പ്രധാനമന്ത്രിയുടെ ഓഫീസ്‌

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നവംബർ 25ന് നിർവഹിക്കും


കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും ഭാവിയിൽ ഒരുങ്ങുന്ന വ്യോമയാന മേഖല സൃഷ്ടിക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് വിമാനത്താവളത്തിന്റെ നിർമ്മിതി


അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി യു പി


2024-ഓടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കും


രാജ്യത്തു് ആദ്യമായിട്ടാണ് ഒരു സംയോജിത മൾട്ടി മോഡൽ കാർഗോ ഹബ്ബുമായി ഒരു വിമാനത്താവളമെന്ന ആശയം രൂപം കൊള്ളുന്നത്


വിമാനത്താവളം ഉത്തരേന്ത്യയുടെ ലോജിസ്റ്റിക്‌സ് ഗേറ്റ്‌വേയായി ആഗോള ലോജിസ്റ്റിക്‌സ് ഭൂപടത്തിൽ യുപിയ്ക്ക് ഇടം കണ്ടെത്താൻ സഹായിക്കുകയും ചെയ്യും


വ്യാവസായിക ഉൽപന്നങ്ങളുടെ തടസ്സങ്ങളില്ലാത്ത ചലനം സുഗമമാക്കുന്നതിലൂടെ, മേഖലയുടെ ദ്രുതഗതിയിലുള്ള വ്യാവസായിക വളർച്ച വർദ്ധിപ്പിക്കുന്നതിൽ വിമാനത്താവളം നിർണായക പങ്ക് വഹിക്കും.


തടസ്സമില്ലാത്ത മൾട്ടി മോഡൽ കണക്റ്റിവിറ്റിയാണ് വിമാനത്താവളത്തിന്റെ ഒരു പ്രധാന സവിശേഷത


മൊത്തം പുറന്തള്ളൽ പൂജ്യമായിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം ആയിരിക്കും ഇത്

Posted On: 23 NOV 2021 9:29AM by PIB Thiruvananthpuram

ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിലെ ജെവാറിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 നവംബർ 25 ഉച്ചയ്ക്ക് ഒരുമണിക്ക്  നോയിഡ ഇന്റർനാഷണൽ എയർപോർട്ടിന്റെ  തറക്കല്ലിടുന്നത്തോടെ  അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി ഉത്തർപ്രദേശ് മാറാൻ ഒരുങ്ങുകയാണ്. 

കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും ഭാവിയിലേയ്ക്ക്  ഒരുങ്ങുന്ന വ്യോമയാന മേഖല സൃഷ്ടിക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് വിമാനത്താവളത്തിന്റെ വികസനം. ഈ മഹത്തായ ദർശനത്തിന്റെ പ്രത്യേക ശ്രദ്ധ ഉത്തർപ്രദേശ്  സംസ്ഥാനത്താണ്. അടുത്തിടെ ഉദ്ഘാടനം ചെയ്ത കുശിനഗർ വിമാനത്താവളവും,  അയോധ്യയിലെ നിർമ്മാണത്തിലിരിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളവും ഉൾപ്പെടെ ഒന്നിലധികം പുതിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ വികസനത്തിന് അത്  സാക്ഷ്യം വഹിക്കുന്നു.

ഉത്തരേന്ത്യയുടെ ലോജിസ്റ്റിക്‌സ് ഗേറ്റ്‌വേയായിരിക്കും ഈ വിമാനത്താവളം. അതിന്റെ വലിപ്പവും  ശേഷിയും കാരണം, വിമാനത്താവളം യുപിക്ക് ഒരു ഗെയിം ചേഞ്ചർ ആയിരിക്കും. ഇത് യുപിയുടെ സാധ്യതകൾ ലോകത്തിന് തുറന്നുകൊടുക്കുകയും ആഗോള ലോജിസ്റ്റിക്സ് മാപ്പിൽ സംസ്ഥാനത്തെ സ്ഥാപിക്കാൻ സഹായിക്കുകയും ചെയ്യും. ആദ്യമായിട്ടാണ്  ഇന്ത്യയിൽ ഒരു വിമാനത്താവളം ഒരു സംയോജിത മൾട്ടി മോഡൽ കാർഗോ ഹബ്ബുമായി വിഭാവനം ചെയ്തിട്ടുള്ളത് . ലോജിസ്റ്റിക്സിന്റെ ആകെ ചെലവും സമയവും കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.  ഡെഡിക്കേറ്റഡ് കാർഗോ ടെർമിനലിന് 20 ലക്ഷം മെട്രിക് ടൺ ശേഷിയുണ്ടാകും, ഇത് 80 ലക്ഷം മെട്രിക് ടണ്ണായി വികസിപ്പിക്കും. വ്യാവസായിക ഉൽപന്നങ്ങളുടെ തടസ്സങ്ങളില്ലാത്ത ചലനം സുഗമമാക്കുന്നതിലൂടെ, ഈ മേഖലയിലേക്ക്  വലിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ദ്രുതഗതിയിലുള്ള വ്യാവസായിക വളർച്ച വർദ്ധിപ്പിക്കുന്നതിനും പ്രാദേശിക ഉൽപന്നങ്ങൾ ദേശീയ അന്തർദേശീയ വിപണികളിലേക്ക് എത്തിക്കുന്നതിനും സഹായിക്കുന്നതിൽ വിമാനത്താവളം നിർണായക പങ്ക് വഹിക്കും. ഇത് നിരവധി സംരംഭങ്ങൾക്ക് പുതിയ അവസരങ്ങൾ കൊണ്ടുവരും, കൂടാതെ വലിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും.

മൾട്ടിമോഡൽ ട്രാൻസിറ്റ് ഹബ്, ഹൗസിംഗ് മെട്രോ, ഹൈ സ്പീഡ് റെയിൽ സ്റ്റേഷനുകൾ, ടാക്സി, ബസ് സർവീസുകൾ, സ്വകാര്യ പാർക്കിംഗ് എന്നിവ ഉൾക്കൊള്ളുന്ന ഒരു ഗ്രൗണ്ട് ട്രാൻസ്പോർട്ടേഷൻ സെന്റർ വിമാനത്താവളത്തിൽ  വികസിപ്പിക്കും. റോഡ്, റെയിൽ, മെട്രോ എന്നിവയുമായി വിമാനത്താവളത്തിന്റെ തടസ്സങ്ങളില്ലാത്ത കണക്റ്റിവിറ്റി ഇത് സാധ്യമാക്കും. നോയിഡയും ഡൽഹിയും തടസ്സരഹിത മെട്രോ സർവീസ് വഴി വിമാനത്താവളവുമായി ബന്ധിപ്പിക്കും. യമുന എക്‌സ്‌പ്രസ്‌വേ, വെസ്റ്റേൺ പെരിഫറൽ എക്‌സ്‌പ്രസ്‌വേ, ഈസ്റ്റേൺ പെരിഫറൽ എക്‌സ്‌പ്രസ്‌വേ, ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേ തുടങ്ങി സമീപത്തെ എല്ലാ പ്രധാന റോഡുകളും ഹൈവേകളും വിമാനത്താവളവുമായി ബന്ധിപ്പിക്കും. ഡൽഹി-വാരാണസി ഹൈ സ്പീഡ് റെയിലുമായി വിമാനത്താവളം ബന്ധിപ്പിക്കും, ഇത് ഡൽഹിക്കും വിമാനത്താവളത്തിനുമിടയിൽ 21 മിനിറ്റിനുള്ളിൽ യാത്ര സാധ്യമാക്കും.

വിമാനത്താവളത്തിൽ അത്യാധുനിക എം ആർ ഒ (മെയിന്റനൻസ്, റിപ്പയർ & ഓവർഹോളിംഗ്) സേവനവും ഉണ്ടായിരിക്കും. കുറഞ്ഞ പ്രവർത്തനച്ചെലവും യാത്രക്കാർക്ക് തടസ്സമില്ലാത്തതും വേഗത്തിലുള്ളതുമായ ട്രാൻസ്ഫർ പ്രക്രിയകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുമാണ്  വിമാനത്താവളത്തിന്റെ രൂപകൽപ്പന. ഒപ്പം  ഒരു സ്വിംഗ് എയർക്രാഫ്റ്റ് സ്റ്റാൻഡ് കൺസെപ്റ്റ് അവതരിപ്പിക്കുന്നു, വിമാനത്തിന്റെ സ്ഥാനം മാറ്റാതെ തന്നെ ഒരേ കോൺടാക്റ്റ് സ്റ്റാൻഡിൽ നിന്ന് ആഭ്യന്തര, അന്തർദ്ദേശീയ ഫ്ലൈറ്റുകൾക്കായി ഒരു വിമാനം പ്രവർത്തിപ്പിക്കാൻ എയർലൈനുകൾക്ക് അയവു  നൽകുന്നു. ഇത് സുഗമവും തടസ്സങ്ങളില്ലാത്തതുമായ യാത്രാ കൈമാറ്റ പ്രക്രിയ ഉറപ്പാക്കും. 

ഇന്ത്യയിലെ ആദ്യത്തെ നെറ്റ് സീറോ എമിഷൻ എയർപോർട്ടായിരിക്കും ഇത്. പ്രോജക്ട് സൈറ്റിൽ നിന്നുള്ള മരങ്ങൾ ഉപയോഗിച്ച് ഫോറസ്റ്റ് പാർക്കായി വികസിപ്പിക്കാൻ സമർപ്പിത ഭൂമി നീക്കിവച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ വികസനത്തിലുടനീളം  എല്ലാ തദ്ദേശീയ ജീവജാലങ്ങളെയും സംരക്ഷിക്കും.

10,050 കോടിയിലധികം രൂപ ചെലവഴിച്ചാണ് വിമാനത്താവളത്തിന്റെ ആദ്യഘട്ട വികസനം നടത്തുന്നത്. 1300 ഹെക്ടറിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന, പൂർത്തീകരിച്ച ആദ്യഘട്ട വിമാനത്താവളത്തിന് പ്രതിവർഷം 1.2 കോടി യാത്രക്കാർക്ക് സേവനം നൽകാനുള്ള ശേഷിയുണ്ടാകും, ഇതിന്റെ നിർമ്മാണ ജോലികൾ 2024-ഓടെ പൂർത്തിയാകും. ഭൂമി ഏറ്റെടുക്കൽ, ദുരിതബാധിതരായ കുടുംബങ്ങളുടെ പുനരധിവാസം എന്നിവയുമായി ബന്ധപ്പെട്ട ആദ്യ ഘട്ടത്തിന്റെ പ്രാഥമിക  പ്രവർത്തനങ്ങൾ  പൂർത്തിയായി.

****



(Release ID: 1774184) Visitor Counter : 213