പ്രധാനമന്ത്രിയുടെ ഓഫീസ്‌

കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലും ആഫ്രിക്ക അവന്യൂവിലും പ്രതിരോധ ഓഫീസ് സമുച്ചയങ്ങള്‍ ഉദ്ഘാടനംചെയ്ത് പ്രധാനമന്ത്രി


സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ നവ ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അനുസൃതമായി രാജ്യതലസ്ഥാനം വികസിപ്പിക്കുന്നതില്‍ രാജ്യം മറ്റൊരു ചുവടുകൂടിവച്ചു: പ്രധാനമന്ത്രി

തലസ്ഥാനനഗരിയില്‍ ആധുനിക പ്രതിരോധ മേഖല ഒരുക്കുന്നതിലേയ്ക്കുള്ള വലിയ ചുവടുവയ്പ്: പ്രധാനമന്ത്രി

ഏതൊരു രാജ്യത്തിന്റെയും തലസ്ഥാനം ആ രാജ്യത്തിന്റെ ചിന്തകളുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതീകമാണ്: പ്രധാനമന്ത്രി

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്; ഇന്ത്യയുടെ തലസ്ഥാനവും അത്തരത്തില്‍ ജനങ്ങളെയും പൗരന്മാെരയും കേന്ദ്രീകരിച്ചുള്ളതാകണം: പ്രധാനമന്ത്രി

ജീവിതം സുഗമമാക്കുന്നതിലും വ്യവസായ നടത്തിപ്പ് സുഗമമാക്കുന്നതിലും ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ആധുനിക അടിസ്ഥാനസൗകര്യങ്ങള്‍ക്കു വലിയ പങ്കുണ്ട്: പ്രധാനമന്ത്രി

നയങ്ങളും ഉദ്ദേശ്യങ്ങളും വ്യക്തമെങ്കില്‍, കരുത്തുറ്റ ഇച്ഛാശക്തിയുണ്ടെങ്കില്‍, സത്യസന്ധമായി പരിശ്രമിച്ചാല്‍ എല്ലാം സാധ്യമാകും: പ്രധാനമന്ത്രി

നിശ്ചിതസമയത്തിനുമുമ്പ് പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നത് മാറിയ സമീപനവും ചിന്തയും പ്രകടമാക്കുന്നു: പ്രധാനമന്ത്രി

Posted On: 16 SEP 2021 12:56PM by PIB Thiruvananthpuram

ന്യൂഡല്‍ഹി കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലെയും ആഫ്രിക്ക അവന്യൂവിലെയും പ്രതിരോധ ഓഫീസ് സമുച്ചയങ്ങള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ആഫ്രിക്ക അവന്യൂവിലെ പ്രതിരോധ ഓഫീസ് സമുച്ചയം അദ്ദേഹം സന്ദര്‍ശിക്കുകയും കര-നാവിക-വ്യോമസേന ഉദ്യോഗസ്ഥരുമായി സംവദിക്കുകയും ചെയ്തു.

ഇന്ന് സമുച്ചയങ്ങളുടെ ഉദ്ഘാടനത്തോടെ, സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ നവ ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അനുസൃതമായി രാജ്യതലസ്ഥാനം വികസിപ്പിക്കുന്നതില്‍ രാജ്യം മറ്റൊരു ചുവടുകൂടിവച്ചിരിക്കുകയാണെന്ന് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രണ്ടാം ലോകമഹായുദ്ധസമയത്ത് നിര്‍മ്മിച്ച ചെറിയ താവളങ്ങളില്‍ നിന്നാണ് വളരെക്കാലമായി പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുതിരലായങ്ങളായും പട്ടാളക്യാമ്പുകളായും ഉപയോഗിക്കാന്‍ കണക്കാക്കി മാത്രം നിര്‍മിച്ചവയായിരുന്നു അവ. ''ഈ പുതിയ പ്രതിരോധ ഓഫീസ് സമുച്ചയം നമ്മുടെ പ്രതിരോധ സേനയുടെ പ്രവര്‍ത്തനം സൗകര്യപ്രദവും ഫലപ്രദവുമാക്കുന്നതിനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തും'', അദ്ദേഹം പറഞ്ഞു.

കെജി മാര്‍ഗിലും ആഫ്രിക്ക അവന്യൂവിലും നിര്‍മ്മിച്ച ഈ അത്യാധുനിക ഓഫീസുകള്‍ രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നിര്‍വഹിക്കുന്നതിന് വളരെയധികം സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തലസ്ഥാനനഗരിയില്‍ ആധുനിക പ്രതിരോധ മേഖല ഒരുക്കുന്നതിലേയ്ക്കുള്ള വലിയ ചുവടുവയ്പാണിത്. ആത്മനിര്‍ഭര്‍ ഭാരതിന്റെ പ്രതീകങ്ങളായി ഇന്ത്യയിലെ കലാകാരന്മാരുടെ ആകര്‍ഷകമായ കലാസൃഷ്ടികള്‍ സമുച്ചയങ്ങളില്‍ ഉള്‍പ്പെടുത്തിയതിനെ അദ്ദേഹം അഭിനന്ദിച്ചു. ''ഈ സമുച്ചയങ്ങള്‍, ഡല്‍ഹിയുടെയും പരിസ്ഥിതിയുടെയും ഉണര്‍വു നിലനിര്‍ത്തിക്കൊണ്ടുതന്നെ, നമ്മുടെ സംസ്‌കാരവൈവിധ്യത്തിന്റെ ആധുനികതയെ പ്രതിഫലിപ്പിക്കുന്നു'', അദ്ദേഹം പറഞ്ഞു.

നാം തലസ്ഥാനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇത് ഒരു നഗരം മാത്രമല്ലെന്ന കാര്യം ഓര്‍ക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏതൊരു രാജ്യത്തിന്റെയും തലസ്ഥാനം ആ രാജ്യത്തിന്റെ ചിന്തകളുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതീകമാണ്. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ഇന്ത്യയുടെ തലസ്ഥാനവും അത്തരത്തില്‍ ജനങ്ങളെയും പൗരന്മാെരയും കേന്ദ്രീകരിച്ചുള്ളതാകണം.

ജീവിതം സുഗമമാക്കുന്നതിലും വ്യവസായ നടത്തിപ്പ് സുഗമമാക്കുന്നതിലും ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ആധുനിക അടിസ്ഥാനസൗകര്യങ്ങള്‍ക്കുള്ള വലിയ പങ്കിനെക്കുറിച്ചും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 'ഈ ചിന്തയുടെ പുറത്താണ് സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്', പ്രധാനമന്ത്രി പറഞ്ഞു. ജനപ്രതിനിധികള്‍ക്കുള്ള വസതികള്‍, ബാബാ സാഹിബ് അംബേദക്കറുടെ സ്മരണ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍, നിരവധി ഭവനുകള്‍, നമ്മുടെ രക്തസാക്ഷികള്‍ക്കുള്ള സ്മാരകങ്ങള്‍ എന്നിവ ഇന്ന് തലസ്ഥാനത്തിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുന്നുവെന്ന് തലസ്ഥാനനഗരിയുടെ അഭിലാഷങ്ങള്‍ക്കനുസൃതമായി നടക്കുന്ന പുതിയ നിര്‍മാണപ്രവൃത്തികള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.  


24 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട പ്രതിരോധ ഓഫീസ് സമുച്ചയത്തിന്റെ പ്രവര്‍ത്തനം വെറും 12 മാസത്തെ റെക്കോര്‍ഡ് കാലയളവിലാണ് പൂര്‍ത്തിയാക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതും തൊഴിലാളികള്‍ മുതല്‍ മറ്റെല്ലാ വെല്ലുവിളികളുടെയും കാര്യത്തില്‍ കൊറോണ സൃഷ്ടിച്ച സാഹചര്യങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍. കൊറോണക്കാലത്ത് ഈ പദ്ധതിയില്‍ നൂറുകണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിച്ചു. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തിലെ പുതിയ ചിന്തയും സമീപനവുമായി പ്രധാനമന്ത്രി ഇതിനെ ഉയര്‍ത്തിക്കാട്ടി. 'നയങ്ങളും ഉദ്ദേശ്യങ്ങളും വ്യക്തമെങ്കില്‍, കരുത്തുറ്റ ഇച്ഛാശക്തിയുണ്ടെങ്കില്‍, സത്യസന്ധമായി പരിശ്രമിച്ചാല്‍ എല്ലാം സാധ്യമാകും', പ്രധാനമന്ത്രി പറഞ്ഞു.

മാറുന്ന തൊഴില്‍ സംസ്‌കാരത്തിന്റെയും ഗവണ്‍മെന്റിന്റെ മുന്‍ഗണനകളുടെയും ആവിഷ്‌കാരമാണ് ഈ പ്രതിരോധ ഓഫീസ് സമുച്ചയങ്ങളെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളുടെ കൈവശമുള്ള ഭൂമിയുടെ മികച്ചതും ശരിയായതുമായ ഉപയോഗം അത്തരത്തില്‍ മുന്‍ഗണനകളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, സമാനമായ സമുച്ചയങ്ങള്‍ക്ക് അഞ്ച് മടങ്ങ് കൂടുതല്‍ ഭൂമി ഉപയോഗിച്ചിരുന്നതിനുപകരം 13 ഏക്കര്‍ ലാന്‍ഡ് പാര്‍സലുകളിലാണ് ഈ പ്രതിരോധ ഓഫീസ് സമുച്ചയങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. അടുത്ത 25 വര്‍ഷങ്ങളില്‍, അതായത് 'ആസാദി കാ അമൃത് കാലി'ല്‍ ഉല്‍പ്പാദനക്ഷമതയും ഗവണ്‍മെന്റ് സംവിധാനത്തിന്റെ കാര്യക്ഷമതയും അത്തരം ശ്രമങ്ങളിലൂടെ പിന്തുണയ്ക്കപ്പെടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഒരു പൊതു കേന്ദ്ര സെക്രട്ടറിയറ്റ്, ബന്ധപ്പെട്ട സമ്മേളനസ്ഥലം, മെട്രോ പോലെ സുഗമമായ കണക്റ്റിവിറ്റി എന്നിവ തലസ്ഥാനത്തെ ജനസൗഹൃദമാക്കുന്നതിന് വളരെയധികം സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.



(Release ID: 1755417) Visitor Counter : 257