പ്രധാനമന്ത്രിയുടെ ഓഫീസ്‌

കൊച്ചി -മംഗളൂരു പ്രകൃതി വാതക പൈപ്പ്‌ലൈന്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു


പൈപ്പ്‌ലൈന്‍ കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങളുടെ ജീവിതം സുഗമമാക്കുമെന്ന് പ്രധാനമന്ത്രി

നീല സമ്പദ് വ്യവസ്ഥ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ പ്രധാന സ്രോതസ്സാകുമെന്ന് പ്രധാനമന്ത്രി

Posted On: 05 JAN 2021 1:11PM by PIB Thiruvananthpuram

കൊച്ചി- മംഗളൂരു പ്രകൃതി വാതക പൈപ്പ്‌ലൈന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഒരു രാഷ്ട്രം ഒരു വാതക ഗ്രിഡ് (One Nation One Gas Grid) രൂപീകരിക്കുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണിത്. കേരള, കര്‍ണാടക ഗവര്‍ണ്ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പുമന്ത്രി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 പ്രകൃതി വാതക പൈപ്പ് ലൈനിലൂടെ കേരളവും കര്‍ണാടകവും തമ്മില്‍ ബന്ധിപ്പിക്കപ്പെടുന്ന  ഇന്നത്തെ ദിനം ഇരു സംസ്ഥാനങ്ങള്‍ക്കും ഒരു നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇരു  സംസ്ഥാനങ്ങളിലെയും  സാമ്പത്തിക വളര്‍ച്ചയ്ക്ക്  പൈപ്പ്‌ലൈന്‍ പ്രധാന പങ്ക് വഹിക്കും. സ്വയംപര്യാപ്ത ഇന്ത്യയ്ക്കായി വാതകാധിഷ്ടിത സമ്പദ് വ്യവസ്ഥ വികസിക്കേണ്ടതുണ്ട്. ഒരു രാജ്യം ഒരു വാതക ഗ്രിഡ് എന്ന ഗവണ്‍മെന്റ് നയത്തിന് പിന്നിലെ ലക്ഷ്യം ഇതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

 പൈപ്പ്ലൈന്‍ ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ  ജീവിതം സുഗമമാക്കുമെന്നും, സംരംഭകരുടെ ചെലവ് കുറയ്ക്കുമെന്നും  പ്രധാനമന്ത്രി പറഞ്ഞു. പല നഗരങ്ങളിലെയും വാതക വിതരണ സംവിധാനത്തിന് അടിസ്ഥാന  സ്രോതസ്സായി ഈ പൈപ്പ് ലൈന്‍ പ്രവര്‍ത്തിക്കുo.
 മംഗളൂരു റിഫൈനറിക്ക്്  ആവശ്യമായ ശുദ്ധ ഊര്‍ജ്ജം ഈ പൈപ്പ്‌ലൈനിലൂടെ ലഭ്യമാകും. ഇരു  സംസ്ഥാനങ്ങളിലെയും അന്തരീക്ഷ മലിനീകരണം കുറയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അന്തരീക്ഷ മലിനീകരണം കുറയുന്നത് ആയിരക്കണക്കിന് മരങ്ങള്‍ നടുന്നതിന് തുല്യമാണെന്നുംഅതിലൂടെ  ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും  ആരോഗ്യ ചെലവ് കുറയുകയും ചെയ്യും- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കുറഞ്ഞ  മലിനീകരണവും ശുദ്ധമായ അന്തരീക്ഷവും നഗരങ്ങളിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൈപ്പ്‌ലൈന്‍  നിര്‍മ്മാണം 1.2 ദശലക്ഷം മനുഷ്യ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. പൈപ്പ്‌ലൈന്‍ കമ്മീഷന്‍ ചെയ്തതോടെ വളം, പെട്രോകെമിക്കല്‍, ഊര്‍ജ്ജ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായും പ്രധാനമന്ത്രി പറഞ്ഞു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍  കണക്ടിവിറ്റിക്കും  ശുദ്ധ ഊര്‍ജ്ജത്തിനും പ്രാധാന്യം നല്‍കുന്ന രാജ്യത്തിനായിരിക്കും പുരോഗതി എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കണക്റ്റിവിറ്റി രംഗത്ത്, മുമ്പെങ്ങുമില്ലാത്തവിധം വേഗത കൈവരിച്ചിരിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.  2014 ന് മുന്‍പുള്ള 27 വര്‍ഷങ്ങളില്‍ 15,000 കിലോമീറ്റര്‍ പ്രകൃതിവാതക പൈപ്പ്‌ലൈനാണ് സ്ഥാപിച്ചിരുന്നത്. എന്നാല്‍ ഇന്ന് 16,000 കിലോമീറ്റര്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ നിര്‍മാണം പുരോഗമിക്കുകയാണെന്നും അഞ്ച്, ആറ് വര്‍ഷങ്ങള്‍കൊണ്ട് ഇത് പൂര്‍ത്തിയാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.സി.എന്‍.ജി വാതക സ്റ്റേഷനുകള്‍, എല്‍.പി.ജി കണക്ഷനുകള്‍, പി.എന്‍.ജി കണക്ഷന്‍ എന്നിവ ഗവണ്‍മെന്റ് മുമ്പെങ്ങുമില്ലാത്തവിധം  നല്‍കി.  ഇതിലൂടെ മണ്ണെണ്ണയുടെ ക്ഷാമം പരിഹരിച്ചി, പല സംസ്ഥാനങ്ങളും/കേന്ദ്രഭരണപ്രദേശങ്ങളും മണ്ണെണ്ണയുടെ ഉപയോഗത്തില്‍ നിന്ന് സ്വതന്ത്രമായതായി പ്രഖ്യാപിക്കുകയും ചെയ്തു.


2014 മുതല്‍ എണ്ണ- പ്രകൃതിവാതക മേഖലയില്‍ പര്യവേക്ഷണം, നിര്‍മ്മാണ, ഉല്‍പാദനം, വിപണനം, വിതരണം എന്നിവയില്‍ നിരവധി  പരിഷ്‌കരണങ്ങള്‍ ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുണ്ട്. ഒരു രാഷ്ട്രം ഒരു വാതക ഗ്രിഡ് പദ്ധതി ലക്ഷ്യം സാക്ഷാത്കരിക്കാനും വാതകാധിഷ്ടിത സമ്പദ് വ്യവസ്ഥയിലേക്ക് മാറാനും ഗവണ്‍മെന്റ് പദ്ധതിയിടുന്നതായി പ്രധാനമന്ത്രി പ്രറഞ്ഞു. ഇന്ത്യയുടെ ഊര്‍ജ്ജ ശേഖരത്തില്‍ പ്രകൃതിവാതകത്തിന്റെ  വിഹിതം 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി ഉയര്‍ത്താന്‍ ഗവണ്‍മെന്റ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

 


***



(Release ID: 1686267) Visitor Counter : 210