ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

തുടര്‍ച്ചയായ ആറാം ദിവസവും രാജ്യത്ത് പുതിയ കോവിഡ് രോഗികളെക്കാള്‍ രോഗമുക്തരാകുന്നവരുടെ എണ്ണം കൂടുതല്‍

13 സംസ്ഥാനങ്ങള്‍ /കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പുതിയ രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തര്‍.

പുതുതായി രോഗ മുക്തരായവരില്‍ 74 ശതമാനവും 10 സംസ്ഥാനങ്ങള്‍ /കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്ന്

Posted On: 24 SEP 2020 11:12AM by PIB Thiruvananthpuram


ജാഗ്രതയോടെയുള്ള നയങ്ങളുടെയും  കാര്യക്ഷമമായ പൗര കേന്ദ്രീകൃത നടപടികളുടെയും ഫലമായി രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. കഴിഞ്ഞ ആറു ദിവസമായി രാജ്യത്ത് പ്രതിദിനം രോഗമുക്തരാകുന്നവരുടെ  എണ്ണം പുതുതായി രോഗം സ്ഥിരീകരിക്കുന്നവരേക്കാള്‍  കൂടുതല്‍ ആണ്. പരിശോധന,  രോഗസാധ്യത ഉള്ളവരെ കണ്ടെത്തല്‍, നിരീക്ഷണം,  ചികിത്സ,  വ്യക്തമായ ബോധവത്കരണം എന്നിവയിലൂടെയാണ് രോഗമുക്തി നിരക്ക് വര്‍ധിപ്പിക്കാന്‍ സാധിക്കുന്നതെന്ന് ഇന്നലെ കോവിഡ്  വ്യാപനം രൂക്ഷമായ ഏഴ് സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങളുമായി നടത്തിയ അവലോകനയോഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വ്യക്തമാക്കി.

 കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 87,374 പേര്‍ കോവിഡ് രോഗമുക്തരായപ്പോള്‍ 86, 508 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 46.7 ലക്ഷം (46,74,987) ആയി. 81.55% ആണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ ഉള്ളവരേക്കാള്‍ (9, 66, 382),  37 ലക്ഷത്തിലധികം പേരാണ് രോഗ മുക്തരായത് (46, 74, 987). രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരില്‍  16.8% പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. 13 സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പ്രതിദിനo രോഗ മുക്തരാവുന്നവരുടെ എണ്ണം,  പുതുതായി രോഗം സ്ഥിരീകരിക്കുന്നവരേക്കാള്‍  കൂടുതല്‍ ആണ്.

 പുതുതായി രോഗ മുക്തരാവുന്നവരുടെ 74 ശതമാനവും 10 സംസ്ഥാനങ്ങള്‍ /കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നാണ്. ഇന്നലെ 19, 476 പേര്‍ക്ക് കൂടി   രോഗം ഭേദമായതോടെ, രോഗമുക്തരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ ആറാം ദിവസവും മഹാരാഷ്ട്ര ഒന്നാമതാണ്.

 'ടെസ്റ്റ്, ട്രാക്ക്,  ട്രീറ്റ്' എന്ന കേന്ദ്ര സര്‍ക്കാരിന്റെ ഫലപ്രദമായ കോവിഡ് പ്രതിരോധ നടപടിയാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. മുന്‍കൂട്ടിയുള്ള നിരീക്ഷണം,  രോഗ സാധ്യതയുള്ളവരെ കണ്ടെത്തല്‍ എന്നിവയ്‌ക്കൊപ്പം  കേന്ദ്ര സര്‍ക്കാര്‍ അനുശാസിക്കുന്ന ഫലപ്രദമായ ചികിത്സ പ്രോട്ടോകോള്‍ പിന്തുടരുന്നതും രോഗമുക്തി നിരക്ക്  വര്‍ദ്ധിപ്പിക്കുന്നു. ആശുപത്രികളില്‍ ഫലപ്രദമായ ചികിത്സ,  വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വര്‍ക്കുള്ള മേല്‍നോട്ടം, ഓക്‌സിജന്‍ പിന്തുണ,  സ്റ്റിറോയ്ഡ് , ആന്റി കോയഗുലന്റ് എന്നിവയുടെ ഉപയോഗം,  യഥാസമയം രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മെച്ചപ്പെട്ട ആംബുലന്‍സ് സര്‍വീസ് എന്നിവയില്‍ കേന്ദ്രം-സംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രത പുലര്‍ത്തുന്നു.

 വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ മേല്‍നോട്ടത്തിനും പുരോഗതി വിലയിരുത്തുന്നതിനും ആശാ പ്രവര്‍ത്തകര്‍ അക്ഷീണം പ്രയത്‌നിക്കുന്നുണ്ട്.

 കോവിഡ്  19 വ്യാപനം തടയുന്നതിനും,  ഒപ്പം കോവിഡ് ഇതര അവശ്യ ആരോഗ്യ സേവനം ലഭ്യമാക്കുന്നതിനും ടെലിമെഡിസിന്‍ സംവിധാനം ആയ 'ഇ - സഞ്ജീവനി 'ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സഹായിക്കുന്നു. കോവിഡ് ആശുപത്രി ഐ.സി.യുവിലെ ഡോക്ടര്‍മാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനു ന്യൂഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന 'നാഷണല്‍ ഇ -ഐ സി യു മാനേജ്‌മെന്റ് സംവിധാനം' നടന്നുവരുന്നു. രാജ്യത്തെ 28 സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണ പ്രദേശങ്ങളിലെ 278 സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് 20 സെഷനുകള്‍ ഇതിനോടകം നടന്നുകഴിഞ്ഞു.

 

****



(Release ID: 1658652) Visitor Counter : 190