പ്രധാനമന്ത്രിയുടെ ഓഫീസ്‌

കൃഷി, കര്‍ഷകക്ഷേമം എന്നിവ സംബന്ധിച്ച ബജറ്റ് വ്യവസ്ഥകള്‍ ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ച വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു



കാര്‍ഷികമേഖലയിലെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യമേഖലയുടെ കൂടുതല്‍ പങ്കാളിത്തം ആവശ്യമാണെന്ന് പ്രധാനമന്ത്രി

ചെറുകിട കര്‍ഷകരുടെ ശാക്തീകരണം ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിന്റെ കേന്ദ്രമാണ്: പ്രധാനമന്ത്രി

സംസ്‌കരിച്ച ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ നമ്മുടെ രാജ്യത്തെ കാര്‍ഷിക മേഖല ആഗോള വിപണിയിലേക്ക് വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

Posted On: 01 MAR 2021 12:51PM by PIB Thiruvananthpuram
 
 

കൃഷി, കര്‍ഷകക്ഷേമം എന്നിവ സംബന്ധിച്ച ബജറ്റ് വ്യവസ്ഥകള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ഒരു വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. ഈ വെബിനാറില്‍ കാര്‍ഷിക, ക്ഷീര, മത്സ്യബന്ധന മേഖലകളിലെ വിദഗ്ധര്‍, പൊതു, സ്വകാര്യ, സഹകരണ മേഖല,  ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് ധനസഹായം നല്‍കുന്ന ബാങ്കുകള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ചടങ്ങില്‍ സംസാരിക്കവെ  ചെറുകിട കര്‍ഷകര്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള ഗവണ്‍മെന്റിന്റെ ദര്‍ശനം പ്രധാനമന്ത്രി വിശദീകരിച്ചു. ഈ ചെറുകിട കര്‍ഷകരുടെ ശാക്തീകരണം ഇന്ത്യന്‍ കാര്‍ഷിക മേഖലയെ പല പ്രശ്നങ്ങളില്‍ നിന്നും അകറ്റാന്‍ വളരെയധികം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ കാര്‍ഷിക വായ്പയുടെ ലക്ഷ്യം 16,50,000 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. മൃഗസംരക്ഷണം, ക്ഷീര, മത്സ്യബന്ധന മേഖലകള്‍ക്ക് മുന്‍ഗണന നല്‍കി ഗ്രാമീണ അടിസ്ഥാന സൗകര്യ ഫണ്ട് 40,000 കോടി രൂപയായി ഉയര്‍ത്തിയതും, മൈക്രോ ഇറിഗേഷന് അനുവദിക്കുന്ന തുക ഇരട്ടിയാക്കിയതും, ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതിയുടെ വ്യാപ്തി വേഗത്തില്‍ കേടു വരുന്ന 22 ഉല്‍പ്പന്നങ്ങളിലേക്ക് വികസിപ്പിച്ചതും 1000 മാണ്ഡികളെ ഇ-നാമുമായി ബന്ധിപ്പിച്ചതും ഉള്‍പ്പെടയുള്ള വ്യവസ്ഥകള്‍ അദ്ദേഹം എടുത്ത് പറഞ്ഞു. എക്കാലത്തെയും ഉയര്‍ന്ന ഭക്ഷ്യോത്പാദനത്തിനിടെ 21-ാം നൂറ്റാണ്ടില്‍ വിളവെടുപ്പിനു ശേഷമുള്ള വിപ്ലവം അഥവാ ഭക്ഷ്യ സംസ്‌കരണ വിപ്ലവം, മൂല്യവര്‍ദ്ധന  എന്നിവയുടെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. രണ്ട് മൂന്ന് പതിറ്റാണ്ട് മുമ്പ് ഈ പ്രവൃത്തി നടന്നിരുന്നെങ്കില്‍ ഇത് രാജ്യത്തിന് വളരെ നല്ലതാകുമായിരുന്നു, അദ്ദേഹം അഭിപ്രായപ്പെട്ടു.

കാര്‍ഷിക അനുബന്ധ മേഖലകളായ ഭക്ഷ്യധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, മത്സ്യബന്ധനം തുടങ്ങിയവയില്‍ സംസ്‌കരണം വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി ശക്തമായി ഊന്നിപ്പറഞ്ഞു. ഇതിനായി കര്‍ഷകര്‍ക്ക് തങ്ങളുടെ ഗ്രാമങ്ങള്‍ക്ക് സമീപം സംഭരണ സൗകര്യങ്ങള്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പാടങ്ങളില്‍ നിന്ന് ഉല്‍പന്നങ്ങള്‍ സംസ്‌കരണം യൂണിറ്റുകളിലേക്ക് കൊണ്ടുപോകുന്ന രീതി മെച്ചപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷക ഉത്പാദക സംഘടനകള്‍ ഈ യൂണിറ്റുകള്‍ക്ക്  കൈത്താങ്ങ് ഏകണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ കൃഷിക്കാര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള അവസരങ്ങള്‍ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. സംസ്‌കരിച്ച ഭക്ഷണത്തിനായി ആഗോള വിപണിയിലേക്ക് നമ്മുടെ രാജ്യത്തിന്റെ കാര്‍ഷിക മേഖല വ്യാപിപ്പിക്കണം. ഗ്രാമത്തിനടുത്തുള്ള കാര്‍ഷിക വ്യവസായ ക്ലസ്റ്ററുകളുടെ എണ്ണം നാം വര്‍ദ്ധിപ്പിക്കണം, അതുവഴി ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ഗ്രാമത്തില്‍ തന്നെ കൃഷിയുമായി ബന്ധപ്പെട്ട തൊഴില്‍ ലഭിക്കും.''പ്രധാനമന്ത്രി പറഞ്ഞു. ജൈവ ക്ലസ്റ്ററുകളും കയറ്റുമതി ക്ലസ്റ്ററുകളും ഇതില്‍ പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 
കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഗ്രാമത്തില്‍ നിന്ന് നഗരങ്ങളിലേക്ക് നീങ്ങുകയും വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളില്‍ എത്തുകയും ചെയ്യുന്ന ഒരു സാഹചര്യത്തിലേക്ക് നാം നീങ്ങേണ്ടതുണ്ടെന്ന് അദ്ദേഹം വിഭാവനം ചെയ്തു. തങ്ങളുടെ ഉല്‍പ്പന്നങ്ങളെ ആഗോള വിപണികളിലേക്ക് കൊണ്ടുപോകുന്നതിന് ഒരു ജില്ല, ഒരു ഉല്‍പ്പന്ന പദ്ധതി എന്നിവ പ്രയോജനപ്പെടുത്തുന്നതിനുള്ള വഴികള്‍ പര്യവേക്ഷണം ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തു പറഞ്ഞു.
 

ലോകത്തെ പ്രധാന മത്സ്യ ഉല്‍പാദകരും കയറ്റുമതിക്കാരും ഇന്ത്യയാണെങ്കിലും, അന്താരാഷ്ട്ര വിപണിയില്‍ സംസ്‌കരിച്ച മത്സ്യങ്ങളില്‍ നമ്മുടെ സാന്നിധ്യം വളരെ പരിമിതമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ അവസ്ഥയില്‍ മാറ്റം വരുത്താന്‍ പരിഷ്‌കാരങ്ങള്‍ക്ക് പുറമേ, റെഡി ടു ഈറ്റ്, റെഡി ടു കുക്ക് ഭക്ഷണ പദാര്‍ത്ഥങ്ങള്‍, സംസ്‌കരിച്ച പഴങ്ങളും പച്ചക്കറികളും, സംസ്‌കരിച്ച സീഫുഡ്, മൊസറല്ല, ചീസ് എന്നിവയ്ക്ക് 11,000 കോടി രൂപയുടെ ഉല്‍പാദന ബന്ധിത ആനുകൂല്യങ്ങള്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ തരം പഴങ്ങളും പച്ചക്കറികളും കൊണ്ടുപോകുന്നതിന് 50 ശതമാനം സബ്സിഡി നല്‍കുന്ന ഓപ്പറേഷന്‍ ഗ്രീന്‍സിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കഴിഞ്ഞ 6 മാസത്തിനുള്ളില്‍ മാത്രം 350 ഓളം കിസാന്‍ റെയിലുകള്‍ പ്രവര്‍ത്തിപ്പിച്ചതായും 1,00,000 മെട്രിക് ടണ്‍ പഴങ്ങളും പച്ചക്കറികളും ഈ ട്രെയിനുകളിലൂടെ കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. ഈ കിസാന്‍ റെയില്‍ രാജ്യമെമ്പാടും ശീത സംഭരണത്തിന്റെ ശക്തമായ മാധ്യമമാണ്.

ആത്മനിര്‍ഭര്‍ ഭാരത് പ്രചാരണത്തിന് കീഴില്‍ രാജ്യത്തൊട്ടാകെയുള്ള ജില്ലകളില്‍ പഴങ്ങളും പച്ചക്കറികളും സംസ്‌കരിക്കുന്നതിന് ക്ലസ്റ്ററുകള്‍ സൃഷ്ടിക്കുന്നതിന് ഊന്നല്‍ നല്‍കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്‍പ്രൈസസ് അപ്ഗ്രേഡേഷന്‍ സ്‌കീമിന് കീഴില്‍ ദശലക്ഷക്കണക്കിന് മൈക്രോ ഫുഡ് പ്രോസസ്സിംഗ് യൂണിറ്റുകള്‍ക്ക് സഹായം നല്‍കി വരുന്നു. ട്രാക്ടറുകള്‍, വൈക്കോല്‍ യന്ത്രങ്ങള്‍ അല്ലെങ്കില്‍ മറ്റ് കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവ വാടകയ്ക്ക് എടുക്കുന്നതിന് കുറഞ്ഞ വിലയ്ക്കുള്ളതും ഫലപ്രദവുമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ചെറുകിട കര്‍ഷകരെ സഹായിക്കാന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിപണിയിലെത്താന്‍ കുറഞ്ഞ വിലയ്ക്കുള്ള ഫലപ്രദവുമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നു. സോയില്‍ ഹെല്‍ത്ത് കാര്‍ഡിന്റെ സൗകര്യം രാജ്യത്ത് വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. മണ്ണിന്റെ ആരോഗ്യത്തെക്കുറിച്ച് കര്‍ഷകരുടെ അവബോധം വര്‍ദ്ധിപ്പിക്കുന്നത് വിള ഉല്‍പാദനം മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
 

കാര്‍ഷികമേഖലയിലെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യമേഖലയുടെ കൂടുതല്‍ സംഭാവന ആവശ്യമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കൃഷിക്കാര്‍ക്ക് ഗോതമ്പും നെല്ലും വിളയിക്കുന്നതില്‍ മാത്രം പരിമിതപ്പെടുത്താത്ത തരം അവസരങ്ങള്‍ അവര്‍ക്ക് നല്‍കേണ്ടതുണ്ട്. ജൈവ ഭക്ഷണം മുതല്‍ സാലഡുമായി ബന്ധപ്പെട്ട പച്ചക്കറികള്‍ വരെ നമുക്ക് ശ്രമിക്കാം, നിരവധി വിളകളുണ്ട്. കടല്‍ച്ചീര, തേനീച്ച മെഴുക് എന്നിവയുടെ വിപണിയില്‍ കണ്ടെത്തേണ്ടതിന്റെ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊ ന്നിപ്പറഞ്ഞു. കടല്‍ച്ചീര കൃഷിയും തേനീച്ചമെഴുകും നമ്മുടെ മത്സ്യത്തൊഴിലാളികള്‍ക്കും തേനീച്ച കര്‍ഷകാര്‍ക്കും അധിക വരുമാനമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ദ്ധിക്കുന്നത് കര്‍ഷകന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കരാര്‍ കൃഷി ഇന്ത്യയില്‍ ഏതെങ്കിലും ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ വളരെക്കാലമായി നിലനില്‍ക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കരാര്‍ കൃഷി ഒരു ബിസിനസ്സ് ആശയമായി മാത്രം നിലനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. പക്ഷേ ഭൂമിയോടുള്ള ഉത്തരവാദിത്തവും നാം നിറവേറ്റണം.
 

രാജ്യത്തെ കൃഷിയില്‍ സമഗ്രമായ ശ്രമങ്ങള്‍ നടത്താനും, ജലസേചനം മുതല്‍ വിതയ്ക്കല്‍ വരെ, വിളവെടുപ്പ്, വരുമാനം എന്നിവ വരെ സമഗ്രമായ സാങ്കേതിക പരിഹാരം കണ്ടെത്താനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുകയും യുവാക്കളെ ബന്ധിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. കാലങ്ങളായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കര്‍ഷകര്‍ക്കും കന്നുകാലികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും കുറേശ്ശയായി നീട്ടിയിട്ടുണ്ടെന്നും 1.80 കോടിയിലധികം കര്‍ഷകര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വായ്പയുടെ വ്യവസ്ഥയും 6-7 വര്‍ഷം മുമ്പത്തേതിനേക്കാള്‍ ഇരട്ടിയായി. രാജ്യത്ത് 1000 കര്‍ഷക ഉത്പാദക സംഘടനകള്‍ രൂപീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.


(Release ID: 1701801) Visitor Counter : 245