പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശിക്ഷക് പര്‍വിന്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി; വിദ്യാഭ്യാസമേഖലയിലെ നിരവധി സുപ്രധാന സംരംഭങ്ങള്‍ക്കും തുടക്കം കുറിച്ചു


ആസാദി കാ അമൃത് മഹോത്സവത്തിനുകീഴില്‍ തുടങ്ങിയ പുതിയ സംരംഭങ്ങള്‍ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിക്കുകയും ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് ആഗോള ഭൂപടത്തില്‍ ഇടംകൊടുക്കുകയും ചെയ്യും: പ്രധാനമന്ത്രി

നാം ഒരു പരിവര്‍ത്തന കാലഘട്ടത്തിലാണ്; ഭാഗ്യവശാല്‍, ആധുനികവും ഭാവി കണക്കിലെടുത്തുമുള്ള പുതിയ ദേശീയ വിദ്യാഭ്യാസനയവും നമുക്കുണ്ട്: പ്രധാനമന്ത്രി

പൊതുജനപങ്കാളിത്തം വീണ്ടും ഇന്ത്യയുടെ ദേശീയ സ്വഭാവഗുണമായി മാറുന്നു: പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരം ഓരോ ഒളിമ്പ്യനും പാരാലിമ്പ്യനും 75 സ്‌കൂളുകള്‍ സന്ദര്‍ശിക്കും

വിദ്യാഭ്യാസമേഖലയിലെ പുതിയ മാറ്റങ്ങള്‍ നയാധിഷ്ഠിതം മാത്രമല്ല, പങ്കാളിത്ത അടിസ്ഥാനത്തിലുള്ളതു കൂടിയാണ്: പ്രധാനമന്ത്രി

'എല്ലാവരുടെയും പിന്തുണ, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം' എന്നിവയ്‌ക്കൊപ്പം 'എല്ലാവരുടെയും പരിശ്രമം' എന്ന രാജ്യത്തിന്റെ ദൃഢനിശ്ചയത്തിനായുള്ള വേദിപോലെയാണ് 'വിദ്യാഞ്ജലി 2.0': പ്രധാനമന്ത്രി

എല്ലാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും ബന്ധിപ്പിക്കുന്ന മികച്ച മാര്‍ഗമായി എന്‍-ഡിയര്‍ പ്രവര്‍ത്തിക്കും: പ്രധാനമന്ത്രി

കഴിവിനെ

Posted On: 07 SEP 2021 11:48AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശിക്ഷക് പര്‍വിന്റെ ഉദ്ഘാടന സമ്മേളനത്തെ ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. ഇന്ത്യന്‍ ആംഗ്യഭാഷാ നിഘണ്ടു (യൂണിവേഴ്‌സല്‍ ഡിസൈന്‍ ഓഫ് ലേണിംഗിന് അനുസൃതമായി ശ്രവണവൈകല്യമുള്ളവര്‍ക്കുള്ള ഓഡിയോയും എഴുത്തും ഉള്‍പ്പെടുത്തിയ ആംഗ്യഭാഷാ വീഡിയോ), സംസാരിക്കുന്ന പുസ്തകങ്ങള്‍ (കാഴ്ചവൈകല്യമുള്ളവര്‍ക്കുള്ള ഓഡിയോ ബുക്കുകള്‍), സിബിഎസ്ഇ സ്‌കൂള്‍ നിലവാര ഉറപ്പ് നല്‍കല്‍-മൂല്യനിര്‍ണയ ചട്ടക്കൂട്, നിപുണ്‍ ഭാരതിനായുള്ള നിഷ്ഠ അധ്യാപകരുടെ പരിശീലന പരിപാടി, വിദ്യാഞ്ജലി പോര്‍ട്ടല്‍ (സ്‌കൂള്‍ വികസനത്തിനായി വിദ്യാഭ്യാസ സന്നദ്ധപ്രവര്‍ത്തകര്‍/ദാതാക്കള്‍/സിഎസ്ആര്‍ നിക്ഷേപകര്‍ എന്നിവര്‍ക്കു സൗകര്യപ്രദമാകുന്നതിന്) എന്നിവയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, ദേശീയ പുരസ്‌കാരം ലഭിച്ച അധ്യാപകരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വിഷമഘട്ടങ്ങളില്‍ രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ ഭാവിക്കായി അധ്യാപകര്‍ നല്‍കിയ സംഭാവനകളെ അദ്ദേഹം ശ്ലാഘിച്ചു. ശിക്ഷക് പര്‍വ്വിടനുബന്ധിച്ച്, നിരവധി പുതിയ പദ്ധതികള്‍ക്ക് ഇന്നു തുടക്കം കുറിച്ചതായും അദ്ദേഹം പറഞ്ഞു. അതെല്ലാം വളരെ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. എന്തെന്നാല്‍, രാജ്യം ഇപ്പോള്‍ ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യ എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് പുതിയ തീരുമാനങ്ങള്‍ എടുക്കുന്നു. വെല്ലുവിളികളുയര്‍ത്തിയ മഹാമാരിക്കാലത്ത് ഉചിതമായ രീതിയില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മുഴുവന്‍ വിദ്യാഭ്യാസ സമൂഹത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ആ വിഷമഘട്ടത്തെ നേരിടാന്‍ വികസിപ്പിച്ച കഴിവുകള്‍ മുന്നോട്ടുകൊണ്ടുപോകാനും അദ്ദേഹം ആവശ്യപ്പെട്ടു. ''നാം ഒരു പരിവര്‍ത്തന കാലഘട്ടത്തിലാണ്. ഭാഗ്യവശാല്‍, ആധുനികവും ഭാവി കണക്കിലെടുത്തുമുള്ള പുതിയ ദേശീയ വിദ്യാഭ്യാസ നയവും നമുക്കുണ്ട്'', അദ്ദേഹം പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയരൂപവല്‍ക്കരണത്തിന്റെയും നടപ്പാക്കലിന്റെയും ഓരോ തലത്തിലും വിദ്യാഭ്യാസ വിചക്ഷണര്‍, വിദഗ്ധര്‍, അധ്യാപകര്‍ എന്നിവര്‍ നല്‍കിയ സംഭാവനകളെ പ്രധാനമന്ത്രി പ്രശംസിച്ചു. ഈ പങ്കാളിത്തം പുതിയ തലത്തിലേക്കു കൊണ്ടുപോകാനും സമൂഹത്തെ അതില്‍ ഉള്‍പ്പെടുത്താനും അദ്ദേഹം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങള്‍ നയാധിഷ്ഠിതം മാത്രമല്ല, പങ്കാളിത്ത അടിസ്ഥാനത്തിലുള്ളതു കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'എല്ലാവരുടെയും പിന്തുണ, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം' എന്നിവയ്‌ക്കൊപ്പം 'എല്ലാവരുടെയും പരിശ്രമം' എന്ന രാജ്യത്തിന്റെ ദൃഢനിശ്ചയത്തിനായുള്ള വേദിപോലെയാണ് 'വിദ്യാഞ്ജലി 2.0' എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ സമൂഹത്തില്‍, നമ്മുടെ സ്വകാര്യമേഖല മുന്നോട്ടുവന്ന് ഗവണ്‍മെന്റ് സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് സംഭാവന നല്‍കണം.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പൊതുജന പങ്കാളിത്തം വീണ്ടും ഇന്ത്യയുടെ ദേശീയ സ്വഭാവഗുണമായി മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ആറേഴു വര്‍ഷമായി, കരുത്തുറ്റ പൊതുജന പങ്കാളിത്തത്താല്‍, സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമുള്ള നിരവധി കാര്യങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കി. സമൂഹം ഒന്നിച്ച് എന്തെങ്കിലും ചെയ്യുമ്പോള്‍, തക്കതായ ഫലം ഉറപ്പാണ്, അദ്ദേഹം പറഞ്ഞു. ജീവിതത്തിന്റെ ഏത് മേഖലയിലുമാകട്ടെ, യുവാക്കളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്തിടെ സമാപിച്ച ഒളിമ്പിക്‌സ് - പാരാലിമ്പിക്‌സുകളില്‍ നമ്മുടെ കായികതാരങ്ങളുടെ മികച്ച പ്രകടനത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ആസാദി കാ അമൃത് മഹോത്സവ വേളയില്‍ ഓരോ കളിക്കാരനും കുറഞ്ഞത് 75 സ്‌കൂളെങ്കിലും സന്ദര്‍ശിക്കണമെന്ന തന്റെ അഭ്യര്‍ത്ഥന കായികതാരങ്ങള്‍ അംഗീകരിച്ചതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുമെന്നും കഴിവുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് കായിക മേഖലയില്‍ മുന്നോട്ട് പോകാന്‍ പ്രോത്സാഹനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസം ഉള്‍പ്പെടുത്തല്‍ മാത്രമല്ല ഏതൊരു രാജ്യത്തിന്റെയും പുരോഗതിക്ക് ആവശ്യം, അതു തുല്യമായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. നാഷണല്‍ ഡിജിറ്റല്‍ ആര്‍ക്കിടെക്ചര്‍, അതായത് എന്‍-ഡിയര്‍, വിദ്യാഭ്യാസത്തിലെ അസമത്വം ഇല്ലാതാക്കാനും ആധുനികവല്‍ക്കരണത്തിലും സുപ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാങ്കിംഗ് മേഖലയില്‍ യുപിഐ സംവിധാനം വിപ്ലവം സൃഷ്ടിച്ചതുപോലെ വിവിധ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒരു 'സൂപ്പര്‍-കണക്ട്' ആയി എന്‍-ഡിയര്‍ പ്രവര്‍ത്തിക്കും. സംസാരിക്കുന്ന പുസ്തകങ്ങളും ഓഡിയോബുക്കുകളും പോലുള്ള സാങ്കേതികവിദ്യയെ രാജ്യം വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാഠ്യപദ്ധതി, അധ്യയനം, വിലയിരുത്തല്‍, അടിസ്ഥാനസൗകര്യം, ഉള്‍പ്പെടുത്തിയ പരിശീലനങ്ങള്‍, ഭരണനിര്‍വഹണം തുടങ്ങിയ മാനദണ്ഡങ്ങള്‍ക്കുള്ള പൊതുവായ ശാസ്ത്രീയ ചട്ടക്കൂടിന്റെ അഭാവം, ഇന്ന് പ്രവര്‍ത്തനക്ഷമമാക്കിയ സ്‌കൂള്‍ ഗുണനിലവാര മൂല്യനിര്‍ണ്ണയ- ഉറപ്പുനല്‍കല്‍ ചട്ടക്കൂട് (എസ്‌ക്യൂഎഎഎഫ്) കണക്കിലെടുക്കും. ഈ അസമത്വം പരിഹരിക്കാന്‍ എസ്‌ക്യൂഎഎഎഫ് സഹായിക്കും.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ അധ്യാപകര്‍ പുതിയ സംവിധാനങ്ങളെയും സാങ്കേതികതകളെയുംകുറിച്ചു വേഗത്തില്‍ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നിഷ്ഠ' പരിശീലന പരിപാടികളിലൂടെ ഈ മാറ്റങ്ങള്‍ക്കു രാജ്യം അധ്യാപകരെ സജ്ജമാക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

ഇന്ത്യയിലെ അധ്യാപകര്‍ ആഗോള നിലവാരം പുലര്‍ത്തുക മാത്രമല്ല, അവര്‍ക്കു സവിശേഷമായ മൂലധനവും ഉണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ സവിശേഷ മൂലധനം, ഈ സവിശേഷ ശക്തി അവരുടെ ഉള്ളിലുള്ള ഇന്ത്യന്‍ സംസ്‌കാരമാണ്. നമ്മുടെ അദ്ധ്യാപകര്‍ അവരുടെ ജോലിയെ തൊഴിലായി മാത്രമല്ല കണക്കാക്കുന്നത്. സഹജീവിസ്‌നേഹം, പരിശുദ്ധമായ ധാര്‍മിക കര്‍ത്തവ്യം എന്നിവയാല്‍ അടയാളപ്പെടുത്തിയതാണ് അവരുടെ അധ്യയനമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് അധ്യാപകനും വിദ്യാര്‍ഥികളും തമ്മിലുള്ളത് തൊഴില്‍പരമായ ബന്ധത്തിനുപരിയായി കുടുംബബന്ധമായി മാറുന്നത്. ഈ ബന്ധം ജീവിതകാലത്തേയ്ക്കു മുഴുവനുള്ളതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.



(Release ID: 1752783) Visitor Counter : 202