പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യയുടെ അന്താരാഷ്ട്ര സമ്മേളന - പ്രദർശന കേന്ദ്രമായ ‘യശോഭൂമി’യുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ രാജ്യത്തിന് സമർപ്പിച്ചു

വിശ്വകർമ ജയന്തിയോട് അനുബന്ധിച്ച് പരമ്പരാഗത കൈത്തൊഴിലുകാർക്കും കരകൗശല തൊഴിലാളികൾക്കും വേണ്ടി ‘പിഎം വിശ്വകർമ’ പദ്ധതിക്ക് തുടക്കം കുറിച്ചു

പിഎം വിശ്വകർമ ലോഗോ,  ‘സമ്മാൻ സമർത്ഥ്യ സമൃദ്ധി’ ടാഗ്‌ലൈൻ, വെബ്പോർട്ടൽ എന്നിവ പുറത്തിറക്കി

പ്രത്യേക സ്റ്റാമ്പ് ഷീറ്റും ടൂൾകിറ്റ് ​ലഘുലേഖയും പ്രകാശനം ചെയ്തു

18 ഗുണഭോക്താക്കൾക്ക് വിശ്വകർമ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

"രാജ്യത്തെ എല്ലാ തൊഴിലാളികൾക്കും എല്ലാ വിശ്വകർമ്മജർക്കുമായി ഞാൻ 'യശോഭൂമി' സമർപ്പിക്കുന്നു"

"വിശ്വകർമ്മജരെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്"

"പുറത്തേക്കു നൽകുന്ന ജോലികൾ നമ്മുടെ വിശ്വകർമ്മ സുഹൃത്തുക്കൾക്ക് ലഭിക്കുകയും അവർ ആഗോള വിതരണ ശൃംഖലയുടെ നിർണായക ഭാഗമാകുകയും വേണം"

"ഈ മാറുന്ന കാലത്ത്, പരിശീലനവും സാങ്കേതികവിദ്യയും ഉപകരണങ്ങളും വിശ്വകർമ്മ സുഹൃത്തുക്കൾക്ക് നിർണായകമാണ്"

"ആരുമില്ലാത്തവർക്കുവേണ്ടിയാണ് മോദി നിലകൊള്ളുന്നത്"

"പ്രാദേശികതക്കു വേണ്ടിയുള്ള ആഹ്വാനം എന്നത് രാജ്യത്തിന്റെ മുഴുവൻ ഉത്തരവാദിത്വമാണ്"

"

Posted On: 17 SEP 2023 3:01PM by PIB Thiruvananthpuram

ഇന്ത്യയുടെ  അന്താരാഷ്ട്ര സമ്മേളന പ്രദർശന കേന്ദ്രമായ - ‘യശോഭൂമി’യുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ദ്വാരകയിൽ നടന്ന ചടങ്ങിൽ രാജ്യത്തിന് സമർപ്പിച്ചു. അതിമനോഹരമായ കൺവെൻഷൻ സെന്ററും ഒന്നിലധികം എക്‌സിബിഷൻ ഹാളുകളും മറ്റ് സൗകര്യങ്ങളും 'യശോഭൂമി'യിൽ ഉണ്ട്. വിശ്വകർമ ജയന്തി ദിനത്തിൽ പരമ്പരാഗത കൈത്തൊഴിലാളികൾക്കും കരകൗശല തൊഴിലാളികൾക്കുമായി അദ്ദേഹം ‘പിഎം വിശ്വകർമ പദ്ധതി’യ്ക്ക് തുടക്കം കുറിച്ചു. പിഎം വിശ്വകർമ ലോഗോ, ടാഗ്‌ലൈൻ, പോർട്ടൽ എന്നിവയുടെ പ്രകാശനവും പ്രധാനമന്ത്രി നിർവഹിച്ചു. പ്രത്യേക സ്റ്റാമ്പ് ഷീറ്റ്, ടൂൾ കിറ്റ് ഇ-ബുക്ക്‌ലെറ്റ്, വീഡിയോ എന്നിവയും ചടങ്ങിൽ അദ്ദേഹം പ്രകാശനം ചെയ്തു. 18 ഗുണഭോക്താക്കൾക്ക് വിശ്വകർമ സർട്ടിഫിക്കറ്റ് പ്രധാനമന്ത്രി വിതരണം ചെയ്തു.

വേദിയിൽ എത്തിയ പ്രധാനമന്ത്രി, ഗുരു-ശിഷ്യപരമ്പരയും പുതിയ സാങ്കേതികവിദ്യയും എന്ന പ്രദർശനം സന്ദർശിച്ചു. യശോഭൂമിയുടെ ത്രിമാന മോഡലും അദ്ദേഹം പരിശോധിച്ചു. ദ്വാരക സെക്ടർ 21ൽ നിന്ന് പുതിയ മെട്രോ സ്റ്റേഷനായ ‘യശോഭൂമി ദ്വാരക സെക്ടർ 25’ലേക്ക് ഡൽഹി വിമാനത്താവള മെട്രോ എക്‌സ്‌പ്രസ് ലൈൻ നീട്ടുന്നതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നേരത്തെ നിർവഹിച്ചു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, വിശ്വകർമ ജയന്തി ദിനത്തിൽ ആശംസകൾ അറിയിച്ച പ്രധാനമന്ത്രി, ഇത് പരമ്പരാഗത കൈത്തൊഴിലാളികൾക്കും കരകൗശല വിദഗ്ധർക്കും വേണ്ടി സമർപ്പിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് വിശ്വകർമ്മജരുമായി ബന്ധപ്പെടാനുള്ള അവസരം ലഭിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഈ ചടങ്ങിൽ ഒരുക്കിയിരിക്കുന്ന പ്രദർശനം സന്ദർശിക്കുകയും കൈത്തൊഴിലാളികളുമായും കരകൗശല വിദഗ്ധരുമായും സംവദിക്കുകയും ചെയ്തതിന്റെ മഹത്തായ അനുഭവവും അദ്ദേഹം എടുത്തുപറഞ്ഞു. ഈ പ്രദർശനം സന്ദർശിക്കാൻ അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് കരകൗശലത്തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രധാനമന്ത്രി വിശ്വകർമ പദ്ധതി പ്രതീക്ഷയുടെ കിരണമായി മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഉജ്ജ്വല നിർമ്മിതിയായ യശോഭൂമി - അന്താരാഷ്ട്ര സമ്മേളന പ്രദർശന കേന്ദ്രത്തിന്റെ നിർമ്മാണത്തിൽ ​തൊഴിലാളികളുടെയും വിശ്വകർമജരുടെയും സംഭാവനകളെ പ്രധാനമന്ത്രി പ്രകീർത്തിച്ചു. "ഇന്ന് ഞാൻ 'യശോഭൂമി' രാജ്യത്തെ എല്ലാ തൊഴിലാളികൾക്കും ഓരോ വിശ്വകർമജനും സമർപ്പിക്കുന്നു," - അദ്ദേഹം പറഞ്ഞു. തങ്ങളുടെ സൃഷ്ടികളെ ലോകവുമായും ആഗോള വിപണിയുമായും ബന്ധിപ്പിക്കുന്ന ഊർജ്ജസ്വലമായ കേന്ദ്രമാകാൻ പോവുകയാണ് 'യശോഭൂമി' എന്ന് ഇന്നത്തെ പരിപാടിയുമായി ബന്ധപ്പെട്ട വിശ്വകർമക്കളോട് അദ്ദേഹം അറിയിച്ചു.

രാജ്യത്തിന്റെ നിത്യജീവിതത്തിൽ വിശ്വകർമ്മജരുടെ സംഭാവനയും പ്രാധാന്യവും പ്രധാനമന്ത്രി അടിവരയിട്ടു. സാങ്കേതികവിദ്യയിൽ എത്ര പുരോഗതി ഉണ്ടായാലും വിശ്വകർമ്മജർ സമൂഹത്തിൽ എന്നും പ്രാധാന്യമുള്ളവരായിരിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വിശ്വകർമ്മജരെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വിശ്വകർമ്മജ​രോടുള്ള ആദരം ഉയർത്താനും കഴിവുകൾ വർധിപ്പിക്കാനും അഭിവൃദ്ധി വളർത്താനുമുള്ള പങ്കാളിയായി ഗവണ്മെന്റ് മുന്നോട്ട് വന്നിരിക്കുന്നു- ശ്രീ മോദി അഭിപ്രായപ്പെട്ടു.  ആശാരിമാർ, തട്ടാൻമാർ, സ്വർണ്ണപ്പണിക്കാർ, ശിൽപികൾ, മൺപാത്ര നിർമ്മാണ തൊഴിലാളികൾ, ചെരുപ്പുകുത്തികൾ, തയ്യൽക്കാർ, കൊത്തുപണിക്കാർ, ക്ഷുരകർ, അലക്കുകാർ തുടങ്ങിയ 18 പ്രധാന കൈത്തൊഴിലാളികൾ, കരകൗശലത്തൊഴിലാളികൾ എന്നിവരെ പിഎം വിശ്വകർമ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, പദ്ധതിക്കായി 13,000 കോടി രൂപ ചെലവ് വരുന്നും ശ്രീ മോദി അറിയിച്ചു.

തന്റെ വിദേശ പര്യടനത്തിനിടെ കരകൗശല വിദഗ്ധരുമായി സംസാരിച്ചപ്പോഴുണ്ടായ തന്റെ വ്യക്തിപരമായ അനുഭവം അനുസ്മരിച്ചുകൊണ്ട്, കൈകൊണ്ട് നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ലോകമെമ്പാടുമുള്ള വൻകിട കമ്പനികൾ അവരുടെ പ്രവർത്തനങ്ങൾ ചെറുകിട സംരംഭങ്ങൾക്ക് നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘ഇങ്ങനെ പുറത്തേക്ക് നൽകുന്ന ജോലി നമ്മുടെ വിശ്വകർമ്മ സുഹൃത്തുക്കൾക്ക് ലഭിക്കണം. അവർ ആഗോള വിതരണ ശൃംഖലയുടെ ഭാഗമാകണം. ഞങ്ങൾ ഇതിനായി പ്രവർത്തിക്കുന്നു. അതുകൊണ്ടാണ് ഈ പദ്ധതി വിശ്വകർമ സുഹൃത്തുക്കളെ ആധുനിക യുഗത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമായി മാറുന്നത്”- പ്രധാനമന്ത്രി പറഞ്ഞു.

"മാറിവരുന്ന ഈ കാലത്ത്, പരിശീലനവും സാങ്കേതികവിദ്യയും ഉപകരണങ്ങളും വിശ്വകർമ സുഹൃത്തുക്കൾക്ക് നിർണായകമാണ്"- വൈദഗ്ധ്യമുള്ള കരകൗശല വിദഗ്ധർക്കും പ്രൊഫഷണലുകൾക്കും പരിശീലനം നൽകുന്നതിനുള്ള നടപടികളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. പരിശീലനസമയത്ത് വിശ്വകർമ സുഹൃത്തുക്കൾക്ക് പ്രതിദിനം 500 രൂപ വീതം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ആധുനിക ടൂൾകിറ്റിന് 15,000 രൂപയുടെ ടൂൾകിറ്റ് വൗച്ചർ നൽകുമെന്നും ഉൽപ്പന്നങ്ങളുടെ ബ്രാൻഡിംഗ്, പാക്കേജിംഗ്, വിപണനം എന്നിവയ്ക്ക് ഗവണ്മെന്റ് സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്‌ടി രജിസ്റ്റർ ചെയ്ത കടകളിൽ നിന്ന് മാത്രമേ ടൂൾകിറ്റുകൾ വാങ്ങാവൂ എന്നും ഈ ഉപകരണങ്ങൾ ഇന്ത്യയിൽ നിർമ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിശ്വകമജർക്ക് ഈട് രഹിത ധനസഹായം നൽകുന്നതിനെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ഒരു ഈട് ആവശ്യപ്പെട്ടാൽ, ആ ഈട് നൽകുന്നത് മോദിയാണെന്ന് പറഞ്ഞു. വിശ്വകർമ സുഹൃത്തുക്കൾക്ക് വളരെ കുറഞ്ഞ പലിശയിൽ യാതൊരു ഈടും ആവശ്യപ്പെടാതെ തന്നെ 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. “കേന്ദ്രത്തിലെ ഗവൺമെന്റ് അവശത അനുഭവിക്കുന്നവരുടെ വികസനത്തിനാണ് മുൻഗണന നൽകുന്നത്”- ഓരോ ജില്ലയിൽ നിന്നുമുള്ള തനത് ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ‘ഒരു ജില്ല, ഒരു ഉൽപ്പന്നം’ പദ്ധതി ഉയർത്തിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി സ്വനിധി പദ്ധതിയിലൂടെ വഴിയോരക്കച്ചവടക്കാർക്കായി ബാങ്ക് സേവനങ്ങൾ ലഭ്യമാക്കുന്നതിനെ കുറിച്ചും,  'ദിവ്യംഗർക്ക്' പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. "ആരുമില്ലാത്തവർക്ക് വേണ്ടിയാണ് മോദി നിലകൊള്ളുന്നത്"- പ്രധാനമന്ത്രി വ്യക്തമാക്കി. സേവനം ചെയ്യാനും മാന്യമായ ജീവിതം നൽകാനും സേവനങ്ങൾ വിതരണം ചെയ്യുന്നത് മുടങ്ങാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും താൻ ഇവിടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് മോദിയുടെ ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജി20 കരകൗശല മേളയിൽ സാങ്കേതികവിദ്യയും പാരമ്പര്യവും സമന്വയിപ്പിച്ചതിന്റെ ഫലത്തിന് ലോകം സാക്ഷ്യം വഹിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സന്ദർശകരായ വിശിഷ്ട വ്യക്തികൾക്കുള്ള സമ്മാനങ്ങളിൽ പോലും വിശ്വകർമ സുഹൃത്തുക്കളുടെ ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്നു. ‘വോക്കൽ ഫോർ ലോക്കലി’നുള്ള ഈ സമർപ്പണം രാജ്യത്തിന്റെ മുഴുവൻ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. “ആദ്യം നമ്മൾ ലോക്കലിനായി വോക്കൽ ആകണം, പിന്നെ ലോക്കൽ ഗ്ലോബൽ ആയി ഉയർത്തണം”- അദ്ദേഹം കൂട്ടിച്ചേർത്തു.

 രാജ്യത്തെ എല്ലാ പൗരന്മാരോടും പ്രാദേശിക ഉൽപ്പന്നങ്ങൾ, പ്രത്യേകിച്ച് ഇവിടുത്തെ വിശ്വകർമജർ സംഭാവന ചെയ്തവ വാങ്ങാൻ, ഗണേശ ചതുർത്ഥി, ധൻതേരസ്, ദീപാവലി തുടങ്ങിയ രാജ്യത്ത് നടക്കാനിരിക്കുന്ന ആഘോഷങ്ങളെ പരാമർശിച്ചു കൊണ്ട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു, . "ഇന്നത്തെ വികസിത ഭാരതം എല്ലാ മേഖലകളിലും ഒരു പുതിയ പ്രതിച്ഛായ രൂപപ്പെടുത്തുകയാണ്"- ലോകമെമ്പാടും ചർച്ചാ വിഷയമായി മാറിയ ഭാരത് മണ്ഡപത്തെ പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. യശോഭൂമി ഈ പാരമ്പര്യത്തെ കൂടുതൽ മഹത്വത്തോടെ വളർത്തിയെടുത്തുവെന്നും അദ്ദേഹം പ്രസ്താവിച്ചു. “യശോഭൂമിയിൽ നിന്നുള്ള സന്ദേശം ശക്തവും വ്യക്തവുമാണ്. ഇവിടെ നടക്കുന്ന ഏതൊരു പരിപാടിയും വിജയവും പ്രശസ്തിയും കൈവരിക്കും”- ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഭാവിയിലെ ഇന്ത്യയെ പ്രദർശിപ്പിക്കാനുള്ള വേദിയായി യശോഭൂമി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ മഹത്തായ സാമ്പത്തിക ശക്തിയും വാണിജ്യ ശക്തിയും പ്രദർശിപ്പിക്കുന്നതിന്, ഇത് രാജ്യത്തിന്റെ തലസ്ഥാനത്ത് യോഗ്യമായ കേന്ദ്രമാണെന്ന് അദ്ദേഹം പറഞ്ഞു. ബഹുതല സമ്പർക്കസംവിധാനത്തെയും പിഎം ഗതിശക്തിയെയും ഇത് പ്രതിഫലിപ്പിക്കുന്നു. ഇന്ന് മെട്രോ ടെർമിനലിന്റെ ഉദ്ഘാടനത്തെക്കുറിച്ചും ഈ കേന്ദ്രത്തിലേക്ക് മെട്രോ നൽകിയ ഗതാഗത സൗകര്യത്തെക്കുറിച്ചും സംസാരിച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു. ഉപയോക്താക്കളുടെ യാത്ര, കണക്റ്റിവിറ്റി, താമസം, വിനോദസഞ്ചാര ആവശ്യങ്ങൾ എന്നിവ യശോഭൂമിയുടെ ആവാസവ്യവസ്ഥ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

മാറുന്ന കാലത്തിനനുസരിച്ച് വികസനത്തിന്റെയും തൊഴിലിന്റെയും പുതിയ മേഖലകൾ ഉയർന്നുവരുന്നുണ്ടെന്ന് പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. അമ്പതും അറുപതും വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ ഇത്രയും വലിയ ഐടി മേഖലയുണ്ടാകുമെന്ന് ആരും സങ്കൽപ്പിച്ചുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ പോലും മുപ്പത് മുപ്പത്തിയഞ്ച് വർഷം മുമ്പ് സാങ്കൽപ്പികമായിരുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളന വിനോദസഞ്ചാര മേഖലയിൽ ഇന്ത്യയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 25,000 കോടി രൂപയിലധികം മൂല്യം ഈ മേഖലയ്ക്ക് ഉണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഓരോ വർഷവും ലോകത്ത് 32,000ത്തിലധികം വലിയ പ്രദർശനങ്ങളും എക്‌സ്‌പോകളും സംഘടിപ്പിക്കപ്പെടുന്നു. അവിടെ കോൺഫറൻസ് ടൂറിസത്തിനായി വരുന്നവർ സാധാരണ വിനോദസഞ്ചാരിയെക്കാൾ കൂടുതൽ പണം ചെലവഴിക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇത്രയും വലിയ വ്യവസായത്തിൽ ഇന്ത്യയുടെ പങ്ക് ഏകദേശം ഒരു ശതമാനം മാത്രമാണെന്നും ഇന്ത്യയിലെ നിരവധി വൻകിട കമ്പനികൾ തങ്ങളുടെ പരിപാടികൾ സംഘടിപ്പിക്കാൻ എല്ലാ വർഷവും വിദേശരാജ്യങ്ങളിലേക്ക് പോകാറുണ്ടെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. ഇപ്പോൾ ഇന്ത്യയും കോൺഫറൻസ് ടൂറിസത്തിന് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടികൾക്കും സമ്മേളനങ്ങൾക്കും പ്രദർശനങ്ങൾക്കും ആവശ്യമായ വിഭവങ്ങൾ ഉള്ളിടത്ത് മാത്രമേ കോൺഫറൻസ് ടൂറിസവും പുരോഗമിക്കുകയുള്ളൂവെന്നും അതിനാൽ ഭാരത് മണ്ഡപവും യശോഭൂമി സെന്ററും ഇപ്പോൾ ഡൽഹിയെ കോൺഫറൻസ് ടൂറിസത്തിന്റെ ഏറ്റവും വലിയ കേന്ദ്രമാക്കാൻ പോകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിൽ ലഭിക്കാനും സാധ്യതയുണ്ട്. ഭാവിയിൽ, "ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ അന്താരാഷ്ട്ര സമ്മേളനങ്ങൾക്കും യോഗങ്ങൾക്കും  പ്രദർശനങ്ങൾക്കുമായി വരുന്ന സ്ഥലമായി യശോഭൂമി മാറും"- ശ്രീ മോദി കൂട്ടിച്ചേർത്തു.

മേഖലയുമായി ബന്ധപ്പെട്ട വ്യക്തികളെ പ്രധാനമന്ത്രി ‘യശോഭൂമി’യിലേക്കു ക്ഷണിച്ചു. “ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള എക്‌സിബിഷൻ, ഇവന്റ് വ്യവസായവുമായി ബന്ധപ്പെട്ടവരെ ഡൽഹിയിലേക്ക് വരാൻ ഞാൻ ഇന്ന് ക്ഷണിക്കുന്നു. കിഴക്ക്-പടിഞ്ഞാറ്-വടക്ക്-തെക്ക് എന്നിങ്ങനെ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും സിനിമാ വ്യവസായത്തെയും ടെലിവിഷൻ വ്യവസായത്തെയും ഞാൻ ക്ഷണിക്കും. നിങ്ങളുടെ അവാർഡ് ദാന ചടങ്ങുകളും ചലച്ചിത്രമേളകളും ഇവിടെ നടത്തണം. ആദ്യ സിനിമാ പ്രദർശനങ്ങൾ ഇവിടെ നടത്തണം. ഭാരത് മണ്ഡപത്തിലും യശോഭൂമിയിലും എത്തിച്ചേരാൻ അന്താരാഷ്ട്ര ഇവന്റ് കമ്പനികൾ, പ്രദർശന മേഖല എന്നിവയുമായി ബന്ധപ്പെട്ടവരെ ഞാൻ ക്ഷണിക്കുന്നു." - അദ്ദേഹം പറഞ്ഞു.

ഭാരതമണ്ഡപവും യശോഭൂമിയും ഇന്ത്യയുടെ ആതിഥ്യമര്യാദയുടെയും ശ്രേഷ്ഠതയുടെയും മഹത്വത്തിന്റെയും പ്രതീകങ്ങളായി മാറുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. "ഭാരത മണ്ഡപവും യശോഭൂമിയും ഇന്ത്യൻ സംസ്‌കാരത്തിന്റെയും അത്യാധുനിക സൗകര്യങ്ങളുടെയും സംഗമമാണ്. ഈ മഹത്തായ സ്ഥാപനങ്ങൾ ഇന്ത്യയുടെ ഗാഥ ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കുന്നു"- പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഏറ്റവും മികച്ച സൗകര്യങ്ങൾ ആഗ്രഹിക്കുന്ന പുതിയ ഇന്ത്യയുടെ അഭിലാഷങ്ങളും ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “എന്റെ വാക്കുകൾ അടയാളപ്പെടുത്തൂ. ഇന്ത്യ ഇപ്പോൾ അവസാനിപ്പിക്കാൻ പോകുന്നില്ല”- പുതിയ ലക്ഷ്യങ്ങൾ സൃഷ്ടിക്കാനും അവയ്‌ക്കായി പരിശ്രമിക്കാനും 2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനും പൗരന്മാരോട് അഭ്യർത്ഥിച്ചു ശ്രീ മോദി പറഞ്ഞു. എല്ലാ പൗരന്മാരും കഠിനാധ്വാനം ചെയ്യുകയും ഒരുമിച്ച് നിൽക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. "നമ്മുടെ വിശ്വകർമ സഹപ്രവർത്തകർ ‘മേക്ക് ഇൻ ഇന്ത്യ’യുടെ അഭിമാനമാണ്, ഈ അഭിമാനം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള വേദിയായി ഈ അന്താരാഷ്ട്ര സമ്മേളന കേന്ദ്രം മാറും"- ശ്രീ മോദി ഉപസംഹരിച്ചു.

കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ, കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ, കേന്ദ്ര വിദ്യാഭ്യാസ-നൈപുണ്യ വികസന-സംരംഭകത്വ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ, കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മന്ത്രി ശ്രീ നാരായണ് റാണെ, സഹമന്ത്രി ശ്രീ ഭാനു പ്രതാപ് സിംഗ് വർമ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

പശ്ചാത്തലം

 

യശോഭൂമി

രാജ്യത്ത് യോഗങ്ങൾക്കും സമ്മേളനങ്ങൾക്കും പ്രദർശനങ്ങൾക്കും ആതിഥേയത്വം വഹിക്കുന്നതിന് ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് , ദ്വാരകയിൽ യശോഭൂമി പ്രവർത്തനക്ഷമമാകുന്നതോടെ ശക്തിപ്പെടും. മൊത്തം 8.9 ലക്ഷം ചതുരശ്ര മീറ്ററിലധികം വരുന്ന പദ്ധതി മേഖലയിൽ, 1.8 ലക്ഷം ചതുരശ്ര മീറ്ററിലധികം ബിൽറ്റ്-അപ്പ് ഏരിയ ഉള്ള ‘യശോഭൂമി’ ലോകത്തിലെ ഏറ്റവും വലിയ MICE (യോഗങ്ങൾ, പ്രോത്സാഹനങ്ങൾ, കോൺഫറൻസുകൾ, എക്സിബിഷനുകൾ) കേന്ദ്രങ്ങളിൽ ഇടം കണ്ടെത്തും.

 ഏകദേശം 5400 കോടി രൂപ ചിലവിൽ നിർമ്മിച്ച 'യശോഭൂമി’യിൽ, ഗംഭീരമായ കൺവെൻഷൻ സെന്റർ, ഒന്നിലധികം എക്സിബിഷൻ ഹാളുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവ ലഭ്യമാകും. 73,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ നിർമിച്ച കൺവെൻഷൻ സെന്ററിൽ പ്രധാന ഓഡിറ്റോറിയം, ഗ്രാൻഡ് ബോൾറൂം, 11,000 പ്രതിനിധികളെ ഉൾക്കൊള്ളാൻ കഴിയുന്ന, യോഗങ്ങൾ നടത്താൻ കഴിയുന്ന 13 മുറികൾ എന്നിവയുൾപ്പെടെ 15 സമ്മേളന മുറികൾ ഉൾപ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ എൽഇഡി മീഡിയ സംവിധാനമാണു കൺവെൻഷൻ സെന്ററിലുള്ളത്.

കൺവെൻഷൻ സെന്ററിന്റെ പ്ലീനറി ഹാളാണ് പ്രധാന ഓഡിറ്റോറിയം. ഇവിടെ ഏകദേശം 6000 അതിഥികൾക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഓഡിറ്റോറിയത്തിൽ ഏറ്റവും നൂതനമായ യാന്ത്രിക ഇരിപ്പിട സംവിധാനങ്ങൾ ഉണ്ട്. അത് ഈ പ്രതലത്തെ പരന്ന പ്രതലമാക്കുകയോ, അല്ലെങ്കിൽ, വ്യത്യസ്ത തലത്തിൽ ഓഡിറ്റോറിയം ശൈലിയിൽ ഇരിപ്പിടങ്ങൾ സജ്ജമാക്കുന്ന നിലയിൽ മാറ്റുകയോ ചെയ്യും. മരം കൊണ്ടുള്ള പ്രതലവും ശബ്ദക്രമീകൃത ചുവർ പാനലുകളും ഓഡിറ്റോറിയത്തിൽ സന്ദർശകർക്ക് ലോകോത്തര അനുഭവം ഉറപ്പാക്കും. സവിശേഷമായ ദളങ്ങൾ പോലുള്ള മേൽക്കൂരയുള്ള ഗ്രാൻഡ് ബോൾറൂമിൽ ഏകദേശം 2500 അതിഥികളെ ഉൾക്കൊള്ളാനാകും. 500 പേർക്ക് ഇരിക്കാൻ കഴിയുന്ന വിപുലമായ തുറന്ന ഇടവും ഇതിലുണ്ട്. എട്ട് നിലകളിലായി വ്യാപിച്ചിട്ടുള്ള 13 യോഗ മുറികൾ വിവിധ തോതുകളിലുള്ള വൈവിധ്യമാർന്ന യോഗങ്ങൾ നടത്താൻ വിഭാവനം ചെയ്തവയാണ്.

ലോകത്തിലെ ഏറ്റവും വലിയ പ്രദർശന ഹാളുകളിലൊന്നാണ് ‘യശോഭൂമി’യിലുള്ളത്. 1.07 ലക്ഷം ചതുരശ്ര മീറ്ററിൽ നിർമിച്ചിരിക്കുന്ന ഈ എക്‌സിബിഷൻ ഹാളുകൾ, പ്രദർശനങ്ങൾക്കും വ്യാപാര മേളകൾക്കും, വ്യാവസായിക പരിപാടികൾക്കും ഉപയോഗിക്കും. വിവിധ ആകാശവെളിച്ചങ്ങളിലൂടെ ആകാശത്തേയ്ക്കു പ്രകാശം വിതറുന്ന ചെമ്പ് മേൽക്കൂര കൊണ്ട് സവിശേഷമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ബൃഹദ് വരാന്തയുമായി ഇവ ബന്ധിപ്പിച്ചിരിക്കുന്നു. ഇവിടെ മീഡിയ മുറികൾ, വിവിഐപി ലോഞ്ചുകൾ, സാധനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ, സന്ദർശക വിവര കേന്ദ്രം, ടിക്കറ്റ് നൽകൽ തുടങ്ങി വിവിധ പിന്തുണാസംവിധാനങ്ങൾ ഉണ്ടാകും.

രംഗോലി മാതൃകകൾ പ്രതിനിധാനം ചെയ്യുന്ന പിച്ചള കൊത്തുപണികൾ, ശബ്ദം ആഗിരണം ചെയ്യുന്ന ലോഹ സിലിൻഡറുകൾ, പ്രകാശം പരത്തുന്ന ഭിത്തികൾ എന്നിവയുൾപ്പെടെ, ടെറാസോ പ്രതലങ്ങളുടെ രൂപത്തിൽ ഇന്ത്യൻ സംസ്കാരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വസ്തുക്കൾ ഇതിൽ അടങ്ങിയിരിക്കുന്നു. 100% മലിനജല പുനരുപയോഗം, മഴവെള്ള സംഭരണം, മേൽക്കൂരയിലെ സൗര പാനലുകൾ എന്നിവയുള്ള അത്യാധുനിക മലിനജല സംസ്‌കരണ സംവിധാനം സജ്ജീകരിച്ചിരിക്കുന്നതിനാൽ സുസ്ഥിരതയ്‌ക്കുള്ള ശക്തമായ പ്രതിബദ്ധതയും ‘യശോഭൂമി’ പ്രകടമാക്കുന്നു. ഈ ക്യാമ്പസിന് സിഐഐയുടെ ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിലിൽ (IGBC) നിന്ന് ഗ്രീൻ സിറ്റി പ്ലാറ്റിനം അംഗീകാരവും ലഭിച്ചു.

ദ്വാരക സെക്ടർ 25ലെ പുതിയ മെട്രോ സ്റ്റേഷന്റെ ഉദ്ഘാടനം ‘യശോഭൂമി’യെ ഡൽഹി വിമാനത്താവള മെട്രോ അതിവേഗ പാതയുമായി ബന്ധിപ്പിക്കും.

ഡൽഹി മെട്രോ വിമാനത്താവള അതിവേഗ പാതയിലെ മെട്രോ ട്രെയിനുകളുടെ പ്രവർത്തന വേഗത മണിക്കൂറിൽ 90ൽ നിന്ന് 120 കിലോമീറ്ററായി വർധിപ്പിച്ച് യാത്രാ സമയം കുറയ്ക്കും. ന്യൂഡൽഹിയിൽ നിന്ന് ‘യശോഭൂമി ദ്വാരക സെക്ടർ 25’ വരെയുള്ള യാത്രയ്ക്ക് ഏകദേശം 21 മിനിറ്റാണു വേണ്ടിവരിക. പുതിയ മെട്രോ സ്റ്റേഷനിൽ മൂന്ന് സബ്‌വേകൾ ഉണ്ടാകും - 735 മീറ്റർ നീളമുള്ള സബ്‌വേ സ്റ്റേഷനെ എക്‌സിബിഷൻ ഹാളുകൾ, കൺവെൻഷൻ സെന്റർ, സെൻട്രൽ അരീന എന്നിവയുമായി ബന്ധിപ്പിക്കുന്നു; ദ്വാരക എക്‌സ്‌പ്രസ് വേയ്‌ക്ക് കുറുകെയുള്ള എൻട്രി/എക്‌സിറ്റ് ബന്ധിപ്പിക്കുന്ന മറ്റൊന്ന്; മൂന്നാമത്തേത് മെട്രോ സ്റ്റേഷനെ 'യശോഭൂമി'യുടെ ഭാവി എക്സിബിഷൻ ഹാളുകളുടെ വരാന്തയുമായി ബന്ധിപ്പിക്കുന്നു.

പി എം വിശ്വകർമ്മ

പരമ്പരാഗത കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ജനങ്ങൾക്ക് പിന്തുണ നൽകുകയെന്നതിലാണ് പ്രധാനമന്ത്രിയുടെ നിരന്തരമായ ശ്രദ്ധ. കൈത്തൊഴിലാളികളെയും കരകൗശല തൊഴിലാളികളെയും സാമ്പത്തികമായി പിന്തുണയ്ക്കുക മാത്രമല്ല, പ്രാദേശിക ഉൽപന്നങ്ങൾ, കല, കരകൗശല വസ്തുക്കൾ എന്നിവയിലൂടെ പുരാതന പാരമ്പര്യവും സംസ്‌കാരവും വൈവിധ്യമാർന്ന പൈതൃകവും സജീവമാക്കി നിലനിർത്താനുള്ള ആഗ്രഹമാണ് ഈ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പിഎം വിശ്വകർമയ്ക്ക് 13,000 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ പൂർണ ധനസഹായം നൽകും. പദ്ധതി പ്രകാരം, ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള പിഎം വിശ്വകർമ പോർട്ടൽ ഉപയോഗിച്ച് പൊതു സേവന കേന്ദ്രങ്ങൾ വഴി വിശ്വകർമജർക്കു സൗജന്യമായി രജിസ്റ്റർ ചെയ്യും. പിഎം വിശ്വകർമ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവ വഴിയുള്ള അംഗീകാരം, അടിസ്ഥാനപരവും നൂതനവുമായ പരിശീലനം ഉൾപ്പെടുന്ന നൈപുണ്യ നവീകരണം, ടൂൾകിറ്റ് ആനുകൂല്യം 15,000 രൂപ, ഒരുലക്ഷം രൂപ വരെയും (ആദ്യഘട്ടം) രണ്ടു ലക്ഷം രൂപ വരെയും (രണ്ടാം ഗഡു) ഈട് രഹിത വായ്പ എന്നിവ ലഭ്യമാക്കും. ഇളവോടെ 5 ശതമാനം പലിശ നിരക്കിലാണ് വായ്പ നൽകുന്നത്. ഡിജിറ്റൽ ഇടപാടുകൾക്കുള്ള പ്രോത്സാഹനവും വിപണന പിന്തുണയും നൽകും.

കൈകളും ഉപകരണങ്ങളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന വിശ്വകർമജരുടെ പരമ്പരാഗത വൈദഗ്ധ്യങ്ങളുടെ ഗുരു-ശിഷ്യ പാരമ്പര്യം അഥവാ കുടുംബാധിഷ്ഠിത പരിശീലനം ശക്തിപ്പെടുത്താനും പരിപോഷിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. കരകൗശല വിദഗ്ധരുടെയും ശിൽപ്പികളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും അവ ആഭ്യന്തരവും ആഗോളവുമായ മൂല്യ ശൃംഖലകളുമായി സംയോജിപ്പിച്ചിരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിലും പിഎം വിശ്വകർമ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

ഇന്ത്യയിലുടനീളമുള്ള ഗ്രാമ-നഗര പ്രദേശങ്ങളിലെ കരകൗശല തൊഴിലാളികൾക്കും ശിൽപ്പികൾക്കും ഈ പദ്ധതി പിന്തുണ നൽകും. പതിനെട്ട് പരമ്പരാഗത കരകൗശല മേഖലകൾ പ്രധാനമന്ത്രി വിശ്വകർമയുടെ കീഴിൽ വരും. ഇതിൽ (i) ആശാരി; (ii) വള്ളം നിർമിക്കുന്നവർ; (iii) ആയുധനിർമാതാവ്; (iv) കൊല്ലൻ; (v) ചുറ്റികയും ഉപകരണങ്ങളും നിർമിക്കുന്നവർ; (vi) താഴ് നിർമിക്കുന്നവർ (vii) സ്വർണപ്പണിക്കാരൻ; (viii) കുശവൻ; (ix) ശിൽപി, കല്ല് കൊത്തുന്നവൻ; (x) ചെരുപ്പുകുത്തി; (xi) കൽപ്പണിക്കാരൻ (രാജ്മിസ്‌ത്രി); (xii) കുട്ട/പായ/ചൂല് നിർമാതാവ്/കയർ പിരിക്കുന്നവർ; (xiii) പാവ – കളിപ്പാട്ട നിർമാതാക്കൾ (പരമ്പരാഗതം); (xiv) ക്ഷുരകൻ; (xv) ഹാരം/പൂമാല നിർമിക്കുന്നവർ; (xvi) അലക്കുകാരൻ; (xvii) തയ്യൽക്കാരൻ; കൂടാതെ (xviii) മീൻവല നിർമിക്കുന്നവർ എന്നിവർ ഉൾപ്പെടുന്നു.

 

***

--NS--

(Release ID: 1958224) Visitor Counter : 138