പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേശീയ അധ്യാപക പുരസ്‌കാര ജേതാക്കളുമായി സംവദിച്ച് പ്രധാനമന്ത്രി


ദേശീയ അധ്യാപക പുരസ്‌കാരത്തിനായി തെരെഞ്ഞെടുക്കപ്പെത് അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരുമായ 82 പേർ

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ആസക്തി പ്രശ്നത്തിൽ ജാഗ്രത പുലർത്തണമെന്നും അതിനെ തരണം ചെയ്യാൻ സഹായിക്കണമെന്നും പ്രധാനമന്ത്രി അധ്യാപകരോട് ആവശ്യപ്പെട്ടു

കളികൾ, കായിക വിനോദങ്ങൾ, സർഗ്ഗാത്മക പ്രവർത്തനങ്ങങ്ങൾ എന്നിവയിലൂടെ കുട്ടികളിലെ അമിതമായ സ്ക്രീൻ സമയ പ്രശ്നം പരിഹരിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു

ബാല്യം സംരക്ഷിക്കാനും കുട്ടികളുടെ സ്വാഭാവികമായ ജിജ്ഞാസ പരിപോഷിപ്പിക്കാനും പ്രധാനമന്ത്രി മോദി അധ്യാപകരോട് ആവശ്യപ്പെട്ടു

ക്ലാസ്സ് മുറി പഠനം കൂടുതൽ ആകർഷകവും ഫലപ്രദവുമാക്കാൻ സ്വീകരിച്ച സർഗ്ഗാത്മക സമീപനങ്ങൾ അധ്യാപകർ പങ്കുവെച്ചു

പോസ്റ്റഡ് ഓണ്‍: 05 SEP 2026 10:39AM by PIB Thiruvananthpuram


പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക് കല്യാൺ മാർഗിലെ വസതിയിൽ ദേശീയ അധ്യാപക പുരസ്‌കാര ജേതാക്കളുമായി സംവദിച്ചു.

ഈ വർഷം മൂന്ന് വകുപ്പുകളിൽ നിന്നായി 82 അധ്യാപകരെയും വിദ്യാഭ്യാസ പ്രവർത്തകരെയുമാണ് ദേശീയ അധ്യാപക പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പിൽ നിന്ന് 48 അധ്യാപകരും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോളിടെക്നിക്കുകളിൽനിന്നുമായി 21 അധ്യാപകരും/ഫാക്കൽറ്റി അംഗങ്ങളും, തൊഴിൽ നൈപുണ്യ സംരംഭകത്വ മന്ത്രാലയത്തിൽ നിന്ന് 13 നൈപുണ്യ പരിശീലകരും ഇതിൽ ഉൾപ്പെടുന്നു. തങ്ങളുടെ അധ്യാപന യാത്രയെ രൂപപ്പെടുത്തിയ അനുഭവങ്ങളും നവീന ആശയങ്ങളും അവാർഡ് ജേതാക്കൾ എടുത്തുപറഞ്ഞു. ക്ലാസ്സ് റൂം പഠനം കൂടുതൽ ആകർഷകവും ഫലപ്രദവുമാക്കാൻ സ്വീകരിച്ച വിവിധ സൃഷ്ടിപരമായ സമീപനങ്ങൾ അവർ പങ്കുവെച്ചു.

കുട്ടികളുടെ അക്കാദമിക് പ്രകടനത്തിനപ്പുറം അവരുടെ പെരുമാറ്റത്തിലും ദൈനംദിന ജീവിതത്തിലും അതീവ ശ്രദ്ധ പുലർത്തണമെന്ന്  പ്രധാനമന്ത്രി പറഞ്ഞു. പരമ്പരാഗത കൂട്ടുകുടുംബ വ്യവസ്ഥിതിയിലുണ്ടായ മാറ്റത്തെ സൂചിപ്പിച്ച അദ്ദേഹം, കുട്ടികളുടെ ജീവിതത്തിൽ അധ്യാപകർക്ക് വഹിക്കാനുള്ള പങ്ക് വളരെ വലുതാണെന്ന് അഭിപ്രായപ്പെട്ടു. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, കുട്ടികളുടെ സ്വഭാവത്തിലുള്ള മാറ്റങ്ങൾ അധ്യാപകർ ശ്രദ്ധിക്കണമെന്നും, അതിന്റെ കാരണം കണ്ടെത്തി അവരെ ആ ശീലത്തിൽ നിന്ന് മറികടക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു.

ബാല്യത്തിന്റെ നിഷ്കളങ്കത സംരക്ഷിക്കുക എന്നത് അധ്യാപകന് വഹിക്കാൻ കഴിയുന്ന സുപ്രധാന പങ്കാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാകുട്ടികൾക്കും ഒരേ അടിസ്ഥാന സ്വഭാവവും ജിജ്ഞാസയുമാണ് ഉള്ളതെന്നും, അധ്യാപകർ ഈ ജിജ്ഞാസയെ  പരിപോഷിപ്പിക്കുകയും ശരിയായ രീതിയിൽ നയിക്കുകയും ചെയ്താൽ അവരുടെ വികസനത്തിൽ വലിയ സംഭാവന നൽകാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ക്രീൻ സമയത്തിന്റെ പ്രശ്‌നം എടുത്തുപറഞ്ഞ അദ്ദേഹം, അതൊരു വലിയ ആശങ്കയായി മാറിയിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. കുട്ടികൾ എത്ര സമയം സ്ക്രീനിൽ ചെലവഴിക്കുന്നുണ്ടെന്നും രാത്രി വൈകിയും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്നും അധ്യാപകർ മാതാപിതാക്കളോട് അന്വേഷിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കായിക വിനോദങ്ങളിലും കളികളിലും സർഗ്ഗാത്മക പ്രവർത്തനങ്ങളിലും താൽപ്പര്യം വളർത്തിയെടുക്കുന്നതിലൂടെ കുട്ടികൾക്ക് അമിതമായ സ്ക്രീൻ ഉപയോഗത്തിൽ നിന്ന് ക്രമേണ പുറത്തുകടക്കാൻ കഴിയുമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, കുട്ടികളെ ക്ലാസ് മുറികൾക്ക് പുറത്തുള്ള  യഥാർത്ഥ ലോകത്തെ നൈപുണ്യങ്ങളുമായും വിവിധ തൊഴിൽ രീതികളുമായി ബന്ധിപ്പിക്കുന്നതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. പാഠ്യപദ്ധതിയ്ക്കപ്പുറം, തൊഴിലിന്റെ മാന്യത പോലെയുള്ള മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കാൻ സഹായിക്കണമെന്നും അദ്ദേഹം അധ്യാപകരോട് ആവശ്യപ്പെട്ടു.

 

-SK-


( റിലീസ് ഐ.ഡി: 2306889) സന്ദര്‍ശക കൗണ്ടര്‍ : 10