പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ദേശീയ റോസ്ഗർ മേളയെ അഭിസംബോധന ചെയ്തു


വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായവർക്ക് ഏകദേശം 71,000 നിയമന കത്തുകൾ വിതരണം ചെയ്തു

"തൊഴിൽ മേളകൾ യുവജനങ്ങളോടുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത കാണിക്കുന്നു"

കഴിഞ്ഞ 9 വർഷമായി, റിക്രൂട്ട്‌മെന്റ് പ്രക്രിയയ്ക്ക് വേഗതയും സുതാര്യമായും നിഷ്‌പക്ഷതയും ഉറപ്പാക്കി ഗവണ്മെന്റ് മുൻഗണന നൽകി"

"ഗവണ്മെന്റ് നയങ്ങൾ നിർമ്മിക്കുന്നത് തൊഴിൽ സാധ്യതകൾ കണക്കിലെടുത്താണ്"

"9 വർഷത്തിനുള്ളിൽ 34 ലക്ഷം കോടി രൂപ മൂലധനച്ചെലവിനായി ഗവണ്മെന്റ് ചെലവഴിച്ചു, ഈ വർഷവും മൂലധനച്ചെലവിനായി 10 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്"

"സ്വയംപര്യാപ്ത ഭാരത പ്രചാരണം രാജ്യത്ത് ഉൽപ്പാദനത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്"

Posted On: 16 MAY 2023 11:54AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദേശീയ റോസ്ഗർ മേളയെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു . വിവിധ ഗവണ്മെന്റ്  വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായവർക്ക്‌  71,000 നിയമന കത്തുകൾ വിതരണം  ചെയ്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ , പുതുതായി നിയമനം ലഭിച്ചവർക്കും അവരുടെ  അവരുടെ കുടുംബങ്ങൾക്കും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന റോസ്ഗർ മേളകളും അസമിൽ നടക്കാനിരിക്കുന്ന മേളയും അദ്ദേഹം അനുസ്മരിച്ചു. കേന്ദ്രത്തിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും നടക്കുന്ന ഈ മേളകൾ യുവാക്കളോടുള്ള ഗവണ്മെന്റിന്റെ  പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 9 വർഷമായി, റിക്രൂട്ട്‌മെന്റ് പ്രക്രിയയ്ക്ക്   വേഗതയും  സുതാര്യമായും നിഷ്‌പക്ഷതയും ഉറപ്പാക്കി ഗവണ്മെന്റ് മുൻഗണന   നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ അനുസ്മരിച്ചുകൊണ്ട്, സ്റ്റാഫ് സെലക്ഷൻ ബോർഡ് പുതിയ നിയമനം നടത്താൻ ഏകദേശം 15-18 മാസമെടുത്തു, എന്നാൽ ഇന്ന് 6-8 മാസം മാത്രമേ എടുക്കൂവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അപേക്ഷാഫോറം വാങ്ങുന്നത് മുതൽ തപാൽ മുഖേന സമർപ്പിക്കുന്നത് വരെ നേരത്തെയുണ്ടായിരുന്ന മടുപ്പിക്കുന്ന റിക്രൂട്ട്‌മെന്റ് പ്രക്രിയ ഇപ്പോൾ ഓൺലൈൻ ആക്കി ലളിതമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം അടിവരയിട്ടു. ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി എന്നിവയിലേക്കുള്ള അഭിമുഖങ്ങളും നിർത്തലാക്കിയതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സ്വജനപക്ഷപാതത്തെ മുഴുവനായി  പ്രക്രിയയിൽ നിന്നും ഉന്മൂലനം ചെയ്തു  എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

9 വർഷം മുമ്പ് ,  മെയ് 16 ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത് ഇതേ ദിവസമായതിനാൽ   ഇന്നത്തെ ദിനത്തിന്റെ  പ്രാധാന്യം പ്രധാനമന്ത്രി അടിവരയിട്ടു. അന്നത്തെ ആവേശം അനുസ്മരിച്ചുകൊണ്ട്, സബ്‌കാ സാഥിന്റെ, സബ്‌കാ വികാസിന്റെ ആത്മാവിൽ ആരംഭിച്ച യാത്ര ഒരു വികസിത ഭാരതത്തിനായി പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് സിക്കിമിന്റെ സ്ഥാപക ദിനമാണെന്നും പ്രധാനമന്ത്രി പരാമർശിച്ചു.

ഈ 9 വർഷത്തിനിടയിൽ തൊഴിൽ സാധ്യതകൾ കണക്കിലെടുത്താണ് ഗവണ്മെന്റ്  നയങ്ങൾക്ക്  രൂപം നൽകിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആധുനിക അടിസ്ഥാനസൗകര്യങ്ങൾ , ഗ്രാമീണ മുന്നേറ്റം അല്ലെങ്കിൽ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ വിപുലപ്പെടുത്തൽ തുടങ്ങിയ മേഖലകളിലെ സംരംഭങ്ങൾ, കേന്ദ്ര  ഗവൺമെന്റിന്റെ ഓരോ നയവും യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു.

കഴിഞ്ഞ 9 വർഷത്തിനിടെ മൂലധന ചെലവുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമായി 34 ലക്ഷം കോടി രൂപ ഗവണ്മെന്റ്  ചെലവഴിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ഈ വർഷത്തെ ബജറ്റിലും മൂലധനച്ചെലവിനായി 10 ലക്ഷം കോടി രൂപ വകയിരുത്തി. ഈ തുക പുതിയ ഹൈവേകൾ, പുതിയ വിമാനത്താവളങ്ങൾ, പുതിയ റെയിൽ പാതകൾ, പാലങ്ങൾ തുടങ്ങിയ ആധുനിക അടിസ്ഥാന സൗകര്യങ്ങൾക്ക് കാരണമാകുന്നു. ഇത് രാജ്യത്ത് നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു, അദ്ദേഹം പറഞ്ഞു.

ഇന്ന്, ഇന്ത്യയുടെ വേഗവും വ്യാപ്തിയും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ അഭൂതപൂർവമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 9 വർഷത്തിനുള്ളിൽ 40,000 കിലോമീറ്റർ റെയിൽ പാതകൾ വൈദ്യുതീകരിച്ചതായി അദ്ദേഹം അറിയിച്ചു, അതിന് മുമ്പുള്ള 7 ദശകങ്ങളിൽ കേവലം 20,000 കിലോമീറ്റർ മാത്രമായിരുന്നു റെയിൽ വൈദ്യുതീകരണം . രാജ്യത്തെ മെട്രോ റെയിൽ ശൃംഖലയെ പരാമർശിച്ച്, 2014-ന് മുമ്പ് 600 മീറ്റർ മെട്രോ ലൈനുകൾ സ്ഥാപിച്ചിരുന്നിടത്ത്‌   ഇന്ന് ഏകദേശം 6 കിലോമീറ്റർ മെട്രോ റെയിൽ ലൈനുകൾ സ്ഥാപിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു.

2014-ന് മുമ്പ് 4 ലക്ഷം കിലോമീറ്ററിൽ താഴെയുള്ള ഗ്രാമീണ റോഡുകൾ ഇന്ന് 7.25 ലക്ഷം കിലോമീറ്ററായി. 2014ൽ 74 ആയിരുന്ന വിമാനത്താവളങ്ങളുടെ എണ്ണം ഇന്ന് 150 ആയി ഉയർന്നു. അതുപോലെ, കഴിഞ്ഞ 9 വർഷത്തിനുള്ളിൽ പാവപ്പെട്ടവർക്കായി നിർമ്മിച്ച 4 കോടി വീടുകൾ ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഗ്രാമങ്ങളിലെ 5 ലക്ഷം പൊതുസേവന കേന്ദ്രങ്ങൾ ഗ്രാമപ്രദേശങ്ങളിൽ ജോലി നൽകുന്നു. ഗ്രാമങ്ങളിൽ 30,000-ത്തിലധികം പഞ്ചായത്ത് ഭവനുകൾ നിർമ്മിക്കുകയും 9 കോടി വീടുകളെ പൈപ്പ് വെള്ളവുമായി ബന്ധിപ്പിക്കുകയും ചെയ്തു. എല്ലാവരും വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ്, പ്രധാനമന്ത്രി പറഞ്ഞു. അത് വിദേശ നിക്ഷേപമോ ഇന്ത്യയുടെ കയറ്റുമതിയോ ആകട്ടെ, രാജ്യത്ത് തൊഴിലിനും സ്വയം തൊഴിലിനുമുള്ള നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ 9 വർഷത്തിനിടയിൽ, രാജ്യത്തെ യുവാക്കൾക്കായി പുതിയ മേഖലകളിൽ  ഉയർന്നുവന്ന തൊഴിലുകളുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായതായി പ്രധാനമന്ത്രി തുടർന്നു. ഈ പുതിയ മേഖലകൾക്ക് കേന്ദ്ര ഗവണ്മെന്റ്  തുടർച്ചയായ പിന്തുണ നൽകുന്നുണ്ടെന്ന് ആവർത്തിച്ച പ്രധാനമന്ത്രി, രാജ്യം സാക്ഷ്യം വഹിച്ച സ്റ്റാർട്ടപ്പ് വിപ്ലവത്തെ എടുത്തുകാട്ടി. 2014-ന് മുമ്പ് രാജ്യത്തെ സ്റ്റാർട്ടപ്പുകളുടെ എണ്ണം 100 ആയിരുന്നത് ഇന്ന് ഒരു ലക്ഷത്തിലേറെയായി വർധിച്ചിട്ടുണ്ടെന്നും ഇത് 10 ലക്ഷത്തിലധികം യുവാക്കൾക്ക് തൊഴിൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ജനങ്ങളുടെ ജീവിതം മുമ്പത്തേക്കാൾ എളുപ്പമാക്കിയ സാങ്കേതിക സംഭവവികാസങ്ങൾ എടുത്തുകാണിച്ചുകൊണ്ട്, നഗരങ്ങളുടെ ജീവനാഡിയായി മാറിയ ആപ്പ് അധിഷ്‌ഠിത ടാക്സി സേവനങ്ങൾ, തൊഴിൽ വർധിപ്പിച്ച കാര്യക്ഷമമായ ഓൺലൈൻ ഡെലിവറി സംവിധാനങ്ങൾ,  . മരുന്നുകളുടെ വിതരണം മുതൽ  കീടനാശിനികൾ തളിക്കുന്നതിന് വരെ സഹായകമായ ഡ്രോൺ മേഖലയെ ഉത്തേജിപ്പിക്കൽ എന്നിവയുടെ ഉദാഹരണങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി,  നഗര വാതക വിതരണ സംവിധാനം വിപുലീകരിച്ചതിലൂടെ അവയുടെ ലഭ്യത   60 നഗരങ്ങളിൽ  നിന്ന് 600 ആയി ഉയർന്നു.

കഴിഞ്ഞ 9 വർഷത്തിനിടെ, മുദ്ര യോജനയ്ക്ക് കീഴിൽ ഗവണ്മെന്റ് 23 ലക്ഷം കോടിയിലധികം രൂപയുടെ വായ്പകൾ വിതരണം ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു, ഇത് പുതിയ ബിസിനസ്സുകൾ സ്ഥാപിക്കുന്നതിനും ടാക്സികൾ വാങ്ങുന്നതിനും നിലവിലുള്ള സ്ഥാപനങ്ങൾ വികസിപ്പിക്കുന്നതിനും പൗരന്മാരെ സഹായിച്ചു. മുദ്ര യോജനയ്ക്ക് കീഴിലുള്ള വായ്പകൾ ലഭിച്ചതിന് ശേഷം ഏകദേശം 8-9 കോടി പൗരന്മാർ ആദ്യമായി സംരംഭകരായി മാറിയെന്നും പ്രധാനമന്ത്രി അറിയിച്ചു. "സ്വയംപര്യാപ്ത  ഭാരത പ്രചാരണം രാജ്യത്ത് ഉൽപ്പാദനത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്", ഉൽപ്പാദന ബന്ധിത ആനുകൂല്യ  പദ്ധതിക്ക് ( പി എൽ ഐ ) കീഴിൽ നിർമ്മാണത്തിനായി കേന്ദ്ര ഗവണ്മെന്റ്  ഏകദേശം 2 ലക്ഷം കോടി രൂപയുടെ സഹായം നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു.

രാജ്യത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നൈപുണ്യ വികസന സ്ഥാപനങ്ങളും അതിവേഗം വികസിച്ചുവരികയാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 2014 നും 2022 നും ഇടയിൽ, എല്ലാ വർഷവും ഒരു പുതിയ ഐഐടിയും ഒരു പുതിയ ഐഐഎമ്മും വരുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. എല്ലാ ആഴ്‌ചയിലും ഒരു സർവ്വകലാശാല ഉദ്ഘാടനം ചെയ്യപ്പെടുന്നുണ്ടെന്നും കഴിഞ്ഞ 9 വർഷത്തിനിടയിൽ ശരാശരി രണ്ട് കോളേജുകൾ എല്ലാ ദിവസവും പ്രവർത്തനക്ഷമമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014-ന് മുമ്പ് രാജ്യത്ത് 720-ഓളം സർവ്വകലാശാലകൾ ഉണ്ടായിരുന്നെങ്കിൽ ഇന്ന് അത് 1100-ലധികമായി വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തെ സ്പർശിച്ചുകൊണ്ട്, 7 പതിറ്റാണ്ടിനിടെ 7 എയിംസുകൾ മാത്രമാണ് രാജ്യത്ത് നിർമ്മിച്ചതെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു, എന്നാൽ കഴിഞ്ഞ 9 വർഷത്തിനിടെ ഗവണ്മെന്റ് 15 പുതിയ എയിംസുകൾ വികസിപ്പിച്ചെടുത്തു. രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം 400ൽ നിന്ന് 700 ആയി ഉയർന്നിട്ടുണ്ടെന്നും എംബിബിഎസ്, എംഡി സീറ്റുകളുടെ എണ്ണം ഏകദേശം 80,000 ത്തിൽ നിന്ന് ഒരു ലക്ഷത്തി 70,000 ആയി വർധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വികസനത്തിൽ ഐടിഐകളുടെ പങ്ക് പ്രധാനമന്ത്രി അടിവരയിട്ടു. "കഴിഞ്ഞ 9 വർഷങ്ങളിൽ, എല്ലാ ദിവസവും ഒരു ഐടിഐ സ്ഥാപിച്ചു". രാജ്യത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് 15,000 ഐടിഐകളിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൗശൽ വികാസ് സ്കീമിന് കീഴിൽ 1.25 കോടി യുവാക്കൾക്ക് വൈദഗ്ധ്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 2018-19 ന് ശേഷം ഇപിഎഫ്ഒ നെറ്റ് പേറോൾ പ്രകാരം 4.5 കോടി പുതിയ ഔപചാരിക തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി ഇപിഎഫ്ഒയുടെ ഉദാഹരണം നൽകി പ്രധാനമന്ത്രി അറിയിച്ചു, ഇത് ഔപചാരിക ജോലികളിലെ സ്ഥിരമായ വളർച്ചയെ സൂചിപ്പിക്കുന്നു. സ്വയം തൊഴിലിനുള്ള അവസരങ്ങളും തുടർച്ചയായി വർധിച്ചുവരികയാണ്.

 

ആഗോള തലത്തിൽ ഇന്ത്യയുടെ വ്യവസായത്തിനും നിക്ഷേപത്തിനും അഭൂതപൂർവമായ പോസിറ്റിവിറ്റി ഉണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വാൾമാർട്ട് സിഇഒയുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ച അനുസ്മരിച്ചുകൊണ്ട്, രാജ്യത്ത് നിന്ന് 80,000 കോടി രൂപയുടെ സാധനങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ സിഇഒയുടെ വിശ്വാസത്തെക്കുറിച്ച് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി . ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിൻ മേഖലകളിൽ ജോലി ചെയ്യുന്ന യുവാക്കൾക്ക് ഇത് വലിയ വാർത്തയാണ്. ഇന്ത്യയിൽ നിന്ന് 8,000 കോടി വിലമതിക്കുന്ന ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള സിസ്കോ സിഇഒയുമായുള്ള കൂടിക്കാഴ്ചയും ഇന്ത്യയിലെ മൊബൈൽ നിർമ്മാണ വ്യവസായത്തെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ച ആപ്പിളിന്റെ സിഇഒയെയും  അദ്ദേഹം അനുസ്മരിച്ചു, സെമി കണ്ടക്ടർ  കമ്പനിയായ എൻഎക്സ്പിയുടെ ഉയർന്ന എക്സിക്യൂട്ടീവും അതെ വികാരം  പ്രകടിപ്പിച്ചു. ഒരു  സെമി കണ്ടക്ടർ  ആവാസ വ്യവസ്ഥ  സൃഷ്ടിക്കാനുള്ള ഇന്ത്യയുടെ ശേഷിയിലും അവർ വിശ്വാസം പ്രകടിപ്പിച്ചു. ഫോക്‌സ്‌കോണും ആയിരക്കണക്കിന് കോടിയുടെ നിക്ഷേപം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ പ്രമുഖ കമ്പനികളുടെ സിഇഒമാരുമായി അടുത്തയാഴ്ച നടത്താനിരിക്കുന്ന കൂടിക്കാഴ്ചകളെക്കുറിച്ചും പ്രധാനമന്ത്രി അറിയിച്ചു, അവരെല്ലാം ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള ആവേശത്തിലാണ്. ഇത്തരം ശ്രമങ്ങൾ ഇന്ത്യയിലെ വിവിധ മേഖലകളിൽ സൃഷ്ടിക്കപ്പെടുന്ന പുതിയ തൊഴിലവസരങ്ങളെ ഉയർത്തിക്കാട്ടുന്നതായി അദ്ദേഹം അടിവരയിട്ടു.

അടുത്ത 25 വർഷത്തിനുള്ളിൽ വികസിത ഇന്ത്യയുടെ തീരുമാനങ്ങൾ  യാഥാർത്ഥ്യമാക്കേണ്ട രാജ്യത്ത് നടന്ന്  വരുന്ന  വികസനത്തിന്റെ ഈ മഹായജ്ഞത്തിൽ പുതുതായി നിയമനം ലഭിച്ചവരുടെ  പങ്ക് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചു.  ഓൺലൈൻ പഠന പ്ലാറ്റ്‌ഫോമായ iGoT കർമ്മയോഗി മൊഡ്യൂളിലൂടെ ജീവനക്കാരുടെ നൈപുണ്യ വികസനത്തിന് ഗവണ്മെന്റ്  ഊന്നൽ നൽകുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി  പുതുതായി റിക്രൂട്ട്ചെയ്യപ്പെട്ടവരോട്  ഈ അവസരം പൂർണ്ണമായി ഉപയോഗിക്കണമെന്ന്  അഭ്യർത്ഥിക്കുകയും ചെയ്തു.

Rozgar Mela is our endeavour to empower the youth and strengthen their participation in national development. https://t.co/nzn9JTwhWk

— Narendra Modi (@narendramodi) May 16, 2023

बीते 9 वर्षो में भारत सरकार ने सरकारी भर्ती प्रक्रिया को ज्यादा तेज करने, ज्यादा पारदर्शी और निष्पक्ष बनाने को भी प्राथमिकता दी है: PM @narendramodi pic.twitter.com/ZCZPy3js0B

— PMO India (@PMOIndia) May 16, 2023

सबका साथ-सबका विकास के मंत्र के साथ कदम बढ़ाने वाला भारत, आज विकसित भारत बनने के लिए प्रयास कर रहा है। pic.twitter.com/jzcV97FFZF

— PMO India (@PMOIndia) May 16, 2023

9 वर्षों में देश ने स्टार्ट अप कल्चर की नई क्रांति देखी है। pic.twitter.com/HkWMbVU4i1

— PMO India (@PMOIndia) May 16, 2023

*****

ND



(Release ID: 1924433) Visitor Counter : 112