ആഭ്യന്തരകാര്യ മന്ത്രാലയം

ഡല്‍ഹി നിസാമുദ്ദീനിലെ പള്ളിയിലെ സമ്മേളനത്തില്‍ പങ്കെടുത്ത കോവിഡ് 19 വൈറസ് ബാധിതരായ തബ്ലീഗ് ജമാഅത്ത് (ടി ജെ) പ്രവര്‍ത്തകരെ കണ്ടെത്താനും ഐസലേറ്റ് ചെയ്യാനും നിരീക്ഷണത്തില്‍ വയ്ക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം.

Posted On: 31 MAR 2020 6:00PM by PIB Thiruvananthpuram

 

തെലങ്കാനയില്‍ കോവിഡ് 19 പോസിറ്റീവ് കേസുകള്‍ വന്ന സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയം വൈറസ് ബാധിതരായ തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ മാര്‍ച്ച് 21ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കി.

 

ഇതുവരെ 1339 തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ നരേല, സുല്‍ത്താന്‍പുരി, ബക്കര്‍വാല എന്നിവിടങ്ങളിലേക്ക് നിരീക്ഷണത്തിലേയ്ക്കും ഒപ്പം ആശുപത്രികളിലേക്കും മാറ്റി.

 

 

 

തെലങ്കാനയിലുള്ള തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് 19 വ്യാപിച്ച സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി നിസാമുദ്ദീനിലെ പള്ളിയിലെ സമ്മേളനത്തില്‍ പങ്കെടുത്ത ഇന്ത്യയിലേയും വിദേശ രാജ്യങ്ങളിലേയും തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ മാസം 21ന് എല്ലാ സംസ്ഥാനങ്ങളുമായും പങ്കുവച്ചു.

 

കോവിഡ് 19 ബാധിച്ചിട്ടുണ്ടാകാനിടയുള്ള  തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ തിരിച്ചറിയാനും ഐസലേറ്റ് ചെയ്യാനും ക്വാറന്റൈന്‍ ചെയ്യാനുമായി കര്‍ശനമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്കും ഡിജിപിമാര്‍ക്കും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്കും നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 28നും 29നും എല്ലാ സംസ്ഥാനങ്ങളിലെ ഡിജിപിമാര്‍ക്കും വീണ്ടും നിര്‍ദേശം നല്‍കി.

 

ഇതിനിടെ മര്‍ക്കസ് നിസാമുദ്ദീനില്‍ താമസിക്കുന്ന തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ പൊലീസ്, സംസ്ഥാന ആരോഗ്യവകുപ്പ് എന്നിവയുടെ നിര്‍ദ്ദേശപ്രകാരം പരിശോധനകള്‍ക്ക് വിധേയരാക്കി. മാര്‍ച്ച് 29 വരെ ഏകദേശം 162 തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ പരിശോധനകള്‍ക്ക് വിധേയരാക്കുകയും ക്വാറന്റൈനിലേക്ക് മാറ്റുകയും ചെയ്തു. ഇതിനകം 1339 പ്രവര്‍ത്തകരെ നരേല, സുല്‍ത്താന്‍പുരി, ബക്കര്‍വാല എന്നിവിടങ്ങളിലേക്ക് മാറ്റുകയും ക്വാറന്റൈന്‍ ചെയ്യുകയും ചെയ്തു. ഇതോടൊപ്പം എല്‍എന്‍ജെപി, ആര്‍ജിഎസ്എസ്, ജിടിബി, ഡിഡിയു, എയിംസ്, ഝജ്ജാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരെ ഇപ്പോള്‍ വൈറസ് പരിശോധനകള്‍ക്ക് വിധേയരാക്കുകയാണ്.

 

സാധാരണ സന്ദര്‍ശക വിസയിലെത്തിയാണ് വിദേശത്ത് നിന്നുള്ളവര്‍ തബ്ലീഗ് ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. സന്ദര്‍ശക വിസയിലെത്തി മിഷണറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്ന തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ അതത് സംസ്ഥാനങ്ങളിലെ പൊലീസ്  നിരീക്ഷിക്കുകയും വിസ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ നടപടികളെടുക്കുകയും ചെയ്യും.

 

പശ്ചാത്തലം

 

ഡല്‍ഹിയിലെ നിസാമുദ്ദീന്‍ എന്ന സ്ഥലത്താണ് തബ്ലീഗ് ജമാഅത്ത് ആസ്ഥാനം (മര്‍ക്കസ്) സ്ഥിതി ചെയ്യുന്നത്. മതപരമായ ആവശ്യങ്ങള്‍ക്കായി രാജ്യത്ത് എല്ലായിടത്തു നിന്നും വിദേശത്തു നിന്നുമുള്ള വിശ്വാസികള്‍ ഇവിടെ എത്തിച്ചേരുന്നു. ഇവരില്‍ ചിലര്‍ തബ്ലീഗ് പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ പോകാറുണ്ട്. ഇത് ഒരു വര്‍ഷത്തില്‍ മുഴുവന്‍ സമയവും നടക്കുന്ന പ്രവര്‍ത്തനമാണ്.

 

മാര്‍ച്ച് 21ന് വിദേശത്തു നിന്നുള്ള 824 തബ്ലീഗ് പ്രവര്‍ത്തകര്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ മിഷണറി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതോടൊപ്പം ഏകദേശം 216 വിദേശ പ്രവര്‍ത്തകര്‍ മര്‍ക്കസില്‍ താമസിച്ചിരുന്നു. ഇത് കൂടാതെ ഇന്ത്യയില്‍ നിന്നുള്ള 1500ലധികം പ്രവര്‍ത്തകരും മര്‍ക്കസില്‍ താമസിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഏകദേശം 2100 പ്രവര്‍ത്തകര്‍ ഈ സമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മിഷണറി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുന്നു. മാര്‍ച്ച് 23 മുതല്‍ സംസ്ഥാന സര്‍ക്കാര്‍/പൊലീസ് എന്നിവര്‍ നിസാമുദ്ദീന്‍ ഉള്‍പ്പെടുന്ന ഡല്‍ഹിയില്‍ കര്‍ശനമായ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. ഇതോടെ ഇവരുടെ പ്രവര്‍ത്തനം നിലച്ചു.

 

തബ്ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ ലിങ്ക് സന്ദര്‍ശിക്കുക

https://static.pib.gov.in/WriteReadData/userfiles/Tabligh%20activities%20in%20India.pdf



(Release ID: 1609767) Visitor Counter : 279