പ്രധാനമന്ത്രിയുടെ ഓഫീസ്‌

നവസാരിയില്‍ ‘ഗുജറാത്ത് ഗൗരവ് അഭിയാന്‍’ വേളയില്‍ നിരവധി വികസന പദ്ധതികള്‍ക്കു തുടക്കം കുറിച്ച് പ്രധാനമന്ത്രി


3050 കോടി രൂപ മതിപ്പുള്ള നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു


“അതിവേഗത്തിലുള്ളതും ഏവരെയും ഉള്‍ക്കൊള്ളുന്നതുമായ വികസനത്തിന്റെ മഹത്തായ പാരമ്പര്യം ഗുജറാത്തിലെ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് ആത്മാര്‍ത്ഥമായി മുന്നോട്ടു കൊണ്ടുപോകുന്നു”


“പാവപ്പെട്ടവരുടെ ക്ഷേമത്തിനും പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഗവണ്‍മെന്റ് ഊന്നല്‍ നല്‍കി”


“എത്തപ്പെടാനാകാത്ത പ്രദേശത്തുപോലും താമസിക്കുന്ന എല്ലാ പാവപ്പെട്ടവരും എല്ലാ ഗിരിവര്‍ഗക്കാരും ശുദ്ധജലത്തിന് അര്‍ഹരാണ്”


“ഗവണ്‍മെന്റിന്റെ ഭാഗമായിരിക്കുന്നത് സേവനം ചെയ്യുന്നതിനുള്ള അവസരമായി ഞങ്ങള്‍ കണക്കാക്കുന്നു”


“പഴയ തലമുറ നേരിടുന്ന പ്രശ്നങ്ങള്‍ നമ്മുടെ പുതിയ തലമുറ നേരിടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനു ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്”



Posted On: 10 JUN 2022 12:48PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‘ഗുജറാത്ത് ഗൗരവ് അഭിയാനി’ല്‍ പങ്കെടുത്തു. നവസാരിയിലെ ഗിരിവര്‍ഗ മേഖലയായ ഖുദ്‌വേലിൽ ‘ഗുജറാത്ത് ഗൗരവ് അഭിയാന്‍’ വേളയില്‍ അദ്ദേഹം നിരവധി വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തി. 7 പദ്ധതികളുടെ ഉദ്ഘാടനവും 12 പദ്ധതികളുടെ ശിലാസ്ഥാപനവും 14 പദ്ധതികളുടെ ഭൂമിപൂജയും ഇതില്‍ ഉള്‍പ്പെടുന്നു. ഈ പദ്ധതികള്‍ മേഖലയിലെ ജലവിതരണം മെച്ചപ്പെടുത്തുന്നതിനും സമ്പര്‍ക്കസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും ജീവിതസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര രജനികാന്ത് പട്ടേല്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, വലിയ തോതില്‍ ഗിരിവര്‍ഗക്കാര്‍ ഇവിടെ ഒത്തുകൂടിയതു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഗിരിവര്‍ഗ സഹോദരങ്ങളോടുള്ള സ്‌നേഹത്തുടര്‍ച്ചയെ സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിമാനത്തോടെ വ്യക്തമാക്കി. ഗിരിവര്‍ഗക്കാരുടെ കഴിവിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും മഹത്വത്തെക്കുറിച്ചു പറഞ്ഞ അദ്ദേഹം നവസാരിയെ നമിക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ടു ദശകങ്ങളിലെ അതിവേഗത്തിലുള്ളതും ഏവരെയും ഉള്‍ക്കൊള്ളുന്നതുമായ വികസനവും ഈ വികസനത്തില്‍ നിന്നു പിറന്ന പുതിയ അഭിലാഷവുമാണു ഗുജറാത്തിന്റെ അഭിമാനം. ‘ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ്’ ഈ മഹത്തായ പാരമ്പര്യം ആത്മാര്‍ത്ഥമായി മുന്നോട്ടു കൊണ്ടുപോകുന്നു. ദക്ഷിണ ഗുജറാത്തിലെ സൂറത്ത്, നവസാരി, വല്‍സാഡ്‌, താപീ ജില്ലകളില്‍ ഇന്നുദ്ഘാടനം ചെയ്ത പദ്ധതികള്‍ ജീവിതസൗകര്യം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.

8 വര്‍ഷം മുമ്പു ഗുജറാത്തിലെ ജനങ്ങള്‍ തന്നെ ഡല്‍ഹിയിലേക്ക് അയച്ചതു പ്രധാനമന്ത്രി അനുസ്മരിച്ചു. കഴിഞ്ഞ 8 വര്‍ഷത്തിനിടെ, നിരവധി പുതിയ ജനവിഭാഗങ്ങളെയും പ്രദേശങ്ങളെയും വികസന പ്രക്രിയയുമായും അഭിലാഷങ്ങളുമായും ബന്ധിപ്പിക്കുന്നതില്‍ ഗവണ്‍മെന്റ് വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദരിദ്രരും നിരാലംബരും ദളിതരും ഗിരിവര്‍ഗക്കാരും സ്ത്രീകളും മറ്റു ദുര്‍ബല വിഭാഗങ്ങളും അവരുടെ ജീവിതകാലം മുഴുവന്‍ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനായി മാത്രം ചെലവഴിച്ച ഒരു കാലഘട്ടം ഉണ്ടായിരുന്നതായി അദ്ദേഹം അനുസ്മരിച്ചു. മുന്‍ ഗവണ്‍മെന്റുകള്‍ വികസനത്തിന് മുന്‍ഗണന നല്‍കിയിരുന്നില്ല. ആവശ്യമുള്ള പ്രദേശങ്ങള്‍ക്കു സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടു. കഴിഞ്ഞ 8 വര്‍ഷമായി ‘ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം’ എന്ന തത്വം പിന്തുടര്‍ന്ന്, തന്റെ ഗവണ്‍മെന്റ് പാവപ്പെട്ടവരുടെ ക്ഷേമത്തിനും പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പരമാവധി ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമപദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതുവഴി പാവപ്പെട്ടവെര 100 ശതമാനം ശാക്തീകരിക്കുന്നതിനുള്ള നടപടിയാണു ഗവണ്‍മെന്റ് മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാന വേദിയില്‍ എത്തുന്നതിനുമുമ്പ് പ്രധാനമന്ത്രി ഗിരിവര്‍ഗ വിഭാഗങ്ങളിലെ ഗുണഭോക്താക്കളുമായി സംവദിച്ചു. പൊതുജനങ്ങളുമായും ഗുണഭോക്താക്കളുമായും സമ്പര്‍ക്കം പുലര്‍ത്തുന്നത് വികസനത്തിനായുള്ള പിന്തുണയ്ക്കു പുതിയ ഊര്‍ജം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ഗുജറാത്തി ഭാഷയില്‍ സംസാരിച്ച പ്രധാനമന്ത്രി, പ്രദേശവാസികളുമായുള്ള ദീര്‍ഘകാല ബന്ധം അനുസ്മരിച്ചു. താന്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന കാലത്തെ ജനങ്ങളുടെ ആതിഥ്യമര്യാദയും സ്‌നേഹവും അദ്ദേഹം ഓര്‍ത്തു. “നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവുമാണ് എന്റെ ശക്തി”, വികാരാധീനനായി പ്രധാനമന്ത്രി പറഞ്ഞു. ഗിരിവര്‍ഗ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് സാധ്യമായ എല്ലാ അവസരങ്ങളും ലഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ശുചിത്വം, വിവേകം, സംഘാടനം, അച്ചടക്കം എന്നിങ്ങനെ അവരുടെ ഗുണങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഗിരിവര്‍ഗക്കാര്‍ക്കിടയിലെ സാമൂഹിക ജീവിതത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും മൂല്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഗിരിവര്‍ഗ മേഖലകളില്‍ ജലം ഉറപ്പാക്കുന്നതിനുള്ള തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മൂവായിരം കോടി രൂപയിലധികം വരുന്ന ഇന്നത്തെ പദ്ധതികള്‍ മുന്‍കാലങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. പണ്ട് ഒരു വാട്ടര്‍ ടാങ്കിന്റെ ഉദ്ഘാടനം പോലെ ചെറിയ കാര്യം പോലും തലക്കെട്ടുകളില്‍ ഇടം നേടിയിരുന്നു- അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ ക്ഷേമവും വികസന പദ്ധതികളും ദീര്‍ഘകാലമായി തന്റെ ഭരണശൈലിയുടെ ഭാഗമാണെന്നും ഈ പദ്ധതികള്‍ ജനങ്ങളുടെയും പാവപ്പെട്ടവരുടെയും ക്ഷേമം ലക്ഷ്യമാക്കിയുള്ളതാണെന്നും തെരഞ്ഞെടുപ്പ് പരിഗണനയ്ക്കപ്പുറമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പാവപ്പെട്ടവരും എല്ലാ ഗിരിവര്‍ഗക്കാരും ശുദ്ധജലത്തിന് അര്‍ഹരാണ്. അതുകൊണ്ടാണ് ഇത്രയും വലിയ പദ്ധതികള്‍ നടപ്പാക്കുന്നത്. ശിലാസ്ഥാപനവും തുടര്‍ന്ന് ഉദ്ഘാടനവും പ്രധാനമന്ത്രിയുടെ  മികവിന്റെ മുദ്രയാണെന്നും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതു തൊഴില്‍ സംസ്‌കാരത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയെന്നും അദ്ദേഹം തുടര്‍ന്നു. “ഗവണ്‍മെന്റിന്റെ ഭാഗമായിരിക്കുന്നത് സേവനം ചെയ്യുന്നതിനുള്ള അവസരമായി ഞങ്ങള്‍ കണക്കാക്കുന്നു”- അദ്ദേഹം ഊന്നിപ്പറഞ്ഞു. പഴയ തലമുറ നേരിടുന്ന പ്രശ്നങ്ങള്‍ നമ്മുടെ പുതിയ തലമുറ നേരിടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനു ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അതുകൊണ്ടാണ് ഈ പദ്ധതികള്‍ എല്ലാവര്‍ക്കും ശുദ്ധജലം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയില്‍ ഒരു ശാസ്ത്രവിദ്യാലയം പോലുമില്ലാതിരുന്ന ഒരു കാലഘട്ടം അദ്ദേഹം അനുസ്മരിച്ചു, എന്നാല്‍ ഇപ്പോള്‍ മെഡിക്കല്‍ കോളേജുകളും സര്‍വകലാശാലകളും വരുന്നു. വിദൂരമേഖലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം, വ്യവസായം, സമ്പര്‍ക്കസൗകര്യവുമായി ബന്ധപ്പെട്ട പദ്ധതികള്‍ എന്നിവയിലൂടെ ജീവിതം മാറിക്കൊണ്ടിരിക്കുകയാണ്- പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതിദത്ത കൃഷി സ്വീകരിച്ചതിന് ഡാങ് ജില്ലയെയും ദക്ഷിണ ഗുജറാത്തിനെയും അദ്ദേഹം പ്രശംസിച്ചു. മെഡിക്കല്‍, എന്‍ജിനിയറിങ് തുടങ്ങിയ സാങ്കേതിക കോഴ്സുകള്‍ക്ക് പോലും മാതൃഭാഷയില്‍ വിദ്യാഭ്യാസം നല്‍കുന്നത് ഒബിസി, ഗിരിവര്‍ഗ കുട്ടികള്‍ക്ക് അവസരം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. വന ബന്ധു യോജനയുടെ പുതിയ ഘട്ടം നടപ്പിലാക്കിയതിന് സംസ്ഥാന ഗവണ്‍മെന്റിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. സമഗ്രവും ഏവരെയും ഉള്‍ക്കൊള്ളുന്നതും നിഷ്പക്ഷവുമായ വികസനത്തിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു- പ്രധാനമന്ത്രി ഉപസംഹരിച്ചു.

താപീ, നവസാരി, സൂറത്ത് ജില്ലകളിലുള്ളവര്‍ക്കായി 961 കോടി രൂപ മതിപ്പുള്ള 13 ജലവിതരണ പദ്ധതികളുടെ ഭൂമിപൂജ പ്രധാനമന്ത്രി നിര്‍വഹിച്ചു. നവസാരി ജില്ലയിലെ ഒരു മെഡിക്കല്‍ കോളേജിന്റെ ഭൂമിപൂജയും അദ്ദേഹം നിര്‍വഹിച്ചു. ഏകദേശം 542 കോടി രൂപ ചെലവിലാണ് ഇതു നിര്‍മിക്കുന്നത്. ഇത് മേഖലയിലെ ജനങ്ങള്‍ക്കു താങ്ങാനാകുന്നതും ഗുണനിലവാരമുള്ളതുമായ വൈദ്യസഹായം ലഭ്യമാക്കാന്‍ സഹായിക്കും.

586 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച മധുബന്‍ അണക്കെട്ട് അടിസ്ഥാനമാക്കിയുള്ള ആസ്റ്റോള്‍ പ്രാദേശിക ജലവിതരണ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. ജലവിതരണ എന്‍ജിനിയറിങ് വൈദഗ്ധ്യത്തിന്റെ അത്ഭുതമാണിത്. കൂടാതെ, 163 കോടി രൂപയുടെ ‘നല്‍ സേ ജല്‍’ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സൂറത്ത്, നവസാരി, വല്‍സാഡ്, താപീ ജില്ലകളിലെ ജനങ്ങള്‍ക്ക് ഈ പദ്ധതികള്‍ ആവശ്യത്തിനു സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കും.

താപീ ജില്ലയിലെ ജനങ്ങള്‍ക്കു വൈദ്യുതി ലഭ്യമാക്കുന്നതിനായി 85 കോടി രൂപ ചെലവില്‍ നിര്‍മിച്ച വീര്‍പുര്‍ വ്യാര സബ്സ്റ്റേഷന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മലിനജല സംസ്‌കരണം സുഗമമാക്കുന്നതിന് വല്‍സാഡ് ജില്ലയിലെ വാപി നഗരത്തിന് 20 കോടി രൂപ ചെലവില്‍ 14 എംഎല്‍ഡി ശേഷിയുള്ള മലിനജല സംസ്‌കരണ പ്ലാന്റും ഉദ്ഘാടനം ചെയ്തു. നവസാരിയില്‍ 21 കോടിയിലധികം രൂപ ചെലവില്‍ നിര്‍മിച്ച ഗവണ്‍മെന്റ് ക്വാര്‍ട്ടേഴ്‌സ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പിപ്ലൈദേവി-ജൂണര്‍-ചിച്‌വിഹിര്‍-പിപാല്‍ദഹാദ് എന്നിവിടങ്ങളില്‍ നിന്നുള്ള റോഡുകളും 12 കോടി രൂപ വീതം ചെലവഴിച്ച് ഡാങ്ങില്‍ നിര്‍മിച്ച സ്‌കൂള്‍ കെട്ടിടങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

സൂറത്ത്, നവസാരി, വല്‍സാഡ്, താപീ ജില്ലകളിലെ ജനങ്ങള്‍ക്കു ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി 549 കോടി രൂപയുടെ 8 ജലവിതരണ പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. നവസാരി ജില്ലയില്‍ 33 കോടി രൂപ ചെലവില്‍ ഖേര്‍ഗാമിനെയും പിപാല്‍ഖേഡിനെയും ബന്ധിപ്പിക്കുന്ന വിശാലമായ റോഡിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു. നവസാരിക്കും ബര്‍ദോളിക്കുമിടയില്‍ സൂപ വഴി 27 കോടി രൂപ ചെലവില്‍ മറ്റൊരു നാലുവരിപ്പാത നിര്‍മിക്കും. യഥാക്രമം 28 കോടി രൂപയും 10 കോടി രൂപയും ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് ഭവന്റെ നിര്‍മ്മാണത്തിനും ഡാങ്ങില്‍ റോളര്‍ ക്രാഷ് ബാരിയര്‍ ഒരുക്കുന്നതിനും ഉറപ്പിക്കുന്നതിനുമുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.

ND

(Release ID: 1832873) Visitor Counter : 170