാട് അവസരം കിട്ടുമ്പോഴെല്ലാം ഞാന്‍ ഓര്‍ക്കുന്നു. അതിനാല്‍, ഇന്ന് എനിക്ക് ഈ കടപ്പാട് അംഗീകരിക്കാനുള്ള അവസരമാണ്. ഇന്ന്, ഒക്ടോബര്‍ 30, നാളെ ഒക്ടോബര്‍ 31, രണ്ട് ദിനങ്ങളും നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ്. സ്വാതന്ത്ര്യ സമരത്തില്‍ ആദിവാസികളെ (ആദിവാസി സമൂഹങ്ങള്‍) നയിക്കുകയും ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തുകയും ചെയ്ത ഗോവിന്ദ് ഗുരുജിയുടെ ചരമവാര്‍ഷികമാണ് ഇന്ന്. നാളെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനമാണ്.

നമ്മുടെ തലമുറ സര്‍ദാര്‍ സാഹിബിനോട് അഗാധമായ ബഹുമാനം പ്രകടിപ്പിച്ചു, വരും തലമുറകളുടെ തല കുനിയില്ല, ഏകതാ പ്രതിമ കാണുമ്പോള്‍ അവര്‍ തല ഉയര്‍ത്തി തന്നെ നില്‍ക്കും. സര്‍ദാര്‍ സാഹിബിന്റെ കാല്‍ക്കല്‍ നില്‍ക്കുന്ന ഒരു വ്യക്തി പോലും തല കുനിക്കില്ല; അവര്‍ തല ഉയര്‍ത്തിപ്പിടിക്കും. ഗുരു ഗോവിന്ദ്ജി തന്റെ ജീവിതം മുഴുവന്‍ സ്വാതന്ത്ര്യ സമരത്തിനും ആദിവാസി സമൂഹത്തിന്റെ സേവനത്തിനുമായി ഭാരതമാതാവിന് സമര്‍പ്പിച്ചു. സേവനത്തോടും ദേശസ്നേഹത്തോടുമുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം വളരെ തീവ്രമായിരുന്നു, അദ്ദേഹം ത്യാഗങ്ങളുടെ പാരമ്പര്യം തന്നെ തീര്‍ത്തു.  അദ്ദേഹം തന്നെ ത്യാഗത്തിന്റെ പ്രതീകമായി മാറി. ഗുരു ഗോവിന്ദ്ജിയുടെ സ്മരണയ്ക്കായി എന്റെ സര്‍ക്കാര്‍ മംഗാര്‍ ധാം സ്ഥാപിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്, ഇത് മധ്യപ്രദേശിലെയും ഗുജറാത്തിലെയും ഗോത്രമേഖലയിലാണ്. അദ്ദേഹത്തിന്റെ സ്മരണ ദേശീയ തലത്തില്‍ നാം ആഘോഷിക്കുന്നു.

എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ,

ഇവിടെ വരുന്നതിന് മുമ്പ് അംബയുടെ പാദങ്ങളില്‍ അനുഗ്രഹം തേടാന്‍ എനിക്ക് അവസരം ലഭിച്ചു. മാ അംബയുടെ തേജസ്സും ആ സ്ഥലത്തിന്റെ മഹത്വവും കണ്ട് ഞാന്‍ സന്തോഷിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നിങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടിരുന്നതായി കേട്ടിട്ടുണ്ട്. അംബാജിയിലെ ശുചിത്വ കാമ്പെയ്‌നിന് ഞാന്‍ നിങ്ങളെയും സര്‍ക്കാരിന്റെ സഹപ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. അംബയുടെ അനുഗ്രഹം എപ്പോഴും നമുക്കുണ്ടാകട്ടെ. ഗബ്ബര്‍ കുന്നില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന രീതിയും അത് പ്രകടമാക്കുന്ന മഹത്വവും ഇന്നലെ എന്റെ മന്‍ കി ബാത്ത് പരിപാടിയിലും ഞാന്‍ പരാമര്‍ശിച്ചു. ശരിക്കും അസാധാരണമായ പ്രവര്‍ത്തനമാണ് നടക്കുന്നത്. ഇന്ന് 6000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തോടൊപ്പം മാ അംബയുടെ അനുഗ്രഹവും ലഭിക്കുന്നത് സുപ്രധാന സന്ദര്‍ഭമാണ്. ഈ പദ്ധതി കര്‍ഷകരുടെ ഭാഗധേയം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. രാജ്യവുമായി ബന്ധപ്പെടുത്തി വടക്കന്‍ ഗുജറാത്തിന്റെ വികസനത്തിനായുള്ള മികച്ച കണക്റ്റിവിറ്റി ഉപയോഗമാണിത്.  പഠാന്‍ , ബനസ്‌കന്ത, സബര്‍കാന്ത, മഹിസാഗര്‍, ഖേഡ, അഹമ്മദാബാദ്, ഗാന്ധിനഗര്‍ എന്നിങ്ങനെ മെഹ്‌സാനയ്ക്ക് ചുറ്റുമുള്ള എല്ലാ ജില്ലകളും  വികസന പദ്ധതികളുടെ കലവറയാണ്. ത്വരിതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശത്തിന്റെ വികസനത്തിന് നേരിട്ട് ഗുണം ചെയ്യും, ഇത് നിരവധി ആളുകള്‍ക്ക് സന്തോഷം നല്‍കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഗുജറാത്തിലെ ജനങ്ങളെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ,

ഇന്നത്തെ ആഗോള ചര്‍ച്ച ഭാരതത്തിന്റെ വികസന കഥയെ ചുറ്റിപ്പറ്റിയാണ്. അത് നടക്കുന്നുണ്ടോ ഇല്ലയോ? ഉറക്കെ പറയൂ. ഭാരതം പുരോഗമിക്കുന്നുണ്ടോ ഇല്ലയോ എന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണോ? ഭാരതം ഈയിടെ ചന്ദ്രയാന്‍ വിജയകരമായി ചന്ദ്രനില്‍ ഇറക്കുന്നത് നിങ്ങള്‍ കണ്ടിരിക്കണം. സ്‌കൂളില്‍ പോലും പോയിട്ടില്ലാത്ത,  80-90 വയസ്സ് പ്രായമുള്ള, ഗ്രാമീണനായ ഒരാള്‍ക്ക് പോലും ചന്ദ്രനിലെത്തിയതിലൂടെ ഭാരതം അര്‍ഥപൂര്‍ണമായ ഏന്തോ ചെയ്തു എന്ന ചിന്തയാണുള്ളത്.  ഭാരതം എത്തിയ സ്ഥലത്ത് ലോകത്തെ മറ്റൊരു രാജ്യവും എത്തിയിട്ടില്ല. ജി 20 രാജ്യങ്ങള്‍ക്കിടയില്‍, ഭാരതത്തിന്റെ നേട്ടങ്ങളെക്കുറിച്ച് ഉണ്ടായത്ര ചര്‍ച്ചകള്‍ ഒരുപക്ഷേ നടന്നിട്ടില്ല. ജി20യെ കുറിച്ച് അറിയില്ലെന്ന് ആര്‍ക്കും അവകാശപ്പെടാനാകില്ല. ടി20 ക്രിക്കറ്റിനെ കുറിച്ച് അറിയാത്തവര്‍ പോലും ജി20യെക്കുറിച്ച് അറിയാവുന്ന തലത്തിലുള്ള അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

ജി 20 ഉച്ചകോടിക്കിടെ ഭാരതത്തിന്റെ വിവിധയിടങ്ങളിലേക്ക് പോയ ലോക നേതാക്കള്‍ ഭാരതത്തിന്റെ മഹത്വത്തിനും അതിലെ ജനങ്ങളുടെ കഴിവുകള്‍ക്കും സാക്ഷ്യം വഹിച്ച് അമ്പരന്നു. ഇത് ലോകമെമ്പാടുമുള്ള നേതാക്കള്‍ക്ക് അവരുടെ മനസ്സില്‍ ഭാരതത്തെക്കുറിച്ച് ജിജ്ഞാസ ഉണര്‍ത്തി. ഭാരതത്തിന്റെ ശക്തിയും കഴിവും ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണ്. ഇന്ന്, ഭാരതത്തില്‍ മുമ്പൊരിക്കലുമില്ലാത്ത നിരക്കില്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നു. അത് റോഡുകളോ റെയില്‍വേയോ വിമാനത്താവളമോ ആകട്ടെ, ഭാരതത്തിന്റെയും ഗുജറാത്തിന്റെയും ഓരോ കോണിലും നിക്ഷേപങ്ങള്‍ നടക്കുന്നുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ഇങ്ങനെ ഉണ്ടായിരുന്നില്ല, സുഹൃത്തുക്കളേ.

ഇന്ന്, നിര്‍ണായകമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എടുത്തുകൊണ്ടിരിക്കുന്ന സുപ്രധാന വികസന പദ്ധതികളെക്കുറിച്ചും ധീരമായ തീരുമാനങ്ങളെക്കുറിച്ചും  സഹോദരീ..സഹോദരന്മാരേ. നിങ്ങള്‍ക്ക് നന്നായി അറിയാം. ഗുജറാത്തിന്റെ പുരോഗതിക്ക് സഹായകമായ രീതിയില്‍ ഈ പ്രവര്‍ത്തനം കാര്യക്ഷമമായും വേഗത്തിലും നടത്തി. ഇന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി നിങ്ങളുടെ ഇടയിലേക്ക് വന്നതായി നിങ്ങള്‍ക്ക് തോന്നില്ല. നിങ്ങളുടെ ഇടയില്‍ നിങ്ങളുടെ സ്വന്തം നരേന്ദ്രഭായി ഉണ്ടെന്ന് നിങ്ങള്‍ക്ക് തോന്നും. ഇതിലും നല്ലത് മറ്റെന്താണ്? നരേന്ദ്ര ഭായ് ഒരു പ്രതിജ്ഞ എടുത്താല്‍, അവന്‍ അതിന്റെ പൂര്‍ത്തീകരണം ഉറപ്പാക്കുന്നു.

നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ഇന്ന് രാജ്യത്ത് നടക്കുന്ന ദ്രുതഗതിയിലുള്ള വികസനം ലോകമെമ്പാടുമുള്ള കരഘോഷത്തിനും ചര്‍ച്ചകള്‍ക്കും ഇടയാക്കുന്നു. അതിന്റെ മൂലകാരണം രാജ്യത്ത് സുസ്ഥിരമായ ഒരു സര്‍ക്കാര്‍ സ്ഥാപിച്ച ഈ രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ ശക്തിയാണ്. ഗുജറാത്തിലെ അനുഭവം നമുക്കുണ്ട്. സര്‍ക്കാരിന്റെ സുസ്ഥിരതയും ഗുജറാത്തിലെ ഭൂരിപക്ഷവും കാരണം ഗുജറാത്തില്‍ ഒന്നിനുപുറകെ ഒന്നായി തീരുമാനമെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അതിന്റെ ഫലമായി ഗുജറാത്തിന് നേട്ടമുണ്ടായി. പ്രകൃതിവിഭവങ്ങളുടെ ദൗര്‍ലഭ്യമുണ്ടായിരുന്ന പ്രദേശങ്ങളില്‍ ആരെങ്കിലും തന്റെ മകളെ നല്‍കേണ്ടിവന്നാല്‍ നൂറുവട്ടം ആലോചിക്കും. ജലക്ഷാമം കൊണ്ട് പൊറുതിമുട്ടിയിരുന്ന പ്രദേശം ഇന്ന് വികസനത്തിന്റെ പാതയിലാണ്. അതിന്റെ വേരുകളില്‍ ശക്തിയുണ്ട്. ഞങ്ങള്‍ക്ക് ഒരു ഡയറി അല്ലാതെ മറ്റൊന്നും ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് ചുറ്റും വികസനമാണ്. കുടിവെള്ള ക്ഷാമമായിരുന്നു അന്നത്തെ വിഷയം. ജലസേചന ജലം ഇല്ലായിരുന്നു, വടക്കന്‍ ഗുജറാത്തിന്റെ ഒരു പ്രധാന ഭാഗം ഇരുണ്ട മേഖലയില്‍ കുടുങ്ങി. ഏകദേശം ആയിരവും ഇരുന്നൂറും അടി താഴ്ചയില്‍ ആഴത്തിലായിരുന്നു ജലനിരപ്പ്. കുഴല്‍ക്കിണറുകള്‍ അടഞ്ഞുകിടക്കുന്നതും മോട്ടോറുകള്‍ തകരാറിലാകുന്നതും പതിവായിരുന്നു. ഞങ്ങള്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടു, പക്ഷേ ആ പ്രയാസങ്ങളെ അതിജീവിച്ച് ഞങ്ങള്‍ വിജയിച്ചു.

സുഹൃത്തുക്കളേ, നേരത്തെ ഒരു നല്ല വിളവെടുപ്പ് പോലും ലഭിക്കാതെ കര്‍ഷകര്‍ ബുദ്ധിമുട്ടിയിരുന്നു. ഇന്ന് രണ്ടോ മൂന്നോ വിളവെടുപ്പ് അവര്‍ക്ക് ഉറപ്പാക്കാന്‍ കഴിയുന്നു. ഈ സാഹചര്യത്തെ അഭിമുഖീകരിച്ച്, വടക്കന്‍ ഗുജറാത്തിലെ ജീവിതം മാറ്റിമറിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. വടക്കന്‍ ഗുജറാത്തിനെ പുനരുജ്ജീവിപ്പിക്കാനും നദി വികസിപ്പിക്കാനും ആദിവാസി മേഖലകളില്‍ പരിവര്‍ത്തനം കൊണ്ടുവരാനും ഞങ്ങള്‍ ലക്ഷ്യമിട്ടു. ഈ ദിശയില്‍ ഞങ്ങള്‍ സുപ്രധാന നടപടികള്‍ കൈക്കൊള്ളുകയും കണക്റ്റിവിറ്റിക്ക് ഊന്നല്‍ നല്‍കുകയും ചെയ്തു. ജലവിതരണമോ ജലസേചനമോ ആകട്ടെ, ഞങ്ങള്‍ അതിന് മുന്‍ഗണന നല്‍കി. കൃഷിയുടെ വികസനത്തില്‍ ഞങ്ങള്‍ ഞങ്ങളുടെ മുഴുവന്‍ പരിശ്രമവും നിക്ഷേപിച്ചു. അതിന്റെ ഫലമായി ഗുജറാത്ത് ക്രമേണ വ്യാവസായിക വികസനത്തിലേക്ക് മുന്നേറുകയാണ്.

വടക്കന്‍ ഗുജറാത്തിലെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഞാന്‍ പഠിക്കുന്ന കാലത്ത്, ഒരു ഗ്രാമത്തിലെ ആരോടെങ്കിലും എന്താണ് ചെയ്തതെന്ന് ചോദിച്ചാല്‍, 'ഞാനൊരു അധ്യാപകനാണ്' എന്ന് പറയും. കൂടുതല്‍ അന്വേഷിച്ചാല്‍ അവര്‍ പറയും 'ഞാന്‍ കച്ചിലാണ് ജോലി ചെയ്യുന്നത്'. പല ഗ്രാമങ്ങളിലും രണ്ടോ അഞ്ചോ അധ്യാപകര്‍ പലപ്പോഴും ഗുജറാത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ജോലിക്ക് പോകുമായിരുന്നു. ഇവിടെ തൊഴില്‍ ലഭിക്കാത്തതായിരുന്നു കാരണം. ഇന്ന് വ്യവസായത്തിന്റെ കൊടി പാറുകയാണ്. കടലിലേക്ക് ഒഴുകിയിരുന്ന നര്‍മ്മദ ജലം ഇപ്പോള്‍ നമ്മുടെ വയലുകളില്‍ എത്തിയിരിക്കുന്നു. അമ്മ നര്‍മ്മദയെ പരാമര്‍ശിക്കുന്നത് വിശുദ്ധിയുടെ ഒരു ബോധം നല്‍കുന്നു, ഇന്ന് എല്ലാ വീടുകളിലും അമ്മ നര്‍മ്മദ എത്തിയിരിക്കുന്നു.

ഇന്നത്തെ 20-25 വയസ്സ് പ്രായമുള്ള യുവാക്കള്‍ക്ക് അവരുടെ മാതാപിതാക്കള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ അറിയില്ലായിരിക്കാം. അവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാനിടയില്ലാത്ത സംസ്ഥാനമായി ഗുജറാത്ത് മാറിയിരിക്കുന്നു. ഞങ്ങള്‍ സുജലം-സുഫലം പദ്ധതിക്ക് തുടക്കമിട്ടു, അതിനായി ഭൂമി നല്‍കിയതിന് വടക്കന്‍ ഗുജറാത്തിലെ കര്‍ഷകരോട് ഞാന്‍ ആവര്‍ത്തിച്ച് നന്ദി രേഖപ്പെടുത്തുന്നു. നിയമപരമായ തര്‍ക്കങ്ങളില്ലാതെ ഏകദേശം 500 കിലോമീറ്ററോളം കനാല്‍ നിര്‍മിച്ചു. കനാലിനായി ആളുകള്‍ ഭൂമി സംഭാവന ചെയ്തു, വെള്ളം ഒഴുകാന്‍ തുടങ്ങി, ജലനിരപ്പ് ഉയര്‍ത്തി. സബര്‍മതി മേഖലയിലേക്ക് പരമാവധി വെള്ളം ലഭ്യമാക്കുന്ന തരത്തിലാണ് ഇത്തരമൊരു ക്രമീകരണം. ഞങ്ങള്‍ ആറ് തടയണകള്‍ നിര്‍മ്മിച്ചു. ഞങ്ങള്‍ അതിനായി പ്രവര്‍ത്തിച്ചു. ഈ ബാരേജുകളിലൊന്നിന്റെ ഉദ്ഘാടനവും ഇന്ന് നടന്നു. ഇത് കര്‍ഷകര്‍ക്കും നൂറുകണക്കിന് ഗ്രാമങ്ങള്‍ക്കും കാര്യമായ പ്രയോജനം ചെയ്യും.

എന്റെ കുടുംബാംഗങ്ങളേ,

ജലസേചന പദ്ധതികള്‍ ശരിക്കും ഫലപ്രദമാണ്. എന്നിരുന്നാലും, വടക്കന്‍ ഗുജറാത്തിലെ ജലസേചന വിസ്തൃതി കഴിഞ്ഞ 20-22 വര്‍ഷത്തിനിടെ പല മടങ്ങ് വര്‍ദ്ധിച്ചു. വടക്കന്‍ ഗുജറാത്തിലെ ആളുകളോട് ഞങ്ങള്‍ ഡ്രിപ്പ് ഇറിഗേഷന്‍ സ്വീകരിക്കണമെന്ന് ഞാന്‍ ആദ്യം പറഞ്ഞപ്പോള്‍ അവര്‍ സംശയിക്കുകയും പ്രതിരോധിക്കുകയുമാണ് ചെയ്തത്.  'ഇതില്‍ നിന്ന് എന്ത് പ്രയോജനം ലഭിക്കും?' എന്ന് ചോദിച്ച് അവര്‍ എന്റെ തലമുടി വലിക്കുകയും ദേഷ്യപ്പെടുകയും ചെയ്യും, എന്നാല്‍ ഇപ്പോള്‍, വടക്കന്‍ ഗുജറാത്തിലെ എല്ലാ ജില്ലകളും ഡ്രിപ്പ് ഇറിഗേഷന്‍, മൈക്രോ ഇറിഗേഷന്‍, പുതിയ സാങ്കേതിക വിദ്യകള്‍ എന്നിവ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു, അതിന്റെ ഫലമായി വടക്കന്‍ ഗുജറാത്തിലെ കര്‍ഷകര്‍ക്ക് വിവിധ വിളകള്‍ക്കുള്ള മെച്ചപ്പെട്ട സാധ്യതകള്‍ ലഭിച്ചു. ഇന്ന് ബനസ്‌കന്തയുടെ 70 ശതമാനവും മൈക്രോ ഇറിഗേഷന്‍ സ്വീകരിച്ചിട്ടുണ്ട്. ഇത്തരം ജലസേചനത്തിന്റെയും പുത്തന്‍ സാങ്കേതിക വിദ്യയുടെയും നേട്ടങ്ങള്‍ ഗുജറാത്തിലെ വരള്‍ച്ചബാധിത പ്രദേശങ്ങളിലും എത്തുന്നുണ്ട്. ഒരു കാലത്ത് കര്‍ഷകര്‍ കഷ്ടപ്പെടുകയും വിളകള്‍ ശുഷ്‌കമാവുകയും ചെയ്തിരുന്നിടത്ത്, ഇന്ന് ഗോതമ്പും ജാതിയും ചെറുപയറും പോലുളള വൈവിധ്യമാര്‍ന്ന പുതിയ വിളകള്‍ക്ക് വഴിമാറി. അവര്‍ ഇപ്പോള്‍ റാബി വിളകള്‍ കൃഷി ചെയ്യുന്നു, നാണ്യവിളകളായ 'സൗന്‍ഫ്' (പെരുഞ്ചീരകം), 'ജീര' (ജീരകം), 'ഇസബ്ഗോള്‍' (സൈലിയം തൊണ്ട്) എന്നിവക്ക് മികച്ച് പേരാണുള്ളത്. നിങ്ങള്‍ ഇസബ്ഗോളിനെ ഓര്‍ക്കും.


കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, 'ഹല്‍ദി' (മഞ്ഞള്‍), നമ്മുടെ ഇസബ്ഗോള്‍ എന്നീ രണ്ട് കാര്യങ്ങള്‍ ലോകം ചര്‍ച്ച ചെയ്തു - ഇന്ന്, ലോകത്തിലെ ഇസബ്ഗോളിന്റെ 90 ശതമാനവും വടക്കന്‍ ഗുജറാത്തിലാണ് സംസ്‌കരിക്കപ്പെടുന്നത്, ഇത് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടുന്നു. ആളുകള്‍ക്കിടയില്‍ ഇതിന്റെ ഉപയോഗം വര്‍ധിച്ചുവരികയാണ്. ഇന്ന്, വടക്കന്‍ ഗുജറാത്ത് പഴങ്ങള്‍, പച്ചക്കറികള്‍, ഉരുളക്കിഴങ്ങ് എന്നിവയുടെ ഉത്പാദനത്തില്‍ മുന്നേറുകയാണ്. ഉരുളക്കിഴങ്ങും കാരറ്റും മുതല്‍ മാമ്പഴം, നെല്ലിക്ക, മാതളം, പേരക്ക, ചെറുനാരങ്ങ തുടങ്ങി എല്ലാം ഇവിടെ വിളയുന്നു. വരും തലമുറകള്‍ക്ക് സുസ്ഥിരമായ ഭാവി ഉറപ്പാക്കിക്കൊണ്ട് ആഴത്തില്‍ വേരൂന്നിയ ജോലികള്‍ ഞങ്ങള്‍ ഏറ്റെടുത്തു. ഈ പ്രയത്നങ്ങള്‍ കൊണ്ടാണ് നമ്മള്‍ സമൃദ്ധമായ ജീവിതം നയിക്കുന്നത്. വടക്കന്‍ ഗുജറാത്തില്‍ നിന്നുള്ള ഉരുളക്കിഴങ്ങ് ലോകമെമ്പാടും പ്രശസ്തി നേടുന്നു. ഞാന്‍ ഇവിടെ (മുഖ്യമന്ത്രിയായിരുന്നപ്പോള്‍) ഉരുളക്കിഴങ്ങിനെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര കമ്പനികള്‍ വന്നിരുന്നു, ഇന്ന് വടക്കന്‍ ഗുജറാത്തില്‍ കയറ്റുമതി നിലവാരമുള്ള ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്നു. ഈ ഉരുളക്കിഴങ്ങില്‍ നിന്ന് ഉണ്ടാക്കുന്ന ഫ്രഞ്ച് ഫ്രൈകളാണ് ഇപ്പോള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നത്. ഇന്ന്, ഡീസ ഉരുളക്കിഴങ്ങിന്റെയും ജൈവകൃഷിയുടെയും ഒരു കേന്ദ്രമായി ഉയര്‍ന്നുവരുന്നു. ഉരുളക്കിഴങ്ങിന്റെ വലിയ സംസ്‌കരണ പ്ലാന്റുകള്‍ ബനസ്‌കന്തയില്‍ സ്ഥാപിച്ചു, ഇത് മണ്ണിനെ പൊന്നാക്കി മാറ്റിയ കര്‍ഷകര്‍ക്ക് പ്രയോജനകരമാണ്. മെഹ്‌സാനയില്‍ ഒരു അഗ്രോ ഫുഡ് പാര്‍ക്ക് സ്ഥാപിച്ചു, ബനസ്‌കന്തയില്‍ ഒരു മെഗാ ഫുഡ് പാര്‍ക്ക് സ്ഥാപിക്കാനുളള ഞങ്ങളുടെ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

എന്റെ കുടുംബാംഗങ്ങളേ,

വടക്കന്‍ ഗുജറാത്തില്‍, എന്റെ സഹോദരിമാരും അമ്മമാരും വെള്ളമെടുക്കാന്‍ തലയില്‍ പാത്രങ്ങളുമായി 5-10 കിലോമീറ്റര്‍ സഞ്ചരിച്ചു. ഇന്ന് നമ്മുടെ വീടുകളിലേക്ക് ടാപ്പുകളിലൂടെ വെള്ളം ഒഴുകുകയാണ്. എനിക്ക് എപ്പോഴും എന്റെ സഹോദരിമാരുടെയും അമ്മമാരുടെയും അനുഗ്രഹം ലഭിച്ചിട്ടുണ്ട്, ഗുജറാത്തില്‍ മാത്രമല്ല, ഭാരതത്തിന്റെ എല്ലാ കോണുകളിലുമുള്ള സഹോദരിമാരില്‍ നിന്നും അമ്മമാരില്‍ നിന്നും ലഭിച്ച അനുഗ്രഹങ്ങളുടെ വ്യാപ്തി എനിക്ക് ഊഹിക്കാന്‍ പോലും കഴിയില്ല. വെള്ളം, കക്കൂസ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍, ജലസംരക്ഷണ പ്രചാരണം, ഇതെല്ലാം സഹോദരിമാരുടെ നേതൃത്വത്തില്‍ പുരോഗമിച്ചു. എല്ലാ വീടുകളിലും വെള്ളം നല്‍കുന്നതിനും ജലസംരക്ഷണത്തിനുമുള്ള പ്രചാരണങ്ങള്‍ക്കും ഞങ്ങള്‍ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. തല്‍ഫലമായി, ഗുജറാത്തിലെ വീടുകളില്‍ വെള്ളം എത്തുന്നു, ഭാരതത്തിലുടനീളമുള്ള വീടുകളില്‍ വെള്ളം എത്തിക്കുന്ന ജോലി തുടരുകയാണ്. 'ഹര്‍ ഘര്‍ ജല്‍' കാമ്പയിന്‍ ആദിവാസി മേഖലകളിലോ മലയോര പ്രദേശങ്ങളിലോ ചെറിയ ഗ്രാമങ്ങളിലോ ആകട്ടെ, ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ മാറ്റിമറിച്ചു.

എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,

ക്ഷീരമേഖലയില്‍ എന്റെ സഹോദരിമാരുടെ ശ്രദ്ധേയമായ ഇടപെടല്‍ ശ്രദ്ധേയമാണ്. എന്റെ അമ്മമാരുടെയും സഹോദരിമാരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് നമ്മുടെ ഗുജറാത്ത് ഡയറികളുടെ പ്രവര്‍ത്തനം എന്ന് പറയാം. ക്ഷീരമേഖലയിലെ വികസനം കാരണം, എന്റെ അമ്മമാരില്‍ നിന്നും സഹോദരിമാരില്‍ നിന്നും ഗണ്യമായ സംഭാവനകളോടെ, കുടുംബ വരുമാനത്തില്‍ ഇപ്പോള്‍ സ്ഥിരതയുണ്ട്. ഒരു വലിയ സജ്ജീകരണമില്ലെങ്കിലും, 50 ലക്ഷം കോടിയുടെ പാല്‍ നേരിട്ട് കൈകാര്യം ചെയ്യുന്നതാണ് അവരുടെ ശക്തി. കഴിഞ്ഞ വര്‍ഷം, വടക്കന്‍ ഗുജറാത്തില്‍ നൂറുകണക്കിന് പുതിയ മൃഗാശുപത്രികള്‍ സ്ഥാപിക്കപ്പെട്ടു, ഇത് അതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയുടെ തെളിവാണ്. മൃഗങ്ങളുടെ ക്ഷേമം നിലനിര്‍ത്തുന്നതിലും അവയ്ക്ക് ഗുണനിലവാരമുള്ള പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലും ഞങ്ങളുടെ കന്നുകാലികളുടെ പാലുത്പാദനം വര്‍ദ്ധിപ്പിക്കുന്നതിലും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, രണ്ടില്‍ നിന്ന് ലഭിക്കുന്ന അതേ അളവില്‍ നാല് മൃഗങ്ങളെ വളര്‍ത്തേണ്ട ആവശ്യമില്ലാതെ ഞങ്ങള്‍ പുരോഗമിക്കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ, ഗുജറാത്തില്‍ 800-ലധികം പുതിയ സഹകരണ ഡയറി സൊസൈറ്റികള്‍ ഞങ്ങള്‍ രൂപീകരിച്ചു. ബനാസ് ഡയറി, ദൂദ്‌സാഗര്‍ ഡയറി, സബര്‍ ഡയറി എന്നിവയാകട്ടെ, അവയുടെ അഭൂതപൂര്‍വമായ വിപുലീകരണം ശ്രദ്ധേയമാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള ആളുകള്‍ ഞങ്ങളുടെ ഡയറി മാതൃകയ്ക്ക് സാക്ഷ്യം വഹിക്കാന്‍ വരുന്നു. പാല്‍ കൂടാതെ, കര്‍ഷകര്‍ക്ക് മറ്റ് ഉല്‍പ്പന്നങ്ങളും നല്‍കുന്നതിനായി ഞങ്ങള്‍ വലിയ സംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

എന്റെ കുടുംബാംഗങ്ങള്‍,

തങ്ങളെ പ്രതിനിധീകരിക്കുന്ന കന്നുകാലികള്‍ വഴിയുള്ള ഗണ്യമായ സമ്പത്തിനെക്കുറിച്ച് ക്ഷീരമേഖലയിലെ കര്‍ഷകര്‍ക്ക് നന്നായി അറിയാം. മോദി സാഹിബ് സൗജന്യ വാക്സിനുകള്‍ അയച്ച് എണ്ണമറ്റ ജീവന്‍ രക്ഷിച്ച കൊവിഡിന്റെ കാര്യത്തിലെന്നപോലെ, നിങ്ങളുടെ മകന്‍ ആളുകള്‍ക്ക് വേണ്ടി മാത്രമല്ല, മൃഗങ്ങളുടെ വാക്സിനേഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏകദേശം 15,000 കോടി രൂപ വിലമതിക്കുന്ന മൃഗങ്ങള്‍ക്ക് വാക്സിനേഷന്‍ സൗജന്യമായി നല്‍കാനുള്ള കാമ്പയിന്‍ നടന്നുവരികയാണ്. ഇവിടെയുള്ള ധാരാളം കര്‍ഷകരോടും കന്നുകാലി സംരക്ഷകരോടും അവരുടെ മൃഗങ്ങള്‍ക്ക് വാക്സിനേഷന്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, കാരണം ഇത് അവരുടെ ജീവിതത്തിന് വളരെ പ്രയോജനകരമാണ്. വാക്സിനേഷന്‍ നടത്തണം. പാല്‍ വില്‍ക്കുക മാത്രമല്ല, ഇപ്പോള്‍ ചാണകത്തിന്റെ ഒരു ബിസിനസ്സ് കൂടിയുണ്ട്, ഇത് കര്‍ഷകര്‍ക്ക് അധിക വരുമാനം നല്‍കുന്നു. രാജ്യവ്യാപകമായ ശ്രമങ്ങള്‍ക്ക് സംഭാവന നല്‍കിക്കൊണ്ട് ഞങ്ങള്‍ ഗോബര്‍ധന്‍ സംരംഭത്തില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നു. ബനാസ് ഡയറിയില്‍ ഞങ്ങള്‍ ചാണകം ഉപയോഗിച്ച് ഒരു സിഎന്‍ജി പ്ലാന്റ് പോലും ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ എല്ലായിടത്തും ഗോബര്‍ധന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നുണ്ട്. ബയോ-ഗ്യാസിന്റെയും ബയോ-സിഎന്‍ജിയുടെയും തുടക്കം സംഭവിക്കുന്നു, കൂടാതെ രാജ്യത്ത് കാര്യമായ ജൈവ ഇന്ധന പ്രചാരണവും നടക്കുന്നു. ഇത് എന്റെ കര്‍ഷകരുടെ വയലുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന മാലിന്യത്തില്‍ നിന്ന് വരുമാനം ഉണ്ടാക്കുന്നു, കൂടാതെ ചാണകത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജോലിയും പുരോഗമിക്കുന്നു. ചാണകത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന ദിശയിലേക്ക് നാം മുന്നേറുകയാണ്.


എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,

രാവും പകലും തുടര്‍ച്ചയായ വികസന പ്രവര്‍ത്തനങ്ങളുടെ ഫലമാണ് വടക്കന്‍ ഗുജറാത്ത് ഇന്ന് അനുഭവിക്കുന്ന പുരോഗതി. ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, വടക്കന്‍ ഗുജറാത്തില്‍ വ്യവസായങ്ങളൊന്നും തഴച്ചുവളരില്ലെന്ന് ഞങ്ങള്‍ കരുതിയിരുന്നു. എന്നിരുന്നാലും, ഇപ്പോള്‍ വിരാംഗം മുതല്‍ മണ്ഡല് വരെയും ബഹുചരാജി മുതല്‍ മെഹ്‌സാന വരെയും മുഴുവന്‍ പ്രദേശവും വ്യാവസായിക വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു. ഈ വ്യാവസായിക വളര്‍ച്ച വടക്കന്‍ ഗുജറാത്തിലും രന്ധന്‍പൂരിലും സംഭവിക്കുന്നു. തൊഴില്‍ അവസരങ്ങള്‍ പ്രദാനം ചെയ്യുന്ന മണ്ഡലം മുതല്‍ ബഹുചരാജി വരെ ഈ മേഖലയിലുടനീളം ഓട്ടോമൊബൈല്‍ വ്യവസായം വികസിച്ചു. മുമ്പ് വടക്കന്‍ ഗുജറാത്തില്‍ നിന്നുള്ളവര്‍ക്ക് ജോലിക്കായി പുറത്തേക്ക് പോകേണ്ടി വന്നിരുന്നു, ഇപ്പോള്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ വടക്കന്‍ ഗുജറാത്തിലേക്ക് തൊഴിലിനായി വരുന്നു. ഇപ്പോള്‍ അങ്ങനെയാണ് സ്ഥിതി. വ്യവസായവല്‍ക്കരണത്തിന്റെ പത്തുവര്‍ഷത്തിനുള്ളില്‍ ഈ പരിവര്‍ത്തനം സംഭവിച്ചു. ഇന്ന് വരുമാനം ഇരട്ടിയായി. മെഹ്‌സാനയിലെ ഫാര്‍മസ്യൂട്ടിക്കല്‍, എഞ്ചിനീയറിംഗ് വ്യവസായങ്ങളിലും വികസനമുണ്ട്. ബനസ്‌കാന്തയും സബര്‍കാന്തയും സെറാമിക്സിന്റെ ദിശയില്‍ മുന്നേറുകയാണ്. ചെറുപ്പത്തില്‍, സര്‍ദാര്‍പൂരിന് ചുറ്റുമുള്ള മണ്ണ് സെറാമിക്‌സിനായി എടുത്തതാണെന്ന് ഞാന്‍ കേട്ടിരുന്നു. ഇന്ന് ആ ഭൂമി സെറാമിക് ഉല്‍പ്പാദനത്തിനായി ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ,

വടക്കന്‍ ഗുജറാത്തില്‍ നിന്നുള്ള ഗണ്യമായ സംഭാവനയോടെ, സമീപഭാവിയില്‍ ഗ്രീന്‍ ഹൈഡ്രജനിലൂടെ രാജ്യം ഗണ്യമായ പുരോഗതി കൈവരിക്കും. ഈ മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ ഉയര്‍ന്നുവരുന്നു, ഇപ്പോള്‍ ഈ മേഖല സൗരോര്‍ജ്ജത്തിന്റെ നിര്‍ണായക കേന്ദ്രമായി അംഗീകാരം നേടുന്നു. സോളാര്‍ വില്ലേജായ മൊധേരയില്‍ നിങ്ങള്‍ ഇതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്, എന്നാല്‍ ഇപ്പോള്‍ വടക്കന്‍ ഗുജറാത്ത് മുഴുവനും സൗരോര്‍ജ്ജത്തിന്റെ ശക്തിയില്‍ അതിവേഗം മുന്നേറുകയാണ്. ആദ്യം പടാനയില്‍, പിന്നീട് ബനസ്‌കന്തയില്‍ ഒരു സോളാര്‍ പ്ലാന്റിന്റെ നിര്‍മ്മാണം, ഇപ്പോള്‍ മോധേര സൗരോര്‍ജ്ജത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. സൗരോര്‍ജത്തിന്റെ നേട്ടം കൊയ്യുകയാണ് വടക്കന്‍ ഗുജറാത്ത്. ഗവണ്‍മെന്റിന്റെ പുരപ്പുറ സോളാര്‍ നയം, വ്യക്തിഗത വീടുകളില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നു, സൗജന്യ വൈദ്യുതി നല്‍കുന്നതിന് മാത്രമല്ല, അധിക വൈദ്യുതി സര്‍ക്കാരിന് തിരികെ വില്‍ക്കാനും വ്യക്തികളെ അനുവദിക്കുന്നു. ജനങ്ങള്‍ക്ക് അവരുടെ വീടുകളില്‍ സൗജന്യ വൈദ്യുതി ലഭിക്കുക മാത്രമല്ല, മിച്ചമുള്ള വൈദ്യുതി സര്‍ക്കാരിന് വില്‍ക്കാനുള്ള അവസരവും ഉറപ്പാക്കിക്കൊണ്ട് ഞങ്ങള്‍ ഈ ദിശയില്‍ പ്രവര്‍ത്തിച്ചു. പണ്ട് വൈദ്യുതിക്ക് പണം നല്‍കേണ്ടി വന്നിരുന്നെങ്കില്‍ ഇപ്പോള്‍ ഗുജറാത്തിലെ ജനങ്ങള്‍ക്ക് വൈദ്യുതി വില്‍ക്കാം. ഞങ്ങള്‍ ഈ ദിശയില്‍ മുന്നേറുകയാണ്.

സുഹൃത്തുക്കള്‍,

5,000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ ഗുജറാത്തിന് ലഭിച്ചതോടെ റെയില്‍വേയ്ക്കായി ഇന്ന് കാര്യമായ അളവിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ബൃഹത്തായ പദ്ധതിയായ മെഹ്‌സാന-അഹമ്മദാബാദ് സമര്‍പ്പിത ഇടനാഴി പുരോഗമിക്കുകയാണ്, അതിന്റെ ഉദ്ഘാടനം നടന്നു. അത് ഈ മേഖലയ്ക്ക് ഏറെ ഗുണം ചെയ്യും. ഇത് പിപാവാവ്, പോര്‍ബന്തര്‍, ജാംനഗര്‍ തുടങ്ങിയ തുറമുഖങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കും. കര്‍ഷകര്‍ക്കും കന്നുകാലി സംരക്ഷകര്‍ക്കും വ്യവസായങ്ങള്‍ക്കും ഗുണം ചെയ്യുന്ന ഗുജറാത്തിന്റെ വികസന വേഗത വര്‍ദ്ധിക്കും. ഇതാകട്ടെ, മേഖലയില്‍ വ്യവസായങ്ങള്‍ വിപുലീകരിക്കാനുള്ള സാധ്യതയും തുറക്കുന്നു. ലോജിസ്റ്റിക് മേഖലയ്ക്ക് കാര്യമായ ശക്തി നല്‍കിക്കൊണ്ട് വടക്കന്‍ ഗുജറാത്തില്‍ ലോജിസ്റ്റിക് ഹബ്ബുകളും വലിയ സംഭരണ മേഖലകളും ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിക്കുന്നു.

എന്റെ കുടുംബാംഗങ്ങളേ,

കഴിഞ്ഞ 9 വര്‍ഷത്തിനിടെ, ഏകദേശം 2500 കിലോമീറ്റര്‍ കിഴക്കും പടിഞ്ഞാറും സമര്‍പ്പിത ചരക്ക് ഇടനാഴികള്‍ പൂര്‍ത്തിയാക്കി. പാസഞ്ചര്‍ ട്രെയിനുകളോ ചരക്ക് തീവണ്ടികളോ ആകട്ടെ, ഇവിടെയുള്ള എല്ലാവര്‍ക്കും ഇത് പ്രയോജനകരമാണ്, കൂടാതെ അതിന്റെ പ്രയോജനങ്ങള്‍ അവസാന സ്റ്റേഷനില്‍ എത്തുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. റോഡുകളിലൂടെ കൊണ്ടു പോകുമ്പോള്‍ ഗണ്യമായ സമയമെടുത്തിരുന്ന ട്രക്കുകളും ടാങ്കറുകളും ഇപ്പോള്‍ സമര്‍പ്പിത ചരക്ക് ഇടനാഴിയിലൂടെയാകുമ്പോള്‍  വേഗത വര്‍ദ്ധിക്കും. ഇതിലൂടെ ചരക്കുകള്‍ കയറ്റിയ വലിയ ട്രക്കുകള്‍ ട്രെയിനുകളില്‍ കൊണ്ടുപോകാന്‍ കഴിയും. ബനാസില്‍, തീവണ്ടികള്‍ക്ക് മുകളിലൂടെ പാല്‍ കയറ്റിയ ട്രക്കുകള്‍ കയറ്റുന്നത് നിങ്ങള്‍ കണ്ടിരിക്കാം. ഇത് സമയം ലാഭിക്കുകയും പാല്‍ കേടാകുന്നത് തടയുകയും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രദേശത്തെ കര്‍ഷകരില്‍ നിന്ന് പാല്‍ കൊണ്ടുപോകുന്ന ടാങ്കറുകള്‍ പാലന്‍പൂര്‍, ഹരിയാന, റെവാരി എന്നിവിടങ്ങളിലേക്ക് എത്തുന്നുണ്ട്.


സുഹൃത്തുക്കളേ,

കഡോസന്‍ റോഡിലെ വിരാംഗം-സമഖിയാലി റെയില്‍ പാത ഇരട്ടിപ്പിക്കുന്നതോടെ, വാഹനങ്ങളുടെ വേഗത്തിലുള്ള സഞ്ചാരം ഉറപ്പാക്കി, മെച്ചപ്പെട്ട കണക്റ്റിവിറ്റിയുടെ ഗുണം ബഹുചരാജി റെയില്‍ പാതയ്ക്കും ലഭിക്കും. സുഹൃത്തുക്കളേ, ടൂറിസത്തെ സംബന്ധിച്ചിടത്തോളം വടക്കന്‍ ഗുജറാത്തില്‍ സാധ്യതകള്‍ വളരെ വലുതാണ്. കാശിക്ക് സമാനമായ ചരിത്ര പ്രാധാന്യമുള്ള വഡ്‌നഗര്‍ അനശ്വര നഗരമായി മാറിയിരിക്കുന്നു. കാശി പോലെ തന്നെ, വഡ്‌നഗര്‍ ഓരോ കാലഘട്ടത്തിലും അതിന്റെ ജനസംഖ്യ നിലനിര്‍ത്തിയിട്ടുണ്ട്. കാശി കഴിഞ്ഞാല്‍ നാശം നേരിട്ടിട്ടില്ലാത്ത നഗരമാണ് വഡ്‌നഗര്‍. ഉത്ഖനന പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ചരിത്രപരമായ കണ്ടെത്തലുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വിനോദസഞ്ചാരത്തിന്റെ പൂര്‍ണമായ പ്രയോജനം നാം അനുഭവിക്കണം. രാജസ്ഥാനെയും ഗുജറാത്തിനെയും തരംഗ ഹില്‍ വഴിയും അംബാജി-അബു റോഡ് റെയില്‍ പാതയിലൂടെയും ബന്ധിപ്പിക്കുന്ന റെയില്‍ ലൈന്‍ ഒരു മാറ്റം വരുത്താന്‍ പോകുന്നു, ഇവിടെ നിന്നുള്ള അതിന്റെ വിപുലീകരണം വ്യാപകമാകും. ബ്രോഡ്-ഗേജ് ലൈന്‍ ഇവിടെ നിന്ന് ഡല്‍ഹിയിലേക്ക് നേരിട്ട് ബന്ധിപ്പിക്കും, ഇത് രാജ്യവുമായി ബന്ധിപ്പിക്കും. തരംഗ, അംബാജി, ധരോയ് തുടങ്ങിയ സ്ഥലങ്ങളിലെ ടൂറിസം മേഖലയുടെ വികസനത്തിന് ഈ കണക്റ്റിവിറ്റി വഴിയൊരുക്കും. ഈ മേഖലയിലെ വ്യാവസായിക വികസനവും ടൂറിസം മേഖലയുടെ വളര്‍ച്ചയും ഈ റെയില്‍ പാതയെ വളരെയധികം സ്വാധീനിക്കും. ഇത് അംബാജി വരെ മികച്ച റെയില്‍ കണക്റ്റിവിറ്റി നല്‍കും, ഡല്‍ഹി, മുംബൈ, കൂടാതെ രാജ്യത്തുടനീളമുള്ള തീര്‍ഥാടകര്‍ക്ക് യാത്ര എളുപ്പമാക്കുന്നു.

എന്റെ കുടുംബാംഗങ്ങളേ,

ഞാന്‍ കച്ചിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. കച്ചിന്റെ പേര് ആരും എടുക്കാന്‍ ആഗ്രഹിക്കാത്ത ഒരു കാലമുണ്ടായിരുന്നു, ഇന്ന് റാന്‍ ഉത്സവത്തിന്റെ ആഘോഷത്തോടെ കച്ച് ലോകത്ത് പ്രതിധ്വനിക്കുന്നു. മികച്ച ഗ്രാമീണ വിനോദസഞ്ചാരത്തെ ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികള്‍ നമ്മുടെ ധോര്‍ദോയെയാണ് ഇഷ്ടപ്പെടുന്നത്. അതുപോലെ, നമ്മുടെ നാദാബെട്ടും (ഇന്തോ-പാക്ക് അതിര്‍ത്തി ഗ്രാമം) ഒരു പ്രധാന ടൂറിസം കേന്ദ്രമായി ഉയര്‍ന്നുവരാന്‍ പോകുന്നു, ഞങ്ങള്‍ അത് പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇന്ന്, ഞാന്‍ നിങ്ങളുടെ ഇടയിലാണെന്നത് പോലെ, ഇവിടെ പുതിയ യുവതലമുറയ്ക്കിടയിലാണ് ഞാനുുള്ളത്, ഗുജറാത്തിന്റെ ശോഭനമായ ഭാവിക്കായി, രാജ്യത്തിന്റെ ശോഭനമായ ഭാവിക്ക് വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്, അര്‍പ്പണബോധത്തോടെയുള്ള പരിശ്രമങ്ങളുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. ഗുജറാത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിനായി. ഞാന്‍ വളര്‍ന്ന ഗുജറാത്തിന്റെ മണ്ണിന്റെ അനുഗ്രഹം വാങ്ങി പുതിയ കരുത്തോടെ മുന്നോട്ട് പോകും. നിങ്ങളുടെ സ്നേഹവും അനുഗ്രഹവും എന്റെ ഊര്‍ജവും ശക്തിയും ആയതിനാല്‍ ഞാന്‍ മുമ്പത്തേതിനേക്കാള്‍ വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കും. ലോകത്തെ പ്രമുഖ രാജ്യങ്ങള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് 2047ല്‍ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോള്‍ ഗുജറാത്തിന്റെയും രാജ്യത്തിന്റെയും സ്വപ്നം ഒരു വികസിത രാഷ്ട്രമാകുക എന്നതാണ്. ഈ ദര്‍ശനത്തിനായി ഞങ്ങള്‍ കാര്യമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. പൂര്‍ണ്ണമായ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാനും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനും ഈ അഭിലാഷത്തിലേക്ക് പൂര്‍ണ്ണഹൃദയത്തോടെ സംഭാവന നല്‍കാനും നിങ്ങളുടെ അനുഗ്രഹം തേടി ഈ നാട്ടിലെ എല്ലാ ബഹുമാന്യരായ മുതിര്‍ന്ന ആളുകളുടെയും കുടുംബാംഗങ്ങളുടെയും ഇടയില്‍ ഞാന്‍ ഇവിടെയുണ്ട്. ഈ പ്രതീക്ഷയോടെ എന്നോട് സംസാരിക്കൂ.

ഭാരത് മാതാ കീ - ജയ്,

ഭാരത് മാതാ കീ - ജയ്,

ഭാരത് മാതാ കീ - ജയ്,

വളരെ നന്ദി!

--NS--



(Release ID: 1974418) Visitor Counter : 91