ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

പത്താമത് ലോക ശ്രവണ ദിനാചരണത്തെ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ അഭിസംബോധന ചെയ്തു

Posted On: 03 MAR 2022 2:27PM by PIB Thiruvananthpuram

ശ്രവണ വൈകല്യങ്ങളെയും ശ്രവണ ക്ഷയത്തെയും സംബന്ധിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിന്, സഹകരിച്ചുള്ള ശ്രമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഊന്നിപ്പറഞ്ഞു. കണ്ടെത്താതെയും ചികിത്സിക്കാതെയുമിരിക്കുമ്പോൾ, ശ്രവണ പ്രശ്നങ്ങൾ വൈകല്യങ്ങളായി മാറുമെന്നും, ഉത്പാദനക്ഷമതയെയും ജീവിത നിലവാരത്തെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാറിന്റെ സാന്നിധ്യത്തിൽ ഡോ. അംബേദ്കർ അന്താരാഷ്ട്ര കേന്ദ്രത്തിൽ സംഘടിപ്പിച്ച ലോക ശ്രവണ ദിനാചരണത്തിന്റെ (ലോക കേള്‍വി ദിനം) പത്താം വാർഷികത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈ വർഷത്തെ ലോക കേൾവി ദിനത്തിന്റെ പ്രമേയം "ജീവിതത്തിനായി കേൾക്കുക, ശ്രദ്ധയോടെ കേൾക്കുക" എന്നതാണ്.

ഇക്കാര്യത്തിൽ അവബോധം സൃഷ്ടിക്കുന്നതിൽ ആശ വർക്കർമാർ, ANM - മാർ, ഡോക്ടർമാർ, സന്നദ്ധസംഘടനകൾ, നഴ്‌സുമാർ എന്നിവരുടെ നിർണായക പങ്ക് കേന്ദ്ര ആരോഗ്യമന്ത്രി എടുത്തു പറഞ്ഞു. ശ്രവണ വൈകല്യമുള്ളവരെ നേരത്തെ തിരിച്ചറിയുന്നതിനും അവരുടെ പരിശോധനകൾക്കും മുൻകൈയെടുക്കാൻ, സമൂഹത്തെയും കൊച്ചുകുട്ടികളുള്ള മാതാപിതാക്കളെയും ബോധവത്ക്കരിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. ശാസ്ത്ര സാങ്കേതിക വിദ്യകൾ വളർച്ച പ്രാപിച്ച ആധുനിക യുഗത്തിൽ, ഉച്ചത്തിലുള്ള ശബ്ദങ്ങളുമായുള്ള സമ്പർക്കം ഉൾപ്പെടെയുള്ള കേൾവിക്കുറവിന്റെ മിക്കവാറും എല്ലാ കാരണങ്ങളും തടയാനും ചികിത്സിക്കാനും കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

നവജാതശിശുക്കൾ, സ്‌കൂൾ കുട്ടികൾ, മുതിർന്നവർ എന്നിവരുടെ കഴിഞ്ഞ രണ്ട് വർഷത്തെ സ്‌ക്രീനിംഗ് റിപ്പോർട്ടിനൊപ്പം കുട്ടികളിലും പ്രായമായവരിലുമുള്ള കേൾവി പരിശോധന സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ പുസ്തകവും കേന്ദ്രമന്ത്രി പ്രകാശനം ചെയ്തു. ഇന്ത്യയിൽ പ്രതിവർഷം ഒരു ലക്ഷത്തിലധികം ശിശുക്കൾക്ക് കേൾവിക്കുറവ് ഉണ്ടാകുന്നുണ്ടെന്ന് മാർഗനിർദേശങ്ങൾ പുറത്തിറക്കിക്കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.
 
RRTN


(Release ID: 1802767) Visitor Counter : 158