പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബാങ്ക് നിക്ഷേപ ഇന്‍ഷുറന്‍സ് പരിപാടിയില്‍ പ്രധാനമന്ത്രി നിക്ഷേപകരെ അഭിസംബോധന ചെയ്തു


''കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍, ഒരു ലക്ഷത്തിലധികം നിക്ഷേപകര്‍ക്ക് വര്‍ഷങ്ങളായി കുടുങ്ങിക്കിടന്ന പണം തിരികെ ലഭിച്ചു. ഈ തുക 1300 കോടിയിലധികം വരും''.


'ഇന്നത്തെ പുതിയ ഇന്ത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നു, ഇന്നത്തെ ഇന്ത്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നില്ല'


'ദരിദ്രരുടെ ആശങ്ക മനസ്സിലാക്കി, ഇടത്തരക്കാരുടെ ആശങ്ക മനസ്സിലാക്കി, ഞങ്ങള്‍ ഗ്യാരണ്ടി തുക 5 ലക്ഷം രൂപയായി ഉയര്‍ത്തി'


'നേരത്തെ റീഫണ്ടിന് സമയപരിധി ഇല്ലായിരുന്നു, ഇപ്പോള്‍ ഞങ്ങളുടെ ഗവണ്‍മെന്റ് 90 ദിവസത്തിനുള്ളില്‍ റീഫണ്ട് ചെയ്യേണ്ടത് നിര്‍ബന്ധമാക്കിയിരിക്കുന്നു'


''രാജ്യത്തിന്റെ അഭിവൃദ്ധിയില്‍ ബാങ്കുകള്‍ക്ക് വലിയ പങ്കുണ്ട്. ബാങ്കുകളുടെ അഭിവൃദ്ധിക്ക്, നിക്ഷേപകരുടെ പണം സുരക്ഷിതമാകുന്നതും ഒരുപോലെ പ്രധാനമാണ്. ഞങ്ങള്‍ക്ക് ബാങ്കിനെ രക്ഷിക്കണമെങ്കില്‍, നിക്ഷേപകര്‍ സംരക്ഷിക്കപ്പെടണം.


'ലോകത്തിലെ വികസിത രാജ്യങ്ങള്‍ പോലും അവരുടെ പൗരന്മാര്‍ക്ക് സഹായം നല്‍കാന്‍ പാടുപെടുമ്പോള്‍, ഇന്ത്യയുടെ മിക്കവാറും എല്ലാ വിഭാഗങ്ങള്‍ക്കും വളരെ വേഗത്തില്‍ നേരിട്ട് സഹായം നല്‍കി'


ജന്‍ധന്‍ യോജനയ്ക്ക് കീഴില്‍ ആരംഭിച്ച കോടിക്കണക്കിന് ബാങ്ക് അക്കൗണ്ടുകളില്‍ പകുതിയിലേറെയും സ്ത്രീകളുടേതാണ്.


Posted On: 12 DEC 2021 1:26PM by PIB Thiruvananthpuram

''നിക്ഷേപകര്‍ ആദ്യം: ഉറപ്പുള്ള സമയബന്ധിത നിക്ഷേപ ഇന്‍ഷുറന്‍സ് തുക 5 ലക്ഷം രൂപ വരെ'' എന്നതുമായി ബന്ധപ്പെട്ട ചടങ്ങിനെ ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. കേന്ദ്ര ധനമന്ത്രി, ധനകാര്യ സഹമന്ത്രി, ആര്‍ബിഐ ഗവര്‍ണര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നിക്ഷേപകരില്‍ ചിലര്‍ക്കുള്ള ചെക്കുകളും പ്രധാനമന്ത്രി കൈമാറി.

ദശാബ്ദങ്ങളായി തുടരുന്ന ഒരു വലിയ പ്രശ്നം എങ്ങനെ പരിഹരിക്കപ്പെട്ടു എന്നതിന് ഈ ദിവസം സാക്ഷ്യം വഹിക്കുന്നുവെന്നും അതുകൊണ്ട് രാജ്യത്തെ ബാങ്കിംഗ് മേഖലയ്ക്കും കോടിക്കണക്കിന് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.  'നിക്ഷേപകര്‍ ആദ്യം' എന്നതിന്റെ ആത്മാവ് വളരെ അര്‍ത്ഥവത്തായതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ലക്ഷത്തിലധികം നിക്ഷേപകര്‍ക്ക് വര്‍ഷങ്ങളായി കുടുങ്ങിക്കിടന്ന പണം തിരികെ ലഭിച്ചു. ഈ തുക 1300 കോടിയിലധികം വരും, ശ്രീ മോദി പറഞ്ഞു.

 പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിച്ചാല്‍ മാത്രമേ ഏതൊരു രാജ്യത്തിനും പ്രശ്നങ്ങള്‍ വഷളാകാതെ രക്ഷിക്കാനാകൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.  എന്നിരുന്നാലും, വര്‍ഷങ്ങളായി പ്രശ്‌നങ്ങളില്‍ നിന്നു മാറി നനടക്കാനുള്ള പ്രവണതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ പുതിയ ഇന്ത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നു, ഇന്ന് ഇന്ത്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുിപ്പോകുന്നില്ല.

ഇന്ത്യയില്‍ ബാങ്ക് നിക്ഷേപകര്‍ക്കുള്ള ഇന്‍ഷുറന്‍സ് സംവിധാനം 1960-കളില്‍ നിലവില്‍ വന്നതായി പ്രധാനമന്ത്രി അറിയിച്ചു. നേരത്തെ ബാങ്കില്‍ നിക്ഷേപിച്ച തുകയില്‍ 50,000 രൂപ വരെ മാത്രമേ ഗ്യാരണ്ടി നല്‍കിയിരുന്നുള്ളൂ.  പിന്നീട് ഒരു ലക്ഷം രൂപയായി ഉയര്‍ത്തി.അതായത് ബാങ്ക് മുങ്ങിയാല്‍ നിക്ഷേപകര്‍ക്ക് ഒരു ലക്ഷം രൂപ വരെ മാത്രമേ ലഭിക്കൂ എന്ന വ്യവസ്ഥയുണ്ടായിരുന്നു.  ഈ പണം എപ്പോള്‍ നല്‍കുമെന്നതിന് സമയപരിധിയില്ല.  'ദരിദ്രരുടെ ആശങ്ക മനസ്സിലാക്കി, ഇടത്തരക്കാരുടെ ആശങ്ക മനസ്സിലാക്കി, ഞങ്ങള്‍ ഈ തുക 5 ലക്ഷം രൂപയായി ഉയര്‍ത്തി', പ്രധാനമന്ത്രി പറഞ്ഞു.  മറ്റൊരു പ്രശ്‌നം നിയമഭേദഗതിയിലൂടെ പരിഹരിച്ചു.

''നേരത്തെ റീഫണ്ടിന് സമയപരിധി ഇല്ലായിരുന്നെങ്കില്‍, ഇപ്പോള്‍ ഞങ്ങളുടെ സര്‍ക്കാര്‍ 90 ദിവസത്തിനുള്ളില്‍ അതായത് 3 മാസത്തിനുള്ളില്‍ അത് നിര്‍ബന്ധമാക്കിയിരിക്കുന്നു.  അതായത്, ഒരു ബാങ്ക് മുങ്ങിയാലും നിക്ഷേപകര്‍ക്ക് 90 ദിവസത്തിനുള്ളില്‍ പണം തിരികെ ലഭിക്കും,' അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ അഭിവൃദ്ധിയില്‍ ബാങ്കുകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.  ബാങ്കുകളുടെ അഭിവൃദ്ധിക്ക്, നിക്ഷേപകരുടെ പണം സുരക്ഷിതമാകുന്നതും ഒരുപോലെ പ്രധാനമാണ്. നമുക്ക് ബാങ്കിനെ രക്ഷിക്കണമെങ്കില്‍ നിക്ഷേപകരെ സംരക്ഷിക്കണം.

വര്‍ഷങ്ങളായി നിരവധി ചെറുകിട പൊതുമേഖലാ ബാങ്കുകളെ വലിയ ബാങ്കുകളുമായി ലയിപ്പിച്ചതിലൂടെ അവയുടെ ശേഷിയും പ്രാപ്തിയും സുതാര്യതയും എല്ലാ വിധത്തിലും ശക്തിപ്പെടുത്തിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.  സഹകരണ ബാങ്കുകളെ ആര്‍ബിഐ നിരീക്ഷിക്കുമ്പോള്‍ സാധാരണ നിക്ഷേപകരുടെ വിശ്വാസം വര്‍ധിപ്പിക്കുന്നു.  

പ്രശ്നം ബാങ്ക് അക്കൗണ്ടിന്റെ കാര്യത്തില്‍ മാത്രമല്ല; വിദൂര ഗ്രാമങ്ങളിലേക്ക് ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കുന്നതിലും പ്രശ്നമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.  ഇന്ന്, രാജ്യത്തെ മിക്കവാറും എല്ലാ ഗ്രാമങ്ങളിലും, ഒരു ബാങ്ക് ശാഖയുടെ അല്ലെങ്കില്‍ ഒരു ബാങ്ക് ഇടപാടിന്റെ സൗകര്യം 5 കിലോമീറ്റര്‍ ചുറ്റളവില്‍ ലഭ്യമായിരിക്കുന്നു. ഏറ്റവും ചെറിയ ഇടപാടുകള്‍ പോലും എപ്പോള്‍ വേണമെങ്കിലും എവിടെയും 24 മണിക്കൂറും ഡിജിറ്റലായി ചെയ്യാന്‍ ഇന്ന് ഇന്ത്യയിലെ സാധാരണ പൗരന് കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ദുരന്തത്തിലും ഇന്ത്യയുടെ ബാങ്കിംഗ് സംവിധാനത്തെ സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ സഹായിച്ച ഇത്തരം നിരവധി പരിഷ്‌കാരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.  'ലോകത്തിലെ വികസിത രാജ്യങ്ങള്‍ പോലും അവരുടെ പൗരന്മാര്‍ക്ക് സഹായം നല്‍കാന്‍ പാടുപെടുമ്പോള്‍, ഇന്ത്യ രാജ്യത്തിന്റെ മിക്കവാറും എല്ലാ വിഭാഗങ്ങള്‍ക്കും അതിവേഗം നേരിട്ട് സഹായം നല്‍കി', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദരിദ്രര്‍, സ്ത്രീകള്‍, വഴിയോരക്കച്ചവടക്കാര്‍, ചെറുകിട കര്‍ഷകര്‍ തുടങ്ങിയ വലിയൊരു വിഭാഗത്തിന് ഇന്‍ഷുറന്‍സ്, ബാങ്ക് വായ്പകള്‍, സാമ്പത്തിക ശാക്തീകരണം തുടങ്ങിയ സൗകര്യങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വീകരിച്ച നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.  രാജ്യത്തെ സ്ത്രീകളിലേക്ക് നേരത്തെ ബാങ്കിംഗ് കാര്യമായ രീതിയില്‍ എത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.  ഇത് തന്റെ ഗവണ്‍മെന്റ് മുന്‍ഗണനയായി എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജന്‍ധന്‍ യോജന പ്രകാരം ആരംഭിച്ച കോടിക്കണക്കിന് ബാങ്ക് അക്കൗണ്ടുകളില്‍ പകുതിയിലേറെയും സ്ത്രീകളുടേതാണ്. 'ഈ ബാങ്ക് അക്കൗണ്ടുകള്‍ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തില്‍ ചെലുത്തുന്ന സ്വാധീനം, അടുത്തിടെ നടന്ന ദേശീയ കുടുംബാരോഗ്യ സര്‍വേയിലും ഞങ്ങള്‍ കണ്ടിട്ടുണ്ട്', അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വാണിജ്യ ബാങ്കുകളിലെയും സേവിംഗ്സ്, ഫിക്‌സഡ്, കറന്റ്, റിക്കറിംഗ് ഡെപ്പോസിറ്റുകള്‍ മുതലായ എല്ലാ നിക്ഷേപങ്ങളെയും നിക്ഷേപ ഇന്‍ഷുറന്‍സ് പരിരക്ഷിക്കുന്നു.  സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന, കേന്ദ്ര, പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്കും പരിരക്ഷ ലഭിക്കും.  ഒരു അതിപ്രധാന പരിഷ്‌കരണത്തിലൂടെ ബാങ്ക് നിക്ഷേപ ഇന്‍ഷുറന്‍സ് പരിരക്ഷ ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ചു ലക്ഷമായി വര്‍ധിപ്പിച്ചു.

ഓരോ നിക്ഷേപകനും 5 ലക്ഷം രൂപ നിക്ഷേപ ഇന്‍ഷുറന്‍സ് പരിരക്ഷയോടെ, ഒരു ബാങ്കിന്  മുന്‍ സാമ്പത്തിക വര്‍ഷാവസാനം പൂര്‍ണ്ണ പരിരക്ഷിത അക്കൗണ്ടുകളുടെ എണ്ണം മൊത്തം അക്കൗണ്ടുകളുടെ 98.1% ആയിരുന്നു; അന്താരാഷ്ട്ര തലത്തില്‍ 80 ശതമാനം മാത്രമായിരിക്കെയാണിത്.

റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ക്ക് കീഴിലുള്ള 16 അര്‍ബന്‍ സഹകരണ ബാങ്കുകളിലെ നിക്ഷേപകരില്‍ നിന്ന് ലഭിച്ച നിക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ നിക്ഷേപ പരിരക്ഷാ, ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്‍ അടുത്തിടെ ഇടക്കാല പേയ്മെന്റുകളുടെ ആദ്യ ഗഡു പുറത്തിറക്കി.  ഒരു ലക്ഷത്തിലധികം നിക്ഷേപകരുടെ അപക്ഷകള്‍ പരിഗണിച്ച് ബാങ്ക് അക്കൗണ്ടുകളിലേക്ക് 1300 കോടിയിലധികം രൂപ നല്‍കി.

****
 


(Release ID: 1780644)