ധനകാര്യ മന്ത്രാലയം

സാമ്പത്തിക സര്‍വ്വേ

സമ്പദ്വ്യവസ്ഥയ്ക്കു പുതുജീവന്‍ നല്‍കിയതോടെ, തൊഴില്‍ സൂചകങ്ങള്‍ 2020-21ന്റെ അവസാന പാദത്തില്‍ മഹാമാരിക്കു മുമ്പുള്ള നിലയിലേക്കു മുന്നേറി

2021-ലെ ഇപിഎഫ് സബ്സ്‌ക്രിപ്ഷനുകളിലെ പ്രതിമാസ കൂട്ടിച്ചേര്‍ക്കല്‍ നിരക്ക്, 2019-ല്‍ മഹാമാരിക്കു മുമ്പുള്ള ഇതേ മാസങ്ങളിലുള്ളതിനെ മറികടന്നു

തൊഴിലുറപ്പു ജോലികള്‍ക്കുള്ള ആവശ്യകത കോവിഡ് രണ്ടാം തരംഗത്തിനുശേഷം സ്ഥിരത കൈവരിച്ചു; അതേസമയം, മഹാമാരിക്കു മുമ്പുള്ള അവസ്ഥയേക്കാള്‍ കൂടുതലായി

മുന്‍ കാലയളവിനെ അപേക്ഷിച്ച് (2017-18 & 2018-19) 2018-19നും 2019-20 നും ഇടയില്‍ മൂന്നുമടങ്ങ് അധികം തൊഴില്‍ശക്തിക്കു രൂപം നല്‍കി

2018-19, 2019-20 വര്‍ഷങ്ങളില്‍ രൂപംനല്‍കിയ അധിക തൊഴില്‍ശക്തിയില്‍ 63 ശതമാനവും സംഭാവനനല്‍കിയത് വനിതകള്‍

Posted On: 31 JAN 2022 3:05PM by PIB Thiruvananthpuram

2020-21ന്റെ ആദ്യപാദത്തില്‍ കോവിഡ് വ്യാപനത്തിന്റെയും രാജ്യവ്യാപക ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്ത് ഇടിവുസംഭവിച്ച വിവിധ തൊഴില്‍ സൂചകങ്ങള്‍ ശക്തിയായി തിരിച്ചുവന്നു. കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ ഇന്നു പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ 2021-22ലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

നഗര തൊഴില്‍ വിപണിയിലെ സൂചനകള്‍:

സമ്പദ്വ്യവസ്ഥയുടെ പുനഃസ്ഥാപനത്തോടെതൊഴിലില്ലായ്മ നിരക്ക് (യുആര്‍), തൊഴില്‍ശക്തി പങ്കാളിത്ത നിരക്ക് (എല്‍എഫ്പിആര്‍), തൊഴിലാളികളുടെ എണ്ണത്തിന്റെ നിരക്ക് (ഡബ്ല്യുപിആര്‍) എന്നിവ 2020-21ലെ അവസാന പാദത്തില്‍ മഹാമാരിക്കു മുമ്പുള്ള നിലയിലെത്തുമെന്ന് സര്‍വേ പറയുന്നു.

 



 

ഇപിഎഫ്ഒ വിവരങ്ങളുടെ വിശകലനത്തില്‍ 2021-ലെ ഇപിഎഫ് സബ്സ്‌ക്രിപ്ഷനുകളിലെ പ്രതിമാസ കൂട്ടിച്ചേര്‍ക്കല്‍ നിരക്ക്, 2019-ല്‍ മഹാമാരിക്കു മുമ്പുള്ള ഇതേ മാസങ്ങളിലുള്ളതിനെ മറികടന്നതായി കണ്ടെത്തി. 2021 നവംബറില്‍, പ്രതിമാസ അധിക ഇപിഎഫ് സബ്സ്‌ക്രിപ്ഷന്‍ നിരക്ക് 13.95 ലക്ഷം പുതിയ വരിക്കാരായി ഉയര്‍ന്നു. 2017 ന് ശേഷമുള്ള ഏതൊരു മാസത്തെയും ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നു സര്‍വേ വ്യക്തമാക്കുന്നു. 2020 നവംബര്‍ മുതല്‍ ഇപിഎഫ് സബ്സ്‌ക്രിപ്ഷനിലുണ്ടായത് 109.21 ശതമാനം വളര്‍ച്ചയാണ്.

ഗ്രാമീണ തൊഴില്‍ വിപണിയിലെ പ്രവണതകള്‍:

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (എംജിഎന്‍ആര്‍ഇജിഎസ്) കീഴിലുള്ള ജോലിയുടെ ആവശ്യകതയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്രാമീണ തൊഴില്‍ വിപണിയിലെ പ്രവണതകളെ സാമ്പത്തിക സര്‍വേ 2021-22 വിശകലനം ചെയ്തു.

2020-ല്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ സമയത്ത് എംജിഎന്‍ആര്‍ഇജിഎസ് തൊഴിലവസരങ്ങള്‍ വര്‍ധിച്ചതായി സര്‍വേ നിരീക്ഷിക്കുന്നു. എങ്കിലും, കുടിയേറ്റ ഉത്ഭവസംസ്ഥാനങ്ങളായ പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഒഡീഷ, ബീഹാര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് 2021-ലെ മിക്ക മാസങ്ങളിലും എംജിഎന്‍ആര്‍ഇജിഎസ് തൊഴിലവസരങ്ങള്‍ കുറവായിരുന്നു. എന്നാല്‍ ഇതിനു വിപരീതമായി, 2020-നെ അപേക്ഷിച്ച് 2021-ലെ മിക്ക മാസങ്ങളിലും കുടിയേറ്റക്കാര്‍ക്കു കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്ന പഞ്ചാബ്, മഹാരാഷ്ട്ര, കര്‍ണാടകം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ എംജിഎന്‍ആര്‍ഇജിഎസ്  തൊഴില്‍ ആവശ്യകത കൂടുതലായിരുന്നു.

കോവിഡ് രണ്ടാം തരംഗത്തിന് ശേഷം എംജിഎന്‍ആര്‍ഇജിഎസ് തൊഴില്‍ ആവശ്യകത സ്ഥിരത കൈവരിച്ചതായി സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു. എംജിഎന്‍ആര്‍ഇജിഎസ് തൊഴിലവസരങ്ങള്‍ ഇപ്പോഴും മഹാമാരിക്കു മുമ്പുള്ളതിനേക്കാള്‍ കൂടുതലാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിനിടയില്‍, 2021 ജൂണില്‍ എംജിഎന്‍ആര്‍ഇജിഎസ് തൊഴില്‍ ആവശ്യകത 4.59 കോടിപേര്‍ എന്ന നിലയില്‍ പരമാവധി ഉയര്‍ന്ന നിലയിലെത്തി.


വാര്‍ഷിക പിഎല്‍എഫ്എസ് വിവരങ്ങള്‍ അനുസരിച്ച് തൊഴിലിലെ ദീര്‍ഘകാല പ്രവണതകള്‍ട്രെന്‍ഡുകള്‍:

പിഎല്‍എഫ്എസ്  2019-20 കാലയളവില്‍ (ജൂലൈ 2019 മുതല്‍ ജൂണ്‍ 2020 വരെയുള്ള സര്‍വേ കാലയളവ്), സാധാരണ നിലയില്‍ തൊഴില്‍വര്‍ധനയുണ്ടായിട്ടുണ്ട്. 2018-19 നും 2019-20 നും ഇടയില്‍ 4.75 കോടി ആളുകള്‍ അധികമായി ജോലിയില്‍ പ്രവേശിച്ചു. 2017-18 നും 2018-19 നും ഇടയില്‍ സൃഷ്ടിച്ച തൊഴിലവസരങ്ങളേക്കാള്‍ മൂന്നിരട്ടി കൂടുതലാണിത്. നഗരമേഖലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗ്രാമീണ മേഖല ഈ വിപുലീകരണത്തിന് കൂടുതല്‍ സംഭാവന നല്‍കി (ഗ്രാമീണ മേഖലയില്‍ 3.45 കോടിയും നഗരമേഖലയില്‍ 1.30 കോടിയും). കൂടാതെ, അധികമായി വന്ന തൊഴിലാളികളില്‍ 2.99 കോടിയും സ്ത്രീകളാണ് (63 ശതമാനം). 2019-20ല്‍ അധികമായി വന്ന തൊഴിലാളികളില്‍ 65 ശതമാനവും സ്വയം തൊഴില്‍ ചെയ്യുന്നവരാണ്. സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീ തൊഴിലാളികളില്‍ 75 ശതമാനവും 'കൂലിയില്ലാത്ത കുടുംബത്തൊഴിലാളി'യാണ്. അധിക തൊഴിലാളികളില്‍ 18 ശതമാനം കാഷ്വല്‍ തൊഴിലാളികളും 17 ശതമാനം 'പതിവ് വേതനമുള്ള/ശമ്പളമുള്ള ജീവനക്കാരും' ആയിരുന്നു. കൂടാതെ, 2019-20ല്‍ തൊഴിലില്ലാത്തവരുടെ എണ്ണവും 23 ലക്ഷം കുറഞ്ഞു. ഇതില്‍ കൂടുതലും ഗ്രാമീണ മേഖലയില്‍ നിന്നുള്ള പുരുഷന്മാരാണ്.

ഇന്ത്യയിലെ വ്യവസായാടിസ്ഥാനത്തിലുള്ള തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട്, 2019-20ല്‍ അധികമായി വന്ന തൊഴിലാളികളില്‍ 71 ശതമാനത്തിലധികം പേര്‍ കാര്‍ഷിക മേഖലയിലാണ്. കാര്‍ഷിക മേഖലയിലെ പുതിയ തൊഴിലാളികളില്‍ 65 ശതമാനത്തോളം സ്ത്രീകളാണ്. വ്യാപാരം, ഹോട്ടല്‍, റസ്റ്റോറന്റ് മേഖലയിലെ പുതിയ തൊഴിലാളികള്‍ 22 ശതമാനത്തിലധികം വരും. മുന്‍ വര്‍ഷം ഈ മേഖലയില്‍ പുതിയ തൊഴിലാളികള്‍ 28 ശതമാനത്തിലധികമായിരുന്നു. നിര്‍മ്മാണമേഖലയില്‍ 2018-19ലെ 5.65 ശതമാനത്തില്‍ നിന്ന് 2019-20ല്‍ 2.41 ശതമാനമായി കുറഞ്ഞു പുതിയ തൊഴിലാളികള്‍ കുറഞ്ഞു. നിര്‍മാണം 26.26 ശതമാനത്തില്‍ നിന്ന് 7.36 ശതമാനമായി.

ഉപജീവനമാര്‍ഗം വര്‍ധിപ്പിക്കുന്നതിനുള്ള പ്രധാന നയനടപടികള്‍:

ഉപജീവനമാര്‍ഗം വര്‍ധിപ്പിക്കുന്നതിനുള്ള നിരവധി നയപരമായ പ്രതികരണങ്ങള്‍ സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടി. സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ക്കൊപ്പം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കോവിഡ് സമയത്തെ തൊഴില്‍ നഷ്ടം പുനഃസ്ഥാപിക്കുന്നതിനുമായി ആത്മനിര്‍ഭര്‍ 3.0 പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് റോജ്ഗാര്‍ യോജന ഉള്‍പ്പെടെ നിരവധി നടപടികളാണു കൈക്കൊണ്ടത്.

നാട്ടിലേക്കു തിരികെയെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിലിനും ഉപജീവനത്തിനുമായി 2020 ജൂണില്‍ ഗരീബ് കല്യാണ്‍ റോജ്ഗര്‍ അഭിയാന്‍ ആരംഭിച്ചു. 6 സംസ്ഥാനങ്ങളിലെ 116 ജില്ലകളിലെ ഗ്രാമീണ മേഖലകളില്‍ തൊഴില്‍ നല്‍കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി ഇതുപയോഗപ്പെടുത്തി.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ എംജിഎന്‍ആര്‍ഇജിഎസിനുള്ള വിഹിതം 61,500 കോടി രൂപയില്‍ നിന്ന് 73,000 കോടി രൂപയായി വര്‍ദ്ധിച്ചു.  2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള വിഹിതം ഇതുവരെ 98000 കോടി രൂപയായി ഉയര്‍ത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 8.70 കോടി വ്യക്തികള്‍ക്കും 6.10 കോടി കുടുംബങ്ങള്‍ക്കും ഇതുവരെ ജോലി നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രി ശ്രമയോഗി മന്ധന്‍ (PM-SYM) യോജന, വ്യാപാരികള്‍/കടയുടമകള്‍/സ്വയംതൊഴിലാളികള്‍ എന്നിവര്‍ക്കുള്ള ദേശീയ പെന്‍ഷന്‍ പദ്ധതി, സാമൂഹിക സുരക്ഷാ പദ്ധതികള്‍ സുഗമമാക്കുന്നതിന് ഇ-ശ്രം പോര്‍ട്ടല്‍ തുടങ്ങി നിരവധി സാമൂഹ്യ സുരക്ഷാ നടപടികളെക്കുറിച്ചും സര്‍വെ വിവരിച്ചു.

ND  

****



(Release ID: 1793855) Visitor Counter : 251