ഉപരാഷ്ട്രപതിയുടെ കാര്യാലയം

കോവിഡ് മഹാമാരിക്കാലത്ത് പൊതുജനങ്ങളുടെയും പാര്‍ലമെന്റ് അംഗങ്ങളുടെയും സുരക്ഷയിലുള്ള തന്റെ ജാഗ്രത ഉപരാഷ്ട്രപതി ആവര്‍ത്തിച്ച് വ്യക്തമാക്കി.


മാസ്‌ക് ധരിക്കാനും, സുരക്ഷിത അകലം, ശുചിത്വം എന്നിവ പാലിക്കാനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു.

മാസ്‌ക് ധരിക്കുന്നതാണ്, കോവിഡ് 19 നെതിരായ മികച്ച സുരക്ഷാമാര്‍ഗമെന്ന് രാജ്യസഭാ അധ്യക്ഷന്‍.

മഹാമാരി ഒഴിവാകുന്നതുവരെ സുരക്ഷിത ദൂരം സ്വീകരിക്കലാണ് അത്യാവശ്യം വേണ്ടത്: ശ്രീ നായിഡു

പാര്‍ലമെന്റില്‍ സുരക്ഷിത അകലം പാലിക്കാന്‍ അംഗങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Posted On: 19 SEP 2020 1:58PM by PIB Thiruvananthpuram

നിലവിലെ കോവിഡ് മഹാമാരിക്കാലത്ത് പൊതുജനങ്ങളടെയും, പ്രത്യേകിച്ച് പാര്‍ലമെന്റ് അംഗങ്ങളുടെയും സുരക്ഷയിലുള്ള തന്റെ ജാഗ്രത രാജ്യസഭ അധ്യക്ഷന്‍ ശ്രീ. എം. വെങ്കയ്യനായിഡു ഇന്ന്, ആവര്‍ത്തിച്ച് വ്യക്തമാക്കി.

ആഭ്യന്തര സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി, ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍, രാജ്യസഭാ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി കോവിഡ് 19 വ്യാപനം തടയുന്നതിന് സ്വീകരിച്ച സുരക്ഷാ മാര്‍ഗങ്ങളെപ്പറ്റിയും അംഗങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെപ്പറ്റിയും താന്‍ ചര്‍ച്ച നടത്തിയതായി അദ്ദേഹം വ്യക്തമാക്കി. കോവിഡ് മഹാമാരി പ്രതിരോധത്തിനായി നാല് പ്രധാന മാര്‍ഗങ്ങളെപ്പറ്റി അദ്ദേഹം വിശദീകരിച്ചു.

വൈറസില്‍ നിന്നുള്ള പ്രതിരോധത്തിന് ഏറ്റവും മികച്ച സുരക്ഷാ മാര്‍ഗ്ഗം മാസ്‌ക് ധരിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ വീടിന് പുറത്ത് ആരെയെങ്കിലും കാണേണ്ടി വരുമ്പോള്‍, നിശ്ചയമായും മാസ്‌ക് ധരിക്കണം. വീട്ടില്‍, പുറത്ത് നിന്ന് ആരെങ്കിലും ജോലിക്ക് വരുന്നുണ്ടെങ്കില്‍ ആ സമയവും കൃത്യമായും മാസ്‌ക് ധരിക്കണം'' അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ പ്രധാന പ്രതിരോധ മാര്‍ഗം, സുരക്ഷിത അകലം പാലിക്കുക എന്നതാണ്. ''മഹാമാരി ഇല്ലാതാകുന്നതുവരെ സുരക്ഷിത ദൂരം പാലിക്കുന്നതാണ് മറ്റൊരു പ്രധാന മാര്‍ഗം'' ശ്രീ. നായിഡു പറഞ്ഞു. ശാരീരിക ശുചിത്വം പാലിക്കുകയാണ് മൂന്നാമത്തെ മാര്‍ഗ്ഗം. ''ഡെറ്റോളോ, സോപ്പോ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകി വൃത്തിയാക്കി ശുചിത്വം പാലിക്കുന്നത്, എല്ലാതരം പകര്‍ച്ചവ്യാധികളില്‍ നിന്നും രക്ഷിക്കും'' അദ്ദേഹം വ്യക്തമാക്കി. നാലാമത്തെ കോവിഡ് പ്രതിരോധ മാര്‍ഗമായി ശ്രീ. വെങ്കയ്യ നായിഡു പറഞ്ഞത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നതാണ്. ''ആരോഗ്യപരമായ ഭക്ഷണശീലങ്ങള്‍, ജീവിതരീതി, നടത്തം പോലുള്ള വ്യായാമങ്ങള്‍, അല്ലെങ്കില്‍ യോഗ എന്നിവയിലൂടെ രോഗപ്രതിരോധ ശേഷി സാധ്യമാണ്'' ശ്രീ. നായിഡു പറഞ്ഞു.

ആരോഗ്യപരമായ ആഹാരം കഴിക്കുന്നത് വളരെ പ്രധാനമാണ്. ''നിങ്ങളുടെ പ്രദേശത്തെ മുത്തശ്ശിമാര്‍ പാചകത്തെപ്പറ്റിയും ഭക്ഷണത്തെപ്പറ്റിയും ജീവിത രീതിയെപ്പറ്റിയും പറയുന്നത് ഓര്‍മ്മിക്കപ്പെടേണ്ടതാണ്'' അദ്ദേഹം വ്യക്തമാക്കി.

പാര്‍ലമെന്റ് അംഗങ്ങളുടെ സുരക്ഷയെപ്പറ്റിയുള്ള ജാഗ്രത വ്യക്തമാക്കിയ അദ്ദേഹം, ആറ് അടിദൂരം പാലിക്കണമെന്ന് അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഉദ്യോഗസ്ഥരോടോ, അധ്യക്ഷനോടോ സംസാരിക്കാനായി സഭയുടെ മേശയ്ക്കരികിലേയ്ക്ക് വരുന്നത് ഒഴിവാക്കി, സ്ലിപ്പ് കൊടുത്തുവിടാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
 

''റാപ്പിഡ് ആന്റിജന്‍, ആര്‍ടി പിപിആര്‍ തുടങ്ങിയ കോവിഡ് 19 പരിശോധനാ സൗകര്യം പാര്‍ലമെന്റ് മന്ദിരത്തിലെ റിസപ്ഷനില്‍ രാവിലെ 8 മുതല്‍ 2.30 വരെ ലഭ്യമാണ്. കൂടാതെ 10.30 മുതല്‍ 5 പി.എം. വരെ എല്ലാ ദിവസവും പാര്‍ലമെന്റ് അനെക്‌സിലെ, ഗ്രൗണ്ട് ഫ്‌ളോറിലുള്ള ഓഡിറ്റോറിയത്തില്‍, ഈ പാര്‍ലമെന്റ് സെഷന്‍ നടക്കുന്ന എല്ലാ ദിവസവും കോവിഡ് പരിശോധന നടത്താവുന്നതാണ്. അംഗങ്ങള്‍, അവരുടെ ആവശ്യാനുരണം ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതാണ്.

ഇതുകൂടാതെ, രക്തത്തിലെ ഓക്‌സിജന്‍ സാചുറേഷന്‍ നില അറിയുന്നതിന്, പാര്‍മെന്റ് ഹൗസ് അനക്‌സിലെ മെഡിക്കല്‍ സെന്ററിലും പാര്‍ലമെന്റ് മന്ദിരത്തിലെ, പ്രഥമ ശുശ്രൂഷ കേന്ദ്രത്തിലും ഓക്‌സീമീറ്ററുകള്‍ ലഭ്യമാണെന്നും ശ്രീ. വെങ്കയ്യ നായിഡു വ്യക്തമാക്കി.

ഐ.സി.എം.ആര്‍ ആരോഗ്യ മന്ത്രാലയം ആഭ്യന്തര മന്ത്രാലയം എന്നിവ, അംഗങ്ങളുടെ സുരക്ഷയ്ക്കായി അനുശാസിക്കുന്ന നിര്‍ദേശങ്ങള്‍ പിന്തുടരാനും അതില്‍ എല്ലാ അംഗങ്ങളും സഹകരിക്കാനും ശ്രീ. വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.

സമയദൈര്‍ഘ്യം മൂലം പാര്‍ലമെന്റ് നടപടികളുടെ സുഗമമായ നടത്തിപ്പിന് അംഗങ്ങള്‍ സമയം  പരമാവധി ഉപയുക്തമായ രീതിയിൽ  ഉപയോഗിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

******



(Release ID: 1656668) Visitor Counter : 205