പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദേശീയ തൊഴില്‍ മേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


.
വിവിധ ഗവണ്‍മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 70,000-ത്തിലധികംപേര്‍ക്ക് നിയമന കത്തുകള്‍ വിതരണം ചെയ്തു

''ഗവണ്‍മെന്റ് നിയമനത്തില്‍ ഇന്നേക്കാള്‍ മികച്ച സമയം വേറെ ഉണ്ടാകില്ല''

''നിങ്ങളില്‍ നിന്നുള്ള ഒരു ചെറിയ പരിശ്രമത്തിന് ഒരാളുടെ ജീവിതത്തില്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ കഴിയും''

''ബാങ്കിംഗ് മേഖല ഏറ്റവും ശക്തമായ രാജ്യങ്ങളില്‍ ഒന്നായാണ് ഇന്ന്, ഇന്ത്യയെ കണക്കാക്കപ്പെടുന്നത്''

''നഷ്ടത്തിനും നിഷ്‌ക്രിയാസ്തിക്കും (എന്‍.പി.എ) പേരുകേട്ടിരുന്ന ബാങ്കുകള്‍ അവരുടെ റെക്കോര്‍ഡ് ലാഭമാണ് ഇന്ന് ചര്‍ച്ച ചെയ്യുന്നുത്''

''എന്നെയോ എന്റെ കാഴ്ചപ്പാടിനെയോ ബാങ്കിംഗ് മേഖലയിലെ ആളുകള്‍ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല''

''കൂട്ടായ പരിശ്രമത്തിലൂടെ ദാരിദ്ര്യത്തെ ഇന്ത്യയില്‍ നിന്ന് പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാം. രാജ്യത്തെ എല്ലാ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും ഇതില്‍ വലിയ പങ്കുണ്ട്''


Posted On: 22 JUL 2023 12:01PM by PIB Thiruvananthpuram

ദേശീയ തൊഴില്‍ മേളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യുകയും വിവിധ ഗവണ്‍മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 70,000-ത്തിലധികംപേര്‍ക്കുള്ള നിയമന കത്തുകള്‍ വിതരണം ചെയ്യുകയും ചെയ്തു. രാജ്യത്താകമാനം നിന്ന് തെരഞ്ഞെടുക്കപ്പെട്ട പുതിയ നിയമിതര്‍, മറ്റുള്ളവയ്‌ക്കൊപ്പം റവന്യൂ, ധനകാര്യ സേവനങ്ങള്‍, തപാല്‍, സ്‌കൂള്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, പ്രതിരോധം, ആരോഗ്യ കുടുംബക്ഷേമം, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, ജലവിഭവം, പേഴ്‌സണല്‍ ട്രെയിനിംഗ്, ആഭ്യന്തര മന്ത്രാലയം തുടങ്ങി ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമാണ് ചേരുന്നത്. രാജ്യത്തങ്ങോളമിങ്ങോളമുള്ള 44 കേന്ദ്രങ്ങളെ പ്രധാനമന്ത്രിയുടെ അഭിസംബോധന വേളയില്‍ മേളയുമായി ബന്ധിപ്പിച്ചിരുന്നു.

ഇന്നത്തെ ദിവസം പുതുതായി തെരഞ്ഞെടുക്കപ്പെട്ട യുവ നിയമിതര്‍ക്ക് മാത്രമല്ല അതിപ്രധാനമെന്ന് സദസിനെ അഭിസംബോധനചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനാസമിതി 1947ല്‍ ത്രിവര്‍ണ്ണ പതാകയെ ഇന്നത്തെ രൂപത്തില്‍ ആദ്യമായി സ്വീകരിച്ച ദിവസം കൂടിയാണിന്ന്, ആ നിലയില്‍ രാജ്യത്തിനും ചരിത്രപരമായ ദിവസമാണിന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റ് സേവനത്തിനുള്ള നിയമന കത്തുകള്‍ ഈ സവിശേഷദിനത്തില്‍ തന്നെ പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ലഭിക്കുന്നുവെന്നത് വലിയ പ്രചോദനമാണെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി രാജ്യത്തിന്റെ പേര് മുന്നോട്ടുകൊണ്ടുപോകുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ടവരുടെ കഠിനാദ്ധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമായാണ് ഇന്ത്യ ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയില്‍ വികസിത് ഭാരത് എന്ന ലക്ഷ്യത്തിലേക്ക് സംഭാവന നല്‍കാന്‍ അവര്‍ക്ക് അവസരം ലഭിക്കുന്നതെന്നതിന് അദ്ദേഹം അടിവരയുമിട്ടു. ഈ ചരിത്രപരമായ അവസരത്തില്‍ നിയമനം നേടിയവരെയും അവരുടെ കുടുംബങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

അസാദി കാ അമൃത്കാലില്‍ ഇന്ത്യയെ ഒരു 'വികസിത് ഭാരത്' ആക്കണമെന്ന പ്രതിജ്ഞ ഓരോ പൗരന്മാരും എടുക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമീപകാലത്ത് ലോകത്തിന് ഇന്ത്യയോടുണ്ടായിട്ടുള്ള വിശ്വാസവും താല്‍പ്പര്യവും ആകര്‍ഷണവും പരമാവധി പ്രയോജനപ്പെടുത്തണമെന്നതിന് ഊന്നല്‍ നല്‍കികൊണ്ട് അടുത്ത 25 വര്‍ഷം പുതിയതായി നിയമിതരായവര്‍ക്കും രാജ്യത്തിനും വളരെ നിര്‍ണായകമാണെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. ലോകത്തിലെ വലിയ സമ്പദ്‌വ്യവസ്ഥകളില്‍ 10-ാം സ്ഥാനത്ത് നിന്ന് അഞ്ചാമത്തതിലേക്ക് കുതിച്ചത് ഉയര്‍ത്തിക്കാട്ടികൊണ്ട് മുന്‍നിര സമ്പദ്‌വ്യവസ്ഥയിലെ ഇന്ത്യയുടെ ഉയര്‍ച്ച അദ്ദേഹം എടുത്തുപറഞ്ഞു. ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും പ്രസ്താവിക്കുന്നതുപോലെ ലോകത്തിലെ ഏറ്റവും മികച്ച 3 സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറാന്‍ പോകുകയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ''ലോകത്തിലെ ഏറ്റവും മികച്ച 3 സമ്പദ്‌വ്യവസ്ഥയിലൊന്നാകുകയെന്നത് ഇന്ത്യയുടെ ചരിത്രപരമായ നേട്ടമായിരിക്കും'', എല്ലാ മേഖലകളിലും അത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നതും സാധാരണ പൗരന്മാരുടെ വരുമാനം വര്‍ദ്ധിപ്പിക്കുമെന്നതും ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അമൃത് കാലില്‍ രാജ്യത്തെ സേവിക്കാനുള്ള സുവര്‍ണാവസരമാണ് പുതിയ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും അതിനാല്‍ ഗവണ്‍മെന്റ് സേവനങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് ഇതിനേക്കാള്‍ മികച്ച സമയം ഉണ്ടാകില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതിനും അവരുടെ ജീവിതം സുഗമമാക്കുന്നതിനുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലുമായിരിക്കണം അവരുടെ മുന്‍ഗണനകളെന്ന് നിര്‍ദ്ദേശിച്ച അദ്ദേഹം വികിസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് അവര്‍ സ്വയം ഇഴുകിചേരണമെന്നും പറഞ്ഞു. ''നിങ്ങളില്‍ നിന്നുള്ള ഒരു ചെറിയ പരിശ്രമത്തിന് ഒരാളുടെ ജീവിതത്തില്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ കഴിയും'', ജനങ്ങള്‍ ദൈവത്തിന്റെ രൂപമാണെന്നും അവരെ സേവിക്കുന്നത് ദൈവത്തെ സേവിക്കുന്നതിന് തുല്യമാണെന്നും ആവര്‍ത്തിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. മറ്റുള്ളവരെ സേവിക്കുന്നത് സംതൃപ്തിയുടെ ഏറ്റവും വലിയ വികാരത്തെ തുറന്നുവിടുന്നതാണെന്ന വിശ്വാസത്തോടെ പുതുതായി നിയമിതരായവര്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്നത്തെ പരിപാടിയില്‍ ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടത്തിയ ബാങ്കിംഗ് മേഖലയെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, സമ്പദ്‌വ്യവസ്ഥയുടെ വികാസത്തില്‍ ബാങ്കിംഗ് മേഖലയുടെ പങ്കിന് അടിവരയിട്ടു. ''ഇന്ന്, ബാങ്കിംഗ് മേഖല ഏറ്റവും കരുത്തുറ്റതായി കണക്കാക്കപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ'', കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ യാത്രയെ അനുസ്മരിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു. മുന്‍കാലങ്ങളിലെ രാഷ്ട്രീയ സ്വാര്‍ത്ഥത ഈ മേഖലയിലുണ്ടാക്കിയ പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. പ്രബലരുടെ ഫോണ്‍കോളുകളില്‍ വായ്പകള്‍ വിതരണം ചെയ്തിരുന്ന പണ്ടത്തെ ഫോണ്‍ ബാങ്കിംഗും അദ്ദേഹം പരാമര്‍ശിച്ചു. ഈ വായ്പകള്‍ ഒരിക്കലും തിരിച്ചടച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ തട്ടിപ്പുകള്‍ രാജ്യത്തെ ബാങ്കിംഗ് മേഖലയുടെ നട്ടെല്ല് തകര്‍ത്തെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ വീണ്ടെടുക്കാനായി 2014 ന് ശേഷം സ്വീകരിച്ച നടപടികളുടെ പട്ടികകളും അദ്ദേഹം നിരത്തി. ഗവണ്‍മെന്റ് ബാങ്കുകളുടെ മാനേജ്‌മെന്റ് ശക്തിപ്പെടുത്തല്‍, പ്രൊഫഷണലിസത്തിന് ഊന്നല്‍ നല്‍കല്‍, ചെറുകിട ബാങ്കുകളെ വലിയ ബാങ്കുകളാക്കി ഏകീകരിക്കല്‍ എന്നിവ അദ്ദേഹം പരാമര്‍ശിച്ചു. 5 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ ഇന്‍ഷുറന്‍സ് ചെയ്യുന്നതിലൂടെ 99 ശതമാനത്തിലധികം നിക്ഷേപങ്ങളും സുരക്ഷിതമാകുമെന്നും ഇത് ബാങ്കിംഗ് സംവിധാനത്തിനെ പുതിയ വിശ്വാസത്തിലേക്ക് നയിക്കുമെന്നും ശ്രീ മോദി പറഞ്ഞു. ബാങ്കറപ്റ്റന്‍സി കോഡ് പോലുള്ള നിയമങ്ങള്‍ വഴി ബാങ്കുകള്‍ നഷ്ടങ്ങളില്‍ നിന്ന് സംരക്ഷിക്കപ്പെട്ടു. അതിനുമപ്പുറത്ത് ഗവണ്‍മെന്റ് വസ്തുക്കള്‍ കൊള്ളയടിച്ചവരുടെ മേലുള്ള പിടിമുറുക്കികൊണ്ട് അവരുടെ വസ്തുവകകള്‍ കണ്ടുകെട്ടിയതിലൂടെ, നഷ്ടത്തിനും നിഷ്‌ക്രിയ ആസ്തിക്കും പേരുകേട്ടിരുന്ന ബാങ്കുകള്‍ റെക്കോര്‍ഡ് ലാഭത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.

ബാങ്കിംഗ് മേഖലയിലെ ജീവനക്കാരുടെ കഠിനാദ്ധ്വാനത്തില്‍ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു. ''എന്നെയോ എന്റെ കാഴ്ചപ്പാടിനെയോ ബാങ്കിംഗ് മേഖലയിലെ ആളുകള്‍ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല'', അദ്ദേഹം പറഞ്ഞു. 50 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്നുകൊണ്ട് ജന്‍ധന്‍ അക്കൗണ്ട് പദ്ധതി വന്‍ വിജയമാക്കുന്നതിലുള്ള ബാങ്കിംഗ് മേഖലയുടെ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മഹാമാരിയുടെ കാലത്ത് കോടിക്കണക്കിന് സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നതിന് ഇത് വലിയ സഹായമായിരുന്നു.

സംരംഭകരായ യുവാക്കള്‍ക്ക് ഈട് രഹിത വായ്പ നല്‍കിയ മുദ്ര യോജന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക(എംഎസ്.എം.ഇ) മേഖലയുടെ ഉന്നമനത്തിനായുള്ള ശ്രമങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി പരാമര്‍ശിച്ചു. പദ്ധതി വിജയകരമാക്കിയതിന് ബാങ്കിംഗ് മേഖലയെ അദ്ദേഹം പ്രശംസിച്ചു. അതുപോലെ, വനിതാ സ്വയം സഹായക സംഘങ്ങളുടെ വായ്പകള്‍ ഇരട്ടിയാക്കാനും ചെറുകിട സംരംഭകരെ രക്ഷിക്കാനും 1.5 കോടി തൊഴിലവസരങ്ങള്‍ സംരക്ഷിക്കുന്നതിനുമായി വായ്പകള്‍ നല്‍കി എം.എസ്.എം.ഇ മേഖലയെ സഹായിക്കാനും ഗവണ്‍മെന്റ് തീരുമാനിച്ചപ്പോള്‍ ബാങ്കുകളും അവസരത്തിനൊത്തുയര്‍ന്നു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയെ (പി.എം-കിസാന്‍ നിധി) വന്‍ വിജയമാക്കിയതിനും ബാങ്ക് ജീവനക്കാര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. സ്വനിധി പദ്ധതിയിലൂടെ 50 ലക്ഷത്തിലധികം വഴിയോര കച്ചവടക്കാരെ സഹായിച്ചു. ''നിങ്ങളുടെ നിയുക്തി പത്ര (നിയമനകത്ത്) യ്‌ക്കൊപ്പം ബാങ്കിംഗിനെ പാവപ്പെട്ടവരെ ശാക്തീകരിക്കുന്നതിനുള്ള ഒരു ഉപകരണമാക്കുന്ന ഒരു സങ്കല്‍പ് പത്ര (പ്രതിജ്ഞാ കത്ത്)യും നിങ്ങള്‍ എറ്റെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

കഴിഞ്ഞ 5 വര്‍ഷത്തിനിടെ 13 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ എത്തിയതായി അടുത്തിടെയുള്ള നിതി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യത്തിലെ ഗവണ്‍മെന്റ് ജീവനക്കാരുടെ കഠിനാധദ്ധ്വാനത്തെ അംഗീകരിച്ച അദ്ദേഹം പക്കാ വീടുകള്‍, ശൗചാലയങ്ങള്‍, വൈദ്യുതി കണക്ഷനുകള്‍ എന്നിവയ്ക്കുള്ള പദ്ധതികള്‍ പരാമര്‍ശിക്കുകയും ചെയ്തു. ''ഈ പദ്ധതികള്‍ പാവപ്പെട്ടവരില്‍ എത്തിയപ്പോള്‍ അവരുടെ മനോവീര്യവും വര്‍ദ്ധിച്ചു. ഇന്ത്യയില്‍ നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ നാം ഒരുമിച്ച് വര്‍ദ്ധിപ്പിച്ചാല്‍ ഇന്ത്യയില്‍ നിന്ന് ദാരിദ്ര്യം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിയും എന്നതിന്റെ പ്രതീകമാണ് ഈ വിജയം. രാജ്യത്തെ ഓരോ ഗവണ്‍മെന്റ് ജീവനക്കാരനും തീര്‍ച്ചയായും, ഇതില്‍ വലിയ പങ്കുമുണ്ട്'', പ്രധാനമന്ത്രി പറഞ്ഞു.

പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നവ-മദ്ധ്യവര്‍ഗത്തിന്റെ വികാസത്തിലൂടെ രാജ്യത്തെ ദാരിദ്ര്യം കുറയ്ക്കുന്നതിന്റെ മറ്റൊരു തലവും പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. നവ-മദ്ധ്യവര്‍ഗത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യവും അഭിലാഷങ്ങളും ഉല്‍പ്പാദനത്തെ മുന്നോട്ടു നയിക്കുന്നു. ഇന്ത്യയിലെ ഫാക്ടറികളിലെയും വ്യവസായത്തിലെയും ഉല്‍പ്പാദനവര്‍ദ്ധനയിലൂടെ ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത് രാജ്യത്തെ യുവജനങ്ങള്‍ക്കാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. മൊബൈല്‍ ഫോണ്‍ കയറ്റുമതിയാകട്ടെ, 2023ലെ ആദ്യ 6 മാസങ്ങളില്‍ വിറ്റഴിച്ച കാറുകളുടെ എണ്ണമാകട്ടെ, വൈദ്യുതി വാഹനങ്ങളുടെ റെക്കോര്‍ഡ് വില്‍പ്പനയാകട്ടെ എന്നിങ്ങനെ ഓരോ ദിവസവും ഇന്ത്യ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നതെങ്ങനെയാണെന്നതും അദ്ദേഹം പരാമര്‍ശിച്ചു. ''ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം രാജ്യത്തെ തൊഴിലും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുന്നു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ലോകമാകെ ഇന്ത്യയുടെ പ്രതിഭയില്‍ കണ്ണുനട്ടിരിക്കുകയാണ്'' ഉയര്‍ന്ന ശരാശരി പ്രായം കാരണം ലോകത്തിലെ പല വികസിത സമ്പദ്‌വ്യവസ്ഥകളിലും അദ്ധ്വാനിക്കുന്നവരുടെ ജനസംഖ്യ കുറയുന്ന പ്രശ്‌നം ചൂണ്ടിക്കാട്ടികൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ട്, ഇന്ത്യയിലെ യുവജനങ്ങള്‍ തങ്ങളുടെ വൈദഗ്ധ്യങ്ങളും കഴിവുകളും വര്‍ദ്ധിപ്പിക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ രാജ്യങ്ങളിലും എല്ലാ മേഖലകളിലും ഇന്ത്യന്‍ പ്രതിഭകളോടുള്ള ആദരവ് തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യയിലെ വിവരസാങ്കേതികവിദ്യ പ്രതിഭകള്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവര്‍ക്കുള്ള വലിയ ആവശ്യകത ഉയര്‍ത്തിക്കാട്ടികൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 9 വര്‍ഷമായി നൈപുണ്യ വികസനത്തിലാണ് ഗവണ്‍മെന്റ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയ്ക്ക് കീഴില്‍ ഏകദേശം 1.5 കോടി യുവാജനങ്ങള്‍ക്ക് പരിശീലനം നല്‍കിയെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 30 സ്‌കില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം അതിലൂടെ യുവജനങ്ങള്‍ക്ക് ആഗോള അവസരങ്ങള്‍ക്ക് വേണ്ടി തയ്യാറെടുക്കാനാകുമെന്നും പറഞ്ഞു. രാജ്യത്തുടനീളം പുതിയ മെഡിക്കല്‍ കോളേജുകള്‍, ഐ.ടി.ഐകള്‍, ഐ.ഐ.ടികള്‍, സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതില്‍ സ്പര്‍ശിച്ച പ്രധാനമന്ത്രി 2014 വരെ നമ്മുടെ രാജ്യത്ത് ഏകദേശം 380 മെഡിക്കല്‍ കോളേജുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും എന്നാല്‍ കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ ഇത് 700 ആയി വര്‍ദ്ധിച്ചുവെന്നും പറഞ്ഞു. നഴ്‌സിംഗ് കോളേജുകളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വര്‍ധദ്ധനയെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ''ആഗോള ആവശ്യം നിറവേറ്റുന്നതിനുള്ള കഴിവുകള്‍ ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് ലക്ഷക്കണക്കിന് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പോകുകയാണ്'', ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

നിയമിതരായവരെല്ലാം വളരെ നല്ല ഗുണകരമായ അന്തരീക്ഷത്തിലാണ് ഗവണ്‍മെന്റ് സര്‍വീസില്‍ ചേരുന്നതെന്നും സകാരത്മകമായ ഈ ചിന്ത മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം ഇനി അവരുടെ ചുമലുകളിലാണെന്നതിനും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി അടിവരയിട്ടു. പഠനത്തിനും സ്വയം വികസനത്തിനുമുള്ള പ്രക്രിയ തുടരാനും ഗവണ്‍മെന്റ് തയ്യാറാക്കിയ ഓണ്‍ലൈന്‍ പഠന വേദിയായ ഐ.ജി.ഒ.ടി കര്‍മ്മയോഗി പരമാവധി പ്രയോജനപ്പെടുത്താനും പ്രധാനമന്ത്രി അവരോട് അഭ്യര്‍ത്ഥിച്ചു.

പശ്ചാത്തലം

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂര്‍ത്തീകരണത്തിലേക്കുള്ള ചുവടുവെപ്പാണ് തൊഴില്‍മേള. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും യുവജനങ്ങള്‍ക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിലെ പങ്കാളിത്തത്തിനും അര്‍ത്ഥവത്തായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിന് റോസ്ഗര്‍ മേള ഒരു ഉള്‍പ്രേരകമായി പ്രവര്‍ത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു.

പുതുതായി നിയമിതരായവര്‍ക്ക് ഐ.ജി.ഒ.ടി കര്‍മ്മയോഗി പോര്‍ട്ടലിലെ ഓണ്‍ലൈന്‍ മൊഡ്യൂളായ കര്‍മ്മയോഗി പ്രാരംഭ് വഴി സ്വയം പരിശീലിക്കുന്നതിനുള്ള അവസരവും ലഭിക്കുന്നു, 400 ലധികം ഇ പഠനകോഴ്‌സുകള്‍ അവിടെ ഏത് ഉപകരണത്തിലും എവിടെയും ഏത് പഠനക്രമത്തിലും ലഭ്യമാകുന്ന രീതിയില്‍ ലഭ്യമാക്കിയിട്ടുമുണ്ട്.

 

*****

--ND--

(Release ID: 1941690) Visitor Counter : 116