ധനകാര്യ മന്ത്രാലയം

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ധനകാര്യമന്ത്രി വിവിധമേഖലകള്‍ക്ക് ബാധകമായ ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചു

Posted On: 24 MAR 2020 5:10PM by PIB Thiruvananthpuram

 

 

ന്യൂഡല്‍ഹി 24 മാര്‍ച്ച് 2020:

 

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിര്‍മലാ സീതാരാമന്‍ ഇന്ന് പ്രധാനപ്പെട്ട നിരവധി ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചു. വരുമാന നികുതി, ജി.എസ്.ടി, കസ്റ്റംസ്-സെന്‍ട്രല്‍ എക്‌സൈസ്, കോര്‍പറേറ്റ് കാര്യങ്ങള്‍, മല്‍സ്യബന്ധന മേഖലയിലെ വായ്പകള്‍, ബാങ്കിംഗും വാണിജ്യമേഖലയുമായി ബന്ധപ്പെട്ടവ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് ഏറ്റവും അത്യാവശ്യമുള്ള ആശ്വാസ നടപടികളാണ് വീഡിയോ കോണ്‍ഫറന്‍സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ധന, കോര്‍പറേറ്റു കാര്യ സഹമന്ത്രി ശ്രീ അനുരാഗ് സിംഗ്് താക്കൂറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

വരുമാന നികുതി

 

 

2018-19ലെ വരുമാന നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം 2020 മാര്‍ച്ച് 31 ആയിരുന്നതു ജൂണ്‍ 30ലേക്കു നീട്ടി. മാര്‍ച്ച് 31നു മുമ്പ് ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കേണ്ടിയിരുന്നതും ജൂണ്‍ 30 വരെ നീട്ടി. വിവാദ് സെ വിശ്വാസ് സ്‌കീമില്‍ ജൂണ്‍ 30 നുമുമ്പ് പണമടയ്ക്കുന്നവര്‍ 10 ശതമാനം അധികതുക അടയ്‌ക്കേണ്ടതില്ല. വിവിധ സാമ്പത്തിക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ നോട്ടീസുകള്‍, അറിയിപ്പ്്, വിജ്ഞാപനം തുടങ്ങിയ ലഭിച്ചിട്ടുള്ള നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ള നികുതി ദായകര്‍ക്ക് നല്‍കിയിരുന്ന കാലാവധി ജൂണ്‍ 30 വരെയാക്കി. 

മുന്‍കൂര്‍ നികുതി, സ്വയം നിര്‍ണിത നികുതി, സ്ഥിരം നികുതി, ടിഡിഎസ്, ടിസിഎസ്, ഈക്വലൈസേഷന്‍ ലെവി, എസ്ടിടി, സിടിടി എന്നിവയുടെ മാര്‍ച്ച് 20നും ജൂണ്‍ 30നും ഇടയില്‍ കാലതാമസം വന്ന അടവിന്റെ വാര്‍ഷിക പലിശ നിരക്ക് 12 ശതമാനവും 18 ശതമാനവുമായിരുന്നത് 9% ആക്കി കുറച്ചു. അതായത് പ്രതിമാസം ഇത് 1 മുതല്‍ 1.5 ശതമാനം വരെയായിരുന്നത് ഈ കാലയളവില്‍ 0.75% ആയി കുറച്ചു. ഈ കാലയളവില്‍ അടവ് വൈകിയതിന് പ്രത്യേക ഫീസോ പിഴയോ ഈടാക്കുന്നതല്ല. ഇവയുമായി ബന്ധപ്പെട്ട് അത്യാവശ്യമുള്ള നിയമപരമായ സര്‍ക്കുലര്‍, നിയമ ഭേദഗതികള്‍ എന്നിവ യഥാസമയം പുറപ്പെടുവിക്കും.

 

ജിഎസ്.ടി/ പരോക്ഷ നികുതി

 

അഞ്ചു കോടി രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ളവര്‍ ജിഎസ്ടി ആര്‍ - 3ബിയുടെ മാര്‍ച്ച്്, ഏപ്രില്‍, മെയ് മാസങ്ങളിലെ കുടിശിക 2020 ജൂണ്‍ അവസാന വാരം സമര്‍പ്പിച്ചാല്‍ മതിയാകും. ഇതിനു പലിശയോ വൈകിയതിനുള്ള ഫീസോ പിഴയോ ഈടാക്കില്ല. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട മറ്റുള്ളവരും ജൂണ്‍ അവസാന വാരം സമര്‍പ്പി്ച്ചാല്‍ മതിയാകും.എന്നാല്‍ നിലവില്‍ അവര്‍ കാലാവധിക്കു ശേഷം 15 ദിവസം വൈകിയാല്‍ നല്‍കേണ്ട 18 ശതമാനം വാര്‍ഷിക പലിശ നിരക്കിന്റെ സ്ഥാനത്ത് 9 ശതമാനം പലിശ നല്‍കിയാല്‍ മതിയാകും. ജൂണ്‍ 30 വരെ കാലതാമസത്തിനു ഫീസോ പിഴയോ ഈടാക്കില്ല. 

കോംപൊസിഷന്‍ സ്്കീമില്‍ ചേരാനുള്ള കാലപരിധി ജൂണ്‍ അവസാന വാരമാക്കി. 2020 മാര്‍ച്ച് 31ന് അവസാനിച്ച ത്രൈമാസ അടവിനും 2019-20ലെ റിട്ടേണ്‍ സമര്‍പ്പണത്തിനുമുള്ള കോംപൊസിഷന്‍ വ്യാപാരികള്‍ക്കുള്ള കാലാവധി ജൂണ്‍ അവസാന വാരം വരെ നീട്ടി. 2020 മാര്‍ച്ച് 31നു അവസാനിക്കുന്ന 2018 -19ലെ വാര്‍ഷിക ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി ജൂണ്‍ അവസാന വാരത്തിലേക്കു നീട്ടി. ജിഎസ്ടി പ്രകാരമുള്ള നോട്ടീസുകളുടെയും വിജ്ഞാപനങ്ങളുടെയും മറ്റും കാലാവധി  2020 മാര്‍ച്ച് 20നും ജൂണ്‍ 29നും ഇടയില്‍ ആയിരുന്നത് ജൂണ്‍ 30ലേക്കു നീട്ടി.  സബ്കാ വിശ്വാസ് പദ്ധതിപ്രകാരമുള്ള അടവിന്റെ കാലപരിധി ജൂണ്‍ 30 വരെ നീട്ടി. 

 

കസ്റ്റംസ്

 

2020 ജൂണ്‍ 30 വരെ 24 മണിക്കൂറും കസ്റ്റംസ് ക്ലിയറന്‍സ് ഉണ്ടായിരിക്കും. 

 

സാമ്പത്തിക സേവനങ്ങള്‍

 

ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് മൂന്നു മാസത്തേക്ക് ഏത് ബാങ്കിന്റെ എടിഎമ്മില്‍ നിന്നും സൗജന്യമായി പണം പിന്‍വലിക്കാം. മിനിമം ബാലന്‍സ് നിബന്ധനകള്‍ പിന്‍വലിച്ചു. ഡിജിറ്റല്‍ ഇടപാടുകള്‍ക്കു വ്യാപാരികളില്‍ നിന്ന് ഈടാക്കുന്ന ബാങ്ക് ചാര്‍ജ്ജ് എല്ലാ വ്യാപാര ധനകാര്യ ഉപഭോക്താക്കള്‍ക്കും കുറവു ചെയ്തു.

 

 

PSR AM



(Release ID: 1607978) Visitor Counter : 790