പ്രധാനമന്ത്രിയുടെ ഓഫീസ്‌

നാഷണല്‍ മെട്രോളജി കോണ്‍ക്ലേവ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


നാഷണല്‍ അറ്റോമിക് ടൈം സ്‌കെയിലും ഭാരതീയ നിര്‍ദേശക് ദ്രവ്യയും രാഷ്ട്രത്തിന് സമര്‍പ്പിച്ചു

Posted On: 04 JAN 2021 1:49PM by PIB Thiruvananthpuram

 നാഷണല്‍ മെട്രോളജി കോണ്‍ക്ലേവ് 2021  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. നാഷണല്‍ അറ്റോമിക് ടൈം സ്‌കെയിലും, 'ഭാരതീയ നിര്‍ദേശക് ദ്രവ്യയും' അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ദേശീയ പരിസ്ഥിതി സ്റ്റാന്‍ഡാര്‍ഡ് ലബോറട്ടറിയുടെ ശിലാസ്ഥാപനവും ഇന്ന് അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.  ന്യൂഡല്‍ഹിയിലെ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്- നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയുടെ(CSIR -NPL) 75- മത് വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.  രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി അളവ് ശാസ്ത്രം(metrology) എന്നതാണ് കോണ്‍ക്ലേവിന്റെ  പ്രമേയം.  കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍, പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ ഡോ. വിജയരാഘവന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ  ശ്രമങ്ങളെ പറ്റി ബോധവല്‍ക്കരണം നടത്താന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്താന്‍ അദ്ദേഹം സി.എസ്.ഐ.ആറിനോട് അഭ്യര്‍ത്ഥിച്ചു.  രാജ്യത്തിന്റെ വളര്‍ച്ചയുടെ പരിണാമത്തിലും മൂല്യനിര്‍ണയത്തിലും  പ്രധാന പങ്ക് വഹിച്ച സി.എസ്.ഐ ആര്‍- എന്‍.പിഎല്ലിന്റെ  പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.


 ഘനലോഹങ്ങള്‍, കീടനാശിനികള്‍, ഔഷധം,  വസ്ത്രം തുടങ്ങിയ വ്യവസായ മേഖലകളില്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന്, സര്‍ട്ടിഫൈഡ് റഫറന്‍സ് മെറ്റീരിയല്‍ ലഭ്യമാക്കുന്നതിന്, ഇന്ന്  രാഷ്ട്രതിന്  സമര്‍പ്പിച്ച ഭാരതീയ നിര്‍ദ്ദേശക്  ദ്രവ്യ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 ഇന്ന്  രാഷ്ട്രത്തിന് സമര്‍പ്പിച്ച നാഷണല്‍ അറ്റോമിക് ടൈം സ്‌കെയിലില്‍   അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. നാനോ സെക്കന്‍ഡ് പോലും അളക്കാന്‍ കഴിയുന്ന വിധം ഇന്ത്യ സ്വയംപര്യാപ്തമായിരിക്കുന്നതായി  അദ്ദേഹം പറഞ്ഞു. 2.8 നാനോ സെക്കന്‍ഡ് കൃത്യത നേടാനായത് വലിയ നേട്ടമാണ്. ഇതോടെ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയത്തിന്  അന്താരാഷ്ട്ര സ്റ്റാന്‍ഡേര്‍ഡ് സമയവുമായി കൃത്യതയില്‍, മൂന്ന് നാനോ  സെക്കന്‍ഡില്‍ താഴെ മാത്രം വ്യത്യാസം മാത്രമാണുള്ളത്.

 ഇന്‍ഡസ്ട്രി 4.0 ല്‍ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിന്, ടൈം സ്‌കെയില്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.  പരിസ്ഥിതി രംഗത്ത് ഇന്ത്യ നേതൃനിരയിലേക്ക് മുന്നേറുകയാണ്. ഇപ്പോഴും അന്തരീക്ഷ ഗുണമേന്മ, ബഹിര്‍ഗമനം എന്നിവ നിര്‍ണയിക്കുന്നതിനുള്ള ഉപകരണങ്ങള്‍ക്കും സാങ്കേതികവിദ്യയ്ക്കും  ഇന്ത്യ മറ്റ് രാഷ്ട്രങ്ങളെ ആശ്രയിക്കുകയാണ്. ഈ നേട്ടം മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍  ഇന്ത്യയെ  സഹായിക്കും. കൂടാതെ അന്തരീക്ഷ മലിനീകരണ നിയന്ത്രണത്തിന് ഫലപ്രദവും ചെലവുകുറഞ്ഞതുമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായിക്കും. അന്തരീക്ഷ ഗുണമേന്മ, ബഹിര്‍ഗമനം എന്നിവയുമായി ബന്ധപ്പെട്ട ആഗോള  വിപണിയില്‍ ഇന്ത്യയുടെ പങ്കാളിത്തം ഇത് വര്‍ദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു
 

***



(Release ID: 1685995) Visitor Counter : 263