പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏറ്റവും ആവശ്യമുള്ളവര്‍ക്ക് വാക്‌സിന്‍ ആദ്യം ലഭിക്കും : പ്രധാനമന്ത്രി


വാക്‌സിനേഷന്‍ യജ്ഞത്തില്‍ ഇന്ത്യയെ നയിക്കുന്നത് മനുഷ്യ കേന്ദ്രീകൃത സമീപനം : പ്രധാനമന്ത്രി
ജാഗ്രത തുടരണമെന്നും വാക്‌സിന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു

Posted On: 16 JAN 2021 1:35PM by PIB Thiruvananthpuram



ഇന്ത്യയുടെ കോവിഡ് -19 വാക്‌സിനേഷന്‍ യജ്ഞം തികച്ചും മാനുഷികവും, തത്വങ്ങളില്‍ അധിഷ്ഠിതവുമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. വാക്‌സിന്‍ ഏറ്റവും അധികം ആവശ്യമുള്ളവര്‍ക്ക് അതാദ്യം ലഭിക്കും. രോഗം വരാന്‍ ഏറ്റവും അധികം സാധ്യതയുള്ളവരെയാണ് ആദ്യം വാക്‌സിനേറ്റ് ചെയ്യുന്നത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആശുപത്രി ശുചീകരണ തൊഴിലാളികള്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവര്‍ക്ക് ആദ്യം കുത്തിവയ്പ്പ് എടുക്കാനുള്ള അവകാശമുണ്ട്. പൊതുമേഖലയിലെയും, സ്വകാര്യ മേഖലയിലെയും ആശുപത്രികള്‍ക്ക് ഈ മുന്‍ഗണന ലഭ്യമാണ്. രാജ്യമൊട്ടാകെയുള്ള കോവിഡ് -19 വാക്‌സിനേഷന്‍ യജ്ഞം  വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ആരോഗ്യപ്രവര്‍ത്തര്‍ക്ക് ശേഷം അവശ്യ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും, രാജ്യത്തിന്റെ സുരക്ഷാ, ക്രമസമാധാന പാലന രംഗങ്ങളിലുള്ളവര്‍ക്കും കുത്തിവയ്പ്പ് നല്‍കും. നമ്മുടെ സുരക്ഷാ സേനകള്‍, പൊലീസ് സേനാംഗങ്ങള്‍, അഗ്നിശമന സേനാംഗങ്ങള്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും. ഇവരുടെ എണ്ണം ഏകദേശം മൂന്ന് കോടിയോളം വരുമെന്നും അവരുടെ കുത്തിവയ്പ്പിനുള്ള ചെലവ് കേന്ദ്ര ഗവണ്‍മെന്റ് വഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിരോധ കുത്തിവയ്പ്പിനുള്ള കരുത്തുറ്റ സംവിധാനങ്ങള്‍ വിശദീകരിച്ച് കൊണ്ട് രണ്ട് ഡോസുകള്‍ എടുക്കുന്നതില്‍ വീഴ്ച വരുത്തരുതെന്ന് പ്രധാനമന്ത്രി ജനങ്ങളെ ഓര്‍മ്മിപ്പിച്ചു. രണ്ട് ഡോസുകള്‍ക്കുമിടയില്‍ ഒരു മാസത്തെ വിടവുണ്ടാകും. രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ച കഴിഞ്ഞ് മാത്രമേ കൊറോണയ്‌ക്കെതി രായുള്ള പ്രതിരോധം മനുഷ്യശരീരത്തില്‍ വികാസനം പ്രാപിക്കുകയുള്ളൂ എന്നതിനാല്‍ വാക്‌സിന്‍ എടുത്ത ശേഷവും ജാഗ്രത തുടരണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ കാണിച്ച അതേ ക്ഷമ വാക്‌സിനേഷന്റെ കാര്യത്തിലും കാണിക്കണമെന്ന് ശ്രീ നരേന്ദ്ര മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
******



(Release ID: 1689073) Visitor Counter : 275