പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഉത്തരാഖണ്ഡിൽ 17500 കോടി രൂപയുടെ 23 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു


"ഉത്തരാഖണ്ഡിലെ ജനങ്ങളുടെ ശക്തി ഈ ദശകത്തെ ഉത്തരാഖണ്ഡിന്റെ ദശകമാക്കും"

1976-ലാണ് ലഖ്വാർ പദ്ധതിയെക്കുറിച്ച് ആദ്യമായി ചിന്തിച്ചത്. 46 വർഷത്തിന് ശേഷം ഇന്ന് നമ്മുടെ ഗവണ്മെന്റ് അതിന്റെ പ്രവർത്തനത്തിന് തറക്കല്ലിട്ടു. ഈ കാലതാമസം ക്രിമിനൽ കുറ്റമാണ്

"പണ്ടത്തെ ഇല്ലായ്മകളും തടസ്സങ്ങളും ഇപ്പോൾ സൌകര്യങ്ങളിലേക്കും ഐക്യത്തിലേക്കും പരിവർത്തനം ചെയ്യപ്പെടുന്നു"

"ഇന്ന് ഡൽഹിയിലെയും ഡെറാഡൂണിലെയും ഗവണ്മെന്റുകളെ നയിക്കുന്നത് അധികാരമോഹമല്ല , മറിച്ച് സേവന മനോഭാവമാണ്"

“നിങ്ങളുടെ സ്വപ്നങ്ങളാണ് ഞങ്ങളുടെ തീരുമാനങ്ങൾ; നിങ്ങളുടെ ആഗ്രഹമാണ് ഞങ്ങളുടെ പ്രചോദനം; നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്.

Posted On: 30 DEC 2021 3:28PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്  17500 കോടിയിലധികം വരുന്ന 23 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും  ഉത്തരാഖണ്ഡിൽ നിർവഹിച്ചു. 1976-ൽ ആദ്യമായി വിഭാവനം ചെയ്തതും വർഷങ്ങളായി മുടങ്ങിക്കിടക്കുന്നതുമായ ലഖ്വാർ മൾട്ടി പർപ്പസ് പദ്ധതിയുടെ തറക്കല്ലിടൽ അദ്ദേഹം നിർവഹിച്ചു. 8700 കോടി രൂപയുടെ റോഡ് മേഖലാ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. വിദൂര, ഗ്രാമ, അതിർത്തി പ്രദേശങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് ഈ റോഡ് പദ്ധതികൾ സാക്ഷാത്കരിക്കും. കൈലാസ് മാനസരോവർ യാത്രയ്ക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റിയും ലഭിക്കും. ഉദംസിംഗ് നഗറിൽ എയിംസ് ഋഷികേശ് ഉപ കേന്ദ്രത്തിന്റെയും പിത്തോരഗഡിലെ ജഗ്ജീവൻ റാം ഗവണ്മെന്റ്  മെഡിക്കൽ കോളേജിന്റെയും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. ഈ  ഉപ കേന്ദ്രങ്ങൾ  രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ലോകോത്തര മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിന് അനുസൃതമായിരിക്കും. കാശിപൂരിലെ അരോമ പാർക്കിന്റെയും സിതാർഗഞ്ചിലെ പ്ലാസ്റ്റിക് ഇൻഡസ്ട്രിയൽ പാർക്കിന്റെയും സംസ്ഥാനത്തുടനീളമുള്ള പാർപ്പിടം, ശുചിത്വം, കുടിവെള്ള വിതരണം തുടങ്ങിയ മേഖലകളിലെ  മറ്റ് നിരവധി സംരംഭങ്ങൾക്ക് അദ്ദേഹം തറക്കല്ലിട്ടു.

സദസിനെ അഭിസംബോധന ചെയ്യവെ ,   കുമയൂണുമായുള്ള ദീർഘകാല ബന്ധം പ്രധാനമന്ത്രി അനുസ്മരിക്കുകയും ഉത്തരാഖണ്ഡ് തൊപ്പി നൽകി അദ്ദേഹത്തെ ആദരിച്ചതിന് മേഖലയിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്യുന്നതായി പ്രധാനമന്ത്രി പറഞ്ഞു.  ഉത്തരാഖണ്ഡിലെ ജനങ്ങളുടെ ശക്തി ഈ ദശകത്തെ ഉത്തരാഖണ്ഡിന്റെ ദശകമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിൽ വളരുന്ന ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, ചാർ ധാം പദ്ധതി, പുതിയ റെയിൽ പാതകൾ എന്നിവ ഈ ദശകത്തെ ഉത്തരാഖണ്ഡിന്റെ ദശകമാക്കും. ജലവൈദ്യുതി, വ്യവസായം, വിനോദസഞ്ചാരം, പ്രകൃതി കൃഷി, കണക്റ്റിവിറ്റി എന്നീ മേഖലകളിൽ ഉത്തരാഖണ്ഡ് കൈവരിച്ച മുന്നേറ്റങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു, അവ  ഈ ദശകത്തെ ഉത്തരാഖണ്ഡിന്റെ ദശകമാക്കും.

മലയോര മേഖലകളെ വികസനത്തിൽ നിന്ന് അകറ്റി നിർത്തിയ ചിന്താധാര, മലയോര മേഖലകളുടെ വികസനത്തിനായി അക്ഷീണം പ്രയത്നിക്കുന്ന ചിന്താധാര എന്നിങ്ങനെ രണ്ടു ചിന്താധാരകൾ ഉണ്ടെന്ന്  പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.  വികസനത്തിന്റെയും സൗകര്യങ്ങളുടെയും അഭാവത്തിൽ പലരും ഈ മേഖലയിൽ നിന്ന് മറ്റിടങ്ങളിലേക്ക് കുടിയേറി. സബ്‌കാ സാത്ത് സബ്‌കാ വികാസ് എന്ന ആശയത്തോടെയാണ് ഗവണ്മെന്റ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉധം സിംഗ് നഗറിലെ എയിംസ് ഋഷികേശ് ഉപ കേന്ദ്രത്തിന്റെയും പിത്തോരഗഡിലെ ജഗ്ജീവൻ റാം ഗവണ്മെന്റ്  മെഡിക്കൽ കോളേജിന്റെയും ശിലാസ്ഥാപനം സംസ്ഥാനത്തെ മെഡിക്കൽ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ആരംഭിക്കുന്ന പദ്ധതികൾ ഉൾപ്പെടെയുള്ള പദ്ധതികൾ സംസ്ഥാനത്തെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് തറക്കല്ലിടുന്നത് പ്രതിജ്ഞാ ശിലകളാണെന്നും അത് പൂർണ ദൃഢനിശ്ചയത്തോടെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിലെ ഇല്ലായ്മകളും ബുദ്ധിമുട്ടുകളും ഇപ്പോൾ സൗകര്യങ്ങളിലേക്കും ഐക്യത്തിലേക്കും മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഹർ ഘർ ജൽ, ശൗചാലയങ്ങൾ, ഉജ്ജ്വല പദ്ധതി, പിഎംഎവൈ എന്നിവയിലൂടെ കഴിഞ്ഞ ഏഴ് വർഷത്തിനിടെ സ്ത്രീകളുടെ ജീവിതത്തിന് പുതിയ സൗകര്യങ്ങളും അന്തസ്സും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗവണ്മെന്റ്  പദ്ധതികളിലെ കാലതാമസം മുമ്പ് ഗവണ്മെന്റിലുണ്ടായിരുന്നവരുടെ സ്ഥിരം വ്യാപാരമുദ്രയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഇന്ന് ഉത്തരാഖണ്ഡിൽ ആരംഭിച്ച ലഖ്വാർ പദ്ധതിക്കും ഇതേ ചരിത്രമുണ്ട്. 1976-ലാണ് പദ്ധതിയെക്കുറിച്ച് ആദ്യം ചിന്തിച്ചത്. 46 വർഷത്തിന് ശേഷം ഇന്ന് നമ്മുടെ ഗവണ്മെന്റ് അതിന്റെ പ്രവർത്തനത്തിന് തറക്കല്ലിട്ടു. ഈ കാലതാമസം ഒരു ക്രിമിനൽ കുറ്റമല്ലാതെ മറ്റൊന്നുമല്ല , ”അദ്ദേഹം പറഞ്ഞു.

ഗംഗോത്രി മുതൽ ഗംഗാസാഗർ വരെയുള്ള ദൗത്യത്തിലാണ് ഗവണ്മെന്റ്  ഏർപ്പെട്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശൗചാലയങ്ങളുടെ നിർമാണവും മെച്ചപ്പെട്ട മലിനജല സംവിധാനവും ആധുനിക ജല ശുദ്ധീകരണ സൗകര്യങ്ങളും വന്നതോടെ ഗംഗയിൽ പതിക്കുന്ന അഴുക്കുചാലുകളുടെ എണ്ണം അതിവേഗം കുറയുന്നു. അതുപോലെ, നൈനിത്താൾ  ജീലും ശ്രദ്ധിക്കപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഒപ്റ്റിക്കൽ ടെലിസ്‌കോപ്പും നൈനിറ്റാളിലെ ദേവസ്ഥലിൽ കേന്ദ്ര ഗവണ്മെന്റ് സ്ഥാപിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് രാജ്യത്തെയും വിദേശത്തെയും ശാസ്ത്രജ്ഞർക്ക് ഒരു പുതിയ സൗകര്യം മാത്രമല്ല, ഈ മേഖലയ്ക്ക് ഒരു പുതിയ സ്വത്വവും  നേടിക്കൊടുത്തു. ഡൽഹിയിലെയും ഡെറാഡൂണിലെയും ഗവൺമെന്റുകളെ  നയിക്കുന്നത് അധികാരമോഹമല്ല, മറിച്ച് സേവനമനോഭാവമാണെന്ന്  അദ്ദേഹം പറഞ്ഞു.

അതിർത്തി സംസ്ഥാനമായിട്ടും പ്രതിരോധവുമായി ബന്ധപ്പെട്ട പല ആവശ്യങ്ങളും അവഗണിക്കപ്പെട്ടതിൽ പ്രധാനമന്ത്രി വിലപിച്ചു. കണക്റ്റിവിറ്റിക്കൊപ്പം ദേശീയ സുരക്ഷയുടെ എല്ലാ വശങ്ങളും അവഗണിക്കപ്പെട്ടു. സൈനികർക്ക് കണക്റ്റിവിറ്റി, അവശ്യ കവചങ്ങൾ, വെടിക്കോപ്പുകൾ, ആയുധങ്ങൾ എന്നിവയ്ക്കായി കാത്തിരിക്കേണ്ടിവരുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വികസനത്തിന്റെ വേഗം കൂട്ടാനാണ് ഉത്തരാഖണ്ഡ് ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അദ്ദേഹം പറഞ്ഞു “നിങ്ങളുടെ സ്വപ്നങ്ങളാണ് ഞങ്ങളുടെ തീരുമാനങ്ങൾ; നിങ്ങളുടെ ആഗ്രഹമാണ് ഞങ്ങളുടെ പ്രചോദനം; നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്." ഉത്തരാഖണ്ഡിലെ ജനങ്ങളുടെ ദൃഢനിശ്ചയം ഈ ദശകത്തെ ഉത്തരാഖണ്ഡിന്റെ ദശകമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

***

DS/AK



(Release ID: 1786339) Visitor Counter : 166